യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി 12 മലയാളികുട്ടികൾ ഒരുമിച്ചു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്നു അർഹരായി. നിരന്തര പരിശീലനത്തിന്റെയും കഠിനതപസ്യയുടെയും പര്യായമായി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലയായ കരാട്ടേയിൽ മികവിന്റെ മകുടോദഹാരണങ്ങളായി 12 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ നേടിയപ്പോൾ യുകെ മലയാളി സമൂഹത്തിന് അതു അഭിമാന മുഹൂർത്തമായി. യുകെ ചീഫ് ഇൻസ്ട്രക്ടർ ആയ രാജ തോമസിന്റെ നേതൃത്വത്തിൽ സെൻസായിമാരായ ടോം ജോസ് മാത്യൂസ്, (മുൻ കേരള പോലീസ്, കരാട്ടെ പരിശീലകൻ, വാൽസാൽ & കവൻട്രി ) സിബു കുരുവിള (ഗ്ലൗസെസ്റ്റർ), റോയ് ജോർജ് (നോട്ടിംഗ്ഹാം), എന്നിവരുടെ ശിഷ്യണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി shorin-Ryu seibukan karate അഭ്യസിച്ചു വന്നിരുന്ന 12 പഠിതാക്കളുടെ ബ്ലാക്ക് ബെൽറ്റ്‌ വിതരണമാണ് മാർച്ച്‌ മാസം 3-ആം തീയതിലെസ്റ്റർ വച്ചു നടന്നത്.

ജിസ്സ ജോർജ്ജ് (നോട്ടിംഗ്ഹാം), ഡാനിയേല സെബാസ്റ്റ്യൻ, ജിയാന സെബാസ്റ്റ്യൻ (ഗ്ലൗസെസ്റ്റർ), അലൻ തോമസ്, ഷിബു തോമസ്, ജോസിൻ ജോസഫ്, ഹന്ന വർഗീസ്, മരിയ തോമസ്, ജോയ്‌ലിൻ ജോസഫ് (കവെൻട്രി), റോയ് ജോസഫ്, ഡിയോൾ ടോം, ഡോണ ടോം (വാൽസൽ)എന്നിവരാണ് ബ്ലാക്ക് ബെൽറ്റിന്  അർഹരായവർ.    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കരാട്ടെ വിഭാഗമായ shorin Ryu seibukan ജപ്പാനിലെ ഒകിനാവ എന്ന പ്രദേശത്തുനിന്നും ഉത്ഭവിച്ചു 18 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു ഒട്ടനവധി ആരാധകരുള്ള കരാട്ടേയുടെ ഏറ്റവും ശ്രെഷ്ഠമായ രൂപമാണ്. സ്വയം പ്രതിരോധത്തിലൂന്നി അർപ്പണബോധത്തോടെ മാനസികവും ശാരീരികവുമായ ആത്മസമർപ്പണത്തിന്റെ ഉത്തമ ഉദാഹരണമായി ഓരോ പഠിതാവിനേയും വാർത്തെടുക്കുന്ന അയോദ്ധനകലയാണ് seibukan karate.

പഠിതാക്കളുടെ വ്യക്തിത്വ വികസനവും ആരോഗ്യപരിപാലനവും മുൻനിർത്തി മാതാപിതാക്കളുടെ പ്രോത്സാഹനത്തോടൊപ്പം വർഷങ്ങളായുള്ള പഠിതാക്കളുടെ ആത്മസമർപ്പണവും ഒത്തൊരുമിക്കുമ്പോൾ കാര്യപ്രാപ്തി, കരുത്ത്, പ്രായോഗികക്ഷമത, ചടുലത, ആത്മീയത, ഭൗതീകത എന്നിവയാൽ അലംക്രതരായ ഈ കുട്ടികൾ ഓരോ യുകെ മലയാളിക്കും ആവേശമാകുന്നു.