UK

യുകെ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്രഹാം ജോര്‍ജ്ജ് (അപ്പിച്ചായന്‍) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അബ്രഹാം ജോര്‍ജ്ജ് രാത്രി പതിനൊന്ന് മണിയോടെയാണ് അന്തരിച്ചത്. ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം.

ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യ പ്രസിഡണ്ടും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍  സ്ഥാപക നേതാക്കളില്‍ പെടുന്നയാളുമായിരുന്നു. യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിക്കുന്ന മരണവാര്‍ത്ത അറിഞ്ഞ് നിരവധി മലയാളികള്‍ രാത്രിയായിട്ട് കൂടി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണില്‍ കുടുംബാംഗമാണ് അബ്രഹാം ജോര്‍ജ്ജ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍ സുജിത് എബ്രഹാം, സിബിന്‍ എബ്രഹാം. മരുമക്കള്‍ ഷെറിന്‍, അനു. കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ ഇടവകാംഗമാണ് അപ്പിച്ചായന്‍.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

അപ്പിച്ചായന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാര്‍ ബി ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ഫാദേര്‍സ് ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി. മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ തുടങ്ങിയ ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. മാഞ്ചെസ്റ്ററിലേക്ക് പുതുതായി എത്തിയ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ബിന്റോ സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാര്‍ ബി ക്യൂ പാര്‍ട്ടിയില്‍ അസോസിയേഷന്‍ കുടുംബങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുകയും സ്വാദൂറും വിഭവങ്ങള്‍ ചൂടോടെ ആസ്വദിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് വീറും വാശിയും നിറഞ്ഞ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കുട്ടികളെ പ്രായമനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ പങ്കാളികളായി. മിട്ടായി പെറുക്കും ഓട്ടവും ലെമണ്‍ സ്പൂണ്‍ റെയിസും എല്ലാം ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ എതിരേറ്റത്. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി സ്‌പോട്‌സ് ഡേ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇതേ തുടര്‍ന്ന് ഫാദേര്‍സ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ പ്രാര്‍ത്ഥനയേയും സന്ദേശത്തെയും തുടര്‍ന്ന് അച്ചനും പിതാക്കന്മാരും ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് പിതാക്കന്മാര്‍ക്കായി പ്രത്യേക മത്സരങ്ങളും നടന്നു. കുട്ടികള്‍ പൂക്കളും കാര്‍ഡുകളും അപ്പന്മാര്‍ക്കു നല്‍കി ആദരവ് പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളെ തുടര്‍ന്ന് ഏറെ വൈകി നിറമനസ്സോടെയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്. അസ്സോസിയേഷന്റെ തുടക്കം മുതല്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടന്നുവരുന്നതാണ് ബാര്‍ ബി ക്യൂ പാര്‍ട്ടി. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ബിന്റോ സൈമണ്‍ നന്ദി രേഖപ്പെടുത്തി.

അണുവായാധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രധാനമന്ത്രി തെരേസ മേയോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ തുടങ്ങാനാണ് സഭയുടെ പദ്ധതി. ബിഷപ്പുമാര്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷാഭിമുഖ്യമുള്ള ബിഷപ്പുമാര്‍ 35 വര്‍ഷം മുമ്പ് കൊണ്ടുവന്ന ഇത്തരം ഒരു പദ്ധതിക്ക് ജനറല്‍ സിനോഡ് അംഗീകാരം നല്‍കിയിരുന്നില്ല. നിരായുധീകരണം ഏകപക്ഷീയമായി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ചെംസ്‌ഫോര്‍ഡ് ബിഷപ്പ് റൈറ്റ് റവന്റ് സ്റ്റീഫന്‍ കോട്രല്‍ അടുത്ത മാസം യോര്‍ക്കില്‍ നടക്കുന്ന സിനോഡില്‍ ഇക്കാര്യം അവതരിപ്പിക്കും. ആണവ നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഉടമ്പടിയോട് അനുകൂലമായി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാണ് പദ്ധതി. ഉടമ്പടിയില്‍ യുകെ ഒപ്പുവെക്കുമോ എന്ന കാര്യം സഭയുടെ ഈ നീക്കം പരിശോധിക്കുമെന്ന് സഭ ഇന്നലെ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സഭ അണുവായുധങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചു.

സമാധാനം സ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് തങ്ങളുടെ പിന്തുണയെന്ന് സഭാനേതൃത്വം അറിയിച്ചു. എന്നാല്‍ ഈ ചര്‍ച്ച ഏകപക്ഷീയമായ നിരായുധീകരണം കാംക്ഷിക്കുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സഭയുടെ ഈ നിലപാട് അപ്രസക്തമാണെന്നാണ് മുതിര്‍ന്ന ടോറി നേതാക്കള്‍ പറയുന്നത്. അറിവോ വൈദഗ്ദ്ധ്യമോ ഇല്ലാത്ത കാര്യങ്ങളില്‍ സമയം മെനക്കെടുത്തുന്നതിനേക്കാള്‍ ക്രിസ്തീയ മൂല്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് സഭ ചെയ്യേണ്ടതെന്ന് മുന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ സര്‍ ജെറാള്‍ഡ് ഹോവാര്‍ത്ത് പറഞ്ഞു.

എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ജങ്ക് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് സ്‌ട്രോയുടെ ഉപയോഗം നിര്‍ത്തുന്നു. യുകെയിലെ എല്ലാ സ്‌റ്റോറുകളില്‍ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സമീപനങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് കമ്പനിയുടെ പുതിയ നീക്കം. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ദിവസവും ഉണ്ടാകുന്ന പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ വലിയൊരു ശതമാനവും ഇതോടെ ഇല്ലാതാവും. 1,361 ബ്രാഞ്ചുകളില്‍ നിന്നായി ദിവസം 1.8 മില്യണ്‍ സ്‌ട്രോകളാണ് പുറന്തള്ളുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് രംഗത്ത് വന്നു. പുതിയ നീക്കം പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സംഭാവനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. മക്‌ഡൊണാള്‍ഡ്‌സിന്റെ തീരുമാനം ഇതര വന്‍കിട കമ്പനികള്‍ക്ക് മാതൃകയാക്കാവുന്ന നടപടിയാണെന്നും മൈക്കിള്‍ ഗോവ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരമായി പേപ്പര്‍ സ്‌ട്രോകളായിരിക്കും ഇനി കമ്പനി ഉപയോഗിക്കുക. ഇത് നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളുമായി ഉടന്‍ കരാറിലെത്തുമെന്ന് മക്‌ഡൊണാള്‍ഡ് അറിയിച്ചു. പേപ്പര്‍ സ്‌ട്രോകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കമ്പനി നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. ഉപഭോക്താക്കള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചതോടെയാണ് കമ്പനി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മക്‌ഡൊണാള്‍ഡിന് പുറമെ ബര്‍ഗര്‍ കിംഗ്, ജെഡി വെതര്‍സ്പൂണ്‍, കോസ്റ്റ കോഫി, പിസ്സ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളും പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

സമീപകാലത്ത് കടലിലെത്തുുന്ന മാലിന്യങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധവനവാണ് ഉണ്ടായിരിക്കുന്നത്. മത്സ്യങ്ങളുടെയും ഇതര കടല്‍ ജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വര്‍ഷവും കടലില്‍ തള്ളുന്നത്. ഇതേ രീതി തുടര്‍ന്നാല്‍ 2050ഓടെ കടലില്‍ മത്സ്യത്തേക്കാള്‍ കൂടുതല്‍ മാലിന്യമാവും ഉണ്ടാവുകയെന്ന് യുഎന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് നിരോധന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഒഴിവാക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളും മാര്‍ക്കറ്റില്‍ പിന്‍വലിപ്പിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക. കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനും പ്ലാസ്റ്റിക് നിരോധന നിയമനം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ബിബിന്‍ എബ്രഹാം

കെന്റ്: ഉദ്യാനനഗരിയായ കെന്റിലെ ടോണ്‍ബ്രിഡ്ജില്‍, ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന വര്‍ണശബളമായ കാര്‍ണിവലില്‍ മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ച്ചകള്‍ മഹനീയമായി പ്രദര്‍ശിപ്പിക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം.

നാളെ (ഞായറാഴ്ച്ച) കൃത്യം പന്ത്രണ്ടു മണിക്കു തുടങ്ങുന്ന ഘോഷയാത്രയിലും ഫുഡ് ഫെസ്റ്റിവലിലും ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം പങ്കെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യമായി കെന്റിലെ പൗരാണികവും പ്രസിദ്ധവുമായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പര്‍ശം ഒരുക്കിയായിരുന്നു.

