Uncategorized

വിനോദസഞ്ചാരത്തിനെത്തിയ വിദേശയുവതി ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര നടത്തുകയായിരുന്ന സ്പാനിഷ് യുവതിയെയാണ് അജ്ഞാതസംഘം ബലാത്സംഗം ചെയ്തത്.

ദുംക ജില്ലയിലെ ഹന്‍സ്ദിഹയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ദമ്പതിമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ദുംക വഴി ബിഹാറിലെ ബഗല്‍പുറിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍, രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്. പ്രതികള്‍ യുവതിയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു.

ദുംകയിലെ ഫൂലോ ജാനോ മെഡിക്കല്‍ കോളേജില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് മുളകുപൊടി എറിഞ്ഞത്.

മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെ (28) ആണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ് സംഭവം.

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കില്‍നിന്ന് സ്വര്‍ണം എടുത്ത്, രാഹുല്‍ ജോലിചെയ്യുന്ന ബാങ്കിലേക്ക് പണയം വെക്കാനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മൈക്കൽ ഗോവിന്റെ പുതിയ പ്ലാനുകൾ പ്രകാരം വീട്ടുടമകൾക്ക് ഇനി മുതൽ പ്ലാനിങ് പെർമിഷൻ ഇല്ലാതെ തന്നെ വലിയ എക്സ്റ്റൻഷനുകളും, ലോഫ്റ്റ് കൺവേർഷനുകളും നടത്താം. വീടുകൾക്ക് മുകളിലേക്കും വശങ്ങളിലേക്കും വലുപ്പം വർദ്ധിപ്പിക്കുവാൻ അനുമതി നൽകുന്ന പുതിയ മാറ്റങ്ങൾ ഇന്നലെയാണ് ഹൗസിങ് സെക്രട്ടറി മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്. പ്ലാനുകളിൽ എൽ ആകൃതിയിലുള്ള റാപ്പ്റൗണ്ടുകൾ, ലോഫ്റ്റ് കൺവേർഷനുകൾ, അടുക്കള വിപുലീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, കെട്ടിടങ്ങളും വിപുലീകരണങ്ങളും മറ്റും ചുറ്റുമുള്ള ഭൂമിയുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്നുള്ള കർട്ടിലേജ് നിയമങ്ങളും ഇനിമുതൽ അസാധുവാകും എന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുതിയ നടപടികളിൽ വ്യക്തമാകുന്നത്. റൂഫിന് കീഴിലുള്ള ലോഫ്റ്റുകൾ ശരിയാക്കി അവ ഇഷ്ടം പോലെ റൂമുകൾ ആക്കി എടുക്കാനുള്ള അനുമതിയും ഇതോടൊപ്പം വീട്ടുടമകൾക്ക് ഉണ്ടാകും. രാജ്യത്തുടനീളമുള്ള പട്ടണങ്ങളുടെയും നഗരങ്ങളുടെയും സാന്ദ്രത വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റിവ് നയമാണ് മൈക്കൽ ഗോവിന്റെ പ്രഖ്യാപനം വെളിവാക്കുന്നത്. ബ്രിട്ടനിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ വീടുകൾ നിർമ്മിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും ലെവലിംഗ് അപ്പ് സെക്രട്ടറി ഗോവ് ആഗ്രഹിക്കുന്നുണ്ട്.


എന്നാൽ പുതിയ മാറ്റങ്ങൾ അയൽക്കാർ തമ്മിലുള്ള കലഹങ്ങൾ വർദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗാർഡൻ ഫെൻസുകൾ അതിക്രമിച്ച കയറുന്ന അടുക്കള വിപുലീകരണങ്ങളും, അതോടൊപ്പം തന്നെ സൂര്യപ്രകാശം എത്തുന്നത് തടയുന്ന തരത്തിലുള്ള നിർമാണങ്ങളും മറ്റും കൂടുതൽ പ്രശ്നങ്ങൾ അയൽക്കാർ തമ്മിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവിലെ നിയമങ്ങൾ പ്രകാരം, ലോഫ്റ്റ് വിപുലീകരണം മിക്ക കേസുകളിലും 50 ക്യുബിക് മീറ്ററിലേക്കോ ടെറസ് ഉള്ള വീടുകളിൽ 40 ക്യുബിക് മീറ്ററിലേക്കോ പരിവർത്തനം പരിമിതപ്പെടുത്തുന്നുണ്ട്. എന്നാൽ പുതിയ നിയമങ്ങൾ ലോഫ്‌റ്റ് സ്‌പേസ് ലഭ്യമാകുന്നത്ര പരിവർത്തനം ചെയ്യാൻ വീട്ടുടമസ്ഥരെ അനുവദിക്കും. എൽ ആകൃതിയിലുള്ള വിപുലീകരണങ്ങൾക്ക് നിലവിൽ ആസൂത്രണ അനുമതി ആവശ്യമാണ്. എന്നാൽ പുതിയ നിയമങ്ങളിൽ ഈ അനുമതി ആവശ്യമാകുന്നില്ല.


അതോടൊപ്പം തന്നെ പിന്നിലെ രണ്ടുനില പണിയുന്നതിന്റെ ഏറ്റവും ഉയർന്ന പോയിന്റ് നിലവിലെ നിയമങ്ങൾ പ്രകാരം വീടിൻ്റെ ഏറ്റവും ഉയർന്ന സ്ഥലത്തേക്കാൾ ഉയർന്നതായിരിക്കരുത് എന്ന് വ്യക്തമാക്കുന്നുണ്ട്. പുതിയ മാറ്റങ്ങളിൽ വീടിൻ്റെ ഏറ്റവും ഉയർന്ന ഭാഗത്തോളം ഉയരത്തിലാകാം, എന്നാൽ തെരുവിൽ നിന്ന് ദൃശ്യമാകരുത് എന്ന് മാത്രമാണ് നിർദ്ദേശിക്കുന്നത്. പുതിയ നിയമങ്ങൾ എത്രത്തോളം ജനങ്ങൾക്കിടയിൽ ഭിന്നത കൊണ്ടുവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സ്നേഹപ്രകാശ്. വി. പി.

നഗര ഹൃദയത്തിലെ ഹോട്ടൽ മുറിയിലിരുന്ന് അയാൾ എഴുതിക്കൊണ്ടിരുന്നു. എയർ കണ്ടീഷണറിന്റെ മുരൾച്ച മാത്രം നിശബ്ദതയെ ഭഞ്ജിക്കുന്നുണ്ട്. വളരെ നല്ല സേവനം നൽകുന്ന, നഗരത്തിലെ ഏറ്റവും പുരാതനമായ ഹോട്ടൽ. ഇവിടെ പലപ്പോഴും താമസിച്ചിട്ടുണ്ട്. ഇടക്കിടെ വരുന്നതിനാൽ ഹോട്ടൽ ജീവനക്കാരെല്ലാം പരിചിതരായിരിക്കുന്നു. പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.

” ആരാ… ”

” ഞാൻ.. തേവിടിശ്ശി … ”

പിന്നെ ഒരു പൊട്ടിച്ചിരിയും.

“വന്നോളൂ… കുറ്റിയിട്ടിട്ടില്ല…”

വാതിൽ തുറന്ന് അവൾ മുറിയിലേക്ക് കയറിയപ്പോൾ അവിടെ ഏതോ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞു. പച്ച നിറത്തിലുള്ള ഷിഫോൺ സാരിയും ബ്ലൗസും. അതിനുള്ളിൽ വീർപ്പുമുട്ടുന്ന അല്പം തടിച്ച ശരീരം. കഴുത്തു വരെ വെട്ടി നിർത്തിയ മുടി. കൺപുരികങ്ങൾ പ്ലക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കാലിൽ ക്യാൻവാസ് ഷൂ. തികച്ചും ഒരു ആധുനിക വനിത.

“കുടിക്കാൻ എന്താണ് വേണ്ടത് …?”

അയാൾ ആതിഥേയനായി.

“ഉച്ച കഴിഞ്ഞില്ലേ സാറേ…ഹോട്ട് തന്നെ ആയ്ക്കോട്ടെ..”

അവളുടെ ചുണ്ടുകളിൽ വരുത്തിയ ചുവപ്പിൽ വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

അയാൾ കുപ്പിയും, രണ്ടു ഗ്ലാസുകളും, സോഡയും, മേശപ്പുറത്ത് നിരത്തി. പിന്നെ അനുസാരികൾക്കായി റിസപ്ഷനിലേക്ക് വിളിച്ചു.

അവൾ സ്വയം തന്നെ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസുകളിലേക്ക് പകർന്നു. ഗ്ലാസുകളിൽ ഒന്നിൽ സോഡയൊഴിച്ചു. ഗ്ലാസിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ക്യുബുകൾ.സോഡയൊഴിക്കാത്ത ഗ്ലാസ്സിലേക്ക് അയാൾ നോക്കിയപ്പോൾ അവൾ പറഞ്ഞു.

” ഓ… അതാണ് സാറെ പതിവ്… ”

ഒന്നു നിർത്തി തുടർന്നു.

“കരള് കരിഞ്ഞു പോവില്ലേന്നായിരിക്കും…കരള് ആർക്കാ സാറേ ആവശ്യം…”

അവൾ ഉറക്കെ ചിരിച്ചു.

ഒന്നു രണ്ടു തവണ ഗ്ലാസുകൾ നിറയുകയും ഒഴിയുകയും ചെയ്തപ്പോൾ അയാൾ ചോദിച്ചു.

” എന്നാൽ തുടങ്ങാം… ല്ലേ.. ”

അയാൾ റെക്കോർഡർ ഓൺ ചെയ്തു വെച്ചു. അവൾ കഥ പറയാൻ തുടങ്ങി. ബാല്യവും, കൗമാരവും, യൗവ്വനവും. ഇടക്ക് അല്പം നിർത്തും. ഗ്ലാസിൽ നിന്നും ഒരു സിപ്പെടുത്ത് വീണ്ടും തുടരും. നടന്നു തീർത്ത, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കനൽ വഴികളെക്കുറിച്ച്.

“ആദ്യമായി എന്നെ നശിപ്പിച്ചത് എന്റെ കണക്കു മാഷായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ… കണക്കിൽ മോശമായിരുന്നു ഞാൻ. ഞായറാഴ്ച്ച ഒരു സ്പെഷ്യൽ ക്ലാസ്സ്‌. അതോടെ എന്റെ ജീവിതത്തിന്റെ കണക്ക് പിഴച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ…”

അവൾ ഒരു നിമിഷം നിശബ്ദയായി.

പിന്നെ എനിക്കുമുണ്ടായിരുന്നു ഒരു കലാലയ ജീവിതം. നഗരത്തിലെ കലാലയത്തിലേക്ക് പത്തു മിനിറ്റ് മാത്രം അകലമുള്ള ഹോസ്റ്റലിൽ നിന്നുമുള്ള വഴിയിൽ വെച്ചാണ് അയാളെ പരിചയപ്പെടുന്നത്. സുന്ദരനാണോ എന്നറിയില്ല. ആകർഷകത്തമുള്ള മുഖം. പിന്നെ യാത്ര ഒന്നിച്ചായി. സർക്കാർ ജീവനക്കാരനായിരുന്നു അയാൾ. വീട്ടിലേക്കെന്നു പറഞ്ഞു ഹോസ്റ്റലിൽ നിന്നും ഇറങ്ങുന്ന പല ഒഴിവു ദിനങ്ങളും ഒരുമിച്ചുള്ള യാത്രകളിലായിരുന്നു ഞങ്ങൾ. പക്ഷേ അയാൾ വിവാഹിതനായിരുന്നു എന്ന് അറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മറ്റു വഴികളില്ലാതെ ആദ്യ അബോർഷൻ. അപ്പോഴും അയാൾ കൂടെ നിന്നു, വഞ്ചകനായിരുന്നെങ്കിലും. പിന്നീട് അയാളെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. എങ്കിലും ഇപ്പോഴും ആ മുഖം മനസ്സിലുണ്ട്. ആദ്യ പ്രണയം മറക്കാനാവില്ലല്ലോ.

പിന്നെയും ചില പ്രണയങ്ങൾ.. ഒന്നുരണ്ടു അബോർഷനുകൾ. പിന്നെ ജീവിതം മറ്റൊരു വഴിയിലേക്ക്. അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.

“ഇതൊരു വല്ലാത്ത ജീവിതമാണ്…ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷയില്ല..ജീവിക്കേണ്ടേ….”

അവൾ അടുത്ത പെഗ് ഗ്ലാസിലേക്ക് ഒഴിച്ചു.

“രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കായിരുന്നില്ലേ….മറ്റെന്തെങ്കിലും ജോലി ചെയ്ത്…”

അവൾ വെറുതെ ചിരിച്ചു.

“മറ്റു ജോലിയെല്ലാം കിട്ടീന്ന് വരും… പക്ഷേ അപ്പോഴും ഈ തൊഴിലും ചെയ്യേണ്ടി വരും… തെഴിൽദാതാക്കൾക്ക് സൗജന്യമായി.സ്ത്രീപുരുഷ സമത്വം എന്നെല്ലാം പറയുമെങ്കിലും. പുരുഷ കേന്ദ്രീകൃതമല്ലേ സമൂഹം. പിന്നെ ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ ഒന്നിച്ചുള്ള ഈ ടാഗ് മാറ്റാനുമാവില്ലല്ലോ … പിന്നെ എന്തിനാ…”

“അപ്പോൾ പുരുഷന്മാരോട് വെറുപ്പാണോ ….”

“ഇല്ല… സഹതാപം മാത്രം. ഒരു രാത്രിയിൽ മുഴുവൻ കൂടെ കിടന്ന പോലീസുകാരൻ പിറ്റേന്ന് രാത്രി എന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോൾ എന്റെ കൂടെയുണ്ടായിരുന്നയാളെ ചിലപ്പോൾ വെറുതെ വിട്ടുകാണും. ”

അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.

” പല ഭാര്യമാരുടെയും ശാപമുണ്ടാവില്ലേ… ഇയൊരു തൊഴിൽ …. ”

അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.

“അങ്ങനെയൊന്നുമില്ല സാറെ…അവർക്കില്ലാത്തതൊന്നും നമ്മുടെ കൈയ്യിലില്ലല്ലോ….”

ഒന്നു നിർത്തി പൊട്ടിച്ചിരിയോടെ അവൾ തുടർന്നു.

“പല കുടുംബങ്ങളും പിരിഞ്ഞു പോവാത്തത് നമ്മളുടെയൊക്കെ സേവനം കൊണ്ടാണെന്നാ തോന്നീട്ടുള്ളത്….”

കഥ പറഞ്ഞു പറഞ്ഞ് രാത്രിയായത് അറിഞ്ഞില്ല. അയാൾ പറഞ്ഞു.

“സമയം ഒരുപാട് വൈകി.. ഇനി പൊയ്ക്കോളൂ.. ഞാൻ വണ്ടി ഏർപ്പാടാക്കാം. ഇതൊരു നോവലാക്കണം…”

അയാൾ പേഴ്സ് എടുക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു.

” പണം വേണ്ട സാറേ… ഞാൻ സാറിന്റെ കഥകൾ മിക്കവയും വായിക്കാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ നോവലും വായിച്ചു. എല്ലാം ഏറെ ഇഷ്ടം…”

അയാൾക്ക് അത്ഭുതം തോന്നി. ഇങ്ങനെയും ഒരു ആരാധികയോ.

“കഥകളെല്ലാം പറഞ്ഞു കഴിഞ്ഞു … ഇനി സ്വസ്ഥമായി ഒന്ന് ഉറങ്ങണം…ഒരു ദിവസമെങ്കിലും ഭോഗിക്കപ്പെടാതെ…ഞാനിന്ന് ഇവിടെ ഉറങ്ങിക്കോട്ടെ സാറേ…”

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. അയാൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു.

“ശരി… എനിക്കിന്ന് ഉറക്കമില്ലാത്ത രാത്രിയായിരിക്കും.. നിന്റെ ജീവിതത്തെക്കുറിച്ച് ഒരു നോവൽ… അതിന്റെ ഔട്ട്‌ലൈൻ ഇന്ന് ശരിയാക്കണം.. നിന്റെ ശരീരത്തെക്കുറിച്ചല്ല… മനസ്സിനെക്കുറിച്ച്… ”

പതിവുപോലെ അയാൾക്ക് കഞ്ഞിയും പയറുമായി റൂം ബോയ് വന്നപ്പോൾ, അവൾക്ക് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. തനിക്കും കഞ്ഞി മതിയെന്ന് അവൾ പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. ഭക്ഷണം കഴിഞ്ഞശേഷം കൂജയിലെ വെള്ളം പകുതിയും അവൾ വായിലേക്ക് നേരിട്ട് ഒഴിച്ചു. പിന്നെ പറഞ്ഞു.

“ഒരു ശീലം. കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തെ ഒന്ന് തണുപ്പിക്കാൻ… മനസ്സിനെ തണുപ്പിക്കാൻ ആവില്ലെങ്കിലും….”

കിടക്കാറായപ്പോൾ അവൾ സാരിയും, ബ്ലൗസുമെല്ലാം അഴിച്ചു വെച്ചു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കിടക്കയുടെ വലതുവശത്തേക്ക് മാറി മലർന്നു കിടന്നു.

“ഇതെന്താ വലതുപക്ഷക്കാരിയാണോ…”

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“രാവിലെ എഴുന്നേൽക്കുമ്പോൾ വലതുവശം ചേർന്നാണ് എഴുന്നേൽക്കുക…ഇത് മറ്റൊരു ശീലം….മറ്റൊന്നുമല്ല…എഴുന്നേൽക്കുമ്പോൾ ഏതോ ഒരു പുരുഷ നഗ്നതയോ അല്ലെങ്കിൽ അതിലും അശ്ലീലമായ തുപ്പൽ ഒലിച്ചിറങ്ങുന്ന അവന്റെ വായയോ കാണാതിരിക്കാൻ… അങ്ങനെ ഈ കിടപ്പും ശീലമായി…”

അവൾ ഉച്ചത്തിൽ ചിരിച്ചു. പിന്നെ ശുഭരാത്രി ആശംസിച്ച് പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി.

അയാൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. ശബ്ദം കുറച്ചു വെച്ച് അവളുടെ കഥ വീണ്ടും കേൾക്കാൻ തുടങ്ങി. പിന്നെ ഓരോ അദ്ധ്യായത്തിലേക്കും വേണ്ട കാര്യങ്ങൾ നോട്ട് ചെയ്തു വെച്ചു. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സൂചികൾ പരസ്പരം ആലിംഗനബദ്ധരായിരിക്കുന്നു. എഴുന്നേറ്റു പോയി കൂജയിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു. കിടക്കയിലേക്ക് നോക്കിയപ്പോൾ അവൾ സുഖമായി ഉറങ്ങുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ.

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്. വാതിൽ തുറന്നപ്പോൾ പുറത്ത് പോലീസുകാരാണ്.

“ഓ.. സാറാണ് ല്ലേ… ഞങ്ങൾ ഒരിക്കൽ വന്നതാ… രജിസ്റ്ററിൽ സാറിന്റെ പേര് കണ്ടപ്പോൾ തിരിച്ചു പോയി… പിന്നേം വിവരം കിട്ടി.. ഇവൾ ഇവിടെ കൂടെയുണ്ടെന്ന്…”

“ഞാൻ ഒരു ഇന്റർവ്യൂവിന് വേണ്ടി വിളിച്ചതായിരുന്നു…വൈകിയപ്പോൾ പിന്നെ….”

അയാൾ പറഞ്ഞു.

“കുഴപ്പമില്ല സാറേ.. സാർ ഇവിടെയിരുന്ന് എഴുതിക്കോളൂ… ഞങ്ങൾക്ക് ഇവളെ മതി…അവിടെ ഒരു അതിഥി സൽക്കാരം…”

ഞെട്ടി എഴുന്നേറ്റ അവളെ സാരി പോലും ധരിക്കാൻ അനുവദിക്കാതെ അവർ പുറത്തേക്ക് നയിച്ചു. പോവുമ്പോൾ അവൾ, അയാളെ ഒന്ന് നോക്കി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.

” എഴുതിക്കഴിഞ്ഞാൽ ആദ്യ വായനക്ക്‌ എനിക്ക് തന്നേക്കണേ… ”

പിന്നെ നിസ്സംഗമായ മുഖഭാവത്തോടെ ചുവടുകൾ വെച്ചു. ഒരു പോലീസുകാരൻ അവളുടെ അഴിച്ചു വെച്ച വസ്ത്രങ്ങളുമായി അവൾക്ക് പിന്നാലെ നടന്നു.

ജീപ്പിന്റെ ശബ്ദം അകന്നകന്നു പോയപ്പോൾ, തിരിച്ചു വന്ന് അയാൾ എഴുതി വെച്ചിരുന്ന കടലാസ്സുകളിലേക്ക് നോക്കി. അപ്പോൾ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖത്തെ നിർവികാരത. അയാൾക്ക് വല്ലാത്ത ആത്മനിന്ദ അനുഭവപ്പെട്ടു.
കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം അയാൾ നേരിട്ട് വായിലേക്ക് ഒഴിച്ചു. അന്നനാളത്തിലൂടെ ഒരു അഗ്നിഗോളം കണക്കേ അത് താഴേക്ക് ഇറങ്ങി.

അപ്പോൾ അല്പം അകലെയായി ഒരു പോലീസ് സ്റ്റേഷൻ മുഴുവനായും അവളിലേക്ക് പ്രവേശിക്കുകയായിരുന്നു.!

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ ആസിഡ് ആക്രമണത്തിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കുപറ്റിയവരിൽ അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ക്ലാഫാം സൗത്തിലെ ലെസ്സാർ അവന്യൂവിലാണ് സംഭവം നടന്നത് . ആസിഡ് ആക്രമണത്തിന് ശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയാണ് പൊള്ളലേറ്റിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 

ആക്രമി ഏതുതരം ദ്രാവകമാണ് ഉപയോഗിച്ചതിനെ കുറിച്ചുള്ള പരിശോധനകൾ നടന്നു വരികയാണ്. സംഭവത്തിനുശേഷം ഓടിപ്പോയ ആക്രമിയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ 999 എന്ന നമ്പറിൽ ഉടൻ വിളിക്കണം എന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.

എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയിലിരിക്കുന്ന മാനസികരോഗികൾ ക്രൂരമായ ബലാൽസംഗത്തിനും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2019 മുതൽ ഇംഗ്ലണ്ടിലെ മുപ്പതിലധികം മാനസികാരോഗ്യ ആശുപത്രികളിൽ സ്കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെയും പുരുഷ രോഗികളുടെയും ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള 20,000 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്സിസ് ക്വിൻ ആണ് കുപ്പിക്കുള്ളിലെ ഭൂതത്തെ തുറന്നുവിട്ടത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മറ്റ് പുരുഷ രോഗികളിൽ നിന്ന് നേരിട്ട ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞതാണ് ഈ രംഗത്തെ ചൂഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്. അലക്സിസ് ക്വിൻ നേരിട്ട രണ്ട് ക്രൂര പീഡനങ്ങളിലും കുറ്റക്കാർ ഇതുവരെ ക്രിമിനൽ നടപടികൾ നേരിട്ടില്ല എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്. അലക്സിസിന്റെ ജീവിതാനുഭവം പുറത്തുവന്നതോടെ ഒട്ടേറെ രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് തങ്ങൾ നേരിട്ട ദുരന്ത കഥകൾ പറയാൻ മുന്നോട്ട് വന്നിരിക്കുന്നത്.

 

മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് നിയമ ബിരുദധാരിയായ ഒരു യുവതി വെളിപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ മറ്റൊരു രോഗിക്ക് ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നേരിട്ടത് 5 മാസം നീണ്ടുനിന്ന ലൈംഗിക പീഡനമാണ്. മാനസിക രോഗികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ നേർസാക്ഷ്യങ്ങൾ വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2023 ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000 ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 2019 ലും 2020 ലും റിപ്പോർട്ട് ചെയ്യപ്പെട്ട വാർഷിക കണക്കുകളെക്കാൾ കൂടുതലാണ്. അതിലുപരിയായി ഉയർന്നു വന്ന 800 ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള കഠിന വീഴ്ചയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ബ്രിസ്റ്റോളിൽ കൗമാരക്കാരായ രണ്ടു കുട്ടികൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ശനിയാഴ്‌ച പതിനൊന്നരയോടെ ആണ് പതിനഞ്ചും പതിനാറും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ ഒരു സംഘം അക്രമികളുടെ കുത്തേറ്റു ദാരുണമായി മരണമടഞ്ഞത്. ബ്രിസ്റ്റോൾ ഇൽമിൻസ്റ്റർ അവന്യുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടികളെ കാറിലെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിലെ യാത്രക്കാരുടെ കണ്മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്.

കുട്ടികളെ പലപ്രാവശ്യം കുത്തിയ ശേഷം അക്രമി സംഘം കാറിൽ തന്നെ കടന്നു കളയുകയായിരുന്നു. ദൃക്‌സാക്ഷികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കൽ ടീമും ഇരുവരെയും ഉടൻ തന്നെ ബ്രിസ്റ്റോളിലെ സൗത്ത് മേഡ് ഹോസ്പിറ്റലിലും റോയൽ ഇൻഫെർമറി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15) എന്നീ കുട്ടികളാണ് മരണമടഞ്ഞത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

 

കൊലപാതകത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 44 വയസ്സുള്ള ഒരു മധ്യവയസ്കനെയും പതിനഞ്ച് വയസ്സുള്ള ഒരു കൗമാരക്കാരനെയുമാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് കത്തികുത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അറിയിച്ച സോമർസെറ്റ് പോലീസ് ഇത് സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികളും കൂടുതൽ തെളിവുകളും ശേഖരിക്കുകയാണെന്ന്പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് പോലീസ് നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി ശിക്ഷാകാലമായ രണ്ട് വർഷത്തിൽ 12 മാസം കുട്ടി കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് കുറഞ്ഞ പ്രായം ആണുണ്ടായിരുന്നത് എന്നതും പ്രതി താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്. എന്നാൽ പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ആരോപിച്ച് ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെറാൾഡ് നെറ്റോയുടെ മകൾ ജെന്നിഫർ ആരോപിച്ചു.

പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ജെന്നിഫർ ഇപ്പോൾ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിൻറെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.

ജെറാൾഡ് നെറ്റോയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്ന് ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത് എന്നും നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്നും അയാൾ മരിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു എന്നതും കണക്കിലെടുത്തതാണ് ശിക്ഷ വിധിക്കുന്നത് എന്ന് ജഡ്ജി സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിക്കുകയും അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുകായും അയാളുടെ പാൻറ് വലിച്ച് ഊരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്ത് വീണ നെറ്റോയുടെ ശരീരത്തിൽ ചാടി ചവിട്ടിയ ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി പോകുന്നതായും സിസി ടിവിയിൽ ഉണ്ട്. ഇതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് വിളിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ നെറ്റോയുടെ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാകുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിലും മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി സേവനം ചെയ്യുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.

ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.

തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ്‌ ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.

 

2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.

കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.

കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.

വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.

ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.

RECENT POSTS
Copyright © . All rights reserved