UK

സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം..  2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. കാരണം ഇത്രയധികം മലയാളികൾ എത്തിച്ചേരുന്ന മറ്റൊരു സ്ഥലം യുകെയിൽ  ഉണ്ടോ എന്നതിൽ സംശയമുള്ളത് കൊണ്ട് തന്നെ.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക്  മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് പിന്നീട് കണ്ടത്..  ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും യൂണിറ്റ് പ്രാർത്ഥനകളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു…    സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു..

ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തി എന്നുള്ളത് വസ്‌തുത. യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കണ്ട് അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കഴിഞ്ഞ വർഷാവസാനം നടത്തിയിരുന്നു.

കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക..  എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനവും  ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചിരുന്നു…  പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണങ്ങളുമായ കുർബാനകൾ , യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ്  പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടി എന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. വളർന്ന് വരുന്ന പുതു തലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുവാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ് എന്ന് കണ്ട് സ്റ്റോക്ക് വിശ്വാസസമൂഹത്തിന് ഒരു അച്ചന്റെ സേവനം വാഗ്‌ദാനം നൽകിയിരുന്നു.  അങ്ങനെ ഒരു വൈദികന്റെ പൂർണ്ണമായ സാന്നിധ്യം ആഗ്രഹിക്കുന്ന സ്റ്റോക്ക് മാസ്സ് സെന്ററിന് ( പുതിയ മിഷനിൽ ക്രൂ, സ്‌റ്റാഫോർഡ് എന്നിവ കൂടി ചേരുന്നു) ഇന്നലെ ആഗ്രഹ പൂർത്തീകരണമായിരിക്കുന്നു.

സ്റ്റോക്ക് മാസ്സ് സെന്റർ കാര്യനിർവഹണത്തിനായി നിയമിതനായ ഫാദർ ജോർജ് എട്ടുപറയിൽ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നിറങ്ങിയപ്പോൾ പൂര്‍ത്തിയാവുന്നത് സ്റ്റോക്ക് മലയാളികളുടെ ആഗ്രഹം മാത്രമല്ല സ്രാമ്പിക്കൽ പിതാവിന്റെ പ്രവർത്തനങ്ങളുടെ ഫല പ്രാപ്തികൂടിയാണ്. റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട്ട്‌, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ക്കൊപ്പം  ട്രസ്റ്റിയായ സുദീപിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളും ചേര്‍ന്ന്  സ്‌നേഹനിർഭരമായ ഒരു വരവേൽപ്പ് നൽകുകയുണ്ടായി മാഞ്ചസ്റ്റർ എയർപോർട്ടിൽ. സെപ്റ്റംബർ ഒന്ന് മുതൽ സ്റ്റോക്ക് പള്ളിയുടെ ചാപ്ലയിൻ ആയി ചുമതല ഏൽക്കുന്നത്തിന് മുൻപേ ഫാദർ ജോർജ് സ്റ്റോക്ക് മലയാളി സമൂഹവുമായി കണ്ടുമുട്ടും എന്നാണ് അറിയുവാൻ കഴിയുന്നത്…  തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ വിശ്വാസികളും ഒരുങ്ങി കാത്തിരിക്കുകയായി.

(ഫാദർ ജെയ്‌സൺ കരിപ്പായിയുടെ യാത്രയപ്പ് സമ്മേളനത്തിൽ  സ്രാമ്പിക്കൽ പിതാവിനെയും ഒപ്പം വിശ്വാസ സമൂഹത്തെയും വിസ്മയിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ കൊച്ചു കുട്ടികൾ ആലപിച്ച ഗാനം കാണാം)[ot-video][/ot-video]

സജീവ്‌ സെബാസ്റ്റ്യന്‍

ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഓഗസ്റ്റ് 17 ,18 ,19 തീയതികളില്‍ നടക്കും .യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഫാം house ല്‍ ആയിരിക്കും ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടക്കുക.

വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും .രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയും ലഭിക്കും. .

മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി എല്ലാ സൗകര്യങ്ങളും ക്ലബ് നനീട്ടന്‍ ബോയ്‌സ് പ്രത്യേകമായി ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് ബോയ്‌സ് ഹൃദയപൂര്‍വം ഈ അവസരത്തില്‍ ക്ഷണിക്കുകയാണ് .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ,ജിറ്റോ ജോണ്‍ 07405193061 ,ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 സെന്‍സ് ജോസ് കൈതവേലില്‍ 07809450568

റോസ്ബിന്‍ രാജന്‍ 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഫീനിക്‌സ് ക്ലബ് നോര്‍ത്താംപ്ടനും ചേര്‍ന്ന് സംഘടിപ്പിച്ച ‘ക്രിക്കറ്റ് ഫെസ്റ്റ് 2018’ യുകെയിലെ കായിക പ്രേമികളുടെ മനസില്‍ മായ്ക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഉജ്ജ്വല ചരിത്രമായി മാറി. ജൂലൈ 22 ഞായറാഴ്ച്ച നോര്‍ത്താംപടണിലെ വെല്ലിംഗ് ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതിന് ശേഷം നടന്ന കലാ സായാഹ്നവും സമ്മാനദാന ചടങ്ങുകളും ഒക്കെ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ ക്ലബിന്റെ പ്രവര്‍ത്തകരുടെ സംഘടനാ പാടവം വിളിച്ചോതുന്നതായിരുന്നു.

ഞായറാഴ്ച്ച കാലത്ത് ഒന്‍പത് മണി മുതല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ വിശാലമായ മൈതാനത്തെ രണ്ട് ക്രിക്കറ്റ് പിച്ചുകളിലായി വീറും വാശിയുമേറിയ മ്ത്സരങ്ങള്‍ അരങ്ങേറുകയായിരുന്നു. കവന്‍ട്രി ബ്ലൂസ്, ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, റോയല്‍ സ്‌റ്റോക്ക്, ഇപ്‌സ്‌വിച്ച്, ഈസ്റ്റ് ബോണ്‍, ചിയേര്‍സ് നോട്ടിംഗ്ഹാം, മില്‍ട്ടണ്‍ കെയിന്‍സ്, സ്റ്റഫോര്‍ഡ് ക്രിക്കറ്റ് ക്ലബ്  തുടങ്ങിയ ടീമുകള്‍ അണിനിരന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ തന്നെ ആവേശം നിറഞ്ഞതായിരുന്നു. ആവേശകരമായ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്നും ഫൈനലില്‍ പ്രവേശിച്ചത് ആതിഥേരായ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, കവന്‍ട്രി ബ്ലൂസ് എന്നീ ടീമുകളാണ്.

അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ആവനാഴിയിലെ അടവുകളെല്ലാം പുറത്തെടുത്ത കവന്‍ട്രി ബ്ലൂസ് ടീം വിജയ കിരീടം നേടി. കാണികളുടെ മികച്ച സപ്പോര്‍ട്ടും ഹോം ടീം എന്ന മുന്‍തൂക്കവും ഉണ്ടായിട്ടും ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഫീനിക്‌സ് നോര്‍ത്താംപ്ടന് കവന്‍ട്രി ബ്ലൂസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ക്യാപ്റ്റന്‍ ശിവചരണിന്‍റെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ കളംനിറഞ്ഞ് കളിച്ച കവന്‍ട്രി ചാമ്പ്യന്മാരായത് മികച്ച പ്രകടനത്തിലൂടെയാണ്. ജയറാം ജയരാജ്‌, ഡോണ്‍ പൗലോസ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ടീമിനെ നയിച്ചു.

കവന്‍ട്രി ബ്ലൂസ് ചാംമ്പ്യന്‍മാരും ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ റണ്ണേഴ്‌സ് അപ്പുമായി അവസാനിച്ച ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി ടൂണ്‍ണമെന്റായി നാസ്‌വിപ് കുട്യാനെ തെരെഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരെഞ്ഞൈടുക്കപ്പെട്ടത് ശ്രീകാന്ത് മുണ്ടെയാണ്. ടൂര്‍ണമെന്റ്ില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചതിനുള്ള ബഹുമതിയും ശ്രീകാന്ത് മുണ്ടെയ്ക്കാണ്. അശ്വിന്‍ കെ ജോസാണ് മികച്ച എമര്‍ജിംഗ് പ്ലെയര്‍. ജിനോജ് ചെറിയാനാണ് ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍.

