സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് രാജ്യമാകാന്‍ ദുബായ് തീരുമാനമെടുത്തതായ പ്രഖ്യാപനം വന്നതോടെ നടപ്പിലാകാന്‍ പോകുന്നത് ഇടനിലക്കാരെ മുഴുവനായും ഒഴിവാക്കിയുള്ള ഒരു ഭരണ നിര്‍വഹണ രീതി ആയിരിക്കും. 2020 ആവുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷം കൊണ്ട്  നൂറു ശതമാനം ഗവണ്മെന്റ് രേഖകളും ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തപ്പെടുന്നതോടെ ഭരണ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വലിയൊരു നിരയെ കാത്ത് പരിപാലിക്കുക എന്ന വന്‍ ബാദ്ധ്യത സര്‍ക്കാരിന്‍റെ തലയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. അറേബ്യന്‍ ചെയിന്‍ എന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലേക്ക് ദുബായ് ഗവണ്മെന്റ് എല്ലാ പേപ്പര്‍ വര്‍ക്കുകളും മാറ്റുന്നതോട് കൂടി പേപ്പര്‍ വെരിഫിക്കെഷനുകള്‍ക്കും മറ്റുമായി വക്കീലന്മാരെയും മറ്റ് ഗവണ്മെന്‍റ് ഓഫീസര്‍മാരെയും സമീപിക്കേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറും.

ഒബ്ജക്റ്റ് ടെക് എന്ന സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളും ബ്ലോക്ക് ചെയിന്‍ സെക്യൂരിറ്റിയും നിലവില്‍ വരുന്നതോടെ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍ മാറ്റത്തിന് തന്നെ വഴിയൊരുങ്ങും. സുരക്ഷാ പരിശോധനകള്‍ക്കും ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കും മറ്റും വേണ്ടി വരുന്ന വന്‍ കാലതാമസം ഒഴിവാകുന്നതോടെ ദുബായ് എയര്‍പോര്‍ട്ട്‌ ലോകത്തില്‍ തന്നെ ഒന്നാമതായി മാറും.

ദുബായ് ലാന്‍ഡ്‌ ഡിപ്പാര്‍ട്ട്മെന്റ് എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പ്രോപ്പര്‍ട്ടി റിലേറ്റഡ് കരാറുകളും ബ്ലോക്ക് ചെയിന്‍ വെരിഫിക്കേഷന്‍ രീതിയിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയാണ്. വാടക കരാറുകളും യൂട്ടിലിറ്റി സംവിധാനങ്ങളും എല്ലാം ഇനി ബ്ലോക്ക് ചെയിന്‍ വഴി ആയി മാറും.

എം ക്യാഷ്  എന്ന പേരില്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നതായി ദുബായ് ഗവണ്മെന്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കാലക്രമേണ എല്ലാ സാമ്പത്തിക ഇടപാടുകളും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാഷ് രീതിയിലേക്ക് മാറും.

വന്‍തോതിലുള്ള ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ 46 അംഗങ്ങളുള്ള ഗ്ലോബല്‍ ബ്ലോക്ക് ചെയ്ന്‍ കൗണ്‍സിലുമായി ദുബായ് ഗവണ്മെന്റ് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ആണ് ദുബായിയെ സമ്പൂര്‍ണ്ണ ബ്ലോക്ക് ചെയിന്‍വല്‍ക്കരണത്തിലേക്ക് നയിക്കുക.  ഈയൊരു മാറ്റത്തിലൂടെ ഓരോ വര്‍ഷവും ഏകദേശം നൂറ് മില്യനോളം ഡോക്യുമെന്റ്കള്‍ ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തുക എന്നതാണ്. ഇത് വഴി 25മില്യന്‍ മണിക്കൂറുകളുടെ തൊഴിലും 1.5 മില്യന്‍ ഡോളര്‍ ടാക്സും ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.

ദുബായിയെ ലോകത്തിലെ സ്മാര്‍ട്ട്‌ സിറ്റിയാക്കി മാറ്റാനുള്ള ചുമതല നല്‍കിയിരിക്കുന്ന  സ്മാര്‍ട്ട്‌ ദുബായ് ഓഫീസിന്‍റെ ഡയറക്ടര്‍ ജനറലായ ഡോ. അയിഷ ബിന്‍ ബിഷാര്‍ പറയുന്നത് പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേക്ക് മാറുന്നതോടെ ദുബായ് സ്മാര്‍ട്ട്‌ ആകുന്നതിന് പുറമേ ലോകത്തിലെ സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന സിറ്റി എന്ന നിലയിലേക്കും ദുബായ് മാറും എന്നാണ്. ബ്ലോക്ക് ചെയിന്‍ നിലവില്‍ വരുന്നതോടെ അനന്തമായ പേപ്പര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഉല്ലാസപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന് കാരണമായി ഡോ. ആയിഷ പറയുന്നത്.

ഏതായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍ അക്കൗണ്ടന്റുമാരും ബാങ്കര്‍മാരും വക്കീലന്മാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒന്നും നിയന്ത്രിക്കാന്‍ ഇല്ലാത്ത കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു ഭരണ സംവിധാനത്തിലേക്ക് ആയിരിക്കും ദുബായ് മാറുന്നത്.

പത്ത് പൗണ്ട്  വിലയുള്ള ക്രിപ്റ്റോ കാര്‍ബണ്‍ തികച്ചും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ക്രിപ്റ്റോ കാര്‍ബണ്‍ നിങ്ങള്‍ക്ക് ടെസ്കോ, ആര്‍ഗോസ്, ആമസോണ്‍ തുടങ്ങി നിരവധി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.