Uncategorized

ബാങ്കോക്ക്‌: തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക. ഗുഹയില്‍ ജീവവായു കുറഞ്ഞതാണു വെല്ലുവിളിയായത്‌. ഒപ്പം, കോച്ച്‌ ഏക്‌പോല്‍ ചന്‍തവോങ്ങിന്റെയും ചില കുട്ടികളുടെയും ആരോഗ്യം മോശമായതായും റിപ്പോര്‍ട്ടുണ്ട്‌.
നായകളുടെ കുരകേട്ടെന്ന കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട്‌ പറഞ്ഞതാണ്‌ ഇടയ്‌ക്കു പ്രതീക്ഷ നല്‍കിയത്‌. ഇതേ തുടര്‍ന്നു പുതിയ രക്ഷാപാത കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കിയിരുന്നു. ഗുഹയ്‌ക്കു സമീപം തമ്പടിച്ച മാതാപിതാക്കളില്‍ ചിലര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍, ഇന്നലെ വൈകിട്ടോടെ ആശ്വാസം ആശങ്കയ്‌ക്കു വഴിമാറുകയായിരുന്നു.

ഗുഹയ്‌ക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്‌ടമായതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട്‌ വന്നു. തുടര്‍ന്നു ഗുഹയിലേക്ക്‌ ഓക്‌സിജന്‍ പമ്പ്‌ ചെയ്‌തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച്‌ എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏറെ െവെകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്‌. വീണ്ടും മഴ ശക്‌തമാകും മുമ്പ്‌ ഗുഹയില്‍നിന്ന്‌ കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന്‌ പരമാവധി വെള്ളം പമ്പ്‌ ചെയ്‌തു കളയുന്നുണ്ട്‌. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേ സമയം, ഗുഹയില്‍ കുടുങ്ങിയവരുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ്‌ സൗകര്യമെത്തിച്ചു. കഴിഞ്ഞദിവസം ഇതിനായി ഒപ്‌റ്റിക്കല്‍ െഫെബര്‍ കേബിള്‍ സ്‌ഥാപിച്ചെങ്കിലും ഉപകരണം കേടായതിനാല്‍ ശ്രമം പാഴായിരുന്നു.
കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തായ്‌ നാവികസേനയുടെ ഫെയ്‌സ്‌ബുക്കില്‍ നിരന്തരം പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ദിവസം വെള്ളം പമ്പ്‌ ചെയ്‌തുമാറ്റിയതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. പുറത്തേക്ക്‌ പമ്പ്‌ ചെയ്‌ത വെള്ളം രക്ഷാപ്രവര്‍ത്തകര്‍ അബദ്ധത്തില്‍ ഗുഹയുടെ മറ്റൊരു മേഖലയിലേക്കു തിരിച്ചുവിട്ടെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു ഗുഹയിലെ ജലനിരപ്പ്‌ താഴ്‌ത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലില്‍ രക്ഷാപ്രവര്‍ത്തകരെത്തിയിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വെള്ളം പമ്പ്‌ ചെയ്‌തു നീക്കി കുട്ടികളെ പുറത്തെത്തിക്കുന്ന സാധ്യത വീണ്ടും പരിശോധിക്കുന്നുണ്ട്‌.

ആവശ്യത്തിനു ഭക്ഷണവും മരുന്നും കുടിവെള്ളവും കുട്ടികള്‍ക്ക്‌ എത്തിച്ചിട്ടുണ്ട്‌. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വെള്ളം പമ്പ്‌ ചെയ്യുന്നതിനാല്‍ ഗുഹയിലെ ജലനിരപ്പ്‌ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഗുഹാമുഖത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ഉള്ളിലായാണു കുട്ടികള്‍ ഇപ്പോഴുള്ളത്‌. ഇവിടേക്കുള്ള വഴിയില്‍ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടും ചെളിക്കുഴികളുമുണ്ട്‌. ഇതുവഴി മുങ്ങല്‍ വിദഗ്‌ധര്‍ക്കുപോലും കടന്നുപോവുക പ്രയാസകരമാണ്‌. ഗുഹയിലെ വെള്ളം കുറയ്‌ക്കുന്നത്‌ ശ്രമകരമാണെന്നും കുട്ടികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും ചിയാങ്‌ റായ്‌ പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക്‌ ഒസ്‌താനകോണ്‍ പറഞ്ഞു. ഗുഹയ്‌ക്കു മുകളിലെ മല തുരന്ന്‌ തുരങ്കമുണ്ടാക്കി അതുവഴി കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്‌.

നായകളുടെ കുരകേട്ടെന്ന കുട്ടികളുടെ വാദം ഈ സാധ്യത സജീവമാക്കി. എന്നാല്‍, മഴക്കാലമായതിനാല്‍ മലയിടിയാനുള്ള സാധ്യത ഈ ശ്രമങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട്‌ താം ലവാങ്‌ ഗുഹയ്‌ക്ക്‌. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്‌. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌.
കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും ഇതിന്‌ അമേരിക്കയില്‍നിന്നുള്ള വിദഗ്‌ധര്‍ എതിരാണ്‌.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

കേവലം യുവത്വത്തിലേക്കു കാലെടുത്തുവെക്കുന്ന അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അര്‍ജുനന്‍ എന്ന വിദ്യാര്‍ത്ഥിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തവര്‍ ഏതു രാഷ്ട്രീയം പറയുന്നവരായാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

മഹാരാജാസ് കോളേജില്‍ നടന്ന അതിനീചമായ ആക്രമണത്തിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തു വിചാരണയ്ക്ക് വിധേയരാക്കണം. കാമ്പസിന് പുറത്തു നിന്നുള്ളവരാണ് അക്രമത്തിനു പിന്നിലെന്നുണ്ടെങ്കില്‍ അത് കൂടുതല്‍ ഗൗരവമായ വിഷയമാണ്. കൊല്ലപ്പെടുന്നവരുടെ രാഷ്ട്രീയമോ മതമോ നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പലപ്പോഴും ഇതുണ്ടാകാറില്ല എന്ന പരാതിയില്‍ സത്യമുണ്ടെന്നും ആംആദ്മി പറഞ്ഞു.

ന്യുനപക്ഷ ദളിത് ഇരവാദം നടത്തുന്നവരുടെ തനിനിറം വ്യക്തമാക്കുന്ന സംഭവമാണിത്. തീവ്രവാദത്തിനു മതത്തിന്റെ ന്യായീകരണം നല്‍കുന്നത് കാപട്യമാണ്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിയ നിലപാട് തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നതെന്നും ആം ആദ്മി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വരുംകാല സമൂഹത്തിനു ജനാധിപത്യപാഠങ്ങള്‍ നല്‍കാനുള്ള ക്യാംപസുകള്‍ ചോരക്കളമാക്കുന്നവര്‍ക്കു ജനാധിപത്യത്തില്‍ യാതൊരു വിശ്വാസവുമില്ലെന്നു വ്യക്തമാണ്. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമാണ് എന്ന ബോധ്യം വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്ന ശക്തികള്‍ ആപത്താണ്. വിദ്യാര്‍ത്ഥികളെ എന്തിന്റെ പേരിലും തമ്മിലടിപ്പിക്കുന്ന ഈ ശക്തികള്‍ തന്നെയാണ് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സാധ്യത പോലും ഇല്ലാതാക്കുന്നത്. ക്യാമ്പസില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും രംഗത്തു വരണമെന്നും ആം ആദ്മി അഭ്യര്‍ത്ഥിച്ചു.

കാമ്പസിലെ ജനാധിപത്യം ഇല്ലാതാക്കുന്നതില്‍ എസ്.എഫ്.ഐക്കുള്ള പങ്കും പരിശോധിക്കപ്പെടണം. ജനാധിപത്യപരമായ സംവാദങ്ങള്‍ക്കു പകരം സംഘടിത ആയുധശക്തി പ്രയോഗിക്കുന്ന രീതിയില്‍ നിന്നും എല്ലാ വിദ്യാര്‍ത്ഥികളും വിട്ടു നില്‍ക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

സുധി വല്ലച്ചിറ

ലണ്ടന്‍: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം.

2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ കുടുംബസംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള ജില്ലാ നിവാസികള്‍ക്ക് മൂന്നുകൊല്ലങ്ങള്‍ക്കുശേഷം വീണ്ടും ലണ്ടന്‍ റീജിയണിലേയ്ക്ക് വരുമ്പോള്‍ നാലുനാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെതന്നെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാ-കായിക പരിപാടികളും ജില്ലാനിവാസികള്‍ക്കായി ഒരുക്കിവച്ചിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

വിലാസം
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB

ന്യൂസ് ഡെസ്ക്

കേരളത്തിൽ വീണ്ടും ദാരുണമായ ക്യാമ്പസ് കൊലപാതകം. ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ അതിക്രമിച്ചുകയറിയ പോപ്പുലർ ഫ്രണ്ട‌്‐ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ എസ‌്എഫ‌്ഐ നേതാവിനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശിയും എസ‌്എഫ‌്ഐ  ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ‌് മരിച്ചത‌്. മറ്റു രണ്ടുപേർക്ക‌് പരിക്കേറ്റു. അർജുൻ, വിനീത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇതിൽ അർജുന്റെ നില ഗുരുതരമാണ‌്.

തിങ്കളാഴ‌്ച പുലർച്ചെ 12.30 ഓടെയാണ‌് സംഭവം. മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ  ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക‌് ആക്രമിച്ചുകയറാൻ നോക്കിയത‌് ചോദ്യംചെയ‌്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്ന‌ു പിടിച്ചുനിർത്തുകയും മറ്റൊരാൾ  കത്തികൊണ്ട‌് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. അർജുൻ, വിനീത‌് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന‌് രണ്ട‌് ക്യാമ്പസ‌് ഫ്രണ്ടുകാർ അറസ‌്റ്റിലായി. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവരാണ‌് കസ‌്റ്റഡിയിലായത‌്. അഭിമന്യുവിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവസ്ഥലത്ത‌് പൊലീസ‌് ക്യാമ്പ‌്ചെയ്യുന്നുണ്ട‌്

ന്യൂസ് ഡെസ്ക്

ലീഡ്സിൽ ഉണ്ടായ കാറപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ 18 നും 21 നും വയസിനിടയിൽ പ്രായമുള്ളവരാണ്. 16ഉം 17ഉം വയസുള്ള രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എല്ലാവരും ഒരേ കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവർ സഞ്ചരിച്ചിരുന്ന സിയറ്റ് ലിയോൺ കാർ യൂബർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ഓടിച്ചിരുന്ന 42 കാരനായ ബ്രാഡ് ഫോർഡുകാരനായ ഡ്രൈവറും പരിക്കുകളേറ്റ് ഹോസ്പിറ്റലിലാണ്.

ലീഡ്സിലെ ഹോർസ് ഫോർത്തിൽ ഔട്ടർ റിംഗ് റോഡായ A6120 ൽ ആണ് ഇന്ന് അതിരാവിലെ 2.41 ന് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സിയറ്റ് ലിയോൺ കാർ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോലീസ് റോഡ് അടച്ചിരിക്കുകയാണ്. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു.

വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായെന്നു ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ന്യൂസ് റൂമിലേക്കു കയറിയ ഇയാൾ ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

‘ദ് ബാൾട്ടിമോർ സൺ’ പത്രസ്ഥാപനത്തിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.

ന്യൂസ് ഡെസ്ക്

മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു.

ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.

ന്യൂസ്‌ ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved