അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.
50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.
പേയ് യുവര്‍ ഏജ് ഡേ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ മുതലാക്കാന്‍ ബില്‍ഡ് എ ബെയര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ജനപ്രവാഹം. 50 പൗണ്ട് വരെ വില വരുന്ന ടെഡി ബെയറുകള്‍ക്ക് 1 പൗണ്ട് വരെ മാത്രമായിരുന്നു ഓഫര്‍ വിലയായി പ്രഖ്യാപിച്ചത്. ഇതോടെ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായി. 9 മണിക്കൂറോളം ചിലയിടങ്ങളിലെ ക്യൂ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്കുകള്‍ പലയിടങ്ങളിലും തീരുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സേവനവും തേടേണ്ടതായി വന്നു.
ടെല്‍ഫോര്‍ഡ്, ഷ്രോപ്ഷയര്‍, ബേസിംഗ്‌സ്റ്റോക്ക്, ഹാംപ്ഷയര്‍, ഷെഫീല്‍ഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോറുകള്‍ നേരത്തേ അടയ്‌ക്കേണ്ടതായി വന്നു. ജനത്തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മൂലമാണ് ജനങ്ങള്‍ക്ക് സ്റ്റോറുകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ബില്‍ഡ് എ ബെയര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് അവരുടെ പ്രായം എത്രയാണോ അതായിരുന്നു ടെഡി ബെയറുകളുടെ വിലയായി നല്‍കേണ്ടിയിരുന്നത്. എല്ലാ ഇനത്തിലുള്ള ബെയറുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരുന്നു.
നൂറുകണക്കിന് രക്ഷിതാക്കള്‍ സ്റ്റോറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വീഡിയോ ഫിയോണ ഒ’ റെയ്‌ലി എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറില്‍ 22,000 വിസിറ്റര്‍മാരെയാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ 200 പൗണ്ട് വരെ വില വരുന്ന നാല് ബെയറുകള്‍ 24 പൗണ്ട് മാത്രം നല്‍കിയാണ് താന്‍ സ്വന്തമാക്കിയതെന്നും സ്റ്റോറിനു പുറത്തെ ക്യൂ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നാണ് താന്‍ കരുതിയതെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ജൂണ്‍ 30ന് ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് UUKMAയുടെ നേതൃത്വത്തില്‍ നടന്ന ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ജവഹര്‍ തായങ്കരി വള്ളത്തെയും അതില്‍ തുഴഞ്ഞ ലിവര്‍പൂള്‍ ചെമ്പടയെയും ലിവര്‍പൂളിലെ സീറോ മലബാര്‍ സഭ അംഗങ്ങളുടെ നേതൃത്വത്തില്‍ സമാധാനത്തിന്റെ രഞ്ജിയുടെ പള്ളിയങ്കണത്തില്‍ സ്വികരിച്ച് ആദരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന കുര്‍ബാനക്ക് ശേഷം പുതിയതായി വെഞ്ചിരിപ്പ് നടത്തിയ പള്ളിയുടെ ഹാളില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു ജലരാജക്കാന്‍മാരെ ആദരിക്കല്‍.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും യുക്മ നേതാവ് ടിറ്റോ തോമസ് കൊണ്ടുവന്ന സ്വര്‍ണ്ണ ചുണ്ടന്‍ വള്ളം ഹരികുമാര്‍ ഗോപാലന്‍ സ്വികരിച്ചു വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് അതേറ്റ് വാങ്ങിയത്.
പിന്നീട് വള്ളത്തിന്റെ കൃാപ്റ്റന്‍ വള്ളന്‍കളിയുടെ ഈറ്റില്ലമായ കുട്ടനാട്ടുകാരന്‍ തോമസ്‌കുട്ടി ഫ്രാന്‍സിസിനെ വേദിയിലേക്ക് വിളിച്ചു പള്ളി വികാരി ഫാദര്‍ ജിനോ അരികാട്ട് ആദരിച്ചു ഉപഹാരവും നല്‍കി. ഈ മഹത്തായ അംഗീകാരം ലിവര്‍പൂളിനു നേടിത്തന്ന ലിവര്‍പൂള്‍ ചെമ്പടയെയും അച്ഛന്‍ വാനോളം പ്രശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷീജോ വര്‍ഗിസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
യുകെയിലെ വിവിധ മേഖലകളില്‍ നിന്നായി 32 വള്ളങ്ങളാണ് ഈ ഓളപ്പരപ്പിലെ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ലിവര്‍പൂള്‍ ടീം വിജയം വരിച്ചത്.
