UK

യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ യൂറോപ്യന്‍ സ്ത്രീകളുമായി വ്യാജ വിവാഹങ്ങള്‍ നടത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് 23 വര്‍ഷം തടവ്. പാകിസ്ഥാന്‍ വംശജനായ അയാസ് ഖാന്‍ ഇയാളുടെ ഭാര്യയായിരുന്ന ലിത്വാനിയന്‍ വംശജ യേര്‍ഗിറ്റ പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരായിരുന്നു വ്യാജവിവാഹങ്ങള്‍ നടത്തി രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ തുടരാന്‍ നിയമപരമായി അവകാശമില്ലാത്തതോ, വിസ കാലാവധി അവസാനിച്ചതോ ആയ പാകിസ്ഥാന്‍ വംശജര്‍ക്കാണ് ഇവര്‍ യൂറോപ്യന്‍ വധുക്കളെ സംഘടിപ്പിച്ച് നല്‍കിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.

ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പാണെന്ന സംശയത്തെത്തുടര്‍ന്ന ഒരു രജിസ്ട്രി ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വിവരമറിയിക്കുകയായിരുന്നു. 3000 പൗണ്ട് ഈടാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ ഈ ദമ്പതികള്‍ നടത്തിക്കൊടുത്തിരുന്നത്. ഇതിനായി വധുക്കളെ പ്രത്യേകം വരുത്തുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കി ‘വിവാഹിതരായിട്ടുണ്ടെന്ന്’ അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങള്‍ ചെയ്തവര്‍ രേഖകള്‍ സമ്പാദിച്ച് റസിഡന്‍സിക്കായി അപേക്ഷിച്ചതായും വ്യക്തമായി. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.

ഓള്‍ഡ് ബെയ്‌ലിയില്‍ രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അയാസ് ഖാന്‍, പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരെക്കൂടാതെ വിവാഹിതരായ ഫാറൂഖ്, താതാന്യ റോളിക്, മുഹമ്മദ് സാഖ്‌ലെയിന്‍, ഷെയ്ഖ് അഹമ്മദ്, വലേറിയ ബാര്‍ട്ടേസെവിക്, ഡയാന സ്റ്റാന്‍കെവിക്ക് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്റ്റാന്‍കെവിക്ക്, നെല്‍സന്‍ ഗാര്‍ഡന്‍സ് എന്നിവരായിരുന്നു വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത്. ഹോം ഓഫീസില്‍ അപേക്ഷ നല്‍കാനും മറ്റും ഇവരായിരുന്നു ‘ദമ്പതി’കള്‍ക്ക് സഹായം ചെയ്തിരുന്നത്.

ദിനേശ് വെള്ളാപ്പള്ളി

നാടിന്റെ ആഘോഷങ്ങള്‍ എന്നും മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി സമൂഹം ഒരു തരത്തില്‍ നാട്ടില്‍ നടക്കുന്നതിനേക്കാള്‍ മികവോടെ, തനിമയോടെ മലയാളക്കരയുടെ ആഘോഷങ്ങള്‍ കൊണ്ടാടുന്നത് പലരുടെയും അനുഭവത്തിലുള്ള കാര്യം കൂടിയാണ്. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ, പുതുവര്‍ഷത്തിന്റെ ആരംഭം കുറിയ്ക്കുന്ന മേടമാസത്തിലെ വിഷുപ്പുലരി മലയാളികള്‍ക്ക് നൈര്‍മല്യത്തിന്റെ ഒരു കോടി കൈനീട്ടങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന അനുഭവമാണ്. കണികണ്ട്, കൈനീട്ടം വാങ്ങി, സദ്യയുണ്ണുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും.

മലയാളനാടിന്റെ മനസ്സറിയുന്ന മഹാപ്രസ്ഥാനത്തിന്റെ കൈവഴിയെന്ന നിലയില്‍ സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിച്ച് നാടിന്റെ ആ നന്മകളെ ആരാധക ഹൃദയങ്ങളിലേക്ക് എത്തിക്കുമ്പോള്‍, നൃത്തത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണവും ഇഴചേര്‍ന്ന് ഈ സംഗീതനൃത്ത സന്ധ്യ സദസ്യരുടെ കണ്ണിനും കാതിനുമേകുന്ന പൊന്‍കണിയാകും.

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിക്കുകയും, ആരാധകഹൃദയങ്ങളില്‍ ഇടംനേടുകയും ചെയ്ത അനുഗ്രഹീതരായ ഗായകരാണ് വിഷുനിലാവിന്റെ സംഗീത സന്ധ്യ നയിക്കുക. പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

വിഷുനിലാവില്‍ പങ്കെടുക്കുന്ന പ്രധാന ഗായകര്‍ ഇവരാണ്:

അലിനാ സജീഷ്: യുക്മ സീസണ്‍ 2 സ്റ്റാര്‍ സിംഗറില്‍ 1േെ റണ്ണര്‍അപ്പ്, യുക്മ പ്രാദേശികദേശീയ തലത്തില്‍ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രതിഭ. ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കുന്ന അലിന ബേസിംഗ്സ്റ്റോക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നു. കെന്റ് യൂണിവേഴ്സിറ്റി അക്കൗണ്ടിംഗ് & മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്.

ഹരികുമാര്‍ വാസുദേവന്‍: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യില്‍ മത്സരാര്‍ത്ഥി. സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ റണ്ണര്‍അപ്പ്. യുകെയില്‍ നിരവധി വേദികളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ ആലപിച്ച് ജനശ്രദ്ധ ആകര്‍ഷിച്ച ഗായകന്‍.

ജിയാ ഹരികുമാര്‍: 2015/16/17 വര്‍ഷങ്ങളില്‍ യുക്മ നാഷണല്‍സ് സോളോയില്‍ ഒന്നാം സമ്മാനം നേടിയ ഈ 9 വയസ്സുകാരി 2017 യുക്മ നാഷണല്‍സ് മലയാളം പദ്യത്തില്‍ ഒന്നാം സ്ഥാനം നേടി. 2018 ബ്രിട്ടീഷ് മലയാളി യൗംഗ് ടാലന്റ് അവാര്‍ഡ് ഫൈനലിസ്റ്റ്, ലണ്ടനില്‍ നടന്ന എം.ജി. ശ്രീകുമാറിനൊപ്പം ശ്രീരാംഗം ഷോയിലും, സ്റ്റീഫന്‍ ദേവസി ടാലന്റ് കോണ്ടസ്റ്റില്‍ ജേതാവുമായി.

ജോസ് ജെയിംസ്: ബ്രിസ്റ്റോളില്‍ കുടുംബസമേതം താമസിക്കുന്ന ജോസ് തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ശേഷം മദ്രാസിലും, കേരളത്തിലും സംഗീത അധ്യാപകനായിരുന്നു.

സന്ദീപ് കുമാര്‍: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുമ്പോഴും സംഗീതത്തിലെ താല്‍പര്യം മൂലം ഈ രംഗത്ത് തുടരുന്ന സന്ദീപ് സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ ശിഷ്യനാണ്. ലണ്ടന്‍ തമിഴ് അസോസിയേഷന്റെ ‘കാണാക്കുയില്‍ 2016’ അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹം യുക്മ സ്റ്റാര്‍ സിംഗര്‍ 2016ല്‍ ഫൈനലിസ്റ്റാണ്. 2017ല്‍ നടന്ന സിംഗ് വിത്ത് സ്റ്റീഫന്‍ മത്സരത്തില്‍ വജയിച്ച ഈ ഗായകന്‍ ബ്രിസ്റ്റോളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ശരണ്യ ആനന്ദ്: ശാസ്ത്രീയ സംഗീതത്തില്‍ മികവ് തെളിയിച്ച ഈ ഹെല്‍ത്ത് സര്‍വ്വീസ് പ്രൊഫഷണല്‍ സ്‌കൂള്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യുക്മ നാഷണല്‍ കലാമേള 2017ല്‍ സോളോ ഗാനത്തില്‍ ഒന്നാം സ്ഥാനവും നേടി. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരുന്നു.

സ്മൃതി സതീഷ്: യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2, 2016ല്‍ ആറാം സ്ഥാനം നേടിയ സ്മൃതി 2017 സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസി കോണ്ടസ്റ്റില്‍ ഫൈനലിസ്റ്റായി. മെയ്ഡെന്‍ഹെഡില്‍ സിംഗ് വിത്ത് ശ്രീകുമാര്‍ കോണ്ടസ്റ്റില്‍ 1േെ റണ്ണര്‍അപ്പ്. കര്‍ണ്ണാടക, ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുള്ള ഈ ഗായിക ലോസാഞ്ചലസിലെ വാള്‍ട്ട് ഡിസ്നി കണ്‍സേര്‍ട്ട് ഹാളില്‍ എല്‍എ അന്താരാഷ്ട്ര സംഗീതോത്സവത്തില്‍ പങ്കെടുത്ത് ഗോള്‍ഡ് അവാര്‍ഡ് നേടിയിട്ടുണ്ട്.

സോണി ജോസഫ് കോട്ടുപള്ളി: എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യനായ സോണി ഇപ്പോള്‍ കേബിള്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നു. ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം ചര്‍ച്ച് കൊയറിലും സജീവ സാന്നിധ്യമാണ്. യുകെ ഗ്ലോസ്റ്ററില്‍ ഭാര്യക്കും, മക്കള്‍ക്കും ഒപ്പം താമസിക്കുന്നു.

തോമസ് അലക്സാണ്ടര്‍: കര്‍ണ്ണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം കൊച്ചിന്‍ കലാഭവന്‍ (ദുബായ്), കലാശ്രീ മ്യൂസിക് എന്നീ ഓര്‍ക്കസ്ട്രകളുടെ ഭാഗമായിരുന്നു. എംഎയുകെ, എന്‍ജിഎം, കെസിഎ തുടങ്ങി വിവിധ സംഘടനകളുടെ ലൈവ് വേദികളില്‍ പാടിയിട്ടുണ്ട്.

ട്രീസ ജിഷ്ണു: റേഡിയോ, ടിവി പരിപാടികളില്‍ പാടിയിട്ടുള്ള ട്രീസ യുകെയില്‍ മുന്നൂറോളം സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി. കഥകളി പരിപാടികളിലും പാടിയിട്ടുള്ള ഈ ഗായിക സൗത്താംപ്ടണിലെ ലൈറ്റ്സ് & സൗണ്ട്സ് ബാന്‍ഡില്‍ അംഗമാണ്.

മലയാളികളുടെ ആഘോഷസംഗമ വേദിയായി മാറുന്ന വിഷുനിലാവിന്റെ പാസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 20 പൗണ്ട് വിലയുള്ള ടിക്കറ്റില്‍ നാല് പേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ചുറ്റുപാടുള്ള മനുഷ്യരുടെ ദുരവസ്ഥകള്‍ക്ക് നേരെ കണ്ണുതുറന്ന് അവര്‍ക്ക് ആവശ്യമായ സന്നദ്ധസഹായങ്ങള്‍ ചെയ്തു നല്‍കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഈ ചടങ്ങില്‍ നിന്നും സ്വരൂപിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൊതുജനനന്മയ്ക്കായാണ് വിനിയോഗിക്കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹം വിഷുനിലാവിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി വിപുലമായ തയ്യാറെടുപ്പുകളാണ് സേവനം യുകെ നടത്തി വരുന്നത്. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ പരിപാടി അവസാനിക്കും. ഈ സമയത്ത് വേദിക്ക് സമീപം രുചികരമായ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കും. ഒരു ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന സേവനം യുകെയുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് വിഷുനിലാവ് സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനാല്‍ കലാസന്ധ്യ ആസ്വദിക്കുന്നവര്‍ ഈ പ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗമായി മാറുകയാണ്.

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. ഈ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് കൊണ്ട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിക്കുകയാണ്. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടാം.

ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.

യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു.

വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സഹപ്രവര്‍ത്തകരെ വധിക്കാനായി ആയുധ ശേഖരണം നടത്തുന്നതിനിടെ പിടിയിലായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്. ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടര്‍ മാര്‍ട്ടിന്‍ വാറ്റ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 3 സബ് മെഷീന്‍ ഗണ്ണുകളും, രണ്ട് പിസ്റ്റളും 15,00 കാര്ട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഇയാളെ 2012ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷയറിലെ മോങ്ക്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ വാറ്റിന് വിവാഹ മോചനവും തേടേണ്ടി വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ആയുധ ശേഖരം നടത്തിയത്.

കൊല്ലാനുള്ള സഹപ്രവര്‍ത്തകരുടെ ലിസ്റ്റും വിലാസവും വാറ്റ് തയ്യാറാക്കി വെച്ചിരുന്നു. ആക്രമണം നടത്തുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകളും ഈ മുന്‍ കണ്‍സള്‍ട്ടന്റ് നടത്തിയിരുന്നു. ഇതിനായി ഷൂട്ടിംഗ് പരിശീലനവും ആയുധ ശേഖരണവുമെല്ലാം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കുട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സഹപ്രവര്‍ത്തകരെ വധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വാറ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്.

വാറ്റിന്റെ 30 വര്‍ഷത്തെ എന്‍എച്ച്എസ് സേവനം മുഖവിലയ്‌ക്കെടുക്കണമെന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം വാറ്റിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വിലകുറച്ച് കാണരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നനും സമൂഹത്തില്‍ ഉയര്‍ന്ന പദവി അലങ്കരിക്കുകയും ചെയ്യുന്ന വാറ്റിനെ പോലെയുള്ള ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുന്ന ദുഖകരമാണ്. പക്ഷേ ആയുധങ്ങള്‍ ശേഖരിച്ച നടപടിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആളുകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടയപ്പെടേണ്ടതുണ്ട്. ശിക്ഷ വിധിച്ചുകോണ്ട് ജഡ്ജ് ലേഡി സ്റ്റാന്‍സി പറഞ്ഞു.

ബാറ്റണ്‍ രോഗത്തിനായുള്ള മരുന്നിന് യുകെയില്‍ അംഗീകാരം ലഭിക്കാത്തത് മൂലം നാല് വയസ്സുകാരിയുടെ ചികിത്സ അനിശ്ചിതത്വത്തില്‍. അപൂര്‍വ്വ രോഗത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് നാല് വയസ്സുകാരിയായ സഫ ഷെഹ്‌സാന്റെ മാതാപിതാക്കള്‍. ഒരു വര്‍ഷം മുന്‍പാണ് സഫ ഷെഹ്‌സാന് ബാറ്റണ്‍ രോഗം സ്ഥിരീകരിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ബാറ്റണ്‍ രോഗത്തിന്റെ മറ്റൊരു രൂപമായ എന്‍എസിഎല്‍2 ആണ് ഷെഹ്‌സാനെ പിടികൂടിയിരിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ പരമാവധി 10 വര്‍ഷം മാത്രമെ ആയുസ് ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയില്‍ കണ്ടെത്തിയ ബിന്യൂറ എന്ന മരുന്ന് ബാറ്റണ്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് വിധേയരായ 23 പേരില്‍ 20 പേരുടെ രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന് ഏതൊക്കെ മരുന്നുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സാണ് (എന്‍ഐസിഇ). ഈ ഏജന്‍സി ബിന്യൂറയ്ക്ക് അംഗീകാരം നല്‍കിട്ടില്ല. ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ മരുന്നിന് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നാണ് എന്‍ഐസിഇയുടെ നിലപാട്.

സഫ ഷെഹ്‌സാന് ഇപ്പോള്‍ സ്വന്തമായി നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞു. ബിന്യൂറ പരീക്ഷിക്കുകയെന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം. പക്ഷേ അതിന് എന്‍ഐസിഇ അധികൃതരുടെ അംഗീകാരം വേണം. ഏപ്രില്‍ 25ന് ഇക്കാര്യം എഐസിഇ ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ചികിത്സയ്ക്കായി ഒരു വര്‍ഷം ഏകദേശം 500,000 പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മരുന്നിനുള്ള അംഗീകാരം എത്രയും പെട്ടന്ന് നല്‍കണമെന്നും ദിവസം ചെല്ലുന്തോറും മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടിക്ക് അത് ആശ്വാസം നല്‍കുമെന്നും സഫയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം 6 കുട്ടികള്‍ യുകെയില്‍ മാത്രം ഈ രോഗത്തിന് അടിമകളാകുന്നുണ്ട്.

കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധി സോണി ജോർജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണൽ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും സംയുക്തമായി ചേർന്ന കമ്മറ്റിയിൽ വച്ച് ഐക്യകണ്ഡേന ആണ് ബാബു മങ്കുഴിയിലിനെ റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീർഘവർഷങ്ങൾ പ്രവർത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായി വളർത്തിയതിൽ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രഞ്ജിത് കുമാറിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സിൽ ഓർത്തുകൊണ്ടായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയിൽ പറഞ്ഞു.

യുക്മയുടെ പ്രാരംഭകാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തനായ ബാബു മങ്കുഴിയില്‍. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബുവിനും വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട സോണിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു.

ഇരുള്‍ വീഴും പാതയില്‍ മെഴുകുതിരിനാളമായി തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റെയും നിലവിളക്കും നിറ ദീപവും നിറനാഴിയും കൊന്നപ്പുവും കണിവെള്ളരിയും തളികയിലേന്തി ഐശ്വര്യവും സമൃദ്ധിയും കാണികാണുവാനായ് കാത്തിരിക്കുന്ന വിഷുവിന്റെയും ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 8 തിയതി ഞായറാഴ്ച്ച 6 മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെന്റിവെയിലിലുള്ള ജൂബിലി ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ദ ഡയനാമിക്‌സ് യുകെയുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതായിരിക്കും.

വാര്‍ഷിക റിപ്പോര്‍ട്ടും പൊതുതെരഞ്ഞടുപ്പിനും ശേഷം യുകെയിലെ പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ എല്ലാ മലയാളി സഹോദരങ്ങളെയും സസ്‌നേഹം സാദരം ക്ഷണിക്കുന്നതായി കെസിഎ എക്‌സിക്്യൂട്ടീവ് അറിയിച്ചു.

87 മില്യണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ഫെയിസ്ബുക്ക്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക 50 മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 87 മില്യണ്‍ ആളുകളുടെ ഡാറ്റ ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നാണ് കരുതുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയിലിയുടെ വെളിപ്പെടുത്തല്‍ ഫെയിസ്ബുക്കിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഫെയിസ്ബുക്കിന് തകര്‍ച്ച നേരിടേണ്ടി വന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയാനും ഡാറ്റ ബ്രീച്ച് കാരണമായിട്ടുണ്ട്. സംഭവത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫെയിസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വരികയും ചെയ്തിരുന്നു.

ഡാറ്റ ബ്രീച്ച് നേരത്തെ കരുതിയിരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡാറ്റ ചോര്‍ന്നവരില്‍ 1.1 മില്യണ്‍ ഉപഭോക്താക്കള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചോര്‍ത്തിയ ഡാറ്റ ഉപയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ട്രംപ് അനുകൂല വികാരം നേടിയെടുക്കുന്നതിന് ആ ഡാറ്റ ഉപയോഗപ്പെടുത്തിയതായിട്ടാണ് കരുതുന്നത്. ഞങ്ങള്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അതുണ്ടാകും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയിസ്ബുക്ക് ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അത് ഉപയോഗിച്ചുവെന്നത് ശുഷ്‌കിച്ച മനസ്ഥിതിയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

ഡാറ്റ ബ്രീച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കണ്ടെത്തുന്നതിനും ഇന്റേണല്‍ ഓഡിറ്റിംഗ് നടത്താന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും മറ്റു സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതിന് ശേഷം ഫെയിസ്ബുക്കില്‍ സെര്‍ച്ച് സെറ്റിംഗ്‌സ് ഉപയോഗിച്ച് ഐഡി കണ്ടെത്തുന്ന ഫീച്ചര്‍ ഫെയിസ്ബുക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ രീതി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. പ്രൈവസി പബ്ലിക് ആയി ഡിഫോള്‍ട്ട് സെറ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ പെട്ടന്ന് സാധിക്കും. ഇത്തരം മാര്‍ഗം ഉപയോഗിച്ചും ഡാറ്റ ചോര്‍ത്താമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.

ലണ്ടന്‍: ആഡംബര ജീവിതത്തിനായി ഇന്ത്യന്‍ വംശജയായ ഫിനാന്‍സ് ചീഫ് ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് അടിച്ചു മാറ്റിയത് 1 മില്യന്‍ പൗണ്ട്. ജൂബിലി ഹാള്‍ ട്രസ്റ്റ് എന്ന ചാരിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് ഇവര്‍ തന്റെ ബാര്‍ക്ലേയ്‌സ് അക്കൗണ്ടിലേക്ക് 905,150.85 മാറ്റിയതായാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന്റെ നാറ്റ് വെസ്റ്റ് അക്കൗണ്ടിലേക്ക് 20,817.50 മാറ്റിയ സംഭവത്തിലും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഏഴ് വര്‍ഷങ്ങള്‍ക്കിടെയാണ് ചസ്ജിത്ത് വര്‍മ്മയെന്ന 37 കാരി ഇത്രയും തട്ടിപ്പ് നടത്തിയത്. സ്വന്തം ഇവന്റ് സ്ഥാപനത്തിന്റെ ഇന്‍വോയ്‌സുകളിലാണ് ഭര്‍ത്താവ് സഞ്ജയ് ശര്‍മക്ക് ഇവര്‍ പണം നല്‍കിയിരിക്കുന്നത്.

കാന്‍കൂണിലേക്ക് യാത്ര പോകാനായി ചെലവായ 14,000 പൗണ്ട്, പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറിന് ചെലവായ പണം, മൈക്കിള്‍ ബൂഡിന്റെ സംഗീതപരിപാടിക്കും ന്യൂയോര്‍ക്ക് നിക്ക്‌സ് ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ പ്രകടനം കാണാനുമായി വിഐപി ടിക്കറ്റെടുക്കാനുള്ള തുക തുടങ്ങിയവ തട്ടിയെടുത്ത പണത്തില്‍ നിന്നാണ് നല്‍കിയത്. പോപ് ഇതിഹാസം ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ ലാസ് വേഗാസ് ഷോയില്‍ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റ് പാക്കേജില്‍ പങ്കെടുക്കാനും ഈ പണം ദമ്പതികള്‍ ഉപയോഗിച്ചതായി വ്യക്തമായി.

ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ചസ്ജിത്ത് വര്‍മ്മയ്ക്ക് ആറ് വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. സഞ്ജയ് വര്‍മ്മയ്ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അത് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഫെബ്രുവരിയില്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു പ്രൈമറി സ്‌കൂളിന്റെ അക്കൗണ്ടില്‍ നിന്ന് 31,382 പൗണ്ട് മോഷ്ടിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയും ചസ്ജിത്ത് കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ 6 മാസത്തെ അധിക ശിക്ഷ കൂടി അനുഭവിക്കണം.

RECENT POSTS
Copyright © . All rights reserved