UK

ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കുടിയേറ്റ ജനതയെ മുന്‍വിധികളോടെ സമീപിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്ന ‘ഹോപ്പ് നോട്ട് ഹെയിറ്റ്’ എന്ന ഗ്രൂപ്പിന് വേണ്ടി ‘നാഷണല്‍ കോണ്‍വര്‍സേഷന്‍ ഓണ്‍ ഇമിഗ്രേഷന്‍’ ആണ് പഠനം നടത്തിയിരിക്കുന്നത്. ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമോ? എന്നായിരുന്നു പൊതുജനങ്ങളോട് ഗവേഷകര്‍ അന്വേഷിച്ചത്. 60ശതമാനം പേര്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ ഇല്ലയെന്നും അഭിപ്രായമില്ലെന്നും വ്യക്തമാക്കി.നഗരങ്ങള്ഡ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേകളില്‍ ഭൂരിഭാഗം പേരും ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

45 വയസിന് മുകളില്‍ ഉള്ള 3,667 പേരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് നിരവധി പേര്‍ക്ക് തെറ്റായ മുന്‍വിധികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മുസ്ലിങ്ങളെക്കുറിച്ച് വലിയ മുന്‍ധാരണകള്‍ സൂക്ഷിക്കുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ധാരണകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റാന്‍ ഒറ്റമൂലികളൊന്നുമില്ലെന്നും വളരെ സാവധാനം എടുക്കുന്ന ഒരോ നീക്കങ്ങളും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഒഫിഷ്യലുകളോട് പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ വിശ്വസം നഷ്ടപ്പെട്ടതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2528 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലെക്കുള്ള 853 പൗണ്ടിന്റെ ചെക്ക് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന് സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് വട്ടപ്പാറ കൈമാറി. കളക്ടര്‍ ഫോണില്‍ വിളിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നന്ദി അറിയിച്ചു.

കിഡ്‌നി രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം മരണം വരിച്ച ചേര്‍ത്തല സ്വദേശി സാബു കുര്യനു വേണ്ടി ഭാര്യ ആന്‍സിയും വാഹനാപകടത്തെ തുടന്നു കിടപ്പിലായ ചുരുളി സ്വദേശി ഡെനിഷ് മാത്യുവിനുവേണ്ടി പിതാവ് മാത്യുവും വീടുപണിക്ക് വേണ്ടി മണിയാറന്‍കുടി സ്വദേശി ബിന്ദുവും 50000 രൂപ വീതമുള്ള ചെക്കുകള്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി തോമസില്‍ നിന്നും ഏറ്റുവാങ്ങി. ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലാണ് പരിപാടികള്‍ നടന്നത്. കെ.കെ. വിജയന്‍ കൂറ്റാംതടം അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ജീവിതത്തില്‍ പട്ടിണിയും കഷ്ടപ്പാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപ്പോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി,മത, വര്‍ണ്ണ,വര്‍ഗ്ഗ,സ്ഥലകാല ഭേദമെന്യേയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതു വരെ ഞങ്ങള്‍ നടത്തിയ 19 ചാരിറ്റിയിലൂടെ ഏകദേശം 50 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
ഞങ്ങളോട് സഹകരിച്ച എല്ല നല്ലവരായ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.

ദിനേശ് വെള്ളാപ്പള്ളി

അര്‍ഹിക്കുന്ന കൈയ്യില്‍ സഹായമെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുക. അത്തരത്തില്‍ സേവനം യുകെ നല്‍കുന്ന സഹായം പൂര്‍ണ്ണമായും അര്‍ഹിക്കുന്ന കൈകളിലെത്തുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒഴിവാക്കപ്പെടുന്ന സമൂഹത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ് അത് മഹത്വപൂര്‍ണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെ നല്‍കിയ സഹായം അതിനാല്‍ തന്നെ മികവേറിയതാണ്. സേവനം യുകെയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ന് 11 മണിക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. സി. രമേശന്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

ആരും തുണയില്ലാതെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ദൗത്യം ആണ് സേവനം യുകെ നിര്‍വഹിച്ചത്. സേവനം യുകെ ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ വച്ചു നടത്തിയ വിഷു നിലാവ് എന്ന പരിപാടിയില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. വിഷു നിലാവ് എന്ന മികച്ച പരിപാടിയുടെ ഭാഗമായി ഇതോടെ സേവന രംഗത്തിനും ഒരു സഹായ ഹസ്തമായി മാറിയ ഏവരും ഈ നന്മയുടെ ഭാഗം തന്നെയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവനം യുകെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഓരോ പ്രവാസികള്‍ക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനമാണ്.

ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു കഴിയുന്ന ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചമായി കടന്നു ചെല്ലാനുള്ള ദൗത്യമാണ് സേവനം യു കെ ഏറ്റെടുത്തത്. ശ്രീനാരായണീയ ഭക്തരെന്ന നിലയില്‍ ശ്രീനാരായ ഗുരു ദേവന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നാം എന്നും സേവന സന്നദ്ധരായിരിക്കണം.’അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്.


കേരളം പ്രളയദുരന്തത്തില്‍ ആയിരുന്നതിനാലാണ് ഇതു വരെ ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത് വൈകിപ്പിച്ചത്. സംഭാവന നല്‍കിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ചെയര്‍മാന്‍
ബിജു പെരിങ്ങത്തറ. സേവനം യു കെ.

നമുക്കു നല്‍കാം ഹാരോ കുടുംബ യൂണിറ്റ് കണ്‍വീനര്‍ സുരേഷ് മോഹന് ഒരു ബിഗ് സല്യൂട്ട്. തന്റെ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോയ സുരേഷ് തന്റെ സമയത്തിന്റെ മുക്കാല്‍ ഭാഗവും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവച്ചു. കോഴിക്കോട്ട് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. സുരേഷിന്റെ ഈ പ്രവര്‍ത്തനം പ്രശംസനീയമാണ്.

സി.ഗ്രേസ് മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന് കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറും ഒരു വേദിയല്ല ഈ കലോത്സവം. മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങള്‍ കൂടിയാണിത്. ദി ക്രിപ്റ്റ് സ്‌കൂളില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 23 ആണ്.

മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മറ്റു വിവരങ്ങളും www.smegbbiblekalolsavam.comല്‍ ലഭ്യമാണ്. ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങള്‍, മിതമായ നിരക്കില്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി കലോത്സവം സംഘാടകര്‍ അറിയിച്ചു.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതിയ തലമുറയില്‍ വളര്‍ത്തുവാനുമുള്ള ഒരവസരമായി ഈ കലോത്സവത്തിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക

ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 078627010146

അഡ്രസ്

The Crypt School
Podsmead
Gloucester
GL2 5AE

അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന പ്രളയ ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഒരു ചാരിറ്റി ഇവന്റായി നടത്താനൊരുങ്ങി കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ്. പ്രളയത്തിന്റെ മഹാദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങായി, സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമായി മാറ്റിവെക്കപ്പെട്ട ഈ ഓണാഘോഷം ഒരു ചാരിറ്റി ഇവന്റായി നടത്തപ്പെടുന്നു.

2018 സെപ്റ്റംബര്‍ 16 ഞായറാഴ്ച 11.30 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്വെല്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിപാടി. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും മുഖ്യാതിഥിയായ ഡോ.മനോജ് ഉദ്ഘാടനവും നിര്‍വഹിക്കുന്നു. കെസിഎ ട്രഷറര്‍ ജ്യോതിസ് കൃതജ്ഞത അര്‍പ്പിക്കും. ബിനോയി ചാക്കോ, സാബു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സ്‌കൂള്‍ ഓഫ് കെസിഎയുടെ ഡാന്‍സ് ടീച്ചര്‍ ആയ കല മനോജിന് സ്‌നേഹോപഹാരം നല്‍കും. 11.30ന് സദ്യയോടെ ആരംഭിക്കുന്ന ചാരിറ്റി ഇവന്റ് പൊതുസമ്മേളനത്തെത്തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍, ദുരിതമനുഭവിക്കുന്ന ഓരോ സഹോദരങ്ങളുടെയും കണ്ണീരൊപ്പാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Venue
Bradwell Community Centre
Riceyman RD, Newcastle

ടിവിയില്‍ സിനിമയോ ഉദ്വേഗഭരിതമായ ഒരു സീരീസോ കാണുമ്പോള്‍ തീയേറ്ററിനു സമാനമായ ശബ്ദ സംവിധാനമുണ്ടെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ വന്‍ വില കൊടുത്ത് സ്ഥാപിക്കേണ്ടി വരും എന്ന ന്യൂനത ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിബിസി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലെയുള്ള വീട്ടുപകരണങ്ങളും സ്മാര്‍ട്ട്‌ഫോണും ഐപാഡും എല്ലാം സറൗണ്ട് സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന സാങ്കേതികതയ്ക്കാണ് ബിബിസിയുടെ റിസര്‍ച്ച് വിഭാഗം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമ ഹാളിനുള്ളില്‍ ഇരിക്കുന്ന പ്രതീതി വീട്ടില്‍ സൃഷ്ടിക്കാന്‍ ഈ സംവിധാനത്തിസലൂടെ സാധിക്കും. കുട്ടികള്‍ മുറിയിലുണ്ടെങ്കില്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യാനും ഇതിലൂടെ സാധിക്കും.

വീട്ടുപകരണങ്ങളിലെ സ്പീക്കറുകള്‍ ഉപയോഗിച്ച് സറൗണ്ട് സിസ്റ്റത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫ്രിഡ്ജുകള്‍, ഇലക്ട്രോണിക് അസിസ്റ്റന്റ് ആയ അലക്‌സ തുടങ്ങിയവയും ഇതില്‍ ഉപയോഗിക്കപ്പെടും. ഹൊറര്‍ മൂവികളിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ലൈറ്റുകള്‍ ഫ്‌ളിക്കര്‍ ചെയ്യാന്‍ പോലും ഇതിലൂടെ സാധിക്കും. ഈ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യത്തെ ഓഡിയോ ഡ്രാമ ദി വോസ്‌റ്റോക്-കെ ഇന്‍സിഡന്റ് ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. ബിബിസി വെബ്‌സൈറ്റില്‍ ഇത് ട്രയല്‍ ചെയ്യാവുന്നതാണ്. 20 ഡിവൈസുകള്‍ വരെ ഇതില്‍ ഉപയോഗിക്കാനാകും.

ഇത് വിജയകരമായാല്‍ ഈ സാങ്കേതികത ഉപയോഗിക്കുന്ന പരിപാടികള്‍ ബിബിസി കൂടുതലായി നിര്‍മിക്കും. പഴയ പ്രോഗ്രാമുകള്‍ ഇവയ്ക്ക് അനുസൃതമായി പുനസൃഷ്ടിക്കും. രണ്ടു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികത ഉരുത്തിരിഞ്ഞതെന്ന് ബിബിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ ഡോ.ജോണ്‍ ഫ്രാന്‍കോംബ് പറഞ്ഞു. ഇതനുസരിച്ച് കാഴ്ചക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് തുടങ്ങിയവ ക്യുആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യണം. ഇവ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ഈ സംവിധാനം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ വ്യത്യസ്തമായ ഒരു ശബ്ദാനുഭവമായിരിക്കും ഇത് പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കടുത്ത യാത്രാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ പുറത്തു വിട്ട അഡൈ്വസ് പേപ്പറുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡ്, റെയില്‍, വിമാന യാത്രകളിലെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ധാരണകളില്ലാത്ത ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സാധുതയില്ലാത്തതായി മാറും. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേക പെര്‍മിറ്റുകള്‍ എടുക്കേണ്ട അവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകും. യൂറോസ്റ്റാര്‍ ട്രെയിന്‍ സര്‍വീസുകളെയും ബ്രിട്ടീഷ് വിമാന സര്‍വീസുകളെയും ബ്രെക്‌സിറ്റ് ബാധിച്ചേക്കാമെന്ന ഫ്രഞ്ച് യൂറോപ്പ് മിനിസ്റ്ററുടെ മുന്നറിയിപ്പ് നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.

യുകെയില്‍ നിര്‍മിക്കുകയും അംഗീകാരം നേടുകയും ചെയ്യപ്പെടുന്ന വാഹനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പനയ്ക്ക് യോഗ്യതയില്ലാത്തതായി മാറുമെന്നും നോ ഡീല്‍ ഡോക്യുമെന്റുകള്‍ പറയുന്നു. യുകെ കാര്‍ വ്യവസായ മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടി സമ്മാനിക്കും. രണ്ടു ദിവസം മുമ്പാണ് ജാഗ്വാര്‍ ലാന്‍ ഡ് റോവര്‍ തലവന്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തിനെതിരെ രംഗത്തു വന്നത്. പ്രധാനമന്ത്രിയുടെ നയം കാര്‍ വ്യവസായ മേഖലയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുമെന്ന് ജാഗ്വാര്‍ തലവന്‍ പറഞ്ഞിരുന്നു. 28 ടെക്‌നിക്കല്‍ നോട്ടീസസ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ വ്യാപക വിമര്‍ശനത്തിന് വിധേയമാകുകയാണ്.

നോ ഡീല്‍ വ്യവസായങ്ങള്‍ക്ക് കനത്ത പ്രഹരമായി മാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക പോകണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റുകള്‍ തേടേണ്ട അവസ്ഥയിലേക്കാണ് ഡ്രൈവര്‍മാര്‍ നീങ്ങുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറഞ്ഞു. ഹോളിഡേ മേക്കേഴ്‌സിന് ഇത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും എഎ അറിയിക്കുന്നു. പാസ്‌പോര്‍ട്ട് കാലാവധി ആറു മാസം മാത്രമേ ശേഷിക്കുന്നുള്ളുവെങ്കില്‍ ഷെങ്കന്‍ മേഖലയില്‍ പ്രവേശനം ലഭിക്കില്ല, മൊബൈല്‍ റോമിംഗ് ചാര്‍ജുകള്‍ തിരികെ വരും, ഫെറി, കാര്‍ഗോ സര്‍വീസുകളില്‍ പരിശോധനകള്‍, യുകെ കോടതി വിധികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നതിനാല്‍ സിവില്‍, ലീഗല്‍ കേസുകളില്‍ ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ടെക്‌നിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.

അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.

ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു

ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ.

നേരത്തെ ലണ്ടനില്‍ വച്ച് രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ജയിലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലണ്ടനില്‍ തുടരുകയാണ് വിജയ് മല്യ. യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മല്യയെ താമസിപ്പിക്കാന്‍ പോകുന്ന ജയിലില്‍ ഉണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മല്യ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ലണ്ടന്‍ കോടതിക്ക് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ബാരക്ക് 12 ന്റെ സകര്യങ്ങള്‍ സിബിഐ ഫയല്‍ ചെയ്ത വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved