യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം നികുതിദായകന് ഭാരമാകുമെന്ന് ആശങ്ക. ആറ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ബ്രെക്‌സിറ്റിനായി ഇതുവരെ ചെലവഴിച്ചത് 346 മില്യന്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ തുക ഉപകരിക്കുമായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായം പിന്തുടരുന്ന ക്യാംപെയിന്‍ ഗ്രൂപ്പുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷത്തോടെ ഈ തുക 1 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഒരു മില്യന്‍ എന്ന കണക്കിനാണ് പണം ചെലവായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഈ നിരക്ക് 2.6 മില്യനായി ഉയരുമെന്നും ഇവര്‍ സൂചന നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റ് ചെലവഴിച്ച തുക 2403 നഴ്‌സുമാര്‍ക്കും 3000ത്തോളം പോലീസുകാര്‍ക്കും 2357 ഫയര്‍ഫൈറ്റര്‍മാര്‍ക്കും വേതനം നല്‍കാന്‍ ഉപയോഗിക്കാമായിരുന്നുവത്രേ! ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്ന പണം 2139 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത വര്‍ഷം ബ്രെക്‌സിറ്റിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക 6310 നഴ്‌സുമാരെയും 7411 പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിന് വിനിയോഗിക്കാമായിരുന്നതാണെന്നും കണക്കുകള്‍ പറയുന്നു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന അനാവശ്യ ചെലവുകളേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വേ നല്‍കുന്നതെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ സിഇഒ എലോയ്‌സ് റ്റോഡ് വ്യക്തമാക്കി. പൊതുമേഖല സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ബ്രെക്‌സിറ്റിന്റെ പേരില്‍ ഈ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.
ലീഡ്‌സില്‍ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച ആന്‍ മഗൂറി എന്ന അധ്യാപികയുടെ ഭര്‍ത്താവ് കേസില്‍ അധികൃതര്‍ സ്വീകരിച്ച സമീപനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. 66കാരനായ ഡോണ്‍ ആണ് സംഭവം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടിട്ടും കൊലപാതകത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും തനിക്ക് നല്‍കിയില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ എന്താണ് സംഭവിച്ചതെന്നും കുറ്റവാളിയായ വിദ്യാര്‍ത്ഥിയുടെ സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ഡോണ്‍ കുറ്റപ്പെടുത്തുന്നത്.

ലീഡ്‌സിലെ കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വെച്ചാണ് ആന്‍ മഗൂറി കൊല്ലപ്പെടുന്നത്. അന്ന് 15 വയസുണ്ടായിരുന്ന വില്‍ കോര്‍ണിക്ക് എന്ന വിദ്യാര്‍ത്ഥിയായിരുന്നു പ്രതി. അധ്യാപികയുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. കോര്‍ണിക്കിന് വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു മാനസികരോഗമുണ്ടായിരുന്നുവെന്നാണ് സൈക്യാട്രിസ്റ്റുകള്‍ പറയുന്നത്. 20 വര്‍ഷമെങ്കിലും ഇയാളെ തടവിലിടണമെന്നാണ് അവര്‍ നല്‍കിയ ശുപാര്‍ശ. എന്നാല്‍ സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഡോണ്‍ ആരോപിക്കുന്നത്. ജോലി ചെയ്തതിന് ഒരു അധ്യാപിക കൊല്ലപ്പെട്ടതില്‍ സ്‌കൂള്‍, കൗണ്‍സില്‍, പോലീസ്, സര്‍ക്കാര്‍ എന്നിവര്‍ വീഴ്ച വരുത്തിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

കൊലയാളിക്ക് തങ്ങളേക്കാള്‍ പരിഗണന ലഭിച്ചു. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു കുട്ടിയെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്‌കൂളിലെത്താന്‍ എങ്ങനെ അനുവദിച്ചു എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആരും തയ്യാറായില്ല. ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റുകള്‍ നിഷേധിക്കപ്പെട്ടു. വിഷയത്തില്‍ ഒരു ഘട്ടത്തിലും സുതാര്യതയുണ്ടായില്ലെന്നും ഡോണ്‍ പറയുന്നു. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിശബ്ദതയുടെ ഒരു മതിലാണ് തനിക്കു മുന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടന്റെ തീരപ്രദേശങ്ങള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാരോ ഇന്‍ ഫേര്‍ണസ് ആണ് ബ്രിട്ടനില്‍ മയക്കുമരുന്ന് അനുബന്ധ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശം. കഴിഞ്ഞ ഡിസംബറിന് ശേഷം 12 മരണങ്ങളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് മാത്രമുണ്ടായത്. ഇംഗ്ലണ്ടിന്റെ ചിക്കാഗോ എന്നാണ് ഇപ്പോള്‍ ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥ ഹെറോയിന്‍ വിപണിക്കൊത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് വീണിരിക്കുന്നത്.

കുംബ്രിയ മേഖലയിലാണ് ബാരോയും സ്ഥിതിചെയ്യുന്നത്. കുംബ്രിയയിലെ മയക്കുമരുന്ന് പ്രശ്‌നം പുതിയതല്ല. ഇതിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് വിപണി സജീവമാണ്. ഇവിടെ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള പെര്‍ണിത്ത് എന്ന സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മയക്കുമരുന്ന് വ്യാപാരത്തില്‍ കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ ബാരോയില്‍ നടക്കുന്നത് എല്ലാ മുന്‍ റെക്കോര്‍ഡുകളെയും ഭേദിക്കുന്ന വിധത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളാണ്. മയക്കുമരുന്ന് ഇടപാടുകളില്‍ മുന്‍പരിചയമുള്ളവരെപ്പോലും ഞെട്ടിക്കുന്ന വിധത്തിലാണത്രേ ബാരോയിലെ മയക്കുമരുന്ന് കച്ചവടവും ഉപയോഗവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെമ്പാടും മയക്കുമരുന്നുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ബാരോയില്‍ അതിനേക്കാളൊക്കെ ഉയര്‍ന്ന നിരക്കിലാണ് മരണങ്ങളുണ്ടാകുന്നതെന്ന് കുംബ്രിയ പോലീസിലെ നിക്ക് കോഫ്‌ലന്‍ പറയുന്നു. 67,000 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 2016ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഒരുലക്ഷം പേരില്‍ രണ്ട് മരണങ്ങള്‍ മാത്രമാണ് ഹെറോയിന്‍, മോര്‍ഫീന്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹെറോയിന്‍ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്ന ബ്ലാക്ക് പൂളില്‍ 14 പേര്‍ മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ ബാരോയില്‍ ഈ നിരക്ക് ഇപ്പോള്‍ത്തന്നെ കടന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്കേറിയ റോഡിലൂടെ ഓട്ടോപൈലറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഇന്ത്യന്‍ വംശജന്റെ ഡ്രൈവിംഗ് ലൈസന്‍സ് 18 മാസത്തേക്ക് കോടതി റദ്ദാക്കി. ഭവേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടതി ചെലവിലേക്ക് 1800 പൗണ്ടും 100 മണിക്കൂര്‍ വേതനമില്ലാ ജോലിയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. 2017 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം1 നോര്‍ത്ത്ബൗണ്ട് ക്യാരേജ് വേയിലൂടെ തന്റെ ടെസ്ല എസ് 60 നില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടേല്‍ കാറിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഉപയോഗിച്ചുവെന്നതാണ് ആരോപിക്കപ്പെട്ടിരുന്ന കുറ്റം. കാര്‍ ഓട്ടോപൈലറ്റ് മോഡിലിട്ട പട്ടേല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

എം1 പാതയില്‍ തിരക്കേറിയ സമയത്താണ് പട്ടേലിന്റെ സാഹസമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ വാഹനം മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കേസില്‍ പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പട്ടേല്‍ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി വെറും 5 മാസങ്ങള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ റോഡിലെ സാഹസം ഇയാളെ കുടുക്കുകയായിരുന്നു.

ഏതാണ്ട് 70,000 പൗണ്ട് വിലയുള്ള കാറാണ് ടല്‍സ എസ് 60. പട്ടേല്‍ ഓട്ടോപൈലറ്റ് മോഡില്‍ വാഹനം 40 മൈല്‍ വേഗതയിലാണ് ഓടിച്ചുകൊണ്ടിരുന്നത്. കാറിലെ ഓട്ടോപൈലറ്റ് സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ നിന്ന പട്ടേല്‍ മാറിയിരുന്നതോടെ കാറിന്റെ നിയന്ത്രണം ഇയാള്‍ക്ക് പൂര്‍ണമായും നഷ്ടമായിരിന്നു. ഇത്തരം അശ്രദ്ധമായ സാഹസങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അശ്രദ്ധ ഇയാളുടെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പട്ടേല്‍ തെറ്റ് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ ശേഷം വാഹനവുമായി നിരത്തിലിറങ്ങിയ രോഗി അപകടത്തില്‍പ്പെട്ടു. തോമസ് സിയലോങ്കയെന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ഒരു സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സര്‍ജറിക്ക് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനം നിലനില്‍ക്കുമെന്നും വാഹനമോടിക്കാനോ ഇതര ജോലികള്‍ ചെയ്യാനോ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചതാണ് അപകടത്തിന് കാരണം. സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകാമെന്ന് തോമസിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇയാള്‍ കാമുകിയോടൊത്ത് ആശുപത്രി വിടുകയും ചെയ്തിരുന്നു. ഹോട്ടലില്‍ നിന്ന് ഇരുവരും ഡിന്നര്‍ കഴിച്ച ശേഷം വീട്ടിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഓപ്പറേഷന് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനത്തിലായിരുന്ന തോമസിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് വാഹനമോടിച്ച് അപകടം വിളിച്ചു വരുത്തിയ തോമസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 12 മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 1,229 പൗണ്ട് പിഴയും സിറ്റി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ത്താത് ഭാഗ്യംകൊണ്ടാണെന്ന് കേസ് അന്വേഷിച്ച ഓഫീസര്‍ റെബേക്ക ഹോഡ്ജ് വ്യക്തമാക്കി. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം താന്‍ ഉപയോഗിക്കുകയാണെന്നും ഹോഡ്ജ് കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു കേസ് ഞാന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് മോണിറ്ററിംഗ് ലോയര്‍ നിക്ക് ഫ്രീമാന്‍ പറയുന്നു. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനമോടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ കോടതിയില്‍ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ ഈ കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നത് പോലും അവഗണിച്ചാണ് കുറ്റം ആരോപിക്കപ്പെട്ടയാള്‍ വാഹനമോടിച്ചിരിക്കുന്നത്. മറുവാദഗതികള്‍ ഒന്നും തന്നെ ഉന്നയിക്കാനില്ലെന്നും നിക്ക് ഫ്രീമാന്‍ വ്യക്തമാക്കി. കോടതിക്ക് ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് ഫ്രീമാന്‍ പറഞ്ഞു.
ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2015ന് ശേഷം എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത് ഏതാണ്ട് 6.5 മില്യണ്‍ പൗണ്ടാണ്. ഏകദേശം 16,866 യാത്രകളുടെ ബില്ലാണിത്. ഇവര്‍ നടത്തിയ മിക്ക യാത്രകളുടെയും ടിക്കറ്റുകള്‍ ബിസിനസ് ക്ലാസുകളിലേതായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്‍എച്ച്എസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ആഢംബര യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍എച്ച്എസിനെ ബാധ്യതകളില്‍ നിന്ന് കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മെയ് സര്‍ക്കാര്‍.

716 ബിസിനസ് ക്ലാസ് വിമാനയാത്രകളും 174 പ്രീമിയം ഇക്കോണമി യാത്രകളുമാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു യാത്രകളും നടത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് മാത്രമായി 2.2 മില്യണ്‍ പൗണ്ടും പ്രീമിയം ഇക്കോണമി യാത്രകള്‍ക്കായി 241,345 പൗണ്ടുമാണ് ചെലവഴിച്ചിരിക്കുന്നത്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഏതാണ്ട് 4 ബില്യണോളം പൗണ്ട് ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക നികുതി ഏര്‍പ്പെടുത്തുന്നത് വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.

എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസിനെ നേരം വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പണം അനാവിശ്യമായി ധൂര്‍ത്തടിക്കുകയാണ് എന്‍എച്ച്എസ് ചെയ്യുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ എന്‍എച്ച്എസ് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് ക്ലാസ് യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങളുടെ ലംഘനമാണ്. 1000 പൗണ്ട് ചെലവുള്ള 615 വിമാനയാത്രകളാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് സാന്റിയാഗോയിലേക്ക് ഒക്ടോബറില്‍ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ജീവനക്കാരന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. അന്ന് 6,231 പൗണ്ടാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ചത്.
വിദേശങ്ങളില്‍ നിന്ന് എന്‍എച്ച്എസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഹോം ഓഫീസ് വിസ നിഷേധിക്കുന്നു. ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയിരിക്കുന്നത് രോഗികള്‍ക്കായിരിക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. 30 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിയമിക്കുന്നതിനായി നോര്‍ത്ത്-വെസ്റ്റിലെ ഒരു സ്‌കീമിലേക്ക് നിയോഗിക്കപ്പെട്ട നൂറോളം ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബറിനു ശേഷം 400ഓളം വിദേശ ഡോക്ടര്‍മാര്‍ക്കുള്ള വിസ ഹോം ഓഫീസ് നിഷേധിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമര്‍ ബിബിസിയോട് പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവ് മൂലം ക്ലിനിക്കുകള്‍ റദ്ദാക്കപ്പെടുകയും രോഗികളുടെ പരിശോധനയില്‍ പോലും താമസമുണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള മെഡിക്കല്‍ സംഘത്തിനുമേല്‍ ഇതുമൂലം സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം വിന്ററില്‍ എന്‍എച്ച്എസ് നേരിട്ട പ്രവര്‍ത്തന പ്രതിസന്ധി എല്ലാവരും കണ്ടതാണ്. എന്നിട്ടും ഈ വിധത്തിലുള്ള നടപടിയെടുക്കാന്‍ ഹോം ഓഫീസിന് കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ചീഫ് ഓഫീസര്‍ ജോണ്‍ റൂസ് പറഞ്ഞത്.

ഇംഗ്ലണ്ടില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസകളുടെ പ്രതിമാസ പരിധി കഴിയുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ താല്‍പര്യത്തിന് അനുസരിച്ചാണ് ഇമിഗ്രേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലുകളില്‍ യുകെ പൗരന്‍മാര്‍ക്ക് ആദ്യം അവസരം നല്‍കിയ ശേഷം മാത്രമായിരിക്കും വിദേശ പൗരന്‍മാരെ പരിഗണിക്കുകയെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.
തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.

ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.

ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.
ലണ്ടൻ∙ ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക്. മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയും അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാനാണ് ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ വികാരമായ വെബ്ലിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ 900 മില്യൺ പൗണ്ടിന്റെ ക്വട്ടേഷൻ നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമ കൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.
സ്റ്റേഡിയത്തിന് 600 മില്യൺ പൗണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 300 മില്യം പൗണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്. ബിസിനസ് ലാഭത്തേക്കാളുപരി സ്റ്റേഡിയം സ്വന്തമാക്കാനുള്ള മോഹവിലയാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായ ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻ.എഫ്.എൽ. ഫ്രാഞ്ചൈസി ജാക്സൺ വില്ലെ വെംബ്ലിയിൽ സ്ഥിരമായി കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.
