ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ന്യൂസ് ഡെസ്ക്.
എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.
ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ചിക്കന്‍ പൊട്ടിത്തെറിച്ചത്
ചേരുവകള്‍
ബോണ്‍ലെസ്സ്ചിക്കന്‍ മിനി സ്ട്രിപ്‌സ് 500 ഗ്രാം
ചില്ലി പൌഡര്‍ 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
ഗരം മസാല 1/ 2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
മുട്ട 1 എണ്ണം
ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ് )4 എണ്ണം
കോണ്‍ ഫ്‌ലോര്‍ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഓയില്‍ വറക്കുവാനാവശ്യത്തിന്
ബാര്‍ബിക്യു സ്റ്റിക്‌സ് 5 എണ്ണം

പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ് ബൗളില്‍ ചിക്കന്‍ എടുത്തു അതിലേക്കു ചില്ലി പൌഡര്‍, മഞ്ഞള്‍പൊടി, കുരുമുളകുപൊടി , ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി മാരി നെറ്റ് ചെയ്‌തെടുക്കുക . മാരി നെറ്റ് ചെയ്ത ചിക്കന്‍ 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക .ബാര്‍ബിക്യു സ്റ്റിക്‌സ് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക .ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ്) എടുത്തു ഒരു കത്രിക കൊണ്ട് ചെറുതായിട്ട് നീളത്തില്‍ മുറിച്ചെടുക്കുക .ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത് മുട്ടയും കോണ്‍ഫ്‌ളോറും ചേര്‍ത്തു് നന്നായി മിക്‌സ് ചെയ്യുക .ഓരോ ചിക്കന്‍ സ്ട്രിപ്‌സും എടുത്തു ബാര്‍ബിക്യു സ്റ്റിക്കില്‍ കോര്‍ത്തെടുക്കുക. ഈ ചിക്കന്‍ സ്റ്റിക്കുകള്‍ മുറിച്ചു വച്ചിരിക്കുന്ന പേസ്ട്രി ഷീറ്റ്‌സില്‍ നന്നായി റോള്‍ ചെയ്‌തെടുക്കുക . ചിക്കന്‍ പൂര്‍ണ്ണമായും ഈ ഷീറ്റ്‌സ് കൊണ്ട് കവര്‍ ചെയ്യണം .ഒരു പരന്ന ഫ്രയിങ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ചെറുതീയില്‍ നന്നായി വറത്തെടുക്കുക. ചൂടോടെ ചിക്കന്‍ പൊട്ടിത്തെറിച്ചത് ടൊമാറ്റോ സോസിനൊപ്പമോ ചില്ലി സോസിനൊപ്പമോ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദീപ ദേവരാജന്‍, യോര്‍ക്ക്‌ഷയര്‍
വിഷുവിന്റെ ഓര്‍മ്മകള്‍ എന്നുമെന്നെ കൂട്ടിക്കൊണ്ടുപോവുക നിറമുള്ള ആ കുട്ടിക്കാലത്തേക്കാണ്. അന്നൊക്കെയായിരുന്നു, അന്നൊക്കെ മാത്രമായിരുന്നു യഥാര്‍ത്ഥ വിഷു. എന്തുകൊണ്ടോ എനിക്കെപ്പോഴും അങ്ങനെ തോന്നാറുണ്ട്. വേനലവധിക്കാലത്തെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന് ഓണത്തുമ്പിയേക്കാള്‍ ഭംഗിയാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷച്ചൂട് കഴിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന വലിയവധിക്കാലത്തുണ്ണുന്ന വിഷുസദ്യക്ക് ഏറെ മധുരമാണ്.
വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ചിലതൊക്കെപ്പറയാന്‍ കഴിയുന്നത് കുട്ടിക്കാലത്ത് എനിക്ക് അച്ചാമ്മ പറഞ്ഞുതന്ന കഥകള്‍ ഇപ്പോഴും മനസില്‍ നിന്നു മായാത്തതുകൊണ്ടുമാത്രം. ദുഷ്ടനും രാക്ഷസനുമായിരുന്ന നരകാസുരനെ വധിച്ച് കൃഷ്ണന്‍ മാനവരാശിയെ രക്ഷിച്ചതിന്റെ ആനന്ദസൂചകമായാണ് പോലും വിഷു ആഘോഷിച്ചു വരുന്നത്. അച്ചാമ്മ ആ കഥ പറഞ്ഞു തരുമ്പോള്‍ നരകാസുരനും കൃഷ്ണനും യുദ്ധം ചെയ്യുന്നതും വധിക്കുന്നതുമെല്ലാം മനസിലൂടെ അതിവേഗം മിന്നിമറയും. അതുകൊണ്ടാകാം ആ കഥ ഇന്നും മറന്നിട്ടില്ല. എങ്കിലും ഞാനെന്റെ കുട്ടിക്കാലത്ത് വിഷുവിനെ സ്‌നേഹിച്ചത് കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സന്തോഷം കൊണ്ടൊന്നുമല്ല. വിഷുവിന്റെ തലേന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊന്നപ്പൂ അടര്‍ത്താന്‍ അയല്‍പക്കത്തൊക്കെ ഓടിനടക്കാം, രാത്രിയാകുമ്പോള്‍ അച്ഛന്‍ പൂത്തിരിയും പടക്കവുമൊക്കെ കൊണ്ടുവരും, പുതിയ കുപ്പായവും വാങ്ങിത്തരും, അതിനുമൊക്കെയപ്പുറം കുടുംബത്തെ കാര്‍ന്നോന്മാരും മുതിര്‍ന്നവരുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ കൈ നീട്ടമായി തരുന്ന പണം സൂക്ഷിച്ച് വെച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങാം. അച്ഛനാണ് ഏറ്റവും കൂടുതല്‍ കാശുതരുന്നത്. വീട്ടില്‍ പത്രമിടാന്‍ വരുന്ന ചേട്ടനുവരെ വിഷുകൈനീട്ടം നല്‍കുന്ന പ്രകൃതക്കാരനാണെന്റെയച്ഛന്‍.

ഒരു വിഷുനാളില്‍ ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പമിരുന്ന് സദ്യ ഉണ്ണുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന വിഷുവിന്റെ ഐതീഹ്യമാണ് യഥാര്‍ത്ഥമെന്ന് മുതിര്‍ന്നപ്പോള്‍ മനസിലായി. വിളവിറക്കലിന്റെ കാലമാണ് വിഷു. മേടമാസം വിഷുവിന് മുന്നോടിയായെത്തുന്ന വേനല്‍മഴയില്‍ മണ്ണ് വിളവിറക്കലിന് പാകമാകുമെന്നും സമൃദ്ധിയുടെ വരും കാലത്തിന്റെ സന്തോഷസൂചകമാ്യാണ് വിഷു ആഘോഷിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു. കൂടാതെ അച്ഛന്‍ പറഞ്ഞ മറ്റൊരു കാര്യം മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പണ്ട് അച്ഛന്റെയൊക്കെ കുട്ടിക്കാലത്ത് ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തിനും വിഷുവിനും മാത്രമാണ് വയറുനിറച്ച് രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നതെന്നും രണ്ടോ മൂന്നോ കൊല്ലം കൂടിയിരിക്കുമ്പോള്‍ ഒരു വിഷുവിനും ഓണത്തിനുമായിരിക്കും പുത്തനുടുപ്പ് കിട്ടുന്നതെന്നും അല്ലലിന്റെ അത്തരമൊരു കഥ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനില്ല. പിന്നെ എങ്ങനെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വിഷുവിന്റെ ചരിത്രം മനസിലാക്കിക്കൊടുക്കും. ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ വിരളം, കഥപറഞ്ഞു നല്‍കാന്‍ ആര്‍ക്കുസമയം, കുടുംബങ്ങളില്‍ ഇന്നാരുമില്ല. മിക്ക വീടുകളിലും പ്രായമായ കാര്‍ന്നോന്മാര്‍ ഒറ്റയ്ക്ക് താമസം. മക്കളൊക്കെ ജോലിയായി പലവഴിക്ക് വല്ലപ്പോഴും മാത്രം വിരുന്നുകാരായെത്തുന്ന കൊച്ചുമക്കള്‍. കഥയായി പറഞ്ഞു കൊടുക്കാമെന്നുവെച്ചാലോ നരകാസുരന്റെയും കൃഷ്ണന്റെയും സ്ഥാനത്ത് അവരുടെ മനസില്‍ നിറയുന്ന ചിത്രം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാഭീമും ഡോറയുമൊക്കെയാകും.
ഞങ്ങള്‍ പ്രവാസികളുടെ വിഷുവാഘോഷമാണ് ബഹുരസം. എല്ലാവര്‍ക്കും ഒരുമിച്ച് അവധികിട്ടുന്ന ഒരു ദിവസം ഞങ്ങള്‍ ഈസ്റ്ററും വിഷുവും ഒരുമിച്ചങ്ങാഘോഷിക്കും. അതുചിലപ്പോള്‍ വിഷുവിന് ഒരാഴ്ച മുമ്പോട്ടോ പിന്നോട്ടോ ആയേക്കാം. എല്ലാ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്‌നം കാണാനേ കഴിയൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് ഞങ്ങള്‍ മടങ്ങിപ്പോകുമെന്നൊക്കെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോട് വീമ്പുപറയുമ്പോഴും ഇടനെഞ്ചു പൊട്ടാറുണ്ട്. ഭൂമിയിലെ ജീവിതത്തില്‍ ഈ ആഗ്രഹങ്ങങളൊന്നും സഫലമാകാതെ പരലോകത്ത് ഗതികിട്ടാതലയുന്ന ആത്മാക്കളായി മാറിയാലും ഈ ജന്മം സ്വപ്നങ്ങളൊക്കെ നടക്കുമോ എന്റെ കൃഷ്ണാ….
കവന്‍ട്രി: യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തില്‍ നടന്ന വിഷുക്കൈനീട്ടം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ ചാരിതാര്‍ഥ്യത്തോടെ നാളെ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം. നൂറിലേറെ പേര്‍ക്ക് കൈനീട്ടവും വിഷുക്കണിയും കാണാന്‍ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്‍ഷം വിഷു ആഘോഷിക്കാന്‍ കവന്‍ട്രി സമാജം തയ്യാറെടുക്കുന്നത്. നാളെ രാവിലെ പതിനൊന്നര മുതല്‍ ആറു മണി വരെയുള്ള വിവിധ ആധ്യാത്മിക സാംസ്‌കാരിക ചടങ്ങുകളോടെ നടക്കുന്ന ആഘോഷത്തില്‍ കോമഡി താരം കലാഭവന്‍ ദിലീപ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായത്രി സുരേഷ് എന്നിവര്‍ അതിഥികളായി എത്തും. പരമ്പരാഗത ചടങ്ങുകളോടെ ഹൈന്ദവാചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്ന കവന്‍ട്രി ഹിന്ദു സമാജം ചടങ്ങുകള്‍ക്ക് ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ്, നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കണിവെള്ളരിയും കൊന്നപ്പൂവും കൈതച്ചക്കയും മാങ്ങയും അടക്കമുള്ള ഫലവര്‍ഗങ്ങളും വാല്‍ക്കണ്ണാടിയും പുതുവസ്ത്രവും പുരാണ ഗ്രന്ഥവും ഒക്കെയായി കണി ഒരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമെന്ന് പ്രോഗാം കോ ഓഡിനേറ്റര്‍ സ്മിത അജികുമാര്‍ അറിയിച്ചു. തുടര്‍ന്ന് വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ വിളക്കുപൂജയും ലളിതാസഹസ്രനാമ അര്‍ച്ചനയും നടക്കും. തുടര്‍ന്ന് നാക്കിലയില്‍ വിഭവസമൃദമായ വിഷു സദ്യ ഉണ്ടാകും. നാടന്‍ വിഭവങ്ങള്‍ ഒരുക്കിയാണ് സദ്യ തയ്യാറാക്കിയിരിക്കുന്നതിന് സദ്യക്ക് ചുക്കാന്‍ പിടിക്കുന്ന ജെമിനി ദിനേശ് അറിയിച്ചു. നൂറോളം പേരാണ് സദ്യ ഉണ്ണാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഷു ആഘോഷിക്കുമ്പോള്‍ അനാഥ ബാല്യങ്ങളുടെ മുഖത്തും ആനന്ദം എത്തിക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ശ്രമം യുകെയിലെ മുഴുവന്‍ സമാജങ്ങള്‍ക്കും മാതൃകയാവുകയാണ്. നേതൃത്വം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം 375 പൗണ്ട് സമാഹരിച്ചാണ് ഇന്ന് രാവിലെ ആലുവയില്‍ നടന്ന ചടങ്ങില്‍ ചൊവ്വര മാതൃച്ഛായ, തൃക്കാരിയൂര്‍ ബാലഭവന്‍ എന്നീ അഗതി മന്ദിരങ്ങള്‍ക്കു വിഷുകൈനീട്ടം നല്‍കിയത്. യുകെ ഹിന്ദു വെല്‍ഫെയര്‍ ഗ്രൂപ്പും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും ചേര്‍ന്ന് നടത്തിയ വിഷു അപ്പീലില്‍ ഇരു അഗതി മന്ദിരത്തിനും ഓരോ ലക്ഷം രൂപയിലധികം നല്‍കാന്‍ സാധിച്ചതില്‍ മുന്‍ നിരയില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുത്തത്. ഇന്ന് രാവിലെ മാതൃച്ഛായയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരു അഗതി മന്ദിരത്തിനും ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ് തുക കൈമാറി.
നാളെ വിഷു ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന കലാപരിപാടികളില്‍ അതിഥികള്‍ ആയി എത്തുന്ന കലാഭവന്‍ ദിലീപും ഗായത്രി സുരേഷും കൂടി ചേരുന്നതോടെ നര്‍മ്മവും പാട്ടുമൊക്കെയായി പുതുവര്‍ഷത്തിന്റെ ആനന്ദം മുഴുവന്‍ നിറഞ്ഞൊഴുകും എന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്ക്. കെ ദിനേശ്, ഹരീഷ് നായര്‍, മഹേഷ് കൃഷണ, സുഭാഷ് നായര്‍, അനില്‍ പിള്ള, സുജിത്, രാജീവ്, രാജശേഖര പിള്ള, അജികുമാര്‍, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറെക്കുറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വിഷു ആഘോഷത്തിലേക്ക് കാത്തിരിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍.
വിലാസം
risen christ church hall
Wyken Croft, Coventry CV2 3AE
ന്യൂസ് ഡെസ്ക്
അമേരിക്കയും ബ്രിട്ടണും ഫ്രാൻസും സിറിയയിൽ വൻ ആക്രമണം നടത്തി. 110 മിസൈലുകളാണ് സിറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഉപയോഗിച്ചത്. സിറിയയിലെ കെമിക്കൽ വെപ്പൺ ഫസിലിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സിറിയയിലെ ഡ്യൂമയിൽ സിറിയൻ ഗവൺമെന്റ് സേന വിമത വിഭാഗത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ആക്രമണം നടത്തിയത്. സിറിയയുടെ മേൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ മിലിട്ടറി സിറിയൻ ഗവൺമെന്റിനൊപ്പം ഭീകരർക്കെതിരെ പോരാടുകയാണെന്നും ആ നീക്കത്തെ തുരങ്കം വയ്ക്കുന്ന നീക്കങ്ങൾ അസ്വീകാര്യമാണെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ തിരിച്ചടിയ്ക്കുമെന്ന ആശങ്കയിലാണ് മറ്റുലോകരാജ്യങ്ങൾ.

ഇന്ന് രാവിലെ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയമായിരുന്നു മിസൈലുകൾ തൊടുത്തത്. നിരവധി മിസൈലുകൾ സിറിയൻ ആർമി ആകാശത്തു വച്ചു തന്നെ തകർത്തതായാണ് വിവരം. ആക്രമണത്തിൽ സിറിയൻ ഭാഗത്ത് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമല്ല. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡൻറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രിമിനലുകളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചു.

യുൻ സെക്യൂരിറ്റി കൗൺസിന്റെ അടിയന്തിര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ ജർമ്മനി ഡച്ചും സ്വാഗതം ചെയ്തു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ സിറിയയെ ബ്രിട്ടൺ ആക്രമിച്ചതിൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിഷേധം പ്രകടിപ്പിച്ചു. ആക്രമണം നടന്നതിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദ് ഓഫീസിൽ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തുന്ന വിവരം സഖ്യകക്ഷികൾ ടർക്കിയെ അറിയിച്ചിരുന്നു. ടോമഹോക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ലണ്ടന്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെ മലയാളികള്‍ക്ക് കേരളത്തിന്റെ ആഘോഷങ്ങളെയും ഉത്സവങ്ങളെയും ചിരപരിചിതമാക്കിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ ഗുരുവായൂരപ്പ സന്നിധിയില്‍വച്ച് ഈ മാസം 28 ന് നടക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓരോ മാസത്തെയും സത്സംഗം കേരളീയ ക്ഷേത്ര ആഘോഷങ്ങളെയും കലകളെയും അടിസ്ഥാനമാക്കിയാണ് നടത്തപ്പെടുന്നത്. ഈ വര്‍ഷത്തെ വിഷു ആഘോഷം പാരമ്പരാഗത ആചാര അനുഷ്ടാനങ്ങള്‍ക്കൊപ്പം. കേരളീയ തനതു കലകളെയും കൂട്ടിയിണക്കി വിഷു മഹോത്സവം 2018 ഈ മാസം ക്രോയിഡോണില്‍ വെച്ചു നടക്കും.

ലണ്ടനിലെ മലയാളികളുടെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു സദ്യ ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ പാചകം ചെയ്തു തയാറാക്കുമ്പോള്‍ നമ്മുടെ ഗൃഹാതുരത്വസ്മരണകള്‍ ആണ് നമ്മില്‍ ഉണര്‍ത്തുന്നത്. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷ ദിവസം ഗുരുവായൂരമ്പലത്തില്‍ നിവേദിച്ച പ്രസാധവിതരണവും കഴിഞ്ഞ കുറേകാലമായി വിഷു ആഘോഷത്തിനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍, ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന സായൂജ്യം സമ്മാനിച്ചു കൊണ്ടാണ് വിഷു ആഘോഷങ്ങള്‍ നടത്തുന്നത്. ഈ ധന്യനിമിഷത്തിനു സാക്ഷിയാകുവാന്‍ എല്ലാ യുകെ മലയാളികളെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയുന്നു.

വൈകിട്ട് 5:00 മുതല്‍ വിഷുക്കണി, സമ്പ്രദായ ഭജന, കഥകളി, ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. ഭാവലയ ഭജന സമിതിയുടെ സമ്പ്രദായ ഭജനയും, വിനീത് വി പിള്ള അവതരിപ്പിക്കുന്ന കഥകളിയും ഉള്‍പ്പെടെ വിപുലമായ രീതിയില്‍ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു. എല്ലാ മലയാളികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അനുഗ്രഹത്തിന്റെയും, ഐശ്വര്യത്തിന്റെയും, കാര്‍ഷിക സമൃദ്ധിയുടെയും ഒരു നല്ല വിഷു ദിനം ആശംസിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]
ന്യൂസ് ഡെസ്ക്
മണിമല സെന്റ് ബേസിൽ പള്ളിയുമായി ബന്ധപ്പെട്ട് യുകെ മലയാളിയായ ബോബി ആൻറണി പടിയറ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മണിമല സെന്റ് ബേസിൽ ചർച്ച് പാരിഷ് കൗൺസിൽ വിശദീകരണം നല്കി. മണിമല സെന്റ് ബേസിൽ പള്ളിയേയും വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ് എന്ന് മലയാളം യുകെ ന്യൂസിന് ലഭിച്ച പാരിഷ് കൗൺസിലിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ഇടവക പൊതുയോഗ നിശ്ചയപ്രകാരം ബോബി ആൻറണി പള്ളി നിർമ്മാണത്തിനായി നൽകേണ്ട തുകയായ 1,15,000 രൂപയ്ക്കുള്ള മൂന്നു ചെക്കുകളിൽ ഒന്ന് മടങ്ങിയെന്നും അതിന് പള്ളി 228 രൂപ ബാങ്കിൽ ഫൈനടച്ചെന്നും പാരിഷ് കൗൺസിൽ പറയുന്നു. മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖ തുക അടയ്ക്കാൻ നിർദ്ദേശിച്ചെന്നും സർട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ ചോദിച്ചുവെന്നത് സത്യമല്ല എന്നും വിശദീകരണക്കുറിപ്പ് വ്യക്തമാക്കി.
പള്ളി നിര്‍മ്മാണത്തിനായി നല്‍കിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കിയില്ലെന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്. യുകെയിലുള്ള പള്ളിയിൽ വച്ച് തന്റെ മകന്റെ ആദ്യകുർബാന നടത്തുന്നതിനായി നൽകുന്നതിനായാണ് ബോബി മാമ്മോദീസ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ തന്നെ ചെക്ക് തട്ടിപ്പുകാരനായി ചിത്രീകരിച്ചെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ ഇക്കാര്യം വൻ ചർച്ചയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ വിശദീകരണം നല്കിയിരിക്കുന്നത്.
മണിമല സെൻറ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയിരിക്കുന്ന വിശദീകരണം ചുവടെ ചേർക്കുന്നു.

മണിമല സെന്റ് ബേസിൽ പള്ളിയേയും ബ. വികാരിയച്ചനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബോബി ആൻറണി പടിയറ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നൽകിയ വിവരങ്ങൾ സത്യവിരുദ്ധമാണ്.
യഥാർത്ഥ വസ്തുതകൾ!
1. ഇടവക പൊതുയോഗ നിശ്ചയപ്രകാരം പള്ളി നിർമ്മാണത്തിന് ബോബി ആൻറണി നൽകേണ്ട വിഹിതത്തിൽ Rs 1,15,000 നുള്ള മൂന്നു ചെക്കുകൾ (HDFC Bank a/c No. 5010006939250 ചെക്ക് No.5 for Rs 25,000 dated 15/8/15, No.6 for Rs 50,000 dated 25/11/15, No.7 for Rs 40,000 dated 15/2/16) ബോബി തന്നെ പള്ളിയിലേല്പിച്ചിരുന്നു. അതിൽ ചെക്ക് നമ്പർ 5 (for Rs 25,000) 31/8/2015 ൽ പള്ളി ബാങ്കിൽ ഏൽപ്പിച്ചു. 5/9/2015 ൽ ആ ചെക്ക് മടങ്ങി. പള്ളിയിൽ നിന്ന് Rs 228 രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു. ബാക്കി ചെക്കുകൾ ബാങ്കിൽ നല്കിയില്ല. വിവരങ്ങളെല്ലാം ബോബിയെ യഥാസമയം അറിയിച്ചു.
2. ബോബി മാമ്മോദീസാ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കുടിശിഖയടയ്ക്കാനായി ഇവിടെ പള്ളിയിൽ ഏല്പിച്ചിരിക്കുന്ന ചെക്കുകളുടെ ഈ അടയ്ക്കണമെന്ന് നിർദ്ദേശിച്ചു.
3. അങ്ങനെ അടയ്ക്കണമെങ്കിൽ ഞാൻ ലണ്ടനിൽ ലത്തീൻ പള്ളിയിൽ ഇടവക ചേർന്നു കൊള്ളാമെന്ന് ബോബി പറഞ്ഞു.
4. സർട്ടിഫിക്കറ്റിനായി രണ്ടുലക്ഷം രൂപ ചോദിച്ചു എന്നത് സത്യമല്ല.
5. തുക സമ്മതിച്ച് പള്ളിയിൽ അടച്ച ചെക്കുകളുടെ കാര്യം മാത്രമാണ് ബോബിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
മണിമല സെന്റ് ബേസിൽ പാരിഷ് കൗൺസിൽ നല്കിയ ഔദ്യോഗിക വിശദീകരണത്തിന്റെ പൂർണ രൂപം.

ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ (LUKA) പത്താം വാര്‍ഷിക ആഘോഷവും അസോസിയേഷന്റെ സോവനീര്‍ പ്രകാശനവും ഈ മാസം ശനിയാഴ്ച 14 നു വൈകിട്ട് 5 മണിക്ക് ലൂസി ലൂസി ഫാം ലേര്‍ണിംഗ് സെന്ററില്‍ ആരംഭിക്കും. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷത്തിന് സദ്യ ഒരുക്കുന്നത് ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ അംഗങ്ങളുടെ ഒരു കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ്. വൈവിധ്യങ്ങളായ ഒട്ടേറെ കലാപരിപാടികള്‍ ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ആഘോഷത്തിന് ല്യൂട്ടനിലുള്ള എല്ലാ മലയാളികളെയും LUKA സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപെടുക:
റാഫേല്‍ ഡി ക്രൂസ്- പ്രസിഡണ്ട് :07828454276
അനില്‍ എബ്രഹാം- സെക്രട്ടറി :07450077856
റെജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്ത സംഗീത സന്ധ്യ വര്‍ണ്ണനിലാവ് ജനപങ്കാളിത്വത്തിലും അവതരണ മികവിലും ഗംഭീര വിജയം. 2018 ഏപ്രില്‍ 7 ന് വൈകുന്നേരം 5 ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതോടെ കലാ സന്ധ്യയ്ക്ക് തുടക്കമായി. റോയി വര്‍ഗീസ് സ്വാഗതവും മനീഷ ഷാജന്‍ പ്രാര്‍ത്ഥന ഗാനവും ആലപിച്ചു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ ബിബിന്‍രാജ് അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ നേടി. തുടര്‍ന്ന് യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി വേദികളില്‍ സമ്മാനാര്‍ഹയായ ആന്‍ മേരി ജോജോ, യുക്മ റീജിയന്‍ കലാമേളയില്‍ സമ്മാനാര്‍ഹയായ അശ്വിനി അജിത്, ജോവാന പ്രകാശ് എന്നിവര്‍ ഭാരതനാട്യവും ആന്‍ മേരി ജോജോ, അശ്വിനി അജിത്, ലിയാന വില്യംസ്, ഡെബ്ബി ജെയിംസ്, ബിയാട്രീസ് ബിജു തുടങ്ങിയവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി. യുകെയിലെ സംഗീത വേദികളിലെ സ്ഥിരം ഗായകരായ റോയി സെബാസ്റ്റ്യന്‍, വക്കം ജി സുരേഷ്‌കുമാര്‍, ജോമോന്‍ മാമൂട്ടില്‍, അനീഷ് ജോര്‍ജ്, ടെസ്സമോള്‍ ജോര്‍ജ്ജ്, കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഇവനാ സോജന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ച് വര്‍ണ്ണനിലാവിനെ സംഗീത സാന്ദ്രമാക്കി. എന്‍ഫീല്‍ഡില്‍ നിന്നെത്തിയ ദീപ്തി മനോജ് വളരെ മനോഹരമായി കവിത ആലപിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സാഹിത്യ വേദി പുരസ്‌കാരം ചടങ്ങിനോടനുബന്ധിച്ചു നടന്നു. പ്രമുഖ നാടകനടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണ് യുകെയിലെ നാടക രംഗത്ത് സുപരിചിതനായ ശശി കുളമടയും ഷോര്‍ട്ട് ഫിലിം രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ഷാഫി ഷംസുദിന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാനും അഭിനേതാവും ആയ സി.എ ജോസഫും പുരസ്‌കാരങ്ങള്‍ നല്‍കി. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി ബീന റോയ് എഴുതിയ ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം യുക്മ നാഷണല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് പ്രമുഖ സാഹിത്യകാരി സിസിലി ജോര്‍ജിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കികൊണ്ട് നിര്‍വഹിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി സംസാരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യ മത്സരത്തിന്റെ സമ്മാനങ്ങള്‍ ബീന റോയ്, മാത്യു ഡൊമിനിക്,ലിജി സെബി എന്നിവര്‍ സ്വീകരിച്ചു സാഹിത്യകാരിയും പ്രഭാഷകയുമായ കമല മീരയും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് കോയിപ്പള്ളിലും സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭാസ രംഗത്തെ പ്രവര്‍ത്തങ്ങളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എംഡി റെജുലേഷും, സാമൂഹ്യ രംഗത്തെ പ്രവര്‍ത്തങ്ങള്‍ മാനിച്ച് ഷിജു ചാക്കോ, ജിബി ജോര്‍ജ്ജ് എന്നിവരെയും ‘അമ്മ ചാരിറ്റി എന്ന സംഘടനയെയും വേദിയില്‍ ആദരിച്ചു. അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, ജോഷി ജോണ്‍, കുര്യാക്കോസ് സാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യുകെയിലെ ഗാന രംഗത്ത് വളരെ സുപരിചിതനായ ഉണ്ണികൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും വര്‍ണ്ണ നിലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകമായ ശബ്ദ പ്രകാശവും നിയന്ത്രിക്കുന്നതിന്റെ തിരക്കില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ സാധിച്ചില്ല. അതൊരു വേദനയായി. ഗ്രേസ് മെലഡീസ് ആയിരുന്നു വര്‍ണ്ണനിലാവിന്റെ ശബ്ദവും പ്രകാശവും നിയന്ത്രിച്ചത്. വര്‍ണ്ണനിലാവിന്റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടന്‍ മലയള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

യുകെയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിയെ പ്രൗഢ ഗംഭീരമാക്കി. അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ നഴ്‌സസ് ഫോറം മുന്‍ പ്രസിഡണ്ടും സോഷ്യല്‍ ആക്ടിവിസ്റ്റുമായി എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ മുരളി മുകുന്ദന്‍, പ്രിയന്‍ പ്രിയവര്‍ധന്‍ അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, കേരളത്തില്‍ നിന്നെത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ കുര്യാക്കോസ് സാര്‍, ഫ്രഡിന്‍, സോജന്‍ എരുമേലി, ശ്രീജിത്ത് ശ്രീധരന്‍, ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രസിഡണ്ട് ജോഷി ജോണ്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ണ്ണനിലാവിന്റെ വന്‍വിജയത്തിനു പിന്നില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ടോണി ചെറിയാന്റെയും ഷാജന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായ ബിജു ഗോപിനാഥ് തന്റെ ബിസിനസ്സിന്റെ പരസ്യം ഒരിക്കല്‍ പോലും പറയരുതെന്ന് പറഞ്ഞു കൊണ്ട് നല്‍കിയ നിര്‍ലോഭമായ സാമ്പത്തിക സംഭാവന, നിരവധി പരിപാടികള്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടും ജനപങ്കാളത്തത്തിനു ഒരു കുറവും വരാതെ നോക്കിയ ടോണി ചെറിയന്റെയും ഷാജന്‍ ജോസഫിന്റെയും പ്രവര്‍ത്തനങ്ങളും നമ്മുടെ നാടിന്റെ കലകള്‍ തങ്ങളുടെ കുട്ടികളും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ട്.

പരിപാടിയുടെ വിജയത്തിനായി ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, എബ്രഹാം വര്‍ക്കി വാഴൂര്‍, റോയി വറുഗീസ്, ബിജു തോമസ്, ജോര്‍ജ്ജ് ജോണ്‍, ജിജോയി മാത്യു ,ഡെയ്‌സി ടോണി, ജോസി ഷാജന്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റി പ്രവര്‍ത്തിച്ചു.