UK

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെത്തിയ മലയാളി കുട്ടികൾ വി. അൽഫോൻസാമ്മയുടെ തിരുനാളിന് പാടിയ സ്തുതിഗീതം വൈറലാകുന്നു. മൂന്ന് ദിനം കൊണ്ട് വീഡിയോ കണ്ടത് പന്തീരായിരത്തിന് മുകളിലാളുകൾ.

സംഭവം നടന്നത് യുകെയിലെ യോർക്ഷയറിൽ. യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ശുശ്രൂഷകളുടെ സമാപന വേളയിൽ മലയാളി കുട്ടികൾ പാടിയ അൽഫോൻസാ സ്തുതി ഗീതമാണ് ലോക മലയാളികൾ ആവേശത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് പന്തീരായിരം പേർ കാഴ്ച്ചക്കാരായി.

കേരള ക്രൈസ്തവർ ലോകമെമ്പാടും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ച വാരമാണ് കടന്നു പോയത്. ഭാരതത്തിലെ ആദ്യ വിശുദ്ധ എന്ന നിലയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിന് മലയാളത്തിൻ്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ എന്നും ആവേശമാണ്.

യൂറോപ്പിൻ്റെ ഭൂപടത്തിൽ യോർക്ഷയറിന് വലിയ സ്ഥാനമുണ്ട്. രണ്ടായിരം മുതലാണ് യോർക്ഷയറിൽ മലയാളികൾ എത്തിതുടങ്ങിയത്. യോർക്ഷയറിലെ ചെറിയ നഗരമായ കീത്തിലിയിൽ 2002 ൽ എത്തിയ ആദ്യ കാല മലയാളികൾ ഒരാശ്രയമായി തേടിപ്പോയത് ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നുള്ള ക്രൈസ്തവരെ പാശ്ചാത്യ സമൂഹം അതിശയത്തോടെ കണ്ടെങ്കിലും കൂടത്തിൽ നിർത്തി. ആ സൗഹൃദം വളർന്ന് ഒരു വലിയ സമൂഹമായി കീത്തിലി സെൻ്റ്. ആൻസ് ദേവാലയം മാറി. 2013 ൽ സെൻ്റ്. ആൻസ് ദേവാലയത്തിൽ വികാരിയായി എത്തിയ കാനൻ മൈക്കിൾ മക്രീഡി അന്ന് കീത്തിലിയിൽ ഉണ്ടായിരുന്ന മലയാളി സമുഹവുമായി ചേർന്ന് വിശുദ്ധ അൽഫോസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചു. തുടർന്ന് അന്നു മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ ദിനം സെൻ്റ് ആൻസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കീത്തിലിയിൽ മുന്നൂറോളം മലയാളി കുടുംബങ്ങളെത്തി. അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സെൻ്റ് ആൻസ് ദേവാലയം തുണയായി. ജൂലൈ മുപ്പത് ഞായറാഴ്ച്ച വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളി സമൂഹത്തിനോടൊപ്പം പാശ്ചാത്യവിശ്വാസികളും ആഘോഷിച്ചു.

പുതുതായി എത്തിയ മലയാളികളും അതൊരാഘോഷമാക്കി. തിരുനാൾ ശുശ്രൂഷകൾ പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നെങ്കിലും അവസാനം മലയാളി കുട്ടികൾ വി. അൽഫോസാമ്മയോടുള്ള സ്തുതി ഗീതം മലയാളത്തിൽ പാടി. ഈ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള പല ദേവാലയങ്ങളിലും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചെങ്കിലും ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ് ആൻസ് ദേവാലയിൽ വളരെ ലളിതമായ രീതിയിൽ ആഘോഷിച്ച തിരുനാൾ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക.
https://m.facebook.com/story.php?story_fbid=pfbid02RtWs5Dspny6fqZRhdUB97zpVwNaE1owUtU5YT4ov717nuf5h8dhvis8ooHSjmU83l&id=100005785604108&sfnsn=scwspwa

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും തടയുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി പതിനാലാം തവണയും പലിശ നിരക്കുകൾ ഉയർത്തുവാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് തങ്ങളുടെ അടിസ്ഥാന നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്നും 5.25 ശതമാനമായി ഉയർത്താനുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ലോണുകൾ എടുത്തിട്ടുള്ളവർക്കും, മോർട്ട്ഗേജ് ഉടമകൾക്കും പലിശ നിരക്ക് വർദ്ധനവ് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ സേവിങ്സ് നിരക്കുകൾ വർദ്ധിക്കും എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. ബ്രിട്ടനിൽ പണപ്പെരുപ്പവും, വിലവർധനയുമെല്ലാം ക്രമാതീതമായി ഉയർന്ന അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ എത്തിയത് 15 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008 ഏപ്രിൽ മാസത്തിലാണ്. എന്നാൽ പലിശനിരക്കുകളിൽ വളരെ ചെറിയ മാറ്റം മാത്രം പ്രവചിക്കപ്പെടുന്നത്, വിലക്കയറ്റത്തിൽ ആശ്വാസകരമായ കുറവുകൾ രേഖപ്പെടുത്തി തുടങ്ങിയെന്നാണ് സൂചിപ്പിക്കുന്നത്.

