UK

അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.

റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.

പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.

പോള്‍സണ്‍ ലോനപ്പന്‍

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും നല്ല അസോസിയേഷന്‍ പുരസ്‌കാരം നേടി, അചഞ്ചലമായ നിലപാടുകളോടും, അടങ്ങാത്ത ആവേശോജ്വലതയോടും കുതിക്കുന്ന ഒരു ചെറു കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക പ്രവര്‍ത്തന ഉദ്ഘാടനം നാളെ (ജൂണ്‍ 4) വൈകുന്നേരം 6 മണിക്ക് റുതര്‍ ഗ്ലന്‍ western Avenue ല്‍ വച്ച് മലയാളത്തിന്റെ ആര്‍ദ്ര ഗാനങ്ങളുടെ കളിത്തോഴന്‍ ശ്രീ. ജി വേണുഗോപാല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും.

ഏറെ ഉല്‍സാഹത്തോടും ആവേശത്തോടും കൂടി പ്രവര്‍ത്തിക്കുന്ന നവ നേതൃത്വവും അതിന് എല്ലാ പിന്തുണയും നല്‍കുന്ന മുഴുവന്‍ അംഗങ്ങളും ഒത്തുചേരുമ്പോള്‍ ഈ വര്‍ഷത്തെ കലാകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്യുജ്വലമാകും.

ടീം കലാകേരളമൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും, സ്‌നേഹവിരുന്നും ചടങ്ങിന് മാറ്റുകൂട്ടും.

ബ്രിട്ടിനിലും യൂറോപ്പിന്റെ പല ഭാഗഭങ്ങളിലും വിസ കാര്‍ഡ് ഉപോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് തടസം നേരിട്ടത്. ഒരു ഹാര്‍ഡ് വെയര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷോപ്പുകളിലും പെട്രോള്‍ സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റുമായി കുടുങ്ങിയത്. അപ്രതീക്ഷിത തകരാറില്‍ പണമിടപാടുകള്‍ നടത്താനാകാതെ വന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു സിസ്റ്റം തകരാറാണ് ഈയവസ്ഥയിലേക്ക് നയിച്ചതെന്ന് വിസ വക്താവ് പറഞ്ഞു. തകരാര്‍ പരിഹരിച്ചുവെന്നും ഇപ്പോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വക്താവ് വ്യക്തമാക്കി. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും എന്നാല്‍ അല്‍പ സമയത്തേക്ക് ഒരു തകരാര്‍ ഈ ലക്ഷ്യത്തില്‍ നിന്ന് കമ്പനിയെ പിന്നോട്ടടിച്ചുവെന്നും വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ വിസ ഖേദം പ്രകടിപ്പിക്കുന്നതായും വിസ അറിയിച്ചു.

കാര്‍ഡ് പേയ്‌മെന്റുകള്‍ നടക്കാതെ വന്നതോടെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ റീട്ടെയിലര്‍മാര്‍ കാര്‍ഡ് പര്‍ച്ചേസുകള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതേസമയം മാസ്റ്റര്‍കാര്‍ഡ് ഇടപാടുകള്‍ക്ക് തകരാറുകളൊന്നും ഉണ്ടായതുമില്ല.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വരുന്ന സെപ്റ്റംബര്‍ 22-ാം തിയതി പൂര്‍വാധികം ഭംഗിയായി നടത്തപ്പെടും. എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുത്താതെ മുന്‍പോട്ടു പോകും. വിവിധ കലാപരിപാടികള്‍ യുകെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമയുടെ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിക്കും

GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22-ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്കു ശേഷം കലാപരിപാടികള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക 07859060320, 07886247099, 07846443318.

ഡോക്ടര്‍മാരുടെ ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയണമെന്ന് ആവശ്യവുമായി മന്ത്രിമാര്‍. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് ഇമിഗ്രേഷന്‍ ക്വോട്ടയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തില്‍ ഇളവു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരും ഇതിനെ പിന്തുണച്ചേക്കും.

ഇളവ് അനുവദിക്കപ്പെട്ടാല്‍ വിദഗ്ദ്ധ മേഖലയിലുള്ള ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മറ്റു മേഖലയിലെ കമ്പനികള്‍ക്കും അത് ഉപകാരമാകും. വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ജാവിദിന്റെ മുന്‍ഗാമിയായ ആംബര്‍ റൂഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഹണ്ടും ക്ലാര്‍ക്കും റൂഡിനൊപ്പം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആരോഗ്യമേഖലയിലും വ്യവസായങ്ങളിലും വിദഗ്ദ്ധ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വിദേശത്തു നിന്ന് കൂടുതല്‍ നിയമനം നടത്തുകയാണ് ഇതിന് ഒരു പോംവഴി.

93,000 വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്കു വേണ്ടി പണം മുടക്കി കനത്ത നഷ്ടമേറ്റുവാങ്ങല്‍, വെയിറ്റിംഗ് ലിസ്റ്റുകളുടെ ദൈര്‍ഘ്യം കൂടല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതു മൂലം സംജാതമാകുമെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ട്രെയിനിംഗ് പ്ലേസുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമാകാനായി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നിലവിലുള്ള ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് ഹണ്ട് ആവശ്യപ്പെടുന്നത്.

മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടുകൂടി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ രൂപംകൊടുക്കുകയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറി പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്ക്ക് ആശ്വാസമരുളുന്ന നിറകൈദീപമായി മാറിയ പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയിലെ പുതിയ നാഷണല്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു. ലോകമെമ്പാടുമുള്ള പ്രവാസികളോടൊത്ത് ചിന്തിച്ചുകൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കിക്കൊണ്ടും യുകെയിലെ മലയാളികളായ നാം ഓരോരുത്തരും അഭിമാനപൂര്‍വം പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബത്തില്‍ അംഗമാകാനുള്ള അവസരം സംജാതമായിരിക്കുന്നു.

യുകെ മലയാളികളായ നാം ഓരോരുത്തരും നമ്മുടെ കുടുംബാതിര്‍ത്തികള്‍ക്കപ്പുറത്ത് വിശാലമായ മാനവികതയിലേക്കും സൗഹൃദത്തിലേക്കും നടന്ന് മുന്നേറാം. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ് എന്ന സത്യം ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സഹജീവികള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോഴാണ് മനസിലാകുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ലോകത്തില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും ഉണ്ടാകട്ടെ. അതിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകട്ടെ.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടനില്‍ പല മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തോടൊപ്പം നമ്മെ കൈപിടിച്ച് നടത്തുന്നത് യുകെയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംഘടനാ പാടവവും കരുത്തും തെളിയിച്ച യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതരായ ഒരുപറ്റം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇവര്‍ക്കൊപ്പം നമുക്കും കൈകോര്‍ത്ത് മുന്നേറാം.

ഇവര്‍ ഭാരവാഹികള്‍

സൈമി ജോര്‍ജ് – നാഷണല്‍ കോഓര്‍ഡിനേറ്റര്‍
മംഗളന്‍ വിദ്യാസാഗര്‍ – പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി
ബിനോ ആന്റണി – വൈസ് പ്രസിഡന്റ്
ജോണ്‍സണ്‍ തോമസ് – ജനറല്‍ സെക്രട്ടറി
മോനി ഷിജോ – ജോയിന്റ് സെക്രട്ടറി
ജോണി ജോസഫ് കല്ലട – ട്രഷറര്‍
വര്‍ഗീസ് ജോണ്‍ – യൂറോപ്പ് പ്രതിനിധി (നാഷണല്‍ കമ്മിറ്റി മെംബര്‍)
സാം തിരുവാതില്‍ – പ്രോജക്ട് മാനേജര്‍/അഡൈ്വസര്‍
ലിഡോ ജോര്‍ജ് – ചാരിറ്റി മാനേജ്‌മെന്റ്
അജിത് പാലിയത്ത് – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
മീര കമല്‍ – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
ആന്‍സി ജോയി – നാഷണല്‍ കമ്മിറ്റി മെംബര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെയിലെ സംഗീത പ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ മഴവില്‍ സംഗീതത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത അഭിമാനാര്‍ഹമാണ്.
പല വര്‍ണങ്ങളില്‍ സപ്തസ്വരങ്ങള്‍ അലിയിച്ചു ചേര്‍ത്ത, വിസ്മയ രാവിന് മാറ്റ് കൂട്ടാന്‍ മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ വില്‍സ് സ്വരാജ് എത്തുക എന്നത് മഴവില്‍ സംഗീതത്തിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി അണിയിക്കുകയാണ്. ശ്രീ വില്‍സ് സ്വരാജ് ഇതാദ്യമായല്ല മഴവില്‍ സംഗീതത്തില്‍ അതിഥിയായെത്തുന്നത്, കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ
യുകെ സന്ദര്‍ശനത്തിന്റെ അരങ്ങേറ്റം ഈ മഴവില്‍ സംഗീതവേദിയായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ഇപ്രാവശ്യവും എത്തുകയാണ് നമ്മെ സംഗീതാസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കാന്‍.

എല്ലാ പ്രായത്തിലുള്ളവരുടെയും കലാപരിപാടികളും ഉള്‍പെടുത്തിയാണ് ഈ സംഗീതവിരുന്നു ഒരുക്കിയിരിക്കുന്നത്, അതില്‍ എടുത്ത് പറയാനുള്ളത് സാലിസ്‌ബെറിയില്‍ നിന്നുമുള്ള മിന്നാ ജോസും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയാണ്. മണ്മറഞ്ഞ താരകം ശ്രീദേവിയെ ആദരിക്കുവാനാണു ഇതിലൂടെ ഈ കൊച്ചുകലാകാരികള്‍ ലക്ഷ്യമിടുന്നത്.

ഗായക ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും റ്റെസ്സ്മോള്‍ ജോര്‍ജിന്റെയും പിന്നെ പാട്ടുകളെ ഇഷ്ടപെടുന്ന ഒരു കൂട്ടം കമ്മറ്റി അംഗങ്ങളുടെയും സ്വപ്ന സാഷാത്കാരമാണ് ജൂണ്‍ രണ്ടിന് ബൗണ്‍മോത്തില്‍ അരങ്ങേറുന്നത്. മറക്കാതെ വരുക അനുഗ്രഹിക്കുക പിന്നെ എല്ലാം മറന്ന് ആസ്വദിക്കുക.

രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.

95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.

ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.

പട്ടണങ്ങളും നഗരങ്ങളുമായുള്ള വ്യതിയാനം കുടിയേറ്റക്കാരുടെ വരവോടെ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരുള്ള മേഖലകളില്‍ ഈ വിഭജനത്തെക്കുറിച്ചുള്ള തോന്നല്‍ ഉയര്‍ന്ന തോതിലായി മാറിയെന്നും ബ്രിട്ടീഷുകാര്‍ കരുതുന്നു. അതേസമയം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്ന അഭിപ്രായം ജനതയ്ക്കുണ്ടെന്നും ഡെമോസ് പറയുന്നു. നോസ്റ്റാള്‍ജിയയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും കുരുങ്ങിക്കിടക്കുന്ന ജര്‍മനി, ഫ്രാന്‍സ് എന്നിവരെപ്പോലെയാകരുത് എന്നാണ് ജനത കരുതുന്നത്.

ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകള്‍ നടത്തിയ വിശകലനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെമോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1000 സ്‌കൈ ടിവി സബ്‌സ്‌ക്രൈബര്‍മാരിലായിരുന്നു പോള്‍ നടത്തിയത്. ഇവരില്‍ 43 ശതമാനം പേര്‍ ഇമിഗ്രേഷന് അനുകൂലമായി സംസാരിച്ചപ്പോള്‍ 44 ശതമാനം പേര്‍ ഇതിന് ദോഷഫലങ്ങളാണുള്ളതെന്ന് പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved