UK

ലണ്ടന്‍: യുകെയില്‍ ജലക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. വേനല്‍ കടുത്തതോടെ ജലസംഭരണികള്‍ വറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജലക്ഷാമു രൂക്ഷമായതോടെ കമ്പനികള്‍ ഉപഭോക്താക്കളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളിക്കാന്‍ നാല് മിനിറ്റില്‍ കൂടുതല്‍ ജലം ഉപയോഗിക്കരുതെന്നാണ് ഏറ്റവും പുതിയ നിര്‍ദേശം. അതേസമയം വാട്ടര്‍ ലീക്കേജ് മൂലം കമ്പനികള്‍ക്ക് ദിവസം 453 ലിറ്റര്‍ വെള്ളം നഷ്ട്‌പ്പെടുന്നുണ്ട്. ഇത് തടയുന്നതിനായി ശ്രമങ്ങളൊന്നും കമ്പനികള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ജലക്ഷാമമാണ് യുകെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചില്ലെങ്കില്‍ യുണൈറ്റഡ് യൂട്ടിലിറ്റീസ് വീടുകളില്‍ ലഭ്യമാക്കുന്ന ജലവിതരണ സംവിധാനം നിര്‍ത്തലാക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 1000 പൗണ്ട് പിഴ ഈടാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെതിരെ ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ദിവസം 453 ലിറ്റര്‍ വെള്ളമാണ് കമ്പനി പൈപ്പുകളിലെ ലീക്കേജ് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലീക്കേജ് ഇല്ലാതാക്കിയാല്‍ മതിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാല് മിനിറ്റ് മാത്രമെ കുളിക്കാന്‍ ഉപയോഗിക്കാവൂ എന്ന കമ്പനിയുടെ മുന്നറിയിപ്പിനെതിരെയും ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

നാല് മിനിറ്റ് കുളി പുരുഷന്‍മാര്‍ക്ക് സാധ്യമായിരിക്കും എന്നാല്‍ സ്ത്രീകള്‍ക്ക് പറ്റില്ലെന്ന് വിഷയത്തോട് ഒരു ഉപഭോക്താവ് പ്രതികരിച്ചു. ക്മ്പനികള്‍ തങ്ങള്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതായി മിക്ക ഉപഭോക്താക്കളും പറയുന്നു. യുണൈറ്റഡ് 175 ഒളിമ്പിക് സൈസ്ഡ് സ്വിമ്മിംഗ് പൂളിനേക്കാളും കൂടുതല്‍ വെള്ളം ഒരു ദിവസം നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് ഇല്ലാതാക്കിയാല്‍ ഉപഭോക്താക്കളെ നിരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കമ്പനിക്ക് പോകേണ്ടി വരില്ലെന്ന് കസ്റ്റമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ പ്രതിനിധി ആന്‍ഡി വൈറ്റ് വ്യക്തമാക്കുന്നു. നല്ല സര്‍വീസ് ഉറപ്പു വരുത്തുന്നതിന് ഈ കമ്പനികളെ പൊതുമേഖലയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് ലേബര്‍ ഷാഡോ ചാന്‍സിലര്‍ ജോണ്‍ മാക്‌ഡോണല്‍ അഭിപ്രായപ്പെട്ടു.

യുകെയിലെ പേപോയിന്റ് സിസ്റ്റം തകരാറിലായി. ഏതാണ്ട് 1.4 മില്യണ്‍ ഉപഭോക്താക്കളാണ് വൈദ്യൂതിയും ഗ്യാസുമില്ലാതെ ബുദ്ധിമുട്ടുന്നത്. റീട്ടേയ്‌ലര്‍ സര്‍വീസുകള്‍ക്കും സാധാരണക്കാരനും ഉപയോഗിക്കാവുന്ന പേയ്‌മെന്റ് സര്‍വീസായി പേപോയിന്റ് യുകെയില്‍ വലിയ പ്രചാരമുള്ളവയാണ്. സിസ്റ്റം തകരാറിലായതോടെ ഇതിന് മാത്രം ആശ്രയിച്ച് കഴിയുന്ന മില്യണിലധികം ഉപഭോക്താക്കളുടെ സാധാരണജീവിതം താറുമാറായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാതൊരു മുന്നറിയിപ്പും ലഭിക്കാതെ ഉണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തുള്ള എല്ലാ പേപോയിന്റുകളും നിലവില്‍ തകരാറിലാണ്. പ്രശ്‌നമെന്താണ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഒപേപോയിന്റുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന റെക്കോഡഡ് സന്ദേശമാണിത്. കൂടാതെ ഒരോ മണിക്കൂറിലും ടെര്‍മിനലുകള്‍ റീബൂട്ട് ചെയ്യാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ വൈദ്യൂതിയില്ലെന്ന് പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. വീട്ടില്‍ വൈദ്യുതിയില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന ചിലര്‍ ട്വീറ്റ് ചെയ്തു. നിരന്തരം സ്റ്റോറുകളില്‍ പോയി മടുത്തതായി എന്താണ് തകരാറ് എന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നും മറ്റൊരാള്‍ പ്രതികരിച്ചു.

യുകെയിലെ പ്രമുഖ ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങളായ ആസ്ഡ, ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ദി കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ്, ബുക്കര്‍, നിസ തുടങ്ങിയവരും മറ്റു അനവധി ചെറുകിട സ്ഥാപനങ്ങളും പേപോയിന്റ് സിസ്റ്റം ഉപയോഗിക്കുന്നവരാണ്. യുകെയിലും റോമാനിയയിലും മാത്രമായി 50,000 സ്‌റ്റോറഉകളില്‍ പേപോയിന്റ് ഉപയോഗിക്കുന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഇത്രയുമധികം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സിസ്റ്റം മുന്നറിയിപ്പുകളൊന്നുമില്ലാതെ തകരാറിലായതോടെ ഭക്ഷണം പോലും വാങ്ങിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. പേയ്‌മെന്റുകള്‍ക്ക് ഈ മാര്‍ഗം മാത്രം പ്രധാനമായും ആശ്രയിക്കുന്നവരെയാണ് തകരാറ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി. ഗ്ളാസ്ഗോയിൽ നിന്നാണ് അപ്രതീക്ഷിതമായി ഒരു മരണ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഗ്ലാസ്‌ഗോ മലയാളിയായ ഷാജൻ കരിന്തകാരക്കൽ (53 വയസ്സ്) ആണ് നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തിന്റെ മകന്റെ ആദ്യകുർബാന സ്വീകരണത്തെ തുടർന്നുള്ള പാർട്ടി നടന്നു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി ഷാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. കടുത്തുരുത്തി സ്വദേശിയാണ്.

യുകെകെസിഎ ഗ്ലാസ്‌ഗോ യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു ഷാജൻ കുര്യൻ. ഭാര്യ ഷൈല ഷാജൻ. മക്കൾ ഷൈല ഷാജൻ, ആർഷ ഷാജൻ, ആഷ്‌നി ഷാജൻ, ആദർശ് ഷാജൻ, അമിത് ഷാജൻ. സംസ്കാരം പിന്നീട് നാട്ടിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

മുരളി മുകുന്ദന്‍ 

ഡോ : പുനലൂര്‍ സോമരാജന്‍ തന്റെ സ്വപ്നങ്ങളില്‍ കണ്ട് , തുടക്കം കുറിച്ച ,ഇപ്പോഴും തുടര്‍ന്നു പോകുന്ന തന്റെ പ്രസ്ഥാനത്തെപ്പറ്റി, അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി, ജീവകാരുണ്യ യാത്രയിലെ തന്റെ അനുഭവങ്ങളെപ്പറ്റി സംസാരിക്കുന്നു. ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’യുടെ ആഭിമുഖ്യത്തില്‍ ,’കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഈ വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് ആറുമണി മുതല്‍, ഈസ്റ്റ് ലണ്ടനിലുള്ള മനര്‍ പാര്‍ക്കിലെ ‘കേരളാ ഹൗസി’ലാണ് ഈ മുഖാമുഖം അരങ്ങേറുന്നത് .ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു ഗാന്ധിയന്‍ സ്വപ്നമാണ് ഡോ. പുനലൂര്‍ സോമരാജന്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ഗാന്ധിജി സ്വപ്നം കണ്ട ഒരു ചെറിയ ഇന്ത്യയാണ് കൊല്ലം ജില്ലയിലെ , പത്തനാപുരത്തുള്ള ‘ഗാന്ധി ഭവന്‍’. ജാതിമതവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബം. ഒരു മാസം മുതല്‍ 104 വയസ്സുവരെ പ്രായമുള്ള, കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഒരു കുടക്കീഴില്‍ ഈ കുടുംബത്തില്‍ ജീവിക്കുന്നു. വിവിധ ഭാഷ സംസാരിക്കുന്നവര്‍,വ്യത്യസ്ഥ ജാതിക്കാര്‍, മതക്കാര്‍ എന്തിന് ആദിവാസികള്‍ മുതല്‍ ആദിബ്രാഹ്മണര്‍ വരെയുള്ള ആയിരത്തി അഞ്ഞൂറോളം മനുഷ്യ ജീവിതങ്ങള്‍. ഗാന്ധിഭവന്‍ ഇവര്‍ക്കെല്ലാം അഭയം നല്‍കിയിരിക്കുകയാണ്, ആശ്രയമായിരിക്കുകയാണ്. കുറച്ചുകൂടി തുറന്ന് പറഞ്ഞാല്‍ സംരക്ഷണം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമാണ് ഗാന്ധിഭവന്‍. ലോകത്ത് ജാതി വര്‍ണ്ണ ഭേദങ്ങള്‍ ഇല്ലാതെ രക്തബന്ധത്തില്‍ പെട്ടവരല്ലാതെ ഒരേ കുടുംബത്തില്‍ ഇത്രയും മനുഷ്യര്‍ ഒന്നിച്ചു വസിക്കുന്ന ഒരിടം, ഒരഭയ കേന്ദ്രം ആഗോള തലത്തില്‍ നോക്കിയാല്‍ വേറെ ഇല്ലെന്ന് തന്നെ പറയാം .

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, സഹോദരങ്ങള്‍ ഉപേക്ഷിച്ചവര്‍, വികലാംഗര്‍, രോഗികള്‍, കുട്ടികള്‍, വിധവകള്‍, ക്യാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി ബാധിച്ചവര്‍, തുടങ്ങി ഈ കുടുംബാംഗങ്ങളുടെ പട്ടിക നീളുന്നു. ബുദ്ധി ഇല്ലാത്തവരും, കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടവരും, ശരീരം തളര്‍ച്ച ബാധിച്ചവരും, മനോബലം നഷ്ടമായവരും, മനോരോഗം തകര്‍ത്തവരും തെരുവില്‍ നിന്നെത്തിയവരും പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരും ഈ ശരണാലയത്തിലുണ്ട്. ആരോരുമില്ലാത്തവര്‍ക്ക് എല്ലാവരും ഉണ്ടെന്ന് തെളിയിക്കുകയാണ് ഗാന്ധിഭവനില്‍.

ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ടെന്നാണ് ഗാന്ധിഭവന്റെ ജീവാത്മാവും പരമാത്മാവുമായ ഡോ. പുനലൂര്‍ സോമരാജന്‍ പറയുന്നത്. കൊച്ചുകുട്ടികള്‍ക്കു മുതല്‍ വയോവൃദ്ധര്‍ക്കുവരെ പുനലൂര്‍ സോമരാജന്‍ എന്ന മനുഷ്യസ്‌നേഹി അച്ഛാച്ഛനാണ് . അവരുടെ കാണപ്പെട്ട ദൈവം. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരുമയും പെരുമയും നേരില്‍ കാണാനും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യ ഹൃദയങ്ങള്‍ക്ക് സ്വാന്തനമേകാനുമെത്തുന്നവര്‍ നല്‍കുന്ന സ്‌നേഹ സമ്മാനങ്ങള്‍ മാത്രമാണ് ഇന്ന് ഗാന്ധിഭവനെ പിടിച്ചു നിര്‍ത്തുന്നത്.

വിദേശ ഫണ്ടുകളോ , കാര്യമായ കേന്ദ്ര സംസ്ഥാന സഹായനിധികളൊ ഒന്നും കൊണ്ടല്ല ഗാന്ധിഭവന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ചരിത്രവുമായി, സന്നദ്ധ സേവന പ്രവര്‍ത്തന ചരിത്രത്തിന്റെ ഏടുകളില്‍ ആലേഖനം ചെയ്യപ്പെടുന്നത്. സന്ദര്‍ശകരെ നമസ്‌തേ പറഞ്ഞു വരവേല്‍ക്കാനും കുടുംബാംഗങ്ങളുടെ ജീവിത പശ്ചാത്തലം പറഞ്ഞു മനസ്സിലാക്കി നല്‍കാനും നിയുക്തരായ അനേകം സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി സേവനം ചെയ്യുന്ന ഇടം കൂടിയാണ് ഗാന്ധിഭവന്‍ 1500 ല്‍ പരം അന്തേവാസികള്‍, മതനിരപേക്ഷത മുഖമുദ്രയായ പ്രവര്‍ത്തനോര്‍ജ്ജം, കുടുംബാന്തരീക്ഷം പോലെ കാത്തു സൂക്ഷിക്കുന്ന പാരസ്പര്യം, ആഹാരവും, പാര്‍പ്പിടവും, ചികിത്സയും, ഉറപ്പുവരുത്തുന്ന സംരക്ഷണം, പുറം തള്ളപ്പെട്ടവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാരുണ്യം ‘ഗാന്ധിഭവന്‍’ എന്ന ശരണാലയത്തിന്റെ പ്രത്യേകതകളാണിത്.

ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, രോഗികള്‍, അബലകളായിപ്പോയവര്‍, ശാരീരികവും മാനസികവുമായ വൈകല്യം അനുഭവിക്കുന്നവര്‍, ഡേ കെയര്‍ മുതല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള പുതിയ തലമുറയിലെ അന്തേവാസികള്‍, ഇവരൊക്കെ ചേര്‍ന്നതാണ് ഡോ :പുനലൂര്‍ സോമരാജന്‍ ആരംഭിച്ച ഈ സ്‌നേഹ രാജ്യത്തിലെ’ കുടുംബാംഗങ്ങള്‍. ഇന്നിത് ഏഷ്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ കൂട്ടുകുടുംബമായി അറിയപ്പെടുന്നു.

ഡോ :പുനലൂര്‍ സോമരാജനെ നേരിട്ട് കാണുവാനും , അദ്ദേഹത്തിന്റെ ജീവകാരുണ്യ യാത്രയിലെ ത അനുഭവങ്ങളെപ്പറ്റി ശ്രവിക്കുവാനും വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് കേരളാ ഹൗസിലേക്കു മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ മലയാളി വീട്ടമ്മ മരിച്ചു. വര്‍ക്കല സ്വദേശി ബിജു മാധവന്റെ ഭാര്യ ലിബി ബിജുവാണ് (50) ഇന്നലെ (18/07/2018) രാവിലെ മരിച്ചത്. സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്പീസ് സെന്ററില്‍ ചികില്‍സയിലായിരുന്നു. മകള്‍ ആര്‍ച്ച. മരുമകന്‍ സൂരജ്. അമ്മ വിലിസാനി ദാമോദരന്‍, സഹോദരന്‍ ജയന്‍, സഹോദരി ജലജ എന്നിവര്‍ ക്രോയിഡണിലുണ്ട്. വര്‍ക്കല ചെറിന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌കാരം പിന്നീട്.

ജി.രാജേഷ്

യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍ ബ്രിസ്റ്റലിലെ വിറ്റ് ചര്‍ച്ച് ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കില്‍ നടന്നു. ബാര്‍ബിക്യു, വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബറില്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്നു ക്ലബ്ബിന്റെ സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രി ജോസ് മാത്യു പ്രസിഡന്റായുള്ള കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് രണ്ടായിരത്തി പതിനേഴ് ജനുവരി പതിനാലിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനക്ഷേമ പരമായ നിരവധി പവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ക്ലബ്ബ് കലയ്ക്കും സ്‌പോര്‍ട്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കി നിരവധി പരിപാടികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്‌റോളില്‍ സംഘടിപ്പിച്ചിരുന്നു. കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങായ ഓര്‍മയില്‍ ഒരു സായാന്ഹത്തില്‍, രണ്ടായിരത്തി പതിനേഴു ജനുവരി പതിനജിഞ്ചിനു ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങായില്‍ മലയാള ചലച്ചിത്ര നടനായ ശ്രി എം ആര്‍ ഗോപകുമാറിനെ ക്ലബ്ബ് ആദരിച്ചിരുന്നു.

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഇരുപത്തി രണ്ടിന് ക്ലബ്ബിന്റെ ആസ്ഥാനമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ ക്ലബ്ബ് അങ്കണത്തില്‍ നടക്കും.

അംഗങ്ങള്‍ അഭിനയിക്കുന്ന മലയാള നാടകം ‘അറിയപ്പെടാത്തവര്‍’ ചടങ്ങില്‍ അവതരിപ്പിക്കും. നാടക രചനയും സംവിധാനവും ജി. രാജേഷ്, ഗാനരചന ഭരണിക്കാവ് പ്രേംകൃഷ്ണ സംഗീത സംവിധാനവും ഗാനാലാപനവും ഡോക്ടര്‍ ജയേഷ് കുമാര്‍, ശബ്ദലേഖനം മാത്യു ജോസ്. ഓണാഘോഷത്തോടനുബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ അറിയിക്കുമെന്നു സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ അറിയിച്ചു.

