ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.
എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.
അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.
തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്.
“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
സ്വന്തം ലേഖകന്‍
ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തങ്ങളുടെ ദേശീയ ചാമ്പ്യൻ പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യവും ഷെഫീല്‍ഡിലേയ്ക്കെത്തുന്നത്.
ഓക്സ്ഫോർഡില്‍ വച്ച് നടന്ന റീജിയണൽ കലാമേളയില്‍ നേടിയെടുത്ത മുന്നേറ്റം ദേശീയ കലാമേളയിലും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എയുടെ മത്സരാര്‍ത്ഥികളും സംഘാടകരും. തുടർച്ചയായി അഞ്ച് വർഷം സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയില്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ജി എം എ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ ഓക്സ്ഫോര്‍ഡില്‍ നടന്ന റീജിയണൽ കലാമേളയില്‍ കരസ്ഥമാക്കിയിരുന്നത്.
സീനിയർ വിഭാഗത്തിൽ മത്സരിച്ച ജി എം എയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ദേശീയ കലാമേളയിലേയ്ക്കെത്തുന്നത്. ജി എം എ യുടെ വിജയങ്ങളില്‍ എല്ലാ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും ബിന്ദു സോമന്‍ വലിയ പങ്കാണ് വഹിച്ചത് . മോഹിനിയാട്ടം , മോണോ ആക്ട് , പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി , മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു ബിന്ദു സോമന്‍ . സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു.
അതോടൊപ്പം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനിലെ കൊച്ചുമിടുക്കി സംഗീത ജോഷി മനോഹരമായ പ്രകടനമാണ് ഇപ്രാവശ്യത്തെ റീജണല്‍ കലാമേളയില്‍ കാഴ്ചവെച്ചത്. സബ്‌ജൂണിയർ വിഭാഗത്തിൽ മലയാളം പ്രസംഗത്തിനും , മോണോ ആക്ടിനും ഒന്നാം സ്ഥാനവും , പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സംഗീത ജോഷി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. വളരെ നാളുകളായി യുക്മ കലാമേളകളില്‍ പോരാടിയിട്ടുള്ള സംഗീത ജോഷി നേടിയ ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ജി എം എ യുടെ ഇത്തവണത്തെ ചാമ്പ്യന്‍പട്ടത്തിന് മാറ്റ് കൂട്ടി.
പലതവണ ജി എം എ യ്ക്ക് വേണ്ടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള ബെന്നിറ്റ ബിനുവും , ഷാരോണ്‍ ഷാജിയും , ഭവ്യ ബൈജുവും , ദിയ ബൈജുവും , ബിന്ദു സോമനും , സംഗീത ജോഷിയും അടങ്ങുന്ന സംഘം ഇക്കുറിയും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി അണിനിരക്കുമ്പോള്‍ വാശിയേറിയ മത്സരങ്ങള്‍ക്കായിരിക്കും ദേശീയ കലാമേള വേദി സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. .
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. നിരവധി തവണ നിഷേധിച്ച ശേഷം ജമാല്‍ ഖഷോഗിയുടെ കൊലപ്പെച്ചതാണെന്ന വിവരം കഴിഞ്ഞദിവസമാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
ഇതിനുപിന്നാലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ റിയാദില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.
അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും തല്‍ക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തുര്‍ക്കി സംഘത്തെ വാഹന പരിശോധന നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സൗദി നയതന്ത്രകാര്യാലയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലുള്ള കാര്‍ പരിശോധിക്കുന്നതിനാണ് അനുമതി നല്‍കാതിരുന്നത്.
