UK

ടോം ജോസ് തടിയംപാട്

അനുവിനുവേണ്ടി വയനാട് എം പി രാഹുൽ ഗാന്ധി ഇടപെട്ടു ബോഡി , നാട്ടിൽകൊണ്ടുപോകാൻ എംബസി പണം അനുവദിച്ചു. ലിവർപൂൾ സമൂഹം അനുവിന് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു വിടനൽകി
ഫെബ്രുവരി മാസം 12 നു മാഞ്ചസ്‌റ്റെർ ഹോസ്പിറ്റലിൽ അന്തരിച്ച വയനാട് കാട്ടിക്കുളം സ്വാദേശി അനു മാർട്ടിന്റെ മൃതശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനു വേണ്ടി വരുന്ന ചിലവുകൾ മുഴുവൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കാമെന്നു അനുവിന്റെ ഭർത്താവ് മാർട്ടിൻ വി ജോർജിനെ എംബസി അറിയിച്ചു .

അനു മരിച്ച ഉടൻ തന്നെ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്‌മാനുമായി ബന്ധപ്പെട്ടു ഫോൺ നമ്പർ സംഘടിപ്പിച്ചു വയനാട് എം എൽ എ, ടി സിദ്ദിക്കുമായി ബന്ധപ്പെടുകയും സിദ്ദിഖ് മാർട്ടിനെ വിളിച്ചു സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു .പിന്നീട് മാർട്ടിൻ എംബസിക്കു അയച്ച മെയിൽ ലണ്ടനിലെ പ്രവാസി കോൺഗ്രെസ് നേതാവ് ഡോ. ജോഷി ജോസിനു അയച്ചു കൊടുക്കുകയും അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി ടി ബൽറാമിന് അത് അയച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഹുൽഗാന്ധിയുടെ ഓഫീസിൽ നിന്നും എംബസിക്കു അനുവിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് നിർദേശിച്ചു കൊണ്ട് ലെറ്റർ അയക്കുകയും ചെയ്തു ,അതിനു ശേഷം എംബസി മാർട്ടിനുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുകയും പണം അനുവദിക്കുകയുമാണ് ചെയ്തത് .രാഹുൽ ഗാന്ധിയുടെ ലെറ്റർ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .

മാർട്ടിന് ഈ വിഷമഘട്ടത്തിൽ ലെറ്റർ തയാറാക്കാനും മറ്റുസഹായങ്ങൾ നൽകുന്നതിനും മുൻപന്തിയിൽ നിന്നത് യുക്മ , ലിമ , ലിംകാ എന്നീ സംഘടനകളാണ് .നോർക്കയും ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു എംബസിക്കു ലെറ്റർ അയച്ചിരുന്നു .

അനുവിന്റെ മുതശരീരം ഇന്നു ലെതർലൻഡ് ഔർ ലേഡി ഓഫ് ക്വീൻ ഓഫ് പീസ് പള്ളിയിൽ വച്ച് (22- 02-2023) അന്തിമ ഉപചാരം അർപ്പിച്ചു. ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലിന്റെ നേതൃതത്തിൽ 6 അംഗ വൈദിക സംഘം ചടങ്ങുകൾക്കു നേതൃത്വം കൊടുത്തു വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ചടങ്ങുകൾ 7 മണിക്ക് അവസാനിച്ചു . ചടങ്ങിന് നന്ദി അറിയിച്ചു കൊണ്ട് മാർട്ടിന്റെ കസിൻ സുനിൽ മാത്യു സംസാരിച്ചു സുനിലിന്റെ സംസാരത്തിൽ അനുവും മാർട്ടിനും കഴിഞ്ഞ മൂന്നുവർഷമായി .

അനുഭവിച്ച വേദനകൾ വിവരിച്ചിരുന്നു വലിയ ഒരുകൂട്ടം മലയാളികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, ലിവർപൂൾ മലയാളി അസോസിയേഷൻ,(ലിമ ) , യുക്മ , ലിംകാ ലിവർപൂൾ ക്നാനായ സമൂഹം എന്നിവർക്ക് വേണ്ടി ഭാരവാഹികൾ റീത്തുകൾ സമർപ്പിച്ചു.മൃതദേഹത്തെ ആദരിച്ചു
അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് ശ്രീ വി.പി ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.

കഴിഞ്ഞ മൂന്നു വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു . അനുവിന്റെ ചികിത്സയ്ക്കുവേണ്ടി ഒരു വലിയ തുക മാതാപിതാക്കൾ മുടക്കി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റു വളരെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അനുവിന്റെ കുടുംബം എംബസിയുടെ ഈ സഹായം കുടുംബത്തിന് ഒരു വലിയ അനുഗ്രഹമായി മാറി .

അനു മാർട്ടിൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ആഞ്ജലീന (7) ഇസബെല്ല (3) ഇരുവരും നാട്ടിലാണ് . മൂന്ന് മാസങ്ങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ് നേഴ്സായി ലിവർപൂളിലെത്തി ച്ചേർന്നത്. മാർട്ടിന് ഒട്ടേറെ കടമ്പകൾ കടന്നുപോയെങ്കിൽ മാത്രമേ ജോലി സ്ഥിരപ്പെട്ടു മുൻപോട്ടു പോകാൻ കഴിയു .
മാർട്ടിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ ,ലിമ ,ലിംകാ ,എന്നി സംഘടനയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.

അനു ലിവർപൂളിൽ എത്തിയത്, മൂന്നു മാസം മുൻപ് നാട്ടിൽനിന്നും ലിവർപൂളിൽ എത്തിയ മാർട്ടിനെ കാണുന്നതിന് വേണ്ടിയാണു. ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം എന്നാണ് അനു മാർട്ടിനോട് പറഞ്ഞത് . ബ്രിട്ടനിലെ ചികിത്സയിൽ വലിയ പ്രതീക്ഷയും അനുവിനുണ്ടായിരുന്നു ആ പ്രതീക്ഷയും തകർന്നു അനു ഈ ലോകത്തോട് വിടപറയുകയായിരുന്നു.

അനു ലിവർപൂളിലെ വീട്ടിൽ എത്തിയപ്പോൾ തന്നെ അസുഖം മൂർച്ഛിക്കുകയും പിന്നീട് മാഞ്ചസ്റ്റെർ ആശുപത്രിയിൽ എത്തി ഈ ലോകത്തോട് വിട പറയുകയായിരുന്നു. അനുവിന്റെ ബോഡി വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലീഡ്‌സ് : മലയാളി വിദ്യാർത്ഥിനിക്ക് വാഹനാപകടത്തിൽ ജീവഹാനി. ഇന്ന് രാവിലെ ലീഡ്‌സിലുണ്ടായ അപകടത്തിൽ ആണ് ആതിരാ അനിൽകുമാർ മരണമടഞ്ഞിരിക്കുന്നത്. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ & ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു, തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. ആയ ആതിരയുടെ ഭർത്താവായ രാഹുൽ ഒമാനിൽ ജോലി ചെയ്യുന്നു. ഒരു കുട്ടിയുണ്ട്.  2023 ജനുവരിയിൽ ആണ് ആതിര ലീഡ്‌സിൽ പഠനത്തിനായി എത്തിച്ചേർന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട്  ലീഡ്‌സിന് സമീപമുള്ള ആമിലി ബസ് ലെയിൻ  ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്‌വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന  മറ്റൊരു ആളെയും ഇടിച്ചു  തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി. പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തിക്കയും ചെയ്‌തു.

എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിനിയായിരുന്നു ആതിര. ലീഡ്‌സിൽ പോലീസുമായും അതുപോലെ തന്നെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുന്നത് ലീഡ്‌സ് മലയാളി അസോസിയേഷനും, പ്രസിഡന്റ് ആയ സാബു ഘോഷ് ഉൾപ്പെടുന്ന മറ്റു ഭാരവാഹികളും സഹായസഹകരണങ്ങൾ ചെയ്തുവരുന്നു.

ആതിരയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

മാസ്സ് എന്ന് പറഞ്ഞാല്‍ പോര മരണമാസ്. ടാറ്റയുടെ ചിറകിലേറിയുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചുവരവിനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ച എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് എതിരാളികള്‍ പോലും കരുതിക്കാണില്ല. ലോകത്തെ മുന്‍നിര വിമാനക്കമ്പനികളെ പോലും ഞെട്ടിച്ചാണ് 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയുമായാണ് കരാര്‍. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണിത്. ഇതോടെ ആഗോള വ്യോമയാന മേഖലയിലെ മുന്‍നിര ശക്തികളിലൊന്നായി എയര്‍ ഇന്ത്യ മാറും.

സുപ്രധാന കരാര്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് മാത്രമല്ല യുഎസിനും ഫ്രാന്‍സിനും ബ്രിട്ടണും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഇടപാട് വഴി സമ്പന്ന രാജ്യങ്ങളില്‍ ഇത്രയധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇടപാടിന് പിന്നാലെ യുഎസും ഫ്രാന്‍സും ബ്രിട്ടണും ഇന്ത്യയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതും കരാര്‍ വഴി അവര്‍ക്ക് എത്രമാത്രം നേട്ടമുണ്ടെന്നതിന്റെ തെളിവാണ്. ലോക വ്യോമയാന മേഖലയിലും കരാര്‍ വലിയ സാധ്യതകള്‍ തുറക്കും. ഇന്ത്യയുടെ സാമ്പത്തിക-തൊഴില്‍-വിനോദ സഞ്ചാര മേഖലകളിലും ഇത് പ്രതിഫലിക്കും.

എയര്‍ ഇന്ത്യ-ബോയിങ് ഇടപാടിലൂടെ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടും. മറ്റാരുമല്ല, ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ അമേരിക്കന്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തം. ഇരുരാജ്യങ്ങളിലേയും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ച വിവരം അമേരിക്കന്‍ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതാണ്. എയര്‍ ഇന്ത്യയുടെ ഇടപാടിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബൈഡന്‍ ഇതുവഴി ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എയര്‍ബസുമായുള്ള കരാര്‍ പ്രഖ്യാപനവും ഇരുരാജ്യങ്ങളിലേയും ഭരണതലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് കരാര്‍ വിവരം പ്രഖ്യാപിച്ചത്. കരാര്‍ രാജ്യത്തെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്നാണ് മോദി വിശേഷിപ്പച്ചത്. ഇതിലൂടെ ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മോദി പ്രതികരിച്ചിരുന്നു. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുകയാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്.

കരാറിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇടപാടിനെ സ്വാഗതംചയ്തിരുന്നു. പുതിയ വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെയും ബ്രിട്ടണിലാണ് നടക്കുക. കോടികളുടെ നിക്ഷേപവും നിരവധി തൊഴില്‍ സാധ്യതയും കരാറിലൂടെ ബ്രിട്ടണില്‍ ലഭിക്കുമെന്നും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 220 വിമാനങ്ങളും വാങ്ങാനാണ് ധാരണ. അടുത്ത പത്തുവര്‍ഷം ഇതേ കരാറിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍കൂടി അധികമായി വാങ്ങാനും കരാറില്‍ വ്യവസ്ഥയുണ്ട്. 470 വിമാനങ്ങള്‍ വാങ്ങിയ അതേ നിരക്കില്‍ തന്നെ 370 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കഴിയുമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ ആകെ 840 വിമാനങ്ങളാകും എയര്‍ ഇന്ത്യയുടെ ഭാഗമാകുക. ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ വിമാനം വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ഇടപാടാണിത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2006ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ 68 എണ്ണം ബോയിങ്ങില്‍ നിന്നും 43 എണ്ണം എയര്‍ബസില്‍ നിന്നുമായിരുന്നു. എയര്‍ ഇന്ത്യയെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴക്കംചെന്ന ഈ വിമാനങ്ങളുടെ സ്ഥാനത്തേക്ക് പുത്തന്‍ വിമാനങ്ങളുടെ വരവ്.

3,400 കോടി ഡോളര്‍ (2.80 ലക്ഷം കോടി രൂപ) ചെലവിലാണ് ബോയിങ്ങില്‍നിന്ന് വിമാനം വാങ്ങുക. ഡോളറില്‍ കണക്കാക്കുമ്പോള്‍ ബോയിങ്ങിന്റെ ഇതുവരെയുള്ളതില്‍ മൂന്നാമത്തെ വലിയ കരാറാണിത്. എയര്‍ബസുമായുള്ള കരാര്‍ കൂടി ചേരുമ്പോള്‍ ആകെ ചെലവ് ആറ് ലക്ഷം കോടി രൂപ കടക്കും. ഒന്നിച്ചുള്ള വലിയ ഓര്‍ഡര്‍ ആയതിനാല്‍ തുകയില്‍ വലിയ ഇളവും എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ ഐഎംഎഫ് സഹായത്തിനായി കൈനീട്ടിയിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഇന്ത്യന്‍ കമ്പനിയുടെ കരാര്‍ എന്നതും ശ്രദ്ധേയമാണ്.

ആറ് ലക്ഷം കോടി രൂപ വലിയൊരു സംഖ്യയാണ്. ഇത്ര ഉയര്‍ന്ന തുക മുടക്കി ഒരു കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ അതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ടാകണം. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തന്നെ കരാറിനുള്ള നീക്കങ്ങള്‍ ടാറ്റ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

മാസങ്ങള്‍ നീണ്ട രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ അന്തിമ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള സെന്റ് ജെയിംസ് കോര്‍ട്ട് ആഡംബര ഹോട്ടലിലായിരുന്നു ചര്‍ച്ചകളുടെ കേന്ദ്രം. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ചര്‍ച്ചകള്‍ക്കായി വിമാന നിര്‍മാതാക്കളും എന്‍ജിന്‍ ഭീമന്‍മാരും ദിവസങ്ങളോളം ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേരളം, ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സീഫുഡ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഈ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബറിലെ ഒരുരാത്രിയില്‍ അത്താഴവിരുന്നോടെയാണ് സുപ്രധാന ചര്‍ച്ചകള്‍ അവസാനിച്ചത്.

470 വിമാനങ്ങള്‍ എന്നത് ഇത്ര വലിയ സംഖ്യയാണോ? സ്വഭാവികമായും ചിലരെങ്കിലും സംശയിച്ചേക്കാം. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ആകെ എണ്ണം അറിഞ്ഞാല്‍ പുതിയ കരാര്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടും. 113 വിമാനങ്ങളാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ കൂടി ചേര്‍ത്താലും ആകെ വിമാനങ്ങളുടെ എണ്ണം 140നുള്ളില്‍ ഒതുങ്ങും. എയര്‍ ഏഷ്യ, ടാറ്റയ്ക്ക് പങ്കാളിത്തമുള്ള വിസ്താര എന്നിവ കൂടി ചേര്‍ന്നാലും എണ്ണം 220നപ്പുറം കടക്കില്ല. ഇതിന്റെ ഇരട്ടിയിയേലറെ വിമാനങ്ങളാണ് പുതുതായി വരുന്നത്. ഇതോടെ എയര്‍ ഇന്ത്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 600 കടക്കും. രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്‍ഡിഗോയ്ക്ക് 305 വിമാനമാണുള്ളത്. ഇതിന്റെ ഇരട്ടിയോളം അംഗബലം എയര്‍ ഇന്ത്യ കൈവരിക്കും.

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തില്‍ നിര്‍വചിക്കാം. വരുമാനം-ആസ്തി-വിപണി വിഹിതം എന്നിവയുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഒന്നാമത്. യാത്രക്കാരുടെ എണ്ണത്തില്‍ ചൈന സതേണ്‍ എയര്‍ ഹോള്‍ഡിങ്‌സും വിമാനങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ അമേരിക്കന്‍ എയര്‍ലൈന്‍സുമാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുള്ളത് തുര്‍ക്കിഷ് എയര്‍ലൈന്‍സിനാണ്. വിമാനങ്ങളുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന് 934 വിമാനമുണ്ട്. ഡെല്‍റ്റാ എയര്‍ലൈന്‍സിന് 910 വിമാനവും അമേരിക്കയിലെ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിന് 861 വിമാനവുമുണ്ട്. 500ലേറെ വിമാനമുള്ള ആറ് കമ്പനികളാണ് ലോകത്തുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും കടന്നുവരുന്നത്.

2023 അവസാനത്തോടെ കരാര്‍പ്രകാരമുള്ള പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭ്യമായി തുടങ്ങും. 2025 പകുതിയോടെ കൂടുതല്‍ വിമാനങ്ങളും ഒന്നിച്ചെത്തും. ഇതോടെ ടാറ്റയുടെ കൈപിടിച്ച് എയര്‍ ഇന്ത്യ പറപറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എയര്‍ ഇന്ത്യയുടെ സുപ്രധാന നീക്കത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. എയര്‍ ഇന്ത്യയുടെ വികസന പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വമ്പന്‍മാരായ എമിറേറ്റ്സിനും ഖത്തര്‍ എയര്‍വേസിനും ഇതിഹാദിനും ഗള്‍ഫ് എയറിനുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വിമാനത്തിലെ സൗകര്യങ്ങളും വര്‍ധിക്കുന്നതോടെ ഇന്ത്യക്കാരായ യാത്രക്കാര്‍ കൂടുതലായി എയര്‍ ഇന്ത്യയെ ആശ്രയിക്കുമെന്ന് കമ്പനി കരുതുന്നു. ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് കണക്കുകള്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ വ്യോമയാന വിപണി വീണ്ടും വളരും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ വിമാനങ്ങളും കൂടുതല്‍ സര്‍വീസുകളും ഇടംപിടിക്കും

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും ഇന്ത്യയില്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബ് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്. എയര്‍ ഇന്ത്യയുടെ കരാര്‍ യഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ വലിയ മാറ്റം വരും. ഇതുവരെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങള്‍ പോലെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ ഹബ്ബായി മാറും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേയിലയിലേക്കും നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണവും കൂടും. ഇത് ആഗോളതലത്തില്‍ എയര്‍ ഇന്ത്യയുടെ അടിത്തറ വിപുലപ്പെടുത്തും.

137 വിമാനത്താവളങ്ങളാണ്‌ ഇന്ത്യയിലുള്ളത്. ഇതില്‍തന്നെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ 24 എണ്ണം അന്താരാഷ്ട്ര വിമാനത്താവങ്ങളാണ്. അടുത്ത 15 വര്‍ഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നാനൂറിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 50 പുതിയ വിമാനത്താവങ്ങള്‍ക്ക് അനുമതി നല്‍കിയതും വ്യോമയാന മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2000 ത്തോളം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപന വേളയില്‍ മോദിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് വ്യോമയാന മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ശ്രമിക്കുന്നു എന്നതാണ്.

എയര്‍ ഇന്ത്യയുടെ വിമാനക്കരാര്‍ അമേരിക്കയിലും ഫ്രാന്‍സിലും മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കും. നിലവിലുള്ള 113 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ 1600 പൈലറ്റുമാരാണ് ഉള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരും വിസ്താരയുടെ 53 വിമാനങ്ങങ്ങള്‍ക്കായി 600ലധികം പൈലറ്റുമാരുമുണ്ട്. പുതിയ 470 വിമാനങ്ങള്‍ സര്‍വീസിന് സജ്ജമാകുന്നതോടെ എയര്‍ ഇന്ത്യയ്ക്ക് 6500 പൈലറ്റുമാരെ ആവശ്യമായി വരും. ഇതിന് പുറമേ കാമ്പിന്‍ ക്ര്യൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍, പരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളില്‍ നേരിട്ടും അല്ലാതെയും ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

എയര്‍ബസില്‍ നിന്ന് വാങ്ങുന്ന 250 വിമാനത്തില്‍ 40 എണ്ണം വൈഡ് ബോഡി A350 വിമാനങ്ങളാണ്. ഇതിനുതന്നെ A350 1000, A350 900 എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഇതില്‍ A350 900 മോഡല്‍ 350 യാത്രക്കാരെ വഹിക്കും. A350 1000 മോഡല്‍ 410 യാത്രക്കാരേയും. ബാക്കിയുള്ള 210 എണ്ണം A 320 നിയോ നാരോ ബോഡി വിമാനങ്ങളാണ്. അതില്‍ 194 ആണ് സീറ്റിങ് കപ്പാസിറ്റി. പ്രധാനമായും 16 മണിക്കൂറിലേറെ പറക്കേണ്ടി വരുന്ന ദീര്‍ഘദൂര റൂട്ടിലാണ് വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണം ഇതോടെ വര്‍ധിപ്പിക്കാനാകും.

നാലു മുതല്‍ അഞ്ചു മണിക്കൂര്‍വരെ യാത്രവരുന്ന സര്‍വീസുകള്‍ക്കാണ് നാരോ ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. A350 വിമാനത്തിന് റോള്‍സ് റോയ്‌സിന്റെ എന്‍ജിനാണ് കരുത്തേകുക. ബോയിങ് 777, 787 വിമാനങ്ങളില്‍ ജിഇ എയറോസ്‌പോസിന്റെ എന്‍ജിനുകളും മറ്റുള്ളവയില്‍ സിഎഫ്എം ഇന്റര്‍നാഷണല്‍ എന്‍ജിനും ഇടംപിടിക്കും. ഇതിനും കരാറായിട്ടുണ്ട്.

വലിയ പണം നല്‍കിയാണ് യാത്രയെങ്കിലും അതിനുള്ള മികച്ച സൗകര്യങ്ങളില്ല, സേവനവും അത്ര പോര. നഷ്ടത്തിലോടിയ എയര്‍ ഇന്ത്യയെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതികള്‍ പതിവായിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം ടാറ്റ നേടിയതോടെ പഴയപോലെ യാത്രക്കാരുടെ പഴി കേള്‍ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഒട്ടും താത്പര്യമില്ല.

നിലവില്‍ മിക്ക വിമാനക്കമ്പനികള്‍ക്കും ഇന്‍-ഫ്ളൈറ്റ് സൗകര്യങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നതും ടാറ്റയാണ്. അതിനാല്‍ സ്വന്തം ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലെ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ അടിമുടി മാറ്റാന്‍ ടാറ്റയ്ക്ക് അധികം സമയംവേണ്ട. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുമുണ്ട്.

സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, നെറ്റ്വര്‍ക്ക്, ഹ്യൂമണ്‍ റിസോഴ്‌സ് എന്നിവയിലെല്ലാം എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണ്. ഈ മാറ്റത്തിനായി ആധുനികവും കാര്യക്ഷമവുമായ പുതിയ വിമാനങ്ങള്‍ അടിസ്ഥാന ഘടകമാണെന്നും പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയെ ആധുനിക വത്ക്കരിക്കുമെന്നും വിമാനക്കരാറിന് പിന്നാലെ ടാറ്റ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പേ പരിഷ്‌കരണത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ ഇതിനകം 11 ബി777 വിമാനങ്ങളും 25 എ 350 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു. കെട്ടിലും മട്ടിലും പൂര്‍ണമായൊരു മാറ്റത്തിനാണ് ടാറ്റയുടെ ശ്രമം. കണ്ടുപഴകിയ എയര്‍ ഇന്ത്യയുടെ അകത്തളവും ഇനി മാറും. പൂര്‍ണമായും പുതിയ ക്യാമ്പിന്‍ ഇന്റീരിയര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തും. 2024 മധ്യത്തോടെ ഈ രീതിയിലുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖല അടക്കിവാണിരുന്ന എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് നടത്തിപ്പിലെ പിടിപ്പുകേടായിരുന്നു. നിരക്ക് കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍സുകളുടെ കടന്നുവരവോടെ പതനത്തിന്റെ ആക്കം കൂടി. എങ്കിലും ഇന്നും രാജ്യത്തെ ആഭ്യന്തര വിപണിയില്‍ 26 ശതമാനം പങ്കാളിത്തം എയര്‍ ഇന്ത്യക്കുണ്ട്. പകുതിയിലേറെ വിപണി വിഹിതവുമായി (54.9 ശതമാനം) ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ ആണ് ഒന്നാമത്. ഈ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതും എയര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തിലായിരുന്നു എയര്‍ ഇന്ത്യയുടെ തുടക്കം. 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ നീണ്ട 69 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തില്‍ 18000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയാണ് മധുരപ്രതികാരംവീട്ടി എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ വീണ്ടെടുത്തത്. മുമ്പ് 1990 കാലഘട്ടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റ തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസിനെ തിരിച്ചുപിടിച്ചു.

ഏകദേശം എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കണ്ട് 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അവസാന റൗണ്ടില്‍ സ്പൈസ് ജെറ്റിനെ മറികടന്നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ 18000 കോടി ക്വാട്ട് ചെയ്തപ്പോള്‍ സ്പൈസ് ജെറ്റ് ലേലത്തില്‍ വിളിച്ചത് 15100 കോടി രൂപയായിരുന്നു. 18000 കോടിയുടെ ഇടപാടായിരുന്നെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ബാക്കി തുക എയര്‍ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുത്തു.

പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യ ടോപ് ഗിയറില്‍ മുന്നേറ്റം ആരംഭിച്ചതിനാല്‍ രാജ്യത്തെ മറ്റു ബജറ്റ് എയര്‍ലൈന്‍സുകളും പരിഷ്‌ക്കരണ നടപടികള്‍ക്ക് വേഗം കൂട്ടും. ടാറ്റയുമായുള്ള മത്സരത്തിനായി പുതിയ വിമാനങ്ങള്‍ വാങ്ങി അവരും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇതുവഴി രാജ്യത്തെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും തുടര്‍ന്നും കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

ബ്രിട്ടീഷുകാർക്ക് സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിൽ നഷ്ടത്തിന്റെയും കഥകൾക്കിടയിൽ തെല്ലും ആശ്വസത്തിന്റെ വാർത്തയാണ് അൾഡിയിൽനിന്നും കേൾക്കുന്നത്. ജർമൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ അൾഡി ഉടൻതന്നെ ആറായിരത്തോളെ പേരെ ജോലിയ്ക്കെടുക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡിസ്ട്രിബ്യൂഷൻ സെന്ററുകളിലേക്കും നോർവിച്ച്, ന്യൂകാസിൽ എന്നിവിടങ്ങളിൽ തുടങ്ങുന്ന പുതിയ സ്റ്റോറുകളിലേക്കുമാണ് ഉടൻ റിക്രൂട്ട്മെന്റ് നടത്തുന്നത്. രാജ്യത്താകെ 990 സ്റ്റോറുകളും നാൽപതിനായിരത്തിലേറെ ജീവനക്കാരുമാണ് ആൾഡിയ്ക്കുള്ളത്.

കഴിഞ്ഞവർഷം മോറിസൺസിനെ മറികടന്ന് ആൾഡി രാജ്യത്തെ നാലാമത്തെ വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായി മാറിയിരുന്നു. മൂന്നു മാസത്തിനിടെ 1.3 മില്യൺ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ആൾഡിക്കായി. മണിക്കൂറിന് 11 പൗണ്ടാണ് സ്റ്റോർ അസിസ്റ്റന്റുമാർക്ക് ആൾഡി നൽകുന്ന ശമ്പളം. ലണ്ടനിൽ ഇത് 12.75 പൗണ്ടാണ്. വെയർഹൗസ് സ്റ്റാഫിന് 13.18 പൗണ്ടാണ് മിനിമം ശമ്പളം.

അപകടത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അപൂർവ ദൃശ്യങ്ങൾ പുറത്ത്. സമുദ്ര ഗവേഷണ സ്ഥാപനമായ ദ വുഡ്സ് ഹോൾ ഓഷ്യാനിക് ഇൻസ്റ്റിറ്റ്യൂട്ടാണ് ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജെയിംസ് കാമറൂണിന്റെ പ്രസിദ്ധമായ ടൈറ്റാനിക് സിനിമയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണിത്. തകർന്ന കപ്പലിന്റെ ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് 37 വർഷങ്ങൾക്കിപ്പുറം പുറത്തു വന്നിരിക്കുന്നത്.

ഒരു മണിക്കൂർ 22 മിനുറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾക്ക് വിവരണമൊന്നും നൽകിയിട്ടില്ല. 1986ൽ നടത്തിയ ഡൈവിങ് പര്യവേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വേണ്ടിയായിരുന്നു ഇത്. 1985ലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. 1986ൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് സംഘം വീണ്ടുമെത്തി ദൃശ്യം പകർത്തുകയായിരുന്നു.

ആഴക്കടലിലുള്ള ടൈറ്റാനിക്കിനെ മനുഷ്യൻ ആദ്യമായി കണ്ടത് ഇങ്ങനെയായിരുന്നു. 1912 ലാണ് ആർഎംഎസ് ടൈറ്റാനിക് സതാംപ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. ലോകത്തെ ഏറ്റവും വലിയ യാത്രാ കപ്പെലന്ന വിശേഷണത്തോടെയാണ് കപ്പൽ അറിയപ്പെട്ടിരുന്നത്. ആദ്യ യാത്ര തുടങ്ങി രണ്ട് മണിക്കർ 40 മിനിറ്റിന് ശേഷം ഏപ്രിൽ 15 ന് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നു.

അന്നത്തെ യാത്രയിലുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും മരിച്ചു. സമുദ്രോപരിതലത്തിന് ഏതാണ് 12,600 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. അവശിഷ്ടങ്ങൾ ഉള്ള സ്ഥലം നേരത്തെ തന്നെ കണ്ടെത്താനായെങ്കിലും അവിടെ എത്തിയുള്ള പഠനം നടത്താൻ 75 വർഷത്തോളം വൈകി. സാങ്കേതിക പരിമിതിയാണ് ഇതിന് കാരണം. പുതിയ കണ്ടെത്തലിലൂടെ സമുദ്രഗവേഷണത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ് ശാസ്ത്രലോകം.

അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഒരുനോക്ക് കാണാന്‍ എത്താതിരുന്ന മക്കള്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ നാട്ടിലെത്തിയപ്പാള്‍ വമ്പന്‍ ട്വിസ്റ്റ്. കോടികളുടെ സ്വത്ത് മുഴുവനും ട്രസ്റ്റിന് എഴുതിവെച്ച് പിതാവ്.

ആദായനികുതി ഓഫീസിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച രശ്മികാന്ത് തക്കറും ഭാര്യ നീമ തക്കറും അഹമ്മദാബാദിലെ സാറ്റലൈറ്റ് ഏരിയയിലാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് ആണ്‍മക്കളും യുകെയില്‍ സ്ഥിരതാമസമായപ്പോള്‍ മാതാപിതാക്കള്‍ ഇടയ്ക്കിടെ മക്കളെ വിളിച്ച് വരാന്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഇവര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല.

2018ല്‍ നിമാബെന്‍ വൃക്കരോഗിയായി. തുടര്‍ന്ന് രശ്മികാന്ത് തക്കര്‍ തന്റെ രണ്ട് മക്കളോടും അമ്മയെ കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു, അപ്പോഴും മക്കള്‍ രണ്ട്‌പേരും ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായില്ല. മാത്രമല്ല, രശ്മികാന്ത് നിരന്തരം വിളച്ചതോടെ അവര്‍ കോള്‍ എടുക്കാന്‍ പോലും തയ്യാറായില്ല.

2019ല്‍ മക്കളെ കാണാനാകാതെ മനം നൊന്ത് നീമാബെന്‍ മരിച്ചു. അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രശ്മികാന്ത് മക്കളോട് ആവശ്യപ്പെട്ടെങ്കിലും അതിനും അവര്‍ എത്തിയില്ല. ഇതിനു പിന്നാലെ തന്റെ കോടിക്കണക്കിന് വിലവരുന്ന ബംഗ്ലാവിന്റെയും, സിജി റോഡിലെ ഓഫീസിന്റെയും ചുമതല തങ്ങളെ ഇത്രയും കാലം നോക്കിയ സുഹൃത്തിന്റെ മകന്‍ കിഷോറിന് രശ്മികാന്ത് എഴുതി നല്‍കി. മാത്രമല്ല, തന്റെ മരണശേഷം തങ്ങളുടെ എല്ലാ സ്വത്തുക്കളും ഒരു ട്രസ്റ്റിന് ലഭിക്കും വിധമായിരുന്നു രശ്മികാന്ത് വില്‍പ്പത്രം തയ്യാറാക്കിയത്. പണവും ആഭരണങ്ങളും കിഷോറിന് സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ പിതാവിന്റെ മരണശേഷം രണ്ട് മക്കളും യുകെയില്‍ നിന്ന് സ്വത്തുക്കള്‍ വില്‍ക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് വമ്പന്‍ ട്വിസ്റ്റ് കാത്തിരുന്നത്. സ്വത്തില്‍ നിന്നും ഒരു പൈസ പോലും അദ്ദേഹം മകള്‍ക്ക് നല്‍കിയില്ല. തുടര്‍ന്ന് സ്വത്തുക്കള്‍ ഇല്ലെന്ന് അറിഞ്ഞതിനു പിന്നാലെ മക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് മക്കളും സ്വത്ത് ലഭിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മറുപടി നല്‍കാന്‍ സ്വകാര്യ ട്രസ്റ്റിനും പവര്‍ ഓഫ് അറ്റോണിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കും.

സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ക്യാന്‍സര്‍ വാര്‍ഡുകള്‍, എ&ഇ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവയിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്സുമാര്‍ അടുത്ത മാസം നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങും. ആദ്യമായാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെയും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്യാന്‍സര്‍ കെയര്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഈ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.

എന്നാല്‍ നഴ്സുമാര്‍ ഈ വിധം സമരം ശക്തമാക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ നേതാക്കള്‍ വ്യക്തമാക്കി. ഇത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും പ്രതികരിച്ചു.

രാജ്യത്തെ 120 എന്‍എച്ച്എസ് ട്രസ്റ്റുകളെ പണിമുടക്ക് ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. മുന്‍ സമരങ്ങളേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇതോടെ പണിമുടക്കിനിറങ്ങും. ശമ്പളത്തിന്റെയും, ജീവനക്കാരുടെ എണ്ണത്തിന്റെയും പേരില്‍ സര്‍ക്കാരുമായി പോര്‍മുഖത്താണ് നഴ്സുമാര്‍. സമരങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ഭയാനകമാണെന്നും, രോഗികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്നും എന്‍എച്ച്എസ് ശ്രോതസ്സുകള്‍ സമ്മതിക്കുന്നു. അടുത്ത മാസം സമരത്തിന് അനുകൂലമായി ജൂനിയര്‍ ഡോക്ടര്‍മാരും വോട്ട് ചെയ്താല്‍ സ്ഥിതി വഷളാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

19.7 ശതമാനം ശമ്പളവര്‍ദ്ധന തേടി സമരം ആരംഭിച്ച യൂണിയന്‍ ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാലും ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് സൂചിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാര്‍ച്ച് 1-ന് രാവിലെ 6 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് അടുത്ത പണിമുടക്ക്. മുന്‍ സമരങ്ങളെല്ലാം ഡേ ഷിഫ്റ്റ് സമയങ്ങളില്‍, 12 മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്.

മലയാളി യുവാക്കള്‍ക്ക് ഐറിഷ് ആദരം. ഇരുട്ടത്ത് ആരും കാണാതെ ചോരയൊലിപ്പിച്ച് കിടന്ന വയോധികനെ രക്ഷപ്പെടുത്തിയ രണ്ടു മലയാളി യുവാക്കൾ.അയർലണ്ടിൽ കോര്‍ക്ക് നഗരപ്രാന്തത്തിലെ ബാലിന്‍കോളിഗിലെ ഇരുണ്ട റോഡിന് നടുവില്‍ തന്നെ പരിചരിച്ച ‘അപരിചിതരെ’ നേരിട്ട് കണ്ട് നന്ദിയറിയിക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍ഫിന്‍ എന്ന 78കാരനും.

ടൗണില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെയാണ് ജോണ്‍ഫിന്‍ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്.അര്‍ദ്ധബോധാവസ്ഥയില്‍ മിനുട്ടുകളോളം വീണുകിടന്ന അദ്ദേഹത്തിന്റെ അടുക്കലേയ്ക്കാണ് കോര്‍ക്കിലെ മലയാളി യുവാക്കളായ ബോബിമോന്‍ ജോയിയും സുഹൃത്ത് അഖില്‍ തമ്പിയും രക്ഷകരായെത്തിയത്.

’ഞങ്ങള്‍ ഞെട്ടിപ്പോയി, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ അദ്ദേഹം റോഡിന് നടുവില്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്., സമയം അര്‍ദ്ധരാത്രിയായിരുന്നു.അപ്പോഴേക്കും എതിര്‍ ദിശയില്‍ നിന്നെത്തിയ വാഹനം കൈകാട്ടി നിര്‍ത്തി,ഭാഗ്യവശാല്‍ ആ വാഹനത്തിലെ യാത്രക്കാരന്‍ ,ജോണിനെ അറിയുന്നയാളായിരുന്നു. കാറിലെ വെളിച്ചം തെളിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ തലയ്ക്ക് സമീപം ഞങ്ങള്‍ രക്തം കണ്ടത്. ഉടനെ തന്നെ ഞങ്ങള്‍ എമര്‍ജന്‍സി സര്‍വീസിനെ അറിയിച്ചു.”

അപ്പോഴേയ്ക്കും , പിസാ ഡെലിവറിക്കാരനായ മറ്റൊരു യാത്രക്കാരനും അവിടെയെത്തി, ഡെലിവറി ഡ്രൈവര്‍ അദ്ദേഹം ആരെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ മകളുടെ വീട്ടില്‍ പോയി കാര്യം അറിയിക്കുകയും ചെയ്തു.ഏതാനം നിമിഷങ്ങള്‍ക്കകം തന്നെ ഗാര്‍ഡായും,എമര്‍ജന്‍സി സംഘവും പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായി എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്.

തന്നെ രക്ഷിച്ച അദൃശ്യകരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ജോണ്‍ ഫിന്നിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ മെസേജ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാരെല്ലാം സംഭവമറിഞ്ഞത്. കോര്‍ക്കിലെ സുമനസുകളെല്ലാം ഈ നന്മയുടെ കരങ്ങള്‍ ആരുടേതാണെന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ രണ്ടുപേരും ഇത്ര വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോബിമോനും ,അഖിലും മനസിലാക്കിയത്.സംഭവമറിഞ്ഞ് കോര്‍ക്കിലെ പ്രാദേശിക മാധ്യമങ്ങളും ,പൊതു സമൂഹവുമെല്ലാം ഇപ്പോള്‍ ഈ മലയാളി യുവാക്കളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. കോര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായ ബോബിമോന്‍ ജോയിയും അഖിലും ജോലി കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേയ്ക്ക് മടങ്ങവെയാണ് റോഡില്‍ വീണുകിടക്കുന്ന ജോണിനെ കാണാനിടയായത്.

കോട്ടയം മോനിപ്പിള്ളി,വരിക്കാശ്ശേരിയില്‍ ബോബിമോന്‍ ജോയി 2021 ലാണ് കോര്‍ക്കിലെത്തിയത്. പുത്തന്‍കുരിശ് ചായപ്പാട്ട് കുടുംബാംഗമായ അഖില്‍ തമ്പി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയര്‍ലണ്ടില്‍ എത്തിയത്.അപരിചിതനെ കൈവിടാതെ പരിചരിച്ച നല്ല ശമരിയക്കാരന്റെ പരിവേഷമാണ് കോര്‍ക്കിലെ ജനസമൂഹം ഇപ്പോള്‍ ഈ മലയാളി യുവാക്കള്‍ക്ക് നല്‍കുന്നത്.

മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.

ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.

4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .

16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.

ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ടോം ജോസ് തടിയംപാട്

ഇന്നു വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു കിഴടങ്ങിയ അനു (37) വിന്റെ ഭൗതിക ശരീരം കണ്ടു ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വാക്കുകളായിരുന്നു ഭർത്താവു മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്ന ഞങ്ങളെ വേദനിപ്പിച്ചു.വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി കരച്ചിൽ തുടരുകയാണ്
.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട് .

മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.

നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു .

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട് .

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ്. നാട്ടിൽ നേഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്ന സമയത്താണ് ക്യാൻസർ എന്ന മഹാരോഗം അവരെ പിടികൂടിയത്. പരേതയ്ക്ക് ആഞ്ജലീന (7) ഇസബെല്ല (3) എന്ന രണ്ടു മക്കളാണ് ഉള്ളത്. അനുവിന് ഒരു ഇരട്ട സഹോദരിയാണ് ഉള്ളത്. അവർ കാനഡയിൽ ജോലി ചെയ്യുന്നു . ഭർത്താവു മാർട്ടിൻ വി ജോർജ് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.

Copyright © . All rights reserved