ലണ്ടന്‍: പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയെ വലയിലാക്കി ലൈംഗിക ബന്ധത്തിന് ശ്രമിച്ച മലയാളി യുവാവ് ലണ്ടനില്‍ അറസ്റ്റില്‍. പ്രജു പ്രസാദ് എന്ന 24 വയസുകാരനെയാണ് ശിശു ലൈംഗിക പീഡന വിരുദ്ധസെല്‍ കുടുക്കിയത്. ടൈന്‍ ആന്‍ഡ് വിയറിലെ നോര്‍ത്ത് ഷീല്‍ഡ്‌സില്‍ നിന്നുള്ള യുവാവിനെ പെണ്‍കുട്ടി ആണെന്ന വ്യാജേന പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെട്ടുവെന്ന് മനസിലാക്കിയ യുവാവ് ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു മാപ്പിരന്നെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തിന്റെ വിഡിയോ അധികൃതര്‍ ചിത്രീകരിച്ചതും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ മലയാളി യുവാവായതിനാല്‍ യുകെ വാര്‍ത്ത ഇതു പുറത്തുവിടുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച നമ്പര്‍ പെണ്‍കുട്ടിയുടേതാണെന്നു കരുതി യുവാവി അശ്ലീല ചാറ്റിങിന് മുന്‍കൈയെടുക്കുകയായിരുന്നു. 12 വയസുകാരിയാണെന്ന് അറിയിച്ചിട്ടും യുവാവ് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. റൂമിലേക്ക് ക്ഷണിച്ച യുവാവ് ലൈംഗിംക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ആനന്ദവും പെണ്‍കുട്ടിയുമായി പങ്കുവച്ചു. എന്നാല്‍ ഇതു പീഡോഫീലിയ വിരുദ്ധ സംഘത്തി്‌ന്റെ കെണിയാണെന്ന് പാവം തിരിച്ചറിഞ്ഞില്ല.
ഒടുവില്‍ പറഞ്ഞുറപ്പിച്ച് നോര്‍ത്ത ഷീല്‍ഡ്‌സ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. രംഗങ്ങളെല്ലാം വിഡിയോയിലും ചിത്രീകരിച്ചു. യുവാവിനെതിരേ കേസ് രജിസറ്റര്‍ ചെയ്തു കോടതിയിലും ഹാജരാക്കി. ഒമ്പതു മാസത്തെ സസ്‌പെന്‍ഡഡ് തടവാണ് കോടതി ഇയാള്‍ക്കു വിധിച്ചത്. ഇതിനു പുറമേ 140 പൗണ്ട് ഫൈനും അഞ്ചു വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഒപ്പു വയ്ക്കണമെന്നും നിബന്ധനയില്‍ പറയുന്നു.
മുട്ടുകുത്തി നിലത്തിരുന്ന് ഉദ്യോഗസ്ഥരുടെ കാലുപിടിക്കു യുവാവിന്റെ വിഡിയോ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുമായി യുവാവ് നടത്തിയ ചാറ്റിങിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നു. കുട്ടിയെ ചുംബിക്കണമെന്നും അവളുടെ ഇച്ഛകള്‍ സഫലീകരിക്കണമെന്നും ഇയാള്‍ ചാറ്റില്‍ പറഞ്ഞിരു്‌നനു. തനിക്ക് 12 വയസേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അസ്വസ്ഥനായ പ്രജു ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കാലു പിടിക്കാനും തയാറാകുന്നുണ്ട്.
ഇയാള്‍ തനിക്കും പെണ്‍കുട്ടിക്കും ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു പുരുഷനെയും ‘കുട്ടി’യെയും ഒരുമിച്ചു കഴിയാന്‍ ഹോട്ടലുകള്‍ മുറി നല്‍കാത്തതിനെ തുടര്‍ന്ന് ഈ ശ്രമം ഒഴിവാക്കിയതായും പൊലീസ് കണ്ടെത്തി. യുവാവിനെ ഇത്തരത്തില്‍ കുടുക്കിയതിനെ ഗാര്‍ഡിയന്‍ ഓഫ് ദി നോര്‍ത്ത് ന്യായീകരിച്ചു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇയാള്‍ ഒരുപക്ഷേ യഥാര്‍ത്ഥമായി അണ്ടര്‍ ഏജ് പെണ്‍കുട്ടിയെ കുടുക്കും എന്നാണ് ഇവരുടെ വാദം.
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി മാഞ്ചസ്റ്റർ ചീട്ട് കളി കമ്പക്കാർക്ക് വേണ്ടി ഉണർന്നിരിക്കും. ശനിയും ഞായറും ദിവസങ്ങളിലായി നടക്കുന്ന റമ്മി, ലേലം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുവാനായി യുകെ യുടെ വിവിധ ഭാഗങ്ങിൽ നിന്നായി നൂറ് കണക്കിന് ചീട്ടുകളിക്കാർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീട്ടുകളി മത്സര വിജയികളെ കാത്തിരിക്കുന്നത് വൻപിച്ച സമ്മാനങ്ങളാണ്. റമ്മി മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ട്രോഫിയും 501 പൗണ്ടുമാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്. ലേലം മത്സര വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും 401 പൗണ്ടും ഒന്നാം സമ്മാനമായും, 201 പൗണ്ട് രണ്ടാം സമ്മാനമായും ലഭിക്കും.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാഞ്ചസ്റ്റർ വിഥിൻഷോ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് “സെവൻസ് ക്ലബ്ബ് “. വളരെയേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു സംഘടന കൂടിയാണ്. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിന്റെ ലാഭം പൂർണ്ണമായും ക്യാൻസർ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിന് നൽകി മാതൃകയായ പ്രസ്ഥാനമാണ് സെവൻസ്.
ട്രിനിറ്റി ഇന്റീരിയേഴ്സ് (ബെഡ്റൂംസ് & കിച്ചൻ), ഡെൽറ്റാ ഫ്ലൈസ് മാഞ്ചസ്റ്റർ, അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ്, ടോർക്വായ് ടൈഗേഴ്സ് എന്നിവരാണ് മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ഫുഡ് സ്റ്റാളിൽ നിന്ന് ലഭിക്കുന്നതാണ്. മാഞ്ചസ്റ്ററിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ചീട്ടുകളി മത്സരങ്ങളിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സെവൻസ് അംഗങ്ങൾ അറിയിച്ചു.
മത്സരം നടക്കുന്ന ഹോട്ടലിന്റെ വിലാസം:-
BRITANNIA COUNTRY HOUSE HOTEL,
PALATINE ROAD, MANCHESTER,
M20 2WG.
യുകെയിലെ ഉപഭോക്താക്കളുടെ മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുവാദം തേടി ഫെയിസ്ബുക്ക്. ടെക്‌നോളജി ഉപയോഗിക്കാനുള്ള അനുവാദം ആരാഞ്ഞ് ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ ആപ് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. മുഖം ഒട്ടോമാറ്റിക്കായി തിരിച്ചറിയാനുള്ള ടെക്‌നോളജിക്ക് അനുമതി നല്‍കിയാല്‍ ഉപഭോക്താവ് അല്ലെങ്കില്‍ സുഹൃത്തുക്കളോ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന നിങ്ങളുടെ മുഖം ഫെയിസ്ബുക്ക് ഐഡന്റിഫൈ ചെയ്യും. ഈ ടെക്‌നോളജി നിലവില്‍ മറ്റു പലരാജ്യങ്ങളിലും നിലവിലുണ്ട്. ഏതാണ്ട് 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫെയിസ്ബുക്ക് ഇത് അവതരിപ്പിച്ചത്. 2012ല്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഇത് നിലവില്‍ വന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ഉപഭോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ടെക്‌നോളജി 2012ല്‍ ഇയു രാജ്യങ്ങള്‍ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ഈ ടെക്‌നോളജി യൂസര്‍ക്ക് തെരെഞ്ഞടുക്കാവുന്ന രീതിയിലാണ് പുനര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനറല്‍ ഡാറ്റ പ്രോട്ടക്ഷന്‍ റെഗുലേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്. പുതിയ ഇയു ഡാറ്റ പോളിസി നിയമങ്ങള്‍ അനുസരിച്ച് തന്റെ വ്യക്തി, ഇതര വിവരങ്ങള്‍ പങ്കിടുന്ന സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഉപഭോക്താവിന് കൂടുതല്‍ അധികാരം ലഭിക്കും. അതേസമയം ഈ ടെക്‌നോളജിക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ടെക്‌നോളജി ഫെയിസ്ബുക്ക് യൂസര്‍മാരുടെ ചിത്രങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തിരിച്ചറിയുകയാണ് ചെയ്യുക. ഇവ ഉപയോഗിച്ച് ഫെയിസ്ബുക്ക് ടാഗ് നിര്‍ദേശം നല്‍കുകയും ചെയ്യും. ടെക്‌നോളജിക്ക് ആവശ്യമായ പെര്‍മിഷന്‍ നല്‍കാതിരുന്നാലും ഫെയിസ്ബുക്ക് ഉപയോഗിക്കാന്‍ യൂസറിന് കഴിയും. പൊളിറ്റിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുകയാണ് നിലവില്‍ ഫെയിസ്ബുക്ക്. വിഷയത്തില്‍ സിഇഒ സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയിരുന്നു. ബയോമെട്രിക്ക് ഐഡന്റിഫിക്കേഷനും ബില്യണ്‍ കണക്കിന് ചിത്രങ്ങളെ ട്രാക്ക് ചെയ്യുന്നതും യൂസര്‍മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ക്യാംപയിന്‍ ഗ്രൂപ്പായ ബിഗ് ബ്രദര്‍ വാച്ച് ഡയറക്ടര്‍ സില്‍ക്കി കാര്‍ലോ വ്യക്തമാക്കി. അടുത്തിടെയുണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ച് കണക്കിലെടുക്കുമ്പോള്‍ ആ പദ്ധതി അപകടമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെസ്റ്റര്‍. യുകെ മലയാളികള്‍ ഉറ്റു നോക്കിയിരുന്ന ഒരു കേസിലെ വാദം ഇന്നലെ ലെസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയിലെ കോര്‍ട്ട് റൂം ഒന്‍പതില്‍ നടന്നു. വന്‍തുകയുടെ നിരവധി ചിട്ടികള്‍ നടത്തുകയും ഒടുവില്‍ ചിട്ടി പൊളിഞ്ഞത് മൂലം നിരവധി പേര്‍ക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത കേസിലെ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ലെസ്റ്ററില്‍ താമസക്കാരായ കിടങ്ങൂര്‍ സ്വദേശികളായ സുനില്‍ ജേക്കബ്, ഷാന്റി സുനില്‍ ദമ്പതികളും വാദി ഭാഗത്ത് വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസുമായിരുന്നു.
ലെസ്റ്റര്‍ മലയാളികളും അല്ലാത്തവരുമായ നിരവധി മലയാളികള്‍ സുനില്‍ നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഏഴോളം ചിട്ടികള്‍ നടത്തിയിരുന്ന സുനില്‍ അവസാനം നടത്തിയ മൂന്ന് ചിട്ടികളില്‍ ആണ് പണം നല്‍കാതെ ആളുകളെ വട്ടം കറക്കിയത്. പണം നഷ്ടമായതോടെ സംഭവം വിവാദമാവുകയും അസോസിയേഷന്‍, സാമുദായിക സംഘടന തുടങ്ങിയവയില്‍ ഒക്കെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍, സാമുദായിക നേതാക്കള്‍ ഇടപെട്ട് കുറച്ച് പേരുടെ പണം തിരികെ നല്‍കിക്കുകയും പണം ലഭിക്കാതെ വന്നവര്‍ കേരളത്തിലും യുകെയിലും കേസ് നല്‍കുകയുമായിരുന്നു.
വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസ് നല്‍കിയ കേസില്‍ ആയിരുന്നു ഇന്നലെ വിധി പറഞ്ഞത്. ചിട്ടി ലഭിക്കേണ്ടിയിരുന്ന 15000 പൗണ്ടും വായ്പയായി നല്‍കിയ 2500 പൗണ്ടും ആയിരുന്നു ജയ്മോന് ലഭിക്കാനുണ്ടായിരുന്നത്. ജയ്മോന്റെ സുഹൃത്തും സുനിലിന്‍റെ സഹോദരനുമായ അനില്‍ വഴിയാണ് ജയ്മോന്‍ ചിട്ടിയില്‍ ചേരാന്‍ ഇടയായത്. എന്നാല്‍ പണം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ സുനില്‍ ജേക്കബ് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല പകരം ജയ്മോനെ അപമാനിക്കാനും കള്ളക്കേസില്‍ കുടുക്കാനും ആയിരുന്നു സുനില്‍ ശ്രമിച്ചത്.
ഇതിനെ തുടര്‍ന്നാണ് ജയ്മോന്‍ ലൂക്കോസ് സുനില്‍ ജേക്കബിനും ഭാര്യ ഷാന്റി സുനിലിനും എതിരെ നിയമ നടപടികള്‍ സ്വീകരിച്ചത്. ഈ കേസിലെ അന്തിമ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. വാദിഭാഗവും പ്രതിഭാഗവും ശക്തമായ രീതിയില്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച കോടതിയില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. പ്രതിഭാഗത്തെ വിസ്തരിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദ്വിഭാഷിയെ വച്ച് കോടതിയില്‍ ഹാജരായ സുനിലിന് വേണ്ടി ഈ ജോലി നിര്‍വഹിച്ച വ്യക്തി ചില കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയത് വാദിയായ ജയ്മോന്‍ എതിര്‍ത്തതാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുക വരെയുണ്ടായി.
ഇപ്പോള്‍ കേരളത്തില്‍ ഉള്ള ജയ്മോന്‍ ലൂക്കോസിന്റെ സഹോദരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവ് നല്‍കിയത് കേസില്‍ മറ്റൊരു സവിശേഷതയായി. എന്തായാലും വാദം പൂര്‍ത്തിയായപ്പോള്‍ കോടതി നിഗമനത്തില്‍ എത്തിയത് സുനില്‍ ചിട്ടി നടത്തിയ വകയില്‍ ജയ്മോന്‍ ലൂക്കോസിനു പണം നല്‍കാനുണ്ട് എന്നത് തന്നെയായിരുന്നു. സുനില്‍, ഭാര്യ ഷാന്റി എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആണെന്നും പതിനാല് ദിവസത്തിനുള്ളില്‍ ഈ പണവും കോടതി ചെലവും മറ്റും ഉള്‍പ്പെടെ 26000 പൗണ്ട് പരാതിക്കാരന് നല്‍കണം എന്നുമായിരുന്നു കോടതിയുടെ വിധി.
യുകെയില്‍ മലയാളികള്‍ നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടമായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു വിധിയാണ് ലെസ്റ്റര്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. യുകെയില്‍ ചിട്ടി നടത്തുന്നതും ചിട്ടിയില്‍ ചേരുന്നതും നിയമ വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ചിട്ടിയില്‍ നഷ്‌ടമായ പണത്തിനു വേണ്ടി കേസിന് പോയാല്‍ പുലിവാലാകുമെന്നും കരുതി നിശബ്ദരായിരുന്ന ആളുകള്‍ക്ക് ഇനി ധൈര്യമായി കോടതിയെ സമീപിക്കാം എന്നതാണ് ഈ വിധിയിലെ ഒരു സുപ്രധാന നേട്ടം.
വാറ്റ്‌ഫോഡ് വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ടോം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറുക.
പ്രവേശനം സൗജന്യമാണ്.
വിലാസം: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.
പ്രണവ് രാജ്
ലണ്ടന്‍ : ” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു . അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.
ഇന്ത്യന്‍ ജനതയുടെ ഏക പ്രതീക്ഷയായ സാധാരണക്കാരുടെ പാര്‍ട്ടിയെ യുകെയിലുള്ള മലയാളികളും നെഞ്ചിലേറ്റുന്നു . കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിനും , കൊലപാതക രാഷ്ട്രീയത്തിനും , പരസ്പര ധാരണയോടെയുള്ള കൂട്ട്കൃഷി രാഷ്ട്രീയത്തിനും ഒക്കെ എതിരായി ഒരു നല്ല രാഷ്ട്രീയ മുന്നണി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും . ആം എന്നാൽ സാധാരണ എന്നും , ആദ്മി എന്നാല്‍ മനുഷ്യൻ എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം. അതായത് ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ പാർട്ടി എന്നാണർത്ഥം. അതുകൊണ്ട് തന്നെ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കേന്ദ്രത്തില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ എത്തിയാല്‍ മാത്രമേ സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവനിലുമുള്ള പ്രവാസി മലയാളികളില്‍ മഹാഭൂരിപക്ഷവും .
അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് ഇത് ഒരു വലിയ സന്തോഷവാര്‍ത്ത കൂടിയാണിത് . ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഒരേപോലെ ഭയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കാന്‍ യുകെയിലെ എഴുപതോളം മലയാളികളും അവരുടെ കുടുംബങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത് . മെയ് ഒന്നാം തീയതി ലണ്ടനില്‍ വച്ചായിരിക്കും യുകെ മലയാളികള്‍ക്കായുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നത്. കന്നി പ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിംഗിനെ ഉദ്ഘാടനത്തിനായി യുകെയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങേയറ്റം ആവേശകരമായ സ്വീകരണമാണ് ഈ ആശയത്തോട് യുകെ മലയാളികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . പതിവില്‍ നിന്ന് വിപരീതമായി യുകെയിലുള്ള അനേകം മലയാളി വനിതകളാണ് ഈ ആശയത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് , ലക്ഷങ്ങള്‍ കടം കയറ്റി യുകെയിലെത്തിയ സാധാരണക്കാരായ അനേകം നഴ്സുമാരാണ് ഇങ്ങനെ ഒരു രാഷ്ട്രീയ കൂട്ടായ്മ തുടങ്ങണമെന്ന് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .
സ്ത്രീ സുരക്ഷയ്ക്കായി ഡെല്‍ഹിയിലും , കേരളത്തിലും , ഇന്ത്യ മുഴുവനിലും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും സ്വീകരിക്കുന്ന സത്യസന്ധവും സുതാര്യമായ നടപടികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. എട്ട് വയസ്സുള്ള ആസിഫ എന്ന കാശ്മീരിലെ പാവം പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ മരണംവരെ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന് സ്ത്രീകളാണ് പിന്തുണ അറിയിച്ചുകൊണ്ട് ഈ നിരാഹാര പന്തലിലേയ്ക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
സ്വാതി മലിവാളിന് പിന്തുണ അര്‍പ്പിച്ച് കെജരിവാള്‍ നടത്തിയ പ്രസംഗം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
രാജ്യത്ത് മറ്റ് എല്ലാ പാര്‍ട്ടികളും ഇതുപോലെയുള്ള സംഭവങ്ങളെ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും , എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകള്‍ സത്യസന്ധവും പ്രായോഗികവുമാണെന്നത് രാജ്യത്തെ വനിതകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി . അതുകൊണ്ട് തന്നെയാണ് ലോകം മുഴുവനിലുമില്ല ഇന്ത്യന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നതും . ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന മലയാളികള്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് . തങ്ങളില്‍ ആര് ജയിച്ചാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ജയിക്കരുതെന്നാണ് അവര്‍ എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നത്. കാരണം കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വിദ്യാസമ്പന്നരായ കേരള ജനത ഡെല്‍ഹിയിലെപ്പോലെ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ പരസ്പരം വോട്ട് കച്ചവടം നടത്തിയിട്ടാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാം മറന്ന് ഒന്നിക്കും.
എന്നാല്‍ പ്രവാസികളായ മലയാളി സമൂഹം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവണം എന്നാണ് ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഒരു നേതാവിന്റെയും പിന്‍ബലമോ , സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവാസലോകത്ത് എല്ലായിടത്തും ആം ആദ്മി ഘടകങ്ങള്‍ നിലവില്‍ വന്നതും. ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് പ്രവാസി ഘടകത്തെക്കാളും ക്രിയാത്മകമായി യുകെയിലുള്ള ഈ ആം ആദ്മി കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയും എന്നാണ് യുകെ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത് . ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ കെജരിവാള്‍ , സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ വളരെ അടുത്ത നാളുകളില്‍ തന്നെ യുകെയില്‍ എത്തുന്നതായിരിക്കും . മെയ് ദിനത്തില്‍ ലണ്ടനില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ മീറ്റിങ്ങിലും , തുടര്‍ന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളിലും സജീവമായോ , ഭാഗികമായോ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുകെ മലയാളികളെയും സംഘാടകര്‍ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയാണ് .
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Mujeeb London +447868723337
S Chirakkal Luton +447794952424
S Nedumpilly Croydon +447886958147
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്ലബ്കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമൊരുക്കി ടെസ്‌കോ. സാധാരണഗതിയില്‍ ടെസ്‌കോ സ്‌റ്റോറുകളില്‍ ഒരു പൗണ്ടിന്റെ പര്‍ച്ചേസ് നടത്തിയാല്‍ ഒരു ക്ലബ്കാര്‍ഡ് പോയിന്റാണ് ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ പുതിയ സ്‌കീം പ്രകാരം 4 പൗണ്ടിന്റെ പര്‍ച്ചേസുകള്‍ക്ക് 5 പോയിന്റുകള്‍ ലഭിക്കും. ഇത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ നടത്തുന്ന ഒരോ പര്‍ച്ചേസിന്റെയും പേയ്‌മെന്റ് ആപ് വഴിയാണ് നടത്തേണ്ടത്. പുതിയ ഓഫര്‍ ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്ന സ്‌കീം നിലനിന്നിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ ഓഫര്‍ പുന:സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് അവരുടെ കെഡ്രിറ്റ് ഡെബിറ്റ് കാര്‍ഡ് ഇന്‍ഫര്‍മേഷനും ക്ലബ്കാര്‍ഡ് വിവരങ്ങളും ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ഷോപ്പിംഗിന് ശേഷം ഡിസ്‌പ്ലേയില്‍ കാണുന്ന ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പേയ്‌മെന്റ് നടത്താന്‍ കഴിയുന്നതാണ്. അത്തരത്തില്‍ പേയ്‌മെന്റ് പൂര്‍ത്തീകരിച്ചാല്‍ ക്ലബ്കാര്‍ഡ് പോയിന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും. നേരത്തെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കാനുള്ള തീരുമാനം ടെസ്‌കോ എടുത്തിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്ത് വന്നതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ടെസ്‌കോ അറിയിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മുല്യം കുറയ്ക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് റിട്ടൈലര്‍ സ്ഥാപനം നീട്ടിവെച്ചു. വരുന്ന ജൂണ്‍ 10 വരെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ക്ലബ്കാര്‍ഡ് പോയിന്റുകളും ഫ്രീ വൗച്ചറുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. ഒരു വര്‍ഷത്തില്‍ നല്ലൊരു തുക ഈ രീതിയില്‍ ആളുകള്‍ ലാഭിക്കുകയും ചെയ്യുന്നുണ്ട്. ആപ് വഴി പേയ്‌മെന്റ് നടത്തി പോയിന്റുകള്‍ കരസ്ഥമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
അനേകം മലയാളികളിപ്പോള്‍ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ്. അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കല്‍ ഇലക്ഷനില്‍ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിര്‍വ്വഹിക്കാനുള്ള കൗണ്‍സിലേഴ്സിനെ തെരഞ്ഞെടുക്കുകയാണ്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിനാല്‍ ധാരാളം ഏഷ്യന്‍, ഭാരതീയ വംശജര്‍ക്കൊപ്പം, ചില മലയാളികളും വിവിധ പാര്‍ട്ടികളുടെ ബാനറില്‍ ജനവിധി തേടുന്നുണ്ട് എന്നതില്‍ നമുക്ക് മലയാളികള്‍ക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ്.
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങള്‍ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയില്‍ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളും നടത്താറുള്ളത്. ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങള്‍ (ജില്ലാ പഞ്ചായത്ത്), അവിടെയുള്ള ബറവ് / Borough (കോര്‍പ്പറേഷന്‍), 34 മെട്രോപൊളിറ്റന്‍ ബറവ് (സിറ്റി കോര്‍പ്പറേഷനുകള്‍), 17 യൂണിറ്ററി അതോററ്റീസ് (മുന്‍സിപ്പാലിറ്റികള്‍) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നോ രണ്ടോ നിയോജക മണ്ഡലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന 32 London Borougsh/ ലണ്ടന്‍ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കല്‍ കൗണ്‍സിലുകള്‍.
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ചില ടൗണ്‍ഷിപ്പുകളില്‍ രണ്ട് കൊല്ലം കൂടുമ്പോള്‍ പകുതി കൗണ്‍സിലേഴ്സിനെ വീതവും, മറ്റു ചില ലോക്കല്‍ കൗണ്‍സിലുകളില്‍ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തെരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു.കെ യില്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്.
ലണ്ടനിലുള്ള 32 ബറവ്കളടക്കം, നാലുകൊല്ലത്തിലൊരിക്കല്‍ ഇലക്ഷന്‍ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കല്‍ കൗണ്‍സിലേഴ്സിനെയാണ്, ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 ന് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റുന്നത്. ഒപ്പം തന്നെ കാലം പൂര്‍ത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി, ലെവിസ്ഹാം, ന്യൂഹാം, ടവര്‍ ഹാംലെറ്റ്, വാട്ട് ഫോര്‍ഡ് എന്നിവിടങ്ങളിലെ പുതിയ മേയര്‍മാരെയും പ്രജകള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇപ്പോള്‍ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗണ്‍സിലേഴ്സിനെയും, ഇപ്പോള്‍ ഭരണത്തില്‍ തുടരുന്നവരെയും ജസ്‌ററ് ഒന്ന് പരിചയപ്പെടുത്തുകയാണ്.
പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍:
ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടില്‍ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു. ആയത് ഇംഗ്ലണ്ടില്‍ ലണ്ടനിലെ കാംഡെന്‍ ബറോവിലെ സെന്റ്: പാന്‍ക്രാസ് വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി ഭരണത്തിലേറിയ പ്രഗത്ഭനായ വി.കെ കൃഷ്ണ മേനോന്‍ ആയിരുന്നു. പിന്നീട് പാര്‍ലമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ വി.കെ. തിരിച്ചു പോയി. തലശ്ശേരിയില്‍ ജനിച്ച് ബാല്യകാലം കോഴിക്കോടും, ബിരുദ പഠനം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പൂര്‍ത്തിയാക്കി 1924 ല്‍ ലണ്ടനില്‍ എത്തി ലണ്ടന്‍ യൂണി: കോളേജ്/ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ വി.കെ. കൃഷ്ണമേനോന്‍ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സാഹിത്യത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ, വെള്ളക്കാര്‍പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവഭാരത ശില്പി. നല്ലൊരു വാഗ്മിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോന്‍ – പെന്‍ഗില്‍ പബ്ലിക്കേഷന്റെ എഡിറ്ററായും ലേബര്‍ പാര്‍ട്ടിയുടെ നേതാവായും ആദ്യത്തെ ഭാരതീയ വംശജനായ കൗണ്‍സിലറായും സ്വാതന്ത്ര്യാനന്തരം, ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. 1952 വരെ ലണ്ടനില്‍ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു.
അതോടൊപ്പം ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യാ ലീഗ് മൂവ്‌മെന്റ്, മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോന്‍ എന്ന സാരഥിയായിരുന്നു. വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യന്‍/ ഭാരതീയ വംശജര്‍ ബ്രിട്ടണില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായും, പാര്‍ലിമെന്റില്‍ എം.പി മാരായും പല പാര്‍ട്ടികളുടെ ലേബലില്‍ മത്സരിച്ച് ജയിച്ച് വന്നിരുന്നു.
ബ്രിട്ടനിലെ പ്രഥമ മലയാളി മേയര്‍:
എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോന് ശേഷം ഒരു മലയാളി കൗണ്‍സിലര്‍ യു.കെ യില്‍ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 ല്‍ ബക്കിങ്ങാംഷെയറിലെ ചില്‍റ്റെണ്‍ (Chiltern) ഡിസ്ട്രിക്ട് കൗണ്‍സിലിലെ, ചെഷാം ടൗണ്‍ഷിപ്പിലെ (Chesham) ടൗണ്‍സെന്റ്
(Town Send) വാര്‍ഡില്‍ നിന്നും ‘ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി’യുടെ കൗണ്‍സിലറായ റോയ് അബ്രഹാമാണ് (Roy Abraham). 1980 കാലഘട്ടത്തില്‍ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു, പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 ല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയര്‍.
2011 ല്‍ ആണ് ഇദ്ദേഹം അവസാനമായി ചില്‍റ്റെണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം തന്നെ 2014 വരെ റോയ്, ചില്‍റ്റെണ്‍ ക്‌ളീനിക്കല്‍ കമ്മീഷണല്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുന്‍ ബാങ്കറും മാര്‍ക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന ശേഷം, ഇപ്പോള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയര്‍ ലൈഫ് ആസ്വദിക്കുകയാണ്.
യു. കെ. യിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍/സിവിക് അംബാസഡര്‍
പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുത്തുകാരിയായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ കൗണ്‍സിലറായി ജയിച്ചു വന്നിരുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ലണ്ടനില്‍ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ എഴുത്തുകാരിയാണ് ഡോ.ഓമന ഗംഗാധരന്‍. പടിഞ്ഞാറന്‍ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍, പ്രഥമ സിവിക് അംബാസഡര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഡോ.ഓമന ഗംഗാധരന്‍, 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളില്‍ നല്ല രീതിയില്‍ സേവനമനുഷ്ഠിച്ചു.
ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുകഥകളും 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് നോവലുകള്‍കൂടി പ്രസിദ്ധീകരിക്കുവാന്‍ പോകുകയാണ് ഈ എഴുത്തുകാരി.
ഈ വരുന്ന ലോക്കല്‍ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോള്‍ എന്‍ഡ് വാര്‍ഡി’ല്‍ നിന്നും തീര്‍ച്ചയായും ജയിച്ചു വരുവന്‍ പോകുന്ന ഒരു കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്‌നം.
യു.കെ യിലെ ആദ്യത്തെ മലയാളി വനിതാ മേയര്‍
ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്‌നമാണ് 2014/15 കാലഘട്ടത്തില്‍ ലേബല്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡന്‍ മേയറായി തീര്‍ന്ന മലയാളിയായ മഞ്ജു ഷാഹുല്‍ ഹമീദ്. തിരുവന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയായ മഞ്ജു, ഗണിത ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയില്‍ എത്തിയ ശേഷം, പിന്നീട് ഇവിടെയുള്ള ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈന്റിഫിക് സോഫ്റ്റ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉദ്യോഗസ്ഥയാണ് ലേബര്‍ പാര്‍ട്ടിയുടെ ഈ പടയാളി. ക്രോയ്ഡന്‍ നഗര സഭയിലെ ഇക്കണോമി & ജോബ്സ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോള്‍ മഞ്ജു.
മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച കാന്‍സര്‍/മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ‘പീപ്പിള്‍സ് മേയര്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗണ്‍സിലര്‍. മഞ്ജു ഷാഹില്‍ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീന്‍ വാര്‍ഡി’ല്‍ നിന്നും ഇത്തവണയും മത്സരിച്ച് ജയിക്കുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്.
യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയര്‍
പത്തനംത്തിട്ടയിലെ വയലത്തലയില്‍ നിന്നും 1972 -ല്‍ എന്‍ജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേര്‍ണലിസ്റ്റും, കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും, ‘യു.കെ കേരള ബിസിനസ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയര്‍. കഴിഞ്ഞ 25 കൊല്ലമായി ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം. ഇംഗ്ലണ്ടിലെ ‘എസെക്‌സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങ് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടന്‍ (Loughton ) ടൗണ്‍ഷിപ്പിലെ താമസക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗണ്‍സിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ്.
നോണ്‍ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനായ ‘ലോഹ്ട്ടന്‍ റെസിഡന്റ് അസോസിയേഷന്‍ (LHR)’ സ്ഥാനാര്‍ത്ഥിയായി ഈ ചെറിയ ടൗണ്‍ഷിപ്പില്‍ 2012 ലാണ് ഫിലിപ്പ് എബ്രഹാം, ‘ആല്‍ഡര്‍ട്ടന്‍ വാര്‍ഡി’ല്‍ നിന്നുമാണ് ആദ്യമായി കൗണ്‍സിലറായത്. പിന്നീട് 2016 ലും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവര്‍ഷം ഇദ്ദേഹം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അര്‍ഹനായി. ഇപ്പോള്‍ 2017/18 കാലഘട്ടത്തില്‍ ഈ ലോഹ്ട്ടന്‍ ടൗണ്‍ഷിപ്പിലെ കൗണ്‍സിലേഴ്സ്, ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടന്‍ മേയറായി തെരഞ്ഞെടുത്തിരിക്കുകയാണ്. ലോഹ്ട്ടന്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഇനി 2020 ലായിരിക്കും നടക്കുക.
ബ്രിട്ടനില്‍ ഒരു മലയാളി ഡെപ്യൂട്ടി മേയര്‍
പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലര്‍ ആണ് ടോം പ്രബിന്‍ ആദിത്യ. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ 2011 മുതല്‍ കൗണസിലറായും ഇപ്പോള്‍ ഡെപ്യൂട്ടി മേയര്‍ ആയും പ്രവര്‍ത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യന്‍ വംശജനാണ്. എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനല്‍ വൈസ് ചെയര്‍മാനും, ബ്രിസ്റ്റള്‍ മള്‍ട്ടി ഫെയ്ത്ത് ഫോറത്തിന്റെ വൈസ് ചെയര്‍മാനും കൂടിയാണ് അദ്ദേഹം.
മനുഷ്യാവകാശപ്രവര്‍ത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തില്‍ ഗവേഷകനുമാണ്, കൗണ്‍സിലര്‍ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലായില്‍ ജനിച്ചു, റാന്നിയില്‍ വളര്‍ന്നു, തിരുവനന്തപുരത്തും ചങ്ങനാശേരിയിലും എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയില്‍ കര്‍മ്മമേഖലയ്ക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാര്‍ത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തില്‍ തന്നെ ശോഭിച്ചിരുന്നു.
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ബിലാത്തി മലയാളികള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളില്‍ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേര്‍ക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്‌നങ്ങളിലും തൊഴില്‍ വിഷയങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും, ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.
ബ്രിട്ടനില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയില്‍ വീട്ടുവേലയ്ക്ക് പോയി നരകയാതന അനുഭവിച്ച മലയാളി സ്ത്രീകള്‍ക്ക് മോചനം നല്‍കുവാനും, അവരെ നാട്ടില്‍ എത്തിക്കുവാനും, അതുപോലെ അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറില്‍ നിന്ന് മോചനം നല്‍കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കിയതും ടോം ആദിത്യയാണ്. അങ്ങനെ നിരവധി സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളില്‍ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയര്‍ ആയി സ്ഥാനമേല്‍ക്കും എന്ന് നമുക്ക് കരുതാം. ഭാവിയില്‍ പാര്‍ലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
2018 ലെ ലോക്കല്‍ ഇലക്ഷനില്‍ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികള്‍:
സുഗതന്‍ തെക്കേപ്പുര
വൈക്കം സ്വദേശിയായ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതന്‍ തെക്കേപ്പുര ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടനില്‍ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്ക്‌ചേര്‍ന്നിട്ടുള്ള വ്യക്തിയാണ് സുഗതന്‍. നാട്ടില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് അദ്ദേഹം ലണ്ടനില്‍ വന്നത്.
നോര്‍ത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിസിനസ്സ് മാനേജ്മെന്റ് ഡിഗ്രി പഠിക്കുവാന്‍ ഇവിടെ വന്ന അദ്ദേഹം ഇപ്പോള്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. നല്ലൊരു ഭാഷ സ്‌നേഹിയും, സാഹിത്യത്തില്‍ തല്‍പ്പരനുമായ സുഗതന്‍ ഇപ്പോള്‍ ലണ്ടനിലുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ലേബര്‍ പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളില്‍ ഒരാളും കൂടിയാണ്. 2010 മുതല്‍ ന്യൂ ഹാമിലെ ലേബര്‍ പാര്‍ട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങ് കമ്മറ്റി മെമ്പര്‍’, പാര്‍ട്ടിയുടെ ‘ഈസ്‌റ് ഹാം ഇഘജ മെമ്പര്‍ ‘ എന്നീ സ്ഥാനങ്ങളും സുഗതന്‍ വഹിക്കുന്നുണ്ട്. ഒപ്പം എന്നുമെന്നോണം സോഷ്യല്‍ മീഡിയയിലും, ആനുകാലികങ്ങളിലുമായി സുഗതന്‍ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്. ന്യൂഹാം ബറോവിലെ ഈസ്‌റ് ഹാമിലെ ‘സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സുഗതന്‍ തെക്കേപ്പുര, അടുത്ത മെയ് മൂന്നിന് കൗണ്‍സിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ്.
ബൈജു വര്‍ക്കി തിട്ടാല
ഡല്‍ഹിയില്‍ നാനാതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ്. ബ്രിട്ടനില്‍ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും പഠനവും നടത്തി വക്കീല്‍ ആകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവര്‍ത്തനും എഴുത്തുകാരനുമാണ് ഇദ്ദേഹം. യുകെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് ഈസ്‌റ് ആംഗ്ലിയ, നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി അടുത്ത് തന്നെ സോളിസിറ്റര്‍, ബാരിസ്റ്റര്‍ പദവികള്‍ നേടിയെടുക്കുവാനുള്ള യത്‌നത്തിലാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ‘ഇന്ത്യന്‍ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യന്‍ ഭരണഘടന മൗലിക ചട്ടങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു. കേംബ്രിഡ്ജിലെയടക്കം, ബ്രിട്ടനിലെ പല നിയമ ലംഘനങ്ങള്‍ക്കെതിരെ ഇടപെടലുകള്‍ നടത്തുന്ന ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോള്‍ കേംബ്രിഡ്ജ് സിറ്റികൗണ്‍സിലിലെ ‘ഈസ്‌ററ് ചെസ്റ്റണ്‍ ‘ വാര്‍ഡില്‍ നിന്നും ഈ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് ബൈജു വര്‍ക്കി തിട്ടാല.
ഒരു പക്ഷെ ആദ്യത്തെ മലയാളി പാര്‍ലിമെന്റ് എം.പി സ്ഥാനാര്‍ത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന, ബൈജു വര്‍ക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുക.
സജീഷ് ടോം
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോര്‍ത്ത് ഹാംഷെയറിലുള്ള ‘ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുകയാണ്. ആദ്യമായാണ് യൂറോപ്യന്‍ അല്ലാത്ത ഒരു കാന്റിഡേറ്റ്, ബേസിങ്സ്റ്റോക്കില്‍ നിന്നും കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും, മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. അക്കൗണ്ടിങ്ങില്‍ ബിരുദധാരിയായ ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലര്‍ക്കായി ജോലിചെയ്യുകയാണ് സജീഷ് ടോം. ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു. കെ യില്‍ നിന്നിറങ്ങുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഇദ്ദേഹം.
സജീഷ്, യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ബേസിങ്സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ട്രഷററും, UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ്. ഒപ്പം ബേസിങ്സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം. ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലിലെ ‘ഈസ്‌ട്രോപ് വാര്‍ഡി’ല്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍, ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സിലറാകുവാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് സജീഷ് ടോം.
റോയ് സ്റ്റീഫന്‍
കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മുന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച റോയ് സ്റ്റീഫന്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിന്‍ഡന്‍ ടൌണ്‍ കൗണ്‍സിലി’ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബാനറില്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ തീര്‍ന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് റോയ് സ്റ്റീഫന്‍. ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയര്‍’ പുരസ്‌കാരം ലഭിച്ചതില്‍ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ്.
മൂന്ന് വര്‍ഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ ‘ അവാര്‍ഡും റോയ് സ്റ്റീഫന്‍ നേടിയിരുന്നു. തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടന്‍ സാമൂഹിക ജീവിതത്തിനിടയില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ 41000 പൗണ്ടുകള്‍ സമാഹരിച്ച്, ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു. സ്വിന്‍ഡന്‍ കൗണ്‍സിലില്‍ വോള്‍ക്കോട്ട് വാര്‍ഡില്‍ താമസിക്കുന്ന റോയ് സ്റ്റീഫന്‍, ‘വോള്‍ക്കോട്ട് & പാര്‍ക്ക് നോര്‍ത്ത് ഇന്‍ ടച്ച് (Walcot & Park North in Touch )’ വാര്‍ഡില്‍ നിന്നും ടോറി പാര്‍ട്ടിയുടെ കൗണ്‍സിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
ഇവിടത്തെ നാടുകളില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ ജാഥകളോ നടത്താറില്ല. വീടുകളില്‍ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും സോഷ്യല്‍ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങള്‍ നടത്തിയും സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ നിന്നുള്ള നോട്ടീസ് വിതരണങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങള്‍ മാത്രമാണ് നടക്കാറുള്ളത്.
കാരൂര്‍ സോമന്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി.
1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട അക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം.
അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.
ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.
വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപന മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്.
നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.
വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു.
മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.
വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും.
എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍പമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കന്നു. അച്ചടി മഷി മായാതിരിക്കട്ടെ.
Email : [email protected], www.karoorsoman.com
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബ്രിട്ടണ്‍ സന്ദര്‍ശത്തിനിടെയില്‍ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സിഖ് സംഘടനകളാണ് മോഡിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാണ് മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച് വെസ്റ്റ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മോഡി യുകെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് കരുതുന്നത്. അതേസമയം യുകെയിലെ ഇന്ത്യന്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് സൂചനകള്‍.
2015ല്‍ നവംബറില്‍ മോഡി യുകെ സന്ദര്‍ശിച്ച സമയത്ത് പ്രതിഷേധവുമായി നിരവധി പേര്‍ തെരുവിലിറങ്ങിയിരുന്നു. അതിന് സമാന രീതിയിലുള്ള പ്രതിഷേധമായിരിക്കും ഇത്തവണയുമുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഖ് സംഘടനകളെ കൂടാതെ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വര്‍ണവിവേചനത്തിനും ഇംപീരിലയിസ്റ്റുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്. എന്നാല്‍ പ്രതിഷേധമുണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കുമെന്ന് പ്രോ-ഇന്ത്യന്‍ ഗ്രൂപ്പുകള്‍ അറിയിച്ചിട്ടുണ്ട്. മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി മോഡി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. യുകെയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അനധികൃതമായി യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ കയറ്റി അയക്കുന്നത് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകും. ഏതാണ്ട് പതിനായിരത്തിന് അടുത്ത് ഇന്ത്യക്കാര്‍ യുകെയില്‍ വിസ സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. യുകെയില്‍ ആയുര്‍വേദ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും.