ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബർമിംഗ്ഹാം : വിദേശ രോഗികളിൽ നിന്നും ചികിത്സയ്ക്ക് വൻ തുക മുൻകൂറായി ഈടാക്കുന്നതിനെതിരെ ഡോക്ടറുമാരും നേഴ്‌സ്സുമാരും രംഗത്ത്. വിദേശ രോഗികളോടുള്ള സർക്കാരിന്റെ വംശീയ നയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡോക്ടർമാരും നഴ്‌സുമാരും ബർമിംഗ്ഹാം ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ബർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആണ് ഇന്നലെ ഈ സംഭവം അരങ്ങേറിയത്. വിദേശ രോഗികളിൽ നിന്നും മുൻകൂറായി പണം വാങ്ങിയതിന് ശേഷമേ ചികിത്സ നടത്തൂ. അല്ലാത്തപക്ഷം അവർ ചികിത്സ മനഃപൂർവം വൈകിപ്പിക്കുന്നു. ഇതുമൂലം പല ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പോളിസിയുടെ രണ്ടാം വാർഷികത്തിലാണ് ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ രംഗത്തെത്തുന്നത്. ചികിത്സ വൈകിപ്പിച്ചതിനാലോ നിരസിച്ചതിനാലോ ചില രോഗികൾ മരിക്കാൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു.

ഇത്തരം സമീപനം ആശുപത്രിയിൽ തന്നെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. രോഗികളെ പറ്റിയുള്ള വിവരങ്ങൾ എൻഎച്ച്എസ് ഉദ്യോഗസ്ഥരിൽ നിന്നും ബോർഡർ ഏജൻസി ശേഖരിച്ച്, അതുവെച്ച് രോഗികളെ നാടുകടത്താനും ശ്രമിക്കുന്നു. പ്രചാരണ ഗ്രൂപ്പായ ഡോക്സ് നോട്ട് കോപ്സ് സംഘടിപ്പിച്ച റാലി യുകെയിലെ ആറ് ആശുപത്രികളിൽ  നടന്നു. കുടിയേറ്റ  രോഗികളെക്കുറിച്ച്  പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള  ഒരു  ദേശീയ നടപടി  കൂടിയായിരുന്നു  ഇത്.

എൻ‌എച്ച്‌എസിൽ പരിചരണത്തിനായി മുൻ‌കൂർ ഫീസ് ഏർപ്പെടുത്തിയിട്ട് രണ്ട് വർഷമായി എന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. “ചികിത്സാചിലവിന്റെ 150 ശതമാനം അധിക തുക നൽകേണ്ടി വരുന്നു. കൂടാതെ ചികിത്സ ലഭിക്കാൻ വ്യക്തമായ രേഖകളും ആശുപത്രിയിൽ സമർപ്പിക്കേണ്ടി വരുന്നു. 2017ൽ ഈ പോളിസി നിലവിൽ വന്നതിനു ശേഷം ചികിത്സ ലഭിക്കാതെ ധാരാളം ആളുകൾ മരിച്ചു. പാകിസ്ഥാനി പൗരനായ നാസർ ഉല്ലാ ഖാന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിഷേധിക്കുകയും അതുവഴി അയാൾ മരണപ്പെടുകയും ചെയ്തു. “വിദേശ സന്ദർശകരും ഞങ്ങളുടെ ആരോഗ്യ സേവനത്തിന് സംഭാവന നൽകുന്നുണ്ട്, അതിനാൽ എല്ലാവർക്കും ആവശ്യമുള്ളപ്പോൾ അടിയന്തിര പരിചരണം ലഭിക്കും.” ആരോഗ്യവകുപ്പ് ചിലനാളുകൾക്ക് മുമ്പ് ഇപ്രകാരം അറിയിച്ചിട്ടുമുണ്ട്.