ബീ വണ്‍ യുകെ, റൈറ്റിംഗ് ഹബ്, ലെജന്‍ഡ് സോളിസിറ്റര്‍സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, അഫ്സല്‍ സോളിസിറ്റര്‍സ്, വൈസ് ലീഗല്‍, മിഡ്ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സിസിആര്‍ബി തുടങ്ങിയവര്‍ ആയിരുന്നു ക്രിക്കറ്റ് 2018ന്‍റെ സ്പോണ്‍സര്‍മാര്‍. മലയാളം യുകെ ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ മീഡിയ പാര്‍ട്ണര്‍ ആയിരുന്നു.

മത്സരത്തിന് ശേഷംഓപ്പണ്‍ എയറില്‍  നടത്തിയ പൊതുസമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞ സംഘാടകര്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ച ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുമെന്നും എല്ലാ കായിക പ്രേമികളും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ച തുക യുകെയിലെയും കേരളത്തിലെയും ചാരിറ്റി സംരംഭങ്ങള്‍ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഏകദിന പരമ്പരയിലെ വിജയം ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അതിലുപരി ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ബര്‍മിംഗ്ഹാമിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നില്ല. ബര്‍മിംഗ്ഹാമിലേ മൈതാനത്ത് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മറ്റൊരു ചരിത്രവും ഇംഗ്ലണ്ടിനൊപ്പമാകും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലീഷ് പട സ്വന്തമാക്കും.

1877 മാര്‍ച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആകെ കളിച്ച 999 ടെസ്റ്റ് മത്സരങ്ങളില്‍ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 345 എണ്ണം സമനിലയില്‍ അവസാനിച്ചു. ആയിരാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സി രംഗത്ത് വന്നു.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും കളത്തിലിറങ്ങുക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. എന്നാല്‍ ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നംകൂടിയാണ്. കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ

പിഞ്ചുകുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കൾ ഷോപ്പിങ്ങിന് പോയി. ചില്ലുപോലും തുറക്കാതെയാണ് രക്ഷിതാക്കൾ ഇൗ കടുംകൈ ചെയ്തത്. കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ ഷോപ്പിംഗിനെത്തിയ മറ്റൊരു സ്ത്രീ കണ്ടതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഷോപ്പിങ്ങിനെത്തിയ മറ്റൊരാളാണ് കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ജോലിപോകുമെന്ന് ഭയന്ന് സെക്യൂരിറ്റിജീവനക്കാർ കാറിന്റെ പൂട്ട് തുറക്കാൻ ഭയന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.

രണ്ടുമാസം മാത്രമേ കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളൂ. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്.

ഇതിനുമുമ്പും പലഅപകടങ്ങളും കുട്ടികളെ കാറിൽ പൂട്ടിയിട്ട് പുറത്തുപോകുമ്പോൾ സംഭവിച്ചിട്ടുണ്ട്. തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയുകയേ വേണ്ട..

ജോജി തോമസ്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്.

മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു.

കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്.

ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

കടുപ്പമേറിയ സമ്മറിന് ഇടക്കാല ആശ്വാസമായി യുകെയിലെ പലയിടങ്ങളിലും ശക്തമായ മഴ. കാലാവസ്ഥയിലുണ്ടായിരിക്കുന്ന നാടകീയ മാറ്റത്തോടെ ഹോസ്‌പൈപ്പ് ബാനില്‍ നിന്ന് വാട്ടര്‍ കമ്പനികള്‍ പിന്‍വാങ്ങുമെന്നാമണ് കരുതുന്നത്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സമ്മറായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വാട്ടര്‍ കമ്പനികള്‍ അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം കൊണ്ടുവരാനായിരുന്നു കമ്പനികളുടെ തീരുമാനം.

നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. സാധാരണ സമ്മറില്‍ ലഭിക്കുന്നതിനെക്കാളും കൂടിയ നിരക്കിലാണ് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിട്ടത്. അതേസമയം ഹീറ്റ് വേവ് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറ്റ് വേവ് തിരികെയെത്തുന്നതോടെ ജലക്ഷാമവും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജലവിതരണ കമ്പനികള്‍ നിര്‍ബന്ധിതരാവും.

