Uncategorized

 

കൊച്ചി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ യുകെ മലയാളിയും നിർമ്മാതാവുമായ ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും നൽകിയ പരാതികളിലാണ് നടപടി.

2011ൽ യുകെ വിസ നൽകാമെന്ന് പറഞ്ഞ് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റി. വാഗ്ദാനം പാലിക്കാതിരുന്നതിനെ തുടർന്ന് 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷിനെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

മറ്റൊരു കേസിൽ മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരെ യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ഒരുക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. യുകെയിൽ എത്തിയശേഷമാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു  വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ  ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.

ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും  താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.

ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു  ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക്  ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഖാർത്തരായ  ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെക്കാൾ 5.36 ശതമാനം അധിക വോട്ട് നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോൾ എൽഡിഎഫിന് ലഭിച്ചത് 33.45 ശതമാനമാണ്. എൻഡിഎയ്ക്ക് 14.71 ശതമാനം വോട്ടും സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് 13.03 ശതമാനം വോട്ടും ലഭിച്ചു.

വോട്ടുകളുടെ ആകെ കണക്കിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 11.38 ലക്ഷം വോട്ടുകളുടെ ലീഡുണ്ടായി. യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ടുകളാണ്. എൽഡിഎഫിന് ലഭിച്ചത് 70.99 ലക്ഷം വോട്ടുകളായപ്പോൾ എൻഡിഎ 31.21 ലക്ഷം വോട്ട് നേടി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഗവർണർക്ക് കൈമാറി. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് സംബന്ധിച്ച് ഗവർണർ കമ്മീഷണറെ അഭിനന്ദിച്ചു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഡി ‌ആർ ‌എഫ്, എസ്‌ ഡി‌ ആർ ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തെ കേരളത്തിലെ മഴ സാധ്യത പ്രവചനം.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1499 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ- 0.043307 കി.ഗ്രാം, കഞ്ചാവ് -16.10674- കി.ഗ്രാം, കഞ്ചാവ് ബീഡി 66 -എണ്ണം എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച്‌ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 നവംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച്‌ നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്ബറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക്‌ നൈറ്റ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.

മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880

കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദാരുണമായ അപകടത്തിനാണ് കട്ടപ്പന സാക്ഷിയായത്.

ലിവർപൂൾ മാവേലിയുടെ ഓണ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുവാൻ എത്തിയ മേയർ തിങ്ങി നിറഞ്ഞ മലയാളി സദസ്സിന് മുൻപിൽ മലയാളത്തിൽ ഓണം ആശംസകൾ അർപ്പിച്ചുകൊണ്ട് കാണികളുടെ നിർത്താതെയുള്ള ഹർഷാരവങ്ങൾ ഏറ്റുവാങ്ങി. ലിവർപൂൾ നോസിലി മേയർ ലിവർപൂളിലെ ഓണ ആഘോഷങ്ങളിൽ മലയാളത്തിൽ ഓണ ആശംസകൾ നേർന്നു കൊണ്ട് സൂപ്പർ താരമായി മാറിയത് ലിവർപൂൾ നോസിലിയുടെ മേയർ ശ്രീ കെൻ മക്കാഷനാണ്.കൂടാതെ മലയാളി സമൂഹം യുകെയിൽ നൽകുന്ന സേവനങ്ങളെയും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. യുകെയിൽ ഒരു പക്ഷേ ആദ്യമായിട്ട് ആയിരിക്കും സൗജന്യമായി ഓണസദ്യയടക്കമുള്ള ഒരു ഓണ ആഘോഷം ഫ്രീ ആയിട്ട് അരങ്ങേറുന്നത്. ലിവർപൂളിലെ മാർക്കറ്റ് പ്ലേസ് എന്ന പേരിൽ ആരംഭിച്ച ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണ് ഇത്തരത്തിൽ യാതൊരു വിധ ലാഭവും നോക്കാതെ ലിവർപൂൾ മാവേലി എന്ന് പേരിട്ട് ഈ വിപുലമായ ഓണ ആഘോഷം സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള 400 ൽ പരം ആളുകളാണ് ഈ ഓണ ആഘോഷങ്ങളിൽ പങ്കെടുത്തത്. വിഭവസമൃദ്ധമായ സദ്യയും, വിവിധങ്ങളായ ഓണ കളികളും, വിവിധ തരത്തിലുള്ള നൃത്തങ്ങളും, ഗാനങ്ങളും ഈ ഓണ ആഘോഷങ്ങൾക്ക് കൊഴുപ്പേകി..
ചടങ്ങിൽ വച്ചു മാവേലി മന്നൻ യുകെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനായ ശ്രീ ടോം ജോസ് തടിയമ്പാടിന് അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാവേലിയുടെ സ്വന്തം പണം നൽകിയതും കാണികളുടെ ഹർഷാരവത്തിന് കാരണമായി.
ഈ ഓണ ആഘോഷ ചടങ്ങിൽ ലിവർ പൂൾ ജോൺ മൂർ യൂണിവേഴ്സിറ്റി മെന്റൽ ഹെൽത്ത് സിനിയർ പ്രൊഫസർ ശ്രീമതി ഷേർലി മക്കൊണ അദ്യക്ഷ യായിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ഏവരെയും സന്തോഷിപ്പിച്ച, ആനന്ദിപ്പിച്ച ഒരു നല്ല ഓണ ആഘോഷ മായിരുന്നു ലിവർപൂൾ മാവേലിയുടെ ഓണം..

കാണികൾക്ക് ആവേശം പകർന്ന് സഞ്ജുവിന്റെ സ്പെഷ്യൽ സെഞ്ച്വറി ഷോ.കെ.സി.എല്ലിലെ തന്നെ ഏറ്റവും ഉയർന്ന ചേസിംഗ് വിജയമാണ് ഇന്നലെ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജുവിന്റെ കൊച്ചി ബ്ളൂ ടൈഗേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 236/5 എന്ന സ്കോർ ഉയർത്തിയ കൊല്ലത്തിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാനപന്തിലാണ് കൊച്ചി വിജയിച്ചത്.

51 പന്തുകളിൽ 14 ഫോറുകളും ഏഴു സിക്സുകളുമായി തകർത്താടുകയായിരുന്ന സഞ്ജു പുറത്തായശേഷം 18 പന്തുകളിൽ അഞ്ച് സിക്സും മൂന്നുഫോറുമടക്കം 45 റൺസടിച്ച മുഹമ്മദ് ആഷിഖാണ് വിജയത്തിലത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സിന് വേണ്ടി സച്ചിൻ ബേബിയും(91) വിഷ്ണു വിനോദും (94) ചേർന്ന് നിശ്ചിത 20 ഓവറിൽ 236/5 എന്ന ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് കെട്ടിപ്പെടുത്തത്. മൂന്നാം ഓവറിൽ അഭിഷേക് നായർ(11) പുറത്തായശേഷം ക്രീസിൽ ഒരുമിച്ച സച്ചിനും വിഷ്ണുവും ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

വിഷ്ണുവിനോദ് 41 പന്തുകളിൽ മൂന്നുഫോറും 10 സിക്സും പറത്തിയപ്പോൾ സച്ചിൻ ബേബി 44 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടിച്ചു.മറുപടിക്കിറങ്ങിയ കൊച്ചിൻ ബ്ളൂടൈഗേഴ്സിനായി സഞ്ജു ഓപ്പണറായി എത്തുകയായിരുന്നു. തുടക്കം മുതൽ ഫോറുകളും സിക്സുകളും പായിച്ച സഞ്ജു ബാറ്റിംഗ് നന്നായി ആസ്വദിച്ചു.

വിനൂപ് (11),ഷാനു(39), സലി(5),നിഖിൽ(1) എന്നിവർ പുറത്തായെങ്കിലും സഞ്ജു ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചശേഷമാണ് മടങ്ങിയത്.

പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ
പ്രതിയായ പൊലീസുകാരന്‍റെ മൂത്ത മകള്‍ കസ്റ്റഡിയിൽ. സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു. ഇതോടെ കോടതിയിൽ നിന്ന് പ്രത്യേക അനുമതി പത്രം എത്തിച്ച ശേഷമാണ് രാത്രി വൈകി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്‍റെ ഭാര്യ ബിന്ദുവിന്‍റെയും മകളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്.

കൊച്ചി കലൂരിലാണ് പൊലീസ് നടപടിയെ അഭിഭാഷകര്‍ തടഞ്ഞത്. ബലം പ്രയോഗിച്ചാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തതെന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വാങ്ങിയതെന്നും അഭിഭാഷകര്‍ ആരോപിച്ചു. ആശയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേര്‍ക്കപ്പെട്ട പ്രദീപും ബിന്ദുവും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രദീപിന്‍റെയും ബിന്ദുവിന്‍റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ മകളെ കൂടി കസ്റ്റഡിയിലെടുത്ത് പ്രതിചേര്‍ക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് വൈകുന്നേരം 7.30ഓടെ കലൂരിലുള്ള യുവതിയുടെ ഭര്‍ത്താവിന്‍റെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയതും അഭിഭാഷകര്‍ പ്രതിഷേധിച്ചതും. രാത്രി സ്ത്രീയെ കസ്റ്റഡിയിലെടുക്കണമെങ്കിൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വേണമെന്നും വനിത പൊലീസ് വേണമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇതോടെയാണ് പിന്നീട് പൊലീസ് മജിസ്ട്രേറ്റിന്‍റെ ഉത്തരവുമായി എത്തി പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്തത്. പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.

 

RECENT POSTS
Copyright © . All rights reserved