UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലിവർപൂളിൽ താമസിക്കുന്ന ബോബി ഉമ്മൻ്റെ അമ്മ അന്നമ്മ ആൻറണി ( 79) നിര്യാതയായി. ലിവർപൂളിൽ വച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

അന്നമ്മ ആൻറണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും രീതിയിൽ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവർമാർ ഉടൻ തന്നെ ഡ്രൈവർ ആൻ്റ് വെഹിക്കിൾ ലൈസൻസി ഏജൻസിയെ അറിയിക്കണം. പ്രായമായവർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളിൽ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവർ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള റിപ്പോർട്ടുകളെ തുടർന്നാണിത് . നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ വാഹനം ഓടിക്കുന്നവർ 20 മീറ്റർ അകലത്തിൽ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സോഷ്യൽ കെയർ മേഖലയിൽ മോഡേൺ സ്ലേവറി ദിനംപ്രതി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി മന്ത്രിമാർ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കെയർ ഹോമുകളിലും വീടുകളിലുമായി ജോലി ചെയ്യുന്ന 800 ലധികം പേർ ഇതിന് ഇരകളാണ്. ഗവൺമെന്റിന്റെ വിസ സ്കീമിന് മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ പത്തിരട്ടിയാണിത്.  ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.   കഴിഞ്ഞദിവസം ഹോം ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കെയർഹോം പൂട്ടിയ സാഹചര്യത്തിൽ 32 മലയാളി നേഴ്സുമാർക്ക് ജോലി നഷ്ടമായത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പല തൊഴിലാളികളും ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. പലർക്കും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു ചിലർ വിസ സംബന്ധമായ കാര്യങ്ങൾക്കായി ഏജന്റുമാർക്ക് അമിത ഫീസ് നൽകേണ്ടി വന്നതായി പറയുന്നു. യുകെയിലുടനീളം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. വാർത്ത പുറത്ത് വന്നതോടെ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കെയർ സ്ഥാപനങ്ങളിലും കൗൺസിലുകളിലും എൻഎച്ച്എസ് കർശനമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു.

അഡൾട്ട് സോഷ്യൽ കെയർ സെന്ററുകളിൽ തൊഴിലാളികളുടെ ചൂഷണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും കൂടുതലും വിദേശത്ത് നിന്ന് യുകെയിലേക്ക് ഹ്രസ്വകാല വിസയിൽ വരുന്നവരാണ് ഇതിന് ഇരയാകുന്നതെന്നും ആന്റി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. തങ്ങളുടെ ഹെൽപ്പ് ലൈനിലേയ്ക്കുള്ള കോളുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം മോഡേൺ സ്ലേവറിക്ക് 800 ൽ അധികം പേർ ഇരകളായതായി ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള ആന്റി-സ്ലേവറി ചാരിറ്റിയായ അൺസീൻ പറയുന്നു.

മലയാളികളുടെ നേതൃത്വത്തിൽ പുതിയ ഒരു സംരംഭം സൗത്ത് എൻഡ് ഓൺ സീയിൽ ആരംഭിച്ചിരിക്കുന്നു. മൂൺലൈറ്റ് ബാറും റെസ്റ്റോറന്റും ആരംഭിച്ചിരിക്കുന്നത് സൗത്ത് എൻഡ് ഓൺ സീ ബീച്ചിന് അടുത്താണ്‌.

രൂചികരമായ ഇന്തോ ചൈനീസ്, സൗത്ത് ഇന്ത്യ, കേരള ഭക്ഷണത്തിന് പുറമെ മനോഹരവും വിശാലവുമായ ഇൻറീരിയർ , പരിശീലനം സിദ്ധിച്ച ജീവനക്കാർ, കൂടാതെ അമ്മയുടെ കൈപ്പുണ്യവും ഒത്തുചേർന്നാൽ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക.

പാശ്ചാത്യരുടെ ശൈലികൾക്ക് ഒപ്പം തന്നെ എന്ത് വിഭവങ്ങളും ആവശ്യമനുസരിച്ചു വിഭവ സമൃദ്ധമായി മുന്നിലെത്തിക്കുക എന്നതാണ് ഈ  റസ്റ്റോറന്റി ന്റെ പ്രത്യേകത. സൗത്ത് എൻഡ് ഓൺ സീയിലെ താമസക്കാർക്ക് മാത്രമല്ല വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടേക്ക് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം തേടി  ഇനി  എവിടെയും പോകേണ്ടതില്ല.

സൗത്ത് എൻഡ് ഓൺ സീ, അതിലെ തന്നെ തെംസ് അഴിമുഖത്തേക്ക് ഏതാണ്ട് 1.33 മൈൽ നീണ്ടുകിടക്കുന്ന അമൂല്യവും ചരിത്രപരവുമായ ഒരു സ്ഥലമാണ് സൗത്ത് എൻഡ് പിയർ . ഇതിനോട് തന്നെ ചേർന്ന് നിൽക്കുന്ന അഡ്വഞ്ചർ ഐലൻഡ് കുട്ടികളെ ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല . ഇവയെല്ലാം സന്ദർശിക്കാൻ എത്തുന്ന വർക്ക് വിശ്വസ്തമായ ഒരു ഭക്ഷണ കേന്ദ്രമാണ് മൂൺലൈറ്റ് ബാർ ആൻറ് റെസ്റ്റോറന്റ് .

Address

13-17 Alexandra street
SS11BX
South End on Sea

റോമി കുര്യാക്കോസ്

ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്‌ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്‌ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ്‌ പാർട്ടിക്കും രേവന്ത് റെഡ്‌ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു.

യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ്‌ ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്‌ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്‌. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന്‌ കോൺഗ്രസ്‌ പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോടോ യാത്ര’യിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോടോ ന്യായ് യാത്ര’യിൽ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാനും ആഹ്വനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തിൽ, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ആസൂത്രണ ഘട്ടം മുതൽ യാതൊരു പഴുതുകൾക്കും ഇടനൽകാത്ത വിധം രജിസ്‌ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ കേരള സമൂഹം നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.

ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകികൊണ്ട് മുൻ നിരകളിൽ സംഘാടകർ ഇരിപ്പിടം ഒരുക്കിയിരുന്നു.

സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 7 ബീറ്റ്സിന്റെ ജൈത്ര യാത്രയിൽ സീസൺ 7 നു ആഥിതേയത്വം വഹിക്കുന്നത് പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി സംഗീതാദദരവും തദവസരത്തിൽ അർപ്പിക്കും. കലാസ്വാദകർക്ക് അദ്ദേഹത്തിന്റെ മധുരഗാനങ്ങൾ വീണ്ടും ശ്രവിക്കുവാനുള്ള വേദി കൂടിയയാവും സ്റ്റീവനേജിൽ ഉയരുക .

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, കൂടുതൽ ശ്രദ്ധേയമാകുവാനും 7 ബീറ്റ്‌സിന്റെ വേദി ഉപകരിച്ചിട്ടുണ്ട്.

21 പേരടങ്ങുന്ന സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം അടക്കം പുതുമയാർന്ന വിവിധ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തിനാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുന്നത്.

 

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ അത് ഉള്ളു നിറയെ ആനന്ദിക്കുവാനും, ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാവിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.
വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വർഷം യവനിക ഉയരുക.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം  തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ്  ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ  ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്,  ജോയി ആലുക്കാസ്, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ് സ്റ്റീവനേജ് തുടങ്ങിയ സ്ഥാപനങ്ങളും 7 ബീറ്റ്‌സ്  സംഗീതോത്സവത്തിനു പ്രായോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന 7 ബീറ്റ്‌സ് അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
Barclay Academy,  walkern Road,
Stevenage, SG1 3RB

