UK

ആനന്ദ് കൃഷ്ണരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ആർജെ മഡോണ എന്ന ചിത്രത്തിലെ അഭിനയ മികവിന് 2022 ലെ മികച്ച നടനുള്ള ഇസ്താബുൾ ഫിലിം അവാർഡ് അനിൽ ആന്റോയ്ക്ക്. വിൻസൻറ് ഫെലിനി എന്ന വ്യത്യസ്ത ഭാവങ്ങൾ ഉള്ള കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് അനിൽ ആന്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.

ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; ‘ആര്‍.ജെ. മഡോണ’ എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.

ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകരും ആരാധകരും ആഘോഷിച്ചത്.

ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ‘പപ്പ’, ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്’, അജയ് ദേവലോക സംവിധാനം ചെയ്ത ‘ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്’ എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.

വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ്, വാറ്റ്ഫോർഡിൽ ഒക്ടോബർ 26 ബുധൻ, 27 വ്യാഴം & 28 വെള്ളി ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 4 വയസ്സ്‌ മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള വി.ബി.എസ്‌. *റ്റ്രെന്റിംഗ്‌ #1* എന്ന വിഷയത്തിൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ വി.ബി.എസ്‌. തീമായ *റ്റ്രെന്റിംഗ്‌ #1* പ്രൊഗ്രാമിൽ കുട്ടികളുടെ ആത്മിക, മാനസ്സിക, ശാരിരിക വളർച്ചക്ക്‌ ഉതകുന്ന രീതിയിൽ ക്രമികരിച്ചിക്കുന്ന ക്രിസ്തിയൻ ലൈവ്‌ മ്യൂസ്സിക്‌, ഗൈമെസ്‌, ഇന്റർ ആക്റ്റിവ്‌ സെഷൻസ്‌ & ആക്റ്റിവിറ്റീസ്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രെവേശനം, ഫുഡ്‌, സ്നാക്സ്‌ ഫ്രീ ആയിരിക്കും.

വി.ബി.എസ്‌. നടക്കുന്ന സ്ഥലം: വാറ്റ്ഫോർഡിൽ ഹൊളിവൽ പ്രൈമറി സ്കൂൾ, റ്റൊൽപിറ്റ്സ്‌ ലൈൻ, WD18 6LL, വാറ്റ്ഫൊർഡ്‌
October 26th Wednesday, 27th Thursday & 28th Friday 10am to 3pm,
4 years to 18 years old Children’s.

Word of Hope Bethesda Pentecostal Fellowship PRESENTS *AUTUMN VBS TRENDING #1*
VBS Venue: HOLYWELL PRIMARY SCHOOL, TOLPITS LANE, WD18 6LL, WATFORD, HERTFORDSHIRE.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
Johnson #07852304150 /07341430791 Website:www.wbpfwatford.co.uk Email: [email protected]

ജയൻ എടപ്പാൾ

ലണ്ടൻ: ഒക്ടോബർ 9ന് ലണ്ടനിൽ സംഘടിപ്പിച്ച ലോകകേരള സഭ യുകെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ നടത്തിപ്പിനെതിരെ ചില വാർത്താമാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകളുടെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ വെള്ളിയാഴ്ച ഒക്ടോബർ 21ന് വൈകിട്ട് ചേർന്ന ചീഫ് കോഓർഡിനേഷൻ കമ്മിറ്റി ഒന്നടങ്കം പ്രതിഷേധം അറിയിച്ചു.

ചീഫ് കോർഡിനേറ്റർ ശ്രീ. എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ ശ്രീ. സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് – യുക്മ ദേശീയ പ്രസിഡന്റ്), പി.ആർ.ഒ. ശ്രീ. ജയൻ എടപ്പാൾ, ട്രഷറർ ശ്രീ. ജയപ്രകാശ് മറയൂർ എന്നിവരും വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ശ്രീ. കുര്യൻ ജേക്കബ് (കൈരളി യുകെ), ശ്രീ. ദിനേശ് വെള്ളാപ്പള്ളി (സമീക്ഷ യുകെ), ശ്രീ. സഫീർ എൻ കെ(കെ എം സി സി), ശ്രീ. ശ്രീജിത്ത് ശ്രീധരൻ (എം എ യു കെ) എന്നിവരും ലോക കേരളസഭ പ്രതിനിധികൾ ശ്രീ. ആഷിക് മുഹമ്മദ്‌ നാസർ, അഡ്വക്കേറ്റ് ദിലീപ്കുമാർ, ശ്രീ ലജീവ് കെ രാജൻ, ശ്രീമതി. നിധിൻ ചന്ദ്, ശ്രീ. ഷാഫി റഹ്മാൻ, ശ്രീ. സുനിൽ മലയിൽ എന്നിവരാണ് സംയുക്തമായി പ്രസ്താവന നടത്തിയത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും യുകെയിലെ വിവിധ തൊഴിൽ-വിദ്യാർത്ഥി-സാമൂഹിക-സാംസ്‌കാരിക-മാധ്യമ മേഖലകളിൽ നിന്നും ചീഫ് കോർഡിനേഷൻ കമ്മിറ്റിയുടെ കൂടിയാലോചനപ്രകാരം നോർക്കറൂട്സ് തിരഞ്ഞെടുത്ത 142 മലയാളി പ്രതിനിധികളും നോർക്ക റൂട്സ് ഡയറക്ടർമാർ, കേരള സർക്കാർ/നോർക്ക ഉദ്യോഗസ്ഥർ, ലോക കേരളസഭ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട പ്രതിനിധി സമ്മേളനം ആയിരുന്നു ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ഒക്ടോബർ 9ന് കാലത്ത് സംഘടിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളിലെ ഗൗരവകരമായ പ്രവാസസംബന്ധമായ ചർച്ചകളും അഭിപ്രായ ക്രോഡീകരണവും പ്രതിനിധി സമ്മേളനത്തിൽ നടന്നിരുന്നു.

മലയാളികളല്ലാത്ത ചിലർ സമ്മേളനത്തിൽ പങ്കെടുത്തെന്ന് പ്രചരിപ്പിക്കുന്ന ചില വാർത്തമാധ്യമങ്ങൾ, വസ്തുതകൾ മനസ്സിലാക്കാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പ്രസ്തുത പ്രതിനിധി സമ്മേളനവും വൈകുന്നേരം നടന്ന പൊതുസമ്മേളനവും വൻ വിജയമാക്കിമാറ്റിയ യുകെയിലെ വിവിധ സംഘടന ഭാരവാഹികൾ അടങ്ങുന്ന ചീഫ് കോഓർഡിനേഷൻ കമ്മിറ്റി പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

നോർക്ക റൂട്ട്സ് ലൈവ് സ്ട്രീമിങ് നടത്തിയ പ്രസ്തുത പരിപാടികൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികൾക്ക് വീക്ഷിക്കുവാനുള്ള സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കിയിരുന്നു.

യു കെയിലെ പൊതുസമൂഹം സമീപകാലത്തുകണ്ട വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഈ മേഖല സമ്മേളനത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായ സംഘടന പാടവത്തോടെയാണ് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കക്ഷികൾ അണി ചേർന്നത്.

വളരെ ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപ്പിപ്പിച്ച് ലോക കേരളസഭ റീജിയണൽ സംമ്മേളനം വമ്പിച്ച വിജയമാക്കിയ മുഴുവൻ പ്രവർത്തകരോടും സംഘടനകളോടും കോഓർഡിനേഷൻ കമ്മിറ്റി നന്ദി അറിയിച്ചു. കൂടാതെ ലോക കേരളസഭ മേഖല സമ്മേളനത്തിന് സാമ്പത്തികമായി സഹായിച്ച വിവിധ കമ്പനികളോടും ഏജൻസികളോടും സംഘാടകസമിതി നന്ദി അറിയിച്ചു.

നോർക്ക റൂട്ട്സിനോ കേരള സംസ്ഥാന സർക്കാരിന്റെ ഖജനാവിനോ യാതൊരു ബാധ്യതയും വരുത്താതെ സമ്മേളനം സംഘടിപ്പിക്കാനും മിച്ചം വന്ന തുക കേരള സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാനും ഒക്ടോബർ 21ന് ചേർന്ന കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കോവൻട്രി റീജിണൽ ബൈബിൾ കലോത്സവത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ 210 പോയിൻറ്റുമായി ജേതാക്കളായി. രണ്ടാം സ്ഥാനം  ബിർമിങ്ഹാം – സാൽട്ടിലി സെന്റ് ബെനഡിക്ട് മിഷനും (96 പോയിന്റ്) മൂന്നാം സ്ഥാനം കാർഡിനൽ ന്യൂമാൻ മിഷൻ ഓക്സ്ഫോർഡും (86 പോയിന്റ്റ്) കരസ്ഥമാക്കി.   ഇന്നലെ സ്റ്റാഫോർഡ് എഡ്യൂക്കേഷൻ ആൻഡ് എന്റർട്രെയിൻമെൻറ് പാർക്കിൽ ആയിരുന്നു ബൈബിൾ കലോത്സവം നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ തന്നെയാണ് ഇതിന് ആതിഥേയത്വം വഹിച്ചത്. 

ഇന്നലെ രാവിലെ പത്തുമണിയോടെ ഉത്ഘാടനം നിർവഹിച്ചത് കോവൻട്രി റീജിണൽ കോ ഓർഡിനേറ്റർ ആയ ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ ആണ്  സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ ഫാദർ ജോർജ്‌ജ്. തുടർന്ന് എട്ട് സ്റ്റേജുകളിലായി മത്സരങ്ങൾ മുന്നേറുകയായിരുന്നു. ആദ്യ മണിക്കൂറിൽ ഉണ്ടായിരുന്ന കിതപ്പ് എല്ലാ വരുടെയും ക്രിയാത്മകമായ ഇടപെടൽ മത്സരങ്ങൾക്ക് കുതിപ്പേകി. പന്ത്രണ്ട് മിഷനുകൾ അടങ്ങുന്ന കോവൻട്രി റീജിണൽ നിന്നായി എത്തിയ മത്സരാർത്ഥികൾ ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോൾ പരിപാടികൾക്ക് കൊഴുപ്പേകി. കാണികളുടെ നിറഞ്ഞ കരഘോഷങ്ങൾ കുളിമയേകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു.കോവിഡിന് ശേഷമുള്ള പരിപാടി എന്ന നിലയിൽ നോക്കിയാൽ ഇത്രയും വലിയ ഒരു ജനാവലിയെ വീടിനു പുറത്തേക്കെത്തിക്കാൻ സാധിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. മടിപിടിച്ചു വീട്ടിനുള്ളിൽ ഇരുന്നവർ പുറത്തെത്തിയപ്പോൾ സൗഹൃദം പുതുക്കാനും കളിചിരികൾ പറഞ്ഞു സന്തോഷമായി പരിപാടികളിൽ പങ്കെടുത്തപ്പോൾ എല്ലാവരും തിരിച്ചുപോയത് പുഞ്ചിരിയോടും  മനസ്സ് നിറഞ്ഞ സന്തോഷവുമായിട്ടായാണ്.

പന്ത്രണ്ട് മിഷനുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ ആണ് കലോത്സവത്തിൽ പങ്കെടുത്തത്. പെൻസിൽ സ്കെച്ചിൽ തുടങ്ങി അവസാന ഇനമായ സ്കിറ്റിൽ അവസാനിക്കുബോൾ സമയം വൈകീട്ട് ഏഴ് മണി. ഓർക്കാനും ഓർമ്മ വെക്കാനും വക നൽകുന്ന ഒരുപിടി സന്ദേശങ്ങൾ അടകുന്ന സ്‌കിറ്റുകൾ, അഭിനയ കലയിൽ ഡിഗ്രി എടുത്തിട്ടുള്ളവരെപ്പോലെ പോലെ ഫിനിഷ് ചെയ്യുമ്പോൾ തെളിയുന്നത് ഒന്ന് മാത്രം… സ്നേഹമുള്ള പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം മലയാളികൾ…  മത്സരത്തിൽ  തോൽവി ഒരു പ്രശ്നമല്ല എന്ന ഉറച്ച വിശ്വാസമുള്ള സമൂഹം വിജയിച്ചവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കാഴ്ച…. ഇതെല്ലാം കണ്ട് നമ്മുടെ കുഞ്ഞുങ്ങളും വളരട്ടെ….

എല്ലാറ്റിനും ഉപരിയായി ഇടവക അംഗങ്ങൾക്കായി ഫാദർ ജോർജ്ജ് എട്ടുപറയിൽ  ഇട്ട നന്ദിയുടെ വാക്കുകൾ തന്നെ യുകെ മലയാളികളായി ഞങ്ങൾ മലയാളം യുകെ പങ്കുവെക്കുന്നു… 

കവൻട്രി റീജണൽ ബൈബിൾ കലോത്സവത്തിൽ വലിയ മാർജിനിൽ ഓവറോൾ കിരീടം നിലനിർത്തിയ സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനിലെ എല്ലാ മിടുമിടുക്കർക്കും ഇടവകസമൂഹം മുഴുവൻ്റെയും പേരിൽ അഭിനന്ദനം അറിയിക്കുന്നു. മാതാപിതാക്കൾക്ക് മുന്നേതന്നെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന കലോത്സവത്തിന്റെ കോഡിനേറ്റേഴ്സ്… മക്കളെ പോലെ അവരെ പരിപാലിച്ച വിശ്വാസപരിശീലകാദ്ധ്യാപകർ… സ്വന്തം കുടുംബത്തിലെ അനേകം കാര്യങ്ങൾ മാറ്റിവെച്ച്, ഒത്തിരിയേറെ മാനസിക വേദന അനുഭവിച്ച് കുട്ടികൾക്ക് പരിശീലനം നൽകിയവർ… മക്കൾക്ക് ദൈവം നൽകിയ കഴിവുകൾ വളർത്തുവാൻ വേണ്ടി പല അസൗകര്യങ്ങളും ഏറ്റെടുത്ത് അവരെ സ്നേഹിച്ച് ചേർത്തുനിർത്തുന്ന മാതാപിതാക്കന്മാർ… മത്സരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും ആരുമില്ലെങ്കിലും ഈശോയോടും ഈ കൊച്ച് സഭാസമൂഹത്തോടുള്ള സ്നേഹത്തെപ്രതിമാത്രം ദിവസം മുഴുവൻ അധ്വാനിച്ചവർ… മത്സരിച്ച് പരാജയപ്പെട്ടവരിൽപോലും ആവേശവും ആത്മധൈര്യവും നിറയ്ക്കാൻ തക്കവണ്ണം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവർ… എല്ലാറ്റിനുമുപരി ഞങ്ങൾ അറിയാതെ തന്നെ ഞങ്ങളെ ഈശോയുടെ സ്വന്തം ജനം ആക്കുന്ന പൊന്നുതമ്പുരാനോട്… നന്ദി നന്ദി ഒത്തിരി നന്ദി…

ടോം ജോസ് തടിയംപാട്

യഹൂദനെ കൂടാതെ ലോകത്തിനു ചരിത്രമെഴുതാൻ കഴിയില്ല, അത്രമാത്രം നീണ്ടുനിവർന്നു കിടക്കുന്നു അവന്റെ ചരിത്രം. പക്ഷെ ലോകം അവനെ ഒറ്റപ്പെടുത്തി വേട്ടയാടിയതുപോലെ മറ്റാരെയും വേട്ടയാടിയിട്ടുണ്ടോ എന്നറിയില്ല. റോമൻ കമാൻഡർ ടൈറ്റസ് ഫ്ലാവിയൻ അവരെ നാമാവശേഷമാക്കി അവരുടെ അമ്പലം തകർത്തു . ക്രിസ്ത്യാനികൾ ക്രിസ്തുവിനെ കൊന്നവർ എന്നും യഹൂദ പ്രാർത്ഥനയിൽ ക്രിസ്റ്റ്യൻ കുട്ടികളെ കൊന്നു രക്തം ഉപയോഗിക്കുന്നവർ ( blood Libel) എന്നിങ്ങനെ പോകുന്നു അവർക്കെതിരെയുള്ള ആരോപണം.

ഇതിന് ആസ്പദമായ സംഭവം നടന്നത് 1475 ലാണ് .Trento എന്ന വടക്കൻ ഇറ്റലിയിലെ ഒരു പട്ടണത്തിൽ സൈമൺ എന്ന ഒരു ചെറുപ്പക്കാരനെ കാണാതെപോകുന്നു യഹൂദർ സൈമനെ കൊന്നു അവരുടെ പ്രാർത്ഥനയിൽ അവന്റെ രക്തം ഉപയോഗിച്ചു എന്നായിരുന്നു ആരോപണം ഇതിന്റെ പേരിൽ Trento യിലെ മുഴുവൻ ജൂതരെയും പീഡിപ്പിച്ചു കുറ്റസമ്മതം നടത്തിച്ചു 15 പേരെ കുത്തിനിർത്തിയ തടിയിൽ കെട്ടിയിട്ടു കത്തിച്ചു കൊന്നു. സൈമൺ സഭയുടെ വിശുദ്ധനായി മാറി.

ഇതിനു ശേഷം പോപ്പിന്റെ കമ്മീഷൻ ഇതിനെപറ്റി അന്വേഷിച്ചു ജൂതർ കുറ്റക്കാരല്ല എന്ന് കണ്ടെത്തി. ഇതു ബോധപൂർവം ജൂതനെതിരെ മെനഞ്ഞെടുത്ത കഥയായിരുന്നു എന്ന് തെളിഞ്ഞു പിന്നീട് സൈമന്റെ യഥാർത്ഥ കൊലയാളികളെ കണ്ടെത്തിയെങ്കിലും 1965 വരെ സൈമൺ സഭയുടെ വിശുദ്ധനായി തുടർന്നു. പിന്നീട് സൈമന്റെ പേര് വിശുദ്ധരുടെ ലിസ്റ്റിൽ നിന്നും എടുത്തുമാറ്റി . എന്നാൽ ഈ blood Libel ഉപയോഗിച്ചു നൂറ്റാണ്ടുകളൊളം യഹൂദനെ കത്തോലിക്ക യൂറോപ്പ് വേട്ടയാടി .

ആറാം നൂറ്റാണ്ടിന്റെ അവസാനം ഖലീഫ ഉമ്മറിന്റെ നേതൃത്വത്തിൽ സിറിയയും ഇസ്രേയലും കീഴ്‌പ്പെടുത്തിയ ഇസ്‌ലാമിക സൈന്യം ജൂതനും ക്രിസ്ത്യാനിക്കുമായി ഉണ്ടാക്കിയ നിയമത്തിൽ ( ഉമ്മർ പാക്റ്റ് ) യഹൂദന് ജസിയ നികുതിയും ശരീരത്തു മഞ്ഞ ബാഡ്ജും ധരിച്ചേ പുറത്തിറങ്ങാവൂ മുതലായ അപരിഷ്കൃത നിയമത്തിന്റെ കുത്തരങ്ങായിരുന്നു നടപ്പിലാക്കിയത് .ഇതു നമുക്ക് 1121 ലെ ബാഗ്‌ദാദ് പ്രഖ്യപനത്തിലും കാണാൻ കഴിയും .

ജൂതന്റെ മുകളിൽ നടപ്പിലാക്കിയ മറ്റൊരു ഹീനമായ പ്രവർത്തിയായിരുന്നു അവനെ പൊതുസമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കുക എന്നത് അതിനു കണ്ടെത്തിയ ഒരു വഴിയായിരുന്നു ജൂത ഗെറ്റോകൾ .1516 മാർച്ച് 29 നു വെനീഷ്യൻ റിപ്പബ്ലിക്ക് നൽകിയ ഉത്തരവ് പ്രകാരമാണ് ഇറ്റലിയിലെ വെനീസിൽ ആദ്യമായി ഗേറ്റോ ആരംഭിച്ചത് അന്ന് പട്ടണത്തിലെ ചപ്പുചവറുകൾ നിക്ഷേപിച്ചിരുന്ന സ്ഥലമാണ് ജൂത തടങ്കൽ പാളയം അഥവ ഗേറ്റോ ആയി കണ്ടെത്തിയത്.

Getto എന്ന വാക്ക് എവിടെ നിന്നും ഉരുത്തിരിഞ്ഞു എന്നതിനു വ്യക്തതയില്ല എങ്കിലും കൂടുതൽ അംഗീകരിക്കപ്പെടുന്നത് വെനീഷ്യൻ വാക്ക് geter നിന്നാണ് എന്നാണ്.. ഇതിന്റെ അർഥം to throw എന്നാണ് .

വെനീസിലെ മുനിസിപ്പൽ വെയ്സ്റ്റ് എറിയപ്പെടുന്ന സ്ഥലം അവിടെ ആയിരുന്നു ആദ്യ ഗേറ്റോ. ജൂതന്മാർ കൂട്ടമായി താമസിക്കണം, അവർ രാത്രിയിൽ അലഞ്ഞു നടന്നു മറ്റുള്ളവരെ ശല്യ൦ ചെയ്യരുത് ഇതായിരുന്നു ഗേറ്റോയുടെ ഉദ്ദേശം .. രണ്ടു ഗേറ്റ് കളാണ് വെനീസ് ഗേറ്റോയ്ക്കു ഉണ്ടായിരുന്നത് ,രാത്രി 12 മണിക്ക് ഗേറ്റ് ക്ലോസ് ചെയ്തു നാലു ക്രിസ്റ്റ്യൻ ഗാർഡുകൾ കാവൽ നിൽക്കും . രാവിലെ സെന്റ് മാർക്ക് പള്ളിയുടെ ബെല്ലടിക്കുമ്പോൾ മാത്രമാണ് അവർക്കു പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരുന്നുള്ളു. വെനീഷ്യൻ റിപ്പബ്ലിക്കിന്റെ ഈ ഗേറ്റോ സംസ്ക്കാരത്തെ ലോക ജൂത സമൂഹം കാണുന്നത് മരണ കൂടാരം എന്നാണ് കൂടാതെ പുറത്തിറങ്ങിയാൽ മഞ്ഞ ബാഡ്ജ് ധരിച്ചുവേണമായിരുന്നു നടക്കാൻ ,യൂറോപ്പിലെ വേശ്യകളെയും ജൂതരെയും തിരിച്ചറിയാനുള്ള ചിഹ്നമായിരുന്നു മഞ്ഞ ബാഡ്‌ജ്, അതായതു പൊതുസമൂഹത്തിൽ ഒഴിവാക്കി പാർശ്വവൽക്കരിക്കപ്പെട്ട ജനത അതായിരുന്നു യഹൂദർ വെനീസിൽ ആരംഭിച്ച ഗേറ്റോ സംസ്ക്കാരം പിന്നീട് യൂറോപ്പിൽ മുഴുവൻ പടരുകയായിരുന്നു.


1797 ൽ നോപ്പോളിയന്റെ സൈന്യ൦ വെനീസ് കിഴ്‌പ്പെടുത്തിയപ്പോൾ തടവറയിൽ നിന്നും യഹൂദർക്ക് മോചനം കിട്ടി. തടികൊണ്ട് നിർമ്മിച്ച ഗേറ്റോയുടെ വാതിലുകൾ ഇളക്കിയെടുത്തു മെയിൻ സ്വകയറിൽ കൊണ്ടുവന്നു കഷണം കഷണമാക്കി പാട്ടുകളും ഡാൻസുകളുമായിട്ടാണ് യഹൂദർ അവ കത്തിച്ചു കളഞ്ഞത് . ആ തീകുണ്ഡത്തിനു ചുറ്റും നിന്നവരുടെ കണ്ണുകളിൽ നിന്ന് കരച്ചിലും സന്തോഷവും പൊടിഞ്ഞിറങ്ങി എങ്കിലും ചരിത്രത്തിലെ യഹൂദ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് ആ തടികൊണ്ട് നിർമ്മിച്ച വാതിലുകളെ യഹൂദ സമൂഹം കാണുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് ആകുമ്പോഴേക്കും യഹൂദ സമൂഹം വെനീസിന്റെ സമസ്ത മേഖലയിലേക്കും വളർന്നു പന്തലിച്ചിരുന്നു എന്നാൽ രണ്ടാം ലോകയുദ്ധകാലത്തു വെനീസിൽ എത്തിയ ജർമൻ സൈന്യ൦ 200 യഹൂദരെ അറസ്റ്റുചെയ്തു പോളണ്ടിലെ ഔസ്വിച് കോൺസെൻട്രേഷൻ ക്യാമ്പിൽ അയച്ചു. അവരിൽ 8 പേർ മാത്രമാണ് ജീവനോടെ തിരിച്ചുവന്നത്. ഹിറ്റ്ലറുടെ സൈന്യ൦ അറസ്റ്റു ചെയ്തു കൊണ്ടുപോയി കൊന്നുകളഞ്ഞവർ താമസിച്ചിരുന്ന വീടുകളുടെ മുൻപിൽ അവരുടെ പേരുകൾ എഴുതി ചെമ്പു തകിടിൽ സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണാം. ഇപ്പോഴും 500 യഹൂദർ വെനീസിൽ ജീവിക്കുന്നുണ്ട് എന്നാണ് ഗേറ്റോയിൽ വച്ച് സംസാരിച്ച ഒരു യഹൂദൻ പറഞ്ഞത് .

ഗേറ്റോയിലൂടെ സഞ്ചരിച്ചപ്പോൾ യഹൂദ കൂട്ടക്കൊലയുടെ ചരിത്രം വിവരിക്കുന്ന പലചിഹ്നങ്ങളും കാണുവാൻ ഇടയായി. അവിടുത്തെ സിനഗോഗുകൾ കാണാനുമായി അമേരിക്കയിൽ നിന്നും ഇസ്രേയൽനിന്നും യഹൂദർ അവിടെ വരാറുണ്ട് അത്തരം ഒരു സംഘത്തോട് ഞങ്ങൾ സംസാരിക്കുകയും അവരോടൊപ്പം ഞങ്ങൾ ഒരു സിനഗോഗ് കാണുകയും ചെയ്തു. ഞാനും എന്റെ സുഹൃത്ത് ജോസ് മാത്യുവും കൂടിയാണ് ഞങ്ങളുടെ ഇറ്റാലിയൻ യാത്രയുടെ ഭാഗമായി വെനീസ് സന്ദർശിച്ചത് .

ലോകത്തിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വെനീസിനെപറ്റി മലയാളികൾ കേട്ടിരിക്കാൻ സാധ്യത മർച്ചന്റ് ഓഫ് വെനീസ് എന്ന ഷേക്സ്പിയർ നാടകത്തിലൂടെ ആകാം. എന്നാൽ 118 ദീപുകൾ അടങ്ങുന്ന കടലിനു താഴെ കിടക്കുന്ന മനുഷ്യ അധ്വാനം കൊണ്ട് നിർമ്മിച്ചെടുത്ത ഒരു പട്ടണം അതാണ് വെനീസ് ഒരുകാലത്തു ലോകത്തെ ഏറ്റവും വലിയ തുറമുഖമായിരുന്നു ഇവിടം . ഇവിടുത്തെ ഏറ്റവും ആകൃഷണീയമായ കാഴ്ച് ഗ്രാൻഡ് കനാലാണ് .1181 നിർമ്മിച്ച 3 .8 കിലോമീറ്റർ നീളമുള്ള കനാലും അതിനു കുറുകെയുള്ള പാലങ്ങളുമാണ് ഏറ്റവും ശ്രദ്ദേയം. ഈ കനാലിന്റെ ഇരുകരകളിലുമായിട്ടാണ് ജനവാസം, ജലയാത്രയാണ് പ്രധാന യാത്രാമാർഗം. ആളുകൾ ബസിൽനിന്നിറങ്ങി വീട്ടിലേക്കു പോകുന്നതുപോലെയാണ് ബോട്ടിൽ നിന്നിറങ്ങി പോകുന്നത് ,ടാക്സി ബോട്ടുകളും ധരാളമായിട്ടുണ്ട് . നാം റോഡിൽ കാണുന്നത് എന്തെല്ലാമോ അതെല്ലാം വെള്ളത്തിൽ കാണാം ഞങ്ങൾ ചെല്ലുമ്പോൾ ഒരു ആംബുലൻസ് ബോട്ട് സയറൻ മുഴക്കി പോകുന്നതുകണ്ടു ആബുലൻസ് ബോട്ടിന്റെ ശബ്‍ദം കേട്ടമാത്രയിൽ മറ്റു ബോട്ടുകൾ ഒതുക്കി നിർത്തികൊടുത്തു .

ഏകദേശം 400 പാലങ്ങൾ വെനീസിൽ ഉണ്ട് , ഇതിൽ ഏറ്റവും പഴക്കം ചെന്ന പാലം Rialto ആണ് ഇതു നിർമ്മിച്ചത് 1591ൽ ഗ്രാൻഡ് കനാലിനു കുറുകെയാണ് . ഈ പാലം കമിതാക്കളുടെ പാലമായിട്ടാണ് അറിയപ്പെടുന്നത് . കമിതാക്കൾ ഈ പാലത്തിൽ നിന്ന് പൂക്കൾ കൈമാറുന്നത് കാണാമായിരുന്നു ..

മറ്റൊരു പ്രധാന കാഴ്ച എന്നത് ഗ്ലാസ് ഫാക്ടറിയാണ് വിവിധ തരത്തിലുള്ള ഗ്ലാസ് ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് അവിടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. Murano എന്ന ദീപിലാണ്‌ ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ബോട്ടിൽ വേണം അവിടെ എത്തിപ്പെടാൻ. പൊതുവെ ഒരു ടൂറിസ്റ്റ് സിറ്റി എന്നനിലയിൽ ആളുകൾ സൗഹാർദ്ദപരമായ പെരുമാറുന്നവരാണ് .

ഐപിസി യുകെ ആൻ്റ് അയർലണ്ട് റീജിയൻ അടുത്ത മൂന്നു വർഷത്തെക്കുള്ള (2022-2025) പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഒക്ടോബർ 15ന് ലിവർപൂൾ പട്ടണത്തിൽ പാസ്റ്റർ ബാബു സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ:

സീനിയർ മിനിസ്റ്റർ – പാസ്റ്റർ ബാബു സഖറിയ; പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ – പാസ്റ്റർ ജേക്കബ് ജോർജ്; വൈസ് പ്രസിഡൻ്റ് – പാസ്റ്റർ വിൽസൻ ബേബി ; സെക്രട്ടറി – പാസ്റ്റർ സി.ടി.എബ്രഹാം; ജോയൻ്റ് സെക്രട്ടറി – പാസ്റ്റർ വിനോദ് ജോർജ്; പ്രമോഷനൽ സെക്രട്ടറി – പാസ്റ്റർ സീജോ ജോയി; ട്രഷറർ – ബ്രദർ ജോൺ മാത്യു.

കൂടാതെ പാസ്റ്റർ പി.സി.സേവ്യർ – റീജിയൻ അഡ്മിനിസ്ട്രേറ്റർ, ബ്രദർ റിനോൾഡ് എബനേസർ – ജനറൽ കൗൺസിൽ മെംബർ, ബ്രദർ തോമസ് മാത്യു -Northern അയർലൻ്റ് കോ-ഓർഡിനേറ്റർ എന്നിവർ അടങ്ങുന്ന 42 അംഗ റീജിയൻ കൗൺസിൽ നിലവിൽ വന്നു.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.

വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു.

ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമർപ്പിച്ച 1,000 ലധികം പാഡിംഗ്ടൺ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

യുകെയിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉൾപ്പെടെ സ്നേഹ സമ്മാനങ്ങൾ നൽകാൻ അനുവാദം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിൻഡ്സർ കാസിലിന് പുറത്തുള്ള റോയൽ പാർക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാഡോസിന് പാവകൾ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്പ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും പ്രഖ്യാപിച്ചു.

 

കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ അഞ്ചാം സീസൺ 2022 ഡിസംബർ 10 ശനിയാഴ്ച ബിർമിങ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ കരോൾ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ഒക്ടോബർ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 10 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786 / 07828456564 / 07500058024

RECENT POSTS
Copyright © . All rights reserved