എ-ക്ലാസ് മയക്കുമരുന്നുകള്‍ കൈമാറുന്നതിനായി മാഫിയകള്‍ ഉപയോഗിക്കുന്നു എന്ന സംശയത്തില്‍ ഓരോ ആഴ്ചയും പിടിയിലാകുന്നത് 40ഓളം കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഡ്രഗ് മാഫിയകള്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നതെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് കടത്തിനായി 30,000ത്തോളം കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ഓരോ ദിവസവും അഞ്ച് കുട്ടികള്‍ വീതമാണ് അറസ്റ്റിലാകുന്നത്. ബ്രിട്ടീഷ് തെരുവുകളിലെ ബാലചൂഷണത്തിന്റെ തെളിവുകളാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
മാഫിയകള്‍ ഉപയോഗിച്ചിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള 1950 കുട്ടികളെ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കൊക്കെയിന്‍, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ലിവര്‍പൂളില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായ കുട്ടികളില്‍ അഞ്ചു പേര്‍ 13 വയസില്‍ താഴെ പ്രായമുള്ളവരും രണ്ട് പേര്‍ 12 വയസില്‍ താഴെ മാത്രം പ്രായമുള്ളവരുമാണെന്ന് പോലീസ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 44 പോലീസ് സേനകളില്‍ 33 സേനകള്‍ വിവരങ്ങള്‍ കൈമാറി.
ലണ്ടനില്‍ 486 കുട്ടികളാണ് അറസ്റ്റിലായത്. ഇവരില്‍ 12ല്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കുട്ടികള്‍ ഇത്തരം മാഫിയകളില്‍ പെടുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് മിസ്സിംഗ് ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്, ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷ ആന്‍ കോഫി പറയുന്നു. ആയിരത്തിലേറെ ഗ്യാംഗുകള്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഹോട്ട്‌ലൈനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നത്.
സമ്മറില്‍ ജനങ്ങള്‍ക്ക് ആശങ്കയായി ഇലക്ട്രിക് ഉറുമ്പുകളും. രാജ്യത്തെ ഏറ്റവും വലിയ ഉറുമ്പ് കോളനി ഈസ്റ്റ്‌ബോണില്‍ കണ്ടെത്തിയതോടെയാണ് ഇത്. ഏഷ്യന്‍ സൂപ്പര്‍ ആന്റ് എന്ന് കൂടി അറിയപ്പെടുന്ന ഇവയെ 2009ലാണ് യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. ഇറക്കുമതി ചെയ്ത ചെടികളിലൂടെയായിരിക്കാണ് ഇവ യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്. ഗ്ലോസ്റ്റര്‍ഷയറിലാണ് ഇവയുടെ ആദ്യ കോളനി പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷം എസെക്‌സ്, ലണ്ടന്‍, നോര്‍ഫ്‌ളോക്ക്, കേംബ്രിഡ്ജ്, യോര്‍ക്ക്ഷയര്‍, സഫോള്‍ക്ക് എന്നിവിടങ്ങളിലും ഇവയുടെ കോളനികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ കോളനിയില്‍ ലക്ഷക്കണക്കിന് ഉറുമ്പുകളാണ് ഉളളത്.
