യുകെ മലയാളികളായ ജിമ്മി മൂലംകുന്നേലിന്റെയും റോയ് മൂലംകുന്നേലിന്റെയും മാതാവായ അന്നമ്മ ജോസഫ് മൂലംകുന്നേലിന്റെ (88 വയസ്സ്) സംസ്കാരശുശ്രൂഷ ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ (ഇന്ത്യന്‍ സമയം) കുടുംബ വസതിയില്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പള്ളിക്കുടുമ്മ ഫാത്തിമാ മാതാ പള്ളി (കുട്ടനാട്) സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ ആയിരിക്കും സംസ്കാരം. രാമങ്കരി മൂലംകുന്നം പരേതനായ അഡ്വ. എം.സി. ജോസഫാണ് ഭര്‍ത്താവ്. ജോസഫ് ചാക്കോ (കുഞ്ഞുമോന്‍ -യുഎസ്എ), അന്നമ്മ (തങ്കമണി), ജെസി, വല്‍സമ്മ, സിബി ജോസഫ് (രാമങ്കരി ഗ്രാമ പഞ്ചായത്ത് മെംബര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം), ജിമ്മി ജോസഫ് (മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഡയറക്ടര്‍, ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റ്, സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി), റോയ് ജോസഫ് (കണ്‍വീനര്‍, കുട്ടനാട് സംഗമം യുകെ, വിരാല്‍ ബര്‍ക്കിന്‍ഹെഡ് ആര്‍സി സെന്റര്‍ മുന്‍ ട്രസ്റ്റി), ഡെയ്സി, സൂസി എന്നിവര്‍ മക്കളാണ്. ഫിലോമിന മുള്ളന്‍ചിറ ചേര്‍ത്തല (യുഎസ്എ)ജെയിംസ് ഞാറവേലി തലയോലപ്പറമ്പ്, ഷാജി കട്ടക്കയം പുത്തന്‍പുരക്കല്‍ പൊന്‍കുന്നം (ദുബായ്), ഷാജി ചെമ്പാലയത്ത് ഊന്നുകല്‍ (ഖത്തര്‍), ആന്‍സമ്മ വള്ളിത്താനം കൈനകരി (സെന്റ് മേരീസ് ഐടിഐപുളിങ്കുന്ന്), അനു കയ്യാലപ്പറമ്പ് തോട്ടയ്ക്കാട് (യുകെ ), ജയ കുഴിവേലില്‍ രാജകുലത്ത് പൊന്‍കുന്നം (യുകെ) സണ്ണി ഇടപ്പള്ളിയില്‍ തലയോലപ്പറമ്പ്, ജിജി മാട്ടേല്‍കാഞ്ഞാര്‍ എന്നിവര്‍ മരുമക്കളാണ്.
ഡാന്‍, ജയ്മോന്‍, ജെന്നി, സരിന്‍, സെബിന്‍, ഷാന്റി, ഷിന്‍റു, സാന്റോ, ബ്രദര്‍ അജോ (മാര്‍ത്തോമ്മ ശ്ലീഹ സെമിനാരി, നിരണം), ജിജോ, ജിയോ, അന്ന, റോണ, റിയ, റിക്സന്‍, നീതു, ടിനോ, ജിക്സന്‍, ജോസ് എന്നിവര്‍ കൊച്ചുമക്കളാണ്. അന്നമ്മ ജോസഫിന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ www.pluspointmultimedia.com/live എന്ന ലിങ്കിലും, www.malayalamuk.com/video യിലും തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. സംസ്കാര ശുശ്രൂഷയ്ക്ക് നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത ബന്ധുമിത്രാദികള്‍ക്ക് ഈ ലിങ്ക് വഴി സംസ്കാര ചടങ്ങുകള്‍ വീക്ഷിക്കാവുന്നതാണ്.
ന്യൂസ് ഡെസ്ക്
ബോംബ് സ്ഫോടനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകൾ തകർത്ത് അകത്ത് കടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വെടിവച്ചിടാൻ പദ്ധതി തയ്യാറാക്കിയ ഐസിസ് ഭീകരന് 30 വർഷം തടവ് ശിക്ഷ. പോലീസിന്റെ പിടിയിലായ 21 കാരനെയാണ് കോടതി ജയിലിലടച്ചത്. സ്ഫോടനത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സെക്യൂരിറ്റി ഗാർഡുകളെ അപായപ്പെടുത്തി അകത്ത് കടക്കാനാണ് നയ് മൂർ സക്കരിയാ റഹ് മാൻ പ്ലാൻ ഒരുക്കിയത്. ഭീകര സംഘടനയായ ഐസിലുമായി ബന്ധമുള്ള നയ്മൂർ എക്സ്പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. മെട്രോപോലീറ്റൺ പോലീസും എഫ്ബിഐയും എം.ഐ5 ഉം സംയുക്തമായാണ് ഈ ബർമ്മിങ്ങാം സ്വദേശിയ്ക്കായി വല വിരിച്ചത്.
ഐസിലുമായാണ് താൻ ഇടപാടുകൾ നടത്തുന്നതെന്ന് കരുതിയ നയ്മൂർ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസിന്റെ അണ്ടർ കവർ ഓഫീസർമാരെയാണ് ബന്ധപ്പെട്ടിരുന്നത്. തന്റെ ഒരു സുഹൃത്തിനെ ലിബിയയിലെ ഐസിൽ ഗ്രൂപ്പിൽ ഇയാൾ ചേർത്തിരുന്നു. അവസരം ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂർ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോൾ പ്രൊബേഷൻ ഓഫീസറോട് വെളിപ്പെടുത്തി.
സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നല്കാനായി നയ്മൂർ ആർഗോസിൽ നിന്ന് ഒരു റക്ക്സാക്ക് വാങ്ങി ഐസിൽ അനുഭാവിയെന്ന് കരുതി അണ്ടർ കവർ ഓഫീസർക്ക് നല്കി. ഡമ്മി സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് ഓഫീസർ നയ് മൂറിന് തിരികെ നല്കി. ഇതുമായാണ് നയ് മൂർ അറസ്റ്റിലായത്. വളരെ അപകടകാരിയായ വ്യക്തിയാണ് നയ്മൂർ എന്നും തീവ്രവാദം തലയ്ക്കു പിടിച്ച അവസ്ഥയിൽ നിന്ന് ഇയാൾ വിമുക്തമാകുമോ എന്ന് സംശമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ഹാഡിൻ കേവ് പറഞ്ഞു.
നൃത്തച്ചുവടുകളുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കൽക്കൂടി നൃത്തം ചെയ്ത് കാണികളെ അമ്പരിപ്പിച്ചത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്.
ക്യാംപസിലെത്തിയ തെരേസ ‘പ്ലാസ്റ്റിക് ചലഞ്ചി’നും തുടക്കമിട്ടു. അതിനുശേഷം അവിടെനിന്നും പോകാനൊരുങ്ങുമ്പോഴാണ് വോളന്രിയർമാരായ വിദ്യാർത്ഥികൾ നൃത്തം ചെയ്തത്. തെരേസ മേയും അവർക്കൊപ്പം കൂടി നൃത്തം ചെയ്തു. എന്നാൽ തെരേസ മേയുടെ നൃത്തച്ചുവടുകൾ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ സ്കൂളിൽ എത്തിയപ്പോഴും തെരേസ മേ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡാൻസും ഭാവപ്രകടനവും ട്രോളുകളായും മെം ആയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.
റജി നന്തികാട്ട്
യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018ലെ കലാമേള ഒക്ടോബര്‍ 6ന് ബാസില്‍ഡണില്‍ വെച്ചു നടത്തപ്പെടും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ്. വിപുലമായ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളിന്റെ പല വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലാമേള മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ വിജയമാകുന്നതിന് വേണ്ടി റീജിയന്‍ ഭാരവാഹികളോടൊപ്പം ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിയതായി റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അറിയിച്ചു.
യുക്മ നാഷണല്‍ കമ്മറ്റി പുറത്തിറക്കിയ പരിഷ്‌കരിച്ച കലാമേള ഇ-മാന്വല്‍ അനുസരിച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. കലാമേള നിബന്ധനകള്‍ അടങ്ങിയ ഇ-മാന്വല്‍ ഇതിനോടകം എല്ലാ അംഗ അസോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല എന്നിവയും കലാമേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.
കലാമേളയില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ ഓരോ അംഗ അസോസിയേഷനുകളും ശ്രമിക്കണമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോജോ തെരുവന്‍ (റീജിയന്‍ സെക്രട്ടറി): 07753329563
ലിയാം, എമ്മ ഇന്‍ഗ്രാം ദമ്പതികള്‍ ചെലവ് ചുരുക്കാനായി സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടിന്റെ ലാഭമാണ് കുടുംബത്തിന് ഉണ്ടാക്കിയത്. രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രസവങ്ങളിലായി നാല് കുട്ടികളുണ്ടായതോടെയാണ് ഷോപ്പിംഗ് സേവിംഗ്‌സിനെക്കുറിച്ച് ഇരുവരും ആലോചിക്കുന്നത്. ഡ്രൈവറായിരുന്ന ലിയാമിനും ഐ.ടി എഞ്ചിനിയറായിരുന്ന എമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബ ചെലവുകള്‍. തുടര്‍ന്ന് ഇരുവരും ബജറ്റ് ചുരുക്കല്‍ നടപടികള്‍ക്കായി ഇരുവരും കണ്ടെത്തിയ മാര്‍ഗങ്ങള്‍ വളരെ ചെറുതാണെങ്കിലും അവ വലിയ ഫലമുണ്ടാക്കി.
1. ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിച്ചു.
രണ്ട് ജോടി ഇരട്ടക്കുട്ടികളുള്ള കുടുംബത്തിന്റെ പ്രധാന ചെലവുകളിലൊന്നാണ് ഡിസ്‌പോസിബിള്‍ വൈപ്‌സ്. അവയുടെ ഉപയോഗം ഇല്ലാതാക്കി, സമാന്തര മാര്‍ഗം കണ്ടെത്തുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു. അതോടെ ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇത് വര്‍ഷം 706.03 പൗണ്ട് ലാഭിക്കാന്‍ കുടുംബത്തെ സഹായിച്ചു.
2. സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍
അഞ്ച് കുട്ടികളുള്ള ഒരു കുടംബത്തിന് എന്തായാലും കളിപ്പാട്ടങ്ങള്‍ വാങ്ങാതിരിക്കാന്‍ കഴിയില്ല. കളിപ്പാട്ടങ്ങള്‍ക്കായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇത് നിയന്ത്രിക്കാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുകയെന്നത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല സെക്കന്‍ഡ് ഹാന്‍ഡ് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് വഴി ഏതാണ്ട് 85 പൗണ്ടോളം ലാഭിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു.
3. ബഗ്ഗീസ്
രണ്ട് ജോടി ഇരട്ടക്കുട്ടികള്‍ക്കുമായി നാല് കാര്‍ സീറ്റുകള്‍, ബഗ്ഗീസ് കൂടാതെ മറ്റു ഉപകരണങ്ങള്‍ക്കുമായി സാധാരണയായി 5000 പൗണ്ട് ചെലവ് വരും. വലിയ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് എമ്മയും ലിയാമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ചെയ്യാതെയാണ് ഇവ വാങ്ങിച്ചിരിക്കുന്നത്. വര്‍ഷം ഏതാണ്ട് 891.21 പൗണ്ട് ഇതിലൂടെ ലാഭമുണ്ടായി.
4. നാപ്പി, വൈപ്‌സ് ചെലവുകള്‍
ഏതാണ്ട് 8000 നാപ്പി 40,000 വൈപ്‌സ് എന്നിവ ഒരു കുടുംബം ഉപയോഗിക്കുന്നതായി എമ്മ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത് കുറച്ച് കൊണ്ടുവരുന്നത് ബജറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മനസിലായതോടെ ഇരുവരും റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിച്ചു. നാല് കുട്ടികള്‍ക്കുമായി റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിക്കുക അസാധ്യമാണെന്ന് മനസിലായ എമ്മ നല്ല ക്വാളിറ്റിയുള്ള ലോക്കല്‍ ബ്രാന്‍ഡുകളും വാങ്ങാന്‍ ആരംഭിച്ചു. 1000 പൗണ്ടിന് അടുത്തായി വര്‍ഷം സേവ് ചെയ്യാന്‍ ഇതിലൂടെ കുടുംബത്തിന് സാധിച്ചു.
5. ഹോളിഡേ
കുടുംബങ്ങളെ സംബന്ധിച്ചടത്തോളം ഹോളിഡേ യാത്രകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഹോളിഡേ ട്രിപ്പുകള്‍ക്കായി കണ്ടെത്തുകയെന്നത് എമ്മയ്ക്കും ലിയാമിനും ശ്രമകരമായ ജോലിയായിരുന്നു. സാധാരണയായി 1,700 പൗണ്ട് ആവശ്യമുള്ള ഹോളിഡേ വില്ലേജിന് പകരം 700 പൗണ്ട് മതിയാകുന്ന ക്യാംപ് സൈറ്റുകള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ ക്യാംപ്‌സൈറ്റ് സന്ദര്‍ശിക്കാനായി വിമാന യാത്രയെക്കാളും ചെലവ് കുറഞ്ഞ മാര്‍ഗമായ ഫെറി തെരെഞ്ഞെടുക്കുകയും ചെയ്തു. ഏതാണ്ട് 1,500 പൗണ്ട് ഹോളിഡേ ചെലവുകളില്‍ ഇതോടെ ലാഭം കിട്ടി.
6. ഫുട്‌ബോള്‍ കിറ്റുകള്‍.
ലിയാം മൂത്തമകന്‍ മെക്കനൈസ് എന്നിവര്‍ ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്. ഫുട്‌ബോള്‍ ഉപകരണങ്ങളും ജഴ്‌സികള്‍ക്കുമായി ഇവര്‍ നല്ലൊരു തുക ചെലവാക്കുന്നതായി മനസിലായതോടെ അവ നിയന്ത്രിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഈ ഇനത്തില്‍ മാത്രമായി വര്‍ഷം 600 പൗണ്ടാണ് ലാഭമുണ്ടായത്.
വാക്വം ക്ലീനര്‍, ഹെയര്‍ ഡ്രയര്‍ നിര്‍മാണ കമ്പനിയായ ഡൈസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കാര്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ 200 മില്യന്‍ പൗണ്ട് ചെലവില്‍ വമ്പന്‍ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിവരം. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ടെസ്ലയുമായി മത്സരത്തിനാണ് ഡൈസണ്‍ തയ്യാറെടുക്കുന്നത്. പുതുതലമുറ ഹൈടെക് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം തുറക്കുന്നതോടെ അതി വിദഗ്ദ്ധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബ്രെക്‌സിറ്റിന് ആത്മവിശ്വാസം പകരുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.
നിലവില്‍ 400 ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരാണ് ഡൈസണ്‍ അതിന്റെ കാര്‍ നിര്‍മാണ സംരംഭത്തിനായി നിയോഗിച്ചിരിക്കുന്നത്. 300 പേരെക്കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ പ്രോജക്ടില്‍ മാത്രം 8000 പേര്‍ ജീവനക്കാരായി ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും യുകെയിലാണെങ്കിവും നിര്‍മ്മാണച്ചെലവ് പരിഗണിച്ച് ഫൈനല്‍ അസംബ്ലി സൗത്ത് ഈസ്റ്റ് ഏഷ്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡൈസണ്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്.
വില്‍റ്റ്ഷയറിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ റോയല്‍ എയര്‍ഫോഴ്‌സ് ബേസ് ആയിരുന്ന ഹുല്ലാവിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ടെസ്റ്റ് ട്രാക്കും വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫെസിലിറ്റിയും സ്ഥാപിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. 10 കിലോമീറ്റര്‍ നീളമുള്ള ടെസ്റ്റ് ട്രാക്കാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തില്‍ അടുത്ത ഘട്ടം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച് ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടില്‍ നിന്ന് വീണ് മരിച്ച ബോള്‍ട്ടണിലെ മലയാളി കുട്ടികളുടെ മൃതദേഹം ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കും. 15കാരനായ ജേസണ്‍ 19കാരനായ ജോയല്‍ എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെ പ്രമുഖ ടൂറിസം കേന്ദ്രത്തിലാണ് അപകടമുണ്ടായത്.
ബോള്‍ട്ടനിലെ റോയല്‍ ഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരായ സൂസന്റെയും സുബിയുടെയും മക്കളാണ് ഇവർ രണ്ടുപേരും. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബുവാണ് ജേസണിന്റെ പിതാവ്.
ബന്ധുക്കളെ സന്ദര്‍ശിക്കാനും അവധി ആഘോഷിക്കുന്നതിനുമായാണ് ഇവര്‍ കുടുംബസമേതം വിയന്നയിലെത്തിയത്. ഞായറാഴ്ച തിരിച്ച് വരാനിരിക്കവെയായിരുന്നു അപകടം. ജേസണ്‍ ബോട്ടില്‍ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്ത് തന്നെ നീന്തുന്നതിനിടയിൽ ജലസസ്യത്തില്‍ കാല്‍കുരുങ്ങി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കാലില്‍ ജലസസ്യം കുരുങ്ങിയതിനെ തുടര്‍ന്ന് താന്‍ മുങ്ങുന്നുവെന്ന് ഇയാള്‍ വിളിച്ച് പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് കണ്ട് ജേസണെ രക്ഷിക്കാന്‍ ജോയല്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ഇരുവരും മുങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ലീനിയല്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരച്ചിൽ ആരംഭിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ജേസന്റെ മൃതദേഹം വീണ്ടും രണ്ടു മണിക്കൂറിന് ശേഷമാണ്കണ്ടെത്തിയത്. ബുറി കോളജില്‍ പഠിച്ചുകൊണ്ട് ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയല്‍. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനിരിക്കുകയായിരുന്നു ജേസണ്‍. ഏതാനും ദിവസം ഓസ്ട്രിയയില്‍ താങ്ങാന്‍ എത്തിയ മലയാളി കുടുംബങ്ങളെ തേടി തീരാ ദുഃഖം എത്തിയ സങ്കടത്തിലാണ് ബോള്‍ട്ടന്‍ മലയാളികള്‍. ശനിയാഴ്ച ഇവരുടെ മൃതദേഹം മാഞ്ചസ്റ്ററില്‍ എത്തിക്കും.
യു.കെയിലെ അറിയപെടുന്ന പാട്ടുകാരനും ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ അമരക്കാരനും ആയ നോബിള്‍ മാത്യുവിന്റെ പിതാവ് മുന്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍ ശ്രീ എം.ടി മാത്യു(84) നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 4.30നാണ് മരണം സംഭവിച്ചത്. മൃത സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് ചെങ്ങരൂര്‍ സെയിന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.
മക്കള്‍ ഷേര്‍ലി, ഡാര്‍ലി, ജോളി, നോബിള്‍. മരുമക്കള്‍ സാബു, ബിജു, ഷിബു, ലീന.
പരീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ… പരീക്ഷയെ ഒരു കൂട്ടുകാരൻ/ കൂട്ടുകാരിയോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ, താന്‍ എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്‍ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അങ്ങനെ പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറിയ ചെസ്‌റ്ററിലെ മിടുക്കിയാണ് അഞ്ജല ബെൻസൺ. ബെസ്റ്റ് ഫ്രണ്ടിനെ ആരെങ്കിലും പേടിക്കുമോ?.. നമുക്കൊരാപത്തു വന്നാല്‍ നമ്മള്‍ ആദ്യം വിളിക്കുന്നത് ആരെയാ.. ചിലരെങ്കിലും ഏറ്റവും നല്ല സുഹൃത്തിനെ വിളിക്കും. അങ്ങനെയെങ്കില്‍ ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. യു.കെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ചെസ്‌റ്ററിലെ അഞ്ജല ബെൻസൺ പരീക്ഷ എന്ന കടമ്പയുടെ ഉറ്റ സുഹൃത്താണ് എന്നാണ് തെളിയിച്ചിരിക്കുന്നത്.
വെസ്ററ് കിർബി ഗ്രാമ്മർ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അഞ്ജല നേടിയത് ആറ് വിഷയങ്ങളിൽ ഡബിള്‍ എ സ്റ്റാറും മൂന്ന് വിഷയത്തിൽ എ സ്റ്റാര്‍റും, ഒരു വിഷയത്തിൽ എ യും നേടിയാണ് തന്റെ പഠന മികവ് പുറത്തെടുത്തത്. ക്ലാസ്സിക്കൽ നൃത്തത്തിൽ നിപുണയായ അഞ്ജല, സൗണ്ട് എഞ്ചിനീയർ ആയ പിതാവിനൊപ്പം പല വേദികളിലും ആലാപനവും നടത്തുന്ന ഈ കൊച്ചു മിടുക്കി ആത്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്നു. കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം അഞ്ജല സമയം കണ്ടെത്തുന്നുണ്ട്.
ചെസ്‌റ്ററിലെ താരമായി മാറിയ അഞ്ജല ബെൻസൺ യു.കെയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ പിടിച്ചെടുത്ത 732 പേർക്കൊപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്. ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കി ആത്മീയ കാര്യങ്ങളിൽ മുന്നിൽ തന്നെ നിലകൊള്ളുന്നു. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമെന്ന് ഇവൾ വിശ്വസിക്കുന്നു.
സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടുക എന്ന സ്വപനം പൂർത്തിയാക്കലാണ് അഞ്ജലയുടെ ഭാവി പദ്ധതി. ചെസ്‌റ്ററിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ബെൻസൺ ദേവസ്യ – ബീന ബെൻസൺ ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജല ബെൻസൺ. മാതാവായ ബീന എടത്വ സ്വദേശിയും ചെസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായും സേവനം അനുഷ്ടിക്കുന്നു. അലീന, അനബെല്ല, അമെയ്‌സ എന്നീ സഹോദരിമാരും അൽഫോൻസ് സഹോദരനുമാണ്.