ലണ്ടന്‍: ലണ്ടനു സമീപം കെന്റിലെ ബെക്സില് ഓണ്‍ സീയില്‍ താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ വച്ച് ഉണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശേരി തെങ്ങണ പത്തിച്ചിറ വീട്ടില്‍ പി.ജെ. തോമസിന്റെയും സിസിലിയുടെയും മകന് ജോസി എന്നു വിളിക്കുന്ന ജോസഫ് തോമസാണ് (46) ഇന്നലെ രാത്രി മരിച്ചത്. ഭാര്യ ഡിനി ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ കുടുംബാംഗം. വിദ്യാര്‍ഥികളായ ജസീന, (12) ജെറോം (7) എന്നിവര്‍ മക്കളാണ്. കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. ജോസിയുടെ സഹോദരി റെജി വര്‍ഗീസും ബെക്സില് ആണ് താമസം. തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. 11 വര്‍ഷം മുമ്പാണ് ജോസിയും കുടുംബവും യുകെയില്‍ എത്തിയത്. 2015ലാണ് കെന്റിലേക്ക് താമസം മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു ജോസഫ്. ഇന്നലെ അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്.
നഴ്സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിക്കുകയും ചെയ്തു. സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ഉടനെത്തിയ ആംബുലന്‍സ്, മെഡിക്കല്‍ ടീം മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനാകാതെ, 11.35 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടില്‍ വച്ചു നടന്ന മരണമായതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.
ജോസിയുടെ അകാലമരണത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും ടീമിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബോക്സിങ് ഡേയിൽ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ലോറന്‍സ് ബ്രാന്‍ഡ് എന്ന യുവാവിനാണ് റെഡിങ് കോടതി ശിക്ഷ വിധിച്ചത്. 2018ലെ ബോക്സിങ് ഡേയിൽ ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എയ്ഞ്ചലയുടെ കഴുത്തിലും നെഞ്ചിലുമായി 59 തവണയാണ് ലോറന്‍സ് കുത്തിയത്. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞ് പോയി. പിന്നീട് മറ്റൊരു കത്തിയെടുത്ത് നിരവധി തവണ ലോറന്‍സ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്മസ് രാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കൊലപാതകവിവരം ലോറന്‍സ് തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്.
വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതില്‍ സഹികെട്ടാണ് എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടത്. ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ് എയ്ഞ്ചല. 2004 ലിൽ ഹോളണ്ടിൽ വച്ചാണ് എയ്ഞ്ചല ലോറന്‍സ് ബ്രാന്‍ഡിനെ പരിചയപ്പെടുന്നതും പിന്നീട് 2006 റിൽ വിവാഹം കഴിക്കുന്നതും.
ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ (കാനഡ) അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് അവന്യൂവിലുള്ള സെന്റ് മേരീസ് സീറോമലബാര്‍ പള്ളിയിലെ വൈദികന് ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും.
പള്ളിയില്‍ വൈദികനെ കാണാനെത്തിയ സ്ത്രീയെ വൈദികന് ദുരുദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കേസ്. ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് മാധ്യമം പറയുന്നു. സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വൈദികനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു.
അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്. വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ പയസ് ജോസഫ് ഇംഗ്ലീഷ് മാധ്യമത്തിനോട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തിലായിരുന്നു. അദ്ദേഹം എല്ലായ്പോയും പള്ളിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പയസ് ജോസഫ് പറഞ്ഞു.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. ആക്രമണത്തിന് ഇരയായതും ഏഷ്യക്കാരന് തന്നെയാണെന്നാണ് പൊലീസ് നല്കുന്ന സൂചന. ആക്രമണത്തിന് ഇരയായ ആൾ മലയാളിയാണോ എന്നറിയില്ല.
വ്യക്തമായ മേല്‍വിലാസമില്ലാതെ കഴിയുന്ന പ്രതിയെക്കുറിച്ച് ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്ഫോര്ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായി പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം പുറത്തുവിട്ട മെറ്റ് പോലീസ് കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ വിവരവും പോലീസാണ് പുറത്തുവിട്ടത്. മുഖത്ത് മാരകമായി പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്റ്റ്ഹാമിലും ഇല്‍ഫഡിലുമാണ് ഇയാളെ കൂടുതല്‍ കണ്ടിരുന്നതെങ്കിലും ഗ്രേറ്റര്‍ ന്യൂഹാമിലും റെഡ്ബ്രിഡ്ജ് ഏരിയയിലും ഇയാളെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മെറ്റ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.
ലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി ചെൽസി യൂറോപ്പ ലീഗ് ഫൈനലിൽ കടന്നു. ആദ്യ പാദത്തിലും നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിയത്. രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട് ഗോളി കെപ അരിസബലാഗ ചെൽസിയുടെ ഹീറോയായി. ആദ്യ പാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ റൂബൻ ചീക്കിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടുന്നത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക ജോവിച്ചിലൂടെ ഫ്രാങ്ക്ഫർട്ട് തിരിച്ചടിച്ചു. തുടർന്നു മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.
ചെൽസിക്കു വേണ്ടി ബാർക്ലി, ജോർജിഞ്ഞോ, ലൂയിസ്, ഏഡൻ ഹസാർഡ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അസ്പിലിക്വറ്റയുടെ ശ്രമം ഫ്രാങ്ക്ഫർട്ട് ഗോൾ കീപ്പർ കെവിൻ ട്രാപ്പ് രക്ഷപെടുത്തി. ഫ്രാങ്ക്ഫർട്ടിനു വേണ്ടി ഹല്ലെർ, ജോവിച്ച്, ഡി ഗുസ്മാൻ എന്നിവർ ലക്ഷ്യം കണ്ടു. ഹിന്റർറെഗെറിന്റെയും പസിൻസിയയുടെയും കിക്കുകൾ കെപ തടഞ്ഞിട്ടു. മേയ് 29-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ടീമായ ആഴ്സണലാണ് ചെൽസിയുടെ എതിരാളികൾ. വലൻസിയയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ഫൈനലിൽ കടന്നത്. ഇതോടെ യൂറോപ്പ ലീഗിലും ഇംഗ്ലണ്ട് ടീമുകളുടെ ഫൈനലായി. നേരത്തെ, ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകളായ ലിവർപൂളും ടോട്ടനവും കലാശക്കൊട്ട് ഉറപ്പിച്ചിരുന്നു
മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന് തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.
ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.
ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെയും വീഴ്ത്തിയ അയാക്സിന്റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.
ബ്രിട്ടണിലെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന് ആണ് പ്രസ്റ്റന്, ലങ്കാഷയറിലെ പ്രദീഷ് കോമളന്. അഭിനയ രംഗത്തും സംഗീത മേഖലയിലും തന്റെ മികവ് തെളിയിച്ച പ്രദീഷ്, ഇതാദ്യമായി ഒരു ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയുന്നു.ഒരൊറ്റ കഥാപാത്രം മാത്രമുള്ള ഈ ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതും പ്രദീഷ് തന്നെയാണ്.
‘വേക്കപ്പ് കാള്‍’ എന്ന് ടൈറ്റില്‍ നല്‍കിയിട്ടുള്ള ഈ ‘നിശബ്ദ’ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രദീഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് മക്കള്‍ നവനന്ദനന്‍ പ്രദീഷും, നവരസന്‍ പ്രദീഷും ആണ്. ഈ ഇരട്ട സഹോദരങ്ങളില്‍ നന്ദന് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ നവരസന്‍ മറ്റ് സാങ്കേതിക മേഖലകള്‍ കൈകാര്യം ചെയ്യുന്നു.
‘വേക്കപ്പ് കാളിന്റെ’ കഥ രൂപപ്പെടുന്നത് സ്വന്തം അനുഭവത്തില്‍ നിന്നും ആണെന്ന് പ്രദീഷ് പറഞ്ഞു. മലയാള സിനിമ രംഗത്തെ എക്കാലത്തെയും ‘അമ്മ’ ആയിരുന്ന ആറന്മുള പൊന്നമ്മയുമായുള്ള വളരെ കാലത്തെ ആത്മബന്ധത്തില്‍ നിന്നും ഉണ്ടായ ഒരു സ്പാര്‍ക്ക് ആണ് ഈ കഥയ്ക്ക് ആധാരം. ആ അനുഭവം ഈ ഹ്രസ്വചിത്രത്തിന് വേണ്ടി ചില വലിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്നു എന്ന് മാത്രം. 8 മിനിട്ടും 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ചിത്രം എല്ലാ ആസ്വാദനതലത്തിലും ഉള്ള പ്രേക്ഷകരുടെയും മനസ്സിനെ സ്പര്‍ശിക്കുന്നതാകും എന്ന് പ്രദീഷ് പറയുന്നു.
കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പീറ്റര്‍ബോറോയിലെ മലയാളികള്‍. പുതിയ സ്പോര്‍ട്സ് ക്ലബിന്റെ ഉദ് ഘാടനവും അതിനോടനുബന്ധിച്ചു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും ”പീറ്റര്‍ബോറോ മലയാളീസ്” എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ ജൂണ്‍ 15ന് പീറ്റര്‍ബോറോ സ്കൂള്‍ സ്പോര്‍ട്സ് സെന്ററില്‍ വെച്ചു രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നടത്തപ്പെടുന്നു.
പുതിയ സ്പോര്‍ട്സ് ക്ലബിന്റെ (United Sports Club Peterborough) അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ ടൂര്‍ണമെന്റ് എന്തുകൊണ്ടും ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയമില്ല. പ്രൗഢഗംഭീരമായി നടത്തപെടുന്ന ഈ ആവേശ പോരാട്ടത്തിന്റെ അലയൊലികള്‍ കായിക പ്രേമികള്‍ക്ക് ഒരു അവേശമായി മാറട്ടെ എന്നു ആശിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനകളുമായി യുകെ യിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കായിക മാമാങ്കം വീക്ഷിക്കുന്നതിനായി എല്ലാ നല്ലവരായ കായികപ്രേമികളെയും ഹാര്‍ദവമായി പീറ്റര്‍ബോറോയിലേക്കു സ്വാഗതം ചെയ്യുന്നു.
ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ ഒന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് പീറ്റര്‍ബോറോ യുടെ വോളിബോള്‍ മല്‍സരങ്ങളുടെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങളോരോരുത്തരുടേയും സജീവ പങ്കാളിത്തം പ്രീതീഷിക്കുന്നു.
1st prize £501
2nd prize £251
3rd prize £151
Best offender,best defender, emerging team, fair play award, raffle prize etc.
Contact Numbers
07578768074(Santhosh) 07739034298(Savio). 07988743659(Jeby). 07446990492(Baiju Mudakkalil)