ഒറ്റപ്പെട്ട ദ്വീപ് നിറയെ റബർ ബാൻഡുകൾ. പരിസ്ഥിതി പ്രവർത്തകരെയും അധികൃതരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഇത്. യുകെയിലെ കോര്‍ണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് ഇൗ റബർ ബാൻഡുകളുടെ കൂമ്പാരം കണ്ടെത്തിയത്. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ കണ്ടെത്തിയ റബര്‍ ബാന്‍ഡുകളുടെ ശേഖരം ആശങ്കയുണ്ടാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റബർ ബാൻഡുകൾ എങ്ങനെ ദ്വീപിലെത്തുന്നു എന്നതിന്റെ കാരണം കണ്ടെത്തിയത്.

“ബ്രീഡിംഗ് സീസണിൽ ഒരു മോണിറ്ററിംഗ് സന്ദർശനത്തിനെത്തിയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് പ്രദേശമാകെ റബർ ബാൻഡുകൾ, എന്തുകൊണ്ടാണ് ഇത്രയധികം റബർ ബാൻഡുകൾ ഉണ്ടെന്നും അവ എങ്ങനെ അവിടെയെത്തുമെന്നും ഞങ്ങൾ അമ്പരന്നു,” വെസ്റ്റ് കോൺ‌വാൾ റിംഗിംഗ് ഗ്രൂപ്പിലെ മാർക്ക് ഗ്രന്ഥം പ്രസ്താവനയിൽ പറഞ്ഞു. കൂടുണ്ടാക്കുന്ന പക്ഷികളെ രക്ഷിക്കാൻ, ശരത്കാലത്തിലാണ് ലിറ്റർ നീക്കം ചെയ്യാൻ ഞങ്ങൾ ഒരു പ്രത്യേക യാത്ര നടത്തിയത്. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ആയിരക്കണക്കിന് ബാൻഡുകളും മത്സ്യബന്ധന മാലിന്യങ്ങളും ശേഖരിച്ചു.ജനവാസമില്ലാത്ത ദ്വീപ് വിദൂരമായതിനാൽ സന്ദർശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ് ബാൻഡുകൾ.

ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഈ ഇവ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകൾ ദ്വീപിലുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം ദ്വീപില്‍ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇത് വർധിച്ച് വരുന്നതായി പിന്നീടുള്ള സന്ദര്‍ശനങ്ങളിലൂടെ ഗവേഷകര്‍ മനസ്സിലാക്കി. പല തവണ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയെത്തി റബര്‍ ബാന്‍ഡുകള്‍ ശേഖരിച്ച് നീക്കം ചെയ്തു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റബര്‍ ബാന്‍ഡുകളാണ് ഈ ദ്വീപില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

എന്നാല്‍ ഇനിയും ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ പലയിടത്തായി ദ്വീപിലുണ്ടെന്നാണ് ഇവര്‍ പറയുന്നു. സംരക്ഷിത പ്രദേശമായതിനാല്‍ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിയ്ക്കുന്ന ആളുകളുട എണ്ണം കുറവാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരേ സമയത്ത് നിരവധി പേര്‍ക്ക് കൂട്ടമായെത്തി ശുദ്ധീകരണം നടത്താന്‍ സാധ്യമല്ല. ഇതിനിടെ തന്നെ ഇപ്പോഴും ദ്വീപിലേക്ക് പക്ഷികള്‍ റബര്‍ ബാ‍ൻഡ് എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.