ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റോയല്‍ നേവിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ സ്ഥിരീകരണം. ഇതിനായി എച്ച്എംഎസ് മെഴ്സി എന്ന നേവി പടക്കപ്പല്‍ ചാനലില്‍ വിന്യസിച്ചിരിക്കുകയാണ്. അപകടകരമായ വിധത്തില്‍ ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് ഈ കപ്പലിന് കഴിയുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന് വില്യംസണ് പറഞ്ഞു. യുകെ ബോര്‍ഡര്‍ ഫോഴ്സും ഫ്രഞ്ച് അധികൃതരും ചാനലില്‍ പട്രോളിംഗ് നടത്തി വരികയാണ്. ഹോം ഓഫീസിന്റെ അപേക്ഷ പ്രകാരമാണ് നേവി കപ്പല്‍ വിന്യസിക്കാന്‍ ഡിഫന്‍സ് മിനിസ്ട്രി തീരുമാനിച്ചത്. നവംബറിനു ശേഷം ചെറിയ ബോട്ടുകളിലും ഡിങ്കികളിലുമായി 240 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയെന്നാണ് കണക്ക്.
യുകെ തീരത്തും അറ്റ്ലാന്റിക്കിലും ഫിഷിംഗ് പട്രോളിനായി നിയോഗിക്കപ്പെടുന്ന കപ്പലാണ് എച്ച്എംഎസ് മെഴ്സി. മീന്‍പിടിത്ത ബോട്ടുകളും ട്രോളറുകളും അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ക്വോട്ടകള്‍ മറികടക്കാതെ കാക്കുകയാണ് കപ്പലിന്റെ ചുമതല. ബോര്‍ഡര്‍ ഫോഴ്സ് ചാനലില്‍ രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. എച്ച്എംസി വിജിലന്റ്, എച്ച്എംസി സെര്‍ച്ചര്‍ എന്നീ രണ്ടു കട്ടറുകളും ബോര്‍ഡര്‍ ഫോഴ്സിന്റേതായി ചാനലിലുണ്ട്. ഇവയ്ക്ക് ഒട്ടേറെയാളുകളെ രക്ഷപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. നേവി കപ്പല്‍ നിയോഗിക്കപ്പെട്ടത് ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്. എച്ച്എംസി പ്രൊട്ടക്ടര്‍, എച്ച്എംസി സീക്കര്‍ എന്നീ രണ്ടു കട്ടറുകള്‍ കൂടി യുകെ തീരത്ത് നിയോഗിക്കപ്പെടുന്നതു വരെയായിരിക്കും നേവിയുടെ സേവനം തുടരുക.
ഈ കട്ടറുകള്‍ ഇപ്പോള്‍ മെഡിറ്ററേനിയനിലാണ് ഉള്ളത്. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ചാനലില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കുകയുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജാവീദ് പറയുന്നു. അതിനാലാണ് നേവിയുടെ കപ്പല്‍ ചാനലിലേക്ക് അയച്ചിരിക്കുന്നത്. ചെറിയ ബോട്ടുകളില്‍ ജീവന് പണയപ്പെടുത്തി യുകെയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ അഭയാര്‍ത്ഥികള്‍ തന്നെയാണോ എന്ന് ഹോം സെക്രട്ടറി ബുധനാഴ്ച ഉന്നയിച്ച ചോദ്യം വിവാദമായിരുന്നു.
ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ശ്വാസ പരിശോധന ബ്രിട്ടനില്‍ പരീക്ഷിക്കുന്നു. രോഗമുള്ളവരുടെ നിശ്വാസ വായുവിലൂടെ പുറത്തു വരുന്ന ക്യാന്‍സര്‍ മുദ്രകളുള്ള തന്മാത്രകളെ കണ്ടെത്തുകയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ബ്രെത്ത് ബയോപ്സി ഡിവൈസ് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ പോലും ഈ രീതിയിലൂടെ കണ്ടെത്താന്‍ കഴിയും. ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞ രീതിയില്‍ നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിനാളുകളെ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാനും ഹെല്‍ത്ത്കെയര്‍ ചെലവില്‍ മില്യന്‍ കണക്കിന് പൗണ്ട് ലാഭമുണ്ടാക്കാനും ഇത് സഹായിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്സ് ഹോസ്പിറ്റലിലായിരിക്കും പരീക്ഷണം നടക്കുക. ഇത് രണ്ടു വര്‍ഷത്തോളം നീണ്ടു നില്ക്കും. ക്യാന്‍സര്‍ രോഗികളും അല്ലാത്തവരുമായ 1500 പേരിലായിരിക്കും പരീക്ഷണം നടത്തുക. ആദ്യഘട്ടത്തില്‍ അന്നനാളത്തിലും ആമാശയത്തിലും ക്യാന്‍സര്‍ ഉള്ള രോഗികളെയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പിന്നീട് പ്രോസ്റ്റേറ്റ്, കിഡ്നി, മൂത്രസഞ്ചി, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരെ ഉപകരണം ഉപയോഗിച്ച് പരിശോധിക്കും. ക്യാന്‍സര്‍ എന്ന മഹാരോഗം നേരത്തേ കണ്ടെത്താനും രോഗികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അടിയന്തരമായി നിര്‍മിക്കണമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ കേംബ്രിഡ്ജ് സെന്ററിലെ പ്രൊഫ. റബേക്ക ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.
നിസ്വാസ വായുവിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ട വികാസത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയായ ഔള്‍സ്റ്റോണ്‍ മെഡിക്കല്‍ ആണ് ഈ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയും ചേര്‍ന്നാണ് പാന്‍ ക്യാന്‍സര്‍ ട്രയല്‍ ഫോര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ ബ്രെത്ത് എന്ന പേരില്‍ പരീക്ഷണം നടത്തുന്നത്.
ഐ, 2.0 തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായ നടി എമി ജാക്സണ് വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോര്‍ജ്ജ് ആണ് വരന്. ബ്രിട്ടണിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോര്‍ജ്ജ്. ജനുവരി ഒന്നിനാണ് ജോര്‍ജ്ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം തന്റെ വിവാഹ വാര്‍ത്തയും എമി പങ്കുവെച്ചത്.
പുതുവര്‍ഷത്തില്‍ ഞങ്ങള്‍ പുതുയാത്ര തുടങ്ങിയെന്നും ലോകത്തിലെ ഏറ്റവും സന്താഷവതിയായ പെണ്‍കുട്ടിയായി തന്നെ മാറ്റിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും എമി ഇന്‍സ്റ്റയില്‍ കുറിച്ചു. 2015 ല്‍ എമിയും ജോര്‍ജ്ജും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നെങ്കിലും ഇതെല്ലാം താരം നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയം എമി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവരും ഈ വര്‍ഷം ഡിസംബറോടെ വിവാഹിതരാകുമെന്നാണ് വിവരം.
2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സണിന്റെ സിനിമാ പ്രവേശനം. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലാണ് എമി അവസാനമായി അഭിനയിച്ചത്. വിക്രം ചിത്രം ഐയിലെ എമിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ബ്രാന്‍ഡ് പേരുകളിലുള്ളതാണെങ്കില്‍ അവയ്ക്ക് ആറിരട്ടിയിലധികം വില നല്‍കേണ്ടതായി വരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോയ്ഡ്സില്‍ 16 സുഡാഫെഡ് കണ്‍ജഷന്‍ ആന്‍ഡ് ഹഡേക്ക് റിലീഫ് ഗുളികയടങ്ങിയ ബോക്സിന് 4.09 പൗണ്ടാണ് വില. അതേസമയം ഈ മരുന്നിന്റെ ഘടകങ്ങള്‍ മാത്രമുള്ള ഗാല്‍ഫാം മാക്സ് സ്ട്രെങ്ത് കോള്‍ഡ് ആന്‍ഡ് ഫ്ളൂ ക്യാപ്സ്യൂളിന് പൗണ്ട്സ്ട്രെച്ചറില്‍ 69 പെന്‍സ് മാത്രമേ നല്‍കേണ്ടതുള്ളു. ശിശുക്കള്‍ക്കായുള്ള 100 മില്ലി കാല്പോള് സിറപ്പിന് 3.5 പൗണ്ടാണ് ബൂട്ട്സ് ഈടാക്കുന്നത്. എന്നാല്‍ ഹെല്‍ത്ത്പോയിന്റ് ചില്‍ഡ്രന്‍സ് പാരസെറ്റമോള്‍ സസ്പെന്ഷന് വില്‍കോയില്‍ 1.20 പൗണ്ട് മാത്രം നല്കിയാല് മതിയാകും. ഒരേ മരുന്ന് തന്നെയാണ് ഇത്.
ലെംസിപ് കോള്‍ഡ് ആന്‍ഡ് ഫ്ളൂ ക്യാപ്സ്യൂളിനും ബെനിലില്‍ കോള്‍ഡ് ആന്‍ഡ് ഫളൂ മാക്സ് ക്യാപ്സ്യൂളിനും ഒരേ ഘടകങ്ങള്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ പൗണ്ട്സ്ട്രെച്ചറില്‍ ലഭിക്കുന്നതിനാണ് വിലക്കുറവ്. എല്ലാ മരുന്നുകളും ഏറ്റവും ഗുണനിലവാരമുള്ള ഒരേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയാണ് നിര്‍മിക്കുന്നതെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയിലെ ലൂയിജി മാര്‍ട്ടീനി പറയുന്നു. ഡോസും ഫോര്‍മുലേഷനും ഒന്നുതന്നെയാണെങ്കില്‍ ബ്രാന്‍ഡഡ് മരുന്നുകളും ജാനറിക് മരുന്നുകളും ഒന്നുതന്നെയാണെന്നും മാര്‍ട്ടീനി പറയുന്നു. പിഎല്‍ നമ്പര്‍ കണ്ടെത്തിയാല്‍ ഒരേ മരുന്നുകളില്‍ തന്നെ കുറഞ്ഞ വിലയുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മണി സേവിംഗ് എക്സ്പെര്‍ട്ട് വക്താവ് പറയുന്നത്. മരുന്നുദ്പാദകര്‍ക്ക് ഓരോ മരുന്നുകള്‍ക്കും നല്കുന്ന ലൈസന്‍സ് നമ്പറാണ് ഇത്.
ഉദാഹരണത്തിന് PL 12063/0104 എന്നത് പനിക്കും ജലദോഷത്തിനുമുള്ള മരുന്നാണ്. പല ബ്രാന്‍ഡിലും പാക്കേജിലുമാണെങ്കിലും പിഎല്‍ നമ്പര്‍ ഒന്നാണെങ്കില് അത് ഒരേയിനത്തില്‍പ്പെട്ട മരുന്നു തന്നെയാണ്. തങ്ങള്‍ റീട്ടെയില്‍ പ്രൈസ് നിര്‍ദേശിക്കാറേയുള്ളുവെന്നും റീട്ടെയിലറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതെന്നും കാല്‍പോളിന്റെയും സുഡാഫെഡിന്റെയും നിര്‍മാതാക്കളായ ജോണ്സണ് ആന്‍ഡ് ജോണ്സണ് പറയുന്നു.
ടോം ജോസ് തടിയംപാട്
ഒരു ലിവര്‍പൂള്‍ മലയാളി യുവാവ് ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്‍വിനും, സ്റ്റീഫന്‍ ഹോക്കിംഗും, നടന്ന വഴിയില്‍ നടന്നു ജീവിത വിജയം നേടിയത് നിങ്ങള്‍ക്ക് അറിയേണ്ടേ? ഒട്ടേറെ മഹാരഥന്മാരുടെ പാദം പതിഞ്ഞ യുകെയിലെ കേംബ്രിജ് യുണിവേഴ്സിറ്റി എന്നും ഒരു നല്ല വിദ്യാര്‍ത്ഥിയുടെ സ്വപ്നഭൂമിയാണ്. ആ സ്വപ്നഭൂമിയിലൂടെ നടന്നു വിജയം നേടിയ ആദൃ ലിവര്‍പൂള്‍ മലയാളിയെ നിങ്ങള്‍ക്ക് അറിയേണ്ടേ. അത് ലിവര്‍പൂള്‍ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന മോനിസ്, ജെസ്സി ദമ്പതികളുടെ മകന് ജിംസണ് മോനിസാണ്.
ചെറിയ നേട്ടമല്ല ജിംസണ് കേംബ്രിജ് യുണിവേഴ്സിറ്റിയില്‍ നിന്നും നേടിയത്. തത്വചിന്തയിലാണ് പിഎച്ച്ഡി എന്നറിയുമ്പോളാണ് നേട്ടത്തിന്റെ വലുപ്പം നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മറ്റൊരു കാരൃം അദ്ദേഹം കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയില്‍ എത്തുന്നതിനു മുന്‍പ് പഠിച്ചത് ഇംഗ്ലണ്ടിലെ രാജകുമാരന്മാരും കുമാരികളും പഠിക്കുന്ന സ്കോട്ട്ലന്റിലെ സെന്റ് ആന്‍ഡ്രൂസ് യുണിവേഴ്സിറ്റിയില്‍ ആയിരുന്നു. കടുത്ത ഇന്റര്‍വ്യൂ നേരിട്ടാണ് സെന്റ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തരപ്പെടുത്തിയത്,. അതും ലിവര്‍പൂളിലെ സാധാരണ സ്കൂളില്‍ പ്ലസ്ടു വരെ പഠിച്ചിട്ടാണ് ജിംസണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. പഠിച്ചു തീര്‍ന്നപ്പോള്‍ തന്നെ ഹൈസ്കൂള്‍ ടീച്ചറായി ജോലിയും ലഭിച്ചു. ഇനിയും കൂടുതല്‍ പഠിച്ചു തന്നെ തനാക്കിയ കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയില്‍ അധ്യാപകനാകുക എന്നതാണ് ജിംസണിന്റെ ലക്ഷ്യം. ഞങ്ങള്‍ ജിംസണെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം പഠിപ്പിക്കുന്ന ബക്കിംങ്ഹാംഷയറിലെ ഹൈസ്കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു. ജിംസണ് പഠിച്ചത് ലിവര്‍പൂളിലെ ഓള് സെയിന്റ് പ്രൈമറി സ്കൂള്‍, സെയിന്റ് ഫ്രാന്‍സിസ് ഓഫ് അസീസി സ്കൂള്‍ എനിവിടങ്ങളില്‍ ആയിരുന്നു. ചെറിയ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ജിംസണ് ഒരു മികച്ച വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്ന് അമ്മ ജെസ്സി മോനിസ് സാക്ഷ്യപ്പെടുത്തി. പക്ഷെ, തികഞ്ഞ അച്ചടക്കം, അതാണ് ഈ വിജയത്തിന്റെ എല്ലാം പുറകില്‍.
പഠിച്ച എല്ലാം സ്കൂളില്‍ നിന്നും നല്ല റെഫറന്‍സ് ജിംസണ് നേടി. കൂടാതെ ഹോളിഡേയില്‍ ചെയ്ത വോളന്ററി വര്‍ക്കുകളും നല്ല സ്കൂളില്‍ അഡ്മിഷന് ലഭിക്കാന്‍ സഹായിച്ചുവെന്ന് ജെസ്സി പറഞ്ഞു. കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടാന്‍ പഠനത്തിപ്പുറത്തേക്ക് കലയിലോ സാഹിത്യത്തിലോ എന്തെങ്കിലും കഴിവ് വേണോ എന്ന എന്റെ മകള്‍ ആന്‍ മരിയായുടെ ചോദ്യത്തിന് വേണമെന്നില്ല ഉണ്ടെങ്കില്‍ നല്ലത് എന്നായിരുന്നു മറുപടി. ഓക്സ്ഫോര്‍ഡിലും, കേംബ്രിജിലും കടുത്ത ഇന്റര്‍വ്യൂ ആണ്. അത് നേരിടാനുള്ള കഴിവ് നേടുകയാണ് വേണ്ടത്. ഒട്ടേറെ മഹാന്മാര് പഠിച്ച കേംബ്രിജ് യുണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചപ്പോള്‍ എന്താണ് മനസ്സില്‍ തോന്നിയത് എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി യുണിവേഴ്സിറ്റിയിലൂടെ നടക്കാനുള്ള ആകാംക്ഷയാണ് മനസില്‍ അലയടിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ഏറ്റവും വലിയ വൃക്തി ആരായിരുന്നു എന്ന ചോദ്യത്തിനു മുന്‍ കാന്‍ട്രബറി ആര്‍ച്ച് ബിഷപ്പ് റോണ്‍ വില്ലിംസ് എന്നായിരുന്നു മറുപടി. അദ്ദേഹമാണ് ജിംസണ് പഠിച്ച മേരി മാദലിന് കോളേജിന്റെ ഗവര്‍ണ്ണര്‍. കൂടാതെ സ്റ്റിഫന്‍ ഹോക്കിംങ്ങിന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു, പങ്കെടുക്കാനും കഴിഞ്ഞു.
പൊതുവേ മലയാളി മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചു ഡോക്ടറും, എഞ്ചിനീയറും, ആക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ എന്താണ് ജിംസനു അവരോടു പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കുട്ടികളെ പ്രഷര്‍ ചെയ്യരുത് അവരെ അവരുടെ വഴിയില്‍ അവര്‍ക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അനുവദിക്കുക ( What they like let them do it ) അങ്ങനെ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ വിജയം നേടാന്‍ കഴിയു. അവസാനം ജിന്സണ് പഠിച്ച ഫിലോസഫിയുടെ നിര്‍വചനം കൂടി പറയാമോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു Philosophy is thinking about where we have come from, where we are right now and where we are going..
നമ്മള് എന്താണ് എന്നറിയുന്നതിനു വേണ്ടിയുള്ള അന്വേഷണമാണ് ഫിലോസഫി എന്ന് എനിക്ക് തോന്നിപ്പോയി. ആദ്യമായി ജീവിതത്തില്‍ കേംബ്രിജ് യുണിവേഴ്സിറ്റിയില്‍ പഠിച്ച ഒരു മലയാളിയെ നേരിട്ടു കണ്ടതില്‍ സന്തോഷം മനസില്‍ ഒതുക്കി, ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്വിന്, ബര്‍ട്രന്റ് റസ്സലും, സ്റ്റീഫന്‍ ഹോക്കിംഗും ഉള്‍പ്പെടെ ഒട്ടേറെ മഹാരഥന്മാരുടെ പാദ സ്പര്ശനമേറ്റ കേംബ്രിജ് യുണിവേഴ്സിറ്റിയുടെ ഇടവഴിയിലൂടെ നടന്ന ജിംസന്റെ പാദങ്ങളില്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയ ശേഷം ജിംസനോടും അമ്മ ജെസ്സിയോടും നന്ദി പറഞ്ഞു അവിടെനിന്നും ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ടു പോയ എന്റെ വിദ്യാഭ്യാസ ജീവിതം ഓര്‍ത്തു കണ്ണു നനയുന്നുണ്ടായിരുന്നു.
ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന് നിതിന്‍ സോനെയും. യു.കെ.യിലെ ഇന്ത്യന്‍ സമൂഹത്തിലെ അസാധാരണനേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു നല്‍കുന്നപുരസ്കാരമാണ് ഇത്
എ.ആര്. റഹമാന്, പോള്‍ മക് കാര്‍ട്ട്ണി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് സോനെ.തായലാൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ജൂനിയർ ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരും യു.കെ.യിലെ പുതുവത്സര ധീരതാപുരസ്കാര പട്ടികയിൽ ഇടം പിടിച്ചു..
വെള്ളിയാഴ്ച രാത്രിയാണ് പട്ടിക പുറത്തുവിട്ടത്. ഇവർക്കൊപ്പം മുൻ മോഡൽ ട്വിഗ്ഗി, കോമഡി സംഘം മോണ്ടി പൈതോൺസിലെ അംഗം മൈക്കിൾ പാലിൻ, ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, ജിം കാർട്ടർ എഴുത്തുകാരൻ ഫിലിപ് പുൾമാൻ, അഭിഭാഷകൻ ജോൺ റെഡ്വുഡ് എന്നിവരും ഉണ്ട്. രക്ഷപ്പെടുത്താൻ ബ്രിട്ടീഷ് വിദഗ്ധ സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർക്കു ‘വിശിഷ്ടമായ ധീരതാ പുരസ്കാരവും’ മൂന്നു പേർക്കു ‘മെമ്പേഴ്സ് ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (എം.ബി.ഇ.)’ പുരസ്കാരവും ലഭിക്കും. മോഡലിങ് രംഗത്ത് പതിറ്റാണ്ടു നീണ്ട സേവനങ്ങൾ മുൻനിർത്തിയാണ് ലെസ്ലെയ് ലോസൺ എന്ന ട്വിഗ്ഗിക്ക് പുരസ്കാരം
ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധരംഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ബക്കിങ്ങാം കൊട്ടാരത്തിലെ അംഗങ്ങളാണ് ഇവര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത്.
രാജേഷ് ജോസഫ്
ജീവചരിത്ര ആരംഭം മുതല്‍ നിരവധി മാറ്റങ്ങളിലൂടെയാണ് മനുഷ്യര്‍ നീങ്ങുന്നത്. ഇന്ന് നാം കാണുന്നവ അനുഭവിക്കുന്നവ നാളെയുടെ ചരിത്രമാവുന്നു. കീഴടക്കുവാനും നേടുവാനും വെട്ടിപ്പിടിക്കുവാനുമുള്ള മോഹങ്ങളെല്ലാം ഒരോ കാലഘട്ടത്തിലും വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. കൈവശമാക്കാനുള്ള യാത്രയില്‍ ഓടി തളര്‍ന്ന് ചുറ്റുമുള്ളതും കാണാതെ വേണ്ടത് സ്വയത്തമാക്കാതെ വിടവാങ്ങിയ പരാജിതരുടെയും ചരിത്രമുള്ളതാണ് ഈ ലോകം.
ജീവിതയാത്രയില്‍ ചുറ്റുമുള്ളതിനെ അടുത്തറിയാനും മനസിലാക്കാനും കണ്ടെത്താനുമുള്ള സത്വത്തിന്റെ നേര്‍രേഖയുടെ ചരിത്രമാണ് മാലാഖമാരുടെ കഥ പറയുന്നുത്. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയ അനേകം ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് മാലാഖമാര്‍ വഴികാട്ടിയായി മാറുന്നത് നമുക്ക് സുപരിചിതമാണ്. പുറം തിരിഞ്ഞ് കരയുന്ന ഹാഗാറിന് മാലാഖ നീര്‍ച്ചാലായി പ്രത്യക്ഷപ്പെടുന്നു. നസ്രത്തിലെ നീതിമാനായ ജോസഫ് എന്ന മരപ്പണിക്കാരനില്‍ അത്മധൈര്യത്തിന്റെ അഗ്നിവേശിപ്പിച്ച ദൈവദൂതന്. ലോകരക്ഷകന്റെ പിറവിക്കായി മറിയത്തിലൂടെ ഒരുക്കിയ മാലാഖ വൃന്ദങ്ങള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സ്തൂതി ഗീതങ്ങള്‍ പാരില്‍ സാമാധാനത്തിന്റെ ഗീതങ്ങള്‍ പാടിയ മാലാഖ വൃന്ദങ്ങള്‍. പ്രതീക്ഷയുടെ പൊന്‍കിരണങ്ങളായി മാലാഖമാര്‍ അനുദിനം നമ്മുടെ ജീവിതത്തില്‍ വെണ്മ പരത്തി നമ്മോടപ്പം ജീവിക്കുന്നു.
നമ്മളിലെ ഓരോ വ്യക്തിയിലും സകല ചരാചരങ്ങളിലും മാലാഖമാരുടെ സംരക്ഷണം പൊതിഞ്ഞിരിക്കും കരുണയുടെ സ്നേഹത്തിന്റെ മൃദുലതയുടെ സ്ത്രോത ഗീതങ്ങള്‍ ചുറ്റുപാടുകളിലും ജീവിത മേഖലകളിലും പകരുവാന്‍ അത് നമ്മോട് ആവശ്യപ്പെടുന്നു. ശുഭകരമായ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഏവര്‍ക്കും മലാഖമാരുടെ കാവല്‍ മാലയുടെ വലിയ സംരക്ഷണം ആശംസിക്കുന്നു. നൈര്‍മല്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങളാണ് മാലാഖമാര്‍. പുതുവര്‍ഷം വിശുദ്ധിയുടെ വെണ്മയുടെ സത്യത്തിന്റെ നേര്‍രേഖ ആവട്ടെയെന്ന് ആശംസിക്കുന്നു. അസ്വസ്ഥതകളുടെ വേദനകളഉടം മുറിവുകളുടെ ഭാരപ്പെടുക്കുന്ന വേളകളില്‍ തൂവെള്ള ചിറകുകള്ക്കുള്ളില് നമ്മെ പൊതിഞ്ഞ് പരിപാലിക്കുന്ന ആ ദിവ്യ നക്ഷത്രം. പുല്‍ക്കൂട്ടിലെ ഉണ്ണി പുതുവത്സരത്തില്‍ മാര്‍ഗ ദീപമാവട്ടെ.
സേവനം യു.കെ കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 86-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളോടെ ശിവഗിരി മഠവും പരിസരവും ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ സഹായിക്കാനൊരുങ്ങുകയാണ് സേവനം യുകെ.
2018 ഡിസംബര്‍ 30,31, 2019 ജനുവരി 1 തീയതികളില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ശിവഗിരിയിലേക്കു ഒഴുകിയെത്തുന്നത്. 2018ലെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന് അനുമതി നല്‍കിയതിന്റെ നവതി ആഘോഷിക്കുന്ന വര്‍ഷമാണിത്. കൂടാതെ ഗുരുദേവ മഹാസമാധിയുടെ നവതിയാചരണം, ഗുരുദേവന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ ശതാബ്ദി, ശ്രീ നാരായണ ധര്‍മസംഘം സ്ഥാപിച്ചതിന്റെ നവതി എന്നീ പ്രാധാന്യം കൂടെയുണ്ട് 86 ശിവഗിരി തിര്‍ത്ഥാടനത്തിന്.
മൂന്നു ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യ ഭക്ഷണശാല ഒരുക്കുകയാണ് സേവനം യുകെ. നാരങ്ങ വെള്ളം, ചുക്കുകാപ്പി, ബിസ്ക്കറ്റ്/ബണ്‍ എന്നിവയാണ് സേവനം യു.കെ ഒരുക്കുക. സേവനം യു.കെ ആദ്യമായി സഹകരിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം പരമാവധി പേര്‍ക്ക് സഹായമാകുമെന്നാണ് കരുതുന്നത്.
ബാബു തോമസ്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ട്. പ്രളയത്തോട് അനുബന്ധിച്ച് യു.കെയിലുള്ള മലയാളികള്‍ ഏവരും പല സംഘടനകള്‍ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയില്‍ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന് വര്‍ഷത്തില്‍ ഒരു ചാരിറ്റി മാത്രമേ നടത്തുന്നുള്ളൂ അത് ക്രിസ്മസിനോടും, ന്യൂ ഇയറിനോടും അനുബന്ധിച്ചാണ് നടത്തുന്നത്. ഈ ലഭിക്കുന്ന തുക രണ്ട് കുടുംബങ്ങള്‍ക്കായി നല്കുന്നു.
ആദ്യ ചാരിറ്റി കൊടുക്കുന്നത് തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയിലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന് അശ്വിന് താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.
2019ല്‍ അശ്വിന് ഒരു വീട് പണിത് നല്‍കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരു വിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്കാന് സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ 2 ലക്ഷം രൂപാ വേണ്ടി വരും. അതോടപ്പം അശ്വന് വീട് പണിത് നല്‍കുന്നതിനായി ആരെങ്കിലും സ്പോണ്സര് ചെയ്യാന്‍ താല്പര്യം ഉണ്ടകില്‍ ദയവായി അറിയിക്കുക. അത് എത്ര ചെറിയ തുകയാണങ്കിലും ഞങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും.
നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ ചാരിറ്റിയുടെ വിജയം.
അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ് ട്രീസാ കത്തോലിക്ക പള്ളിക്ക് ചുറ്റും ഇരുപത് കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു എന്ന വാര്‍ത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞു നമ്മള് ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ വിജയിക്കില്ല, കാരണം ചാരിറ്റി കൊടുത്തു മടുത്തു നില്‍ക്കുകയാണ് ഇവിടുത്തെ ആളുകള്‍. എന്നാല്‍ കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു നമുക്ക് കുറഞ്ഞത് ഒരു 500 പൗണ്ട് എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും, ദാരിദ്ര്യവും പട്ടിണിയും കണ്ടിട്ട് നമുക്ക് എങ്ങനെ മാറി നില്ക്കാന് കഴിയും സാബു ഫിലിപ്പിന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ചാരിറ്റി ആരംഭിച്ചത് എത്ര കൊടുത്തു എന്നതല്ല എന്തെങ്കിലും കൊടുക്കാന്‍ ശ്രമിച്ചോ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ് ട്രീസാ കത്തോലിക്ക പള്ളിക്ക് ചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു പള്ളിയിലെ അച്ഛന് ക്രിസ് ഫാളോന്‍, കുര്ബാനക്കിടയില് പറഞ്ഞപ്പോള്‍ പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച ഞങ്ങള്‍ക്ക് അതില്‍ ഇടപെടാതെ മുഖം തിരിച്ചു നടക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്.
ഒരു വീട്ടില്‍ രണ്ടു കുഞ്ഞുകുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു അവരുടെ പിതാവ് രോഗിയാണ്. ഈ പള്ളിക്ക് ചുറ്റുമായി ഇരുപത് കുടുംബങ്ങള്‍ ഭക്ഷണവും, വസ്ത്രവും കറണ്ടും, ഗ്യാസും, ഹീറ്ററും, ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രിക്ക് ഒരു ജോഡി ഡ്രസ്സ് മാത്രം അത് കഴുകിയിട്ട് നാളുകള്‍ ഏറെയായി. പള്ളിയിലെ സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ശ്രമം തുടങ്ങികഴിഞ്ഞു നിങ്ങളും അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കണം കഴിയുന്ന സഹായങ്ങള്‍ നല്‍കണം എന്ന് പറഞ്ഞപ്പോള്‍ അതുകേട്ടിട്ടു എങ്ങനെ തിരിഞ്ഞു നടക്കാന്‍ കഴിയും.
ചാരിറ്റി കളക്ഷന്‍ നാളെ തിങ്കളാഴ്ച കൊണ്ട് അവസാനിക്കുന്നു ഇതുവരെ 441 പൗണ്ട് ലഭിച്ചു, നിങ്ങളുടെ ചില്ലി പെന്സുകള് ഞങ്ങള്‍ക്ക് നല്‍കുക. അത് ഞങ്ങള്‍ ഫാദര്‍ ക്രിസിനെ വരുന്ന പുതുവത്സരത്തില്‍ മലയാളി സമൂഹത്തിന്റെ സംഭാവനയായി ഏല്‍പ്പിക്കും എന്നറിയിക്കുന്നു.
ഇതുവരെ 441 പൗണ്ട് ലഭിച്ചു അതിന്റെ സമ്മറി ബാങ്ക് സ്റ്റ്റ്റ്മെന്റും താഴെ പ്രസിദ്ധീകരിക്കുന്നു.
ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.