ബിനോയി ജോസഫ്
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.
കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.
യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം. മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.
ഡിജിറ്റല്‍ കറന്‍സികള്‍ വ്യാപകമാവുകയും കൂടുതല്‍ രാജ്യങ്ങളും സ്ഥാപനങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ അംഗീകരിക്കുകയും ക്രയ വിക്രയങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത് തുടങ്ങിയതോടെ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വിപണി മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ വ്യാപകമായതോടെ ഇത് വഴിയുള്ള ഇടപാടുകള്‍ക്കും മറ്റ് ഉപയോഗങ്ങള്‍ക്കും എങ്ങനെ വാറ്റ് (Value Added Tax) ബാധകമാകും? ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണോ? തുടങ്ങിയ ആശങ്കകളും ഉപഭോക്താക്കളില്‍ ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യന്‍ ബിറ്റ് കോയിന്‍ മാര്‍ക്കറ്റില്‍ ഉണ്ടായത് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നതിന് എതിരെയുള്ള പരിശോധന ആയിരുന്നില്ല മറിച്ച് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് നടന്ന ഇടപാടുകളില്‍ നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധന ആയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ജപ്പാന്‍, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി നിയമ വിധേയമാക്കിയത് പോലെ കൂടുതല്‍ രാജ്യങ്ങള്‍ ഈ രംഗത്ത് കടന്ന്‍ വരുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകൃത സംവിധാനങ്ങള്‍ വഴി തന്നെ ആയിരിക്കും എന്ന്‍ വ്യക്തമാകുന്നു.
യുകെയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ 2014 മുതല്‍ തന്നെ റെഗുലേറ്റ് ചെയ്യപ്പെടുകയും വാറ്റ് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ എച്ച്എംആര്‍സി തന്നെ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് എങ്ങനെ വാറ്റ് ഈടാക്കണം ഏതൊക്കെ കാര്യങ്ങള്‍ക്ക് ആണ് വാറ്റ് ഉണ്ടായിരിക്കേണ്ടത് എന്നെല്ലാം ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ലോകത്തിലെ ആദ്യത്തെ ഡീ സെന്‍ട്രലൈസ്ഡ് കറന്‍സിയായ ക്രിപ്റ്റോ കറന്‍സികള്‍ ഇടനിലക്കാരുടെ നിയന്ത്രണങ്ങളില്ലാതെ ഇടപാടുകാര്‍ തമ്മില്‍ നേരിട്ട് കൈമാറ്റം ചെയ്യാനും സൂക്ഷിക്കാനും പറ്റുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ക്രിപ്റ്റൊഗ്രഫിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇടപാടുകള്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍ ഇത് സുരക്ഷിതവുമാണ്.
ഇനി ഏതൊക്കെ അവസരങ്ങളിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ബാധകമാകുന്നത് എന്നറിയുക. യുകെയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ഈടാക്കുന്നത് സംബന്ധിച്ച വ്യക്തമായ നിബന്ധനകള്‍ എച്ച്എംആര്‍സി വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതനുസരിച്ച് താഴെ പറയുന്ന രീതിയിലാണ് നികുതി ഈടാക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ യുകെയില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിയമ വിധേയവും, നികുതി ബാധകവും ആണ്. അതുകൊണ്ട് തന്നെ ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിനോ മറ്റ് ഇടപാടുകള്‍ ചെയ്യുന്നതിനോ യാതൊരു വിധ ആശങ്കയുടെയും ആവശ്യമില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ വിചാരിക്കുന്നത്ര സങ്കീര്‍ണ്ണമായ കാര്യമോ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതായ കാര്യമോ അല്ല താനും. ഈ വര്‍ഷമാദ്യം അഞ്ഞൂറ് ഡോളറില്‍ താഴെ ബിറ്റ് കോയിന്‍ വില ഉണ്ടായിരുന്നപ്പോള്‍ വാങ്ങുകയും ഇപ്പോള്‍ പതിനെട്ടായിരം ഡോളര്‍ വിപണി മൂല്യം ഉണ്ടായപ്പോള്‍ ലാഭം ഉണ്ടാക്കുകയും ചെയ്തവരില്‍ നിരവധി മലയാളികളും ഉണ്ട് എന്നത് ഈ രംഗം അത്ര ബുദ്ധിമുട്ടുള്ളതല്ല എന്നതിന്‍റെ തെളിവാണ്.
ക്രിപ്റ്റോ കറന്‍സി വിപണി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പത്ത് പൌണ്ടിന്റെ ക്രിപ്റ്റോ കറന്‍സി സൗജന്യമായി നേടാവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന ഈ ക്രിപ്റ്റോ കറന്‍സി ടെസ്കോ ഉള്‍പ്പെടെയുള്ള പ്രധാന റീട്ടെയില്‍ ഷോപ്പുകളില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ചെലവഴിക്കാവുന്നതുമാണ്. ഭാവിയുടെ കറന്‍സിയായ ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് മനസ്സിലാക്കാന്‍ ഇതാണ് ചെലവ് കുറഞ്ഞതും റിസ്ക് ഫ്രീ ആയിട്ടുള്ളതുമായ മാര്‍ഗ്ഗം.
ഫ്രീ ക്രിപ്റ്റോ കറന്‍സി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള നികുതി സംബന്ധമായ സംശയങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തത വരുത്താവുന്നതാണ്.
ന്യൂസ് ഡെസ്ക്
രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബ്രിട്ടണിൽ ആരംഭിച്ചു. പ്രിൻസ് ഹാരിയും മേഗൻ മാർക്കലും വിവാഹിതരാകുന്നത് അടുത്ത വർഷം മെയ് 19 ശനിയാഴ്ച ആയിരിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു. രാജകീയ വിവാഹത്തിന് വേദിയാകുന്നത് വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലാണ്. മേഗൻ മാർക്കൽ പ്രോട്ടസ്റ്റന്റ് സഭക്കാരിയാണ്. മേഗൻ ബാപ്റ്റിസവും കൺഫിർമേഷനും വിവാഹ ദിനം തന്നെ സ്വീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമാകും. പ്രിൻസ് ഹാരിയും മിസ് മെർക്കലും കഴിഞ്ഞ മാസമാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. ലോസ് ആഞ്ചലസ് സ്വദേശിയായ മേഗൻ അമേരിക്കൻ സിനിമ ടിവി രംഗത്തെ നിറസാന്നിധ്യമാണ്. വിവാഹശേഷം മേഗൻ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കും.
വിവാഹം, ചർച്ച് സർവീസ്, മ്യൂസിക്, ഫ്ളവേഴ്സ്, റിസപ്ഷൻ എന്നിവയ്ക്കുള്ള ചിലവ് റോയൽ ഫാമിലി വഹിയ്ക്കും. പ്രിൻസ് ഹാരിയും മേഗൻ മെർക്കലും സാന്ദരിങ്ങാമിൽ ക്വീനിനൊപ്പം ക്രിസ്മസ് ആഘോഷിക്കുമെന്ന് കെൻസിംഗ്ടൺ പാലസ് ട്വീറ്റ് ചെയ്തു. ഹാരിയും മാർക്കലും തങ്ങളുടെ ആദ്യ ഓഫീഷ്യൽ എൻഗേജ്മെന്റ് ഡിസംബർ 1 ന് നോട്ടിംങ്ങാമിൽ നടത്തിയിരുന്നു. വിവാഹ ദിവസം തന്നെയാണ് എഫ്എ കപ്പ് ഫൈനൽ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് വില്യം എഫ്എ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട ഇവന്റാണ് എഫ് എ കപ്പ് ഫൈനൽ. വിജയികൾക്ക് ട്രോഫി സമ്മാനിക്കേണ്ടത് പ്രിൻസ് വില്യമാണ്.
ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് രൂപമാറ്റം വരുത്താനായി നടത്തിയ സംഭവത്തില്‍ മട്ടണ്‍സൂപ്പ് വില്ലനായി. നാഗര്‍കര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന സ്വാതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന് രൂപമാറ്റം വരുത്തി ഭര്‍ത്താവിന്റെ മുഖസാദൃശ്യമാക്കി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്.
ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു പദ്ധതി. കാമുകനായ രാജേഷിനൊപ്പം ചേര്‍ന്ന് സ്വാതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വാതി സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനസ്‌തേഷ്യ നല്‍കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയെ വനത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
പിന്നീടാണ് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കിയത്. സുധാകറിന് പരിക്കേറ്റ് മുഖം വികൃതമായതാണെന്ന് സ്വാതി ബന്ധുക്കളെ അറിയിച്ചു. രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ രൂപമാക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി.
നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള്‍ സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഡിയാണ് അഭിനയിച്ച് തകര്‍ക്കവെയാണ് വില്ലനായി മട്ടണ്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താന്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഡി മാംസാഹാരിയായിരുന്നു.
പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി രാജേഷ് അഭിനയിച്ചു. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുങ്കു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.
തലശ്ശേരി: തലശ്ശേരിയ്ക്ക് സമീപം ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. പുഴയില്‍ പൂര്‍ണ്ണമായും മുങ്ങിയ ബസ്സില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേര്‍ മരണമടഞ്ഞു. ബസിന്‍റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35) ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത് (32) എന്നിവരാണ് മരണമടഞ്ഞത്. രാവിലെ അഞ്ചരയോടെ പാലത്തിന്‍റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
ബസ് പൂര്‍ണ്ണമായി പുഴയില്‍ മുങ്ങിയിരിക്കുകയാണ്. അപകട കാരണം അറിവായിട്ടില്ല. പരിക്കേറ്റ ഡ്രൈവര്‍ ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നും നാദാപുരത്ത് എത്തിയ ബസ് തലശ്ശേരിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ശേഷമാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.
വോകിംഗ് : ജീവിതത്തില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നതില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന തിരിച്ചറിവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനൊന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. പതിനൊന്ന് പേരുടെ പ്രയത്നത്തിനൊപ്പം യുകെയിലെ നല്ലവരായ മലയാളികളും ചേര്‍ന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമാവാന്‍ കഴിഞ്ഞത് യുകെ മലയാളികളെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
കഴിഞ്ഞ ആറു വര്‍ഷത്തെ ചിട്ടയും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി യുകെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംനേടിക്കഴിഞ്ഞു. വോകിംഗ് കാരുണ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ അകമഴിഞ്ഞു സഹായിച്ച നിങ്ങളുടെ അറിവിലേക്കായി ഞങ്ങള്‍ 2016-2017 വര്‍ഷത്തെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 2017 നവംബര്‍ മാസം വരെ ആറു വര്‍ഷംകൊണ്ട് പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കൈമാറിയത് 3,65,90,29.65 രൂപ.
2015-2016 വര്‍ഷത്തെ നീക്കിയിരുപ്പ് £5181.19
2016-2017 വര്‍ഷം സഹായമായി നല്‍കിയത്
സുമിത്രന്‍ ചേര്‍ത്തല 56000.00
തോമസ് പോള്‍ ഇലഞ്ഞി 50000.00
ജ്യോതിഷ് കുറ്റ്യാടി 45000.00
സ്നേഹഭവന്‍ തൃശൂര്‍ 41000.00
ബീരാന്‍ വള്ളിത്തോട് 50000.00
സുബ്രമണ്യന്‍ പൂമംഗലം 67731.00
ജോസ് മാനന്തവാടി 53000.00
അരുണ്‍ കോഴിക്കോട് 41000.00
ദേവസി അങ്കമാലി 50205.00
കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി വോകിംഗ് കാരുണ്യ കൈമാറിയ ആകെ തുക 3,65,90,29.65 രൂപ. 2016-2017 വര്‍ഷത്തെ നീക്കിയിരുപ്പ് £5721.22. ഈ കഴിഞ്ഞ ആറു വര്‍ഷക്കാലം വോകിംഗ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി. വരും നാളുകളില്‍ നിങ്ങളുടെ അകമഴിഞ്ഞ സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:078097026
Boban Sebastian:07846165720
Saju joseph 07507361048
ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ ക്‌നാനായ യൂണിറ്റിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് തോമസ് ജോണ്‍ വാരികാട്ട് നയിക്കും. ശനിയാഴ്ച്ച വൈകുന്നേരം വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സാജു ലൂക്കോസ് ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച ബിജു എബ്രഹാം എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. കൂടാതെ 13 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് സിന്റോ ജോണ്‍ അധ്യക്ഷത വഹിച്ചു. വിന്‍സി ബേബി സ്വാഗതമാശംസിച്ചു. ജിജി മോന്‍ മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുമസ് കാലത്ത് ദൈവത്തിന്റെ അംശത്തില്‍ ജനിച്ച നമ്മള്‍ക്ക് വളരെയേറെ കടമകളും ദൈവം നല്‍കിയിട്ടുണ്ട്. ലോകത്തിനു പ്രകാശം പരത്തുക എന്ന നമ്മളുടെ ഉത്തരവാദിത്വം നാം പൂര്‍ത്തീകരിക്കാതിരുന്നാല്‍ അത് ഒരു വിടവായി അവിടെ അവശേഷിക്കും. അതുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം മടി കാണിക്കരുതെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
പരിപാടിയില്‍ സഹകരിച്ച എല്ലാവരും പങ്കെടുത്ത പുഞ്ചിരി മത്സരമായിരുന്നു പരിപാടിയില്‍ ഏറ്റവും കൗതുകരമായിരുന്നത്. കുട്ടികള്‍ അവതരിപ്പിച്ച വിവിധ ക്രിസ്തുമസ് പരിപാടികളും ഡാന്‍സുമെല്ലാം പരിപാടികള്‍ക്ക് കൊഴുപ്പേകി. അധികാരമൊഴിഞ്ഞ സിന്റോ ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒട്ടേറെ നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് അധികാരമൊഴിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഓണാഘോഷം കൂടാതെ, മാസത്തില്‍ ഒരിക്കല്‍ കൂടിച്ചേരല്‍, UKKCA, UKKCYL, കലാമേളകളില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിക്കാനും ലിവര്‍പൂള്‍ യൂണിറ്റിനു കഴിഞ്ഞു. കൂടാതെ വിമന്‍സ് ഫോറം രൂപികരിക്കാനും കഴിഞ്ഞു.
വിവിധ മേഖലകളില്‍ കഴിവുതെളിച്ച കുട്ടികളെയും മുതിര്‍ന്നവരെയും യോഗത്തില്‍ വച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം ജൂനിയര്‍ ലിവര്‍പൂള്‍ മേയറായി തിരഞ്ഞെടുത്ത ജെനിറ്റ ജോഫിയെ യോഗത്തില്‍ അഭിനന്ദിച്ചു. ലിവര്‍പൂള്‍ സിറ്റിയിലെ 32 പ്രൈമറി സ്‌കൂളുകളില്‍ നിന്നും കൗണ്‍സില്‍ മത്സരത്തില്‍ വളരെ ശക്തമായി തന്റെ പ്രസംഗത്തിലൂടെ ആശയങ്ങള്‍ അവതരിപ്പിച്ചാണ് ജെനിറ്റ ഈ നേട്ടം കൊയ്‌തെടുത്തത്. ആദ്യം ജെനിറ്റ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്തു. അതിനു ശേഷം ലിവര്‍പൂള്‍ ടൗണ്‍ ഹാളില്‍ നടന്ന മത്സരത്തില്‍ 32 സ്‌കൂള്‍ പ്രതിനിധികളുമായി മത്സരിച്ച് കഴിവ് തെളിയിച്ചു. അതില്‍ നിന്നും വോട്ടുചെയ്താണ് ജെനിറ്റയെ തിരഞ്ഞെടുത്തത്.
പിന്നീട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി ഒരു മാസക്കാലം ജെനീറ്റ ലിവര്‍പൂള്‍ മേയര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലം മേയര്‍ക്കൊപ്പം ഔദ്യോഗിക ഡ്രസ്സില്‍ പങ്കെടുക്കാം. പുതിയ തലമുറയെ നേതൃത്വത്തിലേക്ക് വളര്‍ത്തികൊണ്ടു വരുന്നതിനു വേണ്ടി സ്‌കൂളുകളും കൗണ്‍സിലും കൂടി സംഘടിപ്പിക്കുന്ന പ്രോഗ്രാമാണിത്. ലിവര്‍പൂള്‍ ഫസക്കര്‍ലിയില്‍ താമസിക്കുന്ന ജെനിറ്റ ജോഫി കോട്ടയം ജില്ലയിലെ കൂടല്ലൂരിലെ മംഗലത്ത് കുടുംബാംഗം ജോഫി ജോസ്, ഷീബ ദമ്പതികളുടെ മകളാണ്.
ജോഫി, ഷീബ ദമ്പതികള്‍ ലിവര്‍പൂളിലെ ആത്മീയ സാമുദായിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണ്. പരിപാടികള്‍ക്ക് ബിജു എബ്രഹാം നന്ദി പറഞ്ഞു. ലിവര്‍പൂളിലെ സ്‌പൈസ് ഗാര്‍ഡന്‍ ഒരുക്കിയിരുന്ന ക്രിസ്തുമസ് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.
ബിജോ തോമസ് അടവിച്ചിറ
നീലക്കുറിഞ്ഞി പൂത്തതോ ? ഇത് മൂന്നാറോ യുറോപ്പോ അല്ല, അതിരാവിലെ ചങ്ങനാശേരി മനക്കച്ചിറയിൽ വന്നാൽ കാണാൻ കഴിയുക മനോഹരമായ ഈ ദൃശ്യം. കോട മഞ്ഞിന്റെ തണുപ്പും,നെൽവയലിന്റെ പച്ചപ്പും ഒത്തു ചേർന്ന് മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിത. ചങ്ങനാശേരി ആലപ്പുഴ എസി റോഡിനു സമാനമായുള്ള കനലിലാണ് ഈ മനോഹാരിത പടർന്നു പന്തലിച്ചു നില്ക്കുന്നത്.
യഥാർത്ഥത്തിൽ കനാലിലെ പോള പൂത്തു നിൽക്കുന്ന കാഴ്ചയാണിത്. ഒഴുക്ക് നിലച്ച കനാലിൽ ലക്ഷങ്ങൾ മുടക്കി വർഷ വർഷം പോളയും, പായലും നിമഞ്ജനം ചെയ്യും എങ്കിലും. എത്രയും പോളപ്പൂവ് തിങ്ങി നിറഞ്ഞു ഇതുപോലെ ഒരു കാഴ്ച ആദ്യമായി ആണ് ഇവിടെ വിരുന്നെത്തിയിരിക്കുന്നതു. സംഭവം വെറും പോളപ്പൂവ് ആണെങ്കിലും നാട്ടുകാർ സോഷ്യൽ മീഡിയ വഴി ആഘോഷമാക്കിയിരിക്കുകയാണ്. ഇത് കേട്ടും കണ്ടു അറിഞ്ഞു കാണാൻ സഞ്ചാരികളുടെ തിരക്കും ഉണ്ട്. രാവിലെ വന്നാൽ നിങ്ങൾക്കും ഈ മനോഹര ദൃശ്യത്തിന് സമാനമായി നിന്ന് ഒരു സെൽഫി എടുക്കാം ………
സ്വന്തം ലേഖകന്‍
യുകെകെസിഎ സ്വാന്‍സീ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് തങ്കച്ചന്‍ കനകാലയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ആയി സജിമോന്‍ സ്റ്റീഫന്‍ മലയമുണ്ടയ്ക്കലിനെയും സെക്രട്ടറിയായി ജിജു ഫിലിപ്പ് നിരപ്പിലിനെയും ട്രഷറര്‍ ആയി ബൈജു ജേക്കബ് പള്ളിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ആയി സജി ജോണ്‍ തടത്തില്‍, ജോയിന്‍റ് സെക്രട്ടറി ആയി സജി ജോണ്‍ മലയമുണ്ടയ്ക്കല്‍, ജോയിന്‍റ് ട്രഷറര്‍ ആയി ഷൈനി ബിജു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിന്ദു ബൈജു, യുകെകെസിഎ വിമന്‍സ് ഫോറം റെപ്രസന്‍റെറ്റീവ്സ് ആയി ആലീസ് ജോസഫ്, ടെസ്സി ജിജോ, കെസിവൈഎല്‍ ഡയറക്ടര്‍മാരായി ജിജോ ജോയ്, ജോര്‍സിയ സജി എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആയ തങ്കച്ചന്‍ കനകാലയം അഡ്വൈസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ ജിജോ ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും സജി ജോണ്‍ തടത്തില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി മലയമുണ്ടയ്ക്കല്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍സ് ആയ ഫാ. സിറില്‍ തടത്തിലും ഫാ. സജി അപ്പോഴിപറമ്പിലും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് കെസിവൈഎല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ന്യൂസ് ഡെസ്ക്
ഇന്ത്യയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.
ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.
“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില്‍ ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്
ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന്‍ എത്തുന്ന നഴ്സുമാര്‍ അവരുടെ കോണ്‍ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില്‍ ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ എന്‍എച്ച്എസ് നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.
നിലവില്‍ ഒരു പൈസ പോലും ഫീസ് ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ എന്ന കര്‍ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്‍സികളുടെ വലയില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന്‍ ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യുക.