2009ല്‍ ഗ്ലോസ്റ്റര്‍ഷയറിലെ നാഷണല്‍ ട്രസ്റ്റിന്റെ ഹിഡ്‌കോട്ട് മാനര്‍ ഗാര്‍ഡന്‍സിലാണ് ഇതിനു മുമ്പ് വലിയ ഉറുമ്പ് കോളനി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഒരു ജംഗ്ഷന്‍ ബോക്‌സില്‍ മാത്രം 35,000 ഉറുമ്പുകളെ അന്ന് കണ്ടെത്തി. ഇലക്ട്രിസിറ്റി കേബിളുകളിലും ജംഗ്ഷന്‍ ബോക്‌സുകളിലുമാണ് ഇവയുടെ കോളനികള്‍ സാധാരണ കാണപ്പെടാറുള്ളത്. അതുകൊണ്ടാണ് ഇലക്ട്രിക് ഉറുമ്പ് എന്ന വിളിപ്പേര് ഇവയ്ക്ക് ലഭിച്ചത്. ഇവ മൂലം വൈദ്യുതി തടസങ്ങളും ചിലപ്പോള്‍ തീപ്പിടിത്തങ്ങള്‍ പോലും ഉണ്ടാകാറുണ്ട്. 100 മീറ്ററോളം നീളത്തില്‍ വരെ ഇവയുടെ കൂടുകള്‍ ഉണ്ടാകാറുണ്ട്. പരസ്പരം ബന്ധിതമായ കൂടുകള്‍ ചിലപ്പോള്‍ മൈലുകളോളം നീളും. 50 ഏക്കര്‍ വരെ വലിപ്പമുള്ള കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, സൗത്ത് ഈസ്റ്റ് യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ലാസിയസ് നെഗ്ലെക്റ്റസ് എന്നാണ്. ഈസ്റ്റ്‌ബോണില്‍ ഇപ്പോള്‍ കണ്ടെത്തിയ വലിയ കോളനി രാജ്യത്ത് ഇവ വന്‍തോതില്‍ പെരുകിയിട്ടുണ്ടെന്നതിന്റെ സൂചനയാണ്.
ന്യൂസ് ഡെസ്ക്
ലീഡ്സിൽ ഉണ്ടായ കാറപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ 18 നും 21 നും വയസിനിടയിൽ പ്രായമുള്ളവരാണ്. 16ഉം 17ഉം വയസുള്ള രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എല്ലാവരും ഒരേ കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവർ സഞ്ചരിച്ചിരുന്ന സിയറ്റ് ലിയോൺ കാർ യൂബർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ഓടിച്ചിരുന്ന 42 കാരനായ ബ്രാഡ് ഫോർഡുകാരനായ ഡ്രൈവറും പരിക്കുകളേറ്റ് ഹോസ്പിറ്റലിലാണ്.
ലീഡ്സിലെ ഹോർസ് ഫോർത്തിൽ ഔട്ടർ റിംഗ് റോഡായ A6120 ൽ ആണ് ഇന്ന് അതിരാവിലെ 2.41 ന് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സിയറ്റ് ലിയോൺ കാർ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോലീസ് റോഡ് അടച്ചിരിക്കുകയാണ്. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.
എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണമെടുക്കാന്‍ കഴിയുന്ന കാലം യുകെയിലും അവസാനിക്കുന്നു. നാളെ നടപ്പാകുന്ന പുതിയ ക്യാഷ് പോയിന്റ് നിയമങ്ങള്‍ പല എടിഎമ്മുകളില്‍ നിന്നും സൗജന്യമായി പണമെടുക്കുന്നത് നിയന്ത്രിക്കുന്നു. പ്രതിമാസം 300 എടിഎമ്മുകള്‍ വീതം അടച്ചുപൂട്ടുന്നുണ്ടെന്നാണ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗായ വിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന നിരതമാക്കാനായി വരുത്തുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതമാക്കുകയാണ്. അതായത് ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്ന് പണമെടുക്കണമെങ്കില്‍ അതിനുള്ള സര്‍വീസ് ചാര്‍ജ് കൂടി ഉപഭോക്താവ് നല്‍കേണ്ടി വരും.
ഗ്രാമീണ മേഖലകളിലെ ക്യാഷ് പോയിന്റുകള്‍ സംരക്ഷിക്കാനും ഈ രീതി അനുവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് നേരത്തേ നിര്‍ദേശിക്കപ്പെട്ടിരുന്നു. യുകെയിലെ എടിഎമ്മുകളുടെ ഷെയേര്‍ഡ് നെറ്റ്‌വര്‍ക്കായ ലിങ്ക് ക്യാഷ് പോയിന്റുകള്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഫീസുകള്‍ ശേഖരിക്കും. എന്നാല്‍ ഈ വിധത്തില്‍ പണമീടാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 1500 മെഷീനുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
2015ല്‍ പ്രതിമാസം 50 മെഷീനുകള്‍ മാത്രമായിരുന്നു ഈ വിധത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നത്. ഗ്രാമീണ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ ദൃശ്യമായത്. ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിലും വര്‍ദ്ധനയുണ്ടാകുന്നതിനാല്‍ റൂറല്‍ കമ്യൂണിറ്റികള്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിച്ച് വിലയിരുത്തുന്നു.
