UK

മാഞ്ചസ്റ്റര്‍: സിറ്റി സെന്ററില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. രാവിലെ 7.30നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളുടെയും ഡോറുകള്‍ ജാമായതിനെത്തുടര്‍ന്ന് ചില യാത്രക്കാര്‍ കുറച്ചു നേരത്തേക്ക് ബസുകള്‍ക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അയ്ടൗണ്‍ സ്ട്രീറ്റിനും മിന്‍സ്ഹള്‍ സ്ട്രീറ്റിനുമിടയിലുള്ള ജംഗ്ഷനില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്‍വശത്തായാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്‌റ്റേജ്‌കോച്ചിന്റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും സ്റ്റേജ്‌കോച്ച് അറിയിച്ചു. യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഏറ്റതെന്നും സംഭവസ്ഥലത്തു വെച്ചുതന്നെ അവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കിയെന്നും ഫയര്‍ സര്‍വീസ് വ്യക്തമാക്കിയെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ രണ്ടു പേരെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിച്ചതായി ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ തിരക്കേറിയ സമയത്തുണ്ടായ അപകടം ഗതാഗതക്കുരുക്കിനും കാരണമായി. പിന്നീട് റിക്കവറി ട്രക്കുകള്‍ എത്തിച്ചാണ് ബസുകള്‍ അവിടെ നിന്ന് മാറ്റിയത്.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ 17 വയസില്‍ താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശീയ ടിമില്‍ കളിക്കാന്‍ ഒരു മലയാളികുട്ടിക്ക് അവസരം കിട്ടിയെന്നുള്ളത് മലയാളികള്‍ക്ക് എല്ലാം തന്നെ അഭിമാനകരമാണ്. ബിനോയ് ജേക്കബ് മക്കോളില്‍, മിനി, ദമ്പതികളുടെ മകന്‍ നെവിന്‍ ബിനോയ്ക്കാണ് ഈ അസുലഭ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഈ കുടുംബം താമസിക്കുന്നത് ലണ്ടനിലെ എഡ്‌മെന്റണിലാണ്. ബ്രിട്ടീഷ് വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരവസരം ഒരു ഇന്ത്യന്‍ കുട്ടിക്ക് ലഭിക്കുന്നതെന്ന് നെവിന്‍ ബിനോയ്ക്ക് കോച്ചിംഗ് കൊടുക്കുന്ന കോച്ചുമാര്‍ പറഞ്ഞു.

പഠനത്തിലും ക്രിക്കറ്റ്, റഗ്ബി, അത്‌ലറ്റിക്‌സ്, മുതലായ എല്ലാ സ്‌പോര്‍ട്‌സിലും വളരെ മുന്‍പിലായ നെവിന്‍ QE Grammar School North Londonലെ GCSE വിദ്യാര്‍ഥി കൂടിയാണ്. സ്‌കൂളില്‍ അപ്രതീക്ഷിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന വോളിബോള്‍ കോച്ച് നെവിന്റെ കഴിവ് തിരിച്ചറിഞ്ഞ് വോളിബോള്‍ കോച്ചിംഗിനു കഴിഞ്ഞ വര്‍ഷം അയക്കുകയായിരുന്നു. പിന്നിട് കടുത്ത ട്രെയിനിങ്ങിനു ശേഷമാണ് സെലക്ഷന്‍ ലഭിച്ചത്.

നെവിന്‍ ബിനോയുടെ കുടുംബം തന്നെ സ്‌പോര്‍ട്‌സുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു. നെവിന്റെ പിതാവ് ബിനോയ് ജേക്കബ് കോടഞ്ചേരി, വേനപ്പര ഹോളി ഫാമിലി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എജ്യക്കേഷന്‍ ആധ്യാപകനായിരുന്നു. മകന് ഇംഗ്ലണ്ട് ടീമിന്റെ യുണിഫോം കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ് അനുഭവപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ബിനോ ഇപ്പോള്‍ കെറ്ററിങ്ങിലെ National coaching camp ല്‍ England’s national coach Luis Bellന് കീഴില്‍ പരിശിലനത്തിലാണ്. ബിനോയുടെ അമ്മ ലണ്ടന്‍ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. പിതാവ് ബിനോയ് ജേക്കബ് മക്കോളില്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു.

ലണ്ടന്‍: അയല്‍ക്കാരുണ്ടാക്കുന്ന ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് 107,397 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെന്‍സിംഗ്ടണിലെ 1920കളില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ സാര്‍വെനാസ് ഫൗലാദി എന്ന 38കാരിയായ ബാങ്കര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ട് ഉത്തരവിട്ടത്. മുകള്‍ നിലയിലെ താമസക്കാരായ കുടുംബം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ തനിക്ക് ശല്യമായി മാറുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കുട്ടികളുടെ കളി മുതല്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെ തന്റെ സമാധാനം നശിപ്പിക്കുകയാണെന്നും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി.

മുകള്‍ നിലയുടെ തറ തടിയില്‍ തീര്‍ത്തതായതിനാല്‍ ഈ നിലയില്‍ താമസിക്കുന്നവര്‍ എന്ത് ചെയ്താലും അത് താഴെ താമസിക്കുന്നവര്‍ക്ക് ശല്യമായി മാറും. ഫ്‌ളാറ്റിന്റെ തറ ഈ കുടുംബത്തിലെ കുട്ടികള്‍ കളിസ്ഥലമായാണ് ഉപയോഗിക്കുന്നതെന്നാണ് ഫൗലാദി പറയുന്നത്. ശബ്ദശല്യത്തിനെതിരെയാണ് മുകള്‍ നിലയിലെ താമസക്കാരായ സാറ, അഹമ്മദ് എല്‍കെറാമി ദമ്പതികളുടെ കുടുംബത്തിനെതിരെ ഫൗലാദി പരാതി നല്‍കിയത്. ദൈനംദിന പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇവയെന്ന് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് പറഞ്ഞെങ്കിലും എല്‍കെറാമിയും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയും ഈ ശബ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു.

വുഡന്‍ ഫ്‌ളോറില്‍ ശബ്ദം കുറയ്ക്കുന്നതിനായി കാര്‍പ്പറ്റ് ഇടാവുന്നതാണ്. ഫ്‌ളാറ്റിലേക്ക് പുതിയ താമസക്കാര്‍ എത്തുന്നതിന് മുമ്പായി കാര്‍പ്പറ്റുകള്‍ ഇടാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അതിനായി കമ്പനി ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ ഓടി നടക്കുന്നതും ബോയിലറിന്റെയും ഫ്രിഡ്ജിന്റെയും ടാപ്പുകളുടെയും ഫയര്‍പ്ലേസിന്റെ ശബ്ദം പോലും തങ്ങള്‍ക്ക് അരോചകമാകുന്നുവെന്നാണ് ഫൗലാദി പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഫൗലാദി കഴിഞ്ഞ നാല് വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍കെറാമിയുടെ കുടുംബം എത്തുന്നതിനു മുമ്പായി നടത്തിയ ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ഈ ശല്യം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍  സമീപകാലത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് പ്രിസ്‌ക്രിപ്ഷന്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ സേവനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് പുതിയ താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. പുതിയ വര്‍ദ്ധനവ് ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ വന്നിരിക്കുന്നത്. സ്‌കോട്ട്‌ലെന്റിലും വെയില്‍സിലും അതുപോലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നിരോധിച്ചിട്ടുണ്ട്. ആദ്യം ഇംഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 7.4 പൗണ്ടായിരുന്നു പക്ഷേ പിന്നീടത് ഏതാണ്ട് 19 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. വേതന നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനെക്കാള്‍ വേഗത്തിലാണ് ഇഗ്ലണ്ടില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇനിമുതല്‍ ഓരോ പ്രിസ്‌ക്രിപ്ഷനും 8.80 പൗണ്ട് വീതം നല്‍കേണ്ടി വരും. വര്‍ദ്ധിച്ച നിരക്ക് ഏപ്രിലോടെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നു.

