UK

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.

203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.

കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു

‘സിസേറിയന്‍’ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി മുന്നറിയിപ്പ്. സിസേറിയന്‍ തെരഞ്ഞെടുത്തതായി അധികൃതരെ അറിയിച്ചാലും ആറില്‍ ഒന്ന് ട്രസ്റ്റുകള്‍ ഇക്കാര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മുന്നറിയിപ്പുമായി ചാരിറ്റി രംഗത്ത് വന്നിരിക്കുന്നത്. സിസേറിയന്‍ സെക്ഷന്‍ തെരെഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം ഗര്‍ഭിണിക്ക് ഉണ്ടെന്നത് നിലനില്‍ക്കെ ട്രസ്റ്റുകളുടെ നിലപാട് അവകാശലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭിണിയുടെ മനോവിലയെ കാര്യമായി ഇത്തരം നിഷേധങ്ങള്‍ ബാധിക്കുന്നതായും ചാരിറ്റി ചൂണ്ടികാണിക്കുന്നു. സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും വിഭ്രാന്തിയും വരെ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവര ശേഖരണം നടത്താനുള്ള ശ്രമങ്ങള്‍ ചാരിറ്റി ആരംഭിച്ചിട്ടുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമത്തെ പിന്‍പറ്റി 153 ട്രസ്റ്റുകള്‍ സിസേറിയനുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന പോളിസിയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കാന്‍ ശ്രമിക്കുക. നിരവധി ട്രസ്റ്റുകള്‍ സിസേറിയന്‍ സെക്ഷന്‍ റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

രാജ്യത്തെ സ്ത്രീകള്‍ക്ക് പ്ലാന്‍ഡ് സിസേറിയന്‍ നല്‍കാന്‍ ട്രസ്റ്റുകള്‍ തയ്യാറാവാണം. സാധാരണ പ്രസവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണാന്‍ കഴിയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ തെരഞ്ഞെടുപ്പിന് അനുസരിച്ച് പ്രസവം നടത്തണമെന്ന് ഗെയിഡ് ലൈന്‍സിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 26 ശതമാനം ട്രസ്റ്റുകളെ രാജ്യത്തുള്ളു. 47 ശതമാനം ഗര്‍ഭിണിയുടെ ആരോഗ്യനിലയെ അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. അതേസമയം 15 ശതമാനം ട്രസ്റ്റുകള്‍ ഈ ഗെയിഡ്‌ലൈന്‍സ് പൂര്‍ണമായും തള്ളികളയുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗ്രേറ്റ് ബ്രീട്ടീഷ് ബെയ്ക്ക് ഓഫ് (ജി.ബി.ബി.ഒ) ഫെയിം റുബി ബോഗാലിന് മാത്രമാണ് അവരുടെ കുടുംബത്തിലെ കുക്കിംഗ് രാജാവ് എന്ന് കരുതിയവര്‍ക്ക് തെറ്റി!. റുബിയുടെ മാതാവ് കെല്ലി ബോഗാലും അടുക്കളയിലെ താരമാണ്. കഴിഞ്ഞ 10 ദിവസത്തിന് മുന്‍പ് കെല്ലി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ വംശജരായി ഇരുവരും അടുക്കളയിലെ താരങ്ങളാണെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തി കഴിഞ്ഞു. തനി ഇന്ത്യന്‍ വിഭവങ്ങളാണ് കെല്ലിയുടെ ഇപ്പോഴത്തെ പാചക കുറിപ്പുകളില്‍ കൂടുതലും. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ മതിയാകില്ല! പഞ്ചാബി റൊട്ടിയും ദാലും സബജിയും ഉള്‍പ്പെടെയുള്ളവ കെല്ലിയുടെ സെപഷ്യല്‍ ഡിഷുകളില്‍ ഉള്‍പ്പെടും.

വളരെ ചെറിയ സമയം കൊണ്ടു തന്നെ റൂബിയെപ്പോലെ മാതാവ് കെല്ലിയും ശ്രദ്ധ നേടുകയാണ്. കുക്കിംഗ് വിത്ത് ആന്റി എന്ന് പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് എല്ലാ ശനിയാഴ്ച്ചയും പ്രേക്ഷകര്‍ക്കായി പുതിയ വിഭവമെത്തിക്കും. പുതിയ യൂടൂബ് പേജ് വൈകാതെ നിലവില്‍ വരുമെന്ന് കെല്ലി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പ്രചാരമുള്ള ഇന്ത്യന്‍ വിഭവങ്ങളാവും കൂടുതല്‍ ഫോക്കസ് ചെയ്യപ്പെടുകയെന്നാണ് സൂചന. അമ്മയാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് റുബി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെയ്ക്ക് ഷോ താരമാണെങ്കിലും റുബി കുക്കിംഗ് അനുബന്ധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പരസ്യപ്പെടുത്താറില്ല. അതേസമയം അമ്മ നേരെ മറിച്ചുമാണ്. കുക്കിംഗ് മാത്രമാണ് കെല്ലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാണാന്‍ കഴിയുക.

യു.കെയിലെ പ്രചാരമേറിയ ടെലിവിഷന്‍ സീരിസുകളിലൊന്നാണ് ‘ഗ്രേറ്റ് ബ്രിട്ടീഷ് ബെയ്ക്ക് ഓഫ്’. മില്യണിലധികം പ്രേക്ഷകരുള്ള പരിപാടി കുക്കിംഗ് രംഗത്തെ മികച്ച ടാലന്റുകളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ലവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടക്കുന്ന പരിപാടി 17 ആഗസ്റ്റ് 2010ലാണ് ആദ്യത്തെ ഷോ പ്രേക്ഷകരിലെത്തിക്കുന്നത്. ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേച്ച്യര്‍ ബെയ്‌ക്കേര്‍സിന്റെ ഇടയിലാണ് മത്സരം നടത്തുക. റുബി ബോഗാല്‍ പരിപാടിയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയാണ്. വിവിധ ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന നിരവധി റൗണ്ടുകള്‍ മത്സരാര്‍ത്ഥികള്‍ക്കായി ഉണ്ടാവും.

ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസിന്റെ പച്ചക്കൊടി. ചികിത്സ തേടുന്നവരുടെ ലൈംഗിതയെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ പുതിയ ട്രീറ്റ്‌മെന്റ് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ് ഗുരുതര പുരുഷന്മാരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഇതിനോടകം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനില്‍ എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍ അലട്ടുന്ന രണ്ട് മില്യണ്‍ പുരുഷന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയോളം വരുന്നവര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന പുതിയ സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസ് പച്ചക്കൊടി കാണിച്ചിരിക്കുന്ന നിരവധി വിദഗ്ദ്ധരുടെ അഭിപ്രായം അവഗണിച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഈ ട്രീറ്റ്‌മെന്റ് രോഗികളുടെ ലൈംഗിക കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ വലിയൊരളവില്‍ ഇന്‍ഫെക്ഷന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂത്രസഞ്ചിക്ക് അടുത്തായി പ്രോബ് ഇന്‍സേര്‍ട്ട് ചെയ്തതിന് ശേഷം രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുകയാണ് എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ്. ചികിത്സ നടക്കുന്ന സമയത്ത് പ്രോസ്‌റ്റേറ്റിനുള്ളിലെ സെല്ലുകളെ നിര്‍ജീവമാക്കാന്‍ ചികിത്സ കാരണമാകും അതുവഴി ലൈംഗിക ശേഷി നഷ്ടമാവുകയും ചെയ്യും. മില്യണ്‍ കണക്കിന് രോഗികളില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമാകുന്ന സെല്ലുകളെ പുനരുജീവിപ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജീവിതകാലം ലൈംഗിക ശേഷി ഇല്ലാതെ ജീവിക്കേണ്ടി വന്നേക്കാം.

ബിനോയി ജോസഫ്

നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.

മലയാളം യുകെ അറിയിപ്പ്

യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ  00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.

കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.

അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.

ലണ്ടന്‍: പണം ലാഭിക്കാനായി എന്‍.എച്ച്.എസ് ക്വാളിറ്റി കുറഞ്ഞ സിറിഞ്ച് പമ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ നേരത്തെ ആശുപത്രികളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചവയാണ്. സണ്‍ഡെ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ ക്വാളിറ്റി സ്റ്റാന്‍ഡേഡ് അനുസരിച്ച് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം ലഭിച്ചിട്ടുള്ള സിറിഞ്ച് പമ്പുകളാണ് എന്‍.എച്ച്.എസ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

സമീപകാലത്ത് ഉണ്ടായിട്ടുള്ള 9 മരണങ്ങള്‍ ഇത്തരം ക്വാളിറ്റി കുറഞ്ഞ പമ്പുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഈ പമ്പുകള്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ലെന്നും ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാല്‍ അവ സ്ഥിരീകരിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഗ്രാസിബെ എം.സ് 26, ഗ്രാസിബെ എം.സ് 16എ എന്നീ രണ്ട് പമ്പുകളാണ് എന്‍.എച്ച്.എസ് വിദഗ്ദ്ധരുടെ നിര്‍ദേശം അവഗണിച്ച് ഉപയോഗം തുടരുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുള്ളതായി സണ്‍ഡെ ടൈംസ് വ്യക്തമാക്കുന്നു.

2008ല്‍ എന്‍.എച്ച്.എസ് തന്നെ ഔദ്യോഗികമായി വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള പമ്പുകള്‍ നേരത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവയാണ്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഇവ പിന്‍വലിക്കാന്‍ 2010ല്‍ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി ഏജന്‍സി എന്‍. എച്ച്.എസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹെല്‍ത്ത് ബോസുമാരും ഇവ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പെട്ടന്ന് പിന്‍വലിച്ചാല്‍ എന്‍.എച്ച്.എസിന് ഏതാണ്ട് 37.7 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നു. അതുകൊണ്ട് പല ഘട്ടങ്ങളായി ഇവ പിന്‍വലിക്കുമെന്നും എന്‍.എച്ച്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട 4 മരണങ്ങളുണ്ടായതായി സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍: യുകെയില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനായ കര്‍മ്മ നിര്‍വാണ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിനായി വിദേശത്തേക്ക് കടത്തുന്നതായും ചാരിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കര്‍മ നിര്‍വാണ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ പാളിച്ചയാണ് ഇത്തരം വിവാഹങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു.

സമ്മര്‍ വെക്കേഷന്‍ സമയങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ മിക്കതും നടക്കുന്നത്. വെക്കേഷന് ശേഷം പല പെണ്‍കുട്ടികളും സ്‌കൂളിലേക്ക് തിരികെയെത്തുന്നില്ലെന്നും ചാരിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ പഠനവും ഇതര മാനസിക വളര്‍ച്ചയൊന്നും കണക്കിലെടുക്കാതെയുള്ള വിവാഹങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ നിരക്ക് ഏതാണ്ട് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. സമ്മര്‍ വെക്കേഷന്‍ കഴിയുമ്പോള്‍ പുറത്തുവരുന്ന മാത്രം കണക്കുകള്‍ വെച്ചാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുമുണ്ട്.

രാജ്യത്തിന് പുറത്തേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോയി നിര്‍ബന്ധ വിഹാത്തിന് ഇരയാക്കുന്നത് തടയിടാന്‍ ഹോം ഓഫീസിന് കഴിയുന്നില്ലെന്ന് ചാരിറ്റി ആരോപിക്കുന്നു. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍ബന്ധിത വിവാഹത്തിനെതിരെ ക്യാംപെയിനുകള്‍ നടക്കുന്നുണ്ട്.

സഹപ്രവര്‍ത്തകരുടെ നിരന്തരമായ പരിഹാസവും ജോലി സ്ഥലത്ത് ഉള്ള പീഡനവും മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്തിരുന്ന നഴ്സ് ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്കാരി റിയാന്‍ കോളിന്‍സ് ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ നിരന്തരമായ കളിയാക്കലും അവഗണനയും ജോലി സ്ഥലത്ത് ഉണ്ടായ പീഡനങ്ങളും മൂലമാണ് റിയാന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്‍എച്ച്എസിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാന്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

കളിയാക്കലിനും  ഒറ്റപ്പെടുത്തലിനും പുറമേ വാര്‍ഡിലെ ഏറ്റവും വിഷമമുള്ള ഷിഫ്റ്റില്‍ നിരന്തരം ജോലിക്ക് നിയോഗിച്ചും റിയാനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഇവര്‍ പറയുന്നു. ബുദ്ധിമുട്ടേറിയ നൈറ്റ് ഷിഫ്റ്റ്, വാരാന്ത്യങ്ങളിലെ ജോലി എന്നിവ എല്ലായ്പ്പോഴും റിയാനായിരുന്നു നല്‍കിയിരുന്നത്. ഇത് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ വാരാന്ത്യ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ റിയാന് കഴിഞ്ഞിരുന്നില്ല. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിയാന്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സ്വാന്‍സിയിലെ കെഫന്‍ കോഡ് ഹോസ്പിറ്റലില്‍ ആയിരുന്നു റിയാന്‍ ജോലി ചെയ്തിരുന്നത്. 193 ബെഡുകള്‍ ഉള്ള ഈ ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ആയിരുന്നു ചികിത്സിച്ചിരുന്നത്. മാര്‍ച്ചിലാണ് സ്വാന്‍സിയിലെ വീട്ടില്‍ റിയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാന്റെ പ്രതിശ്രുത വരനായ ഡേവിഡ് റീഡ് കുട്ടികളെ റിയാനോടൊപ്പം വിടുന്നതിനായി ഇവരുടെ വീട്ടിലെത്തി ഡോര്‍ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോര്‍ബെല്‍ അടിക്കുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് പോലീസ് എത്തി വാതിലിന്‍റെ പൂട്ട്‌ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് റിയാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പ് പല പ്രാവശ്യം റിയാന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ശാന്തയായിക്കഴിഞ്ഞാല്‍ അക്കാര്യം മറന്നു കളഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. റിയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുന്‍പായി ആത്മഹത്യാ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും റിയാന്‍ ഇട്ടിരുന്നു.

യുകെ മലയാളി ജിമ്മി ജോസഫ് മൂലംകുന്നേലിന്‍റെ മാതാവ്‌  വേലപ്ര പള്ളിക്കൂട്ടുമ്മ മൂലംകുന്നത്ത് പരേതനായ അഡ്വ. എം.സി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് ഇന്ന് നിര്യാതയായി. 87 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു മരണം. അമ്മയുടെ അസുഖവിവരം അറിഞ്ഞ് കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്ന ജിമ്മി ജോസഫ് തിരികെ വന്ന് അധികദിവസങ്ങള്‍ കഴിയും മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്.

എടത്വ പറപ്പിള്ളി സ്വദേശിനിയാണ്. മക്കളായ ജിമ്മി ജോസഫും കുടുംബവും ബര്‍മ്മിങ്ങമിലും  റോയി ജോസഫും കുടുംബവും  ലിവര്‍പൂളിലും ആണ് താമസിക്കുന്നത്. മക്കള്‍: ജോസഫ് ചാക്കോ അമേരിക്ക, അന്നമ്മ ജെയിംസ് തലയോലപ്പറമ്പ്, ജെസി ഷാജി പൊന്‍കുന്നം, വല്‍സമ്മ ഷാജി പത്തനംതിട്ട, സിബി ജോസഫ് പള്ളിക്കൂട്ടുമ്മ, ജിമ്മി ജോസഫ് യുകെ, റോയി ജോസഫ്‌ യുകെ, ഡെയ്‌സി സണ്ണി തലയോലപ്പറമ്പ്, സൂസി ജിജി കാഞ്ഞാര്‍. സംസ്‌കാരം പിന്നീട് നടക്കും. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ഡയറക്ടര്‍ ആയ ജിമ്മി ജോസഫിന്റെ പ്രിയ മാതാവിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, കുട്ടനാട് സംഗമം യുകെ എന്നിവയുടെ ഭാരവാഹി കൂടിയായ ജിമ്മി ജോസഫിന്‍റെ കുടുംബത്തോടൊപ്പം അവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ബിസിഎംസി, കുട്ടനാട് സംഗമം ഭാരവാഹികള്‍ അറിയിച്ചു. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്താണ് ഇവരുടെ വീട് എന്നതിനാല്‍ സാഹചര്യം അനുകൂലമായ ശേഷം സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കും. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved