ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.

വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.