UK

ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു.

എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.

ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.

നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.

ജെഗി ജോസഫ്

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മൂന്നു ദിവസം നീണ്ട ഈ വര്‍ഷത്തെ ദുക്റാന തിരുന്നാള്‍ ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച വൈകുന്നേരം എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

 

യേശുക്രിസ്തു സംസാരിച്ച ഭാഷയോട് അടുത്തു നില്‍ക്കുന്ന സുറിയാനിയിലുള്ള കുര്‍ബാനയോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ അനുസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴി തുറന്നു. ഫാ. ജോയ് വയലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷകരമായ കുര്‍ബാനയോടെ കൂടി തുടങ്ങിയ തിരുന്നാള്‍ ശനിയും ഞായറും കൊണ്ട് ഭക്തിയുടെ പാരമ്യത്തിലെത്തി.

 

ശനിയാഴ്ച ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകീട്ട് നാലരയോടെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വേദപാഠ വിദ്യാര്‍ത്ഥികളുടെ ആനുവല്‍ ഡേ ആഘോഷവും നടന്നു. യുകെയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആനുവല്‍ ഡേ എല്ലാവര്‍ഷവും മനോഹരമായി ആഘോഷിച്ച് വരികയാണ്. ഈ വര്‍ഷവും ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാ ക്ലാസുകളില്‍ നിന്നുള്ള കുട്ടികളും പരിപാടികളില്‍ പങ്കെടുത്തു. എല്ലാ ക്ലാസിലെയും കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷത്തിന് നിറപകിട്ടേകി.

ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും അറ്റന്‍ഡന്‍സ് അവാര്‍ഡുകളും ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേദപാഠം ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പിന് പ്രശംസാ പത്രം സമ്മാനിച്ചു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ ബ്രിസ്റ്റോളില്‍ നിന്ന് സീറോ മലബാര്‍ സഭയ്ക്ക് കുറേ പഠിക്കാനുണ്ടെന്നും ബ്രിസ്റ്റോളിലായിരിക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. കുട്ടികള്‍ വേദപാഠം പഠിപ്പിക്കുന്നതിന്റെ ആവശ്യവും അതില്‍ മാതാപിതാക്കളുടെ പങ്കും പിതാവ് തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ അവസാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതി മനോഹരമായി അലങ്കരിച്ച ഫില്‍ടന്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുരൂപമേന്തി നടന്ന പ്രദക്ഷിണത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് പാച്ചോല്‍ നേര്‍ച്ചയ്ക്കും, കഴുന്നെടുക്കാനും സൗകര്യമുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍ ഉത്ബോധിപ്പിച്ചു.

മൂന്നു ദിവസങ്ങള്‍ നീണ്ട ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയ്ക്കും ആഘോഷങ്ങള്‍ക്കും മധ്യേ വിശുദ്ധ തോമാശ്ലീഹയോടുള്ള ഭക്തിയും പ്രകടമാക്കിയ ഒരു തിരുന്നാള്‍ ആഘോഷമായിരുന്നു ബ്രിസ്റ്റോളില്‍ നടന്ന ദുക്റാന തിരുന്നാള്‍. STSMCC ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ നാളത്തെ അദ്ധ്വാനഫലമായിരുന്നു മനോഹരമായ തിരുനാളും കാറ്റിക്കിസം ആന്വല്‍ ഡേ ആഘോഷങ്ങളും.

കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപയുടെ ചെക്ക് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ആന്റോ മൂലയില്‍ കൊച്ചേട്ടന്റെ ഭാര്യക്ക് കൈമാറി, തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ സെക്രട്ടറിയുടെ പിതാവ് സെബാസ്റ്റ്യന്‍ പുളിന്തറയും സന്നിഹിതനായിരുന്നു. കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്.

കൂലിപ്പണിചെയ്ത് നല്ല രീതിയില്‍ കുടുംബം നോക്കിയിരുന്ന കൊച്ചേട്ടനെ തളര്‍ത്തിയത് തന്റെ മകന് ആകസ്മികമായി വന്ന മാനസിക രോഗമായിരുന്നു. യൗവ്വനം വരെ ഏതൊരു ചെറുപ്പക്കരനെപ്പോലെ നല്ലരീതിയില്‍ ജോലികള്‍ ചെയ്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു കൊച്ചേട്ടന്റെ മകന്‍. പക്ഷേ വിധിയുടെ വിളയാട്ടം എന്നപോലെ നല്ല പ്രായത്തില്‍ ഈ ചെറുപ്പക്കാരന്റെ മനസ് അവനു കൈവിട്ടു പോയി. നീണ്ട കാലത്തെ ചികിത്സക്ക് ശേക്ഷവും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഒരു അന്തര്‍മുഖനായി, ഒന്നിനോടും പ്രതികരിക്കാതെ തകര്‍ന്നു തുടങ്ങിയ വീടിനുള്ളില്‍ കഴിച്ചു കൂട്ടുകയാണ് ജീവിതം.

വര്‍ഷങ്ങളായി കൊച്ചേട്ടന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുകയാണ്. ഭാര്യയ്ക്കും മകനും മരുന്നു വാങ്ങാന്‍ പോയിട്ട് വിശക്കുമ്പോള്‍ ഭക്ഷണം പോലും വാങ്ങാന്‍ നിര്‍വാഹമില്ലാതെ വലയുകയാണ് ഈ കുടുംബം. മരുന്നു വാങ്ങണമെങ്കില്‍ ഒരു മാസം നാലായിരം രൂപായിലധികമാകും. നല്ലവരായ നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചാണ് ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ദിശയറിയാതെ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്. പ്രായം ഇവരെ തളര്‍ത്തിയെങ്കിലും മനസ്സ് കൈവിട്ടുപോയ തങ്ങളുടെ മകന് വേറെ അത്താണിയില്ല എന്ന ചിന്ത മാത്രമാണ് ഈ ആശരണായ വൃദ്ധരെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

ഈ കുടുംബത്തിന്റെ കഷ്ടതയില്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

Registered Charity Number1176202

https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍
വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും.

നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്.

എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.

അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്.

ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്.

വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.

പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

സമുദ്ര മലിനീകരണം ഇല്ലാതാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. 10 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഫിഷിംഗ് ഗിയറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇവയാണ് സമുദ്ര മാലിന്യങ്ങളുടെ 70 ശതമാനവും വരുന്നതെന്നാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് നൈഫുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, പ്ലേറ്റ്, കപ്പുകള്‍ എന്നിവ നിരോധിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനേക്കാള്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശകര്‍ പരാതി ഉന്നയിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സ് ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു.

2020ലാണ് ഈ നിരോധനം പ്രാബല്യത്തിലാകുന്നതെങ്കിലും ഇത്തരമൊരു തീരുമാനമെടുത്ത ആദ്യ രാജ്യമെന്ന ബഹുമതി ഫ്രാന്‍സിനു തന്നെയാണ്. 2021ഓടെ സിംഗിള്‍ യൂസ് കട്‌ലറി, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കോട്ടണ്‍ ബഡ്‌സ്, ഡ്രിങ്ക് സ്റ്റിറര്‍, ബലൂണ്‍ സ്റ്റിക്ക് തുടങ്ങിയവ നിരോധിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുകെയും സമാന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 150 മില്യന്‍ ടണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ആഗോളതലത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. എതില്‍ 8 മില്യന്‍ ടണ്‍ സമുദ്രത്തിലെത്തുന്നുണ്ടെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്ലാസ്റ്റിക് ഓഷ്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.

മക്കളോടൊപ്പം യുകെയിലെ വേനല്‍ക്കാലം ആസ്വദിക്കാനായി യുകെയിലെത്തിയ പിതാവ് ഇവിടെ വച്ച് നിര്യാതനായി. ഡോര്‍സെറ്റിന് സമീപം പൂളില്‍ താമസിക്കുന്ന ജിജി ജേക്കബ് – സിമി വര്‍ഗീസ്‌ ദമ്പതികളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നെത്തിയ സിമിയുടെ പിതാവ് ടി.കെ. വര്‍ഗീസ്‌ (69) ആണ് നിര്യാതനായത്. ഒന്നര മാസം മുന്‍പ് യുകെയിലെത്തിയ ഇദ്ദേഹം ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനം മൂലം നിര്യാതനായത്.

മാതാപിതാക്കളുടെ സന്ദര്‍ശനത്തില്‍ സന്തോഷഭരിതരായിരുന്ന ജിജിയുടെയും സിമിയുടെയും കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം ഇവിടുത്തെ മലയാളി കുടുംബങ്ങള്‍ക്കെല്ലാം ദുഖകരമായ ഒരു വാര്‍ത്തയായി. ഇവരെ ആശ്വസിപ്പിക്കാനായി ഡോര്‍സെറ്റ് മലയാളികള്‍ ഒന്നടങ്കം രംഗത്തുണ്ട്. സണ്ണിച്ചായന്‍ എന്നറിയപ്പെട്ടിരുന്ന ടി. കെ. വര്‍ഗീസിന്‍റെ ആത്മശാന്തിക്കായി പൂളിലെ സെന്റ്‌ ക്ലെമന്റ്സ് പാരിഷ് ഹാളില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പ്രാര്‍ത്ഥനയും മറ്റ് ശുശ്രൂഷകളും നടന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.

ന്യൂസ് ഡെസ്ക്

നോർഫോൾക്കിൽ ഉണ്ടായ ബൗൺസി കാസിൽ അപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. ഗോളി സ്റ്റോൺ ബീച്ചിലെ ബൗൺസി കാസിലിൽ നിന്ന് തെറിച്ചുവീണാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 11.15 നാണ് അപകടം നടന്നത്. പാരാമെഡിക്സ് എത്തുന്നതിനുമുമ്പുതന്നെ  സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പെൺകുട്ടിക്ക് സിപിആർ നല്കി. ആംബുലൻസിൽ ഉടൻ തന്നെ പെൺകുട്ടിയെ ജെയിംസ് പേജറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം ഉണ്ടായ സ്ഥലം പോലീസ് കോർഡണിലാണ്. ബീച്ചിന്റെ മറ്റു ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക്  പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്, പോലീസ്, ലോക്കൽ അതോറിറ്റി എന്നിവ സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലചക്രവര്‍ത്തിയായത് തായങ്കരി. തോമസ്കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍​കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് ഫാര്‍മൂര്‍ തടാകക്കരയില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ സാക്ഷ്യയായി. പ്രാഥമിക റൗണ്ട് മുതല്‍ ആധികാരിക വിജയം നേടിയാണ് ജവഹര്‍ തായങ്കരി മുന്നേറിയത്. രണ്ടാം സ്ഥാനത്തെത്തിയത് യുക്മയിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനകളിലൊന്നായ നോട്ടിങ്ഹാം എന്‍.എം.സി.എ.യുടെ ബോട്ട് ക്ലബ് തുഴയാനിറങ്ങിയ കിടങ്ങറയാണ്. വടംവലിയില്‍ കരുത്തന്മാരായ നോട്ടിങ്ഹാം വള്ളംകളിയിലും പിന്നിലല്ലെന്ന് തെളിയിച്ചു. സാവിയോ ജോസ് ക്യാപ്റ്റനായുള്ള ടീം പലവട്ടം പരിശീലനം പൂര്‍ത്തിയാക്കി കന്നിയങ്കം തന്നെ അവിസ്മരണീയമാക്കി.

കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തായങ്കരിയും 2017ലെ ജേതാക്കളായ കാരിച്ചാലും (വൂസ്റ്റര്‍ തെമ്മാടീസ്) ഏറ്റുമുട്ടിയ ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലില്‍ കാരിച്ചാലിനെ വീഴ്ത്തിയതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ നേരിട്ട പരാജയത്തിന് മധുരമായി പകരം വീട്ടുന്നതിനും കഴിഞ്ഞു. ലിവര്‍പൂളിന്റെ വിജയശില്പി ക്യാപ്റ്റന്‍ തോമസ്സ്കുട്ടി ഫ്രാന്‍സിസാണെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഏറെ പരിചയസമ്പന്നനായ അദ്ദേഹം 1990ലെ നെഹ്റുട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാ ബോട്ട്‌റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനു ശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് കഴിഞ്ഞ വര്‍ഷം ടീമിനെ എത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

ശശി തരൂര്‍ എംപിയില്‍ നിന്നും ജേതാക്കള്‍ക്കുള്ള ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലുള്ള യുക്മ എവര്‍റോളിങ് ട്രോഫി ഏറ്റുവാങ്ങി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കിയത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ ജോയ് തോമസാണ്. ജേതാക്കള്‍ക്ക് നല്‍കുന്ന ട്രോഫി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

വിജയികള്‍ക്ക് പിന്നാലെ അടുത്ത നാല് സ്ഥാനങ്ങള്‍ക്ക് കൂടി ട്രോഫിയും ക്യാഷ് പ്രൈസും നല്കിയിരുന്നു. കന്നിയങ്കത്തിന് ഇറങ്ങിയ ടീമുകളാണ് ഈ നാല് സ്ഥാനങ്ങളും സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തെത്തിയത് കവന്‍ട്രി സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ കായിപ്രം വള്ളമാണ്. ബാബു കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായ സെവന്‍സ്റ്റാര്‍സ് പലയാവര്‍ത്തി പരിശീലനം നടത്തിയത് മത്സരഫലത്തില്‍ നിന്നും വ്യക്തമാണ്.

നാലാം സ്ഥാനം നേടിയത് സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ ക്യാപ്റ്റന്‍ ജോഷി സിറിയക്കിന്റെ നേതൃത്വത്തിലുള്ള പായിപ്പാട് വള്ളമാണ്.

ലൂസേഴ്സ് ഫൈനലില്‍ ഒന്നാമതെത്തിയത് ജോമോന്‍ കുമരകം ക്യപ്റ്റനായി തുഴഞ്ഞ ബര്‍മ്മിങ്ഹാം ബി.സി.എം.സി ടീമിന്റെ തകഴി വള്ളത്തിനാണ്.

RECENT POSTS
Copyright © . All rights reserved