92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കയായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നു മുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്. ഇതു സ്വകാര്യ വ്യക്തിക്കു വിൽക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൗണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽ നിന്നുള്ള 120 മില്യൺ പൗണ്ടും ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത ഫുട്ബോൾ അസോസിയേഷനു കൊടുത്തു തീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്നു പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. പ്രമുഖ ക്ലബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്.
ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇതു ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാകുമെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.
ടോമി തോമസ്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആള്‍ക്കാരുടെ ആഗ്രഹപ്രകാരം 2017 ഒക്ടോബകര്‍ 30ിന് ഇവിടെയും എസ്സെന്‍സ് രൂപംകൊണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗിക ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല.
വിദ്യാഭ്യാസത്തിലൂടെ ജനങ്ങള്‍ക്ക് കിട്ടിയ അറിവ് പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്നതിനുപകരം മസ്തിഷ്‌കപ്രഷാളനത്തിലൂടെ ജനങ്ങളില്‍ ഇടുങ്ങിയ ചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളര്‍ത്തുവാനാണ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളില്‍ മുഴുകിയവരും ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മല്‍സരം. ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകള്‍ ചവിട്ടിക്കയറുവാന്‍ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക് തള്ളിവിടുവാനാണ് സുഖലോലുപതയില്‍ മുങ്ങിക്കുളിക്കുന്ന മതരാഷ്ട്രീയക്കോമരങ്ങള്‍ക്കു താല്പര്യം.
നാം ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ കാണുന്ന സര്‍വ ഐശ്വര്യങ്ങള്‍ക്കും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപ്പറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കില്‍ മാത്രമേ മതരാഷ്ട്രീയ നേതാക്കള്‍ക്ക് നിലനില്‍പ്പുള്ളൂ. അയ്യായിരവും രണ്ടായിരവും വര്‍ഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ക്കോ നൂറുകണക്കിന് വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുന്നില്ല.
നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകള്‍ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട് അവരെ നിഷ്‌ക്രിയരാകുന്ന മതനേതാക്കള്‍ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു പരക്കംപായുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാന്‍ യൂറോപ് ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ ശ്രമിക്കുന്നത് നമ്മുടെ കണ്‍മുമ്പിലുണ്ട്.
സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകര്‍ന്നടിയിലും സംഭവിച്ചത് നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയാണ്. ഈ അവസരത്തിലാണ് മാറ്റങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന യുവാക്കള്‍ക്കു ആശയും പ്രതീക്ഷയും ആയി എസ്സെന്‍സ് ക്ലബ്ബ് മുന്നോട്ടുവരുന്നത്. മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്, മത രാഷ്ട്രീയ നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സര്‍ഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമര്‍ത്തിയതിന്റെ ഫലമായിരുന്നു.
അതില്‍ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മള്‍ യൂറോപ്പില്‍ കണ്ടത്. ആ അന്ധകാരത്തില്‍നിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാല്‍ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളാക്കുവാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെന്‍സ് യുകെ ശ്രമിക്കുന്നത്.
ജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാര്‍ഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെന്‍സിലൂടെ സാധിക്കുന്നത്. അനീതിക്കും അനൈക്യത്തിനും പാരതന്ത്ര്യത്തിനും വിരാമമിട്ടുകൊണ്ട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക് ചവിട്ടിക്കയറണമെങ്കില്‍ തങ്ങള്‍ക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളില്‍ പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തില്‍ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ്.
ചരിത്രം എടുത്തു പരിശോധിച്ചാല്‍ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നില്‍ അറിവില്‍ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം. ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെന്‍സ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.
കച്ചവടതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ എസ്സെന്‍സിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെന്‍സിനു നേടുവാന്‍ സാധിച്ചിരിക്കുന്നു. കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവര്‍ത്തികളും അടിമകളുമാകാതെ അവര്‍ പടുത്തുയര്‍ത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകള്‍ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാന്‍ എസ്സെന്‍സ് ക്ലബ്ബിനോട് ജാതി മത വര്‍ഗ്ഗ ലിംഗ വ്യത്യസമില്ലാതെ കൈകോര്‍ക്കുക.
ജനസേവനമെന്ന വ്യാജേന പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കള്‍ യുകെയിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടു പറക്കുമ്പോള്‍ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഏഴിലധികം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയതും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാര്‍ഡ് നേടിയ, പ്രശസ്ത വാഗ്മിയും സംവാദകനുമായ ശ്രീ. ഇ. രവിചന്ദ്രന്‍ യുകെയില്‍ വരുന്നത്.
വ്യാജചികിത്സാവിദഗ്ദ്ധരും ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്പേറിയ നഗ്‌നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങള്‍ നേരിട്ടുകേള്‍ക്കുവാനും ആശയസംവാദനത്തിനുമുള്ള സുവര്‍ണ്ണാവസരത്തിലേക്ക് ഏവര്‍ക്കും ഹാര്‍ദവമായ സ്വാഗതം. യുകെയിലെ വിവിധ നഗരങ്ങളിലും അയര്‍ലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികള്‍ താഴെപ്പറയുന്നവയാണ്.
1. ഹ്യൂമനിസം അണ്‍പ്ലഗ്ഗ്ഡ്.
മെയ് 14 ന് 4 pm – 9 pm
വൈന്‍ കോണ്‍ഫറന്‍സ് സെന്റര്‍, 131 , ഗര്‍വോക് ഹില്‍,
ഡാണ്‍ഫേം ലൈന്‍. എഡിന്‍ബര്‍ഗ്. KY11 4JU. ഫോണ്‍ – 07443892438, 07727406149
2. സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം
മെയ് 16 ന് 6 pm – 9 pm. നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച് ഹാള്‍, 12 സട്ടന്‍ റോഡ്, ഓക്‌സ്‌ഫോര്‍ഡ്. OX3 9RB. ഫോണ്‍- 07874002934, 07415500102
3. സോറി അലന്‍
മെയ് 19 ന് 2 pm – 9 pm. ബ്രിട്ടാനിയ കണ്‍ട്രി ഹോസ് ഹോട്ടല്‍,
പാലറ്റിന്‍ റോഡ്, ഡിഡ്‌സ്ബറി, മാഞ്ചസ്റ്റര്‍. M20 2WG. ഫോണ്‍- 07415500102, 07874002934
4. മുട്ടുമടക്കിയ നാസ
മെയ് 20 ന് 4 pm – 10 pm ഒയാസിസ് അക്കാദമി, 50 ഹോംഫീല്‍ഡ് റോഡ്, കോള്‍സ്ടന്‍. ക്രോയിഡന്‍. CR5 1ES., ഫോണ്‍- 07874002934, 07702873539
5. വാലസ് & വെയില്‍സ്
മെയ് 24 ന് 8 pm -11 pm. സെന്റ് ഫിലിപ് ഇവാന്‍സ് കമ്മ്യൂണിറ്റി ഹാള്‍, ലാണെണ്ടിയറാന്‍, കാര്‍ഡിഫ്. CF23 9UL ഫോണ്‍- 07505202005
6. ഭീതിവ്യാപാരികള്‍
മെയ് 26 ന് 4 pm – 10 pm. ട്രിനിറ്റി സെന്റര്‍, ഈസ്റ്റ് അവന്യു, മനോര്‍ പാര്‍ക്ക്. ഈസ്‌റ് ഹാം E12 6SG. ഫോണ്‍- 07737240192, 07930134340.
7. ജനനാനന്തര ജീവിതം.
മെയ് 27 ന് 5 pm – 10 pm ദി പ്ലാസ ഹോട്ടല്‍, തളറ്റ്, ഡബ്‌ളിന്‍. D24 X2FC. ഫോണ്‍- 0872263917, 0879289885.