ആശയ വിനിമയം ഒരു ഡോക്ടര്‍ക്ക് അത്ര എളുപ്പമാണോ എന്ന മലയാളം യുകെയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോ. മഞ്ജുഷ. ഒരു ഡോക്ടര്‍ ബിരുദം നേടിയെടുക്കുക എന്നത് കഠിനമായ ഒരു തപസ്സിന്റേയും ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിണിത ഫലമാണ്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത ശേഷം ഒരു പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുക എന്നത് പലരും എളുപ്പമെന്ന് കരുതുന്നതിന് വിപരീതമായി പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞതാണന്ന് എനിക്ക് മനസ്സിലായത് സ്വന്തം അനുഭവത്തിലൂടെയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് യുകെയില്‍ വന്ന് ഒരു ഡോക്ടറാകാനുള്ള എന്റെ പ്രയത്‌നത്തിന്റെ ചുരുങ്ങിയ ഒരു വിവരണമാണിത്. ഈ യാത്രയിലെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ആശയ വിനിമയം..! അതത്ര എളുപ്പമല്ല എന്ന് ആദ്യമേ ഞാന്‍ പഠിച്ചു. ആശയ വിനിമയത്തിന്റെ കുറവ് വലിയ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ച് വിടുന്നു. രോഗിയോട് ചികിത്സാ ക്രമം ആജ്ഞാപിക്കുന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും രോഗിയും ഡോക്ടറും തമ്മില്‍ സംസാരിച്ച് രണ്ടു പേര്‍ക്കും സമ്മതമായ ചികിത്സാരീതി സ്വീകരിക്കുമ്പോള്‍ അവിടെ ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനമുണ്ട്. വേദന നിറഞ്ഞ ഒരു രോഗിയുടെ ഭാഷയും സംസാരരീതിയും മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷേ, അത് വളരെ വിശദമായി മനസ്സിലാക്കിയാലേ ഈ സമ്പര്‍ക്കം ഫലപ്രദമാവുകയുള്ളൂ. രോഗിയോടുള്ള സമീപനവും പെരുമാറ്റ രീതികളും ഭാഷയേപ്പോലെ തന്നെ തുല്ല്യ പ്രാധാന്യം അര്‍ഹിക്കുന്നു. രോഗത്തേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പ്രധാനം. അതിലൂടെ അവരെ തീരുമാനങ്ങള്‍ എടുക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു ഡോക്ടറായി മാറുകയാണ് ഓരോ ഡോക്ടറും.
പരീക്ഷകള്‍ എന്ന കടമ്പ കടക്കുക. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരുവഴിയില്‍, യുകെയില്‍ എത്തുന്ന ഓരോരുത്തരും അഭിമുഖീകരിക്കുന്ന ഒരു വലിയ വിഷയമാണിത്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത് സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. യുകെയിലെ പരീക്ഷകള്‍ ആശയ വിനിമയത്തിനും പ്രായോഗീക അറിവുകള്‍ക്കും പ്രദാനം ചെയ്യുന്നതാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കൂടാതെ, ഒരു ശരാശരി യുകെ വിദ്യാര്‍ത്ഥിയെക്കാളും കൂടുതല്‍ പരിശ്രമം നമ്മള്‍ ചെയ്താലേ ഈ പരീക്ഷകളില്‍ വിജയം കൈവരിക്കാനാവൂ. കാരണം, അവരുടെ രക്തത്തിലുള്ളതും ജന്മസിദ്ധമായി കിട്ടിയിട്ടുള്ളതുമായ ഭാഷാ വൈദഗ്ധ്യം നമ്മള്‍ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമേ നേടാനാകൂ.
ഇനി ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..! ഒരു സാധാരണക്കാരന്റെ ഭാഷ മാത്രമേ എനിക്കും ഇണ്ടായിരുന്നുള്ളൂ.. പക്ഷേ, രോഗികള്‍ വേദനകള്‍ ഭാഷയാക്കി മാറ്റിയപ്പോള്‍ അത് എനിക്ക് പെട്ടന്ന് മനസ്സിലായി. ഒരു ജനറല്‍ പ്രാക്ടീഷണറായി വേദന നിറഞ്ഞ രോഗികളുടെ ഭാഷ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘തൃപ്തി ‘ അത് ഒന്ന് വേറെ തന്നെയാണ്. ആത്മാര്‍ത്ഥതയും പൂര്‍ണ്ണ സമര്‍പ്പണവും. അതാണ് ഒരു ഡോക്ടര്‍. ഒരു ഡോക്ടറുടെ തൃപ്തിയും അതു തന്നെ.
കിടക്കയില്‍ നിന്നെണീറ്റ് പോകുന്ന ഒരു രോഗി ഡോക്ടറോട് പറയുന്ന നന്ദിയുടെ വാക്കുകള്‍, അതാണ് യഥാര്‍ത്ഥ ചികിത്സയും സന്തോഷവും. ഒരു ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ലോകത്തില്‍ ആരും ഇന്നേവരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. ദേശ ജാതി മത ഭേദമെന്യെ രോഗികള്‍ക്കുണ്ടാവുന്ന സംതൃപ്തിയും, പല വിധത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന കൃതജ്ഞതയുമാണ് ഞാന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ സമൂഹം യുകെയില്‍ സേവനം അനുഷ്ഠിക്കാന്‍ തീരുമാനിച്ചത്.
ടോമിച്ചന്‍ കൊഴുവനാല്‍
വോക്കിങ് മലയാളി അസോസിയേഷന്റെ 2107 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ബിനോയി ചെറിയാനെ പ്രസിഡന്റ് ആയും സുജിത് നീലകണ്ഠനെ സെക്രട്ടറി ആയും , വൈസ് പ്രസിഡന്റ് ആയി ബിനു എം തോമസിനെയും , ട്രഷറര്‍ ആയി അനീഷ് ശശിധരന്‍ , ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ടെസ്സി ജോസിനെയും തിരഞ്ഞെടുത്തു . വിവിധ പ്രോഗ്രാമുകളുടെ ചുമതലകള്‍ കമ്മിറ്റി അംഗങ്ങള്‍ക്കായി വീതിച്ചു കൊടുക്കാനും കമ്മിറ്റി തീരുമാനിച്ചു . മെമ്പര്‍ഷിപ് വര്ഗീസ് ജോണ്‍ , സ്‌പോര്‍ട്‌സ് ബോബി ജോസഫ് , ആര്‍ട്‌സ് ആന്റണി എബ്രഹാം , ഡാന്‍സ് കോര്‍ഡിനേറ്റര്‍സ് പ്രജിത നായര്‍ , ലവ്‌ലി സണ്ണി , യൂത്ത് കോര്‍ഡിനേറ്റര്‍ ജോയല്‍ ജോസഫ് . വെബ്‌സൈറ്റ് സുഹാസ് ഹൈദ്രോസ് എന്നിവര്‍ക്കാണ് ചുമതലകള്‍ . കൂടാതെ 2017 വര്‍ഷത്തേക്കുള്ള വിവിധ പ്രോഗ്രാമുകളുടെ തീയതികളും കമ്മിറ്റി അനൗണ്‍സ് ചെയ്തിട്ടുണ്ട് .
July 1st Curry Night
July 8th Patry in the Park
Sept 16th Onam Celebrations
Oct 12th Diwali celebrations
Jan 6th, 2018 Christmas/New Year celebrations
സ്വന്തം ലേഖകന്‍
യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന് ജയില്‍ ശിക്ഷ. ബാസില്‍ഡനില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.
2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.
നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.
യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്‍കുന്നിടം വരെയെത്തി നില്‍ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്‍റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.
സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.
എന്തായാലും പലിശ ബിസിനസ്സുകാരന്‍ ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര്‍ അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.
വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സംഘടനാപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകെയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) നവനേതൃത്വം. പ്രസിഡന്റായി വിനു ഹോര്‍മിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രെഷററായി വിന്‍സെന്റ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ആയി സിജി സോണി, ജോയിന്റ് സെക്രട്ടറി ആയി ടോമി ജോസഫ്, പി.ആര്‍.ഓ. ആയി എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു.
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ പുതിയ നേതൃത്വത്തിനു കഴിയും എന്ന സംഘടനയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ഇവരെ കമ്മിറ്റി ഐകകണ്‌ഠ്യേന തിരഞ്ഞടുത്തത്.
ടോമി ജോര്‍ജ്ജ്
സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു ആഘോഷവും, അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക ട്രിപ്പും പെംബ്രോക്ക് ഷയറിലുള്ള സ്റ്റാക്‌പോള്‍ ആക്റ്റിവിറ്റി സെന്ററില്‍ വച്ച് ഏപ്രില്‍ 21 മുതല്‍ 23 വരെയുള്ള തീയതികളില്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രില്‍ 21ന് വൈകുന്നേരം ആറുമണിയോടെ സ്റ്റാക്ക്‌പോള്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ച സമ്മേളനത്തിന് സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ലിസ്സി റെജി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച നിരവധി കലാപരിപാടികള്‍ രാവേറെ നീണ്ട് നിന്നു.
സ്വാന്‍സി മലയാളി അസോസിയേഷന്റെ കുരുന്നുകള്‍ അവതരിപ്പിച്ച ഡാന്‍സുകളും പാട്ടുകളും വൈവിധ്യമാര്‍ന്ന നിരവധി സ്‌കിറ്റുകളും ഏറെ രസകരമായിരുന്നു. ആട്ടവും പാട്ടുമായി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കൂടിയതോടെ ആഘോഷപരിപാടികള്‍ അതിഗംഭീരമായി. മുതിര്‍ന്നവര്‍ക്കായി നടത്തിയ കപ്പിള്‍ ഡാന്‍സ്, പുരുഷന്മാര്‍ക്കായി നടത്തിയ സാരിയുടുക്കല്‍ മത്സരങ്ങള്‍ അതീവ രസകരമായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ കണ്ടെത്തി എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കലാപരിപാടികള്‍ ഭംഗിയായി നടത്തുനതിന് അസോസിയേഷന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പ്രീമ ജോണ്‍ നേതൃത്വം നല്‍കി.
മനോജ് ലിസി ദമ്പതികളുടെ മകളായ സാനിയമോളുടെ പത്താമത് ജന്മദിനം ചടങ്ങില്‍ വച്ച് ആഘോഷിക്കുകയും അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബിനു മഞ്ജു ദമ്പതികളുടെ മാതാപിതാക്കളെ ചടങ്ങില്‍ വച്ച് ആദരിക്കുകയും ചെയ്തു.
ഏപ്രില്‍ 22ന് ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം വെയില്‍സിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായ Barafundle Bayയിലേക്ക് പോകുകയും അവിടെ വച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയുമായി നിരവധി നാടന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം കൂടുതല്‍ കലാമത്സരങ്ങളൂം വൈവിദ്ധ്യമാര്‍ന്ന നിരവധി വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.
അസ്സോസിയേഷനു വേണ്ടി രുചിയേറിയ വിഭവങ്ങളുമായി കേറ്ററിങ് നടത്തിയ പോപ്പച്ചന്‍ പ്രത്യേകം അഭിനന്ദനം ഏറ്റുവാങ്ങി. തിളക്കമാര്‍ന്ന പരിപാടികളും നല്ല കാലാവസ്ഥയും കൂടിയായപ്പോള്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു പ്രോഗ്രാം അവിസ്മരണീയമായ അനുഭവമായിമാറി. തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജിജി എം ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.
ഈസ്റ്റര്‍ – വിഷു പ്രോഗ്രാമിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അറിയിച്ചു. 2017 മെയ് 20ന് സൗത്തെന്‍ഡ് ലെഷര്‍ ന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ കായികമേളക്ക് തുടക്കമാവും.
കായിക താരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഗംഭീര ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ലഘു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ വിനി കുന്നത്ത് (പ്രസിഡണ്ട്), ജിസ് ജോസ് (സെക്രട്ടറി), ജോബി ബേബി ജോണ്‍ (ട്രഷറര്‍) എന്നിവരോടൊത്ത് റീജിയന്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും നേതൃത്വം കൊടുക്കുന്ന കമ്മറ്റിയാണ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്.
കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.
സാബു ചുണ്ടക്കാട്ടില്‍
ലണ്ടന്‍: ലണ്ടനിലെ കലാപ്രേമികള്‍ക്കായി ഗംഭീര സംഗീത വിരുന്നുമായി അരങ്ങുതകര്‍ക്കാന്‍ പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ എത്തുന്നു. ഈ മാസം 27, 28 തീയതികളിലാണ് മലയാളത്തിലേയും ഇതര ഭാഷകളിലേയും എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സംഗീത വിരുന്നായി കോര്‍ത്തിണക്കിക്കൊണ്ട് ബിജു എത്തുന്നത്. മികച്ച ഗായകനും ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റ് വിജയിയുമായ രാജേഷ് രാമന്‍, യുകെയിലെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായിക ശ്രേയ സുനില്‍ എന്നിവരും ബിജു നാരായണനൊപ്പം ചേരുമ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു പുതിയ അനുഭവം തന്നെയാവുമെന്നുറപ്പ്.
മെയ് 27ന് വെസ്റ്റ് ലണ്ടനിലെ നോര്‍ത്ത് ഹോള്‍ട്ടിലുള്ള എസ്‌കെ എല്‍പി സ്‌പോര്‍ട്‌സ് ആന്റ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സ്വരരാഗസന്ധ്യയിലും തൊട്ടടുത്ത ദിവസമായ 28 ന് ക്രോയിഡോണിലെ കൗള്‍സ്‌ഡോണില്‍ വൈകുന്നേരം 6നുമാണ് ബിജു നാരായണന്റേയും സംഘത്തിന്റെയും രാഗാഞ്ജലി ആസ്വാദകര്‍ക്കായി അരങ്ങേറുന്നത്.
ഇത്തരത്തില്‍ നിരവധി മികവുറ്റ കലാകാരന്‍മാരെ അണിനിരത്തി യുകെയിലെ കലാസ്വാദകര്‍ക്ക് എന്നും മറക്കാനാവാത്ത സദസ്സുകള്‍ സമ്മാനിച്ചിട്ടുള്ള എംഎ യുകെ നിസരി ഒര്‍ക്കസ്ട്രയാണ് ബിജു നാരായണനേയും സംഘത്തേയും സംഗീത േ്രപമികള്‍ക്കായി യുകെയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ സംഗീത വേദികളിലും യുകെയിലും തങ്ങളുടെ കഴിവുകള്‍ കൊണ്ട് ആരാധകരെ സൃഷ്ടിച്ച നിസരി ഒര്‍ക്കസ്ട്രയിലെ അനുഗ്രഹീത കലാകാരന്‍മാര്‍ക്കൊപ്പം ബിജുവും സംഘവും കൂടി അണിനിരക്കുമ്പോള്‍ അത് യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി തന്നെ മാറുമെന്ന് തീര്‍ച്ച.
കൂടാതെ യുകെയിലെ അറിയപ്പെടുന്ന മിമിക്രി കലാകാരന്‍ വരുണ്‍ മയ്യനാടിന്റെ സ്റ്റാന്‍ഡപ്പ് കോമഡി ഷോയും കൂടി ചേരുന്നതോടെ പരിപാടികളുടെ മാറ്റ് കൂടുന്നു. ലണ്ടനിലെ മികച്ച സൗണ്ട് ആന്റ് ലൈറ്റ് സിസ്റ്റമായ പ്രശസ്തരായ സ്റ്റേജ് ഷോ സ്‌പെഷ്യലിസ്റ്റുകള്‍ ഒയാസിസ് ഡിജിറ്റല്‍സാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നത്. അനശ്വര കലാകാരന്‍മാരുടെ അപൂര്‍വ്വ സംഗമമായ ഈ സംഗീത നിശയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
മലയാളം യുകെ ന്യൂസ് ടീം.
പ്രകാശത്തിന്റെ തിരിനാളങ്ങൾ തെളിയിക്കപ്പെട്ടു.. വേദനയുടെയും നിരാശയുടെയും ലോകത്ത് നിന്ന് മോചനം നല്കുന്ന പ്രതീക്ഷയുടെ രശ്മികൾ വഹിച്ച് കരുണയുടെ മാലാഖമാർ സദസിൽ നിന്നും വേദിയിലെത്തി. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി നഴ്സുമാരുടെ പ്രതിനിധികളായി 11 കരുണയുടെ മാലാഖമാർ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ ആദരണീയമായ സദസിന്റെ അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങിക്കൊണ്ട് മുന്നോട്ട് വന്നു. ലെസ്റ്ററിന്റെ പ്രണാമം ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി സമർപ്പിക്കപ്പെട്ടു. മെയ് 13 ശനിയാഴ്ച മലയാളം യുകെ അവാർഡ് നൈറ്റ് നഴ്സുമാർക്കായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുകയായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വേദി ആതുരസേവനം തപസ്യയാക്കി മാറ്റിയ നഴ്സുമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വേദിയായി മാറി.
പ്രതീകാത്മക ലാമ്പ് ലൈറ്റിംഗ് സെറിമണി ലെസ്റ്ററിലെ മെഹർ സെൻററിൽ പുനരാവിഷ്കരിക്കപ്പെട്ടു. ‘You raise me up….’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ.. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളായ നഴ്സുമാർ.. പ്രകാശം പരത്തുന്ന നന്മയുടെ മാലാഖമാർ സ്റ്റേജിലേക്ക് കത്തിച്ച തിരികളുമായി കടന്നു വന്നു. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ തിങ്ങി നിറഞ്ഞ സദസിന്റെ മുന്നിൽ അണിനിരന്നപ്പോൾ ഹർഷാരവത്താൽ മെഹർ സെൻറർ മുഖരിതമായി.
കരുണയുടെ.. സ്നേഹത്തിന്റെ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന ഈ പ്രകാശവാഹകർക്ക് നന്ദിയേകാൻ പുതുതലമുറയും തുടർന്ന് എത്തിച്ചേർന്നു. കൈകളിൽ സ്നേഹത്തിന്റെ പൂക്കളുമായി.. പുതുതലമുറയെ പ്രതിനിധീകരിച്ച് 11 കുട്ടികൾ ശുഭ്രവസ്ത്രധാരികളായി സ്നേഹത്തിന്റെ പുഞ്ചിരിയുമായി നഴ്സുമാർക്ക് സ്നേഹാദരം അർപ്പിക്കുവാൻ എത്തി. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. നഴ്സിംഗ് സമൂഹത്തിന് അർഹിച്ച ആദരം നല്കാൻ മലയാളം യുകെ സംഘടിപ്പിച്ച ചടങ്ങ് നഴ്സുമാരുടെ അഭൂത പൂർവ്വമായ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി..
കൃതജ്ഞതയുടെ നറുപുഷ്പങ്ങളുമായി നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും സ്റ്റേജിൽ തലമുറകളുടെ സംഗമമായി അണിനിരന്നപ്പോൾ നഴ്സിംഗ് സമൂഹത്തിന് നല്കാവുന്ന ഏറ്റവും വലിയ നന്ദി സമർപ്പണമായി ലെസ്റ്റർ ഇവൻറ് മാറുകയായിരുന്നു. അന്താരാഷ്ട്ര നഴ്സസ് ദിന സ്മരണയിൽ The Nightingale Pledge ന് നേതൃത്വം നല്കിയത് എലിസ മാത്യു ആയിരുന്നു. സ്റ്റേജിൽ ഉള്ള നഴ്സുമാർക്കൊപ്പം സദസിൽ ഉപവിഷ്ടരായിരുന്ന നഴ്സുമാരും ഇതിൽ പങ്കെടുത്തു. തുടർന്ന് നന്ദി സൂചകമായി ആതുര ശുശ്രൂഷാ ലോകത്തെ മാലാഖമാർക്ക് കുട്ടികൾ പൂക്കൾ സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ ലീഡ് തിയറ്റർ നഴ്സ് മിനിജാ ജോസഫ് നഴ്സസ് ദിന സന്ദേശം നല്കി.
നഴ്സുമാരെ പ്രതിനിധീകരിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നഴ്സുമാരായ റീനാ ഷിബു, ലിറ്റി ദിലീപ്, ലവ് ലി മാത്യു, ആൻസി ജോയി, എൽസി തോമസ്, ജിജിമോൾ ഷിബു, ജീനാ സെബാസ്റ്റ്യൻ, സിൽവി ജോസ്, അനുമോൾ ജിമ്മി, ബീനാ സെൻസ്, വിൻസി ജെയിംസ് എന്നിവർ സ്റ്റേജിൽ തിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.
നഴ്സസ് ദിനത്തിൽ മലയാളം യുകെയെ പ്രതിനിധീകരിച്ച് മലയാളം യുകെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്റുമായ ബിനോയി ജോസഫ് ആശംസകളർപ്പിച്ചു. സാമൂഹിക മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളം യുകെയ്ക്ക് അഭിമാന നിമിഷമാണ് ഇതെന്നും കൂടുതൽ കരുത്തോടെ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും നഴ്സിംഗ് രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ പിന്തുണ മലയാളം യുകെ വാഗ്ദാനം ചെയ്യുന്നതായും ആശംസ അർപ്പിച്ചു കൊണ്ട് ബിനോയി ജോസഫ് പറഞ്ഞു. നഴ്സുമാരായ ലിസാ ബിനോയി, നിധി ബിൻസു, അൽഫോൻസാ തോമസ് തുടങ്ങിയവർ സെറിമണിയ്ക്ക് നേതൃത്വം നല്കി.
നഴ്സസ് ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read:
ഇടുക്കി ചാരിറ്റിക്കുവേണ്ടി പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന്റെ കയ്യില്‍നിന്നും മലയാളം യുകെയുടെ അംഗീകാരം നെടുംകണ്ടം സ്വദേശിയും കെറ്ററിംഗിങ്ങില്‍ നേഴ്സായി ജോലിനോക്കുകയും ചെയ്യുന്ന മനോജ് മാത്യവും താനും കൂടി ഏറ്റുവാങ്ങിയപ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷങ്ങളായിമാറിയെന്ന് ഇടുക്ക് ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്. കഴിഞ്ഞ പതിമൂന്നു വര്‍ഷം തങ്ങള്‍ നടത്തിയ എളിയ പ്രവര്‍ത്തനത്തിനു കിട്ടിയ വലിയ അംഗീരമായിരുന്നു അവാര്‍ഡെന്നും ഇടുക്കി ചാരിറ്റി അറിയിച്ചു. യുകെ മലയാളികളുടെ ഇടയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെ നല്ലവ്യക്തികളും സംഘടനകളും ഉണ്ട്. അവരില്‍ നിന്നും നല്ലരീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഇടുക്കി ചാരിറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്ത മലയാളം യുകെയ്ക്ക് നന്ദി അറിയിക്കുന്നതായും ചാരിറ്റി അറിയിച്ചു.
ഇതുവരെ നടത്തിയ സൂതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതുനേടിയെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വാര്‍ത്താ രഗത്ത് യു കെ മലയാളികളുടെ ജീവനാഡിയായി മറിയ മലയാളം യുകെയുടെ അവാര്‍ഡാണ് തങ്ങളെ തേടിയെത്തിയതെന്നും ചാരിറ്റി അറിയിച്ചു. 2004ല്‍ കേരളത്തിലുണ്ടായ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അന്നു മുഖൃമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സഹായനിധിയിലേക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ വീടുകള്‍കയറി ഇറങ്ങി പിരിച്ചാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഞങ്ങളുടെ നേതൃത്വത്തില്‍ നടന്ന 17 ചാരിറ്റിയിലൂടെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നാട്ടിലെ പവപ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം ചെയ്യാനും ചികിത്സക്കും വീടുപണിയാനും ഒക്കെയയിട്ടാണ് ഈ പണം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 16000 പൗണ്ടാണ് ഞങ്ങള്‍ നല്‍കിയത്. ഇതെല്ലാം നല്ലവരായ യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ്.
ഇടുക്കി ചാരിറ്റി ആരംഭിച്ചപ്പോള്‍ ഇടുക്കിക്കാരെ സഹായിക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നിട് ഇടുക്കിക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദമായത് ജീവിതത്തില്‍ അനുഭവിച്ച പട്ടിണിയാണ്. അത് എത്രമതം തീവ്രമാണ് എന്നു സൂചിപ്പിച്ചു കൊണ്ട് ഇടുക്കി എം പി ജോയ്സ് ജോര്‍ജിനെ കണ്ടതിനു ശേഷം കണ്‍വീനര്‍ സാബു ഫിലിപ്പ് തന്നെ അദ്ദേഹത്തിന്റെ അനുഭവം പത്രങ്ങളിലൂടെ വ്യകതമാക്കിയിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഞങ്ങള്‍ക്കെല്ലാമുണ്ട്. അത്തരം അനുഭങ്ങളുടെ തീക്കനലില്‍നിന്നുമാണ് ഇടുക്കി ചാരിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ടോം ജോസ് പറഞ്ഞു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തെ സഹയിക്കണമെന്നു ഒരിക്കല്‍ കൂടി നിങ്ങളോട് അഭയാര്‍ഥിക്കുന്നതായും സെക്രെട്ടെറി ടോം ജോസ് തടിയംപാട് വ്യക്തമാക്കി.
ജോയല്‍ ചെറുപ്ലാക്കില്‍
അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വര്‍ക്കി (പ്രസിഡന്റ്), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി), ടോമി ജോസഫ് (ട്രഷറര്‍) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്)ജോമോന്‍ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് മെംബേര്‍സ് ആയി സി. എ. ജോസഫ്, അബിനേഷ് പി. ജോസ്, അനില്‍ വര്‍ഗീസ്, ഫെലിക്സ് ജോണ്‍, ജെയിംസ് രാമച്ചനാട്ട്, ബോബി ജോസഫ്, ജോജിജോസഫ്, ജെയിംസ് മാത്യു അപ്പച്ചേരില്‍, ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍, റോബി ജെയിംസ് വയലില്‍, എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്.
ആദ്യ സംഗമം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ജോസ് കെ. മാണിഎം.പിയുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപസ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ക്കു കൂുടി പ്രാതിനിധ്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.
ആദ്യ സംഗമം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ പരിശ്രമിച്ച സംഘാടകരെയും കുടുബാഗങ്ങളേയും പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അനുമോദിക്കുകയും കൂടുതല്‍ ക്ഷേമകരമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ സംഗമത്തിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ കുടുബങ്ങള്‍ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാന്‍ സന്നദ്ധരാണെന്നു താല്പര്യപൂര്‍വം പുതിയ ഭാരവാഹികളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു .
ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉടനെതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്ന് പ്രസിഡന്റ് ജോസഫ് വര്‍ക്കി, സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു.