ലണ്ടന്‍: 35 അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒഴിവാക്കാനൊരുങ്ങി എന്‍എച്ച്എസ്. 570 മില്യന്‍ പൗണ്ട് ചെലവാകുന്ന നിസാര രോഗങ്ങള്‍ക്കുള്ള ചികിത്സകളാണ് എന്‍എച്ച്എസ് ഒഴിവാക്കുന്നത്. ഡാന്‍ഡ്രഫ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. ഫാര്‍മസികളില്‍ ഇവയ്ക്ക് ചികിത്സ ലഭ്യമാണ്. ഇവിടെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെങ്കിലോ, നിസാരമെന്ന് സ്ഥിരീകരിച്ചാലോ മാത്രമേ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുകയുള്ളു. ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന്റെ ചെലവില്‍ അഞ്ചിലൊന്ന് കുറവു വരുത്താന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടിയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഈ പരിഷ്‌കാരം നടപ്പിലാകും. കൂടുതല്‍ കാലത്തേക്ക് നീണ്ടു നില്‍ക്കുന്നതോ, മറ്റ് ഗുരുതര രോഗങ്ങളുടെ അനുബന്ധമായുള്ളതോ ആയ രോഗങ്ങള്‍ക്ക് മാത്രമേ ഇന്ി ഡോക്ടര്‍മാര്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടതുള്ളു. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ രോഗങ്ങളാണെങ്കിലും പണം നല്‍കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കലായിരിക്കും ഈ നിയമമെന്ന് ആര്‍പിഎസ് പറയുന്നു.

ഇത്തരം നിസാര രോഗങ്ങളുടെ ചികിത്സയിലൂടെ പാഴായിപ്പോകുന്ന പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് കെയര്‍ മെച്ചപ്പെടുത്താനും ക്യാന്‍സര്‍ ചികിത്സയിലും ഈ പണം ഉപയോഗിക്കാനാകുമെന്നാണ് വിശദീകരണം. മലബന്ധം, അത്‌ലറ്റ്‌സ് ഫുട്ട്, മൈല്‍ഡ് ആക്‌നെ, ഡാന്‍ഡ്രഫ്, വയറിളക്കം, പേന്‍, കോള്‍ഡ് സോറുകള്‍, ചെവിക്കായം നീക്കല്‍ തുടങ്ങിയവയാണ് എന്‍എച്ച്എസ് ഒഴിവാക്കിയ പട്ടികയിലുള്ളത്.