UK

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓഗസ്റ്റ് 16-ാം തീയതി ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 pm ന് ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ വച്ചാണ് പ്രകാശന കർമ്മവും ഉദ്ഘാടനവും നടക്കുന്നത്. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എംഎൽഎ , ചാണ്ടി ഉമ്മൻ എംഎൽഎ, ജോസഫ് ചാഴിക്കാടൻ എംപി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് വർഷത്തിനിടെ ആദ്യമായി യുകെയിലെ മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായി എന്ന റിപ്പോർട്ട് പുറത്ത്. 2022 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായതെന്ന് മണിഫാക്റ്റ്സിൻെറ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിൻെറ ഫലം ഈ വർഷം കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ചാൻസലർ ക്വാസി ക്വാർട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റിൽ, ഫണ്ടില്ലാത്ത നികുതി ഇളവുകളിൽ 45 ബില്യൺ പൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സർക്കാർ വായ്പയെടുക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുകയും മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർത്തുകയും ചെയ്‌തു. 2023 ഓഗസ്റ്റിൽ നിരക്കുകൾ 6.85% ആയി ഉയർന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

യുകെ ഫിനാൻസിൻെറ കണക്കുകൾ അനുസരിച്ച് 2025 ന്റെ രണ്ടാം പകുതിയിൽ 900,000 ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഡീലുകൾ കാലഹരണപ്പെടും കൂടാതെ വർഷം മുഴുവനും ആകെ 1.6 ദശലക്ഷം പുതുക്കലുകൾ ഉണ്ടാകും. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആകുമെന്ന് പ്രതീക്ഷിക്കുന്നതായും 2027 ആകുമ്പോഴേക്കും 2% ലക്ഷ്യത്തിലേക്ക് താഴുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിലും വീടുകളുടെ വില ഉയർന്നിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

22 വയസ്സിന് താഴെയുള്ളവരുടെ തുടർ വിദ്യാഭ്യാസത്തിനും ജോലിയിലും പ്രവേശിപ്പിക്കുന്നതിനായും സൗജന്യ ബസ് പാസ് നൽകണമെന്ന് എംപിമാർ ശുപാർശ ചെയ്തു. ഇതിൻറെ ഭാഗമായി ഈ പ്രായത്തിലുള്ളവർക്ക് ദിവസത്തിൻറെ ഏത് സമയത്തും സൗജന്യ ബസ് യാത്രയാണ് ശുപാർശ ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ഉയർന്ന തോതിൽ നിരക്കുകൾ വർദ്ധിച്ചത് മൂലം സമീപ വർഷങ്ങളിൽ ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണമായതും റിപ്പോർട്ടിലുണ്ട്.


ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ യുവാക്കൾ ജോലിക്ക് പോകുന്നതിന് തടസ്സം ആകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബസ് സർവീസുകളുടെ വിശ്വാസ്യത സർവീസുകളും മെച്ചപ്പെടുത്തുന്നതിന് 1 ബില്യൺ പൗണ്ട് മൾട്ടി-ഇയർ ഫണ്ടിംഗ് നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ സ്കോട്ട്ലൻഡിലെ അഞ്ച് മുതൽ 22 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും സൗജന്യ ബസ് യാത്രയ്ക്ക് അർഹതയുണ്ട്. സമാനമായ നടപടികൾ ഇംഗ്ലണ്ടിലും വേണമെന്നാണ് എംപിമാർ ശുപാർശ ചെയ്തിരിക്കുന്നത്.


ഇംഗ്ലണ്ടിൽ ബസ് യാത്രക്കാരുടെ എണ്ണം 2009 ൽ 4.6 ബില്യണിൽ നിന്ന് 2024 ൽ 3.6 ബില്യണായി കുറഞ്ഞുവെന്ന് ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 2019 ലെ ഒരു പഠനത്തിൽ, തൊഴിലന്വേഷകരിൽ ഏകദേശം 57% പേർക്ക് ബസിൽ 45 മിനിറ്റിനുള്ളിൽ ഒരു തൊഴിൽ കേന്ദ്രത്തിൽ എത്താൻ കഴിയാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഉയർന്ന ബസ് നിരക്കുകളും പരിമിതമായ പ്രാദേശിക സൗകര്യങ്ങളും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ ഗുരുതരമായി നിയന്ത്രിക്കും എന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാൽ വാഹനമോടിക്കാൻ കഴിയാത്തതിനാൽ തങ്ങൾ ഇപ്പോഴും ബസ് ഉപയോഗിക്കുന്നുണ്ടെന്നും സൗജന്യ ബസ് പാസിന്റെ ഗുണം ഉപകാരപ്രദമാകും എന്നുമാണ് പല യുവാക്കളും പദ്ധതിയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

2019-ൽ ബർമിംഗ്ഹാമിൽ വെടിവയ്പ്പ് ശ്രമം നടത്തിയ യുഎസ് വനിതയായ ഐമി ബെട്രോ കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി. മുഹമ്മദ് നസീറും പിതാവ് മുഹമ്മദ് അസ്ലവും ബിസിനസുകാരനായ അസ്ലത്ത് മഹുമദിനെതിരെ നടത്തിയ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ആക്രമണം. 2018-ൽ മഹുമദിന്റെ വസ്ത്രശാലയിൽ നടന്ന ഒരു സംഭവത്തിൽ മുഹമ്മദ് നസീറിനും മുഹമ്മദ് അസ്ലമിനും പരിക്കേറ്റതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഗൂഢാലോചനയ്ക്ക് മുമ്പ് കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി ഐമി ബെട്രോ, മുഹമ്മദ് നസീറുമായി ഓൺലൈൻ വഴി സംസാരിക്കുകയും പിന്നീട് ഡെർബിയിൽ വച്ച് ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പരീക്ഷിക്കുകയും ചെയ്‌തു. സംഭവദിവസം രാത്രി, നിഖാബ് ഉപയോഗിച്ച് മുഖം മറച്ച പ്രതി, അസ്ലത്ത് മഹുമദിൻെറ കുടുംബ വീടിന് പുറത്ത് പതിയിരുന്ന് അസ്ലത്ത് മഹുമദിന്റെ മകൻ സിക്കന്ദർ അലിയെ വെടിവയ്ക്കാൻ ശ്രമിച്ചു. അടുത്ത ദിവസം, ബെട്രോ ഒരു ടാക്സിയിൽ സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തി ആളില്ലാത്ത വീട്ടിലേക്ക് മൂന്ന് തവണ വെടിയുതിർത്തു. ഇതിന് പിന്നാലെ അസ്ലത്ത് മഹുമദിൻെറ ഫോണിലേക്ക് ഭീഷണികളും അയച്ചു.

ഏകദേശം 21 മണിക്കൂർ നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിലാണ് കൊലപാതക ഗൂഢാലോചന, തോക്ക് ഉപയോഗിച്ചുള്ള കുറ്റങ്ങൾ എന്നിവയിൽ 11-1 ഭൂരിപക്ഷത്തോടെ ഐമി ബെട്രോയെ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. കൊലപാതക ഗൂഢാലോചനയ്ക്ക് കഴിഞ്ഞ വർഷം മുഹമ്മദ് നസീറിനും ഹമ്മദ് അസ്ലമിനും ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ഗൂഢാലോചനയിൽ ഐമി പങ്കാളിയാകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഓഗസ്റ്റ് 21 ന് ഐമിയ്‌ക്കെതിരെ ശിക്ഷ വിധിക്കും.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.


എന്നാൽ കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് നിരപരാധികൾ പ്രതിഷേധങ്ങൾക്കും വംശീയ ആക്രമണങ്ങൾക്കും ഇരയാകുന്നതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് സ്കൗട്ടുകളും ചാരിറ്റി പ്രവർത്തകരും നേരിട്ട ആക്രമണങ്ങൾ നിഷ്കളങ്കമാണെന്ന് കരുതാനാവില്ലെന്ന് റണ്ണിമീഡ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഷബ്ന ബീഗം പറഞ്ഞു. വംശീയ സമത്വത്തിലും സാമൂഹിക നീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കും ചാരിറ്റിയുമാണ് റണ്ണിമീഡ് ട്രസ്റ്റ്. സമീപ ആഴ്ചകളിൽ അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ വർദ്ധിച്ചുവരികയാണ്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ ആക്രമങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. വെയിൽസിലെ ഒരു സ്കൗട്ട് ക്യാമ്പിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു . അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാൻ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾക്കിടയിൽ കുട്ടികളെ ചിത്രീകരിച്ച് വംശീയ അധിക്ഷേപത്തിന് വിധേയരാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നമ്മൾ വളരെ അപകടകരമായ ഒരു സാഹചര്യത്തിലാണെന്നും സർക്കാർ ഈ വെല്ലുവിളിയെ നേരിടാൻ മുന്നോട്ട് വരേണ്ടതുണ്ടെന്നും ഡോ. ഷബ്ന ബീഗം പറഞ്ഞു.


ഇതിനിടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറും യുകെയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തോമസ് ചാക്കോയുടെ പിതാവ് കുട്ടനാട്, പുതുക്കരി, കൊച്ചുതെള്ളിയിൽ കുഞ്ചാക്കോച്ചൻ ( 88 വയസ് ) നിര്യാതനായി.

ഭാര്യ : അന്നമ്മ ചാക്കോ .
മക്കൾ: ജിമ്മിച്ചൻ , സോഫി , മിനി , ജെസ്സി , ടോമി. മരുമക്കൾ: ബാബു കുര്യൻ , റെന്നിച്ചൻ , മോനിച്ചൻ , അൽഫോൻസ

ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതൽ ചങ്ങനാശ്ശേരി കൂത്രപ്പള്ളിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.

പിറ്റേദിവസം തിങ്കളാഴ്ച 10 മണിയോടുകൂടി കുട്ടനാട് പുതുക്കരിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയും 3 മണിക്ക് പുതുക്കരി സെൻറ് സേവിയേഴ്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യും.

തോമസ് ചാക്കോയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. മറുപടിബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇം​ഗ്ലണ്ട് മുന്നിലായതിനാൽ ​ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് തുടക്കത്തിൽ അതിവേ​ഗം സ്കോറുയർത്തി. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. പിന്നാലെ തകർത്തടിച്ച ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ഇം​ഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തൽ(5) എന്നിവരും പുറത്തായതോടെ ഇം​ഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവർട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയർ 215-7 എന്ന നിലയിലായി. അർധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇം​ഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിൻസൺ 11 റൺസെടുത്ത് പുറത്തായി. 247 റൺസിന് ഇം​ഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.

ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ ‍കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.

ആദ്യദിനം ആതിഥേയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാൾ(2), കെ.എൽ.രാഹുൽ(14), സായ് സുദർശൻ(38), ശുഭ്മാൻ ​ഗിൽ(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറൽ(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.

എന്നാൽ 21 റണ്‍സെടുത്ത ഇന്ത്യൻ നായകൻ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു.

അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്ര കുത്തിയെന്നും ഇവര്‍ കുറിച്ചു. വംശീയ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആളുകളെ നാടുകടത്തണമെന്നും യുവതി വ്യക്തമാക്കുന്നു.

പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി വൈറ്റ് താന്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയെന്നും ഒരു എം&എസ് സ്റ്റോര്‍ സന്ദര്‍ശിച്ചെന്നും എക്‌സിലെ ഒരു പോസ്റ്റില്‍ വെളിപ്പെടുത്തി. അവിടെ മൂന്ന് ജീവനക്കാര്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ കേട്ടു. ഏതാണ് ഭാഷയെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ജീവനക്കാര്‍ അവരെ അറിയിച്ചു. താന്‍ അവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി പറഞ്ഞു.

പിന്നാലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുവതിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതില്‍ എന്താണ് കുഴപ്പമെന്നും ജീവനക്കാര്‍ എന്ത് നിയമമാണ് ലംഘിച്ചതെന്നും ചിലര്‍ ചോദിച്ചു. ഇതില്‍ അധിക്ഷേപകരമായി എന്ത് കാര്യമാണുള്ളതെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ജീവനക്കാര്‍ക്ക് പരസ്പരം അവരുടെ ഭാഷ സംസാരിക്കാന്‍ അനുവാദമുണ്ടെന്നും എന്തിനാണ് അനാവശ്യമായി തെറ്റിദ്ധാരണകളുണ്ടാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ചുറി അടക്കം നാലു സെഞ്ചുറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.

511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 1965ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 525 റണ്‍സ് നേടിയ ഇന്ത്യയുടെ ബുധി കുന്ദേരന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

ഇന്നലെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ 454 റണ്‍സുമായാണ് ജഡേജ നാലാം സ്ഥാനത്തെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമാണ് ജഡേജയുടെ പേരിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 291 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് ജയ്സ്വാൾ ഇപ്പോള്‍.

ബര്‍മിങാം: യുകെ മലയാളികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നവര്‍ നൂറുകണക്കിനല്ല മറിച്ച് ആയിരങ്ങളാണ് എന്നതാണ് വാസ്തവം. എന്നാല്‍ ഇന്നലെ ബിർമിംഗ്ഹാമില്‍ അവസാനിച്ച ലോക നൃത്ത വേദിയായ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 എന്ന ആഗോള നൃത്ത വേദിയിലേക്ക് അധികമാരും എത്തുന്നില്ല എന്നാല്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ നടക്കുന്നതറിഞ്ഞ് ഓഡിഷനില്‍ പങ്കെടുത്ത ശേഷം മത്സര വേദിയില്‍ എത്തിയ മാഞ്ചസ്റ്ററിന് അടുത്ത സ്റ്റോക്ക്‌പോര്‍ട്ടിലെ കീര്‍ത്തനയും ഡെന്റണിലെ നവമിയും വീട്ടിലേക്ക് മടങ്ങിയത് ഫോക്ക്‌ലോര്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനവും നേടിയാണ്,അതുപോലെ നവമി സരീഷ് ഹിപ് ഹോപ് സോളോ വിഭാഗത്തിൽ 35 രാജ്യങ്ങളുമായി മത്സരിച്ച് 8 മത് റാങ്കും നേടി എന്നത് യുകെയിലെ ഓരോ മലയാളി നര്‍ത്തകര്‍ക്കും അഭിമാന കാരണമാകുകയാണ്.

ഒരേ മലയാളി സംഘടനയിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികള്‍ എന്ന നിലയ്ക്കാണ് രണ്ടു പ്രദേശങ്ങളില്‍ ആയി താമസിക്കുന്ന കീര്‍ത്തനയ്ക്കും നവമിക്കും സുഹൃത്തുക്കളാകാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ എന്ന ലോകവേദിയിലേയ്ക്ക് നൃത്ത ചുവടുകള്‍ വച്ച് എത്താനായതും. അള്‍ട്ടിമേറ്റ് ഡാന്‍സ് പ്രൊഡക്ഷന്‍ എന്ന കമ്പനിയാണ് സാധാരണയായി യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ വച്ച് ഈ ലോക നൃത്ത വേദിക്ക് അവസരം ഒരുക്കുന്നത്. ലോകത്തിലെ ഏതു ഭാഗത്തുള്ള നൃത്തവും കാണാന്‍ ഈ വേദിയില്‍ എത്തിയാല്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തവണ ബിര്‍മിങാമില്‍ നാലു ദിവസമായി നടന്ന ഈ ലോക നൃത്തമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അതാതു രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. എന്നാല്‍ കീര്‍ത്തനയും നവമിയും ബ്രിട്ടനെ പ്രതിനിധീകരിച്ചു ചെയ്തത് നാടോടി നൃത്തത്തിന് സമാനമായ ഫോക്ക്‌ലോര്‍ നൃത്ത ഇനമായിരുന്നു.

ലോകത്തെവിടെ ചെന്നാലും ആരാധകരുള്ള ബാലറ്റ്, കന്റംപ്രറി, ഹിപ് ഹോപ്, ഫോക്ക്‌ലോര്‍, ജാസ്, മ്യൂസിക്കല്‍ തീയേറ്റര്‍, ടാപ് തുടങ്ങിയ ഒട്ടേറെ ഇനങ്ങളില്‍ ആയിരുന്നു മത്സരം. സാധാരണയായി നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളില്‍ ആണ് ഈ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. യുകെയില്‍ ഇത്തവണ ഏപ്രിലില്‍ ആണ് നര്‍ത്തകരെ തേടിയുള്ള ഓഡിഷന്‍ നടന്നത്. ഈ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ ആയി 20 ലൊക്കേഷനുകളില്‍ നടന്ന ലൈവ് സെക്ഷനുകളില്‍ 6600 നര്‍ത്തകരാണ് അവസരം തേടി എത്തിയത്. അതില്‍ നിന്നും ഫൈനലിസ്റ്റുകളായി നാലു ദിവസത്തെ മത്സരത്തിനു ബര്‍മിങാമില്‍ എത്തിയത് 1500 ലേറെ നര്‍ത്തകരും. ഈ കണക്കുകളില്‍ നിന്നും ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ മത്സര വേദി ലോകമെങ്ങും ആകര്‍ഷിക്കുന്ന ആരാധകരുടെ എണ്ണവും ഊഹിക്കാവുന്നതാണ്.

ബര്‍മിങാമിലെ രണ്ടു വേദികളില്‍ ആയിട്ടാണ് നൂറുകണക്കിന് നര്‍ത്തകര്‍ ഒരേ സമയം മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ വിഭാഗമായിട്ടാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആകര്‍ഷക ഘടകങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക 1.2 മില്യണ്‍ ആയി ഉയര്‍ന്നു എന്നത് തന്നെ ലോക വിസ്മയങ്ങളില്‍ ഒന്നാകാന്‍ ശേഷിയുള്ള സമ്മാനത്തുകയുമാണ്. ഫോക്ക്‌ലോര്‍ ഡ്യൂറ്റ് വിഭാഗത്തില്‍ സീനിയര്‍ മത്സരത്തിലാണ് കീര്‍ത്തനയും നവമിയും ഫസ്റ്റ് റണ്ണര്‍ അപ് ആയി മാറിയത്. നന്നേ ചെറുപ്പം മുതല്‍ ഡാന്‍സ് പരിശീലനം നടത്തിയിട്ടുള്ള നവമി വിവിധ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം നേടിയ യുവ നര്‍ത്തകിയാണ്. എങ്കിലും ഹിപ് ഹോപില്‍ അത്ര പെട്ടെന്ന് ആര്‍ക്കും മറികടക്കാനാകാത്ത പരിശീലനമാണ് നവമി സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ ഡാൻസ് ടീച്ചർ കൂടിയാണ് നവമി സാരിഷ് . മാതാപിതാക്കളായ സരീഷ് സിദ്ധാര്‍ഥന്‍, ശ്രുതി സരീഷ് എന്നിവര്‍ നല്‍കുന്ന കലര്‍പ്പില്ലാത്ത പിന്തുണയാണ് നവമിയെ നൃത്ത വേദികളില്‍ മനോഹരമായ ചുവടുകള്‍ക്ക് പ്രാപ്തയാക്കുന്നത്. തൃശൂരില്‍ വേരുകള്‍ ഉള്ള കുടുംബമാണ് നവമിയുടേത്. ഇരുപതില്‍ എത്തിയ കീര്‍ത്തനയാകട്ടെ സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകളുടെ ആരാധിക കൂടിയാണ്. നന്നേ ചെറുപ്പത്തിലേ നൃത്ത പരിശീലനം തുടങ്ങിയ കീര്‍ത്തന കിട്ടുന്ന ഒരു വേദിയും വിട്ടുകളയാത്ത നര്‍ത്തകി കൂടിയാണ്. മാതാപിതാക്കളായ കൃഷ്ണദാസ് രാമാനുജാവും ശ്രീജ കൃഷ്ണദാസും തന്നെയാണ് കീര്‍ത്തനയുടെ നൃത്തലോകത്തില്‍ പൂര്‍ണ പങ്കാളികളായി കൂടെ നില്‍ക്കുന്നതും. പാലക്കാട് നിന്നും കുടിയേറിയ കുടുംബമാണ് കീര്‍ത്തനയുടേത്.

Copyright © . All rights reserved