പ്രോസ്‌റ്റേറ്റ് വീക്കത്തിന് പുതിയ ചികിത്സാരീതി കൊണ്ടുവരാനൊരുങ്ങി എന്‍എച്ച്എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ചികിത്സാ സംവിധാനം വരുന്നത്. നോണ്‍-ക്യാന്‍സറസായിട്ടുള്ള പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുക. പ്രോസ്‌റ്റേറ്റ് ആര്‍ട്ടെറി എംബോളൈസേഷന്‍ എന്നറിയപ്പെടുന്ന ആ രോഗം മൂത്രം തടസത്തിനും ഇന്‍ഫക്ഷെനും കാരണമാകും. കൂടാതെ പ്രോസ്‌റ്റേറ്റിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുവാനും കലകള്‍ക്ക് നാശം വരുത്തുവാനും രോഗത്തിന് സാധിക്കും. നിലവില്‍ ഓപ്പറേഷന്‍, മരുന്ന് ചികിത്സ ലഭ്യമാണെങ്കിലും പുതിയ സംവിധാനം ഇവയെക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ചികിത്സയ്ക്കായി നടത്തുന്ന സര്‍ജറികള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. സര്‍ജറികള്‍ക്ക് ശേഷം വന്ധ്യതയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎഇ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി വെറും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം സര്‍ജറിക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കാം. പ്രോസ്‌റ്റേറ്റിലേക്ക് ഒരു ട്യൂബ് കടത്തിയാണ് ചികിത്സ നടപ്പിലാക്കുക. ഇതര ചികിത്സകളേക്കാള്‍ ഫലപ്രദമാണ് പിഎഇ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്(എന്‍ഐസിഇ) അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യുകെയിലെ 20 സെന്ററുകളില്‍ ഈ ചികിത്സാ രീതി ലഭ്യമാണ്. എന്‍ഐസിഇയുടെ നിര്‍ദേശം പുറത്തുവന്നതോടെ കൂടുതല്‍ സെന്ററുകളിലേക്ക് ഇവ വ്യാപിപ്പിക്കും.
നിലവില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നടപ്പിലാക്കാനാണ് എന്‍ഐസിഇ നിര്‍ദേശം. പക്ഷേ സ്‌കോട്‌ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചികിത്സ കൊണ്ടുവരാന്‍ കഴിയും. 50 വയസിന് ശേഷമുള്ള ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്കും പ്രോസ്‌റ്റേറ്റ് എന്‍ലാന്‍ജ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മൂത്രതടസമാണ് ഇത്തരക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന പ്രശ്‌നം. പുതിയ ചികിത്സാരീതി രോഗികളായ പുരുഷന്മാരെ ഏറെ സഹായിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. നിഗല്‍ ഹാക്കിംഗ് പറഞ്ഞു. രോഗികളുടെ ലൈംഗിക ശേഷിയെ ബാധിക്കാതെ തന്നെ ചികിത്സ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിജു സ്റ്റീഫന്‍
കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ഉള്ള മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെ യുകെയിലേക്ക് കുടിയേറിയ മോനിപ്പള്ളിക്കാരുടെ പന്ത്രണ്ടാമത് സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച (21/4/18) സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള വിന്‍സ്ഫോര്‍ഡ് എന്ന സ്ഥലത്തെ യുണെറ്റഡ് റിഫോര്‍മേഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ടു. യുകെയില്‍ നടന്ന കഴിഞ്ഞ പതിനൊന്ന് സംഗമങ്ങളിനേക്കാളും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏതാണ്ട് 200 നടുത്ത് പേര്‍ ഈ വര്‍ഷത്തെ മോനിപ്പള്ളി സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണിയ്ക്ക് കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ തരം ഇന്‍ഡോര്‍ ഗെയിമുകള്‍ സെക്രട്ടറി വിനോദ് ഇലവുങ്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. അതിന് ശേഷം ബീഫ് ഫ്രൈയും മീന്‍ കറിയും പുളിശേരി, ചിക്കന്‍ കറി, തോരന്‍ എല്ലാമടങ്ങിയ വിഭവസമൃദ്ധമായ ഊണിന് ശേഷം ബിനു ജോര്‍ജ് ഇരുപുളംകാട്ടില്‍ സാസ്‌കാരിക സമ്മേളനം തുടങ്ങുന്നതിനുള്ള അറിയിപ്പുമായി വേദിയില്‍ എത്തി. റോയി കാഞ്ഞിരത്താനം പത്താം സംഗമത്തില്‍ മോനിപ്പള്ളിയെ ക്കുറിച്ച് എഴുതി ജോജി കോട്ടയം സഗീതം നല്കി. ബിജു നാരായണന്‍ ആലപിച്ച ”മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമം” എന്ന ഗാനം ആലപിക്കാന്‍ ആങ്കര്‍ ബിനു ഇരുപുളം കാട്ടില്‍ സ്റ്റീഫന്‍ താന്നിമൂട്ടിലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു.
വളരെ ലളിതമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംഗമം ആതിഥേയത്വം വഹിച്ച ജിന്‍സ് തോട്ടപ്ലാക്കില്‍ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി വിനോദ് ജലവുങ്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുകയും തുടര്‍ന്ന് സംഗമത്തിന്റെ പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍ പ്രവാസികളായി താമസിയ്ക്കുമ്പോള്‍ ജനിച്ച നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ചുരുങ്ങിയ സമയം എടുത്ത് പ്രസംഗം നടത്തിയതിന് ശേഷം ചാരിറ്റി നടത്തിയതിന്റെ കണക്ക് അവതരിപ്പിച്ചു. ജോണി സാര്‍ ഇലവുംകുഴുപ്പില്‍, സംഗമത്തിന്റെ ആദ്യ പ്രസിഡന്റ് ജോസഫ് ഇലവുങ്കല്‍, സൈമണ്‍ മടത്താംച്ചേരി എല്ലാവരും ചേര്‍ന്ന് പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് മൂന്ന് റൗണ്ട് മല്‍സരമുള്ള ബെസ്റ്റ് കപ്പിള്‍സ് മത്സരങ്ങള്‍, മോനിപ്പള്ളിയിലുള്ള കുന്നക്കാട്ട് മലയും മുതുകുളം മലയുടെയും പേരുകള്‍ ഇട്ട് പുരുഷന്‍മാരുടെ വടംവലി മത്സരം, കൂടാതെ വനിതകള്‍ക്കും കുട്ടികള്‍ക്കും വടം വലി മല്‍സരം നടത്തുകയുണ്ടായി. വാട്ട്‌സ്ആപ്പ് മത്സര വിജയികള്‍ക്കും മനോജ് എല്‍ഐസി ജോളി ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത സാരിയുടെ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ മാസം ബര്‍ത്ത്‌ഡേ ഉള്ള എല്ലാവരും ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന കപ്പിള്‍സിനും പുതിയ കപ്പിള്‍സും കേക്ക് കട്ട് ചെയുകയുണ്ടായി. ബെസ്റ്റ് കപ്പിള്‍സ് മല്‍സരത്തില്‍ വിജയിച്ച സ്റ്റിവി, റോബിന്‍, ജെയ്‌മോന്‍, രമ്യ കുടുബങ്ങള്‍ക്ക് സമ്മാനം നല്കുകയുണ്ടായി. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് എല്ലാവരും ചേര്‍ന്ന് ഡാന്‍സ് കളിച്ച് ഏതാണ്ട് 8 മണിയ്ക്ക് മോനിപ്പള്ളി സംഗമം അവസാനിച്ചു. അടുത്ത വര്‍ഷത്തെ സംഗമം വൂസ്റ്ററില്‍ വച്ച് നടത്താന്‍ തീരുമാനിയ്ക്കുകയുണ്ടായി
മിഡില്‍സ്ബറോയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കത്തിയുമായി മോഷണത്തിനെത്തുമ്പോള്‍ പോള്‍ ക്രിസ്റ്റിയന്‍ കാലഗാന്‍ എന്ന മോഷ്ടാവിന് ഇത്രയും വലിയ പണി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടയുടമയായ രമ്യമുകി ഇത്‌ലയനാഥന്‍ തിരിച്ചടിച്ച രീതിയാണ് ഇയാളെ ഞെട്ടിച്ചത്. പണപ്പെട്ടിയും കൈക്കലാക്കി സൈക്കിളില്‍ സ്ഥലം വിടാനൊരുങ്ങിയ ഇയാളെ വടിയും പരസ്യബോര്‍ഡും മറ്റും ഉപയോഗിച്ച് രമ്യമുകി നേരിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് തിലപാന്‍ തില്ലൈനനാഥന്‍ കാലഗാന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
മോഷണ ശ്രമത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഇയാള്‍ക്ക് തടവ് ശിക്ഷയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. മിഡില്‍സ്ബറോയിലെ നോര്‍ത്ത് ഓംസ്ബി, കിംഗ്‌സ് റോഡിലുള്ള ഏര്‍ണീസ് കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ ഫലപ്രദമായി തടുന്ന രമ്യമുകി അതിനിടയില്‍ത്തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും മോഷ്ടാവിനെ നേരിടുകയുമായിരുന്നു. സൈക്കിളില്‍ കടന്നുകളയാന്‍ കാലഗാന്‍ ശ്രമിച്ചെങ്കിലും രമ്യമുകി സൈക്കിളിന്റെ പിന്നില്‍ പിടിച്ചു വലിച്ച് ഇയാളെ തിരികെയെത്തിച്ചു.
ഇതോടെ പണപ്പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. രമ്യമുകിക്ക് നേരെ ഇയാള്‍ കത്തി വീശുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടിയായിരുന്നു തങ്ങള്‍ ഉപയോഗിച്ച പ്രധാന ആയുധമെന്ന് ദമ്പതികള്‍ പറഞ്ഞു. 1990ല്‍ കാലഗാന്‍ മോഷണത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷത്തെ തടവില്‍ കുറയരുതെന്ന് ടീസൈഡ് ക്രൗണ്‍ കോര്‍ട്ട് നിര്‍ദേശിച്ചു.
യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുമതിയില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വയസിന്റെ കോളത്തില്‍ 16ന് താഴെയാണെന്ന് രേഖപ്പെടുത്തിയാല്‍ ഓട്ടോമാറ്റിക്കായി അനുമതി നിഷേധിക്കപ്പെടും. പുതിയ പ്രൈവസി നിയമം ഒരാഴ്ച്ചയ്ക്കകം നിലവില്‍ വരുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയിസ്ബുക്കും തങ്ങളുടെ ഡാറ്റ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 13 വയസാണ് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി. ലോകത്തില്‍ തന്നെ ഏറെ പ്രചാരമുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. 2009ല്‍ പുറത്തിറങ്ങിയ ആപ്പിന് കോടിക്കണക്കിന് ഉപഭോക്താക്കള്‍ സ്വന്തമായുണ്ട്.
കമ്പനിയുടെ പ്രായപരിധി സംബന്ധിച്ച ഡാറ്റ പോളിസിയിലെ മാറ്റം യൂറോപ്പില്‍ മാത്രമാണ് ബാധകമാവുക. വാട്‌സ്ആപ്പും ഫെയിസ്ബുക്കും ഒരേ കമ്പനിയുടെ കീഴിലാണെങ്കിലും ഇരു കൂട്ടര്‍ക്കും വ്യത്യസ്തമായ ഡാറ്റ പോളിസിയാണ് നിലവിലുള്ളത്. യൂറോപ്പില്‍ ജീവിക്കുന്ന 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫെയിസ്ബുക്കിന് നല്‍കണമെങ്കില്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ ഗാര്‍ഡിയന്റെയോ നോമിനേഷന്‍ അത്യാവശ്യമാണെന്ന് പുതിയ ഡാറ്റ പോളിസി നിര്‍ദേശിക്കുന്നു. ഇത്തരം നോമിനേഷനുകള്‍ ലഭിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മുഴുവനായും ഉപയോഗിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന് വിധേയമായിട്ടാണ് പുതിയ ഡാറ്റ പോളിസിയുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് പൊളിറ്റിക്കല്‍ അനാലിസിസ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതേസമയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത് ഉപഭോക്താക്കളുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ മനസിലാക്കുന്നതിനല്ലെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ള പരിമിതമായ വിവരങ്ങള്‍ സുരക്ഷിതമായ സൂക്ഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ബ്ലോഗില്‍ കുറിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിക്കുന്നതും ഫെയിസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വാട്‌സ്ആപ്പിന്റെ തീരുമാനവും നേരത്തെ വിവാദമായിരുന്നു.
ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും യുഎസ് ടിവി താരം മേഗന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച് മെയ് 19 നാണ് ഹാരി മേഗന്‍ രാജകീയ വിവാഹം. വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്രയും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഗനും പ്രിയങ്കയും 2015ല്‍ കാനഡില്‍ വച്ച് സുഹൃത്തുക്കളായവരാണ്.
തന്റെ ലൈഫ് സ്‌റ്റൈല്‍ ബ്ലോഗിനായി ഒരിക്കല്‍ പ്രിയങ്കയെ മേഗന്‍ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. കഴിഞ്ഞ ദിവസം പുറത്തു വന്ന ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ മേഗനും ഇടംനേടിയിരുന്നു. സുഹൃത്തിന് ആശംസകളുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേഗന്റെ ബ്രൈഡ്‌സ് ഗേളായി പ്രിയങ്ക ഉണ്ടാകുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുമൊന്നിച്ചുള്ള യാത്രകളും ചിത്രങ്ങളുമൊക്കെ നേരത്തെ വാര്‍ത്തയായിരുന്നു.
പ്രിയങ്ക മേഗനൊപ്പം എത്തുമോ എന്നുള്ള ആകാംക്ഷയിലാണ് ബോളിവുഡ് ആരാധകരും. എത്തിയാല്‍ രാജകുമാരിക്കൊപ്പം ബ്രൈഡ്‌സ് ഗേള്‍ ആകുന്ന ആദ്യ താരമാകും പ്രിയങ്ക. ടെന്നിസ് താരം സെറീന വില്ല്യംസ്, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ജെസീക്ക മള്‍റൂണി, നടിയും മോഡലുമായ മില്ലി മക്കിന്റോഷ്, വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകള്‍ ഷാര്‍ലറ്റ് രാജകുമാരി, കേറ്റ് മിഡില്‍ടണ്‍, ഫാഷന്‍ ഡിസൈനര്‍ മിഷ നൂനൂ എന്നിവരാണ് പ്രിയങ്കയ്ക്ക് പുറമെ മേഗന്റെ ബ്രൈഡ്‌സ്‌മേയ്ഡിന്റെ പട്ടികയിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെപി മറയൂര്‍
ബാംബ്രിഡ്ജ് : വടക്കന്‍ ഐര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍മ്മാ കലാകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാമത് കെര്‍മ്മാ നൃത്തോത്സവം ഏപ്രില്‍ 28ന് ബാണ്‍ബ്രിഡ്ജ് കങഇ തിയറ്ററില്‍ നടക്കും.പ്രശസ്ത നടന്‍ ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.പ്രത്യേക അതിഥിയായി പ്രശസ്ത മലയാളം നോവലിസ്റ്റ് ജോണ്‍ വര്‍ഗ്ഗീസ് പരിപാടിയില്‍ പങ്കെടുക്കും. കര്‍മ്മാ ഫെസ്റ്റ് നടക്കുന്ന കങഇ തിയറ്ററില്‍ അന്നേ ദിവസം തന്നെ മലയാളികളുടെ സാംസ്‌കാരിക സംഭവനയെ കുറിച്ചുള്ള ‘അരങ്ങ്’ ഡോക്കുമെന്ററിയുടെ രണ്ടാം ഭാഗ ചിത്രീകരണവും നടക്കും. കര്‍മ്മാ കലാകേന്ദ്രം പ്രധാന പങ്കാളി ആകുന്ന ഡോക്കുമെന്ററിയുടെ നിര്‍മാണ ചുമതല വഹിക്കുന്നത് ‘കെറ്റില്‍ ഓഫ് ഫിഷ്’ എന്ന ഐറിഷ് ഫിലിം കമ്പനിയാണ്.
കര്‍മ്മാ കലാകേന്ദ്രത്തിലെ നൃത്ത വിദ്യാര്‍ത്ഥിനികളുടെ സീനിയര്‍ വിഭാഗത്തിന്റെ അരങ്ങേറ്റ നൃത്ത പരിപാടിയ്ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടിയില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥിനികളും വ്യത്യസ്ത രീതിയില്‍ ഉള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിക്കും.ശങ്കര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഈ തവണത്തെ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ പൊലിമ നല്‍കും.കൂടാതെ ബള്‍ഗേറിയന്‍ ബി.ജി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ കര്‍മ്മാ ഫെസ്റ്റിന് കൂടുതല്‍ ചാരുത പകരും.കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ ക്ളാസ്സിക്കല്‍ നര്‍ത്തകര്‍ അവതരിപ്പിച്ച കുമ്മാട്ടി നൃത്തം ഏറെ പ്രശംസ പിടിച്ചിരുന്നു.
ശങ്കറിന്റെ സാന്നിധ്യം പതിവിലും തിരക്ക് ഉണ്ടാകാന്‍ ഇടയാകും എന്നതിനാല്‍ ഈ വര്‍ഷത്തെ കര്‍മ്മാ ഫെസ്റ്റിന് 5 പൗണ്ട് ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിയുടെ മേല്‍വിലാസം ചുവടെ
Address:
IMC Banbridge
26 Banbridge Place
Banbridge BT32 3DF
സാധാരണയായി പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഒരു അമ്മയുടെ പ്രകൃതമായിരുന്നില്ല അന്ന് കെയിറ്റിന്റേത്. രാജവീഥിയിലൂടെ കുഞ്ഞിനെയും മാറിലണച്ച് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ അമ്മയെപ്പോലെയായിരുന്നു അവള്‍. രാജ്യത്തിന്റെ ഭാവി കീരിടാവകാശിയെ ലോകത്തിന് മുന്നില്‍ ആദ്യമായി കാണിക്കുമ്പോള്‍ കെയിറ്റ് ധരിച്ച വസ്ത്രത്തെപ്പറ്റി വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമായിരുന്നു കെയിറ്റിന്റെ വേഷം. വെള്ള നിറത്തിലുള്ള തുണികൊണ്ട് പുതപ്പിച്ച് യുകെയുടെ പുതിയ കിരീടവകാശിയും.
കുഞ്ഞിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. പേര് ഉടന്‍ തന്നെ അറിയിക്കുമെന്ന് വില്യം വ്യക്തമാക്കി. ഇടാനുദ്ദേശിക്കുന്ന പേര് സംബന്ധിച്ച് വാതുവെപ്പുകളും സജീവമായിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഫിലിപ്പ് രാജകുമാരന്റെയും ആറാമത്തെ ഈ അനന്തരാവകാശിക്ക് ആര്‍തര്‍ എന്ന പേരായിരിക്കും നല്‍കുകയെന്നാണ് ഭൂരിപക്ഷവും കരുതുന്നത്. കുഞ്ഞിനെ പരിചപ്പെടുത്തല്‍ ചടങ്ങിനെത്തിയ കെയിറ്റിന്റെ അദ്ഭുത സൗന്ദര്യത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ സജീവമായികൊണ്ടിരിക്കുന്നത്.
പ്രസവിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് വില്യമിനോടപ്പം കെയിറ്റ് ആളുകളെ കാണുന്നത്. അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളുടെ അമ്മയാണെന്ന് കണ്ടാല്‍ മനസിലാകുകയില്ലെന്നാണ് മാധ്യമ പ്രവര്‍ത്തക സാറാ വൈന്‍ കെയിറ്റിനെക്കുറിച്ച് പറഞ്ഞത്. കെയിറ്റിന്റെ പ്രായത്തിലുള്ള മിക്ക അമ്മമാരുടെയും ശരീരത്തില്‍ പ്രസവത്തിന്റെയും പ്രായത്തിന്റേതുമായി വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ ഞങ്ങളുടെ കെയിറ്റിന്റെ കാര്യത്തില്‍ മറിച്ചാണെന്ന് സാറാ വൈന്‍ വ്യക്തമാക്കുന്നു. പ്രസവത്തിന് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് കെയിറ്റ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അദ്ഭുതപ്പെടാനില്ലായിരുന്നു. പക്ഷേ പ്രസവത്തിന് മണിക്കൂറുകള്‍ക്കകം വളരെ ആത്മവിശ്വാസത്തോടെ ഹൈ ഹീല്‍ ചെരിപ്പ് ധരിച്ച് കെയിറ്റ് എത്തിയെന്നത് അദ്ഭുതമുളവാക്കുന്ന കാര്യമാണെന്നും വൈന്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റ് രജിസട്രേഷന്‍ നടത്താനുള്ള മൊബൈല്‍ ആപ്പ് ഐഫോണുകളില്‍ ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് ഐഫോണുകളാണ്. ബയോമെട്രിക് പാസ്‌പോര്‍ട്ടുകളിലെ ചിപ്പുകള്‍ റീഡ് ചെയ്യാനുള്ള സൗകര്യം ഐഫോണുകളില്‍ ലഭ്യമല്ലാത്തത് കാരണമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വിശദീകരിച്ചു. പ്രസ്തുത ആപ്പ് യൂസര്‍ ഫ്രണ്ട്‌ലി ആയിരിക്കുമെന്നും ഏതൊരാള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഫോണുകളില്‍ ആപ്പ് ലഭ്യമല്ലെന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ഇയു പൗരന്മാര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്നും ലിബറല്‍ ഡമോക്രാറ്റ് എംഇപി കാതറീന്‍ ബിയറര്‍ പറഞ്ഞു.
എംഇപിമാര്‍ ഹോം ഓഫീസ് ഉദ്യോഗസ്ഥരുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള മൊബൈല്‍ ബ്രാന്റുകളിലൊന്നാണ് ആപ്പിളിന്റേത്. കൗമാരക്കാരായ ആളുകള്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും വലിയ ഡിമാന്റുള്ള ഐഫോണുകള്‍ തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നത്. ഐഫോണില്‍ ആപ്പ് ലഭ്യമല്ലാതാവുന്നതോടെ മറ്റുള്ളവരുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കടം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയുണ്ടാകും. അതേസമയം ഓണ്‍ലൈന്‍ മാര്‍ഗം രജിസ്റ്റര്‍ ചെയ്യാന്‍ അസൗകര്യവും ബുദ്ധിമുട്ടും നേരിടുന്നവര്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നോണ്‍-ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അതോറിറ്റിയോടുള്ള ഇയു രാഷ്ട്രീയ നേതാക്കളുടെയും പൗരന്മാരുടെയും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹോം ഓഫീസില്‍ നിന്നും കരീബീയന്‍ നാടുകളില്‍ നിന്ന് എത്തിയവരുടെ ലാന്‍ഡിംഗ് രേഖകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം ഇയു പൗരന്മാരുടെ രേഖകളും കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷം രാജ്യത്ത് തുടരാനുള്ള നടപടി ക്രമങ്ങളില്‍ ഇളവു വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്
M62 മോട്ടോർവേയിൽ വൈകുന്നേരം ആറുമണിയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 ഗൂളിനും 37 ഹൗഡനും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ദീർഘനേരത്തേയ്ക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹംബർ സൈഡ് പോലീസും ഫയർ സർവീസും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഔസ് ബ്രിഡ്ജിലുണ്ടായ അപകടത്തെ തുടർന്നാണ് മോട്ടോർവേ അടച്ചത്. എത്ര വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ല. എമർജൻസി സർവീസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡ്രസിംഗ് ഗൗണിന്റെ ചരടുപയോഗിച്ച് ഏഴു വയസുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിനെ വിളിച്ച് അറിയിച്ചു. പുരാവസ്തു കച്ചവടക്കാരനായ റോബര്‍ട്ട് പീറ്റേഴ്‌സ് എന്ന 56കാരനാണ് തന്റെ മകളായ സോഫിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 3നായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ ചരട് മുറുക്കി അര മണിക്കൂറോളം ഇയാള്‍ പിടിച്ചുവെച്ചുവെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. മരണമുറപ്പാക്കിയ ശേഷം ഇയാള്‍ പോലീസില്‍ വിളിച്ച് ഒരു കൊലപാതകം നടന്നിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. താനാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
പുതിയ സ്‌കൂളില്‍ രണ്ടര ആഴ്ച നീളുന്ന അവധിയുടെ അവസാന ഘട്ടത്തിലായിരുന്നു സോഫിയ. കുട്ടിയെ കൊലപ്പെടുത്തിയതിന് പ്രത്യേക കാരണമൊന്നും പറയാനുമുണ്ടായിരുന്നില്ല. കൊല നടത്തുമ്പോള്‍ പീറ്റേഴ്‌സിന്റെ മാനസികനില എന്തായിരുന്നുവെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അത്ര ഗുരുതരമല്ലാത്ത വിഷാദരോഗത്തിന് ആ സമയത്ത് ഇയാള്‍ അടിമയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ മുകുള്‍ ചൗള ക്യുസി പറഞ്ഞു. എന്നാല്‍ ഒരു കൊലപാതകത്തിലേക്ക് ഈ അവസ്ഥ നയിക്കാന്‍ സാധ്യതയില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
സൗത്ത് വെസ്റ്റ് ലണ്ടനിലെ റെയ്ന്‍സ് പാര്‍ക്കിലെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. പോലീസില്‍ വിളിച്ച് കൊല നടന്നുവെന്ന് അറിയിച്ചപ്പോള്‍ ആരാണ് ചെയ്തതെന്ന് ഓപ്പറേറ്റര്‍ ചോദിച്ചു. താനാണ് അത് ചെയ്തതെന്ന് പീറ്റേഴ്‌സ പറയുകയായിരുന്നു. വീട്ടില്‍ പോലീസ് എത്തിയപ്പോളും ഇയാള്‍ അവിടെയുണ്ടായിരുന്നു. ബെഡ്‌റൂമില്‍ കുട്ടിയുണ്ടെന്നും താന്‍ അവളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും അയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി കുട്ടിക്ക് സിപിആറും അഡ്രിനാലിന്‍ കുത്തിവെയ്പ്പും നല്‍കിയപ്പോള്‍ ചെറിയ ഹൃദയമിടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സെന്റ് ജോര്‍ജസ് ഹോസ്പിറ്റലില്‍ വെച്ചാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.