റോയ് തോമസ്

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ മനോഹരമാക്കി പ്ലിമത്തിലെ മലയാളികൾ. പ്ലിമത്തിലെ വൂൾവെൽ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രസിഡൻറ് ഷൈജു തോമസിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. മീഡിയ കോഡിനേറ്റർ റോയ് തോമസ് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . തുടർന്ന് കൊച്ചുകുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാമും, കരോൾ സോങ്ങും അരങ്ങേറി.. ക്രിസ്മസ് രാവിന്റെ മനോഹാരിത നിറഞ്ഞ നേറ്റിവിറ്റിയെ കൊച്ചു മാലാഖമാർ സുന്ദരമാക്കി.. ശാന്തം, മനോഹരം എന്നേ പറയാൻ കഴിയൂ.. മിനി മനേഷ്, നിഷാ സിജു, സോജിയ റെന്നി തുടങ്ങിയവർ കുട്ടികളുടെ പ്രോഗ്രാമുകൾ മനോഹരമാക്കാൻ നേതൃത്വം നൽകി..പിന്നീടങ്ങോട്ട് പ്ലിമത്തിലെ മലയാളികൾക്കിടയിലുള്ള അനുഗ്രഹീത കലാകാരന്മാർ സ്റ്റേജിൽ നിറഞ്ഞാടി… പ്രസംഗം, കരോൾ സോങ്‌സ്, നൃത്തനൃത്ത്യങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മികച്ച രീതിയിലുള്ള സംഘാടന മികവുകൊണ്ട് സ്റ്റേജിൽ ഇടതടവില്ലാതെ പ്രോഗ്രാമുകൾ നടന്നുകൊണ്ടേയിരുന്നു …ഷൈജു തോമസും, സുമി ജിത്തുവും മനോഹരമായ അവതരണശൈലി കൊണ്ട് എല്ലാ പ്രോഗ്രാമുകൾക്കും മികച്ച തുടക്കം നൽകി. വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾ സദസ്സിനെ ഇളക്കിമറിച്ചു.. നിലയ്ക്കാത്ത കയ്യടിയും ആർപ്പുവിളികളുമായാണ് സദസ്സ് പ്രതികരിച്ചത്..

ഇതിനിടയിൽ സരിത ഗോപകുമാർ,ജീമോൾ ഷിബിൻ, പോൾ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീകൂപ്പണുകളും അവയ്ക്കുള്ള സമ്മാനവിതരണങ്ങളും നടന്നുകൊണ്ടിരുന്നു..

ബിനോയ്,സോണി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം നടന്ന ക്രിസ്മസ് പാപ്പാമാരുടെ പ്രൊസഷൻ വേറിട്ട ഒരനുഭവമായിരുന്നു. ജിത്തു ജോൺസൺ, ജോസ് ജോസഫ്, സിന്റോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാന്ത പരേഡ് സംഘാടന മികവ് കൊണ്ട് വൈവിധ്യമായ ഒന്നായിരുന്നു. പാപ്പാമാർ ആളുകൾക്ക് ഇടയിലേക്ക് മിഠായികളും സമ്മാനപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് പരിപാടിയെ കൂടുതൽ മനോഹരമാക്കി.

തുടർന്ന് ജെനി ജോസ് , ആഷ്‌ലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരന്മാരെ അണിനിരത്തിയ മെഗാ ഫ്യൂഷൻ ഡാൻസ് നടന്നു.

പഴയകാല ക്ലാസ്സിക്കുകളും പുതിയ തരംഗങ്ങളും നിറഞ്ഞ ഫ്യൂഷൻ ഡാൻസ് അക്ഷരാർത്ഥത്തിൽ സദസിനെ ഇളക്കിമറിച്ചു… കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഡാൻസിനൊപ്പം ചുവടുകൾ വച്ചു. സന്തോഷം, ആഹ്ളാദം,ആനന്ദം ഇതിൽപരം എന്തുവേണം.. അങ്ങനെ, ജന്മനാട് വിട്ട് മറ്റൊരു ദേശത്ത് താമസമുറപ്പിക്കുമ്പോഴും മലയാളത്തിന്റെ തനിമയുള്ള പരിപാടികളിലൂടെ ഒരുമയുടെ, സ്നേഹത്തിന്റെ,സമാധാനത്തിന്റെ പുതിയ പ്രതീക്ഷയായി പ്ലിമത്തിലെ മലയാളി സമൂഹം ഒന്നിച്ചു കൂടി. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം സെക്രട്ടറി മനോജ് ആൻറണിയുടെ നന്ദി പ്രകടനത്തോടെ സമാപിക്കുമ്പോൾ സമയം ഏതാണ്ട് പതിനൊന്ന് മണി ആയിരുന്നു..

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ, വെച്ച് ഫെബ്രുവരി 25 ന് ഞായറാഴ്ച, ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ വീണ്ടും അവസരമൊരുങ്ങുന്നു. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ആറ്റുകാൽ ഭഗവതി ഭക്തർക്കായി സംഘടിപ്പിക്കുന്ന ലണ്ടനിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് തുടർച്ചയായ പതിനേഴാമത്‌ അനുഗ്രാഹാവസരമാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിനാലും, യു കെയിൽ നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്കു ഓരോ വർഷവും ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരൻ-07766822360

Please come and join us on 25th February from 9AM,

at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞമാസം യുകെയുടെ പണപ്പെരുപ്പ നിരക്കിൽ അപ്രതീക്ഷിതമായ വർദ്ധന ഉണ്ടായിട്ടും, ഈ വർഷം പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ തുടരുകയാണ്. 2023 നവംബർ മാസത്തിൽ 3.9% ആയിരുന്ന പണപ്പെരുപ്പ നിരക്ക് ഡിസംബർ മാസം ആയപ്പോഴേക്കും 4 ശതമാനമായി ഉയർന്നു. പണപ്പെരുപ്പ നിരക്കിൽ നേരിയ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും, പുകയിലയുടെയും മദ്യത്തിന്റെയും വിലയിലുണ്ടായ വർധനയാണ് അപ്രതീക്ഷിത വർധനവിന് പിന്നിൽ. എന്നാൽ 2024-ൽ ഊർജ്ജ ബില്ലുകൾ കുറയുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, ഈ വർഷാവസാനം നിരക്ക് കുറയ്യുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്.

കോവിഡ് ലോക്ക് ഡൗണുകളിൽ ആരംഭിച്ച ഗ്യാസ്, ഇലക്ട്രിസിറ്റി, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധനവ് പിന്നീട് ഉണ്ടായ റഷ്യ – ഉക്രൈൻ യുദ്ധത്തോടെ നിയന്ത്രണാതീതമായ രീതിയിൽ ഉയരുകയായിരുന്നു. ഇത് ബ്രിട്ടനിലെ സാധാരണ ജനങ്ങളെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുകെയിലെ വിലക്കയറ്റത്തിന്റെ വേഗതയെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകൾ ഉയർത്തിയതും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സ്തംഭനത്തിന് കാരണമായി. ബ്രിട്ടനിൽ പലിശ നിരക്ക് നിലവിൽ 5.25 % ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് സാധാരണക്കാർക്ക് മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്നതിനും ഇടയാക്കി. പണപ്പെരുപ്പ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്നും താഴ്ന്നത് ബ്രിട്ടനിൽ ആശ്വാസത്തിന് വഴിതെളിച്ചിരുന്നു. ഇത് മൂലം ബാങ്ക് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ബാങ്ക് പ്രവചിച്ചിരുന്നതിനേക്കാൾ വേഗത്തിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും, ഇപ്പോഴും മിനിമം നിരക്കിനേക്കാൾ രണ്ട് ഇരട്ടിയാണ് ഉള്ളത്.


ഊർജ്ജ നിരക്കുകൾ കുറയുന്നത് പണപ്പെരുപ്പം കുറയുവാൻ സഹായിക്കുമെന്നും, അതിനാൽ തന്നെ ബാങ്ക് നിരക്ക് കുറയ്ക്കുമെ ന്ന പ്രതീക്ഷയാണ് പ്രമുഖ എക്കണോമിസ്റ്റ് ആയ സാമുവേൽ ടോമ്പ്സ് പങ്കുവെച്ചത്. എന്നാൽ നിലവിൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഏഷ്യയിൽ നിന്നുള്ള നിരവധി ചരക്ക് കപ്പലുകൾ വഴിതിരിച്ചു വിട്ടതിനെത്തുടർന്ന് സാധനങ്ങൾ ലഭിക്കാനുള്ള കാലതാമസം പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബാങ്ക് നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ, പല മോർട്ട്ഗേജ് ലെൻഡർമാരും കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബാങ്കിന്റെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ബ്രിട്ടനിലെ സാധാരണ ജനങ്ങളും സാമ്പത്തിക വിദഗ്ധരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ ഹൃദയാഘാതം മൂലം രണ്ട് ദിവസം മുമ്പ് മരിച്ചതായാണ് അനുമാനം. അച്ഛൻറെ മൃതശരീരത്തിന് അടുത്ത് കണ്ടെത്തിയ രണ്ടു വയസ്സുകാരൻ ബ്രോൺസൺ ബാറ്റേഴ്സ് എന്ന കുഞ്ഞ് പട്ടിണി മൂലം ആണ് ജീവൻ വെടിഞ്ഞത്.


ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .


പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു

RECENT POSTS
Copyright © . All rights reserved