UK

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യുകെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. പാലാ ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ്‌സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത് ബ്രിട്ടീഷ് ബ്ലാസ് റ്റേഴ്‌സ് ടീമിലേയ്ക്കുള്ള പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷന്‍ നോട്ടിംഗ് ഹാമില്‍ വെച്ചാണ് നടത്തുക. താത്പര്യമുള്ളവര്‍ കോച്ച് ആന്റ് റിക്രൂട്ടിംഗ് മാനേജര്‍: Byju Menachery Ph.07958439474, Assistant Manager:Anzar Ph.07735419228, Manager:Joseph Mullakuzhy Ph.07780905819, Coordinator& Technical Manager: Raju George Ph.07588501409, Assistant Coordinator: Jijo Ph.07946597946, co-oridinator: Binoy Thevarkunnel Ph.07857715236. Tiby. Thomas07906763113, George. 07790300500, Giby.07882605030, Joby. 07710984045 Thomas07906763113, Joby. 0782072366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.

കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.

 

ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.

ഗ്രാമര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി എന്തുകൊണ്ടാണ് വിവാദമാകുന്നത്? 1944 എജ്യുക്കേഷന്‍ ആക്ട് അനുസരിച്ച് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളാണ് ഇവ. കഴിവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാറുള്ളത്. 11-പ്ലസ് എക്‌സാമില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത്. ഈ പരീക്ഷയില്‍ വെര്‍ബല്‍-നോണ്‍ വെര്‍ബല്‍ റീസണിംഗ്, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് കോപ്രിംഹെന്‍ഷന്‍, പംങ്ചുവേഷന്‍, ഗ്രാമര്‍, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

163 ഗ്രാമര്‍ സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 69 എണ്ണവുമുണ്ട്. 2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി 140 പുതിയ ഫ്രീ സ്‌കൂളുകള്‍ തുടങ്ങുമെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മിക്കവയും ഗ്രാമര്‍ സ്‌കൂളുകളായിരിക്കുമെന്നാണ് കരുതുന്നത്. 2020ല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. പുതിയ തൂക്കു പാര്‍ലമെന്റ് കണ്‍സര്‍വേറ്റീവുകളുടെ പല വിവാദ പദ്ധതികളും മാറ്റിവെച്ചിരിക്കുകയാണ്. അതില്‍ ഈ പദ്ധതിയും ഉള്‍പ്പെടുന്നു. 11-പ്ലസ് പരീക്ഷ വിജയിക്കാത്തവര്‍ സെക്കന്‍ഡറി മോഡേണ്‍ സ്‌കൂളുകളിലേക്കാണ് പോകുക. വൊക്കേഷണല്‍ ട്രേഡുകള്‍ പഠിപ്പിക്കുന്ന ഈ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം പല വിധത്തിലാണ്.

മിക്ക പ്രൈമറി സ്‌കൂളുകളിലും ഇല്ലാത്ത വിഷയങ്ങളാണ് 11 പ്ലസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നേരത്തേ തന്നെ വിവാദമുയര്‍ന്നിരുന്നു. ഇത് ക്ലാസ് അസമത്വം വളര്‍ത്താനേ ഉപകരിക്കൂ എന്ന വാദവും ഉയര്‍ന്നിരുന്നു. പല കുടുംബങ്ങള്‍ക്കും ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ സാധിച്ചിരുന്നില്ല. ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ ജോലികള്‍ ലഭിക്കുന്നതില്‍ പോലും വിവേചനം നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്നാല്‍ ഗ്രാമര്‍ സ്‌കൂളുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നവയാണെന്ന് പ്രധാനമന്ത്രി പറയുന്നു. നോണ്‍ സെലക്ടീവ് സ്റ്റേറ്റ് സ്‌കൂളുകളേക്കാള്‍ ലീഗ് ടേബിള്‍ പ്രകടനങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ അത്ര മെച്ചപ്പെട്ടവയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യത്തെ ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി ടൂര്‍ണമെന്റ് വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ കരുത്തരായ ആതിഥേയര്‍ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബര്‍മ്മിംഗ്ഹാം ഹോഡ്ജ് ഹില്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെട്ട മത്സരം റിഥം വാരിംഗ്ടന്റെ ചെണ്ടമേളത്തോടെ തുടങ്ങി. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം തന്റെ വേര്‍പിരിഞ്ഞ പ്രിയ പത്‌നി ഷൈനിയുടെ പേരിലുള്ള മത്സരത്തിലേക്ക് ബിനോയ് മാത്യൂ സ്വാഗതം ആശംസിച്ചു. ബിസിഎംസി പ്രസിഡന്റ് അഭിലാഷ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ. മാമ്മന്‍ ഫിലിപ്പ് ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുക്മ റീജണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്, ഫാ. ബിജു, ഫാ. വിപിന്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു. യോഗത്തിന് ശേഷം മത്സരത്തിനെത്തിയ പന്ത്രണ്ട് ടീമുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് വളരെ വര്‍ണശബളമായി. ബിസിഎംസി കുട്ടികള്‍ അവതരിപ്പിച്ച ഭരതനാട്യം ഒരു പുതുമയായി മാറി.

ഉച്ചയ്ക്ക് ശേഷം രണ്ട് ലീഗിലായി ആറ് ടീമുകള്‍ വെച്ച് അരങ്ങേറിയ മത്സരത്തില്‍ എല്ലാ ടീമുകളും തങ്ങളുടെ കരുത്തും കഴിവും പുറത്തെടുത്താണഅ പൊരുതിയത്. അല്പം പോലും ആക്ഷേപത്തിന് ഇടനല്‍കാതെ നടത്തപ്പെട്ട മത്സരത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആതിഥേയരായ ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് ബിസിഎംസിയുടെ ഒരു മത്സരം പോലും നഷ്ടപ്പെടാതെയുള്ള അടുപ്പിച്ച് രണ്ടാമത്തെ ഓല്‍ യുകെ ടൂര്‍ണമെന്റ് വിജയമാണ്. ടീമംഗങ്ങളുടെ ഒരുമയും കഠിനാദ്ധ്യാനവുമുണ്ട് ഈ വിജയത്തിന് പിന്നിലെന്ന് ടീം ക്യാപ്റ്റന്‍ സാജന്‍ കരുണാകരന്‍ പറഞ്ഞു.

മത്സരത്തില്‍ രണ്ടാം സ്ഥാനം ടര്‍സ്‌ക്കേര്‍സ് ടോണ്‍ബ്രിഡ്ജ് വെല്‍സും മൂന്നാം സ്ഥാനം വൂസ്റ്റര്‍ തെമ്മാടീസും നാലാം സ്ഥാനം സെവന്‍ സ്റ്റാര്‍സ് കവന്‍ട്രിയും കരസ്ഥമാക്കിയപ്പോള്‍ അഞ്ചാം സ്ഥാനം എവര്‍ഷൈന്‍ ബ്രദേഴ്‌സ് കാന്റര്‍വെറിയും ആറാം സ്ഥാനം ആഹാ നോട്ടിംഗ്ഹാമിനും ലഭിച്ചു. ഏഴും എട്ടും സ്ഥാനങ്ങള്‍ അച്ചായന്‍സും ഹേര്‍ഫോസും, കോബ്രാസ് വാരിംഗ്ടണ്‍ എന്നിവര്‍ കരസ്ഥമാക്കി. ബെസ്റ്റ് എമേര്‍ജിംഗ് ടീമിനുള്ള സമ്മാനം സൗത്താള്‍ ടൈഗേര്‍സിനും ലഭിച്ചു. ലൈസ്റ്റര്‍ ബോയ്‌സ് മാസ് ടോണ്‍ടണ്‍, ബര്‍മ്മിംഗ്ഹാം ബോയിസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ അംഗകുറിച്ച മറ്റു ടീമുകള്‍.

മത്സരങ്ങള്‍ക്കിടയില്‍ ബിസിഎംസിയിലെ വനിതകള്‍ നടത്തിയ ഫ്‌ളാഷ് മോബ് മത്സരങ്ങളുടെ മാറ്റ് കൂട്ടി. സമാപന ചടങ്ങില്‍ വെച്ച് പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും മെഡലുകളും വിജയികള്‍ക്കുള്ള ഷൈനി മൊമ്മോറിയല്‍ ട്രോഫികളും ക്യാഷ് പ്രൈസും നല്‍കി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന റാഫിള്‍ ടിക്കറ്റിന്റെ വിജയികളെ തെരെഞ്ഞെടുത്ത് അവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കി.

സംഘാടക മികവുകൊണ്ട് യാതൊരു പരാതികള്‍ക്കും ഇടം നല്‍കാതെ നടത്തപ്പെട്ട ഈ ടൂര്‍ണമെന്റ് മത്സരത്തിനെത്തിയ ടീമുകള്‍ക്കെന്നപോലെ കാണാനെത്തിയ നൂറുകണക്കിന് വളരെ നല്ല അനുഭവമായി മാറി. ബിസിഎംസി സെക്രട്ടറി ബോബന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സമ്മാനച്ചടങ്ങുകള്‍ അവസാനിച്ചു. മത്സരത്തില്‍ പങ്കെടുക്കുകയും ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ഈ ഉദ്യമത്തെ വിജയകരമായി തീര്‍ക്കുകയും ചെയ്ത എല്ലാ ടീമുകളോടും അതുപോലെ കാണികളായി വരികയും മത്സരാര്‍ത്ഥികളെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരോടും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളോടും വളണ്ടിയേര്‍സിനോടും പ്രത്യേകിച്ച് ബിസിഎംസി കുടുംബാഗങ്ങളോടും തങ്ങളുടെ സ്‌നേഹവും നന്ദിയും സംഘാടകര്‍ അറിയിക്കുന്നു.

തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.

നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.

അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.

ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.

അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.

പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.

വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.

പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.

കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.

സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.

ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.

ബീന റോയ്

വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.

ബ്രിട്ടീഷ് വാല്യൂ വെറൈറ്റി സ്‌റ്റോര്‍ ശൃംഖലയായ പൗണ്ട് വേള്‍ഡ് അടച്ചു പൂട്ടലിലേക്ക്. നിരവധി കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. ആര്‍ ക്യാപ്പിറ്റല്‍ എന്ന ബയറുമായി നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ബ്രിട്ടനില്‍ 335 സ്റ്റോറുകളുള്ള കമ്പനി അടച്ചുപൂട്ടുമ്പോള്‍ 5100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതിലല്ലെങ്കിലും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനയും ഉപഭോക്താക്കള്‍ കുറഞ്ഞതും മൂലം മറ്റ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരെപ്പോലെ പൗണ്ട് വേള്‍ഡിനും കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് പ്രസ്താവനയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡെലോയ്റ്റ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരവും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതും കമ്പനിയെ പിന്നോട്ടു നയിക്കുകയായിരുന്നു. യുകെയിലെ റീട്ടെയില്‍ വ്യാപാര മേഖല വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ് ഇതെന്നും പൗണ്ട് വേള്‍ഡ് അതിന് അനുസൃതമായി ഒരു പുനസംഘടനയാണ് ഉദ്ദേശിച്ചതെന്നും ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ക്ലെയര്‍ ബോര്‍ഡ്മാന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ അത് പ്രായോഗികമായില്ല. ഒരു ഏറ്റെടുക്കല്‍ നടക്കുമെന്നായിരുന്നു ഡെലോയ്റ്റ് കരുതിയിരുന്നതെന്നും ക്ലെയര്‍ വ്യക്തമാക്കി. ഈ തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്ന് പൗണ്ട് വേള്‍ഡ് ഉടമയായ ടിജിപി അറിയിച്ചു. ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തിയെങ്കിലും യുകെ റീട്ടെയില്‍ മേഖലയിലെ തളര്‍ച്ചയും മാറിയ ഉപഭോക്തൃ സംസ്‌കാരവും തങ്ങളെ കാര്യമായി ബാധിച്ചുവെന്നും ടിജിപി വ്യക്തമാക്കി.

സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയുള്ള പാക് അഭയാര്‍ത്ഥി കുടുംബത്തിന് അഭയം നല്‍കണമെന്ന് ആവശ്യം. മഖ്‌സൂദ് ബക്ഷ്, ഭാര്യ പര്‍വീണ്‍, മക്കളായ സോമര്‍, അരീബ് എന്നിവരാണ് നാട്ടിലേക്ക് തിരികെ അയച്ചാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ ഇവരെ തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2012ല്‍ യുകെയിലെത്തിയ ഇവര്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിഷയം ഗ്ലാസ്‌ഗോ നോര്‍ത്ത് ഈസ്റ്റ് ലേബര്‍ എംപി പോള്‍ സ്വീനി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ കുടുംബവുമായി അദ്ദേഹം ചര്‍ച്ചകളിലാണ്.

പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ അയച്ച് കാത്തിരിക്കുകയാണ് ബക്ഷ് കുടുംബം. പക്ഷേ, പാകിസ്ഥാനില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സംശയുമുണ്ടെന്ന കാരണമുന്നയിച്ച് ഇവരുടെ അപേക്ഷകള്‍ ഹോം ഓഫീസ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹോം ഓഫീസ് തന്റെ അപേക്ഷ നിരസിക്കുന്നതെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രിയോട് ബക്ഷ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമാണെന്നാണ് ഹോം ഓഫീസ് തങ്ങളോട് പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള  അവസരങ്ങള്‍ കഴിഞ്ഞുവെന്നും ഇനി അപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് നോര്‍ത്ത് ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ബക്ഷിനും കുടുംബത്തിനും ഹോം ഓപീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത നടപടിയായി ഇവരെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും.

പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ തീവ്രവാദികള്‍ ഒരിക്കല്‍ നോട്ടമിട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പേരും മുഖവും അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍ അവിടെ ജീവിക്കുക എന്നത് അസാധ്യമാണ്. തന്റെ നാല് സുഹൃത്തുക്കളെ തീവ്രവാദികള്‍ വധിച്ചു കഴിഞ്ഞു. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഹോദരിയുടെ മകനെ കഴിഞ്ഞ മാസം ആരോ തട്ടിക്കൊണ്ടുപോയി. അവന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്നും ബക്ഷ് പറയുന്നു. ഹോം ഓഫീസ് തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യുകെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാജ രേഖകൾ നൽകി പിഎൻബിയിൽ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഇ‍യാൾ യുകെയിലേക്ക് കടന്നത്.

കേസിൽ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാൾ ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് ബ്രിട്ടൻ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ നീരവ് യുകെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

സമാനമായ തട്ടിപ്പു കേസിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ്മല്യയും യുകെഎയിലേക്ക് കടന്നിരിന്നു. മല്യയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം പരിശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് തട്ടിപ്പ് നടത്തിയത്. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേധാവി ഉഷ അനന്ത സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരുക്കെയാണ് മറ്റൊരു സാമ്പത്തിക കുറ്റവാളി കൂടി ബ്രിട്ടനില്‍ അഭയം തേടുന്നത്.

RECENT POSTS
Copyright © . All rights reserved