യുകെയിലെ ഏറ്റവും വലിയ ജലവിതരണക്കാരായ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 7 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഈ നിയന്ത്രണങ്ങള്‍ 5 മുതല്‍ 10 ശതമാനം വരെ ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഏകദേശം 100 മില്യണ്‍ ലിറ്ററിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ സംഭരണികളിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് അധികൃതര്‍ പ്രതികരിച്ചു. ഹോസ്‌പൈപ്പ് നിരോധനത്തിന് മുന്‍പ് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതിയായ പ്രിവന്റ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താത്തതാണ് ഭീതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശരിയായ സന്ദേശം സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്ന കമ്യൂണിറ്റികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡ് ബേണ്‍ഹാമാണ് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രിവന്റിംഗ് ഹെയ്റ്റ്ഫുള്‍ എക്‌സ്ട്രീമിസം ആന്‍ഡ് പ്രമോട്ടിംഗ് സോഷ്യല്‍ കൊഹിഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.

22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അറീന ചാവേറാക്രമണത്തിനു ശേഷമായിരുന്നു ഇത്. ജനങ്ങള്‍ തീവ്രവാദത്തിലേക്കും തീവ്രവാദാശയങ്ങളെ പിന്തുണക്കുന്നതിലേക്കും നീങ്ങാതിരിക്കാനുള്ള പദ്ധതിയാണ് പ്രിവന്റ്. തീവ്രവാദാശയങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ എംപിമാരും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും കൂടുതല്‍ ആളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാനും മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നായിരുന്നു പ്രധാന വിമര്‍ശനം.

പ്രിവന്റിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റിളെ ലക്ഷ്യമിടുന്നതായി തോന്നിക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന വിധത്തില്‍ പ്രാദേശികമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു.

രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

ലണ്ടന്‍ : ഹാംപ്ഷയറില്‍ 13 വയസുകാരിയെ പീഡനത്തിനിരയായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 24-കാരനായ കെയറര്‍ . സ്റ്റിഫന്‍ നിക്കോള്‍സന്‍ എന്നയാളാണ് ലൂസി മക്ഹഗിന്‍ എന്ന പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ സമീപകാലത്തായി ലൂസിയുടെയും 33 കാരിയായ അമ്മയുടെയും ഒപ്പം സൗത്താംപ്റ്റനിലെ വീട്ടിലായിരുന്നു. മരണത്തിനു മുമ്പ് ലൂസി നിക്കോള്‍സനൊപ്പം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ലൂസി ജോഗിംഗിന് പോകാറുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ 7.45-ഓടെ ഹാംപ്ഷയറിലെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ലൂസി മക്ഹഗിലിന്റെ ജഡം കണ്ടെത്തിയത്.

കൊലപാതകത്തിന് മുമ്പായി കുട്ടി പീഡനത്തിരയായി എന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് മാന്‍സെല്‍ റോഡ് ഈസ്റ്റിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലൂസി പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷണം നടന്നുവരവെയാണ് ജഡം കണ്ടെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരാളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.

മകളെ കാണാനില്ലെന്ന വിവരം ലൂസിയുടെ അമ്മ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ലൂസി വൈറ്റിനെ ആരെങ്കിലും കണ്ടോ. അവളെ കാണാതായി, പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് സഹായം കിട്ടിയാലും ഉപകരിക്കും. നീല ജീന്‍സും, ബ്ലാക്ക്/വൈറ്റ് ജാക്കറ്റും, ഗ്രേ അല്ലെങ്കില്‍ ഗ്രീന്‍ ടോപ്പും, നീല ഡിജിറ്റല്‍ വാച്ചുമാണ് അണിഞ്ഞിരിക്കുന്നത്’- എന്നായിരുന്നു അവര്‍ കുറിച്ചത്. ലൂസിയുടെ ജഡം കണ്ടെത്തിയശേഷവും മാതാവ് ഈ വിവരം പങ്കുവച്ചിരുന്നു.

ദാരുണമായ സംഭവമാണ് നടന്നതെന്ന് ഹാംപ്ഷയര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചിരിച്ച് എല്ലാവരോടും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ലൂസിയെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണവര്‍.

RECENT POSTS
Copyright © . All rights reserved