1952 കാലഘട്ടത്തില്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സമയത്താണ് ആദ്യമായി എന്‍എച്ച്എസുകളില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത്. വളരെ ചെറിയ ശതമാനമായിരുന്ന അന്നത്തെ ചാര്‍ജ് നിരക്ക്. എന്‍എച്ച്എസ് മൊത്തം ബഡ്‌ജെറ്റിന്റെ ഒരു ശതമാനം മാത്രമാണ് പ്രിസ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്ന വരുമാനം. ഏതാണ്ട് 90 ശതമാനം ആളുകളും തങ്ങളുടെ പ്രിസ്‌ക്രിപ്ഷനായി പണം മുടക്കുന്നവരല്ലെന്ന് 2016ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍എച്ച്എസ് പറയുന്നു. 1.1 ബില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കിയിരുന്നു. ഇതില്‍ സമീപകാലത്ത് നല്‍കിയ പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണം ഏതാണ്ട് 752 മില്ല്യണോളം വരും. ഈ കണക്ക് 2006നോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. 89.4 ശതമാനം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിരിക്കുന്നത് സൗജന്യമായിട്ടാണ്. 16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നതാണ് വസ്തുത. 10ല്‍ 6 പ്രിസ്‌ക്രിപ്ഷനുകളും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ളവയാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.

16 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മാത്രമല്ല സൗജന്യ സേവനം ലഭ്യമായിട്ടുള്ളത്. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം സൗജന്യമാണ്. പക്ഷേ ഏകദേശം എല്ലാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ആ സേവനത്തിനായി പണം നല്‍കേണ്ടി വരും. ഗര്‍ഭിണികള്‍ക്കും മാസങ്ങള്‍ പ്രായമായ കുട്ടിയുള്ളവര്‍ക്കും സേവനം സൗജന്യമാണ്. കൂടാതെ കാന്‍സര്‍ രോഗികള്‍ ഇന്‍സുലിന്‍ കുത്തിവെപ്പെടുക്കുന്ന പ്രമേഹ രോഗികള്‍ മറ്റു അപകടം നിറഞ്ഞ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരും സൗജന്യ സേവനം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ വരും. സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ ഇളവ് ലഭിക്കും. ഒരു മാസത്തില്‍ ഒരു പ്രാവിശ്യമെങ്കിലും പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമുള്ളയാളാണ് നിങ്ങളെങ്കില്‍ സീസണ്‍ ടിക്കറ്റുകള്‍ ഉപകരിക്കും.

ഡെര്‍ബി: തുര്‍ക്കിയിലെ ഹോളിഡേ ആഘോഷത്തിനിടെ അസുഖം ബാധിച്ചുവെന്ന് കളവ് പറഞ്ഞ് 50,000 പൗണ്ട് ക്ലെയിം ചെയ്യാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരുടെ വ്യാജ ക്ലെയിം പൊളിച്ചത്. ഡെര്‍ബിയില്‍ താമസക്കാരായ ലിയോണ്‍ റോബര്‍ട്ട്‌സ്, ജെയ്ഡ് മുസോക്ക എന്നിവര്‍ കുട്ടിയുമൊത്ത് നടത്തിയ ഹോളിഡേ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. പൂളില്‍ രസിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ഡിന്നര്‍ കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തത് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ പിരിഞ്ഞ് ജീവിക്കുന്ന ഇവര്‍ക്ക് 26 ആഴ്ച വീതം തടവാണ് ആദ്യം നല്‍കിയത്. പിന്നീട് ഇത് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തേ നടന്ന വിചാരണയില്‍ ഇരുവരും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇവര്‍ നടത്തിയ തട്ടിപ്പ് വിജയിച്ചിരുന്നെങ്കില്‍ ഹോളിഡേ കമ്പനിയായ ടിയുഐക്ക് 50,000 പൗണ്ട് നഷ്ടമാകുമായിരുന്നെന്ന് കോടതി കണ്ടെത്തി. 2015 ജൂലൈയിലാണ് ഇവര്‍ തുര്‍ക്കിയിലെ കോര്‍ണേലിയ ഗോള്‍ഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ഒരാഴ്ച ഹോളിഡേ ആഘോഷിക്കാന്‍ എത്തിയത്. അടുത്ത ഏപ്രിലില്‍ ഇവര്‍ നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ താമസക്കാലത്ത് തങ്ങള്‍ അസുഖ ബാധിതരായെന്ന് കാട്ടിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇവര്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സമയത്ത് അനാരോഗ്യത്തെക്കുറിച്ച് പരാതികളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് അവധിക്കാലം ഇവര്‍ ആസ്വദിച്ചതായാണ് വ്യക്തമാകുന്നതെന്നും കമ്പനിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ടിം ഹണ്ടര്‍ പറഞ്ഞു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഭക്ഷണത്തില്‍ നിന്ന് തങ്ങള്‍ അസുഖബാധിതരായെന്നാണ് ഇവര്‍ പറഞ്ഞത്. ഈ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇരുവരും 200 മണിക്കൂര്‍ ശമ്പളമില്ലാത്ത കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതിച്ചെലവും വിക്ടിം സര്‍ച്ചാര്‍ജുമായി 1115 പൗണ്ട് വീതം നല്‍കാനും കോടതി ഉത്തരവിട്ടു.

കളിപ്പാട്ടങ്ങളിലും ഇതര ഇലക്‌ട്രോണിക് ഉപകരണങ്ങളിലും കണ്ടു വരുന്ന ചെറു ലിഥിയം ബാറ്ററികള്‍ അപകടകാരികളെന്ന് മുന്നറിയിപ്പ്. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ബാറ്ററികള്‍ നിര്‍മ്മിക്കണമെന്ന് കമ്പനികള്‍ക്ക് വിദഗ്ദ്ധരുടെ നിര്‍ദേശം. ബാറ്ററികള്‍ വിഷത്തിന് സമാനരീതിയില്‍ സമീപിക്കേണ്ട വസ്തുക്കളാണ് പീഡിയാട്രിക് സര്‍ജന്‍ കെയിറ്റ് ക്രോസ് അഭിപ്രായപ്പെട്ടു. യുഎസ് കമ്പനി ബോസ്റ്റണ്‍ നിര്‍മ്മിത ബാറ്ററികളില്‍ കാണപ്പെടുന്ന ക്വാണ്ടം കോട്ടിംഗുകള്‍ വളരെയേറെ അപകടം പിടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആവരണങ്ങള്‍ ബാറ്ററിയെ അതീവ അപകടം നിറഞ്ഞ വസ്തുവാക്കി മാറ്റുകയാണ്. അറിയാതെ ഇവ വായിലിടുകയോ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജീവന് തന്നെ ഭീഷണിയാവുന്ന അത്രയും അപകടം സൃഷ്ടിക്കാന്‍ പ്രാപിതിയുള്ളവയാണ് ഇത്തരം ബാറ്ററികള്‍.

ബാറ്ററികള്‍ അറിയാതെ വായിലിട്ട് ചവയ്ക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നതെന്ന് ചാനല്‍-5 നല്‍കിയ അഭിമുഖത്തില്‍ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ സെപ്ഷലിസ്റ്റുകള്‍ പറയുന്നു. ഇത്തരം അപകടങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകളെ ഉദ്ധരിച്ചാണ് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അപകടകാരികളായ ചെറു ബാറ്ററികള്‍ക്ക് തൊണ്ട നാളവും നമ്മുടെ ധമനികളെയും നിഷ്പ്രയാസം അലിയിച്ച് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ശരീരത്തിലെ കുഴലുകളെ കത്തിക്കുന്നതു പോലെ നശിപ്പിച്ചു കളയാന്‍ ഇവയ്ക്ക് സാധിക്കും. സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും എന്തിനേറെ പറയുന്നു മരണത്തിന് വരെ ഇത് കാരണമായേക്കാം.

ബാറ്ററികളില്‍ സോഡിയം ഹൈഡ്രോക്‌സൈഡുകള്‍ ഉണ്ട്. ഇവ ശരീരത്തിലെ ധമനികളെ പൊള്ളലേല്‍പ്പിക്കാന്‍ കഴിവുള്ള പദാര്‍ഥമാണ്. ബാറ്ററികള്‍ നിര്‍ബന്ധമായും വിഷങ്ങള്‍ സമാനമായി തന്നെയാണ് കൈകാര്യം ചെയ്യപ്പെടേണ്ടത് മിസ് ക്രോസ് പറയുന്നു. ബാറ്ററിക്കകത്തുള്ള പദാര്‍ഥങ്ങള്‍ ഒരു തരത്തിലുള്ള ആല്‍ക്കലിയെ ഉത്പാദിപ്പിക്കുമെന്നും അവ മനുഷ്യന്റെ ശ്വാസ നാളത്തെ ദ്രവിപ്പിക്കുമെന്നും ക്രോസ് പറഞ്ഞു. നമ്മുടെ ശരീരത്തിലെ പ്രധാന രക്ത ധമനികളെ ദ്രവിപ്പിക്കാന്‍ ബാറ്ററികളില്‍ നിന്ന് പുറത്തു വരുന്ന പദാര്‍ഥങ്ങള്‍ക്ക് കഴിയും ഇത് രക്ത സ്രാവം ഉണ്ടാക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യാം. ബ്രിട്ടനില്‍ അത്തരമൊരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാറ്ററി ചവച്ച കുട്ടി ആന്തരിക രക്തസ്രാവത്തെ തുര്‍ന്ന് മരണപ്പെടുകയായിരുന്നു. ദി ബ്രിട്ടിഷ് ആന്റ് ഐറിഷ് പോര്‍ട്ടബിള്‍ ബാറ്ററി അസോസിയേഷന്‍ ക്വാണ്ടം ആവരണങ്ങളുള്ള ബാറ്ററിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കെ ഡി ഷാജിമോന്‍

അന്തര്‍ദേശീയ വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിരവധി തദ്ദേശീയതോടൊപ്പം ഈക്വല്‍ റൈറ്റിനും സ്ത്രീ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ട സമരങ്ങള്‍ ഇന്ന് തുടങ്ങും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള WALK FOR WOMENS പരിപാടിയില്‍ പങ്കെടുത്ത മലയാളി വനിതകള്‍ വേറിട്ട കാഴ്ചയായി.

മാഞ്ചസ്റ്ററില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ബാനറിനോടൊപ്പം നടന്ന് നീങ്ങിയപ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതിരുന്ന കാലത്ത് സ്ത്രീ അവകാശങ്ങള്‍ക്കൊപ്പം അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സമരത്തിന് നേതൃത്വം കൊടുത്ത മാഞ്ചസ്റ്റര്‍ സ്വദേശിനി EMMELINE PANKHURST  ന്‍റെ ശബ്ദം മുഴങ്ങിയ മാഞ്ചസ്റ്റര്‍ തെരുവുകളില്‍ എംഎംഎയുടെ കരുത്തുറ്റ വനിതകളുടെ ശബ്ദം മാറ്റൊലി കൊണ്ടു. എംഎംഎയുടെ നേതൃത്വത്തില്‍ ബിന്ദു പി കെ, ബിന്ദു അനീഷ്, റീന വില്‍സന്‍, രജനി ജീമോന്‍, നിഷാ ജയന്‍, ബ്ലെസി ബെഞ്ചമിന്‍ മുതലായവര്‍ ചേര്‍ന്ന് അന്തര്‍ദേശീയ വനിതാദിനം ആഘോഷമാക്കി.

ചാര സംഘടനയായ എംഐ5 ഏജന്റുമാര്‍ക്ക് രഹസ്യമായി കുറ്റകൃത്യങ്ങളില്‍ പങ്കുചേരാന്‍ അനുമതിയുണ്ടെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍. മനുഷ്യാവകാശ സംഘടനകളുമായി നടന്ന നിയമ യുദ്ധത്തിനൊടുവിലാണ് ഇത്തരമൊരു നിയമപരമായ അവകാശം എംഐ5 ഏജന്റുമാര്‍ക്ക് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയ്യാറായത്. സെക്യൂരിറ്റി സര്‍വീസ് ഏജന്റുമാരുടെ ക്രിമിനല്‍ പങ്കാളിത്വവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുറിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി പുറത്തിറക്കി. ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിനാണ് ഇതു സംബന്ധിച്ച കുറിപ്പ് കൈമാറിയിരിക്കുന്നത്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നതിനാവിശ്യമായ നടപടിക്രമങ്ങള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിന് കൈമാറിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നു.

എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നേരത്തെ ഏകോപിപ്പിച്ചിരുന്നത് ഇന്റലിജന്‍സ് സര്‍വീസ് കമ്മീഷണര്‍ക്ക് കീഴിലുള്ള ഡെഫെക്ട് ഓഫീസായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ബ്രിട്ടിഷ് രഹസ്യ ഏജന്റുമാര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ടവയാണ്. ഏജന്റുമാര്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവാം എന്ന നിയമാനുശ്രുതമായ നിര്‍ദേശം ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമായി തന്നെ തുടരുകയാണ്. വളരെ സൂക്ഷ്മ തലത്തില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദി കമ്മിഷ്ണര്‍, ലോര്‍ഡ് ജസ്റ്റിസ് സര്‍ അഡ്രിയാന്‍ ഫുള്‍ഫോഡ് പറഞ്ഞു. നേരത്തെ ഏജന്റുമാര്‍ക്ക് നിയമ വിധേയമായി കുറ്റകൃത്യങ്ങളില്‍ പങ്കപചേരാമെന്ന് ഉത്തരവ് അതീവ സര്‍ക്കാര്‍ രഹസ്യമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവ് നിലനില്‍ക്കുന്നതായി പിന്നീട് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വരുകയായിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വാരാനിരിക്കുന്നതെയുള്ളു.

പുതിയ ഓഡര്‍ പബ്ലിഷ് ചെയ്തിരിക്കുന്നത് മനുഷ്യാവകാശ സംഘടനകളും പ്രൈവസി ഇന്റര്‍നാഷണലുമായി നടന്ന നിയമ യുദ്ധത്തിന് ശേഷമാണ്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഓഡര്‍ എന്തുകൊണ്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ടില്ലെന്ന് പ്രൈവസി ഇന്റര്‍നാഷണലിന്റെ നിയമ ഉപദേശകന്‍ മില്ലി ഗ്രഹാം ചോദിച്ചു. രാജ്യത്തെ അടിയന്തര സാഹചര്യങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് എംഐ5 ഏജന്റുമാര്‍. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യുകെയില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമാണിതെന്നും എംഐ5 വെബ് സൈറ്റില്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇത്തരം ഏജന്റുമാരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ല്‍ ഒരുസംഘം ക്രിക്കറ്റ് പ്രേമികള്‍ അബെര്‍ദീന്‍ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യന്‍ ക്രിക്കറ്റ് ക്ലബ് (ജി സി സി). തുടക്കത്തില്‍ ഗ്രേഡ് 4 ല്‍ കളിക്കാന്‍ തുടങ്ങിയ ഗ്രാമ്പ്യന്‍ കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ 2015ല്‍ രണ്ടാമത്തെ ടീം നിലവില്‍ വന്നു. ആദ്യ ഇലവന്‍ ടീം സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങളോടെ ഇപ്പോള്‍ ഗ്രേഡ് 1 ല്‍ എത്തി നില്‍ക്കുന്നു.

2015 ല്‍ ജോണ്‍സ്റ്റന്‍ റോസ് ബൗള്‍ കപ്പ്, 2016 ല്‍ റീഡ് കപ്പ്, 2017 ല്‍ ഗ്രേഡ് 2 ചാമ്പ്യന്‍സ് തുടങ്ങിയവ ജിസിസിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ് മെഷീന്‍ വാങ്ങുവാന്‍ താത്പര്യപ്പെടുന്നു. മെഷീന്‍ വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രാമ്പ്യന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളോടും സ്‌നേഹം നിറഞ്ഞ അഭ്യുദയകാംഷികളോടും ഉദാരമായി സംഭാവന നല്‍കുവാന്‍ അപേക്ഷിച്ചുകൊള്ളുന്നു. സംഭാവന ചെറുതോ വലുതോ അതെത്രയായാലും വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ സംഭാവനകള്‍ സുരക്ഷിതമായി നല്‍കുവാനായി ഈ ലിങ്ക് ഉപയോഗിക്കുക.

https://www.gofundme.com/grampiancricketclub

ഗ്രാമ്പിയന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സ് അറിയുവാനായി

http://www.acagrades.org.uk/aca_grades/results/2/view/2017

http://gccscotland.hitscricket.com/default.aspx

ലണ്ടന്‍: 200 മില്ല്യണ്‍ മുതല്‍ മുടക്കില്‍ യുകെയില്‍ റെയില്‍ ഫാക്ടറി നിര്‍മ്മിക്കുന്നു. പദ്ധതി ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് 1,700 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍ ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈമെന്‍സ് എന്ന കമ്പനിയാണ് റെയില്‍ ഫാക്ടറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനു ശേഷം എത്രയും പെട്ടന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. നിര്‍മ്മാണ രംഗത്തും എഞ്ചിനിയറിംഗ് സംബന്ധ ജോലികള്‍ക്കുമായി ഏതാണ്ട് 700 ഓളം തൊഴിവസരങ്ങള്‍ പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടാകും. ഇതു കൂടാതെ 250 അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

യുകെയില്‍ മുഴുവനായി 17,00 ഓളം അപ്രത്യക്ഷ തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക്കൂട്ടലുകള്‍. സൈമെന്‍സ് കമ്പനിയുടെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണ് റെയില്‍ ഫാക്ടറി. ഇതിന് മുന്‍പ് 300 മില്ല്യണ്‍ മുതല്‍ മുടക്കില്‍ വിന്റ് ടര്‍ബൈന്‍ ബ്ലേഡ് ഫാക്ടറി കമ്പനി നിര്‍മ്മിച്ചിരുന്നു. ഈസ്റ്റ് ഹള്ളില്‍ നിന്നും 30 മൈല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ കമ്പനി നൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൈമെന്‍സ് കമ്പനി ഭാവിയില്‍ റെയില്‍ മേഖലയിലെ വ്യവസായത്തില്‍ വിജയം കൈവരിക്കും. പുതിയ പദ്ധതിയുടെ പ്രഖ്യാപനം അതിലേക്കുള്ള വഴിയാണെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ജ്യൂയര്‍ജെന്‍ മേയിര്‍ പറഞ്ഞു. പുതിയ പദ്ധതിയെ യുകെ വ്യാവസായിക ലോകം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കികൊണ്ടിരിക്കുന്നത്.

യുകെയുടെ പല പ്രദേശങ്ങളും പദ്ധതി ആവശ്യത്തിനായി പരിശോധിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളും ഈ പദ്ധതി നടപ്പിലാക്കാന്‍ യോജിച്ചതായിരുന്നില്ല. അവസാനം ഗൂളില്‍ കമ്പനിയുടെ ആവശ്യാനുശ്രുതമുള്ള സ്ഥലം കണ്ടെത്തി. വലിയ അളവില്‍ ഭൂമി പദ്ധതിക്കായി ആവശ്യമുണ്ട്. കൂടാതെ ഫാക്ടറി നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായി സ്‌കില്‍ഡ് തൊഴിലാളികളും ഉള്‍പ്പെടുന്ന സ്ഥലമായിരുന്നു കമ്പനി അന്വേഷിച്ചു കൊണ്ടിരുന്നത്. മേയിര്‍ പറഞ്ഞു. നിലവില്‍ 4,400 ഓളം ആളുകള്‍ക്ക് കമ്പനി റെയില്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറില്‍ 15,000ത്തോളം പേര്‍ക്കും കമ്പനി തൊഴില്‍ നല്‍കുന്നതായി സൈമെന്‍സ് അറിയിച്ചു. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് മേയില്‍സ് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved