ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കരാറോടു കൂടിയോ അല്ലാതെയോ ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അന്തിമകാലാവധി നഷ്ടപ്പെടുന്നതിനുപകരം കരാറില്ലാതെതന്നെ പുറത്തുപോകാമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍. അതാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍തന്നെ നീങ്ങാന്‍ കാരണം.
ഉടമ്പടി രഹിത ബ്രെക്‌സിറ്റിനെതിരെ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ എംപിമാര്‍ ഈ ആഴ്ചതന്നെ ശ്രമിച്ചേക്കും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആരെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്ന വിപ്പ് ലംഘിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഭീഷണികള്‍ വകവയ്ക്കാതെ ടോറി എം.പിമാര്‍ ജോണ്‍സന്റെ നീക്കത്തിനെതിരെ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുകയും പാര്‍ലമെന്റിന്റെ നിയന്ത്രണം ജെറമി കോര്‍ബിന് കൈമാറുകയും ചെയ്യേണ്ടിവരും. സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ വിമത നീക്കമായാണ് വ്യാഖ്യാനിക്കുക.
അതേസമയം, പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല.
ഹീത്രു: ഹീത്രുവിൽ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ മരണവിവരം വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട് ചെയ്യുന്നു. തൃശൂർ സ്വദേശിയായ ബിനിൽ പള്ളത്ത് (34 വയസ്സ്) ആണ് മരണത്തിന് കീഴ്‌പ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടുകൂടിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൃശൂർ ചേരൂർ പള്ളത്ത് ആണ് വീട്. ബാലഗോപാലിന്റയും വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ബനിൽ.
ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ട് വന്ന ബിനിൽ ക്ഷീണം കാരണം ചെറുതായ് ഒന്ന് വിശ്രമിക്കാൻ ബെഡ്റൂമിലേക്ക് പോയി. താഴെ ഭാര്യാ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. മൂന്ന് വയസ്സുള്ള പെൺകുട്ടി താഴെത്തന്നെ കളിക്കുകയും ആയിരുന്നു. കളിക്കുന്നതിനിടയിൽ കൊച്ചു ബെഡ്‌റൂമിൽ പോയി പപ്പയെ വിളിച്ചപ്പോൾ ഉണരാതെ വരുകയും ഡാഡി ഉറങ്ങിപ്പോയി എന്ന് അമ്മയെ അറിയിച്ചു. എന്തോ സംശയം തോന്നിയ ലിനി വന്ന് നോക്കുമ്പോൾ തലയിണയിൽ മുഖം അമർത്തി ഉറങ്ങുന്ന രീതിയിൽ ആണ് ബിനിൽ കിടന്നിരുന്നത്. പെട്ടെന്നു തന്നെ മുഖം തിരിച്ചപ്പോൾ ഭക്ഷണം തലയിണയിൽ കണ്ടെത്തുകയും അത് ഛർദിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു. ശരീരം തണുത്തിരിക്കുന്നതും നീല നിറവും കണ്ടപ്പോൾ തന്നെ പാരാമെഡിക്കൽ സംഘത്തെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ രാത്രി പത്തര മണിയായിരുന്നു.
പാരാമെഡിക്കൽ സംഘം എത്തി പരിശോധിച്ചപ്പോൾ മരണം അര മണിക്കൂർ മുൻപേ നടന്നിരുന്നു എന്ന് അവർ അറിയിക്കുകയുണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. പ്രാഥമിക വിവരം അനുസരിച്ചു ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രധാന മരണ കാരണമെന്നാണ് പാരാ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ കൂർക്കം വലിച്ചപ്പോഴോ അതുമല്ലെങ്കിൽ തുമ്മൽ മൂലമാണോ ഭക്ഷണം കുരുങ്ങിയത് എന്ന സംശയത്തിലാണ് മെഡിക്കൽ സംഘം. നാലോളം സാമ്പിളുകൾ ബിയോപ്സിക്കായി അയിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളൂ.
രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവർക്ക് പി ആർ ലഭിച്ചത്. പാസ്സ്‌പോർട്ട് ലഭിച്ചാലുടൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ബിനിലും കുടുംബവും. ആറു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ഇരുന്ന സമയത്താനു ബിനിലിന് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. പാസ്സ്‌പോർട്ട് ഇപ്പോഴും ഹോം ഓഫീസിൽ ആയതിനാൽ ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഹീത്രു മലയാളി അസോസിയേഷൻ അംഗം കൂടിയാണണ് മരിച്ച ബിനിൽ.
ഷിബു മാത്യൂ
റോഥർഹാം. യുക്മ കേരളപ്പൂരം വള്ളകളി മത്സരത്തിന്റെ ഫിനീഷിംഗിനിടയിൽ വള്ളം മറിഞ്ഞു. ആളപായമില്ല. തുഴക്കാരെല്ലാം സുരക്ഷിതമായി രക്ഷപെട്ടു. പതിനേഴ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളംകളി മത്സരത്തിന്റെ ആറാം റൗണ്ട് മത്സരത്തിൽ ജോഷി സിറിയക് ക്യാപ്റ്റനായ സൗഹൃദയാ ബോട്ട് ക്ലബ് ടൺ ബ്രിഡ്ജ് വെൽസ് തുഴഞ്ഞ വള്ളമാണ് ഫിനീഷിംഗ് പോയിന്റിൽ തല കീഴായ് മറിഞ്ഞത്.
സുരക്ഷാ ബോട്ടുകൾ മത്സരത്തിനെ അനുഗമിച്ചതിനാൽ രക്ഷാകര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന് ആഴം കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആദ്യ റൗണ്ട് മത്സരത്തിൽ സൗഹൃദയാ ബോട്ട് ക്ലബ് രണ്ടാമത് എത്തിയിരുന്നു. ഫിനിഷിംഗിനു ശേഷം വള്ളത്തിന്റെ വേഗം കുറയ്ക്കാൻ അമരക്കാരൻ ശ്രമിക്കുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞതെന്നു കാണികൾ പറഞ്ഞു.
ഷിബു മാത്യൂ
റോഥർഹാം. പ്രവാസി മലയാളികളുടെ ലോകത്തിലെഏറ്റവും വലിയ സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന കേരളപൂരത്തിന് യോർക്ഷയറിലെ റോഥർഹാമിൽ വർണ്ണാഭമായ തുടക്കം. കേരളപൂരത്തിന്റെ പ്രാധാന ഇനമായ വള്ളംകളി മത്സരം റോഥർഹാമിലുള്ള മാൻവേഴ്സ് തടാകത്തിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ റൗണ്ട് മത്സരത്തിന് കൊടി വീശി. നെഹ്രുട്രോഫി വള്ളം കളിയുടെ തനിമ നിലനിർത്തി അത്യന്തം വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ 24 ടീമുകളും 408 തുഴക്കാരുമാണ് യുക്മ കേരളപുരം വള്ളംകളി മൽസരത്തിൽ ഇക്കുറി അണിനിരക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പങ്കാളിത്തമിക്കവുകൊണ് അത്യധികം ആവേശത്തോടെ മത്സരങ്ങൾ പുരോഗമിക്കുകയാണിപ്പോൾ. പ്രദേശികരടക്കം ആയിരത്തിനു മുകളിലാളുകളാണ് മാൻവേഴ്സ് തടാകക്കരയിൽ കേരളപ്പൂരം കാണുവാൻ എത്തിച്ചേർന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം 32 ടീമുകൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വള്ളംകളി മത്സരത്തിനു ശേഷം മെഗാ തിരുവാതിര അരങ്ങേറും. കൂടാതെ കേരളാ പൂരത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങർ പുരോഗമിക്കുകയാണ്.
ലണ്ടൻ: പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്‌സിറ്റ് ചർച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോൺസന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കക്ഷിചേരുമെന്നു മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിന് ഹൈക്കോടതി കേസ് കേൾക്കും. പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ അനുഭവ സന്പത്ത് കേസിൽ ഗുണം ചെയ്യുമെന്ന് സർ ജോൺ കരുതുന്നു.
പാർലമെന്റ് ഒക്ടോബർ 14വരെ പ്രൊറോഗ് ചെയ്യാനുള്ള ജോൺസന്റെ നടപടി നിയമവിധേയമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്പോൾ തന്റെ അനുഭവപരിചയം സഹായകമാവുമെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള അഭൂതപൂർവമായ അതിക്രമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡെപ്യൂട്ടി ലേബർ നേതാവ് ടോം വാട്സണും പറഞ്ഞു. ഏകാധിപത്യരീതിയിൽ അധികാരം പിടിച്ചെടുക്കാനുള്ള ജോൺസന്റെ നീക്കത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ദോ സിൻസൺ വ്യക്തമാക്കി.
ഇതേസമയം പാർലമെന്റ് സസ്പെൻഡ് ചെയ്യുന്നതിൽനിന്നു പ്രധാനമന്ത്രിയെ വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ സ്കോട്ടിഷ് കോടതി ജഡ്ജി റെയ്മണ്ട് ഡോഹർട്ടി വിസമ്മതിച്ചത് ജോൺസന്റെ എതിരാളികൾക്കു തിരിച്ചടിയായി. ബ്രെക്‌സിറ്റ് താമസിപ്പിക്കുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നു പ്രധാനമന്ത്രി ജോൺസൻ മുന്നറിയിപ്പു നൽകി. എന്തുവന്നാലും ഒക്ടോബർ 31ന് ബ്രെക്‌സിറ്റ് നടപ്പാക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഫ്രഞ്ച് ലീഗ് വണ്ണിലെ പാരീസ് സെന്റ് ജർമന്റെ സമഗ്രാധിപത്യം പലപ്പോഴും ലീഗിനെ വിരസമാക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഫ്രഞ്ച് ലീഗ് ആരാധകർക്ക് പുതിയ പ്രതീക്ഷ ആവുകയാണ് ഫ്രഞ്ച് ക്ലബ് നീസിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ആയ ജിം റാട്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഫ്രഞ്ച് ക്ലബ് ഒ.ജി.സി നീസിനെ സ്വന്തമാക്കിയെന്നതാണ് ആ വാർത്ത.
ഒരു ലീഗ് വൺ ക്ലബിനായി മുടക്കുന്ന റെക്കോർഡ് തുകക്ക് ആണ് ജിം റാട്ക്ലിഫിന്റെ കമ്പനി ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ഉടമസ്ഥർ വന്നതിനു ശേഷം ഫുട്‌ബോളിൽ വമ്പൻ കുതിപ്പ് നടത്തിയ പി.എസ്.ജിക്ക് വെല്ലുവിളിയാവാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ ക്ലബിന് ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബിൽ തുടർന്നു നടക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.
“നിങ്ങളുടെ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത്. കാലാവസ്ഥ വ്യതിയാനത്തെ ഞാൻ പേടിക്കുന്നത് പോലെ നിങ്ങളും പേടിക്കണം. എന്നിട്ട് എന്തെങ്കിലും ചെയ്യണം…” ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന ഗ്രെറ്റ ഇർമാൻ തൻബെർഗ് എന്ന പതിനാറുകാരിയുടെ വാക്കുകളാണിത്. യുഎസിലെയും ചിലിയിലെയും യുഎൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി അവളിപ്പോള്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്.
യുകെയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ റേസിംഗ് ബോട്ടായ മാലിസിയ II –ലായിരുന്നു യാത്ര. വിമാനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലാണ് അവള്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കാന്‍ തീരുമാനിച്ചത്.
തൻബെർഗിനെ സ്വാഗതം ചെയ്യാനായി നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ എന്നവള്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചു. ‘ഇതുപറയാനായി അറ്റ്ലാന്റിക് സമുദ്രം താണ്ടി ഇവിവിടെവരെ വരാന്‍മാത്രം ഭ്രാന്തിയാണോ ഞാന്‍ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ, മനുഷ്യരാശി ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ആഗോള പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുക. ഒരു നിമിഷംപോലും അമാന്തിക്കരുത്. അല്ലെങ്കില്‍ നമുക്കിനിയൊരു അവസരംകൂടെ ലഭിച്ചേക്കില്ല’- അവള്‍ പറയുന്നു.
കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. ട്രംപിനോട് എന്തെങ്കിലും പറയാനുണ്ടോയെന്നു പത്രക്കാര്‍ ചോദിച്ചപ്പോള്‍, ‘ഉണ്ട്, അദ്ദേഹത്തോട് ശാസ്ത്രത്തെ ശ്രദ്ധിക്കാന്‍ പറയണം എന്നുണ്ട്. പക്ഷെ, എനിക്കറിയാം അദ്ദേഹത്തിന് അതിന് കഴിയില്ല. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അടിയന്തിരാവസ്ഥയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങിനെ സാധിക്കും’ എന്നാണ് ഗ്രെറ്റ പറഞ്ഞത്.
2008 ആഗസ്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ‘ഫ്രൈഡേ സ്കൂള്‍ പ്രൊട്ടെസ്റ്റ്’ എന്ന പേരില്‍ ഗ്രെറ്റ തൻബെർഗ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. മഞ്ഞും മഴയും വെയിലും വകവെക്കാതെ ഓരോ വെള്ളിയാഴ്ചയും പ്ലക്കാര്‍ഡുമായി അവള്‍ പാർലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരും കൂട്ടിനില്ലായിരുന്നു. സര്‍ക്കാരോ പോലീസോ സ്കൂള്‍ അധികൃതരോ, എന്തിന് അവളുടെ സഹപാഠികള്‍പോലും തിരിഞ്ഞു നോക്കിയില്ല. എന്നിട്ടും സമരത്തില്‍ ഉറച്ചുനിന്നു.
‘ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം?’ എന്ന് ഉറക്കെ ചോദിച്ചു. കുറേക്കാലമൊന്നും ആ സമരം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
ക്രമേണ ഗ്രെറ്റയുടെ ഈ സമരം ലോകം ഏറ്റെടുത്തു. ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരിൽ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു. ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകള്‍ ബഹിഷ്കരിച്ചു ഭാവിക്കുവേണ്ടി, ഭൂമിക്കു വേണ്ടി, പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഈ വിഷയത്തില്‍ ഭരണകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന ഉദാസീനമായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. പറ്റാവുന്ന ഇടങ്ങളിലൊക്കെ ഗ്രേറ്റയും എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഊര്‍ജ്ജം നല്‍കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ലണ്ടനിലും സ്റ്റോക്ക്ഹോമിലും ബ്രസ്സൽസിലും ഹെൽസിങ്കിയിലുമൊക്കെ സംഘടിപ്പിച്ച വന്‍ റാലികളില്‍ ഈ വിഷയത്തെ അധികരിച്ച് ഗ്രെറ്റ സംസാരിച്ചു. അവയെല്ലാം വളരെപെട്ടന്നുതന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയും ചെയ്തു.
സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍വേണ്ടി ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ് ഗ്രെറ്റ. അറ്റ്ലാന്റിക്കിലെ ചുഴലിക്കാറ്റ് സീസണായ ഓഗസ്റ്റ് മാസത്തില്‍ അതുവഴി ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിട്ടും അവളതിന് തയ്യാറായത് കാര്‍ബണ്‍ പുറംതള്ളലുമായും ഒരുനിലക്കും സമരസപ്പെടാന്‍ കഴിയില്ല എന്നതുകൊണ്ടു മാത്രമാണ്.
‘No one is too small to make a difference…’ കിട്ടുന്ന വേദികളിലൊക്കെ അവളീ വാക്കുകള്‍ ആവര്‍ത്തിച്ചു പറയും. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ ഓരോരുത്തരും അവർക്കാവുന്ന വിധം പ്രവർത്തിക്കുക എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ജീവിതംകൊണ്ട് കാണിച്ചു കൊടുക്കും. സംഭവബഹുലമായ ഒരു കുഞ്ഞുജീവിതം കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ നമ്മുടെ ഏത്രയെത്ര വെള്ളിയാഴ്ചകളിലേക്കാണ് വെളിച്ചം വീശുന്നത്.
Good news!
I’ll be joining the UN Climate Action Summit in New York, COP25 in Santiago and other events along the way.
I’ve been offered a ride on the 60ft racing boat Malizia II. We’ll be sailing across the Atlantic Ocean from the UK to NYC in mid August.#UniteBehindTheScience pic.twitter.com/9OH6mOEDce— Greta Thunberg (@GretaThunberg) July 29, 2019
2015-ൽ മഹാരാഷ്ട്ര സർക്കാർ വാങ്ങി മ്യൂസിയമാക്കി മാറ്റിയ ഡോ.ബി ആർ അംബേദ്കറുടെ ലണ്ടനിലെ വീട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. നോർത്ത് ലണ്ടനിൽ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പർ വസതിയിലാണ് 1921-22 കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പഠന കാലത്ത് അംബേദ്കർ താമസിച്ചിരുന്നത്. മോഡലായ കേറ്റ് മോസ് മുതൽ നടൻ ഡാനിയേൽ ക്രെയ്ഗ് വരെയുള്ള വിവിധ തലമുറകളിലെ പ്രശസ്തരായ പലരും ഇപ്പോഴും താമസിച്ചുവരുന്ന പ്രധാന പാര്‍പ്പിട കേന്ദ്രമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്ദർശകർ അനുദിനം വന്നുപോകുന്ന സ്ഥലമാണിത്.
2050 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിടത്തില്‍ ആറ് കിടപ്പുമുറികളുണ്ട്. മുന്‍വാതില്‍ തുറന്നാല്‍ ആദ്യം തന്നെ മാലകള്‍ കൊണ്ട് അലങ്കരിച്ച ബാബാ സാഹിബിന്‍റെ പ്രതിമയാണ് കാണുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ മുറികളിലും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിംഗ് റൂം ടേബിളിലുടനീളം പണ്ട് അദ്ദേഹം ഉപയോഗിച്ച നിയമ സംബന്ധിയായ രേഖകൾ കാണാം. അകത്തെ ടേബിളില്‍ അദ്ദേഹം അഴിച്ചുവെച്ച കണ്ണടയുമുണ്ട്.
പക്ഷെ, അയൽവാസികളായ രണ്ടുപേര്‍ മ്യൂസിയത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. ലോക്കല്‍ കൌണ്‍സിലില്‍ പരാതികൊടുത്തു. ആളുകള്‍ താമസിക്കുന്നിടത്ത് മ്യൂസിയങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന്‍റെ ചുവടുപിടിച്ചാണ് അവര്‍ കൌണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും അടുത്ത മാസം നടക്കുന്ന വിശദമായ ഹിയറിംഗിൽ വീടിന്റെ കാര്യത്തില്‍ തീരുമാനമാകും. ഒരുപക്ഷെ, അതൊരു ഭവനമായിത്തന്നെ നിലനിര്‍ത്തി സന്ദർശകർക്കു മുന്‍പില്‍ അതിന്‍റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടേക്കാം. അവിടെ മ്യൂസിയം നിലനില്‍ക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്ത അയല്‍വാസികളും ഉണ്ട്. നൂറുകണക്കിന് ആളുകള്‍ അനുദിനം വന്നുപോകുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കും യാതൊരു പ്രശ്നവുമില്ലെന്നും, അങ്ങിനെയൊരു സംഭവം തന്നെ അവിടെയുള്ളതായി അറിയാറില്ലെന്നും അവിടുത്തെ ഒരു താമസക്കാരന്‍ ബി.ബി.സിയോട് പറഞ്ഞു.
അംബേദ്കർ ഹൗസ് എന്നറിയപ്പെട്ട ഈ വീട് 2015-ൽ 31 ലക്ഷം പൗണ്ടിന് (ഏതാണ്ട് 27,18,60,544 ഇന്ത്യന്‍ രൂപ) മഹാരാഷ്ട്ര സർക്കാർ വിലയ്ക്കു വാങ്ങിയിരുന്നു. അവിടെ പണിത അംബേദ്കർ സ്മാരകവും മ്യൂസിയവും ആ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അംബേദ്കർ സ്മാരകം നിലനിർത്തേണ്ടതിന്റെ ആവശ്യകത അവിടത്തെ പ്രാദേശിക ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ രണ്ടു വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
2018 ഫെബ്രുവരിയിൽ കെട്ടിടം മ്യൂസിയമായി ഉപയോഗിക്കാൻ അനുമതിക്കായി മഹാരാഷ്ട്ര സർക്കാർ മുൻകൂട്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബറിൽ കൗൺസിൽ അത് നിരസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. സന്ദര്‍ശകരുടെ ബഹളം കാരണം രാവും പകലും അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രദേശവാസികള്‍ പരാതി നല്‍കുക കൂടെ ചെയ്തതോടെ കൗൺസിലില്‍ നിന്നും അനുകൂലമായൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ല.
ബ്രിട്ടനിലെ വയോധികരെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന ആഫ്രിക്കൻ നഴ്സുമാർക്ക് സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥയിലാണ്. മിക്കവരും തങ്ങളുടെ മാതാപിതാക്കളുടെ വരവും കാത്ത് വേദനയോടെ കഴിയുകയാണ്. സിസിലിയ ടിപ എന്ന സിംബാബ്‌വെയിൽ നിന്നുള്ള നേഴ്സ് തന്റെ പിതാവ് പോളിന്റെ വരവും കാത്തു ആവശ്യസാധനങ്ങൾ ഒരുക്കി. തന്റെ കൊച്ചുമകൾ അരിയെല്ലയെ കാണുവാനും കൂടിയാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് വിസ നിഷേധിച്ചു.
ജന്മനാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ സമ്പാദ്യം ഇല്ല എന്നതാണ് വിസ നിഷേധിക്കാനുള്ള കാരണം. അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവിന്റെ കാരണം ന്യായമല്ലെന്നും, ഇതോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം ചെലവുകൾ പോലും വഹിക്കാനുള്ള സാമ്പത്തികം ഇല്ലെന്നുമാണ് വിസ നിഷേധിക്കുന്നതിനു കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.
സിസിലിയയെ പോലെ അനേകം നഴ്സുമാരാണ് ഇത്തരത്തിലുള്ള ദുഃഖം അനുഭവിക്കുന്നത്. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, താൻ ഇവിടെ ഒരു വിദേശി ആണെന്നുള്ള ബോധം തന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ പിതാവാണ് തന്നെ ഈയൊരു നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്നെ കാണുവാനുള്ള അവസരം നിഷേധിച്ചത് തന്നിൽ അതീവ ദുഃഖം ഉളവാക്കി എന്നും അവർ പറഞ്ഞു. താൻ ഇവിടെ വയോധികരെയും മാതാപിതാക്കളെയും അതീവ സന്തോഷത്തോടെ ആണ് ശുശ്രൂഷിക്കുന്നത്. എന്നാൽ സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയുന്നില്ല.
സിസിലിയ അനേകം ആഫ്രിക്കൻ നേഴ്സുമാരുടെ പ്രതിനിധിയാണ്. സിസിലിയയെ പോലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും വിസ നിഷേധിക്കുന്നതിന് മതിയായ സാമ്പത്തികം ഇല്ല എന്നതാണ് കാരണമായി പറയുന്നത് . ഇത് വർഗ്ഗ വിവേചനത്തിന് ഇടയാക്കുമെന്ന് മനുഷ്യസ്നേഹികൾ ഓർമ്മിപ്പിക്കുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, ആഫ്രിക്കൻ വംശജരുടെ ഉള്ള ഈ വിവേചനം നിർത്തലാക്കണമെന്ന ആവശ്യം ബ്രിട്ടണിൽ എങ്ങും ഉയർന്നുവരുന്നുണ്ട്.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെയില്‍ കെയറര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും എട്ടുലക്ഷം രൂപ വരെ തട്ടിയെടുത്ത എറണാകുളം പിറവം സ്വദേശിനിയായ രഞ്ജു ജോർജ്ജ് എന്ന യുവതിക്കെതിരെ കേരളത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൈറ്റായ ഒഡേപക് തന്നെ നേരിട്ട് യുകെ നഴ്‌സുമാര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നതിനിടയിലാണ് ഈ യുവതിയുടേയും സംഘത്തിന്റെയും തട്ടിപ്പ് അരങ്ങേറുന്നത്. രഞ്ജു ജോർജ്ജിനെതിരെ അയര്‍ക്കുന്നം സ്വദേശി സന്തോഷും ഭാര്യയും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടൂക്കുന്നതിനായി എഫ് ഐ ആര്‍ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
തട്ടിപ്പിനിരയായ അയര്‍ക്കുന്നം സ്വദേശി നഴ്‌സായ ഭാര്യയ്ക്ക് വേണ്ടിയാണ് ഒരു സുഹൃത്തുവഴി രഞ്ജുവെന്ന ഈ തട്ടിപ്പുകാരിയെ പരിചയപ്പെടുന്നത്. നൂറുകണക്കിന് മലയാളി നഴ്‌സുമാരില്‍ നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ആരോപണം. കുറച്ചുനാള്‍ യുകെയിലുണ്ടായിരുന്ന രഞ്ജു യുകെയിൽ നഴ്‌സിങ്ങ് ജോലിയും വിസയും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി തട്ടിപ്പു തുടങ്ങുകയായിരുന്നു.
യുകെ നഴ്‌സിങ്ങ് രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതകളില്‍ ഏതെങ്കിലും വിധത്തില്‍ കുറവുകളുണ്ടാകുന്നവരാണ് രഞ്ജുവും സംഘവുമൊരുക്കുന്ന കെണിയില്‍ വീഴുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും സ്‌കോര്‍ കുറവുള്ളവര്‍, എട്ടുലക്ഷം നല്‍കിയാല്‍ കെയറര്‍ ജോലിയെന്ന ഇവരുടെ വ്യാജവാഗ്ദാനത്തില്‍ വീഴുന്നു.
യുകെയിലെ ന്യുകാസിലുള്ള നഴ്‌സിങ്ങ് ഹോമില്‍ രണ്ട് വര്‍ഷത്തേയ്ക്ക് കെയറര്‍ വിസ നല്കാമെന്നാണ് വാഗ്ദാനം. അതിന് ഐഇഎല്‍ടിഎസും ഒഇറ്റിയും ഒന്നൂംവേണ്ട പകരം എട്ടുലക്ഷം രൂപമാത്രം നല്കിയാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. വിശ്വാസത്തിനായി നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും മറ്റും കാണിക്കും. തുക രണ്ടോ മൂന്നോ തവണയായി തന്നാല്‍ മതിയെന്നും പറയും.
ന്യുകാസിലുള്ള പ്രെസ്റ്റ്‌വിക്ക് നഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുവിവരം അറിഞ്ഞതോടെ, മല്‍ഹോത്ര എന്ന ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഈ നഴ്‌സിങ്ങ് ഹോമിന്റെ ചെയര്‍മാനുമായി സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്ന് ഒരു ഓഫറും രഞ്ജുവിനോ മറ്റാര്‍ക്കുമോ നല്കിയിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ നഴ്‌സിങ്ങ് ഹോമിലായിരുന്നു രഞ്ജു ജോര്‍ജ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ആയി ജോലി നോക്കിയിരുന്നതെന്നും വ്യക്തമായി. ആ പരിചയവും നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും നല്കിയാണ് യുകെ റിക്രൂട്ട്‌മെന്റ് നിയമങ്ങളൊന്നും അറിയാത്ത മലയാളി നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്നത്.
ആദ്യം 3 ലക്ഷം രൂപ അഡ്‌വാന്‍സായി വാങ്ങുകയും തുടര്‍ന്ന് സാധാരണ ആര്‍ക്കും അപേക്ഷിച്ചാല്‍ ലഭിക്കുന്ന വിസിറ്റിങ്ങ് വിസ തരപ്പെടുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരു ബ്യുട്ടിക്ക് സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനെന്ന കാരണം പറഞ്ഞാണ് വിസിറ്റിങ്ങ് വിസ എടുക്കുന്നത്. ഇതിനായി ഹൈദരാബാദിലുള്ള ഒരു ഏജന്‍സിയുടെ സഹായവും തേടി അവരുമൊന്നിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. നേരത്തെ ഇവര്‍ തന്നെ ഡോക്യൂമെന്റ്‌സ് തയ്യാറാക്കി വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നൂ രീതി.
മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സന്തോഷിനോടും ഭാര്യയോടും ഹൈദരബാദില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെവച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും കൈമാറി. അതിനുശേഷം വിസിറ്റിങ്ങ് വിസയടിച്ച് നല്‍കുകയായിരുന്നു. വിസിറ്റിങ്ങ് വിസ ലഭിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വരുന്ന അഞ്ചുലക്ഷം രൂപ കൂടി നല്കാന്‍ ആവശ്യപ്പെട്ടു. ബാക്കി തുക നല്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് തിരികെ നല്കില്ലെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി സന്തോഷ് പറയുന്നു.
ഇതുപോലെതന്നെ ജോസെന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടു. ഇതേ രീതിയില്‍ വിസിറ്റിങ്ങ് വിസ നല്‍കുവാനായി ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നൂ. അതിന് മുന്‍പായി ജോസിന്റെ കൈയില്‍ നിന്നൂം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജോസിന്റെ ഭാര്യയ്ക്ക് വിസിറ്റിങ്ങ് വിസ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാതെ വന്നു.
ആദ്യം കൊടുത്ത 3 ലക്ഷം രൂപ എങ്ങനെ തിരികെ വാങ്ങിക്കുമെന്ന് ആലോചിച്ചിരിക്കുകയാണ് ജോസും കുടുംബവുമിപ്പോള്‍. പാലായിലുള്ള രണ്ടുപേരില്‍ നിന്നായി ഇതേരീതിയില്‍ തന്നെ എട്ടുലക്ഷം രൂപയും രഞ്ജു വാങ്ങിച്ചിട്ടുള്ളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞു.
സന്തോഷിനൂം കുടുബത്തിനൂം ഇപ്പോള്‍ 3 ലക്ഷം രൂപയും പാസ്‌പോര്‍ട്ടൂം നഷ്ടമായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയുടെ ബാക്കി അഞ്ചുലക്ഷം രൂപകൂടി നല്കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയുള്ളുവെന്നാണ് രഞ്ജു പറയുന്നത്. കാരണം പാസ്‌പോര്‍ട്ട് തന്റെ കൈവശമല്ലെന്നുള്ള വിശദീകരണമാണ് രഞ്ജു പറയുന്നത്.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ രഞ്ജുവിനെതിരെ എന്‍ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന്റെ പണവും സ്വാധീനവും മൂലം പോലീസ് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അതേസമയം കൂടുതല്‍ പരാതി ലഭിച്ചാലുടന്‍ രഞ്ജുവിനെ അറസ്റ്റുചെയ്യുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
യുകെയിലെ നിലവിലെ വിസാനിയമം അനുസരിച്ച് വിസിറ്റിങ്ങ് വിസയിൽ എത്തിയാലൊന്നും കെയറര്‍ വിസ ലഭിക്കുയില്ലെന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ വിസിറ്റിങ്ങ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേയ്ക്ക് മാറുവാന്‍പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുകെയിലെ നഴ്‌സിങ്ങ് തൊഴില്‍ വിസാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
UK work visa requirements and eligibility
ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റിലുള്ള നഴ്‌സിങ്ങ് വിഭാഗത്തില്‍ വിസ ലഭ്യമാണെങ്കിലും ഇതിനായി ഐ ഇ എല്‍ ടി എസോ , ഒ ഇ ടി യോ പാസ്സാകണം. കൂടാതെ സിബിറ്റിയും പാസ്സായശേഷം എന്‍ എം സിയുടെ ഓസ്‌കിയും പാസ്സായാൽ മാത്രമെ നിലവില്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കുക.
ഇന്‍ഡ്യ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് അംഗീകാരമുള്ള ഏജന്‍സികളില്‍ കൂടി മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ എന്നുള്ളത് കേരളത്തിലെ നഴ്‌സുമാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കൂടിയും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്ന കാരണത്താല്‍ വിസ റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുള്ള റീക്രൂട്ടിങ്ങ് ഏജന്‍സികളുടെ പേരുവിവരം അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
List of India government approved nursing agencies in India
നൂറൂകണക്കിന് നേഴ്‌സുമാരാണ് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് വിവരങ്ങള്‍ എല്ലാ നേഴ്‌സുമാരിലും എത്തിക്കുക