ബ്രിട്ടീഷ് സഞ്ചാരിയെ ഭീമന്‍ സ്രാവ് കൊന്ന് തിന്നതായി റിപ്പോര്‍ട്ട്. മഡഗാസ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിലാണ് ഭാര്യയുടെ നാല്‍പ്പതാം പിറന്നാളാഘോഷത്തിനിടെ സ്‌കോട്ടിഷ് പൗരനായ മാര്‍ട്ടിന് ടോണറിനെ കാണാതായത്. ശനിയാഴ്ച ഒറ്റയ്ക്ക് നീന്തുന്നതിനിടെ ശ്വസന സഹായിയുമായി വെള്ളത്തിലേക്ക് ഊളിയിട്ട ഭര്‍ത്താവ് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടോണറിനെ (44) പിന്നീട് കാണാതാവുകയായിരുന്നു.
സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമെന്ന് പ്രശസ്തമയ റീയൂണിയനില്‍ ഒരാഴ്ച സമയം ചിലവിടാനാണ് ഇവരെത്തിയത്. ഭാര്യയുടെ പരാതിയില്‍ ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച് തിരച്ചില്‍നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടയില്‍ മനുഷ്യര്‍ക്ക് ഭീഷണിയായ നാല് ടൈഗര്‍ സ്രാവുകളെ പിടികൂടിയിരുന്നു. പിന്നീട് ഇവയിലൊന്നിന്റെ വയറ്റില്‍ കണ്ടെത്തിയ മുറിഞ്ഞ കൈകളാണ് ടോണറുടെ മരണം സംബന്ധിച്ച് സൂചന നല്‍കിയത്. മരിച്ചത് റിച്ചാര്‍ഡ് ടോണര്‍ ആണെന്ന് കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ ഡി.എന്‍.എ പരിശോധന നടത്തി അധികൃതര്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിൽറ്റ്ഷെയർ : യുകെയിലേക്ക് വീണ്ടും അനധികൃത കുടിയേറ്റം നടന്നതായി സംശയം. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിനടുത്ത് 15 പേരെ ഒരു ലോറിയിൽ കണ്ടെത്തി. അനധികൃത പ്രവേശനത്തിന് സഹായിച്ചുവെന്ന സംശയത്തെത്തുടർന്ന് 50 വയസ് പ്രായമുള്ള അയർലണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി സ്വിൻഡൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കിംഗ്‌ടൺ ലാംഗ്ലി ക്രോസ്റോഡിലെ എ 350 റോഡ് പോലീസ് അടച്ചു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുടിയേറ്റം നടക്കുന്നതായി സംശയം തോന്നിയ ഒരു വ്യക്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.
ആരോഗ്യരംഗത്ത് നിന്നുള്ളവർ എത്തി വൈദ്യപരിശോധന നടത്തി. ലോറിയിൽ ഉണ്ടായിരുന്ന 15 പേരും 16 നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് കരുതുന്നു. “പോലീസ് ഉദ്യോഗസ്ഥർ സംഭവംസ്ഥലത്ത് എത്തി 15 പേരെ ലോറിയുടെ പിന്നിൽ നിന്നും കണ്ടെത്തി. അവരിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അയാളുടെ നില ഗുരുതരമല്ല.” പോലീസ് പറഞ്ഞു. സ്വിൻഡൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്സെക്സിലെ ട്രക്ക് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ബ്രിട്ടൻ കരകയറുന്നതേയുള്ളു. അതിനിടയിലാണ് വീണ്ടും നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നത്.
ലണ്ടൻ ∙ ഭാര്യയുടെ 40–ാം പിറന്നാൾ ആഘോഷത്തിനിടെ മഡഗാസ്കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഭർത്താവിനെ ഭീമൻ സ്രാവ് കൊന്നു തിന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാർഡ് മാർട്ടിൻ ടേണർ (44) ആണു മരിച്ചത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്തു ശ്വസനസഹായിയുമായി നീന്താൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഒരാഴ്ച ഇവിടെ ചെലവിടാനാണു ദമ്പതികൾ എത്തിയത്. ശനിയാഴ്ച ഒറ്റയ്ക്കു നീന്തുന്നതിനിടെ വെള്ളത്തിലേക്ക് ഊളിയിട്ട റിച്ചാർഡിനെ പിന്നീടു കാണാതായെന്നു ഭാര്യ പരാതിപ്പെട്ടു. അധികൃതർ ഹെലികോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി തിരച്ചിൽ നടത്തി. മനുഷ്യർക്കു ഭീഷണിയായ നാല് ടൈഗർ സ്രാവുകളെ ഇതിന്റെ ഭാഗമായി പിടികൂടി. ഇതിലൊന്നിന്റെ വയറ്റിനകത്തു കണ്ട മുറിഞ്ഞ കൈകളാണു മരണത്തിന്റെ സൂചന നൽകിയത്.
കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചതു റിച്ചാർഡ് ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധനയും നടത്തി. മനുഷ്യരെ ആക്രമിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സ്രാവ് ഇനമാണു ടൈഗർ. ശരാശരി 10–14 അടി നീളം, 385– 635 കിലോ വരെ ഭാരം ഉണ്ടാകും. മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണു സഞ്ചാരം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഓക്സ്‌ഫോർഡ് : ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് ഇന്ത്യൻ പൈതൃകം തടസമായി മാറി. ഇന്ത്യൻ – ബ്രിട്ടീഷ് ദമ്പതികൾക്ക് ഒരു ബ്രിട്ടീഷ് കുട്ടിയെ ദത്തെടുക്കുന്നതിന് സാധിക്കുന്നില്ല. കൗൺസിലിന്റെ ഈയൊരു നടപടിക്കെതിരെ കോടതിയെ സമീപിക്കാനും അവർ തയ്യാറായി. ബെർക്ക്‌ഷെയറിലെ മൈഡൻഹെഡിൽ നിന്നുള്ള സന്ദീപ് – റീന മന്ദർ ദമ്പതികളാണ് വിവേചനത്തിന് ഇരയായത്. ദത്തെടുക്കുന്നവരുടെ രജിസ്റ്ററിൽ അപേക്ഷിക്കാൻ പോലും അവർക്ക് സാധിച്ചില്ല. ഇന്ത്യയിലോ പാകിസ്ഥാനിലോ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ സാധ്യതകൾ മെച്ചപ്പെടുമെന്ന് അധികൃതർ പറയുകയുണ്ടായി. ഇതിനെതിരെയാണ് ദമ്പതികൾ പോരാടുന്നത്. റോയൽ ബറോ ഓഫ് വിൻഡ്‌സറിനും മൈഡൻഹെഡ് കൗൺസിലിനുമെതിരെയുമാണ് ഓക്‌സ്‌ഫോർഡ് കൗണ്ടി കോടതിയിൽ വിചാരണ നടക്കുന്നത്. ഈ കേസിന് മനുഷ്യാവകാശ കമ്മീഷന്റെ പിന്തുണയുമുണ്ട്.
കൗൺസിലിന്റെ ദത്തെടുക്കൽ സേവനമായ അഡോപ്റ്റ് ബെർക്‌ഷയർ 2015 ൽ നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്തതിന് ശേഷമാണ് ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെപ്പറ്റി ആലോചിച്ചത്. അതിനെത്തുടർന്ന് ഒരപേക്ഷ സമർപ്പിക്കാനും അവർ താത്പര്യം കാണിച്ചു. റോയൽ ബോറോയുമായി ബന്ധപെട്ടപ്പോൾ താൻ ജനിച്ചതെവിടെയെന്ന് സന്ദീപിനോടായി അവർ ചോദിച്ചു. രണ്ടുപേരും ബ്രിട്ടനിലാണ് ജനിച്ചു വളർന്നത് എങ്കിലും മാതാപിതാക്കൾ ഇന്ത്യയിൽ ജനിച്ചവരാണെന്ന് പറഞ്ഞപ്പോൾ, അവരുടെ “ഇന്ത്യൻ പശ്ചാത്തലം” കാരണം ദത്തെടുക്കാൻ സാധ്യതയുള്ളവരായി അംഗീകരിക്കപ്പെടില്ലെന്ന് തന്നോട് പറഞ്ഞതായി സന്ദീപ് കോടതിയിൽ പറഞ്ഞു. തങ്ങൾ ദത്തെടുക്കുന്ന ഏതൊരു കുട്ടിക്കും സ്നേഹസമ്പന്നമായ ഒരു വീട് വാഗ്ദാനം ചെയ്തിട്ടും ഇന്ത്യൻ പൈതൃകം കാരണം അപേക്ഷ നിഷേധിച്ചതായും സന്ദീപ് വെളിപ്പെടുത്തി.
2010 ലെ തുല്യതാ നിയമത്തിലെ 13-ാം വകുപ്പും മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷനും ലംഘിച്ച് തങ്ങൾക്കെതിരെ വംശീയാധിക്ഷേപമാണ് നടത്തിയതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കൗൺസിൽ നിരസിച്ചു. മൂന്നു വയസിനു താഴെയുള്ള ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിനാലാണ് അവരുടെ അപേക്ഷ മാറ്റിവെച്ചതെന്ന് കൗൺസിൽ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ എഴുത്തുകാരന്‍ ആതിഷ് തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ആണ് റദ്ദാക്കിയത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തതിനാലാണ് പൗരത്വം റദ്ദാക്കിയത് എന്നും ടൈം മാഗസിന്‍ ലേഖനവുമായി നടപടിക്ക് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. പിഐഒ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപേക്ഷ നല്‍കുമ്പളോള്‍ പിതാവ് പാകിസ്താന്‍കാരനാണ് എന്ന വിവരം നല്‍കിയില്ല എന്നതാണ് ആഭ്യന്തര മന്ത്രാലയം പ്രധാനമായും പറയുന്നത്. ടൈം മാഗസിന്റെ മേയ് ലക്കത്തിലാണ് Divider in Chief എന്ന പേരില്‍ തസീര്‍ ലേഖനമെഴുതിയത്.
അതേസമയം ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ ഗവണ്‍മെന്റ് സമയം തന്നില്ല എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു. തന്റെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) റദ്ദാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിഷ് തസീര്‍ അറിയിച്ചു. പിഐഒ അപേക്ഷ നല്‍കുമ്പോള്‍ പിതാവ് പാകിസ്താന്‍ വംശജനാണ് എന്ന കാര്യം ആതിഷ് തസീര്‍ മറച്ചുവച്ചു – ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പറഞ്ഞു. തസീറിന് ആവശ്യമായ സമയം നല്‍കിയിരുന്നതായും വക്താവ് പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വാദം വസ്തുതാവിരുദ്ധമാണ് എന്ന് ആതിഷ് തസീര്‍ പ്രതികരിച്ചു.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ പാകിസ്താന്‍കാരനുമാണ്. ഇന്ത്യക്കാരിയായ മാധ്യമപ്രവര്‍ത്തക തവ്‌ലീന്‍ സിംഗിന്റേയും പാകിസ്താനി ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ സര്‍മാന്‍ തസീറിന്റേയും മകന്‍.
വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ. ഒസിഐ ഉള്ളവര്‍ക്ക് വിസയില്ലാതെ ഇന്ത്യയിലെത്താം. ഇന്ത്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ആവാം. യുകെ പൗരനായ ആതിഷ് തസീറിന് 2015 വരെ ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് ഒസിഐ കാര്‍ഡുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്ക് അഞ്ച് വര്‍ഷം കൂടി മോദി ഭരണം സഹിക്കാനാവുമോ എന്ന് ആതിഷ് തസീര്‍ ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറി ആക്കിയ ലേഖനത്തില്‍ ചോദിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുമ്പെന്നത്തേക്കാളുമേറെ വിഭജിക്കപ്പെട്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലകള്‍, മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത് – ഇതെല്ലാം ആതിഷ് തസീര്‍ പരാമര്‍ശിച്ചിരുന്നു. പാകിസ്താനി കുടുംബത്തില്‍ നിന്നുള്ള ആതിഷിന് വിശ്വാസ്യത ഇല്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിൻഡ്‌സറിലെ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സസെക്സ് പ്രഭുവും പ്രഭ്വിയും പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നതിനിടയിലാണ് ബേബി ആർചിക്ക് രണ്ട് കുഞ്ഞരിപ്പല്ലുകൾ വന്ന വിവരവും ഇഴഞ്ഞു നടക്കാൻ തുടങ്ങിയ വിവരവും പങ്കുവെച്ചത്. ഓർമ്മ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് ബ്രൂംഫാം കമ്മ്യൂണിറ്റി സെന്ററിൽ ദമ്പതിമാർ എത്തിയത്.
ഇരുവരെയും ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് കുടുംബാംഗങ്ങൾ വരവേറ്റത്. അവർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് വിവരങ്ങൾ പങ്കു വച്ചത്. കുട്ടികളോടും മുതിർന്നവരോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. കുട്ടികളോടൊത്ത് കളിക്കാനും പ്രഭു മറന്നില്ല. രാജകുമാരൻ ഒരു പെൺകുട്ടിയോട് ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മേഗാൻ ഒരു ശിശുവിനെ ആണ് കൂടെക്കൂട്ടിയത്.
മിലിട്ടറി കുടുംബങ്ങൾ പ്രത്യേകമായി നേരിടുന്ന അവസ്ഥകളെ കുറിച്ചും തൊഴിൽരാഹിത്യത്തെ പറ്റിയും അവർ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. ഇരുവരും താമസിക്കുന്ന വിൻസ്റ്ററിൽ കെനിയയിൽ ജോലി ചെയ്യുന്ന ധാരാളം സൈനികരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്.
ഇരുവരും തങ്ങളുടെ കമ്മ്യൂണിറ്റി സെന്റർ സന്ദർശിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും, ക്രിസ്മസിന് ദൂരെ ആയിരിക്കുന്ന പങ്കാളികളെ പറ്റി അന്വേഷിച്ചതിൽ സന്തോഷമുണ്ടെന്നും അന്തേവാസികളായ ഡാനി ഡെന്നിസും വിക്ടോറിയ ടക്കറും പറഞ്ഞു. ഇരുവരും വളരെ സ്നേഹവും കരുതലും ഉള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. ദമ്പതിമാർക്ക് പൂക്കൾ സമ്മാനിച്ച കുട്ടികൾ കൗതുകമായി.
ഫാ. ബിജു കുന്നയ്ക്കാട്ട്
കെറ്ററിംഗ്: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ് സെൻറ് എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ് ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.
ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു. നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ് ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു.
ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹു. വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
തുടർനടപടികൾക്കായി കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ബഹു. വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. ബഹു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.
കെറ്ററിംഗ്: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്നു റെവ. ഫാ. വിൽസൺ കൊറ്റത്തിൽ ഇന്ന് (വ്യാഴം) രാവിലെ കേറ്ററിങ്ങിൽ നിര്യാതനായ വിവരം അത്യഗാധമായ ദുഖത്തോടെ അറിയിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാഅംഗമാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കെറ്ററിംഗ് സെൻറ് ഫൗസ്റ്റീന മിഷൻ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ പ്രിൻസിപ്പലായി അച്ചൻ നേരത്തെ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.
ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward’s Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും. ബഹു. വിത്സനച്ചന്റെ ആകസ്മിക നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.
ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.
ടോം ജോസ് തടിയംപാട്
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികളായ പട്ടളാക്കരുടെയും, ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായിട്ടാണ് പോപ്പി ധരിക്കുന്നത്. ഒക്ടോബര് 31 മുതൽ യുദ്ധം അവസാനിച്ച നവംബര്‍11 വരെയാണ് എല്ലാവരും പോപ്പി ധരിക്കുന്നത് ഈ വര്‍ഷം വരുന്ന തിങ്കളാഴ്ചയാണ് ഓര്‍മ്മ ദിവസം .(Remembrance Day) ആയി ആചരിക്കുന്നത്.
പോപ്പി ഓർമ്മ പുതുക്കലിന്റെ ആഘോഷത്തിന്റെ ഭാഗമാകുന്നതിനു ഒരു ചരിത്രമുണ്ട് . ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ യുദ്ധം നടന്നത് വെസ്റ്റേൺ യൂറോപ്പിലെ ബെൽജിയത്തിലെ ഫ്ലാണ്ടേഴ്സ് ഫീൽഡിലാണ് പട്ടാളക്കാരുടെ രക്തം വീണു കുതിർന്ന എല്ലാം തകർന്നടിഞ്ഞ മണ്ണിൽനിന്നും കുറച്ചുകാലം കഴിഞ്ഞപ്പോൾ പൊട്ടിമുളച്ച പൂക്കളാണ് പോപ്പി പൂക്കൾ .
ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഒരുവർഷം കഴിഞ്ഞു 1915 ൽ ഒരു കനേഡിയൻ പട്ടാളക്കാരൻ ജോൺ മക്കരക് രചിച്ച യുദ്ധത്തെ കുറിക്കുന്ന കവിതയുടെ ആദൃവരികൾ തുടങ്ങുന്നതുതന്നെ യുദ്ധത്തിൽ മരിച്ച ഒരു പട്ടാളക്കാരനെ അടക്കം ചെയ്ത സ്ഥലത്തു വളർന്നു പന്തലിച്ച പോപ്പി പുഷ്പ്പത്തെപ്പറ്റിയായിരുന്നു,ആ കവിത യുദ്ധത്തെ പറ്റി വളരെ അവബോധം പകരുന്നതായിരുന്നു .
ഈ കവിത അമേരിക്കയിൽ പ്രചരിപ്പിച്ച പ്രൊഫസർ മോണിക്ക മൈക്കിൾ തുണികൾ കൊണ്ട് ഉണ്ടാക്കിയ പോപ്പി ധരിച്ചുകൊണ്ടാണ് പുസ്തകം പ്രചരിപ്പിച്ചത് ,കൂടതെ ഓർമ്മ ദിവസം പോപ്പി ധരിക്കാനും തുടങ്ങി. അത് അമേരിക്കയിൽ വലിയ പ്രചാരം നേടി .അമേരിക്കയിലെ റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന 1920 ൽ പോപ്പി ഏറ്റെടുത്തു പ്രചരിപ്പിക്കാൻ തുടങ്ങി അതോടെ പോപ്പി ലോക ശ്രദ്ധ നേടി 1921 ല്‍ അന്ന ഗുരിയൻ എന്ന സ്ത്രീ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരെ സഹായിക്കുന്നതിനുവേണ്ടി കടലാസ് കൊണ്ട് പോപ്പി ഉണ്ടാക്കി . ഇംഗ്ലണ്ടിൽ വിൽക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവർക്കു 106000 പൗണ്ട് ശേഖരിക്കാൻ കഴിഞ്ഞു. പിന്നീട് പോപ്പി ധരിക്കൽ നവംബര്‍11 ഓർമ്മദിവസത്തിന്റെ ഭാഗമായി മാറി. പരിക്കേറ്റ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ പോപ്പിവിറ്റുകിട്ടുന്ന പണം ഉപയോഗിക്കാന്‍ തുടങ്ങി . ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ പ്രായം ചെന്ന തലമുറക്ക് പോപ്പി ഒരു വികാരമാണ്.
ലോകത്ത് എവിടെ ആയിരിക്കുമ്പോളും ആ നാടിനെയും അതിന്‍റെ സംസ്കാരത്തെയും ബഹുമാനിക്കുക എന്നത് ഒരു സാമാന്യ മരൃാതയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത് . അതിന്‍റെ ഭാഗമായി എല്ലാവർഷവും പോപ്പി വാങ്ങി ധരിക്കാറുണ്ട്. ഈ വർഷവും ലിവർപൂൾ ബില്ലി വെയിൽ ഷോപ്പിംഗ് സെന്ററിൽ പോപ്പി വിൽക്കുന്ന രണ്ടു പട്ടാളക്കാരിൽ നിന്നും പോപ്പിവാങ്ങി ധരിച്ചു . അതിൽ ഒരുപട്ടാളക്കാരന്റെ വലൃപ്പൻ രണ്ടാം ലോകയുദ്ധത്തിന് കൊല്ലപ്പെട്ടിരുന്നു .
ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെടുന്നത് ഓസ്ട്രിയൻ രാജകുമാരന്‍ ഫെര്‍ഡിനാന്‍ഡിനെന്റിനെയും ഭാരൃ സോഫിയയെയും ഒരു സെര്‍ബിയന്‍ യുവാവ് ബോസ്‌നിയായിൽ വച്ച് വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് .
അന്ന് രാജകുമാരന്‍ സഞ്ചരിച്ച കാറിന്റെയും അദ്ദേഹം ധരിച്ചിരുന്ന ഡ്രെസ്സിന്‍റെയും ഫോട്ടോകള്‍ താഴെ കൊടുത്തിട്ടുണ്ട്. ഈ ഫോട്ടോകള്‍ വിയന്നയിലെ പട്ടാള മൂസിയത്തില്‍ ഞാന്‍ പകര്‍ത്തിയതാണ്
ഒന്നാം ലോക യുദ്ധത്തില്‍ 72000 ഇന്ത്യന്‍ പട്ടാളക്കാളക്കാരും രണ്ടാംലോകയുദ്ധത്തില്‍ 36000 ഇന്ത്യന്‍ പട്ടാളക്കാരും ജര്‍മ്മിനിക്കും ഇറ്റലിക്കും എതിരെ യുദ്ധം ചെയ്തു ബ്രിട്ടീഷ് രാജിനു വേണ്ടി മരിച്ചിട്ടുണ്ട് . യൂറോപ്പിൽ ഫ്രാൻസ് ,ജർമനി ,ബെൽജിയം ,മാൾട്ട ,യു കെ .കൂടാതെ ഇസ്രേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പട്ടക്കാർക്കുംകൂടി സ്മാരകം ഉണ്ടെങ്കിലും അശോക സ്തംഭം ആവരണം ചെയ്ത സ്മാരകം സ്ഥാപിച്ചിരിക്കുന്നത് പാരിസിൽ നിന്നും 200 കിലോമീറ്റര് അകലെയുള്ള വില്ലേഴ്സ് ഗുയിസ്ലൈൻ എന്ന സ്ഥലത്താണ് .2018 ൽ ഇതു ഉത്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡു ആണ് .ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ സ്മരണക്കുവേണ്ടി നിര്‍മിച്ചതാണ് .
ഇന്ത്യന്‍ പട്ടാളക്കരെകൂടി സ്മരിക്കാന്‍ കൂടിയാണ് ഞാന്‍ എല്ലാവര്‍ഷവും പോപ്പി വാങ്ങിധരിക്കുന്നത് . ഈ യുദ്ധങ്ങള്‍ രണ്ടും ഫാസിസത്തിനു എതിരെ കൂടി ആയിരുന്നു. ഒരു ജനാധിപത്യ വിശ്വാസി എന്നനിലയില്‍ അതും പോപ്പി ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു .
ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.
ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.