ഈ കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് പൊതിഞ്ഞുകെട്ടിയ എന്തോ കൈമാറിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമേഖലാ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത് നിബന്ധനകളുടെ അടിസ്ഥാനത്തില്‍. ജീവനക്കാരുടെ പ്രകടനം, അവരുടെ താമസസ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ട്രഷറി അറിയിച്ചു. ബജറ്റിനു മുന്നോടിയായാണ് ട്രഷറി ഇക്കാര്യം മിനിസ്റ്റര്‍മാരെ അറിയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ശമ്പള വര്‍ദ്ധനവിലെ ഒരു ശതമാനം ക്യാപ് എടുത്തു കളഞ്ഞ ശേഷമാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അയവുള്ള സമീപനമാണ് വേണ്ടതെന്ന് ചാന്‍സലര് ഫിലിപ്പ് ഹാമണ്ട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിലപാടില്‍ ക്യാബിനറ്റിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നും സൂചനയുണ്ട്. ഹോം സെക്രട്ടറി സാജിദ് ജാവിദും ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണും തങ്ങളുടെ വകുപ്പുകളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി തുടരുന്ന ചെലവുചുരുക്കല്‍ നയം അവസാനിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ മന്ത്രിമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയാണ് പുതിയ നിബന്ധനകള്‍ സംബന്ധിച്ച സൂചന ട്രഷറി ചീഫ് സെക്രട്ടറി ലിസ് ട്രസ് ക്യാബിനറ്റില്‍ നല്‍കിയത്. ഭാവിയില്‍ നടപ്പാകുന്ന ശമ്പള വര്‍ദ്ധന ജീവനക്കാരുടെ പെര്‍ഫോമന്‍സ്, സ്ഥിരത, ഉദ്പാദനക്ഷമത തുടങ്ങിയവ പരിഗണിച്ചായിരിക്കുമെന്ന് അവര്‍ അറിയിച്ചു. ലണ്ടന് പുറത്തും സൗത്ത് ഈസ്റ്റിലും മറ്റും പൊതുമേഖലയിലെ ശമ്പളം സ്വകാര്യ മേഖലയേക്കാള്‍ മികച്ചതാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്നും അവര്‍ സൂചിപ്പിച്ചു.
പൊതുമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കൊപ്പമായിരിക്കും ശമ്പള വര്‍ദ്ധനവും നടപ്പാക്കുക. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ സൂചിപ്പിച്ചു. എന്‍എച്ച്എസില്‍ അടുത്തിടെ നടപ്പിലാക്കിയ വേതന പരിഷ്‌കരണത്തില്‍ ഈ മാനദണ്ഡം ഏര്‍പ്പെടുത്തിയ കാര്യവും അവര്‍ എടുത്തു പറഞ്ഞു.
ബെര്‍മിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ’ ആദ്യ ദിനം കവന്‍ട്രി റീജിയണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷയ്ക്കു നേതൃത്വം നല്‍കി. ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആത്മാഭിഷേക ശുശ്രുഷകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു.
സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യേര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ‘ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നയിച്ചത് പരിശുദ്ധാത്മാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷിക്തരെയും പ്രസ്ഥാനങ്ങളെയും പരിശുദ്ധാത്മാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മമാവിന്റെ പ്രവര്‍ത്തനമാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.’. ഫാ. വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.
കവന്‍ട്രി റീജിയണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ വി. കുര്‍ബായില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. മനോ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയണുകളിലായി, എട്ടു നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഈ ഏകദിന കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ഇന്ന് സ്‌കോട്‌ലന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ വെച്ച് നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കണ്‍വെന്‍ഷന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷ നയിക്കുകയും ചെയ്യും
ഫാ. ബിജു കുന്നയ്ക്കാട്ട്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.
എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.
ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്‌സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
വാഹനമോ ലൈസന്‍സ് ലഭ്യമാക്കുന്നതോ അല്ലേങ്കില്‍ ഓണ്‍ലൈന്‍ സഹായം വാഗ്ദാനം ചെയ്‌തോ ആണ് ആദ്യഘട്ടത്തില്‍ മെയില്‍ ലഭിക്കുക. പിന്നീട് ഉപഭോക്താവ് മറുപടി അയക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളെ അവരറിയിക്കും. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞതാണെന്ന് തുടങ്ങി വ്യാജമായതെന്നും ഉപഭോക്താവിനെ ധരിപ്പിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക. പിന്നീട് പണം നഷ്ടമായാല്‍ മാത്രമെ നമുക്ക് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരികയുള്ളു. വ്യക്തി വിവരങ്ങള്‍ കൈമാറാനോ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.വി.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് ലഭിക്കുന്ന മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പബ്ലിക് പ്ലാറ്റ് ഫോമുകളായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലൈസന്‍സോ വാഹനസംബന്ധിയായ രേഖകളെ ഷെയര്‍ ചെയ്യുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ 03001232040 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡി.വി.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയില്‍ സൈബര്‍ ആക്രമണമുണ്ടാകുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡി.വി.എല്‍.എ തട്ടിപ്പ് വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 1167 ലേറെ സൈബര്‍ പ്രശ്‌നങ്ങളെ നേരിട്ട ഗ്രൂപ്പാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.
ഇപ്‌സ്‌വിച് (ലണ്ടൻ): ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്‌സ്‌വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ആംബുലൻസ് സ്ഥലത്തെത്തി ബാലനെ ആശുപതിയിൽ എത്തിച്ചു. നാളെ ഓപ്പറേഷന് വിധേയമാകും എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ട കുട്ടി ഉൾപ്പെടുന്ന മലയാളി സമൂഹത്തോട് പ്രാർത്ഥനാ സഹായം തേടിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം.
സംഭവത്തെ തുടർന്ന് മോഷ്ട്ടിച്ചത് എന്ന് സംശയിക്കുന്ന വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴ് വയസുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താത്തതും, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, മയക്കുമരുന്നുകളുടെ വിപണനം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മലയാളി ബാലന് അപകടം സംഭവിച്ച ഗോറി റോഡും സമീപ സ്ഥലങ്ങളിലും വാഹന ഗതാഗതം നിരോധിച്ച പോലീസ്, സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. പോലീസ് പിന്തുടർന്ന കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയത് ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.
ജോമോന്‍ ജോസ്
കുട്ടികള്‍ക്ക് പഠനസഹായമായി മാസ് ടോണ്ടന്‍ അവതരിപ്പിക്കുന്ന പ്രസിദ്ധീകരണം C + D പുറത്തിറങ്ങി. സാറ്റ്‌സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായിയായിട്ടാണ് പ്രസിദ്ധീകരണം അവരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ കരിക്കുലവുമായി അതിസൂക്ഷ്മമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള C + D രചിച്ചിട്ടുള്ളത് യൂകെയിലെ സ്‌കൂള്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിദഗ്ദ്ധരായ അധ്യാപകര്‍ ചേര്‍ന്നിട്ടാണ്.
ഗ്രാമര്‍ സ്‌കൂളിലെയോ പ്രൈവറ്റ് സ്‌കൂളിലെയോ നിലവാരം പബ്ലിക് സ്‌കൂളുകള്‍ക്ക് എത്താന്‍ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനകാര്യത്തില്‍ ആശങ്കയുള്ള മാതാപിതാക്കന്മാര്‍ക്കു ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം എന്നത് ഒരു വെല്ലുവിളിയാണ്. അതോടൊപ്പം വര്‍ഷംത്തോറും ഗ്രാമര്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ കാഠിന്യം കൂടിവരുന്നതും, കുട്ടികളുടെ പഠനകാര്യത്തില്‍ മതിയായ ശ്രദ്ധ കൊടുക്കാന്‍ കഴിയാത്ത തിരക്കേറിയ ജീവിത സാഹചര്യങ്ങളും, താങ്ങാന്‍ കഴിയാത്ത ഫീസുമായിട്ടുള്ള പ്രൈവറ്റ് ട്യൂഷനുമൊക്കെ ആകുമ്പോള്‍ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനവും ഉപരിപഠനവുമൊക്കെ മലയാളി മാതാപിതാക്കന്മാര്‍ക്കു ഒരു തീരാവേദനയായി മാറുകയാണ്.
ഈ സാഹചര്യത്തിലാണ് കഴിവുറ്റ അധ്യാപകരെ (ഇംഗ്ലീഷ്) കൂട്ടുപിടിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഇങ്ങനെയൊരു പ്രസദ്ധീകരണം തുടങ്ങാന്‍ C + Dയുടെ അണിയറ പ്രവര്‍ത്തകരായ മലയാളികള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ടെലിവിഷനും, ടാബ്ലെറ്റുകള്‍ക്കും അമിതാസക്തരായി മണിക്കൂറുകളൊളം അവയുടെ മുന്‍പില്‍ ചിലവിടുന്ന കുട്ടികളെ അവയില്‍ നിന്ന് പിന്തിരിപ്പിച്ച് വായനാശീലവും, ക്രിയാത്മകതയും, സര്‍ഗാത്മമായ കഴിവുകളും വളര്‍ത്താന്‍ സഹായിക്കുന്ന അനേകം എക്സ്സര്‍സൈസുകളും, കളികളും, കഥകളുമെല്ലാം ചേര്‍ത്താണ് C +D തയ്യാറാക്കിയിട്ടുള്ളത്. English , Maths , Science ഏന്നിങ്ങനെ കുട്ടികള്‍ക്ക് കടുപ്പമേറിയ വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായുമുള്ളത്. 100 പേജോളമുള്ള പുസ്തകത്തിന്റെ കോപ്പി എല്ലാ മാസവും ഇറക്കുന്നതായിരിക്കും. സാറ്റ്‌സ് പരീക്ഷക്കും, ഉപരിപഠനത്തിനും ഉന്നംവെച്ച തയാറാക്കിയ പുസ്തകത്തിന് ഇപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് GCSE കുട്ടികളേ മൂന്നില്‍ കണ്ട് തയാറാക്കുന്ന പുസ്തകം B12+ അടുത്ത വര്‍ഷത്തോടെ പുറത്തിറക്കുമെന്നും MASS Publications CEO അറിയിച്ചിട്ടുണ്ട്. C + Dയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും subscribe ചെയ്യുനതിനുമായി ബന്ധപ്പെടുക
www.cplusd.co.uk
Ph: 01823216252
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയ്ക്ക് വര്‍ണാഭമായ പര്യവസാനം. 2018 ഒക്ടോബര്‍ 6-ാം തീയതി ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടന്ന കലാമേളയില്‍ നോര്‍വിച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) 133 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ഹാട്രിക് വിജയത്തോടെ നേടിയ ഈ നേട്ടം ശ്രദ്ധേയമായി. രണ്ടാം സ്ഥാനം (123 പോയിന്റ്) സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനും(SMA) മൂന്നാം സ്ഥാനം (102 പോയിന്റ്) കേംബ്രിഡ്ജ് മലയാളി അസോസിയേഷനും(CMA) നേടി. പതിനാല് അസോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം എത്തിയ മത്സാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികള്‍ക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും മികവുറ്റതായി.
ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, യുക്മ ബോട്ട് റേസ് കോര്‍ഡിനേറ്റര്‍ എബി സെബാസ്റ്റ്യന്‍, ജാന്‍സി രഞ്ജിത്, ആതിഥേയരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോജി ജോയി എന്നിവര്‍ സന്നിഹിതരായിരുന്നു. റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതവും റീജിയന്‍ ട്രെഷറര്‍ ഷാജി വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിലും ആശംസ പ്രസംഗങ്ങകളിലും യുക്മയെ ജീവനെപ്പോലെ സ്‌നേഹിച്ച റീജിയന്‍ മുന്‍ പ്രസിഡണ്ട് കൂടിയായിരുന്ന ശ്രീ രഞ്ജിത് കുമാറിനെ അനുസമരിച്ചത് കാണികളില്‍ ഒരു നിമിഷം ആ ജനപ്രിയ നേതാവിനെക്കുറിച്ചുള്ള സ്മരണകള്‍ നിറഞ്ഞു.
തുടര്‍ന്ന് മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ അലോഷ്യസ് ഗബ്രിയേല്‍-ജിജി ദമ്പതികളുടെ മകന്‍ ടോണി അലോഷ്യസ് കലാപ്രതിഭയായും സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനിലെ നെസ്സിന്‍ നൈസ് കലാതിലകം പട്ടവും കരസ്ഥമാക്കി. സൗത്ത് എന്‍ഡില്‍ താമസിക്കുന്ന ജിഷ-നൈസ് ദമ്പതികളുടെ പുത്രിയാണ് നെസ്സിന്‍ നൈസ്.
വ്യക്തിഗത ചാമ്പ്യമാരായി നെസ്സിന്‍ നൈസ്(കിഡ്‌സ്), ഷാരോണ്‍ സാബു(സബ് ജൂനിയര്‍), ടെസ്സ സൂസന്‍ ജോണ്‍ (ജൂനിയര്‍), അര്‍ച്ചന ഷാ സജീന്‍ (സീനിയര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, യുക്മ മുന്‍ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്നിവര്‍ വിതരണം ചെയ്തു. കലാമേളയുടെ വിജയത്തില്‍ മത്സരാത്ഥികള്‍, ആതിഥേയരായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍, സ്റ്റേജുകള്‍ നിയന്ത്രിച്ചവര്‍, വിധികര്‍ത്താക്കള്‍, മറ്റു അംഗ അസോസിയേഷനുകളില്‍ നിന്നെത്തിയ കാണികള്‍ എന്നിവരോടുള്ള നന്ദി റീജിയന്‍ കമ്മറ്റിക്ക് വേണ്ടി ജോജോ തെരുവന്‍ അറിയിച്ചു.