ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റിയില്‍ യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍മടങ്ങായി മടക്കി നല്‍കും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബത്തിന് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യപ്രവൃത്തി തന്നെ ആയിരിക്കും. ഇവരുടെ ജീവിതാവസ്ഥ നേരിട്ടറിവുള്ള കുമാരമംഗലം പഞ്ചായത്ത് മെമ്പറും, വികസന കാര്യ ചെയര്‍മാനുമായ, കെ ജി സിന്ധുകുമാറും, ഇടുക്കി മരിയാപുരം പഞ്ചായത്ത് മെംബറായ, പി.ജെ. ജോസഫ്, തുടങ്ങിയവരുടെ സാക്ഷ്യ പത്രവും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരും ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഒപ്പം ചേര്‍ന്ന് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഇടുക്കി നാരകക്കാനത്തുള്ള പൂര്‍ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുമ്പ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയുന്നു. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലും. ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം ഉണ്ടായാല്‍ ഈ കുടുംബത്തിന് വലിയ കരുണയും കടാക്ഷവും ആകും.
ഇതോടൊപ്പം തൊടുപുഴ കുമാരമംഗലത്തുള്ള നിര്‍ധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന്‍ ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിയുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ വാസം. ഇവര്‍ക്ക് രണ്ടാള്‍ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്‍ക്കാരുടെയും നല്ല മനുഷ്യരുടേയും സഹായത്താല്‍ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ടപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ കരുണാകടാക്ഷം ആവശ്യമാണ്.
നിങ്ങള്‍ നല്‍കുന്ന തുക രണ്ടു ചാരിറ്റിക്കുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. നിങ്ങളുടെ ഈ വലിയ സഹായത്തിന് ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷിക ചാരിറ്റി മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക. കിട്ടുന്ന മുഴുവന്‍ തുകയും കൃത്യമായി ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെ എത്തിക്കും. ലഭിക്കുന്ന പണത്തിന്റെ കണക്കുവിവരം ഏവരെയും ഓണ്‍ലൈന്‍ പേപ്പര്‍, സംഗമം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി അറിയിക്കുന്നതാണ് .
IDUKKIJILLA SANGAMAM
BANK – BARCLAYS
ACCOUNT NO – 93633802. SORT CODE – 20 76 92 .
ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ഈ വാര്‍ഷിക ചാരിറ്റി പ്രവൃത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു.
ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായ, സഹകരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു
നഴ്‌സിംഗ് മേഖലയില്‍ മിസ് കോണ്‍ഡക്ട് എന്നതിനെ വിവരിച്ചിരിക്കുന്നത് ഒരു നഴ്‌സില്‍ നിന്നും എന്‍എംസി കോഡിലെ നിബന്ധനകളില്‍ പറയുന്ന സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ കുറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. തൊഴില്‍ മേഖലയ്ക്ക് പുറത്തുള്ള മിസ്‌കോണ്‍ഡക്റ്റ് ഒരു പക്ഷേ എന്‍എംസി പരിഗണിച്ചേക്കാം. പക്ഷെ ഇത്തരത്തില്‍ പരിഗണിക്കുന്നത് രോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കില്‍ പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ ആണെങ്കില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ.
2000ത്തിലെ വളരെ നിര്‍ണായകമായ ഒരു വിധിയില്‍ പ്രസ്താവിച്ചത് ”Misconduct is a word or general effect, involving some act or omission which falls short of what would be proper in the circumstances” മേല്‍പറഞ്ഞ സാഹചര്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനത്തില്‍ മിസ്‌കോണ്‍ഡക്റ്റ് നിര്‍ണയിക്കണമെന്നാണ് കോടതിയുടെ മാര്‍ഗരേഖ. എന്നിരുന്നാലും കോഡ് ഓഫ് കോണ്‍ഡക്ടിന്റെ എല്ലാത്തരം ലംഘനവും വീഴ്ചകളും Misconduct ആയി കണക്കാക്കാനാവില്ല. ഇത്തരത്തിലുള്ള വീഴ്ചകള്‍ ഗുരുതരമോ അല്ലെങ്കില്‍ ഗുരുതരമാകാന്‍ പര്യാപ്തമാകുകയും ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് പ്രാക്ടീസില്‍ കണ്‍സേണ്‍ ഉണ്ടാക്കുന്ന രീതിയില്‍ കോഡ് ഓഫ് കോണ്‍ഡക്ടില്‍ വ്യക്തമാക്കിയിരിക്കണം. അതായത് ഒരു നഴ്‌സിന്റെ പ്രവൃത്തി മിസ് കോണ്‍ഡക്ട് ആക്കത്തക്ക രീതിയില്‍ Code of Conduct ല്‍ ആവശ്യപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് നഴ്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു കണ്ടാല്‍ തീര്‍ച്ചയായും ഇത്തരം സാഹചര്യം നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസിനെ ബാധിക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന മിസ് കോണ്‍ഡക്ടുകള്‍ ചിലപ്പോള്‍ ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും Fitness practice impaired ആവാനാണ് സാധ്യത. 2008ല്‍ വന്ന വിധി പ്രകാരം മിസ് കോണ്‍ഡക്ടുകള്‍ മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ സാധ്യമാണോ എന്ന് ആദ്യം തന്നെ അന്വേഷിക്കേണ്ടതും ഇത്തരത്തില്‍ പരിഹാരമുണ്ടാക്കാമെങ്കില്‍ അത്തരത്തിലുള്ള പരിഹാരം കുറ്റാരോപിതനായ നഴ്‌സില്‍ നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നോ എന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു.
2011ലെ മറ്റൊരു വിധിയില്‍ എന്‍എംസി കൊടുത്ത ഹൈക്കോര്‍ട്ട് അപ്പീലില്‍ കോടതി കണ്ടെത്തിയത്, ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസ് ഇംപയേര്‍ഡ് ആയി എന്ന് കണ്ടെത്തണമെങ്കില്‍ പ്രധാനമായ ഒരു വസ്തുത പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് കോട്ടം വരണം. മാത്രമല്ല പ്രവൃത്തിയുടെ ആഴം ഇത്തരത്തിലുള്ള പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത, രോഗിയുടെ റിസ്‌ക് ഫാക്ടര്‍, പ്രൊഫഷന് അവമതിയുണ്ടാക്കുകയോ സത്യസന്ധമായാണോ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ഏതെങ്കിലും കാരണത്താല്‍ സത്യസന്ധമല്ലാത്ത കാരണങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടോ എന്നിവയൊക്കെ പരിഗണിച്ചായിരിക്കണം Fitness to Practice impaired ആയോ എന്ന് തീരുമാനിക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്.
എന്‍എംസി എടുക്കുന്ന ശിക്ഷാനടപടികള്‍ നഴ്‌സിന്റെ Code of Conduct ന്റെ ലംഘനത്തെ അടിസ്ഥാനമാക്കിയിരിക്കണം. മാത്രമല്ല ശിക്ഷാനടപടികള്‍ അനുപാതികം ആയിരിക്കണം എന്ന് വളരെ കൃത്യമായി നിഷ്‌കര്‍ഷിക്കണം. ഇത്തരത്തിലുള്ള ശിക്ഷണ നടപടികള്‍ എടുക്കുമ്പോള്‍ നഴ്‌സിന്റെ മൗലിക അവകാശങ്ങളായ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും ഇയാളുടെ സ്വകാര്യ, കുടുംബ ജീവിതം സംരക്ഷിക്കപ്പെടേണ്ടത് ഹനിക്കാന്‍ പാടില്ല എന്നും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 8ലൂടെയാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് 2009ലെ നിര്‍ണായക വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ശിക്ഷാനടപടി പൊതുജനത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതും അതോടൊപ്പം നഴ്‌സിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതുമാണ്.
സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ് : ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യം പറയാനുള്ള അവകാശം എല്ലാ അവകാശങ്ങളെക്കാളും മുന്നിലാണ്. താന്‍ പ്രചരിപ്പിച്ചത് സത്യമാണെന്ന് കോടതിയില്‍ പറഞ്ഞിരുന്നു എങ്കില്‍ ഈ കേസ്സില്‍ നിന്ന് നിസ്സാരമായി രക്ഷപെടുവാനും, കോടതി ചിലവുകള്‍ക്കായി മുടക്കിയ അമ്പതു ലക്ഷം രൂപ ഉള്‍പ്പെടെ തിരിച്ച് ലഭിക്കുവാനും സാഹചര്യമുണ്ടായിരുന്ന ഷാജന്‍ സ്കറിയ എന്തുകൊണ്ടാണ് ഇതിനു നില്‍ക്കാതെ താന്‍ മുടക്കിയതിനു പുറമെ മുപ്പത് ലക്ഷം രൂപ കൂടി നല്‍കാം എന്ന് ക്രിമിനല്‍ കോടതിയില്‍ എഴുതി നല്‍കേണ്ട അവസ്ഥയില്‍ എത്തിയത്?. അതോടൊപ്പം യുകെ ഹൈക്കോടതിയില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയി എന്നും, നിയമ ഉപദേശം ലഭിച്ചപ്പോഴാണ് തനിക്ക് തെറ്റ് മനസ്സിലായത് എന്നും സ്വന്തം സാക്ഷ്യപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കേണ്ടി വന്നത് എന്തുകൊണ്ട് ?.
ക്രൂരമായ അസത്യങ്ങള്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും എതിരെ പ്രചരിപ്പിച്ച് തന്റെയും തന്റെ കൂട്ടാളികളുടെയും വ്യക്തിപരവും ബിസ്സിനസ്സുപരവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഷാജന്‍ സ്കറിയ തന്റെ പത്രങ്ങളിലൂടെ നുണപ്രചരണങ്ങള്‍ നടത്തുന്നത് എന്ന സത്യം യുകെ കോടതി കണ്ടെത്തുകയായിരുന്നു. സത്യം പറയുവാനുള്ള അവകാശത്തിന്റെ മറവില്‍ തന്റെ രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുകയും ഈ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാന്‍ ലക്ഷങ്ങളും കോടികളും ചിലവഴിക്കാന്‍ ഒരു മാഫിയയോടൊപ്പം ശ്രമിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.
ഇങ്ങനെ നിരപരാധികള്‍ക്കെതിരെ വ്യക്തിഹത്യകള്‍ നടത്തുന്ന ഷാജന്‍ സ്കറിയ മലയാളി സമൂഹത്തോട് ചെയ്യുന്ന ക്രൂരത എത്ര വലുതാണ്? . ഇതുപോലെയുള്ള സാമുഹിക വിപത്തുകള്‍ക്ക് തടയിടാന്‍ യുകെയിലെ കോടതികള്‍ കാര്യക്ഷമതയോടും , സമയ ബന്ധിതമായും നടപടികള്‍ എടുക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ നീതിപീഠങ്ങള്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ല?.
ബ്ലാക്ക് മെയിലിംഗിലുടെ പണം തട്ടിയെടുക്കാനും, വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുമായി പതിമൂന്ന് ദിവസമാണ് യുകെയിലെ പ്രമുഖ മലയാളി വ്യവസായിയുടെ കമ്പനിക്കെതിരെ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ ഷാജന്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഏതൊരു വ്യക്തിയും ഒരു കള്ളം ചെയ്യുമ്പോള്‍ ഒരു ചെറിയ തെറ്റ് എങ്കിലും അറിയാതെ ചെയ്ത് ആ കള്ളങ്ങളിലെ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുവാനുള്ള മാര്‍ഗ്ഗം തുറന്നിടും എന്നത് ബീ വണ്‍ കേസ്സില്‍ യാഥാര്‍ഥ്യമായി എന്ന് തന്നെ പറയാം. ചിലപ്പോള്‍ വളരെയധികം ബുദ്ധിമുട്ട് ഏറിയ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെയായിരിക്കും ആ സത്യങ്ങള്‍ പലപ്പോഴും പുറത്ത് വാരാറുള്ളത്. എന്നാല്‍ ഷാജന്‍ സ്കറിയയുടെ വ്യാജവാര്‍ത്ത കേസ്സില്‍ സത്യങ്ങള്‍ എല്ലാം വളരെ എളുപ്പത്തില്‍ കോടതിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞു . ഷാജന്‍ സ്കറിയ ബീ വണ്‍ എന്ന കമ്പനിക്കെതിരെ എഴുതിയ വാര്‍ത്തയുടെ തലക്കെട്ടുകള്‍ തന്നെയാണ് അതിന് പ്രധാന കാരണം.
“യുകെയിലെ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ബീ വണ്‍” എന്നതായിരുന്നു ഷാജന്‍ സ്കറിയ ബീ വണ്ണിനെതിരെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ തലക്കെട്ടില്‍ ഉണ്ടായിരുന്നത്. അതോടൊപ്പം ” സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ത് ചെയ്താലും അത് യുകെയിലെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ ” എന്നും മറ്റൊരു വാര്‍ത്തയില്‍ ഷാജന്‍ എഴുതിയിരുന്നു.
അതായത് എല്ലാ അര്‍ത്ഥത്തിലും അങ്ങേയറ്റം സത്യസന്ധമായും നിയമ വിധേയമായും നടത്തുന്ന ഒരു കമ്പനിയാണ് ബീ വണ്‍ എന്നും, സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ യുകെയിലെ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ബിസ്സിനസ് ചെയ്യുന്ന വ്യക്തിയാണെന്നുമുള്ള സത്യം ഷാജന്‍ അറിയാതെ തന്നെ തന്റെ വാര്‍ത്തകളില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇവിടെയാണ് ഷാജന്‍ സ്കറിയ തന്റെ മനസ്സില്‍ ഒളിപ്പിച്ചു വച്ച സത്യം താന്‍ അറിയാതെ തന്നെ പുറത്ത് വന്നതും. സുഭാഷ് പരിഭാഷപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച വാര്‍ത്തയിലെ ഈ തലക്കെട്ട് തന്നെയാണ് ഷാജന് വിനയായത്. അതിലൂടെയാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന മാര്‍ഗ്ഗം ഉപയോഗിച്ച് വ്യാജവാര്‍ത്തയിട്ട്, ബിസ്സിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഈ ബ്ലാക്ക് മെയില്‍ പണം തട്ടിപ്പുകാരനെ കോടതി കുടുക്കിയതും.
യുകെ മലയാളികള്‍ക്കിടയില്‍ കല്ല് വച്ച നുണകള്‍ പ്രചരിപ്പിക്കുമ്പോഴും കോടതിക്ക് മുന്നില്‍ ബീ വണ്ണിനെതിരെ ഒരു ചെറിയ തെളിവ് പോലും നിരത്താന്‍ ഷാജന് കഴിഞ്ഞില്ല എന്നതാണ് ഈ കേസ്സിലെ ഏറ്റവും ദയനീയമായ അവസ്ഥ. കള്ളസാക്ഷി പറയാന്‍ കോടതിയില്‍ എത്തിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന അപകടങ്ങളെ ഭയന്ന് ഒരു യുകെ മലയാളി പോലും ഷാജനുവേണ്ടി സാക്ഷിയായിട്ട് കോടതിയില്‍ ഹാജരായില്ല എന്നതും എടുത്ത് പറയേണ്ടതാണ്.
ഇതോടെ ഷാജന്റെ ബാലിശമായ ന്യായവാദങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്നും കോടതി കണ്ടെത്തി. അതോടൊപ്പം ഷാജന്‍ എഴുതി പിടിപ്പിച്ച നുണകള്‍ ഒന്നൊന്നായി പിടിക്കപ്പെടുകയും ചെയ്തപ്പോള്‍ പണം തട്ടിയെടുക്കുവാന്‍ നടത്തിയ വ്യക്തമായ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഈ വാര്‍ത്തകളുടെ പിന്നില്‍ എന്നും, ഷാജന്റെ ബിസ്സിനസ് കൂട്ടാളികള്‍ക്ക് വേണ്ടി ബീ വണ്‍ എന്ന നല്ല കമ്പനിയെ തര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തുകയായിരുന്നു. അങ്ങനെ രണ്ട് വര്‍ഷം നടന്ന നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഷാജന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലേയ്ക്ക് ചെന്ന് പെടുകയുമായിരുന്നു.
തനിക്ക് തെളിവുകള്‍ നിരത്താന്‍ അവസരം തരാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് യുകെ മലയാളികളുടെ മുന്നില്‍ കള്ള കണ്ണീര്‍ പൊഴിച്ച ഷാജന് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എല്ലാം തന്‍റെ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞ ഷാജന്‍ തന്നെ ക്രിമിനല്‍ കേസ്സിലെ പ്രതികൂല വിധിയില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമേ എന്ന് പറഞ്ഞ് യാചിക്കുന്ന സാഹചര്യമാണ് സ്റ്റാഫോര്‍ഡിലെ കോടതിയില്‍ ഉണ്ടായത്. തുടര്‍ന്നാണ് 35000 പൗണ്ട് നഷ്ടപരിഹാരമായി വാങ്ങി ക്രിമിനല്‍ കേസ് അവസാനിപ്പിക്കാം എന്ന ധാരണയില്‍ എത്തിയത്.
എന്നാല്‍ 35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ ) മൂന്നു മാസത്തിനുള്ളില്‍ സുഭാഷിന് ക്രിമിനല്‍ കേസ്സിലെ നഷ്ടപരിഹാരമായി കൊടുക്കാതിരിക്കുകയോ, സുഭാഷിനോ സാക്ഷികള്‍ക്കോ എതിരായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ന്ന് ഉണ്ടാക്കുകയോ ചെയ്‌താല്‍ ഷാജനെ കാത്തിരിക്കുന്നത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ മനുഷ്യത്വത്തിന്റെ പേരില്‍ ഒഴിവാക്കി കൊടുത്ത ജയില്‍ വാസം എന്ന സമ്മാനമായിരിക്കും.
യുകെ മലയാളികള്‍ക്ക് ഇടയില്‍ ഇത്രയധികം ക്രൂരമായി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി അപമാനിച്ചിട്ടും, താന്‍ ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ ബിസ്സിനസ് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു മലയാളി എന്ന പരിഗണന കൊടുത്ത് ഷാജന് ജെയില്‍ വാസത്തില്‍ നിന്നും ഒഴിവാക്കി കൊടുത്തത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ന മലയാളി അഭിഭാഷകന്റെ ദയ ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ ഷാജന്റെ യുകെയിലെ വിസ റദ്ദാക്കപ്പെടാന്‍ സാധ്യതയുള്ള, ക്രിമിനല്‍ കേസ്സിലെ ഈ ശിക്ഷ ഒഴിവാക്കി കൊടുത്തതില്‍ യുകെ മലയാളി സമൂഹം അസംതൃപ്തരാണ്. നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള ഷാജനോട് സുഭാഷ് കാണിച്ചത് അര്‍ഹിക്കാത്ത ദയ ആണെന്നാണ് യുകെ മലയാളി സമൂഹം കരുതുന്നത്.
എന്തായാലും സുഭാഷിന് 35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ ) മാനനഷ്ടം കൊടുക്കുക എന്ന ഈ ശിക്ഷ ഷാജന്‍ സ്കറിയയ്ക്ക് ലഭിക്കുമ്പോള്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല് ഒരിക്കല്‍ക്കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.
Also Read
സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ്: യുകെയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കടുത്ത നിയമ പോരാട്ടത്തിന് തീരുമാനമായി. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിക്കെതിരെ ലക്ഷങ്ങള്‍ പരസ്യക്കൂലിയായി കൊടുക്കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യുകെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച കേസ്സില്‍ ആണ് ഇന്നലെ വിധി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്കറിയ യുകെയിലെ തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പ്രസിദ്ധീകരിച്ചത്.
ഷാജന്‍ ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. നിരവധി മലയാളികള്‍ക്ക് ഉപകാരപ്രദമായ ഓണ്‍ലൈന്‍ ക്യാഷ് ബാക്ക് സ്കീമാണ് ബീ വണ്‍ കമ്പനി യുകെയില്‍ പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഷാജന്‍ സ്കറിയ ആവശ്യപ്പെട്ട വന്‍ തുക പരസ്യക്കൂലിയായി നല്‍കാന്‍ ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ്ജ് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
താന്‍ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവണ്‍ എന്ന സ്ഥാപനത്തിനെതിരെയും അതിന്‍റെ ഉടമയ്ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെയും തികച്ചും അസത്യമായ വാര്‍ത്തകള്‍ ഷാജന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഷാജന്റെ ശല്യം സഹിക്കാന്‍ വയ്യതായതിനെ തുടര്‍ന്നായിരുന്നു ബീ വണ്‍ കമ്പനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
യുകെ മലയാളികളുടെ സ്വതന്ത്ര ജീവിതത്തിന് കരിനിഴലായി നിരവധി പേര്‍ക്കെതിരെ മുന്‍പും വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ച ഷാജന്‍ എന്നാല്‍ തുടക്കത്തില്‍ ഈ കേസിനെ തികഞ്ഞ ലാഘവത്തില്‍ ആയിരുന്നു കണ്ടത്. താന്‍ വലിയ നിയമപരിജ്ഞാനം ഉള്ളയാള്‍ ആണെന്ന് സ്വയം ധരിക്കുകയും അത് വീരസ്യമായി പറഞ്ഞു നടക്കുകയും ചെയ്തിരുന്ന ഷാജന്‍ കേസില്‍ സമന്‍സ് വന്നപ്പോള്‍ പോലും പുച്ഛത്തോടെയുള്ള പ്രതികരണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും നടത്തിയത്. എനിക്കെതിരെ കേസ്സു കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല എന്ന് പറഞ്ഞ് വ്യാജ വാര്‍ത്തകളിലൂടെ യുകെ മലയാളികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഷാജന്‍റെ ധിക്കാര മനോഭാവത്തിന് കനത്ത തിരിച്ചടിയായി ബീ വണ്‍ കമ്പനി നല്‍കിയ കേസില്‍ ഷാജന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്.
തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്. ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്‍റെ തെറ്റ് സമ്മതിക്കാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായ ഷാജന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആയിരക്കണക്കിന് പൗണ്ട് വീണ്ടും മുടക്കി ഷാജന്‍ സ്റ്റഫോര്‍ഡിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കോടതിയലക്ഷ്യമായി തീരും എന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷാജനെ പിന്നീട് നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു..
ഇന്നലെ അപ്പീല്‍ കോടതിയില്‍ വിറ്റ്നസ്സ് ഹരാസ്മെന്‍റ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോള്‍ ഒടുവില്‍ എന്ത് പിഴയും നല്‍കി മാപ്പ് പറഞ്ഞ് ഒഴിവാകാന്‍ ഷാജന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് നല്‍കാം എന്ന് ഷാജന്‍ കോടതി മുന്‍പാകെ എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് പുറത്ത് വന്നത്.
വിധി പ്രസ്താവം കേട്ട ശേഷം സ്റ്റഫോര്‍ഡ് കോടതിയില്‍ നിന്നും പുറത്ത് വരുന്ന ഷാജന്‍ സ്കറിയ
യുകെയിലെയും നാട്ടിലെയും അനേകം വ്യക്തിക്കള്‍ക്കും , ബിസിനസ്സുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എതിരെ നിരവധി വ്യാജവാര്‍ത്തകളാണ് ഷാജന്‍ സ്കറിയ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്ന ബ്രിട്ടീഷ് മലയാളിയിലൂടെയും, മറുനാടന്‍ മലയാളിയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കാണിച്ച മര്യാദയിലൂടെ ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഷാജന്‍ ഇനിയെങ്കിലും സത്യസന്ധമായ പത്ര പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.
യുകെയിലെ നിരവധി മലയാളികള്‍ക്കെതിരെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തി വിരാജിച്ചിരുന്ന ഷാജന്‍ സ്കറിയയുടെ തനിനിറം പുറത്ത് വരാന്‍ കാരണമായ ഈ കേസില്‍ കൗതുകകരമായ ഒരു വസ്തുത ഇതിനായി ഷാജന്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണ്. താന്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമത്തിനായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷാജന്‍ ചെലവഴിക്കേണ്ടി വന്നത് ഏകദേശം അന്‍പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നിരവധി തവണ ഇതിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ഈ കേസുകള്‍ക്കായി അഞ്ച് വ്യത്യസ്ത സോളിസിറ്റര്‍ സ്ഥാപനങ്ങളെ ഒരേ സമയം നിയോഗിക്കുകയും ചെയ്തിരുന്നു.
കേവലം രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥത മാത്രം കൈമുതലായുണ്ടായിരുന്ന ഷാജന് ഈ പണവും ഇനി കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള പണവും എവിടെ നിന്ന് ലഭിച്ചുവെന്നതാണ് കൗതുകം ഉണര്‍ത്തുന്ന കാര്യം. യുകെയിലെ മലയാളികളെ പല രീതിയിലും വഞ്ചിച്ച് പണമുണ്ടാക്കിയ ചില ബിസിനസ്സുകാരും വ്യക്തികളും ആണ് ഇക്കാര്യത്തില്‍ ഷാജന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്ന കാര്യം ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.
ഇത്തവണ ഷാജന്‍ യുകെയില്‍ എത്തിയത് മുതല്‍ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വിസ തട്ടിപ്പിലൂടെ കോടികള്‍ ഉണ്ടാക്കിയ വോസ്റ്റെക് എന്ന സ്ഥാപനമുടമയായിരുന്നു. ഇവരും മറ്റ് ചില ഇല്ലീഗല്‍ ബിസിനസ്കാരും നടത്തുന്ന നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നതിനുള്ള പ്രതിഫലമാണ് ഷാജന് ഇവര്‍ നല്‍കുന്നത്. ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Also read:
യോര്‍ക്ക്: യുകെകെസിഎ യൂണിറ്റായ യോര്‍ക്ക് ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതില്‍, സെക്രട്ടറിയായി നോബി ജെയിംസ് മണക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റ്: ബിന്ദു ജോബി
ജോ.സെക്രട്ടറി: ദിവ്യ ബിനോയി
ട്രഷറര്‍: ഷാജു തോമസ് കാക്കനാട്ടുകാരമയില്‍
റീജിയണല്‍ കോഓര്‍ഡിനേറ്റര്‍: ബിനോയി കാരണംകോട്ട്
കെസിവൈഎല്‍ കോഓര്‍ഡിനേറ്റര്‍: ജീന മാത്യൂസ്
സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാം തവണയും കിരീടം നിലനിര്‍ത്തി പുരുഷ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ജേതാക്കളായി. സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സിബു, അനീഷ് സഖ്യമാണ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക ശില്‍പയും മിക്‌സഡ് ഡബിള്‍സില്‍ ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്- ആഷ്‌ലിയും ജേതാക്കളായി. ജൂണിയേഴ്‌സില്‍ ബര്‍മിങ്ഹാം യൂണിറ്റിലെ മാനവ് ആന്റ് ജോയല്‍ സഖ്യം വിജയിച്ചു.
മെന്‍ഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ് – തങ്കച്ചനും മൂന്നാം സ്ഥാനം ഗ്ലാസ്‌ഗോ യൂണിറ്റിലെ ലിനു – ഷിബു, നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി – ജോമോന്‍, ലേഡീസ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ലിനുമോള്‍-സ്മിതയും മൂന്നാം സ്ഥാനം ബി സി എന്‍ യൂണിറ്റിലെ സുജ-ബില്‍ലി, നാലാം സ്ഥാനം സ്‌റ്റോണ്‍ ട്രെന്‍ഡ് യൂണിറ്റിലെ ബില്‍സി – എലിസബത്തും നേടി.
മിക്‌സഡ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബര്‍മിങ്ങ്ഹാം യൂണിറ്റിലെ ബാബു – സ്മിതയും, മൂന്നാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ അനീഷ് – വിജിയും, നാലാം സ്ഥാനം സെവണ്‍ യൂണിറ്റിലെ ജിജോ – ഷൈനിയും നേടി.
ജൂണിയേഴ്‌സില്‍ രണ്ടാം സ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ് – അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ വിശാല്‍ – ജോം, നാലാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ ജാന്‍സണ്‍ -റൂവെല്‍ സഖ്യവും നേടി.
പരിപാടികള്‍ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ.സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വല്ലങ്ങി ബൈപാസ് റോഡ് സ്വദേശിനി മാരിയമ്മ(87)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു സംഭവമെന്ന് കരുതുന്നു. മൂന്നു മണിക്ക് തിരിച്ചെത്തിയ പേരമകന്‍ വിഘ്‌നേശ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വീടിനു മുന്നിലെ വാതില്‍ പൂട്ടി പിന്‍വാതില്‍ തുറന്നിട്ടാണ് പതിവായി പുറത്തു പോകാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡുള്‍പ്പെടെയെത്തി വിശദ അന്വേഷണം ഇന്ന് ആരംഭിക്കും.
ടോം മാത്യു
ചീട്ടുകളി പ്രേമികള്‍ക്കായി ഗ്ലാസ്‌ഗോയില്‍ അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്ഗോ റമ്മി ബോയ്‌സ്. ഈ വരുന്ന നവംബര്‍ 17, 18, 19 തിയതികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുകെയില്‍ എമ്പാടുമുള്ള ചീട്ടുകളി പ്രേമികള്‍ക്കൊപ്പം ഇറ്റലി, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുവാന്‍ എത്തുന്നു എന്നതാണ് ഈ വര്‍ഷത്തെ എടുത്ത് പറയാവുന്ന പ്രത്യേകത. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതോടൊപ്പം തന്നെ ഒരു അവധി ആഘോഷം എന്ന രീതിയില്‍ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച 4 മണി മുതല്‍ ഞായറാഴ്ച 6 മണിവരെ താമസവും ഭക്ഷണവും ലഭിക്കുന്നതായിരിക്കും. പ്രധാന മത്സരങ്ങള്‍ ശനിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ മറ്റ് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും അതോടൊപ്പം തന്നെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തഴെ പറയുന്ന രീതിയില്‍ ആയിരിക്കും.
റമ്മി ചാമ്പ്യന്‍ – : £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
റമ്മി ഫസ്റ്റ് റണ്ണര്‍ അപ്പ്: – £251 + ട്രോഫി+ സര്‍ട്ടിഫിക്കറ്റ്.
റമ്മി സെക്കന്റ് റണ്ണര്‍ അപ്പ്:- £ 101 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
ലേലം ചാമ്പ്യന്‍സ് :- £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
ലേലം റണ്ണേഴ്‌സ് അപ്പ് :- £251+ ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
മത്സരാര്‍ത്ഥികള്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതാണ്. മലയാളത്തനിമയുള്ള രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതില്‍ വൈദഗ്ധ്യം ആര്‍ജിച്ച പാചകക്കാരും ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ഈ ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാന്‍ സഹായിച്ച സ്‌പോണ്‍സേഴ്‌സിനോടുള്ള നന്ദിയും കടപ്പാടും ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് അറിയിക്കുന്നു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ണമെന്റ് സംഘാടകരായ ഗ്ലാസ് ഗോ റമ്മി ബോയ്‌സുമായി താഴെ പറയുന്ന നമ്പറുകളില്‍ എത്രയും പെട്ടന്ന് ബന്ധപ്പെടുക.
ബിജു പടിഞ്ഞാറയില്‍:-07846879921
ടോം മാത്യു, കുമ്പിളു മൂട്ടില്‍:-07868756523.
ജി.രാജേഷ്
നവംബര്‍ 12 ഞായറാഴ്ച ബ്രിസ്റ്റോള്‍ സ്റ്റോക്ക് ഗിഫ്‌ഫോര്‍ഡിലെ വൈസ് ക്യാമ്പസില്‍ ഈ വര്‍ഷത്തെ റിഥം ഇന്ത്യ ഫെസ്റ്റിവലിന് തിരി തെളിയും. ഇന്ത്യന്‍ ക്ലാസിക്കല്‍, നൃത്ത സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി 2015 ആരംഭിച്ച റിഥം ഇന്ത്യ ഫെസ്റ്റിവലില്‍ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം പ്രശസ്ത വയലിനിസ്റ്റായ ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്ത് നയിക്കുന്ന ”ബാംഗ്ലൂര്‍ ഡ്രീംസ്” എന്ന ക്ലാസിക്കല്‍ ബാന്‍ഡിന്റെ ലോക പര്യടനത്തിന്റെ ഭാഗമായ പ്രകടനമാണ്. ഇന്ത്യന്‍ മ്യൂസിക്കും വെസ്റ്റേണ്‍ മ്യൂസിക്കും സമന്വയിക്കുന്ന പ്രകടനം ആസ്വദിക്കുവാന്‍ ഒരു സുവര്‍ണ അവസരമാണ്. ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്തിനോടൊപ്പം ശ്രീ. എന്‍. എസ് മഞ്ജുനാഥ് – ഡ്രംസ്, സാന്ദ്രക് സോളമന്‍ – കീ ബോര്‍ഡ്, ഡാഫിന സദേക് – ഡബിള്‍ ബാസ് എന്നിവരും പങ്കെടുക്കും.
ശാസ്ത്രീയ സംഗീതത്തിന്റെ ഈണങ്ങള്‍ മീട്ടി വീണയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ശ്രീമതി ദുര്‍ഗ രാമകൃഷ്ണനും മൃദംഗം ശ്രീ കുംഭകോണം വെങ്കിടേശനും വേദിയിലെത്തും.
അതോടൊപ്പം നൃത്തത്തിന്റെയും സംഗീതത്തിന്റെയും വിസ്മയ പ്രകടനങ്ങളുമായി ബ്രിസ്റ്റോളിലെ നൃത്ത സംഗീത സ്‌കൂളുകളായ ഡോക്ടര്‍ വസുമതി പ്രസാദ് സ്‌കൂള്‍ ഡാന്‍സ് (ഭരതനാട്യം), കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), ശക്തീസ് നര്‍ത്തനാലയ (ഭരതനാട്യം) എന്നിവയോടൊപ്പം ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ് അവതരിപ്പിക്കുന്ന ”ദി സോള്‍ ഓഫ് നേച്ചര്‍- ബ്യൂട്ടി ആന്‍ഡ് ഹാപ്പിനെസ്സ്” എന്ന നൃത്തശില്‍പവും അവതരിപ്പിക്കും.
‘Rhythm Utsav 2017’ – Event of Classical Fusion.
November 12th Sunday ,2:30pm. SGS Wise Campus Audutorium , Stoke Gifford, Bristol . BS348LP
Event will finish by 6:30pm. (Free parking available)
Book your tickets in advance please. Limited Seats available…..
For tickets ,text 07809742051 ( Yogi) or 07448306866 (Sandeep).
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് യുകെ മലയാളികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ കലാമേളകളുടെ തിരക്കില്‍പ്പെട്ടതിനാല്‍ നിരവധി ആളുകള്‍ രചനകള്‍ അയച്ചുതരുവാനുള്ള സമയക്കുറവു സൂചിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രചനകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബര്‍ മുപ്പതിലേക്കു നീട്ടുവാനും യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി തീരുമാനിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി എല്ലാവരും നവംബര്‍ മുപ്പതിന് മുമ്പായി രചനകള്‍ അയച്ചു തരണമെന്ന് യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയാണ്.
ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസ്സില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസ്സില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ലേഖന വിഷയം – ജൂനിയേര്‍സ്
Social Media – A Necessary Evil
(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)
ലേഖന വിഷയം സീനിയേര്‍സ്
Roots of Modern Expatriate Keralites – An Introspection
(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)
കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തെരെഞ്ഞെടുത്ത് രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സര ഇനങ്ങളിലുമുള്ള രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാകരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍, സബ്ജൂനിയര്‍/ജൂനിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണ്ണയം അന്തിമമായിരിക്കും.
സാഹിത്യമത്സരങ്ങള്‍ക്കു അയക്കുന്ന രചനകളില്‍ നിന്നും സമ്മാനാര്‍ഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയില്‍ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക്., കുര്യന്‍ ജോര്‍ജ്, ആശ മാത്യു, അനസുദ്ദീന്‍ അസീസ് എന്നിവര്‍ സാഹിത്യമത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതാണ്.
യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ഇടയിലെ നൈസര്‍ഗികമായ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ് , ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.