ഐവിഎഫ് ചികിത്സക്കുള്ള ഫണ്ടിംഗ് കുറയ്ക്കാന്‍ എന്‍എച്ച്എസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ ശരിയായ വിധത്തിലുള്ള വന്ധ്യതാ ചികിത്സ ലഭിക്കുന്നില്ല. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നത് ഇപ്പോള്‍ പത്തിലൊന്ന് സെന്ററുകളിലായി ചുരുങ്ങിയിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. മറ്റൊരു പത്തിലൊന്ന് സെന്ററുകളില്‍ ഫെര്‍ട്ടിലിറ്റി ചികിത്സ പൂര്‍ണ്ണമായും നിര്‍ത്താന്‍ പോകുന്നതായും അഭ്യൂഹമുണ്ട്. പണച്ചെലവ് ഒഴിവാക്കുന്നതിനാണ് എന്‍എച്ച്എസ് നേതൃത്വം ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (നൈസ്) നിര്‍ദേശമനുസരിച്ച് സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കേണ്ടതാണ്. കഴിഞ്ഞ 15 മാസമായി അതില്‍ കൂടുതല്‍ സൈക്കിളുകള്‍ നല്‍കിയിട്ടില്ല. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റുകള്‍ പോലും 16 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചികിത്സക്കായി ഇപ്പോള്‍ പലരും നെട്ടോട്ടമോടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ചിലര്‍ ഇംഗ്ലണ്ടില്‍ത്തന്നെയുള്ള മറ്റു പ്രദേശങ്ങളില്‍ ചികിത്സക്കായി തെരയുമ്പോള്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. മൂന്ന് സൈക്കിള്‍ ട്രീറ്റ്‌മെന്റ് തേടി ബെര്‍ക്ക്ഷയറില്‍ നിന്ന് 200 മൈലുകള്‍ താണ്ടി ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ ഒരു കുടുംബം എത്തിയതായി ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്ക് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയില്‍ വന്‍ തുക വേണ്ടിവരുന്ന ചികിത്സയായതിനാലാണ് പലരും ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബന്ധുവിനെ കുത്തിക്കൊന്ന കോസില്‍ ഇന്ത്യന്‍ വംശജന് 5 വര്‍ഷം തടവ്. വോള്‍വര്‍ഹാംട്ടണിലെ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 41കാരനായ സുഖ്‌വീന്ദര്‍ സിംഗ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരികെ അയക്കും. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷമായിരിക്കും ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ഇയാളുടെ ഭാര്യയുടെ സഹോദരനാണ്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തന്റെ ഭാര്യ സഹോദരനായ ഹമീഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സിംഗ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മൂര്‍ച്ചേയേറിയ ആയുധംകൊണ്ട് ഹമീഷ് കുമാറിന്റെ നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇരയുടെ മൃതദേഹവുമായി സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ മൃതദേഹം വെച്ച് സ്റ്റേഷനിലെത്തിയ സിംഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂറോളം പാസഞ്ചര്‍ സീറ്റില്‍ മൃതദേഹവത്തെ ഇരുത്തി അലഞ്ഞതിന് ശേഷമാണ് സിംഗ് വെസ്റ്റ് ബ്രോംവിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷനിലെത്തിയ ഉടനെ പാസഞ്ചര്‍ സീറ്റില്‍ ഭാര്യ സഹോദരന്‍ മരിച്ചു കിടക്കുന്നതായി ഉദ്യോഗസ്ഥരോട് വിവരിച്ചു. സംശയം തോന്നിയതോടെ പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിലെത്തിയ സമയത്ത് തന്നെ സിംഗ് മാനസിക അസ്യാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ആനുകൂല്യം കണക്കിലെടുത്താണ് കോടതി വെറും അഞ്ച് വര്‍ഷത്തെ ശിക്ഷ നല്‍കിയതെന്നാണ് കരുതുന്നത്. അതേസമയം കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ചികിത്സയുടെ സമയത്ത് കൊലപാതകം നടത്തിയതായി ഇയാള്‍ പലതവണ വ്യക്തമാക്കിയിരുന്നതായി പോലീസ് പറയുന്നു. ഇതൊരു അസാധാരണമായ കേസായിരുന്നുവെന്ന് കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇരയുടെ മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ സമയത്ത് വളരെ സാധാരണമായി പെരുമാറാന്‍ സിംഗ് ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹരികുമാര്‍ ഗോപാലന്‍
സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു. ലിവര്‍പൂളിലെ സ്പൈസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിമ ഭാരവാഹികള്‍ പങ്കെടുത്തു.
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിമയുടെ ഓണഘോഷം എക്കാലവും ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധയിനം കലാപരിപാടികള്‍ യുകെയുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട് കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്ക് ശേഷം കലാപരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും ക്ഷണിക്കുന്നു.
പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക
07859060320, 07886247099, 07846443318.
ന്യൂസ് ഡെസ്ക്
ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു.
14 വര്‍ഷങ്ങള്‍ക്കിടെ യുകെ ജനസംഖ്യാ വര്‍ദ്ധനവ് അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണം. 2017 മധ്യത്തോടെ ജനസംഖ്യ 66 മില്യന്‍ കടന്നുവെന്നാണ് കണക്ക്. എന്നാല്‍ വര്‍ദ്ധനയുടെ നിരക്ക് വെറും 0.6 ശതമാനം മാത്രമാണ്. 2004ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ജോലികള്‍ ലഭിച്ച് യുകെയിലെത്തുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ജോലി അന്വേഷിച്ച് ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്ന 2016നു ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ 43 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ജോലി തേയടിയെത്തുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വ്യക്തമായ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
മൊത്തം കുടിയേറ്റക്കാരില്‍ കുറവു വന്ന 75 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 5,72,000 കുടിയേറ്റക്കാരാണ് 2017ല്‍ രാജ്യത്തെത്തിയത്. ഇതില്‍ 2016നെ അപേക്ഷിച്ച് 78,000 പേര്‍ കുറവാണ്. 2016നും 2017നുമിടക്ക് യുകെയിലെ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 189,000ല്‍ നിന്ന് 107,000 ആയി കുറഞ്ഞിട്ടുണ്ട്. 82,000 പേരുടെ കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. ബ്രെക്‌സിറ്റാണ് ഈ കുറവിന് കാരണമെന്ന്
ടെസ്‌കോയുടെ ആദ്യ ക്യാഷ്‌ലെസ് സ്‌റ്റോര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാനായി ഉപഭോക്താക്കള്‍ക്ക് നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇനി 45 സെക്കന്‍ഡ് മാത്രം ഉപഭോക്താക്കള്‍ക്ക് കാത്തുനിന്നാല്‍ മതിയാകും. വെയിറ്റ്‌റോസ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌കാന്‍ ആന്‍ഡ് ഗോ ആപ്പിന്റെ ചുവടുപിടിച്ചാണ് ടെസ്‌കോയും ഈ പദ്ധതിയുടെ ട്രയല്‍ നടത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ആകുന്നത് പാവപ്പെട്ടവരെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.
ടെസ്‌കോ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായില്ലാത്ത പാവപ്പെട്ടവര്‍ക്കും പണം നല്‍കാന്‍ ഇഷ്ടപ്പെടുന്ന പെന്‍ഷനര്‍മാര്‍ക്കും ക്യാഷ്‌ലെസ് ആകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌കോ എക്‌സ്പ്രസ് എന്ന ഈ പദ്ധതിയുടെ ആദ്യ സ്റ്റോര്‍ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ക്യാംപസിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറാഴ്ചയായി ഇത് പ്രവര്‍ത്തിച്ചു വരികയാണ്.
സ്റ്റോറില്‍ കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ക്യാനഡ, സ്വീഡന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ ക്യാഷ്‌ലെസ് സൊസൈറ്റിയാണ് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷമാണ് പ്ലാസ്റ്റിക് മണി കറന്‍സിയെ പിന്തള്ളി മുന്നിലെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലൂടെ 13.2 ബില്യന്‍ ഇടപാടുകളാണ് നടക്കുന്നത്.