Uncategorized

ന്യൂസ് ഡെസ്ക്

കേരളത്തിൽ വീണ്ടും ദാരുണമായ ക്യാമ്പസ് കൊലപാതകം. ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ അതിക്രമിച്ചുകയറിയ പോപ്പുലർ ഫ്രണ്ട‌്‐ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ എസ‌്എഫ‌്ഐ നേതാവിനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശിയും എസ‌്എഫ‌്ഐ  ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ‌് മരിച്ചത‌്. മറ്റു രണ്ടുപേർക്ക‌് പരിക്കേറ്റു. അർജുൻ, വിനീത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇതിൽ അർജുന്റെ നില ഗുരുതരമാണ‌്.

തിങ്കളാഴ‌്ച പുലർച്ചെ 12.30 ഓടെയാണ‌് സംഭവം. മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ  ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക‌് ആക്രമിച്ചുകയറാൻ നോക്കിയത‌് ചോദ്യംചെയ‌്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്ന‌ു പിടിച്ചുനിർത്തുകയും മറ്റൊരാൾ  കത്തികൊണ്ട‌് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. അർജുൻ, വിനീത‌് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന‌് രണ്ട‌് ക്യാമ്പസ‌് ഫ്രണ്ടുകാർ അറസ‌്റ്റിലായി. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവരാണ‌് കസ‌്റ്റഡിയിലായത‌്. അഭിമന്യുവിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവസ്ഥലത്ത‌് പൊലീസ‌് ക്യാമ്പ‌്ചെയ്യുന്നുണ്ട‌്

ന്യൂസ് ഡെസ്ക്

ലീഡ്സിൽ ഉണ്ടായ കാറപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ 18 നും 21 നും വയസിനിടയിൽ പ്രായമുള്ളവരാണ്. 16ഉം 17ഉം വയസുള്ള രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എല്ലാവരും ഒരേ കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവർ സഞ്ചരിച്ചിരുന്ന സിയറ്റ് ലിയോൺ കാർ യൂബർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ഓടിച്ചിരുന്ന 42 കാരനായ ബ്രാഡ് ഫോർഡുകാരനായ ഡ്രൈവറും പരിക്കുകളേറ്റ് ഹോസ്പിറ്റലിലാണ്.

ലീഡ്സിലെ ഹോർസ് ഫോർത്തിൽ ഔട്ടർ റിംഗ് റോഡായ A6120 ൽ ആണ് ഇന്ന് അതിരാവിലെ 2.41 ന് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സിയറ്റ് ലിയോൺ കാർ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോലീസ് റോഡ് അടച്ചിരിക്കുകയാണ്. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു.

വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായെന്നു ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ന്യൂസ് റൂമിലേക്കു കയറിയ ഇയാൾ ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

‘ദ് ബാൾട്ടിമോർ സൺ’ പത്രസ്ഥാപനത്തിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.

ന്യൂസ് ഡെസ്ക്

മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു.

ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.

ന്യൂസ്‌ ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഫുട്ബോളും കാണാം രണ്ടു ബിയറുമടിക്കാം എന്നു പ്ളാൻ ചെയ്തവരൊക്കെ നിരാശയിൽ. ഇഷ്ടപ്പെട്ട ബ്രാൻഡ് ബിയറിന് പകരം എന്തെങ്കിലുമൊക്കെ കുടിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനിലിപ്പോൾ. ബിയർ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടണിൽ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി. രാജ്യത്തെ പബ്ബുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലമർന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ട പാനീയമായ ബിയർ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ജോൺ സ്മിത്ത്, സ്ട്രോങ്ങ്ബോ സൈഡർ ബിയറുകൾ പല പബ്ബിലും തീർന്നു കഴിഞ്ഞു. ഹെയ്നക്കിൻ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതർ സ്പൂണിന്റെ മിക്കവാറും പബ്ബുകളിൽ ബിയർ ക്ഷാമം രൂക്ഷമാണ്.

ബിയർ നിർമ്മാണത്തിലുപയോഗിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനത്തിൽ വന്ന കുറവാണ് ബിയർ വ്യവസായത്തെ ബാധിച്ചത്. യുകെയിലെയും യൂറോപ്യൻ മെയിൻ ലാൻഡിലെയും പല ഫാക്ടറികൾ ഉത്പാദനം നിർത്തിയതാണ് കാർബൺ ഡൈഓക്സൈഡ് ഗ്യാസിന്റെ ക്ഷാമത്തിന് കാരണം. ബിയറിനെ കൂടാതെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിയെയും കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനകുറവ് ബാധിച്ചിട്ടുണ്ട്. പായ്ക്കഡ് ഫുഡ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും സ്ളോട്ടർ ഹൗസുകളിൽ മയക്കു ഗ്യാസായും കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ഉപയോഗിക്കാറുണ്ട്. കൊക്കകോള കമ്പനിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ കാർബൺ ഡൈഓക്സൈഡിന്റെ ക്ഷാമം മൂലം നിർത്തി വച്ചു. മോറിസൺ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളും ഫ്രോസൺ ഫുഡ് ഷോർട്ടേജ് ഭീക്ഷണിയിലാണ്.

ന്യൂസ് ഡെസ്ക് .

മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ  വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു.  നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

എ 47ല്‍ ലോറിയില്‍ ബസിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് കാലത്ത് ഏഴരയോടെയാണ് അപകടം നടന്നത്. പീറ്റര്‍ബോറോയില്‍ നിന്നും വിസ്ബെക്കിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍ പെട്ടത്. റോഡിന് സമീപത്തുള്ള വെയര്‍ ഹൗസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ബസ് യാത്രക്കാരാണ് മരിച്ചവരും പരിക്ക് പറ്റിയവരും. മരിച്ചവരില്‍ ഒരാള്‍ നോര്‍ത്താംപ്ടന്‍ സ്വദേശിയും അപരന്‍ നോര്‍വിച്ച് സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇരുപത് പേരെ പീറ്റര്‍ബോറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കുകളും പതിനൊന്ന് പേര്‍ക്ക് നിസ്സാര പരിക്കുകളും ആണുള്ളത്.

അപകടം നടന്ന സ്ഥലത്ത് കാലത്ത് ചെറിയ തോതില്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായും ഇതാവാം അപകട കാരണമായതെന്നുമാണ് അപകടം നേരില്‍ കണ്ടവര്‍ പറയുന്നത്. അപകടം നടന്ന ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചത് വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.

യേശുവിനായി ഒരു വാരാന്ത്യം. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന ജീസസ് വീക്കെന്‍ഡ് ജൂണ്‍ 29 വെള്ളി മുതല്‍ ജൂലൈ 1 ഞായര്‍ വരെ നടത്തപ്പെടുന്നു. യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുക വഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷിക തലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക് ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

ADDRESS
SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കുര്യാക്കോസ്: 07414 747573

RECENT POSTS
Copyright © . All rights reserved