ബിബിന്‍ ഏബ്രഹാം
സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മറ്റു മലയാളി അസോസിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമാകുന്നതു അതിന്റെ പ്രവര്‍ത്തനമേഖലയുടെ സവിശേഷ കള്‍ കൊണ്ടു തന്നെയാണ്. 2017-2018 പ്രവര്‍ത്തനകമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹൃദയ നടത്തുന്ന നിരവധി ജനകീയ പ്രോഗ്രാമുകളില്‍ ഒന്നാണ് സഹൃദയയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ”മുകുളങ്ങള്‍” എന്ന ആശയം.
യു.കെയില്‍ കുടിയേറിയവരും, ഇവിടെ ജനിച്ചു വളര്‍ന്നവരുമായ നമ്മുടെ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ ബൗദ്ധികമായ വികസനത്തിനും ഒപ്പം പ്രകൃതിയെ അറിഞ്ഞ് മണ്ണിനെ സ്നേഹിച്ചു മലയാളിയുടെ നന്മ കൈവിടാതെ ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകളുമായി വരും കാലത്തില്‍ നമ്മുടെ ഭാഷയും പാരമ്പര്യവും നെഞ്ചോടു ചേര്‍ത്ത് നമ്മുടെ നാടിന്റെ നല്ല സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് വളരാന്‍ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യബോധത്തോടെ സഹൃദയ തുടക്കം കുറിച്ച സ്വപ്ന പദ്ധതി ആയ മുകുളങ്ങള്‍ ഇന്ന് ഒരോ അംഗങ്ങളും ഹൃദയത്തില്‍ ഏറ്റെടുത്തിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
മുകുളങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ മാസം 25ന് മലയാള സിനിമയിലെ പ്രിയപ്പെട്ട റൊമാന്റിക് ഹീറോയും ഒരു കാലത്തെ കാല്പനിക യൗവനങ്ങളുടെ നിറവും രൂപവുമായിരുന്ന നടന്‍ ശങ്കര്‍ നിര്‍വഹിച്ചിരുന്നു. മുകുളങ്ങളുടെ പ്രധാനലക്ഷ്യ ആശയങ്ങളില്‍ ഒന്നാണ് നമ്മുടെ കുട്ടികളെ മലയാളം എഴുതുവാനും പറയുവാനും പഠിപ്പിക്കുവാന്‍ വേണ്ടി ഒരു കൃത്യമായ വേദി ഉണ്ടാക്കുകയെന്നത്. ഇതിന്റെ ഭാഗമായി സഹൃദയ കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തുകയും അവരുടെ നിര്‍ദേശപ്രകാരം സഹൃദയുടെ മലയാളം ക്ലാസ്സുകള്‍ ജൂലൈ 30 ഞായാറാഴ്ച്ച തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത ഏവരെയും അറിയിക്കുകയാണ്.
മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനും കേരള സംസ്‌കാരം പരിചയിക്കുന്നതിനുമായി കേരളാ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷന്‍. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മലയാള മിഷന്റെ മുദ്രാവാക്യത്തിനു കൈകോര്‍ത്തു തുടക്കം കുറിക്കുന്ന ഈ പദ്ധതിയില്‍ ഏകദേശം അറുപതോളം കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. യു.കെയില്‍ മലയാളം മിഷനുമായി ഔദ്യോഗികമായി കൈകോര്‍ക്കുന്ന ആദ്യ അസോസിയേഷന്‍ എന്ന ഖ്യാതിയും സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്.
മലയാളം മിഷന്റെ നിര്‍ദേശാനുസരണം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് ക്ലാസ്സുകള്‍ നയിക്കുന്നതിനായി അധ്യാപകരും, ക്ലാസ് റൂമുകളും തയ്യാറായി കഴിഞ്ഞു. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് ”കണിക്കൊന്ന” ”സൂര്യകാന്തി” എന്നീ കോഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് സ്വാഭാവികമായ മലയാള ഭാഷാപഠനം അനായാസമായി സാധ്യമാക്കുന്നതിനു വേണ്ടി മലയാളം മിഷന്‍ തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധിയും ഭാഷാപഠനസമീപനരേഖയും ഉള്‍കൊണ്ടു വൈവിധ്യപൂര്‍ണങ്ങളായ പഠന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്ന വെല്ലുവിളിയാണ് സഹൃദയ ഏറ്റെടുത്തിരിക്കുന്നത്.
മലയാളം ക്ലാസ്സുകളുടെ തുടക്കമെന്ന നിലയില്‍ ആദ്യം അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ മാത്രം ഉള്‍കൊള്ളിച്ചു തുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നിട് വിപുലമാക്കി യു.കെയില്‍ മലയാളം പഠിക്കാന്‍ താല്പര്യമുള്ള ഏവരെയും പങ്കെടുപ്പിച്ചു കൂടുതല്‍ ജനകീയമാക്കാന്‍ സഹൃദയ പദ്ധതിയിടുന്നു. ഈ ഒരു നല്ല ആശയത്തിനു എല്ലാവിധ പിന്തുണയും നല്‍കി കുട്ടികളെ ചേര്‍ക്കുവാന്‍ മുന്നോട്ടു വന്ന എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ടീം സഹൃദയ ഈ അവസരത്തില്‍ അറിയിക്കുകയാണ്.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാന്‍ വേണ്ട ഒരുക്കാന്‍ പൂര്‍ത്തിയായി. ഓണം വിജയിപ്പിക്കാന്‍ എല്ല കമ്മറ്റി അംഗങ്ങളും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. വരുന്ന സെപ്റ്റംബര്‍ മാസം 23-ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ കലവറയില്‍ വിവിധങ്ങളായ കലാപരിപാടികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്ന് ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളായ ജോയി അഗസ്തി, സോജന്‍ തോമസ് എന്നിവര്‍ പറഞ്ഞു.
ഇനിയും പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി താഴെ കാണുന്ന ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നു ലിമ നേതൃത്വം അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8, ബാന്‍ഡ് 7, എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കുന്നതാണ്.
കായിക പരിപാടികള്‍ക്കായി ഒരു കമ്മിറ്റിയും സജീവമയി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു.
പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവരുമായി ബന്ധപ്പെടുക
സോജന്‍ തോമസ് 07736352874, ജോയ് ആഗസതി 07979188391
ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (GMF )ന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി.രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിലെ കോളേണില്‍ വെച്ചു നടക്കുന്ന 28-ാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ നെതര്‍ലാണ്ട് അംബാസഡര്‍ ശ്രീ.വേണു രാജാമണി അവാര്‍ഡ് സമ്മാനിക്കുമെന്ന് (GMF ) ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച വ്യവസായ സംരംഭക അവാര്‍ഡിന്
അങ്കമാലി സ്വദേശിയും പ്രമുഖ വ്യവസായിയും ആയ പോള്‍ തച്ചില്‍ അര്‍ഹനായി.
ജൂലൈ 26 മുതല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടക്കുന്ന ജി.എം.എഫ്. ന്റെ 28-ാം പ്രവാസി
സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനവും അനുമോദനവും നടത്തപ്പെടുമെന്ന് ജി.എം.എഫ്. ഗ്ലോബല്‍
ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജി.എം.എഫ്. ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ.
സേവ്യര്‍ ജൂലപ്പന്‍ എന്നിവര്‍ അറിയിച്ചു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാമത് പ്രവാസിസംഗമം ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിയിലെ കോളോണില്‍ വെച്ച് നടക്കുന്നു. 26 ബുധനാഴ്ച ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനീക്കുന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രഗത്ഭരായ പ്രൊഫ. രാജപ്പന്‍ നായര്‍ യു.എസ്.എ ഡോ. ജോസഫ് തെരുവത്ത് ജര്‍മ്മനി, ഡോ. കമലമ്മ ഹോളണ്ട്, ശ്രീ. സോജന്‍ ജോസഫ് യു.കെ., ശ്രീ. സിറിയക് ചെറുകാട് ഓസ്ട്രിയ, അഡ്വ. സേവ്യര്‍ ജൂലപ്പന്‍ സ്വിറ്റ്‌സര്‍ലണ്ട്, ശ്രീ. പോള്‍ തച്ചില്‍ ഇന്ത്യ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസായാഹ്നം പ്രവാസി സംഗമത്തിനു കൊഴുപ്പു കൂട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിനുള്ള അവാര്‍ഡ് ശ്രീ. പി രാജീവ് എക്‌സ് എം പിക്ക് സമ്മാനിക്കും. പ്രവാസി സംഗമത്തിന്റെ പുരോഗമനത്തിനായി ജമ്മ ഗോപുരത്തിങ്കല്‍, സണ്ണി വേലുക്കാരന്‍, ലില്ലി ചക്കിയത്ത്, വര്‍ഗ്ഗീസ് ചന്ദ്രത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇന്നലെ കളക്ഷന്‍ അവസാനിച്ചപ്പോള്‍ 1000 പൗണ്ടാണ് ലഭിച്ചത്. യുകെ മലയാളികള്‍ ആ പാവം കുട്ടികളോട് കാണിച്ച സ്നേഹത്തിന് ഞങ്ങള്‍ നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ബര്‍മിംഗ്ഹാമില്‍ നിന്നും 22ന് നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്ക് എഴുതി കൈമാറി. അദ്ദേഹം നാട്ടിലെത്തി ഇപ്പോള്‍ നാട്ടിലുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗങ്ങളായ ഡിജോ ജോണ്‍ പാറയനിക്കല്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരുമായി ബന്ധപ്പെട്ടു മുളകുവള്ളിയില്‍ എത്തി സിസ്റ്റര്‍ ലിസ് മേരിക്ക് ചെക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ഞങ്ങളുടെ അഭൃര്‍ത്ഥന മാനിച്ചു ലിവര്‍പൂളിലെ രണ്ടു സുഹൃത്തുക്കള്‍ 35,000 രൂപ മുടക്കി ടിവിയും പ്രിന്ററും നേരത്തെ വാങ്ങി കൊടുത്തിരുന്നു. അതുള്‍പ്പെടെ എല്ലാം കൂടി ഒരു ലക്ഷത്തി പതിനയ്യായിരം (1,15,000) രൂപയോളം സമാഹരിച്ചു കൊടുക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു കഴിഞ്ഞത് നിങ്ങളുടെ നല്ല മനസുകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
25 ആണ്‍ കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത് ഇതില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് മുതല്‍ ക്രൂരമായി ഉപദ്രവിച്ചു കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. അവരെയെല്ലാം സംരക്ഷിച്ചു പഠിപ്പിച്ചു വളര്‍ത്താന്‍ ശ്രമിക്കുന്ന ഈ സ്ഥാപനത്തോട് നിങ്ങള്‍ കാണിച്ച സ്നേഹത്തിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തനത്തിനു ഇനിയും നിങ്ങളുടെ പിന്തുണ നല്‍കി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
റെജി ജോര്‍ജ്
ഇക്കഴിഞ്ഞ ദിവസം നടന്ന കെസിഎ റെഡ്ഡിച്ച് സ്‌പോര്‍ട്‌സ് ഡേയില്‍ യു.എന്‍.എയ്ക്കും സമരമുഖത്തുള്ള കേരളത്തിലെ മാലാഖമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 500 പൗണ്ട് സമാഹരിച്ച് യു.എന്‍.എയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കെസിഎ റെഡ്ഡിച്ച്. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ട്രഷറര്‍ അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റും അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സുമായ ഷൈബി ബിജുമോന്റെയും നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്ന കെസിഎ റെഡ്ഡിച്ചിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടായി ഈ ഫണ്ട് ശേഖരണം. മലയാളം മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ റെഡ്ഡിച്ചിന്റെ സാരഥി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.
സോബിച്ചൻ കോശി
സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലാഖമാര്‍ക്ക് ഭൂമിയില്‍ കഷ്ടതയോ? ജീവിക്കാനുള്ള പോരാട്ടത്തിനായി സമരം ചെയ്യുന്ന കേരളത്തിലെ നഴ്സുമാര്‍ക്കായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ (യു.കെ.) കെസിഎയുടെ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) സഹായ ഹസ്തം. നഴ്സിംഗ് സമരം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് അവരുടെ അധ്വാനഫലത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിക്കെതിരെ, പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജോലി മേഖലയിലുള്ള അവഗണനയും അതിക്രമങ്ങളും അസംഘടിത വര്‍ഗ്ഗമായതുകൊണ്ട് ആര്‍ക്കും ഇവരെ ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നത് കണ്ടതുകൊണ്ടും ഈ സമരമുഖത്തെ നിങ്ങളുടെ വേദനയോടൊപ്പം ഞങ്ങളും (കെ.സി.എ)യും ഉണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിന്റോ റോക്കി യു.എന്‍.എയെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ച് വളരെ വ്യക്തമായി വിവരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് ചാക്കോ, സജി വര്‍ഗീസ്, ജ്യോതിസ്, അനില്‍ പുതുശ്ശേരി തുടങ്ങിയ കെ.സി.എ അംഗങ്ങളുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തില്‍പരം രൂപ സംഭാവന സമാഹരിക്കുകയും കെ.സി.എ എക്സിക്യുട്ടീവ് മെമ്പര്‍ ആയ സോക്രട്ടീസിനെ ആ പണം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്നലെ (17.07.17) യു.എന്‍.എ നേതാക്കന്മാരായ പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുധീപ്, ട്രഷറര്‍ ബിപിന്‍ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂരില്‍ വച്ച് അസോസിയേഷന് വേണ്ടി സോക്രട്ടീസ് ചെക്ക് കൈമാറി. 2017 എന്തുകൊണ്ടും ആത്മാഭിമാനത്തിന്റെ ദിനങ്ങളാണ്. കഴിഞ്ഞദിവസം സ്റ്റോക്ക് സിറ്റി ഫുഡ് ബാങ്കിലേയ്ക്ക് ആവശ്യമായ ഫുഡ് സപ്ലൈ ചെയ്യുവാനും സാധിച്ചു. കെസിഎയുടെ ചാരിറ്റി ട്രസ്റ്റ് ആയി കെസിഎ രജിസ്റ്റര്‍ ചെയ്യാനും സാധിച്ചു. അകമഴിഞ്ഞ് കെ.സി.എ (യു.കെ)യെ സഹായിക്കുന്ന എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
മലയാളം യുകെ ന്യൂസ് ടീം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള നഴ്സുമാരുടെ അവകാശ സമരത്തിന് പ്രവാസി മലയാളികളുടെ പിന്തുണ അനുദിനം വർദ്ധിക്കുന്നു. ധാർമ്മിക പിന്തുണ നല്കിയും സാമ്പത്തികമായി സഹായിച്ചും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ രംഗത്ത് എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സജീവമായ പിന്തുണയും പ്രചാരണവുമാണ് പ്രവാസി നഴ്സുമാർ നല്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ കഴിയുന്നതും നഴ്സുമാരുടെ അവകാശ സമരത്തെ അവഗണിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നഴ്സിംഗ് സമൂഹത്തിൻറെ പിന്തുണ സമരമുഖത്തുള്ള നഴ്സുമാർക്ക് ആവേശവും പ്രചോദനവുമാണ് നല്കുന്നത്. യുകെയിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ കേരളത്തിലേക്ക് പോകുന്ന മലയാളി നഴ്സുമാരിൽ പലരും കുടുംബസമേതം സമര പന്തലിൽ എത്തി സമരം ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കും.
യുകെയിലെ ന്യൂകാസിൽ അപ്പോൺ ടൈനിലിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മ UNA യുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിലെയും റോയൽ വിക്ടോറിയ ഇൻഫേർമറിയിലെയും മലയാളി നഴ്സുമാരുടെ കൂട്ടായ്മ സമരരംഗത്ത് ഉള്ള നഴ്സുമാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. “ദൈവത്തിൻറെ സ്വന്തം നാട്ടിലെ മാലാഖാമാരുടെ ആവശ്യങ്ങൾ ന്യായമാണ്. നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം. സമരമുഖത്തുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്.. സമരം ശക്തമായി തുടരുക.. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാവും”. ന്യൂകാസിൽ നോർത്ത് ഈസ്റ്റ് കൂട്ടായ്മയിലെ നഴ്സുമാർ പറഞ്ഞു. UNA യുടെ ധീരമായ നേതൃത്വം നഴ്സുമാർക്ക് ആശയും ആവേശവുമാണ് നല്കുന്നത് എന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ നിഷാ ബിനോയി പറഞ്ഞു.
ജൂലൈ 20ന് നഴ്സുമാരുടെ സമരവുമായി ബസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ UNA യുമായി ചർച്ച നടത്തുന്നുണ്ട്. സുപ്രീം കോടതി നിർദ്ദേശിച്ച 20,000 രൂപ അടിസ്ഥാന ശമ്പളമായി നഴ്സുമാർക്ക് നല്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം 17, 200 രൂപയായി ഉയർത്തണമെന്ന് മിനിമം വേജസ് കമ്മിറ്റി ജൂലൈ 10 ന് ഗവൺമെന്റിന് ശുപാർശ നല്കിയിരുന്നു. സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായായതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പണിമുടക്ക് UNA മാറ്റി വച്ചിരുന്നു.
[ot-video][/ot-video]
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 831 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ അടുത്ത രണ്ടുദിവസം കൂടി തുടരും (ജൂലൈ 20 വ്യാഴാഴ്ച്ച വരെ). അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ട് സിസ്റ്റെര്‍ ലിസ് മേരിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലിന്‍സ് മേരിയുമായി സംസാരിച്ചപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച സിസ്റ്ററിന്റെ വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു. അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രീ എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.
അവര്‍ ഞങ്ങളോട് ആവശൃപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു. ടിവി പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെങ്കിലും വേണോ എന്നുഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു
ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും. അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക.
നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.. നന്ദി
ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
കെ.ഡി. ഷാജിമോന്‍
മാഞ്ചസ്റ്റര്‍ മെഗാ ഏഷ്യന്‍ മേള 24-ാം തീയതി ശനിയാഴ്ച റെഷോം ഫ്‌ളാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ നടക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഏഷ്യന്‍ വംശജരുടെ സംഗമത്തില്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. വ്യത്യസ്തങ്ങളായ നിരവധി കലാസംഗമങ്ങളാണ് ഈ മേളയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇക്കുറി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരികളും കലാകാരന്മാരും വിവിധ പരിപാടികള്‍ അവതരിപ്പിച്ച് മേളയുടെ ഭാഗമാകുകയാണ്.
ഉത്തരേന്ത്യന്‍ നൃത്തവും ഒപ്പനയും ഒപ്പം മാഞ്ചസ്റ്റര്‍ മേളയും ഒത്തിണങ്ങുമ്പോള്‍ മലയാളത്തിന്റെ മാനവും എം.എം.എയുടില്‍ കൂടി മാഞ്ചസ്റ്റര്‍ നിവാസികള്‍ ആസ്വദിക്കും.
കാട്ര് വെളിയിടൈക്കു ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ടുകള്‍. സുഹാസിനിയുമായി അടുപ്പമുളള ഒരു മലയാളി നടി ചെന്നൈയില്‍, ഫഹദ് നായകനായ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നുവെന്നും, സിനിമ കണ്ടതിനു ശേഷം മണിരത്‌നം ഫഹദിനെ വിളിച്ചു സംസാരിച്ചിരുന്നുവെന്നുമാണ് അറിയുന്നത്. ഇന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
തെലുങ്കു താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും, കാര്‍ത്തി നായകനായ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലും ഹഫദിനെ നായകനാക്കാന്‍ നേരത്തെ മണി രത്‌നം ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.