പോയ വര്‍ഷം രാജഭരണത്തിന്റെ ഓര്‍മ്മകളെ പൊടി തട്ടി ഉണര്‍ത്തി മഹാരാജാവും, മഹാറാണിയും തോഴിയും, നൃത്തവേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിച്ച ഘോഷയാത്രയില്‍ താലപ്പൊലിയേന്തി മങ്കകളും മുത്തു കുടു ചൂടി പുരുഷ കേസരികളും അണിനിരന്നപ്പോള്‍ ചെണ്ടമേളത്തിനൊപ്പം കഥകളിയും തെയ്യവും ആടിത്തിമര്‍ത്തു. ഈ വര്‍ഷം മാറ്റു കൂട്ടുവാനായി പുലികളിയും, ആനചന്തവും മറ്റു ദൃശ്യാവിഷ്‌കാരങ്ങളും കൂടി ഒത്തു ചേരുമ്പോള്‍ അത് തിങ്ങിനിറയുന്ന കാണികള്‍ക്ക് നയന മനോഹര കാഴ്ച്ചയുടെ മാരിവില്ല് തന്നെ ഒരുക്കുമെന്നതില്‍ സംശയമില്ല. ഒപ്പം സഹൃദയയുടെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന നടന വിസ്മയവും.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുക്കുന്ന പല സംസ്‌കാരങ്ങളുടെ സംഗമവേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലിലെ ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ അണിനിരക്കുമ്പോള്‍ അത് കേരള സംസ്‌കാരത്തിന്റെ പ്രൗഢിയും പ്രതാപവും ഒപ്പം മലയാളത്തിന്റെ മുഗ്ധസൗന്ദര്യവും ബ്രിട്ടീഷ് മണ്ണില്‍ പ്രദര്‍ശിപ്പിക്കാനുള്ളെ ഒരു അവസരമായി ടീം സഹൃദയ കണക്കാക്കുന്നു.

ഒപ്പം സഹൃദയ ടോണ്‍ബ്രിഡ്ജ് കാസില്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന ഫുഡ് സ്റ്റാളില്‍ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കു അസ്വദിക്കുവാനുള്ള അവസരവും ഉണ്ട്.


ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും കെന്റിലെ എല്ലാ മലയാളികളെയും സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ ടോണ്‍ബ്രിഡ്ജിലേക്ക് ക്ഷണിക്കുകയാണ്.

കാര്‍ണിവലില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ എത്തിച്ചേരുക.

Castle Street, Tonbridge, Kent. TN9 1BG

വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമം പഠിക്കുന്നവരേക്കാള്‍ കൂടൂതല്‍ പണം തിരിച്ചടക്കേണ്ടതായി വരുന്നുവെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി. ജോലിയിലെത്തിയാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അഭിഭാഷകര്‍ക്കും ബാങ്കിംഗ് ജോലിയിലെത്തുന്നവര്‍ക്കും താരതമ്യേന കുറഞ്ഞ തുകയാണ് വായ്പായിനത്തില്‍ തിരിച്ചടക്കേണ്ടി വരുന്നത്. അതേസമയം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇവരേക്കാള്‍ 19,000 പൗണ്ടോളം അധികം നല്‍കേണ്ടി വരുന്നതാണ് സമിതി വിലയിരുത്തി.

മെയില്‍ നഴ്‌സുമാരും മിഡൈ്വഫുമാരും 133,000 പൗണ്ട് തിരിച്ചടക്കുമ്പോള്‍ മെയില്‍ ഫിനാന്‍സിയര്‍മാര്‍ 120,000 പൗണ്ടും അഭിഭാഷകര്‍ 114,000 പൗണ്ടും മാത്രമാണ് തിരിച്ചടക്കുന്നത്. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി കുറച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ മേലുള്ള ഭാരം കുറയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഫീസുകളും ലോണുകളും ശരിയായ വിധത്തിലുള്ളതല്ലെന്ന വിമര്‍ശനം കമ്മിറ്റി നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രീതി പോലും വളരെ മോശമാണ്. അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഒരു ഏകീകൃത വ്യവസ്ഥയാണ് ഇതിനായി നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ഡ് ഫോര്‍സിത്ത് ഓഫ് ഡ്രംലീന്‍ വ്യക്തമാക്കി.

ജിജോമോന്‍ ജോര്‍ജ്

സ്റ്റോക് ഓണ്‍ ട്രെന്റ്: സ്റ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ (SMA)2018-2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. മെയ് മാസത്തില്‍ നടന്ന പൊതുയോഗത്തില്‍ 23 അംഗ എക്‌സിക്യുട്ടീവിനെ പൊതുയോഗം തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ശ്രീ.വിനു ഹോര്‍മീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ശ്രീ ജോബി ജോസ് പ്രസിഡന്റായും, ശ്രീ എബിന്‍ ബേബി സെക്രട്ടറിയായും, ശ്രീ റ്റിജു തോമസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ശ്രീ. ജോയി ജോസഫ്, ശ്രീമതി സിനി ആന്റോ എന്നിവരേയും, പി.ആര്‍ ഒ ആയി ശ്രീ. ജിജോമോന്‍ ജോര്‍ജ്ജിനേയും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. റെനില്‍ ജോസഫ്, ശ്രീ. റ്റോമി ജോസഫ് എന്നിവരേയും, ജോയിന്റ് ട്രഷറര്‍ ആയി ശ്രീ. ബിജു തോമസിനേയും യോഗം തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് കോഡിനേറ്ററായി ശ്രീ.വിനു ഹോര്‍മിസിനേയും ആര്‍ട്‌സ് കോഡിനേറ്റര്‍മാരായി ശ്രീ. ഷാജില്‍ തോമസ്, ശ്രീമതി മഞ്ചു ജേക്കബ് എന്നിവരെയും കമ്മറ്റി തെരഞ്ഞെടുത്തു.

വരും വര്‍ഷങ്ങളില്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരുടേയും അഭ്യുദയകാംഷികളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് എസ്.എം.എ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് ജോബി ജോസും സെക്രട്ടറി എബിന്‍ ബേബിയും അഭ്യര്‍ത്ഥിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു.

എയര്‍ പ്രൈം എന്ന പേരിലാണ് ഡ്രോണ്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ട്രയലിനാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തില്‍ സംസാരിക്കുമ്പോളാണ് ഗര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ പ്രൈം നൗവിലൂടെ ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഡെലിവറികള്‍ സാധ്യമാക്കാനാകും. പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ച് ഈ സമയ ദൈര്‍ഘ്യം അര മണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗര്‍ വ്യക്തമാക്കി.

സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന സംവിധാനത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. സിഎഎ ഡിഎഫ്ടി എന്നിവയുമായി ധാരണയിലെത്തിയതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രോണുകളുടെ പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഔദ്യോഗികമായി ഈ സേവനം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നത് വെളിപ്പെടുത്താന്‍ ഗര്‍ വിസമ്മതിച്ചു.

ജോര്‍ജ് ജോസഫ്

2018ല്‍ അഡ്‌നോവെരില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോംപറ്റീഷനില്‍ ജി.എം.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജി.എം.എ വിജയിക്കുന്നത്. വെറും 22 മത്സരാര്‍ത്ഥികളുമായി എത്തിയ ജി.എംഎ 100ലധികം പോയിന്റ്കളുടെ ലീഡുമായിട്ടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജി.എം.എക്ക് ആകെ 177 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.

ജില്‍സ് ടി പോള്‍ സെക്രട്ടറി ആയും വിനോദ് മാണി പ്രസിഡന്റ് ആയിട്ടുള്ള ജി.എം.എയുടെ ഇത്തവണത്തെ സ്‌പോര്‍ട്‌സ് കോഡിനേറ്ററായ ജിസോ എബ്രഹാം ആന്‍ഡ് ടീമിന്റെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്.

എല്ലാ കാറ്റഗറികളിലും ജി.എം.എ സമ്മാനം വാരിക്കൂട്ടി. എല്ലാ തലത്തിലുള്ള വ്യക്തിഗത ചാംപ്യന്‍ഷിപ് വരെ ജി.എം.എ നേടിയെടുത്തു.

Preju Gopinath ആന്‍ഡ് ഫാമിലിയുടെ മികവുറ്റ പ്രകടനം കാഴ്ചവെച്ച കാരണം ഇത്തവണത്തെ ബെസ്റ്റ് സ്‌പോര്‍ട്‌സ് ഫാമിലി ആയി ഞങ്ങളുടെ പ്രിയപ്പെട്ട Preju Gopinath ആന്‍ഡ് ഫാമിലി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 14ന് നടക്കാനിരിക്കുന്ന യുക്മ നാഷണല്‍ കോംപറ്റീഷനുള്ള ഒരുക്കത്തിലാണ് വിജയാര്‍ത്ഥികള്‍.

Individual Champions in each Category.

Kids girls – Menakshi Preju Nair
Junior Boys – Jeevan Abraham
Seniors girls – Sandhya Preju
Adults Men – Preju Goplnath
Adult Women – Sheeja Shaji
Super Seniors Men – Ashok Bhai

RECENT POSTS
Copyright © . All rights reserved