പണപ്പെരുപ്പത്തിൽ ജൂൺ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോഴും ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിനേക്കാൾ രണ്ട് ശതമാനം ഉയർന്നാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഇത്തരത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവ് മൂലം, പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും. നിരക്ക് തുടർന്ന് വർദ്ധിപ്പിക്കുന്നതിന് മുമ്പ് ബാങ്ക് മുൻകാല പലിശ നിരക്ക് വർദ്ധനവിന്റെ അനന്തരഫലങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. അടുത്ത വർഷം മുതൽ 10 രാജ്യങ്ങളിൽ GPL ലീഗ് എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്  എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുങ്ങുന്നത്. ഓഗസ്റ്റ് 20 നും സെപ്റ്റംബർ 10 നുമാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20 ന് നടക്കുന്ന മത്സരം യുകെയിലെ മലയാളി ടീമുകൾക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഈ മത്സരത്തിൽ പങ്കെടുത്ത് ഗ്ലോബൽ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ ഉടൻ തന്നെ താഴെയുള്ള നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്.

07872067153

07515731008

സ്വന്തം ലേഖകൻ

ലണ്ടൻ: ചങ്ങനാശേരി അതിരൂപത പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി കീർത്തി പുരസ്കാരം ന്യൂ കാസിൽ മലയാളിയായ ഷൈമോൻ തോട്ടുങ്കലിന്. കഴിഞ്ഞദിവസം ചങ്ങനാശേരി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി സംഗമം ചടങ്ങിൽ വച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാാർഡ് സമ്മാനിച്ചു.

ബ്രിട്ടണിൽ സാമൂഹ്യ- രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും നിറഞ്ഞുനിൽക്കുന്ന ഷൈമോൻ, സീറോ മലബാർ സഭയോടു ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ അംഗവും അസോസിയേറ്റ് പി.ആർ.ഓയുമാണ് ഷൈമോൻ.രൂപതയുടെ വിവിധ കമ്മീഷനുകളിലും അംഗമായി പ്രവർത്തിക്കുന്നു .ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് മുൻപ് ചങ്ങനാശേരി അതിരൂപതയിൽനിന്നും യുകെയിലുള്ള പ്രവാസികളെ ഏകോപിപ്പിച്ച് ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലൻഡ്, ന്യൂകാസിൽ എന്നിവിടങ്ങളിൽ പലവർഷങ്ങളിലായി നടത്തിയ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി. 2018ലെ പ്രളയകാലത്ത് കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഇടുക്കി നിയോജക മണ്ഡലത്തിലെ നിരവധി കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഓഖി ദുരന്തകാലത്തും സമാനമായ സേവനങ്ങൾക്ക് നേതൃത്വം നൽകി.

യുകെയിൽ എത്തിയ കാലം മുതൽ സീറോ മലബാർ കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും വൈദികരോടു ചേർന്നു പ്രവർത്തിച്ചു.ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന സീറോ മലബാർ യുകെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗമായിരുന്നു. ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദ റോസറി മിഷന്റെ മുൻ ട്രസ്റ്റിയായിരുന്നു .ദൃശ്യ- അച്ചടി മാധ്യമ രംഗങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന ഷൈമോൻ ബ്രിട്ടണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. കോവിഡ് കാലത്ത് ബ്രിട്ടണിൽനിന്നുള്ള ഷൈമോന്റെ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തെ കേരളത്തിൽ ഗ്രാമവികസന മന്ത്രിയായിരുന്ന സി.എഫ് തോമസിന്റെപേഴ്സണൽ സ്റ്റാഫ് അംഗവും വിദ്യാർഥിയായിരുന്നപ്പോൾ കെ.എസ്.സി (എം) യുടെയും പിന്നീട് യൂത്ത് ഫ്രണ്ടിന്റെയും നേതാവായിരുന്നു. ഇപ്പോൾ പ്രവാസി കേരള കൊണ്ഗ്രെസ്സ് ( എം ) യു കെ ഘടകം പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു .

നിലവിൽ ബ്രിട്ടണിലെ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡിൽ അഡ്വൈസറായി ജോലി ചെയ്യുന്നു ഭാര്യ സിമി. വിദ്യാർഥികളായ സിറിയക്, ജേക്കബ് എന്നിവരാണ് മക്കൾ. ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവാസി സംഗമം പരിപാടിയിൽ വച്ചാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസികളായ അതിരൂപത അംഗങ്ങളെ ആദരിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രാവാസികൾ പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി എസ ശ്രീധരൻപിള്ള ആണ് ഉത്‌ഘാടനം ചെയ്തത് . ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം , തിരുവല്ല രൂപതാദ്ധ്യക്ഷൻ ഡോ . തോമസ് മാർ കൂറിലോസ് , ആർച് ബിഷപ് മാർ ജോർജ് കോച്ചേരി , റെവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ , റെവ. ഡോ .സി ലിസ് മേരി എഫ് സി സി ,റെവ. ഫാ. റ്റെജി പുതുവീട്ടിൽകളം , റെവ. ഫാ. ജിജോ മാറാട്ടുകളം , ജോ കാവാലം , ഷെവ. സിബി വാണിയപ്പുരക്കൽ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കൈരളി യുകെ മലയാളി ഷെഫ്‌ ഈ വർഷം സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ സെപ്റ്റംബർ 24, 2023 ഞായറാഴ്ച നടത്തപ്പെടും. യുകെയിൽ ആദ്യമായി യുകെ മലയാളികൾക്കായി ദേശീയതലത്തിൽ ഒരു പാചക മത്സരം 2022ൽ കൈരളി യുകെ സംഘടിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണു യുകെ മലയാളികൾ വരവേറ്റത്‌. മലയാളികളുടെ രുചി സങ്കൽപ്പങ്ങൾക്ക്‌ പുതിയ മാനം നൽകിയ ലക്ഷ്മി നായർ, ഷെഫ്‌ ജോമോൻ, ഷെഫ്‌ ബിനോജ്‌ എന്നിവർ വിധികർത്താക്കളായ മത്സരം ഒരു പുത്തൻ അനുഭവമായി.

കേരളത്തിന്റെ തനതായ പാചകപാരമ്പര്യത്തിന്റെ രുചിവൈവിദ്ധ്യങ്ങളുടെ ആഘോഷമെന്നതിലുപരി മലയാളതനിമ നിറഞ്ഞൊരു വേദിയിൽ യുകെ മലയാളികൾക്ക് ഒത്തു ചേരാനൊരു അവസരമൊരുക്കുകയാണ് ഈ പാചക മാമാങ്കത്തിലൂടെ കൈരളി യുകെ. സെപ്റ്റംബർ 24 സ്റ്റോക്ക്‌ ഓൺ ട്രെന്റിൽവച്ചാണ് മത്സരം നടക്കുന്നത്. സെലിബ്രിറ്റി വിധികർത്താക്കൾ വിജയികളെ നിർണ്ണയിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്സും മറ്റ് ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.

കൈരളിയുടെ യൂണിറ്റുകൾ മുഖേനയോ നേരിട്ടോ രണ്ട് വ്യക്തികൾ വീതമുള്ള ടീമുകൾക്ക്‌ രജിസ്റ്റർ ചെയ്യാവുന്നതാണു. അവസാന റൗണ്ടിൽ പത്ത്‌ ടീമുകൾ മാത്രം മത്സരിക്കുന്നതിനാൽ, ഒരേ പ്രദേശത്ത്‌ ഒന്നിലധികം ടീമുകൾ വന്നാൽ പ്രാദേശിക തലത്തിൽ മത്സരം ഉണ്ടായിരിക്കും. ഈ വർഷം ഇഞ്ചിക്കറിയും, പാലടപ്പായസവും, അവിയലും ആയിരിക്കും അവസാന റൗണ്ടിലെ മത്സരവിഭവങ്ങൾ.

ഈ മത്സരം കൈരളി യുകെയുടെ അംഗങ്ങൾക്ക് മാത്രമുള്ള ഒന്നല്ല. മറിച്ച് ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്ന സൗഹൃദവേദിയാണ്. മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക –
https://www.facebook.com/KairaliUK

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രായമായ വൃദ്ധ ജനങ്ങൾ ഇത്തരം കെയർ സപ്പോർട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിന്റെ പേരിൽ പ്രായമായ ഒട്ടേറെ പേർ ആശുപത്രിയിൽ തുടരുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 11 മാസമായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോർഗനിൽ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാർജ് ചെയ്യാൻ താമസിച്ചതിന് കാരണം കെയർ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയിൽ താൻ അക്ഷരാർത്ഥത്തിൽ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ നടന്ന ഒരു സർവേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളിൽ 40% പേർക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതിനായി വന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 2022 – 23 വർഷത്തിൽ 1399 പേരോളമാണ് കെയർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയിൽ മരണമടഞ്ഞത്. കോവിഡിന് ശേഷമാണ് കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമായതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.

വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ്‌ പദവിയും വഹിക്കുന്നുണ്ട്.

യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ  സർവേ കണ്ടെത്തിയിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ്‌ അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .

കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ്‌ ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .

WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .

ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .

ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ,  തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.

ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.

കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .

തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .

ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )

പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.

നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.

ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.

കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…

മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …

 

Copyright © . All rights reserved