UK

ബ്രക്സിറ്റിന്‍റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന നിര്‍ണ്ണായക കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലണ്ടനിലേക്ക് തിരിക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടന്‍ വേദിയാകുന്നത്.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും നല്ല നയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ലോകജനസംഖ്യയില്‍ 32ശതമാനമാണ് കോമണ്‍വെല്‍ത്ത് കൂട്ടായ്മയ്ക്കുള്ളത്. ഇതില്‍ സിംഹഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുമ്പോഴുണ്ടാകുന്ന വാണിജ്യ, വ്യാപാര നഷ്ടങ്ങള്‍ കോമണ്‍വെല്‍ത്ത് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലൂടെ മറികടക്കാമെന്നാണ് ബ്രിട്ടന്‍റെ കണക്കുകൂട്ടല്‍.

ഉച്ചകോടിയുടെ ഭാഗമായി ചേരുന്ന അംഗരാജ്യങ്ങളിലെ വ്യാപാരികളും നിക്ഷേപകരും പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിലാണ് ബ്രിട്ടന്‍റെ കണ്ണ്. എല്ലാ വന്‍കരകളിലും പ്രാതിനിധ്യമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ വ്യാപാരം ഇരുപത് ശതമാനം വര്‍ധിപ്പിക്കാമെന്ന് ബ്രിട്ടണ്‍ കരുതുന്നു. എഴുപതിനായിരം കോടി ഡോളറിന്‍റെ പ്രത്യക്ഷ നിക്ഷേപവും പ്രതീക്ഷിക്കുന്നു. സന്ദര്‍ശക വീസാ നിരക്ക് കുറയ്ക്കാനൊരുങ്ങുന്ന ബ്രിട്ടന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തുക.

ഇറച്ചി സ്പര്‍ശിക്കാന്‍ പേടിയുള്ളവര്‍ക്കായി പുതിയ പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സെയിന്‍സ്‌ബെറി. ചിക്കന്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല പുതിയ പാക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്ലാസ്റ്റിക്ക് പാക്കിംഗ് ഇറച്ചി സ്പര്‍ശിക്കാതെ തന്നെ പാചകം ചെയ്യുന്നതിന് അനുയോജ്യമായതാണ്. ചിക്കന്‍ നേരിട്ട് പാനിലേക്ക് ഇട്ട് കുക്ക് ചെയ്‌തെടുക്കാം. 1980കള്‍ക്ക് ശേഷം ജനിച്ച മിക്കവരും ചിക്കന്‍ നേരിട്ട് സ്പര്‍ശിക്കാന്‍ പേടിയുള്ളവരാണ്. ഇത്തരം ആളുകളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ പാക്കിംഗ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. ഫുഡ് പോയിസണ്‍ ഭയന്ന് പലരും കോഴിയിറച്ചി കൈകൊണ്ട് സ്പര്‍ശിക്കാറില്ലെന്നും ചിലര്‍ ചിക്കന്‍ പാചകം ചെയ്യുന്നതിന് മുന്‍പ് ഡെറ്റോള്‍ സ്‌പ്രേ ചെയ്യാറുണ്ടെന്നും കടയുടമകള്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളില്‍ പലരും പ്രത്യേകിച്ച് യുവാക്കളായിട്ടുള്ളവര്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതില്‍ ഭയമുള്ളവരാണ്. ചില ഉപഭോക്താക്കള്‍ വളരെ തിരക്കുള്ളവരായതിനാല്‍ ചിക്കന്‍ വൃത്തിയാക്കുക തുടങ്ങിയവയ്ക്ക് സമയം ലഭിക്കാത്തവരും. ഇരു കൂട്ടര്‍ക്കും പുതിയ പാക്കിംഗ് ഉപകാരപ്രദമാകും. നേരെ ഫ്രയിംഗ് പാനിലേക്ക് ഇട്ട് ചിക്കന്‍ കുക്ക് ചെയ്യാന്‍ പുതിയ പാക്കിംഗ് പ്രകാരം സാധിക്കുമെന്നും സെയിന്‍സ്‌ബെറി മീറ്റ്, ഫിഷ്, പൗള്‍ട്ടറി പ്രോഡക്ട്‌സ് ഡെവല്പമെന്റ് മാനേജര്‍ കാതറീന്‍ ഹാള്‍ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ ചിക്കന്‍ സ്പര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് വളര്‍ന്നു വരുന്ന പേടിയെക്കുറിച്ച് കാതറീന്‍ ഹാളും പൗള്‍ട്ടറി മേഖലയിലെ വിദഗ്ദ്ധരും പഠനം നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

1980നു ശേഷം ജനിച്ചവര്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ശ്രമിക്കുന്നവരാണ് എന്നാല്‍ ചിക്കന്‍ പാചകം ചെയ്യുന്ന കാര്യത്തില്‍ മാത്രം ചെറിയ പരിഭ്രമം ഉള്ളവരാണ്. ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയാത്തതാണ് പരിഭ്രമം സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഹാള്‍ പറഞ്ഞു. യുവാക്കള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. വീട്ടില്‍ പാചകം ചെയ്യുന്ന ശീലം കുറഞ്ഞു വരികയാണ്. വേറെയാരെങ്കിലും തനിക്കായി പാചകം ചെയ്തു തരികയാണെങ്കില്‍ നന്നാവുമെന്നാണ് ഇവര്‍ കരുതുന്നതെന്നും ഹാള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയ ബാധിക്കുന്നതിനെക്കുറിച്ചും ഫുഡ്‌പോയിസണ്‍ ഉണ്ടാവുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത് ഭയമില്ലാതാക്കുന്നതിന് കാരണമാകുമെന്നും ഹാള്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയും പാശ്ചാത്യ ലോകവും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന് പ്രതിരോധ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. പ്രതിരോധ മേഖലയില്‍ മതിയായ നിക്ഷേപം നടത്താത്തതിനാല്‍ ശീതയുദ്ധ സമയത്തെ അതേവിധത്തിലുള്ള ഭീഷണിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ദ്ധനായ ജൂലിയന്‍ ലൂയിസ് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകം നില്‍ക്കുമ്പോള്‍ നാറ്റോ നിര്‍ദേശിച്ചിരിക്കുന്ന 2 ശതമാനം മിനിമം സൈനികഫണ്ട് പോലും വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.

കോമണ്‍സിലെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഡിഫന്‍സ് ബജറ്റ് വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. അതേ സമയം ഡിഫന്‍സ് കമ്മിറ്റി ഇത് ചെവിക്കൊള്ളുന്നില്ല. ജിഡിപിയുടെ രണ്ട് ശതമാനമാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നതെന്നാണ് 2016ലെ റിപ്പോര്‍ട്ട് പറയുന്നത്. ശീതയുദ്ധകാലത്ത് ജിഡിപിയുടെ 4.5-5 ശതമാനത്തിനിടയിലായിരുന്നു ഡിഫന്‍സിനായി നീക്കിവെച്ചിരുന്നത്. ശീതയുദ്ധത്തിനൊടുവില്‍ 90കളില്‍ ചെലവു ചുരുക്കലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പോലും 3 ശതമാനം തുക വകയിരുത്തിയിരുന്നു.

ഇപ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ശീതയുദ്ധകാലത്തേക്കാള്‍ മോശം അവസ്ഥയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വെറും രണ്ട് ശതമാനം മാത്രമാണ് നിക്ഷേപം. ഇത് ഒട്ടും മതിയാവില്ല. തീവ്രവാദമായിരുന്നു അടുത്തകാലം വരെയുള്ള ഭീഷണിയെങ്കില്‍ രാജ്യങ്ങള്‍ ഭീഷണിയാകുന്ന സ്ഥിതിവിശേഷം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഇവയുടെ രണ്ടിന്റെയും ഒരുമിച്ചുള്ള ആക്രമണം 1980കളില്‍ റഷ്യയുടെയും ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെയും ഭാഗത്തു നിന്നുണ്ടായതാണ് അവസാന അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആക്രമണത്തിന് അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.

ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്.

ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു.

അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.

ഹരികുമാര്‍ ഗോപാലന്‍

കാശ്മീരില്‍ അതി ഭീകരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍ വിഷു ആഘോഷം ശ്രദ്ധേയമായി .

ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമ്യ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പട്ടുപടി പിന്തുണ അറിയിച്ചത് .
പരിപാടികളുടെ മുഖൃഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്കു കൊളുത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നിട് കുട്ടികളെ കൊണ്ട് വിഷുക്കണികാണിച്ചു. അതിനുശേഷം വിഷുകൈനീട്ടംം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി .

ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

കുട്ടികളും മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്തത്തില്‍ അവധരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി, .മത സഹോദരൃത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ .
മതസഹോദരൃത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു.

വൈകുന്നേരം 6 മണിക്കാരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത് .
പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ്ജ് നന്ദി പറഞ്ഞു

ന്യൂസ് ഡെസ്ക്.

എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.

ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ചിക്കന്‍ പൊട്ടിത്തെറിച്ചത്

ചേരുവകള്‍

ബോണ്‍ലെസ്സ്ചിക്കന്‍ മിനി സ്ട്രിപ്‌സ് 500 ഗ്രാം

ചില്ലി പൌഡര്‍ 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍

കുരുമുളകുപൊടി 1 ടീസ്പൂണ്‍

ഗരം മസാല 1/ 2 ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍

മുട്ട 1 എണ്ണം

ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ് )4 എണ്ണം

കോണ്‍ ഫ്‌ലോര്‍ 1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഓയില്‍ വറക്കുവാനാവശ്യത്തിന്

ബാര്‍ബിക്യു സ്റ്റിക്‌സ് 5 എണ്ണം

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ് ബൗളില്‍ ചിക്കന്‍ എടുത്തു അതിലേക്കു ചില്ലി പൌഡര്‍, മഞ്ഞള്‍പൊടി, കുരുമുളകുപൊടി , ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി മാരി നെറ്റ് ചെയ്‌തെടുക്കുക . മാരി നെറ്റ് ചെയ്ത ചിക്കന്‍ 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക .ബാര്‍ബിക്യു സ്റ്റിക്‌സ് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക .ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ്) എടുത്തു ഒരു കത്രിക കൊണ്ട് ചെറുതായിട്ട് നീളത്തില്‍ മുറിച്ചെടുക്കുക .ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത് മുട്ടയും കോണ്‍ഫ്‌ളോറും ചേര്‍ത്തു് നന്നായി മിക്‌സ് ചെയ്യുക .ഓരോ ചിക്കന്‍ സ്ട്രിപ്‌സും എടുത്തു ബാര്‍ബിക്യു സ്റ്റിക്കില്‍ കോര്‍ത്തെടുക്കുക. ഈ ചിക്കന്‍ സ്റ്റിക്കുകള്‍ മുറിച്ചു വച്ചിരിക്കുന്ന പേസ്ട്രി ഷീറ്റ്‌സില്‍ നന്നായി റോള്‍ ചെയ്‌തെടുക്കുക . ചിക്കന്‍ പൂര്‍ണ്ണമായും ഈ ഷീറ്റ്‌സ് കൊണ്ട് കവര്‍ ചെയ്യണം .ഒരു പരന്ന ഫ്രയിങ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ചെറുതീയില്‍ നന്നായി വറത്തെടുക്കുക. ചൂടോടെ ചിക്കന്‍ പൊട്ടിത്തെറിച്ചത് ടൊമാറ്റോ സോസിനൊപ്പമോ ചില്ലി സോസിനൊപ്പമോ സെര്‍വ് ചെയ്യുക.


ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഴ്ചയില്‍ അഞ്ച് ഗ്ലാസിലേറെ വൈന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 5 ഗ്ലാസ് എന്നത് സുരക്ഷിതമായ പരിധിയിലാണ്. എന്നാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും ലോകമൊട്ടാകെ 6 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരക്കാരുടെ ആയുസ്സിലെ ദിനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നത്. അളവില്ലാതെ ബിയര്‍ കഴിക്കുന്നതും സമാന ഫലമാണേ്രത ഉളവാക്കുക.

ആഴ്ചയില്‍ പത്തോ അതിലധികമോ ഡ്രിങ്കുകള്‍ കഴിക്കുന്നവരുടെ ജീവിതത്തില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ ഇല്ലാതാകുമത്രേ. ഓരോ യൂണിറ്റിനും 15 മിനിറ്റ് വീതമാണ് നഷ്ടമാകുന്നത്. ഒരു സിഗരറ്റ് വലിച്ചാലും ഇതേ ഫലം തന്നെയാണ് ഉണ്ടാകുക. മദ്യപാനം കുറയ്ക്കുന്നത് നിരവധി കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഇതിലൂടെ ജീവിത ദൈര്‍ഘ്യത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാമെന്നും ഗവേഷണം നയിച്ച കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡോ.ആന്‍ജല വുഡ് പറയുന്നു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ജോസഫിന്റെ നിര്‍ദേശമനുസരിച്ച് 2016ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതുന്നത് ആഴ്ചയില്‍ 14 യൂണിറ്റ് ആല്‍ക്കഹോള്‍ മാത്രമാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പൊതുവായുള്ള നിര്‍ദേശമാണ് ഇത്. പുരുഷന്‍മാര്‍ 28 യൂണിറ്റിനു സ്ത്രീകള്‍ 21 യൂണിറ്റിനു മുകളില്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നും ഇതില്‍ പറയുന്നു.

എന്നാല്‍ പുതിയ പഠനമനുസരിച്ച് 5 ഡ്രിങ്കുകള്‍ മാത്രമാണ് സുരക്ഷിത പരിധി. 12.5 യൂണിറ്റുകള്‍ വരും ഇത്. 4 ശതമാനം വീര്യമുള്ള ബിയറിന്റെ 5 പൈന്റുകളും 13 ശതമാനം വീര്യമുള്ള അഞ്ച് 175 മില്ലി ഗ്ലാസ് വൈനും മാത്രമേ സുരക്ഷിതമായി കഴിക്കാനാകൂ. സ്‌ട്രോക്ക്, ഹൃദ്രോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളാണ് ഇതിനു മേല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

പ്രത്യേക ലേഖകൻ

കവൻട്രി : യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തിൽ നടന്ന വിഷുക്കൈനീട്ടം പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ ചാരിതാർഥ്യത്തോടെ നാളെ കവൻട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം . നൂറിലേറെ പേർക്ക് കൈനീട്ടവും വിഷുക്കണിയും കാണാൻ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്ഷം വിഷു ആഘോഷിക്കാൻ കവൻട്രി സമാജം തയ്യാറെടുക്കുന്നത് . നാളെ രാവിലെ പതിനൊന്നര മുതൽ ആറു മണി വരെയുള്ള വിവിധ ആധ്യാല്മിക സാംസ്ക്കാരിക ചടങ്ങുകളോടെ നടക്കുന്ന ആഘോഷത്തിൽ കോമെഡി താരം കലാഭവൻ ദിലീപ് , ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി സുരേഷ് എന്നിവർ അതിഥികളായി എത്തും . പാരമ്പരാഗത ചടങ്ങുകളോടെ ഹൈന്ദവ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ നൽകുന്ന കവൻട്രി ഹിന്ദു സമാജം ചടങ്ങുകൾക്ക് ഹിന്ദു വെൽഫെയർ യുകെ ചെയര്മാന് ടി ഹരിദാസ് , നാഷണൽ കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നിട്ടുണ്ട് .

കണിവെള്ളരിയും കൊന്നപ്പൂവും കൈതച്ചക്കയും മാങ്ങയും അടക്കമുള്ള ഫലവര്ഗങ്ങളും വാൽക്കണ്ണാടിയും പുതുവസ്ത്രവും പുരാണ ഗ്രന്ഥവും ഒക്കെയായി കണി ഒരുക്കി പുതുവർഷത്തെ വരവേൽക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമെന്ന് പ്രോഗാം കോ ഓഡിനേറ്റർ സ്മിത അജികുമാർ അറിയിച്ചു . തുടർന്ന് വനിതാ അംഗങ്ങളുടെ നെത്ര്വതത്തിൽ വിളക്കുപൂജയും ലളിത സഹസ്രനാമ അർച്ചനയും നടക്കും . തുടർന്ന് നാക്കിലയിൽ വിഭവസമൃദമായ വിഷു സദ്യ ഉണ്ടാകും . നാടൻ വിഭവങ്ങൾ ഒരുക്കിയാണ് സദ്യ തയ്യാറാക്കിയിരിക്കുന്നതിനു സദ്യക്ക് ചുക്കാൻ പിടിക്കുന്ന ജെമിനി ദിനേശ് അറിയിച്ചു . നൂറോളം പേരാണ് സദ്യ ഉണ്ണാൻ ഇതുവരെ രെജിസ്ടർ ചെയ്തിരിക്കുന്നത് .

വിഷു ആഘോഷിക്കുമ്പോൾ അനാഥ ബാല്യങ്ങളുടെ മുഖത്തും ആനന്ദം എത്തിക്കാൻ കവൻട്രി ഹിന്ദു സമാജം നടത്തിയ ശ്രമം യുകെയിലെ മുഴുവൻ സമാജങ്ങൾക്കും മാതൃകയാവുകയാണ് . നെത്ര്വതം ഇല്ലാതെ പ്രവർത്തിക്കുന്ന കവൻട്രി ഹിന്ദു സമാജം 375 പൗണ്ട് സമാഹരിച്ചാണ് ഇന്ന് രാവിലെ ആലുവയിൽ നടന്ന ചടങ്ങിൽ ചൊവാര മാതൃച്ഛായ , തൃക്കാരിയൂർ ബാലഭവൻ എന്നീ അഗതി മന്ദിരങ്ങൾക്കു വിഷുകൈനീട്ടം നൽകിയത് . യുകെ ഹിന്ദു വെൽഫെയർ ഗ്രൂപ്പും നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റെജ്ഉം ചേർന്ന് നടത്തിയ വിഷു അപ്പീലിൽ ഇരു അഗതി മന്ദിരത്തിനും ഓരോ ലക്ഷം രൂപയിലധികം നല്കാൻ സാധിച്ചതിൽ മുൻ നിരയിൽ നിന്നുള്ള പ്രവർത്തനമാണ് കവൻട്രി ഹിന്ദു സമാജം ഏറ്റെടുത്തത് . ഇന്ന് രാവിലെ മാതൃച്ഛായയിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരു അഗതി മന്ദിരത്തിനും ഹിന്ദു വെൽഫെയർ യുകെ ചെയര്മാന് ടി ഹരിദാസ് തുക കൈമാറി .

നാളെ വിഷു ആഘോഷത്തിൽ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തുന്ന കലാപരിപാടികളിൽ അതിഥികൾ ആയി എത്തുന്ന കലാഭവൻ ദിലീപും ഗായത്രി സുരേഷും കൂടി ചേരുന്നതോടെ നർമ്മവും പാട്ടുമൊക്കെയായി പുതുവർഷത്തിന്റെ ആനന്ദം മുഴുവൻ നിറഞ്ഞൊഴുകും എന്ന പ്രതീക്ഷയാണ് സംഘാടകർക്ക്‌ . കെ ദിനേശ് , ഹരീഷ് നായർ , മഹേഷ് കൃഷണ , സുഭാഷ് നായർ , അനിൽ പിള്ള , സുജിത് , രാജീവ് , രാജശേഖര പിള്ള , അജികുമാർ , സജിത്ത് തുടങ്ങിയവരുടെ നെത്ര്വതത്തിൽ ഏറെക്കുറെ ഒരുക്കങ്ങൾ പൂർത്തിയാക്കി നാളെ വിഷു ആഘോഷത്തിലേക്ക് കാത്തിരിക്കുകയാണ് കവൻട്രി ഹിന്ദു സമാജം അംഗങ്ങൾ .

വിലാസം

risen christ church hall

Wyken Croft, Coventry CV2 3AE

തിരുവനന്തപുരം: ഫുട്‌ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടേയോ ആവേശമല്ല അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്. ലോകത്തിലേറ്റവും പ്രിയപ്പെട്ട കായിക വിനോദമായത് ഈ തുകല്പന്ത് തന്നെയാണ് … ലോകരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കായികമേളയായ ഒളിമ്പിക്‌സിനേക്കാള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് ലോകകപ്പ് ഫുട്‌ബോളാണ് എന്ന യാഥാര്‍ത്ഥ്യം മേല്‍പ്പറഞ്ഞ ജ്വരത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കി തരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കാല്‍പ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോള്‍ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാല്‍പ്പന്തുകളിയെ ജീവനു തുല്ല്യം സ്‌നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റി ഫുട്‌ബോളിന്റെ മനോഹാരിതയെയും തനിമയെയും തെല്ലും നഷ്ടപ്പെടുത്താതെ അന്ന് മുതല്‍ ഇന്ന് വരെ കാത്തുസൂക്ഷിച്ച് പോരുന്ന രണ്ട് നാടുകളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന് തേജസ്സും ഓജസ്സും നല്‍കി സംരക്ഷിച്ചു പോന്ന ജനവിഭാഗങ്ങള്‍.

ഫുട്‌ബോള്‍ ദൈവം പെലെയുടെയും മറഡോണയുടെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെയും ബെക്കന്‍ബോവറുടെയും ലെവ് യാഷിന്റെയും ബയെണ്‍ മ്യൂണിക്കിന്റെയും സ്പര്‍ശനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച വംഗനാട് ആണ് ഒന്നാമത്തേതെങ്കില്‍ റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം നേരിട്ട അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് രണ്ടാമത്തേത്. നാട്ടിൽ നിന്നുള്ള പ്രവാസജീവിത യാത്രയിൽ മലയാളികൾ യുകെയിലും എത്തിച്ചേർന്നു. ഫുട്ബോളിന്റെ മാത്രിക ചെപ്പായ യുകെയിൽ തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ലഭിക്കാവുന്ന നല്ല പരീശീലനം നൽകുവാൻ ഒരു  ഫുടബോള്‍ അക്കാദമി എന്ന സ്വപ്നത്തിന്റെ ആവിഷ്ക്കാരം… ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമിയുടെ ഉദയം..

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജു ജോർജിനെ ആദരിച്ചു. വര്‍ഷങ്ങക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് ആദരം നല്കുന്ന വേദിയില്‍ വെച്ചാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജിനേയും ആദരിച്ചത്. ഇംഗ്ലണ്ടില്‍ മലയാളി കുട്ടികളുടെ കായികക്ഷമത ലക്ഷ്യമാക്കി ഫുട്‌ബോള്‍ പരിശീലനമെന്ന ആശയമിടുകയും ഇുപ്പോള്‍ 40 ലധികം വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാദമി പരിശീലനം നല്കി വരികയും ചെയ്യുന്നുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന്‍  മൊമെന്റോ നല്കി ആദരിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിന്നാലെ ഓടിപ്പായുന്ന കാലഘട്ടത്തില്‍ കായികക്ഷമതയ്ക്കായി പ്രത്യേക പരിഗണന നല്കുന്ന ഈ പ്രവാസി കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നു കായികമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ഐ മേത്തര്‍, കേരളാ കോച്ച് സതീവന്‍ ബാലന്‍, ക്യാപ്ടന്‍ രാഹല്‍ ആര്‍. രാജ്, കോച്ച് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പരിശീലനത്തിന് മാനേജര്‍ ജോസഫ് മുള്ളന്‍കുഴി, അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, ബൈജു മേനാച്ചേരി ചാലക്കുടി, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.

 

 

Copyright © . All rights reserved