മോഹന്‍ദാസ് കുന്നന്‍ചേരി

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ ഹെമല്‍ഹെംസ്റ്റഡില്‍ ജില്ലാനിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും കൊണ്ട് മറ്റൊരു തൃശ്ശൂര്‍ പൂരത്തിന്റെ അലയടികള്‍ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചു. രാവിലെ മുതല്‍ ഇടവിടാതെ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാളിനെ ലക്ഷ്യംവെച്ച് എത്തിക്കൊണ്ടിരുന്ന ജില്ലാനിവാസികളും, കുടുംബങ്ങളും തങ്ങളുടെ ജില്ലയുടെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കിയും, പരിചയമുള്ളവര്‍ തങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ പുതിയ സൗഹൃദങ്ങളുടെ വലകള്‍ നെയ്യുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഞ്ചാമത് ജില്ലാകുടുംബസംഗമം കവിതാ മേനോന്‍ ആലപിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് മലയാളിയും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതനും പ്രമുഖ പത്രപ്രവര്‍ത്തകനും മികച്ച സാമൂഹ്യ സാംസ്‌കാരിക നായകനും ഗ്രേറ്റര്‍ ലണ്ടനിലെ ലൗട്ടന്‍ ടൗണ്‍ കൗണ്‍സിലിന്റെ മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ ഫിലിപ്പ് ഏബ്രഹാമാണ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തത്. തന്റെ സ്വന്തം വീട്ടില്‍ വന്ന് വീട്ടുകാരോട് സംസാരിക്കുന്ന തരത്തിലുള്ള ഒരു അനുഭവവും, അടുപ്പവും, സ്‌നേഹബന്ധങ്ങളുമാണ് ഈ ഹാളില്‍ പ്രവേശിച്ചതിനുശേഷം തനിക്ക് അനുഭവപ്പെട്ടതെന്ന് തൃശ്ശൂര്‍ ജില്ലക്കാരുമായി വലിയ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്ന ഫിലിപ്പ് ഏബ്രഹാം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി. സംഘടനയുടെ പേരില്‍കൂടിതന്നെ മറ്റ് ജില്ലക്കാരായ മലയാളികള്‍ക്കും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗം ചെയ്യുന്ന തരത്തിലുള്ള സൗഹൃദവേദി എന്ന നാമധേയത്തെ ഒത്തിരി പ്രശംസയോടെയാണ് ഫിലിപ്പ് ഏബ്രഹാം പരാമര്‍ശിച്ചത്.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതുപോലെ ശക്തമായ ജനപങ്കാളിത്തമുള്ള കുടുംബ കൂട്ടായ്മകള്‍ കഠിനാധ്വാനം കൊണ്ടും, കഷ്ടപ്പാടുകൊണ്ടും നടത്തിക്കൊണ്ടുപോകുന്ന ഇതിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ കൊടുത്തും, സദസിലുള്ളവരോട് എഴുന്നേറ്റ് നിന്ന് നല്ല ഒരു കൈയ്യടി കൊടുപ്പിച്ചതിനുശേഷമാണ് മുന്‍ മേയര്‍ തന്റെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ നിവാസിയും ലണ്ടനിലെ കൃഷ് മോര്‍ഗന്‍ സോളിസിറ്റേഴ്‌സിലെ സോളിസിറ്റര്‍ സുരേഷ്, യുകെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയായ ഡോ.സുനില്‍ കൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരിയായ മുരളി മുകുന്ദന്‍, ലണ്ടനിലെ സാമുദായിക സംഘടനയുടെ സജീവ സാന്നിധ്യവും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ എ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തുകയും പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണി സ്വാഗതവും സംഘടയുടെ വൈസ് പ്രസിഡന്റ് ജീസന്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള ഒട്ടേറെ കലാപരിപാടികളാല്‍ ഹൗഫീല്‍ഡ് കമ്മ്യൂണിറ്റി ഹാള്‍ തികച്ചും ഒരു പൂരലഹരിയില്‍ ആനന്ദിക്കുന്ന തരത്തില്‍ ജില്ലാനിവാസികള്‍ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ മാനം പകര്‍ന്നു. തനതായ തൃശ്ശൂര്‍ രുചിയുള്ള ഭക്ഷണത്തിനുശേഷം നൃത്തച്ചുവടുകളുമായി ആഗ്ന മൈക്കിളിന്റെ ഫോക്ക് ഡാന്‍സും, റോസ് വിന്നിയുടെ മോഹിനിയാട്ടവും, ജുവാന കടവിയുടെ സിംഗിള്‍ ഡാന്‍സും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്യാനും ജെയിയും അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും കാഴ്ചക്കാരെ നൃത്തത്തിന്റെ വിസ്മയലോകത്തേയ്ക്കാണ് കൊണ്ടുപോയത്.

പ്രൊഫഷണല്‍ ഗാനമത്സരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തില്‍ ഗാനത്തിന്റെ സ്വരലയതാളങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോയ കവിത മേനോന്‍, സ്മൃതി സനീഷ്, കെ.ജെയലക്ഷ്മി എന്നിവരുടെ ഗാനാലാപനം സദസ്സിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. തബലകൊണ്ടും ഹാര്‍മോണിയം കൊണ്ടും ക്ലാസിക്കല്‍ ഫ്യൂഷന്‍ ചെയ്ത് ഗൗതമും അര്‍ജുനും ഗിറ്റാര്‍ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അനഘ അമ്പാടിയും പ്രേക്ഷകരില്‍ സംഗീതത്തിന്റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പ്രൊഫഷണല്‍ ഫ്‌ളൂട്ട് രംഗത്ത് യുകെയിലെ അതികായനായ അനന്തപത്മനാഭന്റെ ഫ്‌ളൂട്ടുവായന പ്രേക്ഷകരെ സംഗീതമഴയുടെ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് കൊണ്ടുപോയി.

ജില്ലാ സംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ചടങ്ങ് ജില്ലാനിവാസികള്‍ക്ക് ഒരു പുതിയ അനുഭവമായി മാറി. പതിനഞ്ച് കൊല്ലത്തിലധികമായി ഇവിടെ താമസിച്ചിട്ടും നാട്ടിലെ തങ്ങളുടെ പരിചയക്കാരെയും അവരുടെ മക്കളേയും കണ്ടുമുട്ടുന്നതിന് ജില്ലാസംഗമം സാക്ഷ്യംവഹിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമായി. പ്രവാസിജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമുക്കോരോരുത്തര്‍ക്കും നല്ല ഒരു ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത് യുകെയിലെ ആരോഗ്യരംഗത്തെ ഡോക്ടര്‍മാരില്‍ പ്രമുഖനും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ ഡോ.ഗോഡ്‌വിന്‍ സൈമണ്‍ നയിച്ച ആരോഗ്യവിജ്ഞാന ക്ലാസ് ജില്ലാനിവാസികളെ പുതിയ അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയിലേയ്ക്ക് കൊണ്ടുപോയി.

യുകെയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മികച്ച സേവനങ്ങള്‍ ചെയ്യുന്ന ജില്ലാ നിവാസികളെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി അഭിനന്ദിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്ത്കാരിയും, കവയിത്രിയും, സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും തൃശ്ശൂര്‍ ജില്ലാനിവാസിയുമായ സിസിലി ജോര്‍ജിനെ തൃശ്ശൂര്‍ ജില്ലാസൗഹൃദവേദിയുടെ വനിതാ വിംഗ് ലീഡറായ ഷൈനി ജീസന്‍ ബൊക്കെ നല്‍കി ആദരിച്ചു. യുകെയില്‍ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമുദായിക സംഘടനയായ സേവനം യുകെയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂര്‍ ജില്ലാ നിവാസിയായ ഡോ.ബിജു പെരിങ്ങത്തറയ്ക്ക്, കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി ബാഡ്മിന്റണ്‍ കളിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ നിവാസിയായ രാജീവ് ഔസേഫിന്റെ പിതാവ് ജോ ഔസേഫ് ബൊക്കെ നല്‍കി അഭിനന്ദിച്ചു. ഇരുവരും തങ്ങള്‍ക്കു നല്‍കിയ അഭിനന്ദനങ്ങള്‍ക്ക് ജില്ലാനിവാസികളോടും സംഘടനയോടും മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

റാഫില്‍ ടിക്കറ്റ് വിജയിക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ഉദ്ഘാടകനായ ഫിലിപ്പ് എബ്രാഹം നല്‍കി. തൃശ്ശൂര്‍ ജില്ലാ സ്വദേശിയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബ്രിട്ടനിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ ടി.ഹരിദാസിന്റെ നിര്‍ലോഭമായ പിന്തുണയ്ക്ക് ഭാരവാഹികള്‍ നന്ദി പറഞ്ഞു. പരിപാടികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ജെപി നങ്ങിണി, ഷൈനി ജീസന്‍, മോഹന്‍ദാസ് കുന്നന്‍ചേരി, മിന്‍സി ജോജി, ഷീല രാമു, ബ്രിന്റോ ആന്റണി എന്നിവരുടെ നേതൃത്വം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണിയുടെ അവതാരകശൈലിയും പ്രാദേശികമായി ശക്തമായി നേതൃത്വം നല്‍കിയതിനെയും ജില്ലാനിവാസികള്‍ ഐക്യകണ്‌ഠ്യേന പ്രശംസിച്ചു.

ബ്രിട്ടനിലെ മറ്റ് ഒരു ജില്ലാസംഗമത്തിനും അവകാശപ്പെടാനില്ലാതെ ബ്രിട്ടന്റെ തലസ്ഥാനത്ത് മൂന്ന് പ്രാവശ്യവും മിഡ്‌ലാന്‍സിനു സമീപവും ഇംഗ്ലണ്ടിന്റെ നോര്‍ത്തിലും എത്തിയ ഈ ജില്ലാസംഗമത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ പുതിയ ആളുകളായിരുന്നു. മറ്റ് കുടുംബ കൂട്ടായ്മകളില്‍ എല്ലാംതന്നെ പഴയ സ്ഥിരമുഖങ്ങള്‍ ആണെങ്കില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നടത്തിയ അഞ്ച് സംഗമങ്ങളിലും വ്യത്യസ്ത ആളുകളും നവാഗതരും ആയിരുന്നുവെന്നുള്ളത് മറ്റ് കുടുംബസംഗമങ്ങളില്‍ നിന്ന് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയെ വ്യത്യസ്തമാക്കുന്നു.

ജില്ലാസംഗമദിനത്തില്‍ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ കളി കാണുന്നത് മാറ്റിവെച്ച് തങ്ങളുടെ ജില്ലാസംഗമമാണ് തങ്ങള്‍ക്ക് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു തൃശ്ശൂര്‍ ജില്ലാ നിവാസികള്‍. നേരം വളരെയേറെ വൈകി അവസാനിച്ച ചടങ്ങുകള്‍ക്ക് ശേഷം പരസ്പരം വിടചൊല്ലി അടുത്ത പൂരത്തിന് കാണാം എന്നു പറഞ്ഞ് ജില്ലാനിവാസികള്‍ പിരിയുകയായിരുന്നു.

യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.

ലണ്ടന്‍: ശനിയാഴ്ച്ച ബിര്‍മിങ്ഹാമില്‍ വച്ച് നടന്ന  യുക്മ നാഷണല്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മലയാളി അസോസിയേഷന്‍ ഓഫ് സന്ദര്‍ലാന്റ്  കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എസ്. എം. എ സ്റ്റോക്ക് ഓണ്‍ ട്രെന്റ്  അസോസിയേഷനില്‍ നിന്ന് കിരീടം തട്ടിയെടുത്ത്  ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള യുക്മ എവര്‍റോളിംഗ് ട്രോഫി നേടി. മിഡ്‌ലാന്റ്‌സ് റീജിയന്റെ കുത്തകയായിരുന്ന റീജിയണല്‍ ചാമ്പ്യന്‍ ഷിപ്പ്  പട്ടവും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയന്‍ ഈ വര്‍ഷം  നേടി എടുത്തുകൊണ്ട് പ്രിന്‍സ് ആല്‍ബിന്‍ ട്രോഫിയില്‍ മുത്തമിട്ടു.

എഡ്മന്റണ്‍ മലയാളി  അസോസിയേഷനും, എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എത്തി ചേര്‍ന്നു. വടം വലിയുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും  സൗത്ത് റീജിയനും  തമ്മില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സൗത്ത് റീജിയന്‍ തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടി.

യുക്മ നാഷണല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് ഉത്ഘാടനം നിര്‍വഹിച്ച ദേശിയ  കായികമേള കൃത്യം 11 മണിയോടെ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ വച്ച് യുക്മയുടെ ദശവര്‍ഷ ആഘോഷത്തിന്റെ ലോഗോ യുക്മ മുന്‍ ദേശീയ ട്രഷറര്‍ ആയിരുന്ന സിബി തോമസിന് കൈമാറി പ്രകാശനം  ചെയ്തു. യുക്മയുടെ ഈ വര്‍ഷം നടക്കാന്‍ പോകുന്ന എല്ലാ പരിപാടികള്‍ക്കും ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് ശ്രീ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കിഡ്‌സ് ആണ്‍കുട്ടികളുടെ  വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ല്യൂട്ടന്‍ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യന്‍ ആയപ്പോള്‍ കിഡ്‌സ്  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിവിയ തോമസ് ബിര്‍മിംഗ്ഹാം കേരള വേദി, മിഡ്‌ലാന്റ്‌സ് റീജിയന്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഡ്മണ്ടന്‍  മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാമ്പ്യന്‍ ആയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എം . എ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റര്‍ ടോമിയും മിഡ്‌ലാന്റ്‌സ് റീജിയണിലെ എസ് എം എ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഷാരോണ്‍ ടെറന്‍സ് വ്യക്തിഗത ചാമ്പ്യന്‍മാരായി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജിയണിലെ എസ് എം എ സാലിസ്ബറിയിലെ പദ്മരാജ് എം പി ചാമ്പിയന്‍ഷിപ്പ് പട്ടം നേടി. വനിതാ വിഭാഗത്തില്‍ മാസ് സുന്ദര്‍ലാന്റിലെ ഷോജിമോള്‍ ടോം ചാമ്പ്യനായി.

അഡള്‍ട് പുരുഷ വിഭാഗത്തില്‍  സൗത്ത്  ഈസ്റ്റ് റീജിയണിലെ വില്‍ഷയര്‍ മലയാളി അസോസിയേഷനിലെ  ജിബു ജോര്‍ജ് കരസ്ഥമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ സലിന സജീവ് എഡ്മണ്ടന്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും കരസ്ഥമാക്കി.  സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍   എഡ്മണ്ടന്‍ മലയാളീ അസോസിയേഷനിലെ വര്‍ഗീസ് താഴേക്കാടന്‍ ചാമ്പ്യന്‍ ആയപ്പോള്‍ വത്സമ്മ ടോമി മാസ് സുന്ദര്‍ലാന്റ് വനിതാ വിഭാഗം ചാംപ്യന്‍ഷിപ് നേടി.

യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍  സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ വര്‍ഷത്തെ നാഷണല്‍ കായികമേള സംഘടിപ്പിച്ചത് . എര്‍ഡിങ്ടന്‍ മലയാളി അസോസിയേഷനിലെ ഇഗ്‌നേഷ്യസ് പെട്ടയില്‍, ജോര്‍ജ്ജ് മാത്യു എന്നിവരും, സൗത്ത് ഈസ്റ്റ് റീജിയണല്‍ ട്രെഷറര്‍ അനില്‍  വര്‍ഗീസും സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണയുമായി മത്സരങ്ങളുടെ ക്രമീകരണത്തിന് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ചിട്ടയോടെയും, അച്ചടക്കത്തോടെയും നടന്ന യുക്മയുടെ അവിസ്മരണീയമായ മറ്റൊരു പരിപാടി കൂടി ആയി ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കായികമേള മാറി.

യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്,    ജോയിന്റ്  സെക്രട്ടറി ഓസ്ടിന്‍ അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു എത്തിയ ഭാരവാഹികള്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.

ഈ കായിക മേള ഒരു വന്‍ വിജയമാക്കിയതില്‍ വന്‍ പങ്കു വഹിച്ച എല്ലാ അസോസിയേഷന്‍നുകളെയും, റീജിയനുകളെയും യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്  അഭിനന്ദനങ്ങള്‍ അറിയിച്ചു

ടോം ജോസ് തടിയംപാട്

ചേര്‍ത്തല മുനിസിപാലിറ്റി 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരിയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രി കിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാല്‍ തന്നെ കേള്‍വിയില്ല അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത് ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി തളരുകയാണ് നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് അകെണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹാമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485 ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്.

ഇടുക്കി ചുരുളിയിലുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുംബത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടും കൂടി വിറ്റു ഇപ്പോള്‍ ഭാര്യ സഹോദരിയുടെ കൂടെ താമസിക്കുന്നു.
ഇനി ഒരു ഓപ്പറേഷന്‍ കൂടി വേണം. കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു ഇപ്പോള്‍ മകനെ ശുശ്രുഷി ക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534. ഡെനിഷ് മാത്യവിന്റെ ഫോണ്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി രോഗിയായ അമ്മ ഒരു മകനുള്ളത് പൊളിടെക്‌നിക്കല്‍ സ്‌കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു. കയറികിടക്കാന്‍ ഒരു വീടുപോലുമില്ല ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ. അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്‍പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ് ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടുപണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹായിക്കുന്നതിനുംകൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538 നിങ്ങള്‍ തരുന്ന സഹായം ഇവര്‍ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

‘ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’, ജീവിതത്തില്‍ പട്ടിണിയും കഷ്ട്ടപാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖൃമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സ്ഥലകാലഭേതമേന്യയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..

RECENT POSTS
Copyright © . All rights reserved