Uncategorized

റജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബര്‍ 29ന് ഈസ്റ്റ് ഹാമില്‍ ഉദയ റെസ്റ്റോറന്റില്‍ പാര്‍ട്ടി ഹാളില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവങ്ങള്‍ ചാരിറ്റി വിഭാഗംകണ്‍വീനര്‍ ടോണി ചെറിയാനും ട്രഷറര്‍ ഷാജന്‍ ജോസഫും പങ്കു വെയ്ക്കും.

ആദിവാസി ഊരുകളില്‍ കുട്ടികള്‍ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാന്‍ വിശദമായി സംസാരിക്കുകയും ആ വിഷയത്തില്‍ ചര്‍ച്ചയും നടക്കും. തുടര്‍ന്ന് കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ് ‘ലണ്ടന്‍ മലയാള സാഹിത്യവേദിക്കു യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടര്‍ന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: 07852437505/ 07584074707

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യു.കെ.കെ.സി.എയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളിലെ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്.

പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, ജൂണിയേഴ്സ് എന്നിവ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ട്രെന്‍സ്ഹാം ഹൈസ്‌കൂളില്‍ രാവിലെ 9.30ന് ബാഡ്മിന്റണ്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 29ന് മുന്‍പ് ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീ മെന്‍സ് ഡബിള്‍സ് 20 പൗണ്ട്, മിക്സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ് – 10 പൗണ്ട്, ജൂനിയേഴ്സ് (12 വയസ് മുതല്‍ 15 വരെ) – അഞ്ച് പൗണ്ട്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു. ഏപ്രിൽ മാസത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുകയാണ് രാജ ദമ്പതികൾ. പ്രിൻസ് വില്യത്തിൻറെയും പ്രിൻസസ് കേറ്റിൻറെയും മൂന്നാമത്തെ കുട്ടിയെയാണ് വരവേൽക്കാൻ രാജകുടുംബം ഒരുങ്ങുന്നത്. ജനിക്കാനിരിക്കുന്നത് രാജകുമാരനോ അതോ  രാജകുമാരിയോ  എന്ന ആകാംഷയിലാണ് ബ്രിട്ടീഷ് ജനത. രാജകിരീടത്തിന്റെ അവകാശികളിൽ അഞ്ചാം സ്ഥാനമാണ് ജനിക്കുന്ന കുഞ്ഞിന്.

പ്രിൻസ് ജോർജിന് നാലും പ്രിൻസസ് ഷാർലറ്റിന് രണ്ടും വയസാണ് പ്രായം. പ്രിൻസ് ചാൾസ്, പ്രിൻസ് വില്യം, പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലറ്റ് എന്നിവരാണ് നിലവിൽ രാജ കിരീടത്തിന് അവകാശമുള്ളവർ. പുതിയ അവകാശിയുടെ വരവോടെ പ്രിൻസ് ഹാരിയുടെ സ്ഥാനം ആറാമതായി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് പുതിയ അവകാശിയ്ക്ക് ജന്മം നല്കുക. കെൻസിംഗ്ടൺ പാലസ് ഒദ്യോഗികമായി കുഞ്ഞ് ജനിക്കുന്ന മാസം പുറത്തു വിട്ടെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല.

വില്യമിന്റെയും കേറ്റിന്റെയും ഏഴാം വിവാഹ വാർഷികം ഏപ്രിൽ 29നാണ്. ക്വീൻ എലിസബത്തിന് ഏപ്രിൽ 21 ന് 92 മത്  പിറന്നാളാണ്. സെൻറ് ജോർജസ് ഡേ ഏപ്രിൽ 23 നാണ്.  2018 ഏപ്രിൽ രാജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാകും. കേറ്റ് രാജകുമാരി പ്രിൻസ് വില്യത്തിനൊപ്പം പാഡിംഗ്ടണിൽ നടന്ന ഒരു ചാരിറ്റി ഇവൻറിൽ തിങ്കളാഴ്ച പങ്കെടുത്തു.

ന്യൂസ് ഡെസ്ക്

ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. ഇതു വരെ മൂന്നു പേർ മരിച്ചു. 80 മൈൽ സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.  യുകെയിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും  മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈവേകളിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതിനാൽ യുകെയുടെ പല ഭാഗങ്ങളിലും ആകാശം ചുവപ്പ് നിറമായി മാറി. അയർലണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. നാളെയും സ്കൂളുകൾക്ക് അയർലണ്ട് എഡ്യൂക്കേഷൻ മിനിസ്റ്റർ അവധി നല്കിയിരിക്കുകയാണ്.

ന്യൂസ് ടെസ്ക്

സ്കൂളിലെ കുട്ടികൾക്കായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലിന്റെ ബോട്ടിലുകളിൽ ക്ലീനിംഗിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ നിറച്ചു. സഫോൾക്കിലെ ലെയ്ക്കൻ ഹീത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളിൽ ആണ് സംഭവം നടന്നത്. പാല് മാറ്റി ദ്രാവകം നിറച്ചത് സ്റ്റാഫ് കണ്ടെത്തിയതിനാൽ ആർക്കും ഇതു കഴിച്ച് അപകടമുണ്ടായില്ല. സംശയാസ്പദമായ രീതിയിൽ രണ്ട് മിൽക്ക് ബോട്ടിലുകൾ ഫ്രിഡ്ജിൽ കണ്ടതിനെത്തുടർന്ന് സ്റ്റാഫ് പരിശോധന നടത്തുകയായിരുന്നു.
ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെയാണ് ഇവ കണ്ടെടുത്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തെ തുടർന്ന് ക്ലാസ് റൂമുകളിൽ ഉള്ള ഫ്രിഡ്ജുകൾ ലോക്ക് ചെയ്യാനാരംഭിച്ചു. ദിവസേന മിച്ചം വരുന്ന സീലില്ലാത്ത പ്രോടക്സ് ഉള്ള ബോട്ടിലുകൾ അന്നന്നു തന്നെ നശിപ്പിച്ചു കളയാൻ സ്കൂൾ അധികൃതർ നടപടികൾ തുടങ്ങി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഫോൾക്ക് കൗൺസിൽ അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.

അങ്കമാലി: വോകിംഗ് കാരുണ്യയുടെ അറുപത്തൊന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ച് രൂപ ദേവസിക്ക് കൈമാറി. വോകിംഗ് കാരുണ്യയ്ക്ക് വേണ്ടി അമലാപുരം പള്ളി വികാരി ഫാദര്‍ തരിയന്‍ ഞാളിയത്ത് അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ച് രൂപയുടെ ചെക്ക് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ലിസ്സി ഫ്രാന്‍സിസ്, വര്‍ക്കി, ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്ക്കൊണ്ടിരുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘാതം കൂടി ഏല്‍പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങാവുന്നതിലുമധികമായിരുന്നു.

ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആര്‍സിസിയിലെ ചികിത്സകളുടെ ഫലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ് ദേവസിക്ക് സ്വന്തമായിയുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.

യുകെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ ദേവസിയെക്കുറിച്ച് അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തൊന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നിസീമമായ നന്ദി അറിയിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

റജി നന്തികാട്ട്

കേരള രാഷ്ട്രീയരംഗത്തും കലാസാംസ്‌കാരിക രംഗത്തും മിന്നിത്തിളങ്ങുന്ന പല പ്രശസ്തരായ വ്യക്തികളെയും സമ്മാനിച്ച പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയവര്‍ ലണ്ടനിലെ എന്‍ഫീല്‍ഡില്‍ 2017 ഒക്ടോബര്‍ 22ാ-ാം തിയതി ഒത്തുചേരുന്നു. രാവിലെ 10 മണി മുതല്‍ എന്‍ഫീല്‍ഡില്‍ ഹെര്‍ട്ഫോഡ് റോഡില്‍ ധര്‍മ്മാ സെന്റര്‍ ഹാളിലാണ് പാലാസംഗമം. തങ്ങള്‍ പിന്‍പറ്റുന്ന പ്രൗഢഗംഭീരമായ സംസ്‌കാരത്തെയും അതിന്റെ മഹത്വത്തെപ്പറ്റിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

പാലാ സംഗമത്തിന് നിറപ്പകിട്ടേകാന്‍ നിരവധി കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. പാലായുടെ വികസനത്തില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. പാലായിലും അതിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയിട്ടുള്ള എല്ലാവരെയും പാലാ സംഗമത്തിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സാബു എന്‍ഫീല്‍ഡ് – 07904990087, സാം എന്‍ഫീല്‍ഡ് – 07846365521, ബിനോയി ബാസില്‍ഡണ്‍ – 07912626500 ജോബി ഡെര്‍ബി – 07886311729, ബോബി ഗ്രേറ്റ് യാര്‍മൗത് – 07886999246, ബെന്നി കേംബ്രിഡ്ജ് – 07735406871

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Dharma Centre Hall, 442 – 446 Hertford Road
Enfield, Grater London, EN3 5 QH

ന്യൂസ് ഡെസ്ക്

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിൻറെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഫിനാൻസ് സെക്രട്ടറിയുടെ വേക്കൻസിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഫിനാൻസ് സെക്രട്ടറിയുടെ ശമ്പളം £18,000 മുതൽ £24,000 വരെ ആണ്. ജോലിയിലെ പ്രവൃത്തി പരിചയമനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.ആഴ്ചയിൽ 30 മുതൽ 37.5 മണിക്കൂർ ജോലി ചെയ്യണം.  യുകെയിൽ ജോലി ചെയ്യാൻ ഹോം ഓഫീസിൻറെ അനുമതിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. രൂപതയുടെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഫിനാൻസ് സെക്രട്ടറി ആയിരിക്കും. കരിക്കുലം വിറ്റെയുടെ ഷോർട്ട് ലിസ്റ്റിംഗിനു ശേഷം നടക്കുന്ന ഇന്റർവ്യൂവിലൂടെയാണ് ഫിനാൻസ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

Finance Secretary-Job-Description

ബുക്ക് കീപ്പിംഗ്, അക്കൗണ്ട്സ്, വാർഷിക കണക്കെടുപ്പ്, ഡൊണേഷൻ മാനേജ്‌മെന്റ്, ഗിഫ്റ്റ് എയിഡ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നിവ സെക്രട്ടറിയുടെ ചുമതല ആയിരിക്കും. അക്കൗണ്ടൻസിയിൽ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും നല്ല കമ്മ്യൂണിക്കേഷൻ പരിചയവും ഉദ്യോഗാർത്ഥിക്ക്  വേണം. ശമ്പളത്തിനു പുറമേ ബാങ്ക് അവധികൾ ഉൾപ്പെടെ 28 ദിവസം അവധിയും ലഭിക്കും.  എപ്പാർക്കിയുടെ ഫിനാൻസ് ഓഫീസർക്ക് ആയിരിക്കും ഫിനാൻസ് സെക്രട്ടറി റിപ്പോർട്ട് ചെയ്യുക. രൂപതായുടെ പ്രസ്റ്റൺ ആസ്ഥാനത്തായിരിക്കും ജോലി ചെയ്യേണ്ടത്. ഇന്റർവ്യൂവിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് റഫറൻസ് ആൻഡ് DBS ചെക്കിനുശേഷം നിയമനം നല്കും. അപേക്ഷിക്കാനുള്ള അവസാന തിയതി November 11 ആണ്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിലിൽ CV അയയ്ക്കേണ്ടതാണ്. പോസ്റ്റൽ ആപ്ളിക്കേഷൻ അയയ്ക്കുന്നവർ താഴെപ്പറയുന്ന അഡ്രസ് ഉപയോഗിക്കണം.

Finance Officer, St. Ignatius Presbytery, St. Ignatius Square, Preston, PR1 1TT

2016 ജൂലൈ 16നാണ് യുകെയിൽ സീറോ മലബാർ എപ്പാർക്കി നിലവിൽ വന്നത്. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു. വികാരി ജനറാൾമാരുടെ നേതൃത്വത്തിൽ യുകെയിലെങ്ങുമുള്ള പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്. 140 ഓളം കുർബാന സെൻററുകൾ സീറോ മലബാർ സഭയ്ക്ക് കീഴിലുണ്ട്. ചാരിറ്റി കമ്മിഷനു കീഴിൽ ചാരിറ്റിയായി എപ്പാർക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് മെഡിക്കൽ വിദഗ്ദർ ആവശ്യപ്പെട്ടു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേയുള്ള നിർദ്ദേശം. ഇപ്പോഴത്തെ നിരക്കിൽ ഇൻഫെക്ഷനുകൾ വർദ്ധിച്ചാൽ 2050 കളിൽ വർഷവും ഒരു മില്യണിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 700,000ൽ അധികം ആളുകൾ നിലവിൽ മരുന്നിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ മൂലം മരണമടയുന്നുണ്ട്.

ചെറിയ ജലദോഷത്തിനും പനിയ്ക്കും ആൻറിബയോട്ടിക്കുകളിലൂടെ നിയന്ത്രണം വരുത്താൻ ശ്രമിക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്നാണ് മുതിർന്ന ഡോക്ടർ അഭിപ്രായപ്പെടുന്നത്. ജി.പി മരുന്നുകൾ എഴുതി നൽകാതിരുന്നാൽ അവർ നിരുത്തരവാദിത്വപരമായി ആണ് ചികിത്സിക്കുന്നത് എന്ന മനോഭാവം മാറേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ഡെയിം സാലി ഡേവിസ് പറഞ്ഞു. അമിതമായി ആൻറി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതു വഴി മരുന്നുകളെ ചെറുക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മോഡേൺ മെഡിസിന്റെ അന്ത്യം കുറിക്കുമെന്ന് നിലവിലെ പഠനങ്ങളുടെ രീതി തെളിയിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രഫസർ സാലി പറയുന്നു. സൂപ്പർ ഡ്രഗ്സിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും റിസർച്ചിനുമായി 2.75 മില്യൻ പൗണ്ട് ചെലവിലുള്ള പ്രോജക്ട് യുകെയിൽ ഉടൻ ആരംഭിക്കും.

ഇൻഫെക്ഷനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ അഭാവം സിസേറിയൻ, ഹിപ്പ് റീപ്ലേസ്മെൻറ്, ക്യാൻസർ ട്രീറ്റ്മെന്റ് എന്നിവയെ  ദോഷകരമായി ബാധിക്കും. യുകെയിൽ നല്കപ്പെടുന്ന 25 ശതമാനം ആന്റിബയോട്ടിക്കും അനാവശ്യമായി നല്കപ്പെടുന്നതാണ് എന്നാണ് പഠനം തെളിയിക്കുന്നത്.

ന്യൂ ജെൻ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലൂടെ മാത്രമായി മാറുന്നുവോ, ലൈക്കിലൂടെ ഓടുന്ന കൂട്ടുകെട്ടുകൾക്ക് നന്മനഷ്ടപെടുന്നുവോ ?

ബിജോ തോമസ് അടവിച്ചിറ എഴുതുന്നു ……

കാലത്തിന്റെ മാറ്റത്തിൽ ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് ഓർത്തിരിക്കാൻ ഒരുപിടി നല്ല നാളുകളായി മാറുന്നു . കാലഘട്ടത്തിനു അനുസരിച്ചുള്ള  മാറ്റങ്ങൾ പ്രകൃതിയെ ചൂഷണ ചെയ്യുന്നതുപോലെ , ശാസ്ത്രത്തിന്റെ വളർച്ച പുതു തലമുറയെ ഒരു കൈ വിരലിൽ ലൈക്കുകളുടെയും മെസ്സേജുകളുടെയും ലോകത്തു ഒതുക്കി നിർത്തുന്നു. ഒരു പരിധിവരെ മാത്രം ആവശ്യമുള്ള ന്യൂ ജെൻ കൂട്ടായ്മയായ വാട്ട്സ് അപ്പ് , ഫേസ് ബുക്കും ഒതുക്കിയിടുന്നത് പുതിയ തലമുറയുടെ നല്ലൊരു നാളെയെ ആണ്.  അപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കും അതുകൊണ്ട് എന്താണ് എന്ന് ? എല്ലാം ആവിശ്യം ആണ് ആവിശ്യത്തിന് മാത്രം എന്ന് ഉള്ളൂ !!! അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു കൈ വിരലിന്റെ തുമ്പിൽ കൊണ്ട് വരുന്ന സോഷ്യൽ മീഡിയ സൗഹൃദം നല്ലത് തന്നെ, പക്ഷെ അത് പരിധി വിടുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ നല്ല നാളുകളുടെ കുട്ടുകെട്ടുകളുടെ ആ ഓർമ്മകൾ ആയിരിക്കും !

കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർമ്മകളുടെ രേഖകളാണ്. വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയുന്ന ഭൂതകാലം …… കാലം അതിന്റെ വഴികൾ  പിന്നീടുപ്പോഴും ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും.

എന്റെ ചെറുപ്പകാലത്തെ കൂട്ടുകെട്ടുകൾ ജാതി മത വര്ഗിയതകൾക്കു അതീതം ആയിരുന്നു, തൊടിയിൽ കളിച്ചു നടന്ന പ്രായം തൊട്ടു ജീവിത പങ്കാളിയെ ചേർത്ത് വയ്ക്കുന്ന കാലം വരെ അത് ഞാൻ തുടർന്നു. ഇന്ന് കാലം മാറി തൊട്ടതിനും ഇല്ലാത്തതിനും സോഷ്യൽ മീഡിയ വഴി ജാതിയുടെയും മതത്തിന്റെയും പിന്നെ മറ്റുപലതിന്റെയും  പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു കൂട്ടുകെട്ടുകൾ അളന്നു നിർത്തി ഒരു രേഖ വരക്കുന്നു.  ആ കാലങ്ങളിൽ സഹൃദം ഇങ്ങനെ അല്ലായിരുന്നു . എന്റെ ചെറുപ്പകാലം ഒരു ഗ്രാമത്തിൽ ആയിരുന്നു എന്നും  ഓർത്തിരിക്കാൻ ഒരു പിടി നല്ല നാളുകൾ തന്ന ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടികൊണ്ടു പോകാം !!!

മഴക്കാല ഓർമ്മകളോടെ തുടങ്ങാം …. ഒരു മഴക്കാലത്തോടെ ആണല്ലോ സ്കൂൾ തുറക്കലും അന്നത്തെ കുട്ടികാലത്തെ പ്രധാന വിനോദം ചൂണ്ട ഇട്ടു മീൻ പിടിത്തം ആണ്. ക്ലാസ് വിട്ടു വന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് അടുത്തുള്ള തോടുകളിൽ മീൻപിടുത്തമാണ് അതും ഒരുമിച്ചു ഒരു കൂടയിൽ ഈർക്കിൽ കോർത്ത്….   ഒരു ആറുമണിയോട് കൂടി മീൻ പിടുത്തം നിർത്തി വീതം വയ്ക്കും പിന്നെ തോട്ടിലെ  കുളിയാണ്… കന്നിനെ കയം കാണിച്ചതു പോലെ തോട്ടിലെ ചെളിമുഴുവൻ അടിച്ചു തകർത്തു. വെള്ളം കോരനും അലക്കാനും വരുന്ന അമ്മമാരുടെയും , ചേച്ചിമാരുടെയും വായിലെ വഴക്കു മുഴുവൻ കേട്ട് അതെങ്ങനെ നീളും.

സ്കൂൾ അവധി ദിനങ്ങളിൽ മീൻ പിടുത്തതിനൊപ്പം ചില കളികളും കാണും അതിൽ പ്രധാന കളികൾ ചിലത് ഇങ്ങനെ .. സിഹാർട്ട് പാക്കറ്റ് കളക്ടര് ചെയ്തു വെക്കും പിന്നീട് അതിനു ഒരു വിലയിടും, വിൽസ്, സിസ്സർ പിന്നെ മൾബറോ അങ്ങനെ !!! അത് ഒരു കളത്തിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കും എന്നിട്ട് കുറച്ചു അകലെ നിന്ന് ചെരുപ്പുകൊണ്ട് അതിനെ ലക്ഷ്യമാക്കി എറിയും കളത്തിനു പുറത്തു വീഴുന്നത് എറിയുന്ന ആൾക്ക് എടുക്കാം, പിന്നെ ഉള്ള ഒരു പ്രധാന കളി വട്ടു കളി ആണ് …. തലക്ക് വട്ടു അല്ല ഓഹ് ഗോലി ഗോലി … അതുകൊണ്ടു പലതരം കളികൾ ഉണ്ട് കേട്ടോ ‘മൂപ്പച്ച’ ഏറ്റവും dangerous കളി അതാണ്. മൂന്ന് കുഴി കുഴിച്ചുള്ള കളിയിൽ തോൽക്കുന്ന ആൾ കൈ മടക്കി നിലത്തു വച്ച് കൈ മൊട്ടക്കിട്ടു ഗോലി കൊണ്ട് ജയിക്കുന്ന ആളുടെ കൈയിൽ നിന്നും അടിവാങ്ങണം, രസകരമായ ഓർമ്മകൾ പലരും ചേട്ടൻമാരുടെ അടികൊണ്ടു കരഞ്ഞിട്ടുണ്ട് ഞാനും. വർഷങ്ങളോളം കുട്ടുകാർ ഈ ഒറ്റ കളി കാരണം പിണങ്ങിയും ഇരുന്നിട്ടുണ്ട് ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരു തമാശ !!! പിന്നെ ഉരുട്ടു ഒറ്റ തുടങ്ങിയ കളികളും…..  പഠിത്തത്തോടൊപ്പം അങ്ങനെ പോകും എല്ലാ ദിവസങ്ങളും

ഓർമകളിലെ ഓണം വിളിക്കുന്നു പിന്നെയും….

ഓണകാലമായ പിന്നെ ബഹു രസമാണ് കളികൾ കൂടും അവധിക്കു എന്റെ മൂന്ന് കുഞ്ഞു അനിയൻമാരുമായി പേരമ്മയുടെ വീട്ടിലേക്ക്. അവിടെ ചേച്ചിയും ചേട്ടനും ഉണ്ട്. അവിടെ പോയാൽ ടേപ്‌റെക്കോഡിൽ പാട്ടുകൾ കേൾക്കാം ….. പിന്നെ ഓണത്തിന്റെ ദിവസങ്ങൾ അടുക്കുമ്പോൾ രാത്രിയിൽ രാവെളുക്കുവോളം ഓരോ ഒരോ കളികളാണ് തുമ്പി തുള്ളൽ, കബഡി, പഴുക്കാ, കുലുക്കി കുത്തു പിന്നെയും പേര് മറന്നു പോയ പലകളികളും, ഇന്നത്തെ പോലെ അന്ന് ടി വി യും ചാനലുകളും അധികം ആർക്കും ഇല്ലാത്തതുകൊണ്ട്, സകല ആളുകളുടെയും കൂട്ടായ മത്സരങ്ങൾ ആയിരുന്നു . എന്റെ സ്കൂൾ കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇതായിരുന്നു  എല്ലാം മധുരമുള്ള ഓർമ്മകൾ

Image result for kerala thumpi thullal onakaili

        തുമ്പി തുള്ളൽ 

കുറച്ചു കൂടി വളർന്നപ്പോൾ കാര്യങ്ങൾ മാറി ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ടിവി മേടിക്കുന്നത് സ്കൂൾ വിട്ടു വരും വഴി വഴിയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു നിന്റെ വീട്ടിൽ ആന്റിന ഫിറ്റ് ചെയുന്നത് കണ്ടു എന്ന് പിന്നെ ഒരു ഒന്നര കിലോമീറ്റര് ഞാൻ ഇങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് ഇന്നും അറിയില്ല. ഈ തലമുറയിൽ  ജീവിക്കുന്ന ഒരു അഞ്ചാം ക്ലാസുകാരന് ഇത് ഒരു അത്ഭുതമായി തോന്നില്ലാരിക്കാം കാരണം LKG  പഠിക്കുന്ന കുട്ടിക്ക് വരെ ടാബ് ഫോൺ ഉള്ള കാലം ആണ് ഇന്ന്.  അന്ന് പക്ഷെ  പിന്നെ ദൂരദർശൻ മാത്രമുള്ള ഒരു ലോകത്തു ടിവി കാഴ്ചകൾ വല്ലപ്പോഴും വരുന്ന ഞായറാഴ്ച മലയാളം സിനിമ കാണാൻ അന്ന് വീട്ടിൽ തിയറ്ററിലെ പോലെ ആളായിരുന്നു. ടിവിയോടൊപ്പം ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു കളികൂടി കടന്നു വന്നു ക്രിക്കറ്റ് പിന്നെ അത് മാത്രമായി ഞങ്ങളുടെ കളി, റോഡിലും കൃഷി കഴിഞ്ഞ പാടത്തു, പഞ്ചായത്തു പറമ്പിലും ആയി ക്രിക്കറ്റ് മാത്രം തലയ്ക്കു പിടിച്ചു സ്കൂളിലും പഠിത്തത്തിനും ഇടയിലും ക്രിക്കറ്റ് കളിയും ക്രിക്കറ്റ് കാഴ്ചകളുമായി പറന്നു നടന്നു.

എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എത്തിപ്പെട്ടത് ആകട്ടെ  പുതിയ ഒരു ലോകത്തും അതും  പ്രസിദ്ധമായ ചങ്ങനാശേരി  എസ് ബി കോളേജ് എന്ന കലാലയ മടിത്തട്ടിൽ. ഇന്നത്തെ തലമുറയ്ക്ക് കാലഹരണപ്പെട്ടു നഷ്ടപ്പെട്ടും തിരനഷ്ടവും ആയ ഒരു കോഴ്സ് പി ഡിഗ്രി കാലഘട്ടം സ്കൂൾ ജീവിതത്തിന്റെ പേടിപ്പെടുത്തുന്ന ക്ലാസ്സിൽ നിന്നും ആരും ചോദിക്കാനും നിർബന്ധിച്ചു ക്ലാസ്സിൽ ഇരുത്താനും ഇല്ലാത്ത കാലം പിന്നെ പറയണോ കഥ…. അടിച്ചു പൊളിച്ചു സിനിമ തിയേറ്ററും, പാർക്കും, ബസ്ഡേയും, കണ്ണുകൾ കൊണ്ടുള്ള പ്രണയവും, പ്രണയ ഹംസങ്ങളായും, ജീവിതത്തിലെ എന്നെ വരെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ…. ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ  വിധി  ഇങ്ങനെ മാറും എന്നറിയുന്ന പ്രായം… അവിടെ തോൽക്കാതിരിക്കാൻ ശ്രമിക്കാം….

അവിടെയും ഓർത്തിരിക്കാൻ ഏറ്റവും നല്ല നിമിഷങ്ങൾ തന്നത്    സ്റുഡൻസിനു മാത്രം യാത്ര ചെയ്യാനുള്ള ആ കെഎസ്ആർടിസി ബസും കോളേജ് ഗ്രൗണ്ടും ആർട്സ് ബിൽഡിങ്ങും ആണ്. തകർക്കുകയായിരുന്നു ജീവിതം ഒരുക്കലും മറക്കാത്ത, ഇപ്പോളും ഓർക്കുമ്പോൾ  ഇന്നും കണ്ണിലൂടെ ഒരു നേർത്ത ഈറൻ അണിയിച്ചു ഓർമ്മപ്പെടുത്തുന്ന സന്തോഷകരമായ നിമിഷങ്ങൾ, അവസാനം കുട്ടുകാരെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയ നിമിഷങ്ങൾ വരെ മനസിലൂടെ കടന്നു പോയിപിന്നീട്  ലൈഫിന്റ വിധി നിർണ്ണയിക്കുന്ന  കോഴ്സുകളുടെ ലോകത്തെ മാറിയെങ്കിലും കുട്ടുകാരെ കൂടെ കുട്ടി തന്നെ മുന്നോട്ടു പോയത് പിന്നീടുള്ള വിനോദം അവധി ദിവസങ്ങളിൽ മാത്രം ആയി, അവധി ദിവസം ഒത്തുകൂടും വർത്തമാനം പറയും പരസ്പരം കളിയാക്കും കൌണ്ടർ ഒരു ലോകം. ഇപ്പോളും അത് ഉണ്ട് പക്ഷെ പേര് മാറി ട്രോൾ എന്നായി എന്ന് മാത്രം. ചിലർ കുട്ടുകാർ ഞങ്ങൾക്ക് മുൻപേ പഠനം മതിയാക്കി അപ്പോൾ ജോലിയിൽ പ്രവേശിച്ചിരുന്നു. ശനി ആഴ്ചകളിൽ അവർ വരുന്നതും കാത്തു നേരം ഇരുട്ടിയും ഇരിക്കും വന്നാൽ    അവരെ  തട്ടുകടയിൽ കൊണ്ട് പോയി ദോശ വാങ്ങിപ്പിക്കും . പാവം ഇപ്പോൾ ഓർക്കുമ്പോൾ എത്രനാൾ അവന്മാരെ അങ്ങനെ പറ്റിച്ചു . പിന്നീട് ഞങ്ങളുടെ ഗ്രാമത്തെ മാറ്റി മറിച്ച ഒരു സംഭവം ആയിരുന്നു ക്യൂസറ്റിന്റെ കോളേജ് ഞങ്ങളുടെ നാട്ടിലേക്കു വന്നത്

2002 ൽ  ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫഷണൽ കോളേജ് ഞങ്ങളുടെ ഗ്രാമത്തിന്റെ മുഖഛായയെയും അതോടൊപ്പം ഞങ്ങളുടെ സൗഹൃദങ്ങളെയും മാറ്റി മറിച്ചു.  പുതിയ കൂട്ടുകാരായി. ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളിൽ ഉള്ള കൗമാരക്കാർ, കൂടെ ഈ നാട്ടുകാർ കുറച്ചു ഹിന്ദിയും പഠിച്ചു. ജോലിക്കും പഠിത്തത്തിനും ഇടയിൽ നാട്ടിലുള്ള ഞങ്ങൾ സുഹൃത്തുക്കൾ പിന്നീട് സമയങ്ങളിൽ ഒത്തുകൂടുന്നു കേരളത്തിലെ പലദേശങ്ങളിനിന്നും ഇവിടെ വന്നു പഠിക്കുന്ന വിദ്ധാർത്ഥികളുടെ ഹോസ്റ്റൽ, ഹോം സ്റ്റേകളിലാക്കി,  അവരിൽ പലരും ഞങ്ങളുടെ വീടുകളിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ കലാപരിപാടികൾക്കും അവരും ഒപ്പം കൂടി. ഞങ്ങളുടെ പെങ്ങമ്മാരുടെ കല്യാണത്തലേന്നു സഹായിക്കുന്നത് മുതൽ എല്ലാ ആഘോഷങ്ങളിലും അവരും ഞങ്ങൾക്കൊപ്പം കൂടി. അവരുടെ താമസസ്ഥലങ്ങൾ ഞങ്ങൾ ഉത്സവപ്പറമ്പുകൾ ആക്കി. കോളേജ് ജീവിതം കഴിഞ്ഞു അവർ തിരിച്ചു പോകുമ്പോൾ ഞങ്ങളോടൊപ്പം അവരിൽ പലരും കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.

പിന്നെയും ഞങ്ങൾ കൂട്ടുക്കാർ മാത്രം തനിച്ചായി എന്നും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള ആൾ താമസമില്ലാതെ ഒരു ബംഗ്ളാവിന്റെ ഒരു മതിലിൽ ഒത്തുകൂടുമായിരുന്നു വര്ഷങ്ങളോളം ഞങ്ങളെ പിന്തുടർന്ന് പോന്ന ഒരു ആചാരം  ഒരു 20 ഓളം ചെറുപ്പക്കാർ ഒത്തുകൂടി പിന്നെ എന്തായിരിക്കും ഇരിപ്പും, വർത്തമാനം പറച്ചിലും ഷാപ്പിൽ പോകും പിന്നെ നടൻ പാട്ടും …….  പ്രായം കുടുതോറും എല്ലാം കഴിഞ്ഞു വർഷങ്ങൾ പോയതറിയാതെ… ഓർക്കുമ്പോൾ മനസിനെ വല്ലാതെ ആ ഓർമ്മകൾ വേദനിപ്പിക്കുന്നു അതെ നിങ്ങളിൽ പലര്ക്കും കിട്ടാത്ത ഇനി വരുന്ന ഒരു തലമുറക്ക് സിനിമയിൽ മാത്രം കാണുന്ന ഒരു കഥയായി മാത്രം കാണാൻ കഴിയുന്ന യഥാർത്ഥ ജീവിതം…..കാലങ്ങൾ മാറുകയാണ് കാലങ്ങൾക്കൊപ്പം സൗഹൃദങ്ങളും വരും തലമുറയുടെ സൗഹൃദ സങ്കൽപ്പങ്ങൾ നമ്മുക്കോ നമ്മുടെ അന്നത്തെ കൂട്ടുകെട്ടുകൾ ഇവർക്കോ ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലായിരിക്കും, പക്ഷെ മൊബൈൽ ഫോണുകളും, ഇന്റെനെറ്റും ഇല്ലായിരുന്ന കാലത്തെ കുട്ടുകെട്ടുകൾക്കു ആർദ്രമായ ഹൃദയത്തിൽ എന്നും മഞ്ഞുകോരിയിടുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു അത് എന്തെന്ന് എനിക്കും അറിയില്ല പക്ഷെ ഒന്ന് മാത്രം പറയാം

ഒരിക്കൽ മാത്രം സന്തോഷിപ്പിക്കുകയും പിന്നീടുള്ള ഓർമ്മകളിൽ മനസിനെ നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓർമ്മകളാണ് സൗഹൃദം……

നിങ്ങളുടെ ഓർമ്മകൾ മഞ്ഞുതുള്ളിപോലെ  പെയ്യുകയാണ് . ഓർമ്മകൾ മറവിയിലേക്കു വിസ്മരിക്കപ്പെടുന്നതിനു മുൻപ് ഓർക്കുക ഓർമ്മകളെ !!!

RECENT POSTS
Copyright © . All rights reserved