യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്. ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.
ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.
ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും പറഞ്ഞു.
സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വാൻസീ : യുകെയിൽ ഇന്ന് ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി കുട്ടികൾ. മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഉന്നത വിജയം നേടിയവരിൽ വെയിൽസിലെ സ്വാൻസി ബിഷപ്പ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസും. എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ആന്റോ ഫ്രാൻസിസ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ഫ്രാൻസിസ് പോളിൻെറയും ഡയാന ഫ്രാൻസിസിൻെറയും മകനാണ് ആന്റോ ഫ്രാൻസിസ്. മികച്ച വിജയം നേടിയ ആന്റോ ഫ്രാൻസിസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
റോമി കുര്യാക്കോസ്
ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്ടപ്പെടരുതെന്നും ഉമ്മൻചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.
‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.
ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.
ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.
‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്സും , ഓസ്ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.
ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്സും നോർത്താംപ്ടൺ ഡക്സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്സിനായിരുന്നു.
ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.
രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.
സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്ണൻ ബാലനായിരുന്നു.
ആദ്യ GPL മത്സരം നടന്ന ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.
ജെഗി ജോസഫ്
പല സ്വപ്നങ്ങളും അവശേഷിപ്പിച്ചാകും പലപ്പോഴും ഒരു ജീവന് നഷ്ടമാകുന്നത്. ചില ആഗ്രഹങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക്ക് ചര്‍ച്ചിലെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വോക്ക് വിത്ത് ബിന്ദു എന്ന ചാരിറ്റി പ്രോഗ്രാം ഇത്തരത്തിലൊരു ആഗ്രഹ പൂര്‍ത്തീകരണമാണ്. അറുപതോളം പേര് നാലു മൈല്‍ ദൂരം ഒരേ മനസോടെ നടന്നു, ബിന്ദുവിനെ അനുസ്മരിച്ചുകൊണ്ട്. കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ഒരാള്‍… എല്ലാത്തിലും നേതൃ നിരയിലുണ്ടായ വ്യക്തി പെട്ടെന്നൊരു ദിവസം ക്യാന്‍സര്‍ തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്താല്‍ ആ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ്. അത്തരമൊരു വേര്‍പാടായിരുന്നു വുമണ്‍സ് ഫോറത്തിനെ സംബന്ധിച്ച് ബിന്ദുവിനെ നഷ്ടമായപ്പോഴുണ്ടായത്.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്റർമാരില്‍ ഒരാളായിരുന്ന ബിന്ദു ലിജോ ക്യാന്‍സര്‍ ബാധിച്ചു മരിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സാമൂഹിക ആത്മീയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ബിന്ദു. ചാരിറ്റിക്ക് വേണ്ടി വുമണ്‍സ് ഫോറത്തിന് ബിന്ദു പറഞ്ഞു നല്കിയ ഒരു പ്ലാന്‍ ആയിരുന്നു ഈ ‘ നടത്തം’ . ഞായറാഴ്ച രാവിലെ കുര്‍ബാന കഴിഞ്ഞ് ഒരു വാക്ക് . കുറച്ച് വനിതാ അംഗങ്ങള്‍ പങ്കെടുത്ത് അന്ന് ആ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികം വൈകാതെ ബിന്ദുവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു, ചികിത്സയിലിരിക്കേ മരണവും സംഭവിച്ചു. ബിന്ദു എല്ലാവരേയും ഒരുമിപ്പിച്ച വ്യക്തിയായിരുന്നു. ജീവിതത്തിൻറെ അവസാന നിമിഷത്തില്‍ പോലും നൂറുകണക്കിന് ജപമാലയും വലിയ പ്രാര്‍ത്ഥനയായിരുന്നു ബിന്ദുവിനായി വനിതാ അംഗങ്ങള്‍ നടത്തിയത്. അത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഏവര്‍ക്കും ബിന്ദു.
ഇപ്പോഴിതാ വുമണ്‍സ് ഫോറം ബിന്ദുവിന്റെ ഓര്‍മ്മയിലൂടെ ആ നടത്തം ഒരിക്കല്‍ കൂടി പൂര്‍ത്തിയാക്കി.
മാറ്റ്സൺ സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ നിന്ന് കോണിഹിൽ സെമിത്തേരിയിലെ ബിന്ദുവിന്റെ കുഴിമാടത്തിലേക്ക് വുമണ്‍സ് ഫോറം അംഗങ്ങളും ബിന്ദുവിനെ സ്നേഹിക്കുന്നവരും നടന്നു. സംഘം ബിന്ദുവിന്റെ കുഴിമാടത്തിലെത്തി പ്രാര്‍ത്ഥിച്ചു. വികാരി ഫാ ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വലിയൊരു പങ്കാളിത്തവും ശ്രദ്ധേയമായി. ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി, അല്‍ഫോണ്‍സ് ആന്റണി, ഷൈനി ജെഗി , എൽസ റോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറുപതോളം പേര് വോക്ക് വിത്ത് ബിന്ദുവില്‍ പങ്കെടുത്തു. ചാരിറ്റിക്ക് വേണ്ടി മുന്നൂറോളം പൗണ്ട് സമാഹരിക്കുകയും ചെയ്തു.
എല്ലാവര്‍ഷവും ബിന്ദുവിന്റെ ഓര്‍മ്മയ്ക്കായി ഒരു ചാരിറ്റിവാക്ക് നടത്താനും സംഘം തീരുമാനിച്ചു. എപ്പോഴെങ്കിലുമൊക്കെ ജീവിതത്തില്‍ കളം ഒഴിയേണ്ടവരാണ് നമ്മള്. ആ കളം ഒഴിയുമ്പോള്‍ ചില നന്മകള് മറ്റുപലരിലേക്കും പകര്‍ന്നു നല്‍കും. അത്തരത്തില്‍ ബിന്ദു തന്റെ പ്രിയപ്പെട്ടവരിലേക്ക് കൈമാറിയതാണ് ഈ ചാരിറ്റി വാക്ക്. ഇനിയും ഇതു തുടരും. സമൂഹ നന്മയ്ക്കായി മറ്റുപലരും ഇത് ഏറ്റെടുക്കുമ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ബിന്ദുവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.
വുമണ്‍സ് ഫോറത്തിന് തങ്ങളുടെ പ്രിയ സുഹൃത്തിന് മനസു കൊണ്ട് നല്‍കാനുള്ള വാക്കും ഇതാണ്… ഈ നടത്തം തുടരും ,വരും വര്‍ഷങ്ങളിലും… നീ നല്കിയ നന്മ അണയാതെ സൂക്ഷിക്കാന്‍ എന്നും ശ്രമിക്കും. …
19 -മത് ടീമുകളുമായി യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരം ഇടുക്കി ജില്ലാ സംഗമത്തിൻ്റെയും, പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിൻ്റെയും നേത്യത്തിൽ ഓഗസ്റ്റ് 20 ന് ഞായാഴ്ച നോർത്താബറ്റണിൽ. വടം വലി പ്രേമികൾക്ക് ഈ ഞായറാഴ്ച നോർത്താബറ്റണിലേക്ക് സ്വാഗതം.
യു കെയിലെ ഏറ്റവും വലിയ സ്വദേശീയ കൂട്ടായമയും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഓഗസ്റ്റ് 20ന് നോർത്താബറ്റണിൻ്റെ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും 19 ത് ടീമുകൾ ഏറ്റ് മുട്ടുന്നൂ, യുകെയിൽ ആദ്യമായിട്ടാണ് 19 ടീമുകൾ ഒരു വടം വലി മൽത്സരത്തിൽ പങ്ക് എടുക്കുന്നത് എന്ന പ്രതേകതയും ഈ ടൂർണമെൻ്റിന് ഉണ്ട്. രജിഷ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്.
വാശിയും വീര്യവും നിറഞ്ഞ ഈ മത്സരത്തിൽ ഒന്നാം സമ്മാന തുകയായി ലഭിക്കുന്നത് £1101 ആണ്. രണ്ടാമത് എത്തുന്നവർക്ക് 601 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 451 പൗണ്ടും തുടർന്ന് എട്ടാം സ്ഥാനക്കാർക്കു വരെ വ്യത്യസ്തമായ ക്യാഷ് അവാർഡും ഒമ്പതും പത്തും സ്ഥാനത്തെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
ഈ മൽസരങ്ങൾ യൂട്യൂബ് ലൈവായി പ്രക്ഷേപണം നടത്തുന്നതും, നാടൻ രുചി കൂട്ടുമായി കേരള ഫുഡും ചിൽഡ്രൻസ് ഫൺ ഫെയർ, ബെല്ലി ഡാൻസ്, ഡിജെ കോബ്ര തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വദിക്കുവാനും ഏവരെയും സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ നോർത്താബറ്റൺ മോൾട്ടൺ കോളേജ് സ്റ്റേഡിയത്തിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
Tug of War:
20 August, Sunday
Venue: Moulton College
Northampton
NN3 7RR
Contacts:
Shajan: 07445207099
Jaison : 07725352955
Babu. : 07730883823
Santo. : 07896 301430
കൈരളിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് യു.കെ യിലെ കെയർ മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആഗസ്ത് 19 ശനിയാഴ്ച യുകെ സമയം വൈകുന്നേരം 5 മണിക്ക് ഓൺലൈൻ വഴിയാണ് ചർച്ച.
നാട്ടിൽ വളരെ അധികം ബോധവത്കരണം ആവശ്യമുള്ള ഒരു വിഷയം ആയതുകൊണ്ട് നിങ്ങളുടെ മാധ്യമ സ്ഥാപനത്തിൽ നിന്നും ഇവിടുത്തെ പ്രശ്നങ്ങൾ കേൾക്കുവാനും ജനങ്ങളിലേക്ക് എത്തിക്കുവാനും പങ്കെടുക്കുമല്ലോ
Time: Saturday, Aug 19, 2023 – 05:00 PM (UK), 09:00 PM (India)
Join Zoom Meeting: https://us02web.zoom.us/j/86056333845…
Meeting ID: 860 5633 3845
Passcode: Kairali
More details here: https://fb.me/e/2OZbLQJod
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നൊരുക്കുന്ന ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ . നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
യുകെ മലയാളികൾക്കിടയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുമായി ചേർന്നാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. നോർത്താംപ്ടണിൽ നടക്കുന്ന ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും , സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെയുടെ പ്രതിനിധികൾ അറിയിച്ചു.
നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്ളിന്‍ : അക്കൗണ്ടുകളിൽ പണം ഇല്ലെങ്കിലും പണം ലഭിക്കും! ഇത് മുതലാക്കാൻ ആയിരങ്ങൾ എടിഎമ്മുകളിന്റെ മുന്നിൽ തടിച്ചുകൂടി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഐ ടി സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര് ചെയ്യാനും പിന്നീട് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിഞ്ഞതായി ബാങ്കും സ്ഥിരീകരിച്ചു.സീറോ ബാലന്‍സ് ഉണ്ടായിരുന്നവര്‍ക്കും പണം ട്രാന്‍സ് ഫര് ചെയ്യാനായി. ഇതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭാഗികമായി തടസപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മുതല്‍ നടത്തിയ മിക്ക ഇടപാടുകളും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇടപാടുകാര്‍ അവരുടെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലായ 365 ഓണ്‍ലൈനിലെയും മൊബൈല്‍ ബാങ്കിംഗ് ആപ്പിലെയും സേവനങ്ങൾ തടസ്സപ്പെട്ടു.
അക്കൗണ്ടിൽ പണമില്ലെങ്കിലും , അഞ്ഞൂറ് യൂറോ വരെ പിന്‍വലിക്കാനായുള്ള സൗകര്യം ഉണ്ടെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. ഇതോടെ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇതോടൊപ്പം അക്കൗണ്ടിൽ പണമില്ലെങ്കിലും റവലൂട്ട് അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ് ഫര് ചെയ്യാനാവുമെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. ഇപ്രകാരം ട്രാന്‍സ് ഫര് ചെയ്യുന്ന പണം രാജ്യത്തെ ഏത് എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന സ്ഥിതിയായതോടെ ഡബ്ലിന്‍, ലിമെറിക്ക്, ഡന്‍ഡല്‍ക്ക് അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയായിരുന്നു. പലയിടത്തും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഗാർഡിനെ നിയോഗിക്കേണ്ടി വന്നു.