ഇരുപത് പേരടങ്ങുന്ന ടീം തോമസ്‌കുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടത്തിയ കഠിനമായ പരിശീലനത്തിലൂടെയാണ് ഒന്നാം സ്ഥാനം നേടിയത്. പങ്കെടുത്തവര്‍ കൂടുതലും കുട്ടനാട് സ്വദേശികളല്ല എന്നിട്ടും ചിട്ടയായ പരിശിലനം ഇവരെ മികച്ച തോഴക്കാരാക്കി മാറ്റി. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ ചുവപ്പ് കളര്‍ പ്രതിനിധികരിച്ചാണ് ലിവര്‍പൂള്‍ ചെമ്പടയെന്ന് ടീമിനു പേരിടാന്‍ കാരണം.
കുട്ടനാട് സ്വദേശിയായ തോമസ്‌കുട്ടി 1990ല്‍ പുന്നമടക്കായലില്‍ നടന്ന വള്ളം കളിയില്‍ ജവഹര്‍ തായങ്കരി എന്ന വള്ളത്തിന്റെ കൃാപ്റ്റനായി മത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയം കൈവരിക്കാനായില്ല എന്നാല്‍ ഇപ്പോള്‍ നേടിയ വിജയം ആ ദുഃഖങ്ങള്‍ എല്ലാം നീക്കിയെന്ന് തോമസ്‌കുട്ടി പറഞ്ഞു. ജവഹര്‍ തായങ്കരി എന്ന് വള്ളത്തിന്റെ പേരിടാന്‍ കാരണം അത്തരം ഓര്‍മ്മയുടെ ഭാഗമാണെന്നു തോമസ്‌കുട്ടി കൂട്ടിച്ചേര്‍ത്തു.
ജാതിക്കും മതത്തിനും അതീതമായി എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി നടത്തിയ ഈ കായിക മാമാങ്കം നമ്മുടെ സമൂഹത്തിനു പുതിയ ദിശാബോധമാണ് പകര്‍ന്നു നല്‍കുന്നത്.
കഴിഞ്ഞ 18 വര്‍ഷത്തെ മലയാളി കുടിയേറ്റ ചരിത്രത്തിലെ നാഴികക്കല്ലായി ഈ വിജയം മാറി എന്നതില്‍ സംശമില്ല. ഈ വിജയത്തിന്റെ ശില്‍പ്പികള്‍ ഹരികുമാര്‍ ഗോപലന്‍, സിബി ജോര്‍ജ്, ജോസ് കണ്ണംകര, ജോഷി ജോസഫ്, സാബു ജോണ്‍, തോമസ്‌കുട്ടി ജോര്‍ജ്, അനില്‍ ജോസഫ്, ജോസ് ഇമ്മാനുവേല്‍, തോമസ് ഫിലിപ്പ്. റോയ് മാത്യു, റോബിന്‍ ആന്റണി, ജിസ്‌മോന്‍ മാത്യു, ജോജോ തിരുനിലം, ജിനുമോന്‍ ജോസ്, സിന്‍ഷോ മാത്യു, ടോമി നന്ജിവീട്ടില്‍, ദിനീഷ് ഡാമിയന്‍, പോള്‍ മംഗലശ്ശേരി, മോന്‍ വള്ളപ്പുരക്കല്‍ എന്നിവരാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു. എന്നാല്‍ ട്രംപിനെ പ്രതിഷേധക്കാര്‍ക്ക് കാണാന്‍ കഴിയില്ലെന്നാണ് പുതിയ വിവരം. ട്രംപിന്റെ ഭാര്യ മെലാനിയ പക്ഷേ പ്രതിഷേധത്തിന്റെ ചൂട് നേരിട്ട് അറിയുകയും ചെയ്യും. ലണ്ടനില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും മെലാനിയ സന്ദര്‍ശിക്കും. ഇവിടെയൊക്കെ ആയിരക്കണക്കിന് ട്രംപ് വിരുദ്ധര്‍ പ്രകടനമായെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലീഷ് കണ്‍ട്രിസൈഡിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും ട്രംപിന് സ്വീകരണം ഒരുക്കുകയെന്ന് സൂചനയുണ്ട്.
ട്രംപിനെ ലണ്ടനില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ട്രംപ് കാണാതിരിക്കുകയാണ് ഉദ്ദേശ്യം. നാളെ ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ മെലാനിയ തെരേസ മേയുടെ ഭര്‍ത്താവിനൊപ്പം ചെലവഴിക്കും. ട്രംപ് ഈ സമയത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ സേനകളുടെ സംയുക്ത അഭ്യാസം നിരീക്ഷിക്കുകയായിരിക്കും. സൈനിക കേന്ദ്രത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രിക്കൊപ്പം ട്രംപ് എത്തുകയെന്ന വിവരം സുരക്ഷാകാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.
ട്രംപിന്റെ പരിപാടികള്‍ ഭൂരിപക്ഷവും ലണ്ടന് പുറത്താണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ അദ്ദേഹം എത്താനുള്ള സാധ്യതകള്‍ വിരളമാണ്. പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചാണ് എത്താന്‍ ഏറെ സാധ്യതയുള്ളത്. ലണ്ടന് പുറത്തുള്ള യുകെ അനുഭവവേദ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ഷെഡ്യൂള്‍ തലസ്ഥാനത്തിനു പുറത്താക്കിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ എല്ലാ ഞായറാഴ്ച്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തിയിലെ തെരെഞ്ഞെടുത്ത റെസിപ്പികള്‍ പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരം ബിരുദധാരിയും പാചക തല്‍പ്പരനുമായ ബേസില്‍ ജോസഫ് സ്വന്തമായി തയ്യാറാക്കി നല്‍കുന്ന പാചകക്കുറിപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ് മലയാളം യുകെ വിക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട ഈ കോളം വായനക്കാരുടെ ഇഷ്ട പംക്തികളിലൊന്നാണ്. നിരവധി പേരാണ് എല്ലാ ആഴ്ച്ചകളിലും വീക്കെന്‍ഡ് കുക്കിംഗ് ഷെയര്‍ ചെയ്യുകയും പരീക്ഷിച്ചു നോക്കി കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യാറുള്ളത്.
വീക്കെന്‍ഡ് കുക്കിംഗ് എന്ന പേര് മാറ്റി ബാച്ചിലേഴ്‌സ് പാചകം എന്ന പേരിലാണ് ഡിസി ബുക്ക്‌സ് ഈ പാചക കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ന് കോട്ടയത്ത് ഡിസി ബുക്ക്‌സില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ വെച്ച് ബേസില്‍ ജോസഫിന്റെ മാതാപിതാക്കളായ മി. ആന്റ് മിസിസ്സ് പിജെ ജോസഫ് പുളിക്കല്‍ ആദ്യ കോപ്പി ഏറ്റ് വാങ്ങും. ബേസിലിന്റെ പത്‌നി റോഷനും പ്രകാശന ചടങ്ങില്‍ സന്നിഹിതയായിരിക്കും.
കാഞ്ഞിരപ്പള്ളിക്കടുത്ത് ചെങ്ങളം എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും യുകെയിലെയും പ്രമുഖ ഹോട്ടലുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബേസില്‍ ഇപ്പോള്‍ വെല്‍ഷ് അസംബ്ലി ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പീള്‍സ് പ്ലസ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി NVQ അസൈസ്സര്‍/ ട്രെയിനര്‍ ആയി ജോലി ചെയ്യുന്നു.
ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, തായ്, മെക്‌സിക്കന്‍, മൊറോക്കന്‍, തുടങ്ങി ലോകമെമ്പാടുമുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഡിഷുകള്‍ ഡിസി ബുക്ക്‌സ് പ്രകാശനം ചെയ്യുന്ന ബാച്ചിലേഴ്‌സ് പാചകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രുചികള്‍ പരീക്ഷിച്ച് നോക്കാന്‍ ഇത് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു പുസ്തകമായിരിക്കും.
യുകെയില്‍ നടന്നിട്ടുള്ള നിരവധി സാംസ്‌ക്കാരിക സാഹിത്യ മത്സരങ്ങളിലെ പുരസ്‌കാര ജേതാവ് കൂടിയാണ് ബേസില്‍ ജോസഫ്. മലയാളം യുകെ എക്‌സണ്‍ അവാര്‍ഡ്, യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, അഥനീയം റൈറ്റേഴ്‌സ് സൊസൈറ്റി പുരസ്‌കാരം തുടങ്ങിയവ ബേസിലിനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളില്‍ ചിലതാണ്. ഭാര്യ റോഷന്‍ മക്കളായ നേഹ, നോയല്‍ എന്നിവര്‍ക്കൊപ്പം വെയില്‍സിലെ ന്യൂപോര്‍ട്ടിലാണ് ബേസില്‍ ജോസഫ് താമസിക്കുന്നത്.
ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലേക്ക് യാദൃശ്ചികമായ കടന്നുവന്ന ബേസിലിന് പിന്നീട് അത് പാഷനായി മാറുകയായിരുന്നു. എവിടെ പോയാലും ആ സ്ഥലത്തെ ഭക്ഷണം ട്രൈ ചെയ്യുക, ഏത് റസ്‌റ്റോറന്റില്‍ പോയാലും ഇത് വരെ കഴിക്കാത്ത ഫുഡ് ട്രൈ ചെയ്യുക എന്നത് ബേസിലിന്റെ ശീലമാണ്. ഇത്തരത്തില്‍ ലഭ്യമാകുന്ന പുതിയ രുചിക്കൂട്ടുകള്‍ വിട്ടിലെത്തിയാല്‍ പരീക്ഷിച്ച് നോക്കുകയെന്നതും പതിവായതോടെയാണ് ഈ പാചകക്കുറിപ്പുകള്‍ മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണകമായത്.
ജയന്‍ എടപ്പാള്‍
സമീക്ഷ പുരോഗമന സാംസ്‌കാരിക വേദിയുടെ 2018ലെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും പൂളില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് മറയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ്, ബോണ്‍മൗത്ത് മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.
സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച ശ്രീരാമകൃഷ്ണന്‍ വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ലോകകേരള സഭയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച സ്പീക്കര്‍ വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിനുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.
മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമീക്ഷ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ച ഹര്‍സേവ് ബൈന്‍സ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്ന പരാതിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍, ന്യൂഹാം കൗണ്‍സില്‍ മെംബറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ സുഗതന്‍ തെക്കേപ്പുരക്കല്‍, ലോക കേരള സഭ അംഗങ്ങളായ മിറാന്‍ഡ, രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ആഷിക് നേതൃത്വം കൊടുത്ത ക്വിസ് മത്സരവും സദസിനെ ആവേശഭരിതമാക്കി. പൂളിലെ ഗായകര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി
സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഇടതുപക്ഷ ചിന്തകരുടെ സന്ദേശങ്ങള്‍ സ്വപ്‌ന പ്രവീണ്‍ വായിച്ചു. കലാമത്സര വിജയികള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ യുകെയിലെ പതിനഞ്ചോളം ചാപ്റ്ററുകളിസലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം നിലവിലുള്ള കമ്മിറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും യൂറോപ്പിന് മൊത്തമായി രൂപീകൃതമാകാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്രസമിതിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
സംഘടനാ മികവും നേതൃത്വപാടവവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് പോളി മാഞ്ഞൂരാന്‍, നോബിള്‍ തെക്കേമുറി, ബേബി പ്രസാദ്, റെജി കുഞ്ഞാപ്പി, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയന്‍ എടപ്പാള്‍, സ്വപ്ന പ്രവീണ്‍ എന്നിവരും രംഗ സജ്ജീകരണങ്ങള്‍ക്കും സമ്മേളന ഹാള്‍ ഒരുക്കലിനും ഷാജിമോന്‍, വെള്ളാപ്പള്ളി ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ഏറെ വൈകി സമാപിച്ച പ്രതിനിധി സമ്മേളനത്തിനു ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. നഴ്‌സ് ക്ഷാമം മൂലം വലയുന്ന എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഒഎസ്‌സിഇ പരീക്ഷയില്‍ വന്‍ ഇളവുകളാണ് എന്‍എംസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയാകും.
നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബാന്‍ഡ് 7 വീതം സ്‌കോര്‍ ചെയ്യുകയും സിബിടി ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും വേണം. ഇവയില്‍ വിജയിച്ചല്‍ മാത്രമേ വിസക്ക് അപേക്ഷിക്കാനാകുമായിരുന്നുള്ളു. പിന്നീട് യുകെയില്‍ എത്തിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒഎസ്‌സിഇ പരീക്ഷ കൂടി പാസാകണമായിരുന്നു.
കാഠിന്യമേറിയ ഒഎസ്‌സിഇ പരീക്ഷ നഴ്‌സുമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇനി മുതല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയങ്ങള്‍ മാത്രം എഴുതിയെടുത്താല്‍ മതി. ഒരു പ്രാവശ്യം പരീക്ഷയെഴുതാന്‍ 1000 പൗണ്ടായിരുന്നു ഫീസ്. പുതിയ രീതിയില്‍ പരീക്ഷാ ഫീസ് തുകയും കുറയും. ഈ മാസം 16 മുതല്‍ ഒഎസ്സിഇ പരീക്ഷയ്ക്കിരിക്കുന്നവര്‍ അവര്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ രജിസ്ട്രേഷന്‍ മാനേജരായ ജാക്ക് ബാന്‍ഡ് സ്ഥിരീകരിച്ചു.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍എംസി രജിസ്ട്രറില്‍ ചേരാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന വഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ് ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്. ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.
തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.
ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.
മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.
മനോജ്കുമാര്‍ പിള്ള
യുകെ മലയാളികളുടെ മനസ്സില്‍ ആവേശത്തിന്റെ പൊന്നോളങ്ങളുയര്‍ത്തി മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച കേരളാപൂരം-യുക്മ വള്ളംകളിയോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങില്‍ വെച്ച് യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നടത്തി. യുകെ മലയാളികള്‍ക്കെല്ലാം പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു സാംസ്‌കാരിക വേദി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ സുജു ജോസഫ്, ഡോ. ദീപാ ജേക്കബ്, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍ മനോജ്കുമാര്‍ പിള്ള, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, സാഹിത്യവിഭാഗം പ്രതിനിധി മാത്യു ഡൊമിനിക്ക്, യുക്മ മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, മുന്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ നല്‍കി. സി എ ജോസഫ് സ്വാഗതവും ജേക്കബ് കോയിപ്പള്ളി നന്ദിയും പറഞ്ഞു.
കേരളാപൂരം വള്ളംകളിയോടൊപ്പം കേരളത്തിന്റെ തനതായ പൈതൃകം വിളിച്ചോതിക്കൊണ്ടുള്ള വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും തനിമയോടെ അവതരിപ്പിച്ച മഹത്തായവേദിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് സാംസ്‌കാരികവേദിയുടെ സാഹിത്യ മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കിയതെന്നറിഞ്ഞ വിശിഷ്ടാതിഥികള്‍ വിശേഷിച്ച് യുണൈറ്റഡ് നേഷന്‍സിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശ്രീ. ശശി തരൂര്‍ എം.പി, കേരളാ നിയമസഭ സ്പീക്കറും സാഹിത്യകുതുകിയുമായ ശ്രീ. പി ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ ശ്രീ. വി.ടി. ബല്‍റാം, ശ്രീ. റോഷി അഗസ്റ്റിന്‍, യുകെ പാര്‍ലമെന്റ് അംഗം ശ്രീ. മാര്‍ട്ടിന്‍ ഡേ എം പി, കൗണ്ടി കൗണ്‍സില്‍ മേയര്‍മാര്‍ ഒക്കെ യുക്മ സാംസ്‌കാരികവേദിയെയും പുരസ്‌കാര ജേതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു.
യുകെ മലയാളികളില്‍ ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ കഴിഞ്ഞ പത്തുവര്‍ഷമായി സംഘടിപ്പിക്കുന്ന കലാമേളകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അതോടൊപ്പം എവിടെയും മലയാളികള്‍ തങ്ങളുടെ വേരു മറക്കാതെ കാത്തുസൂക്ഷിക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയുമാണെന്നും, യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹപ്പിക്കാനുമായി യുക്മ നടത്തുന്ന സാഹിത്യമത്സരങ്ങളും ഏറെ ശ്ലാഘനീയമാണെന്നും കൂടുതല്‍ ഭംഗിയായി പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നും ശ്രീ. തരൂര്‍ അഭിപ്രായപ്പെട്ടു.
മത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ. ആന്റണി, ശ്രീ. തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു. സാഹിത്യമത്സരങ്ങളില്‍ നിന്നുള്ള സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണയോഗ്യമായ തെരഞ്ഞെടുക്കപ്പെട്ട കൃതികളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പത്താംതീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതുമാണെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരികവേദി ഭാരവാഹികളും അറിയിച്ചു. അവാര്‍ഡ് ജേതാക്കളെയും ഒപ്പം എല്ലാ മത്സരാര്‍ത്ഥികളെയും യുക്മ ഭാരവാഹികളും സാംസ്‌കാരികവേദി ഭാരവാഹികളും അഭിനന്ദിച്ചു.
ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു.
വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു.
ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.