Uncategorized

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് റെജി ജോണിന്റെ മകൾ അഭികേൽ സാറയെയാണു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ മരുതമൺപള്ളിക്കു സമീപമാണ് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് . വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.

എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.

അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദേശകാര്യ സെക്രട്ടറി ആയതിന് ശേഷം തൻെറ ഔദ്യോഗിക ഉക്രൈൻ സന്ദർശനം നടത്തി ഡേവിഡ് കാമറൂൺ. കൈവിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൈനിക പിന്തുണയും മറ്റും വാഗ്ദ്ധാനം ചെയ്ത കാമറൂൺ യുകെയുടെ ഉക്രൈയിനോടുള്ള പിന്തുണയ്ക്ക് എല്ലാവിധ ഉറപ്പും നൽകി. കാമറൂണിന് പുതിയ സ്ഥാനം ലഭിച്ചതിന് അഭിനന്ദിച്ച സെലെൻസ്‌കി യുകെയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

തിങ്കളാഴ്ച നടന്ന മന്ത്രിസഭാ രൂപീകരണത്തിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ സെക്രട്ടറിയായത്. സന്ദർശനത്തിന് പിന്നാലെ ഉക്രൈയ്‌നിന് യുകെ നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്‌കി നന്ദി പറഞ്ഞു. മുൻ യുകെ പ്രധാനമന്ത്രിയായിരുന്ന കാമറൂൺ ബോറിസ് സർക്കാർ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് ഉക്രൈനെ പിന്തുണയ്ക്കുക എന്നും പറഞ്ഞു.

ആയുധങ്ങൾ, ആയുധ നിർമ്മാണം, കരിങ്കടലിലെ സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഉക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ യുകെ ഉക്രൈയ്‌നിന് ബില്യൺ കണക്കിന് പൗണ്ട് സൈനിക സഹായം നൽകിയിട്ടുണ്ട്. ചലഞ്ചർ ടു ടാങ്കുകൾ ദീർഘദൂര മിസൈലുകൾ ഉൾപ്പെടുന്ന നിരവധി സൈനിക ഹാർഡ്‌വെയർ സഹായങ്ങൾ ഇതിനോടകം യുകെ നൽകിയിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പളി

എയർ പോർട്ടിലെ ലൗഞ്ചിൽ നാട്ടിലേക്കുള്ള ബോർഡിങ് പാസ്സുമായി ഇരിക്കുമ്പോളാണ് ആനന്ദ് ഓർമ്മിച്ചതു്, ഇന്ന് വരുമെന്ന് അമ്മയെ വിളിച്ചു അറിയിച്ചിരുന്നില്ലല്ലോ എന്ന്. നാട്ടിൽ പോകണമെന്നും അമ്മയെ കാണണമെന്നും എടുത്തതീരുമാനം വളരെ പെട്ടന്നായിരുന്നു.
തിരക്കുകൾക്കിടയിൽ കഴിഞ്ഞ രണ്ടുമാസമായി അമ്മയെ വിളിക്കാറുമുണ്ടായിരുന്നില്ല എന്ന കാര്യം ഒരു ഞെട്ടലോടെ ഓർമ്മിച്ചു.വാരാന്ത്യങ്ങളിലെ ടെലിഫോൺ വിളിയും കാത്തു് ഇരിക്കുന്ന അമ്മയെക്കുറിച്ചു ഓർമ്മിക്കുമ്പോൾ വല്ലാത്ത കുറ്റ ബോധം തോന്നുന്നു.തിരക്കുകൾക്കിടയിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.
ഇന്നലെ കണ്ണാടിക്കുമുൻപിൽ നിൽക്കുമ്പോൾ അവിടവിടെയായി നരച്ചു തുടങ്ങുന്ന മുടിയിഴകൾ മനസ്സിലേക്ക് ഒരു തരം ഭയത്തിൻ്റെ വിത്തുകൾ വിതക്കുകയായിരുന്നു.പ്രായമാകുന്നു എന്ന തോന്നൽ മനസ്സിനെ മഥിച്ചുതുടങ്ങിയപ്പോൾ നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
പതിവില്ലാതെ ഒരു ആഗ്രഹം പൊട്ടിമുളച്ചു.
അമ്മയെ കാണണം.ഭാര്യ പറഞ്ഞു,”കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ പിന്നെ എന്തിന് കാത്തുനിൽക്കണം,പോകാം .”
അവൾ അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല.പെട്ടന്ന് ലീവ് അഡ്ജസ്റ്റ് ചെയ്തു.കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു.മോർണിംഗ് ഫ്ലൈറ്റിന് പുറപ്പെടുകയായിരുന്നു.
ഒരു കാലത്തു് വിദേശത്തു് ഒരു ജോലികിട്ടുക എന്നത് ഒരു സ്വപ്നമായിരുന്നു.സ്വപ്‌നങ്ങൾ യാഥാർഥ്യമായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
എല്ലാവരും പറയാറുള്ള ഗൃഹാതുരത്വം ഒന്നും തനിക്ക് അനുഭവപ്പെട്ടില്ല.
ഇരുപതു വർഷങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. അതൊരു നീണ്ട കാലഘട്ടമാണ്.നാട്ടിലേക്ക് വരവ് കുറവായിരുന്നതുകൊണ്ട് മറവിയുടെ മാറാലകൾക്കുപിന്നിൽ പലബന്ധങ്ങളും മറഞ്ഞുപോയി.
ഒപ്പം വന്ന് നിൽക്കുവാൻ അമ്മയോട് പലതവണ ആവശ്യപ്പെട്ടതാണ്. ഒരിക്കൽ വന്നു രണ്ടുമാസം താമസ്സിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ അമ്മ പറഞ്ഞു തനിക്ക് പറ്റിയതല്ല ഈ മണ്ണ് ,അടച്ചിട്ട വീടിനുള്ളിൽ ശ്വാസം മുട്ടുന്നു ,എന്നെല്ലാം.
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും മറക്കാതെ അമ്മയെ വിളിക്കുമായിരുന്നു.’അമ്മ ആ വിളി കാത്തിരിക്കുകയായിരിക്കും.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
മനുഷ്യ ജീവിതം ഒരുതരം തനിയാവർത്തനമാണ് എന്ന് മനസ്സിലായത് ഇരുപതു വയസ്സുള്ള ഏക മകൻ സ്വാതന്ത്ര്യത്തിനുവേണ്ടി താമസ്സം മാറിയപ്പോളാണ്.
നേടിയാതൊന്നും നേട്ടങ്ങളായിരുന്നില്ല.കൂട്ടി വച്ചതെല്ലാം നഷ്ടങ്ങൾ മാത്രമാണെന്നു തിരിച്ചറിയുമ്പോൾ നിസ്സഹായത പൊട്ടി മുളച്ചു വലുതായി ,ഒരു വൻ വൃക്ഷമായി നിൽക്കുന്നു.പൂക്കളില്ലാത്ത ഫലങ്ങൾ പുറപ്പെടുവിക്കാത്ത പടു വൃക്ഷം.
ഇന്ന് തിരിച്ചറിയുന്നു, അമ്മയുടെ വിഷമം എന്താണ് എന്ന്.രണ്ടുപേർക്കും ഇടയിൽ വളർന്നുവന്ന നിശ്ചലതക്ക് കാരണം എന്താണ് എന്ന് ആലോചിക്കുമ്പോൾ കുറ്റബോധത്തിന്റെ അനുരണങ്ങൾ മനസ്സിലേക്ക് കടന്നുകയറുന്നു.
എന്തായാലും അമ്മയെ പോയി കാണണം.കുറച്ചു ദിവസം ഒന്നിച്ചു താമസിക്കണം..
കാലം എന്തായിരിക്കും തനിക്കുവേണ്ടി കരുതി വച്ചിരിക്കുക എന്നറിയില്ലല്ലോ.പുതുമകൾ അവകാശപ്പെടുന്ന ഈ ജീവിതം ഇന്നലെകളിൽ മറ്റുള്ളവർ ജീവിച്ചതുതന്നെയാണ്.വേഷവും നിറങ്ങളും ആളുകളും മാറുന്നു, അത്ര മാത്രം.
രണ്ടാഴ്ചത്തെ അവധി എടുത്തു. പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല.ഭാര്യയോട് പറഞ്ഞപ്പോൾ അവളും തയ്യാർ. ഇത് വളരെ മുമ്പേ ചെയ്യേണ്ടതായിരുന്നു എന്ന കമൻറും .
ആനന്ദ് മൊബൈലിൽ അമ്മയെ വിളിക്കുവാൻ ശ്രമിക്കുന്നത് കണ്ടു ഭാര്യ പറഞ്ഞു ,”ഇനി വിളിക്കണ്ട ഒരു സർപ്രൈസ് ആവട്ടെ.പെട്ടന്ന് നമ്മളെ കാണുമ്പൊൾ അമ്മക്ക് സന്തോഷമാകും.”
അയാൾ വിചാരിച്ചു, ശരിയാണ്, പരിഭവം മാറ്റിയെടുക്കാം.
അച്ഛൻ മരിച്ചതിനുശേഷം കഴിഞ്ഞ നാലുവർഷമായി തങ്ങളുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം.ഏറ്റവും മുകളിലത്തെ,പത്താമത്തെ നിലയിലുള്ള രണ്ടു ലക്ഷ്വറി ഫ്ലാറ്റുകൾ രണ്ടും വാങ്ങിയത് അബദ്ധമായി എന്ന് പിന്നീട് തോന്നാതിരുന്നില്ല.അതുകൊണ്ട് അയൽക്കാർ ആരുമില്ലാത്ത അവസ്ഥയാണ്. ഒരാവേശത്തിനു ചെയ്തതാണ്.അബദ്ധമായിപ്പോയി.ഏറ്റവും മുകളിലത്തെ നില ആയതുകൊണ്ട് കെയർ ടേക്കർ അല്ലാതെ ആരും തന്നെ അവിടേക്ക് വരാറില്ല.
അമ്മയെക്കൊണ്ട് അത് രണ്ടും നോക്കി നടത്തുവാൻ പ്രയാസമാണ്.വല്ലപ്പോഴും ക്ലീൻ ചെയ്യാൻ ഒരു സ്ത്രീ വരും. വിസ്തൃതമായ ഫ്ലാറ്റിൽ പാവം അമ്മക്ക് എന്ത് ചെയ്യാൻകഴിയും?
വലിയ ഒരു നഗരത്തിലെ ആൾകൂട്ടത്തിൽ ഏകാന്തവാസം വിധിക്കപ്പെട്ടിരിക്കുന്നു. .
അവസാനം വിളിച്ചപ്പോള്‍ ഒറ്റയ്ക്കാകുന്നതിൻ്റെ പ്രശ്‌നങ്ങളെപ്പറ്റിയാണ് അമ്മ സംസാരിച്ചതെന്ന് അയാൾ ഓർമ്മിച്ചു.
“ഈ ഏകാന്തത എനിക്ക് സഹിക്കാൻ കഴിയുന്നില്ല,വല്ല വൃദ്ധ സദനത്തിലോ മറ്റോ ആണെങ്കിൽ ആരെ ങ്കിലുമായി സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ”, എന്ന് പറയുകയും ചെയ്തു.തങ്ങൾ പറയുന്നത് കേൾക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് നിസ്സാരകാര്യമല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.വാർദ്ധക്യത്തിൻ്റെ ഏറ്റവും വലിയ പരാധീനത,തങ്ങൾ പറയുന്നത് ആരും കേൾക്കാൻ ഇല്ല എന്നതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.ഇപ്പോഴത്തെ ചുറ്റുപാടുകൾ വച്ചു അമ്മയെ വൃദ്ധസദനത്തിലാക്കിയാൽ ഉണ്ടാകുന്ന മാനഹാനി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ എല്ലാം ഓർക്കുമ്പോൾ അതിന് മനസ്സനുവദിക്കുന്നില്ല.ബന്ധുക്കൾ എന്തും പറയും.അതിന് ഉത്തരം കൊടുക്കാൻ കഴിയില്ല.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാൻ പോകുകയാണ്.എന്തുകൊണ്ടെന്നറിയില്ല പതിവിന് വിപരീതമായി മനസ്സിൽ ഒരു അങ്കലാപ്പ് ഒരു വിറയൽ അനുഭവപ്പെടുന്നു.ഇതിന് മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം.
നേരം ഇരുട്ടി തുടങ്ങിയിരുന്നു.ടാക്സിയിൽനിന്നും ലഗേജ് എടുത്ത് ലിഫ്റ്റിൽ കയറി മുകളിൽ എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
താക്കോൽ ദ്വാരത്തിലൂടെ വെളിച്ചം പുറത്തേക്കു വരുന്നുണ്ട്..കോളിങ് ബെൽ അമർത്തിയപ്പോൾ അകത്തു മണിയടിക്കുന്നതു കേൾക്കാം.എങ്കിലും കുറച്ചു സമയം കാത്തു് നിന്നിട്ടും വാതിൽ തുറന്നില്ല.താക്കോൽ ദ്വാരത്തിലൂടെ നോക്കുമ്പോൾ അകത്തു് വെളിച്ചമുണ്ട് .
വീണ്ടും വീണ്ടുംവാതിലിൽ മുട്ടി നോക്കി. അകത്തുനിന്നും ഏതോ ടെലിവിഷൻ പ്രോഗ്രാമുകളുടെ നേരിയ ശബ്ദംപുറത്തു കേൾക്കുന്നുണ്ട്..
.ചിലപ്പോൾ ഉറങ്ങിപോയിരിക്കും.
എതിർവശത്തെ ഫ്ലാറ്റ് തുറന്ന് ലഗേജ് എടുത്തുവച്ചു.ഒന്ന് ഫ്രഷ് ആയതിനു ശേഷം വിളിക്കാം .ചിലപ്പോൾ ടോയ്‌ലറ്റിലോ മറ്റോ ആയിരിക്കും.
ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് വീണ്ടും വാതിലിൽ തട്ടി വിളിച്ചു.പ്രതികരണമൊന്നും കാണാത്തതുകൊണ്ട് ഒരു സംശയം. ഉറങ്ങിപോയതാണോ?അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? തോന്നൽ ശക്തമാകുന്നു . ആനന്ദ് താഴെപ്പോയി കെയർ ടേക്കറെ കൂട്ടിക്കൊണ്ടുവന്നു.അയാൾ പൂട്ടു പൊളിച്ചു. ബലമായി വാതിൽ തുറന്നു.
ആശ്വാസമായി,തുറന്ന വാതിലിന് തിരിഞ്ഞു ടെലിവിഷന് അഭിമുഖമായി കസേരയിൽ അമ്മ ഇരിക്കുന്നത് കാണാം.അയാൾ പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചു,”അമ്മേ …………..”
അമ്മ തിരിഞ്ഞു നോക്കുമെന്നും എഴുന്നേറ്റ് പിണക്കം മറന്ന് തന്നെ കെട്ടിപിടിക്കുമെന്നും ആനന്ദ് ഒരു നിമിഷം മോഹിച്ചുപോയി.
അയാളുടെ വിഷമം മനസിലാക്കിയ ഭാര്യ വിളിച്ചു,”അമ്മേ ….ഞങ്ങൾ വന്നിരിക്കുന്നു……..”
പക്ഷെ അമ്മയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും കാണാത്തതുകൊണ്ട് ആനന്ദ് കുനിഞ്ഞു ആ മുഖത്തേക്ക് നോക്കി.
കസേരയിൽ നിശ്ചലമായി അമ്മയുടെ അസ്ഥികൂടം ഇരിക്കുന്നു..
ശരീരം അഴുകിത്തീർന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകണം.
ആ അസ്ഥികൂടം തന്റെ അമ്മയാണ്.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും കുടുംബത്തിൻറെതായതിനാല്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം പോലും അയല്‍വാസികളാരും അറിഞ്ഞിട്ടുണ്ടാവില്ല.
നിശബ്ദമായ ഇരുട്ടിൻറെ കറുത്ത കരങ്ങൾ അയാളെ ചേർത്ത് നിർത്തി.

(Based on a true story)

പടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന വംശ വിഭാഗമാണ് ഉയ്ഗൂർ ജനത. ഇവർ പ്രധാനമായും തുർക്കി വംശജരാണ്. സമീപ വർഷങ്ങളിൽ ചൈനീസ് സർക്കാർ ഉയ്ഗുരുകളോട് അടിച്ചമർത്തൽ പിന്തുടരുന്നതായുള്ള ആക്ഷേപങ്ങൾ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വൻതോതിലുള്ള തടങ്കലിൽ പാർപ്പിക്കൽ , നിർബന്ധിത തൊഴിൽ, മതപരവും സാംസ്കാരികവുമായ അടിച്ചമർത്തൽ എന്നിവയാണ് ഈ ജനത ചൈനീസ് സർക്കാരിൽ നിന്ന് വ്യാപകമായി ഏറ്റുവാങ്ങുന്നതായി മനുഷ്യാവകാശ സംഘടനയും മറ്റു പല രാജ്യങ്ങളും ആരോപിക്കുന്നത്.

ചൈനയിലെ ഉയ്ഗൂർ ജനതയെ നിർബന്ധിത തൊഴിലാളികളാക്കി ഉത്പാദിപ്പിക്കുന്ന സമുദ്ര വിഭവങ്ങൾ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ ജന വിഭാഗത്തെ തടവുകാരാക്കി ഉത്പാദിപ്പിക്കപ്പെടുന്ന സമുദ്ര വിഭവങ്ങൾ ചൈനയിൽ നിന്ന് ആദ്യം ഐസ് ലാൻഡിലെയും അവിടെനിന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും എത്തിപ്പെടുന്നതായാണ് റിപ്പോർട്ടുകൾ, കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഐസ് ലാൻഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി .

കിഴക്കൻ ചൈനയിൽ പ്രവർത്തിക്കുന്ന 9 സി ഫുഡ് കമ്പനികളിൽ കുറഞ്ഞത് 2000 ഉയ്ഗുരുകളും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അടിമകളെപ്പോലെ ജോലി ചെയ്യുന്നതായാണ് ദി ഔട്ട്ലോ ഓഷ്യൻ പ്രോജക്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പലപ്പോഴായി സി ഫുഡ് ഫാക്ടറികളിൽ അടിമപ്പണി ചെയ്യുന്ന, ക്ഷീണിച്ച് തളർന്ന തൊഴിലാളികളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ വിന്റർ ഫ്യുവൽ പേയ്‌മെന്റിന് അർഹതയുള്ള സംസ്ഥാന പെൻഷൻകാർക്ക് സന്തോഷ വാർത്ത. 600 പൗണ്ട് വരെ വരുന്ന പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിൽ നിന്ന് (DWP) ഇന്നുമുതൽ ലഭിക്കാൻ തുടങ്ങും. സാധാരണ ശൈത്യകാല ഇന്ധന പേയ്‌മെന്റിന് 300 പൗണ്ടാണ് എന്നാൽ വർന്ധിച്ച് വരുന്ന ബില്ലുകളുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഈ വർഷം 300 പൗണ്ടും കൂടി അധികമായി നൽകുന്നുണ്ട്. വിന്റർ ഫ്യുവൽ പേയ്‌മെന്റിന് യോഗ്യരായവർക്ക് പെൻഷൻകാരുടെ ജീവിത ചിലവ് പേയ്‌മെന്റും ലഭിക്കും. അതിനാൽ ഈ ശൈത്യകാലത്ത് ചില കുടുംബങ്ങൾക്ക് £600 വരെ ലഭിക്കും.

പേയ്‌മെന്റുകൾ നവംബർ 1 മുതൽ ആരംഭിച്ചു. Gov.uk എന്ന വെബ്‌സൈറ്റിൽ, ഇതിന് അർഹതയുള്ളവർക്ക് ഒക്ടോബറിലോ നവംബറിലോ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്ന് DWP അറിയിച്ചു. നവംബറിലോ ഡിസംബറിലോ ആണ് മിക്ക ആളുകൾക്കും പണം ലഭിക്കുക. വിദേശത്ത് താമസിക്കുന്ന 36,000 പ്രവാസികൾ ഉൾപ്പെടെ 11.4 ദശലക്ഷത്തിലധികം പേയ്‌മെന്റുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. സെപ്റ്റംബർ 25 , 1957 -ന് മുൻപ് ജനിച്ചവർക്കാണ് വിന്റർ ഫ്യുവൽ പേയ്‌മെന്റ് ലഭിക്കുക.

പെൻഷൻ ലഭിക്കുന്നതിനായി 2023 സെപ്റ്റംബർ 18 നും സെപ്റ്റംബർ 24 നും ഇടയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും നിങ്ങൾ യുകെയിൽ താമസിച്ചിരിക്കണം. യുകെയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്കും, യുകെയിൽ കുടുംബം ഉള്ളവർക്കും ആണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇവ ക്ലെയിം ചെയ്യണമെങ്കിൽ ഇവ തപാൽ വഴിയോ ടെലിഫോൺ വഴിയോ ചെയ്യാം. 2023/24 ശൈത്യകാല പെൻഷൻ ക്ലെയിം ചെയ്യാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിന് വർണ്ണശബളമായ വേദിയിൽ തുടക്കമായി. ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്.   റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരെയാണ് മലയാളം യുകെയുടെയും യുസ്മയുടെയും പ്രതിനിധികൾ പൊന്നാടയും മൊമെന്റോയും നൽകി സ്വീകരിച്ചത് .

ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ , മലയാളം യുകെ ഡയറക്ടറും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യു, ഡയറക്ടർ ബോർഡ് മെമ്പേഴ്‌സും അസോസിയേറ്റ് എഡിറ്റർമാരുമായ ജോജി തോമസ്, റോയി ഫ്രാൻസിസ് , ഡയറക്ടർമാരായ ജിമ്മി മൂലംകുന്നം, ബിജു മൂന്നാനപ്പള്ളിൽ, ബിനു മാത്യു, തോമസ് ചാക്കോ എന്നിവരും യുസ്മ പ്രസിഡൻറ് ഡോ സൂസൻ റോമൽ , യുസ്മ വൈസ് പ്രസിഡന്റും നാഷണൽ കലാമേളയുടെ കോർഡിനേറ്ററുമായ ഷിബു സേവ്യർ , സെക്രട്ടറി അനിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസഫ് ട്രഷറർ ജെയിംസ് മാത്യു, എക്സിക്യൂട്ടീവ് അഡ്വൈസർ ഡോ രാജ്മോഹൻ പദ്മനാഭൻ, കോ-ഓർഡിനേറ്റർ അബിസൺ ജോസ്, യുസ്മ നാഷണൽ കലാമേള കോ-ഓർഡിനേറ്റർ റീന വർഗീസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മലയാളം യുകെ ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ  അവാർഡ് നൈറ്റിന് തിരിതെളിച്ചപ്പോൾ ഒപ്പം വിശിഷ്ടാതിഥികളും പങ്കുചേർന്നു.

മലയാളം യു കെ ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ റോയ് ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് നന്ദി പറയുകയും ചെയ്തു .ഉദ്ഘാടനത്തെ തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും. ഒപ്പം യുകെ മലയാളികൾക്ക് അഭിമാനമായ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വർണ്ണശബളമായ കലാസന്ധ്യയുമാണ് അവാർഡ് നൈറ്റിൽ അരങ്ങേറുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാന്‍ വേണ്ടി യുകെ മാത്രമാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടാണ് ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവും യുകെയില്‍ എത്തുന്നത്. ബഹ്റൈനില്‍ ജീവിച്ചിരുന്ന ജിബുവിന് മകള്‍ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ എങ്ങനെയും കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സില്‍. ഇതിനായി യുകെയില്‍ എത്താനുള്ള വഴികള്‍ തേടിയ കുടുംബത്തിന് ഒടുവില്‍ ആ ആഗ്രഹം സാധ്യമാകുകയും ചെയ്തു. ബെല്‍ഫാസ്റ്റില്‍ ലണ്ടന്‍ഡറിയില്‍ എത്തിയ കുടുംബം 16കാരിയായ ഡോണയുടെ അസുഖ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാൻ എന്‍എച്ച്എസ് കൂടെ നൽകുകയും ചെയ്തു.

ഇതിന്റെ ഭാഗമായി കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇവിടെ സ്റ്റെം സെല്‍ ചികിത്സ അടക്കം നല്‍കിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. ആറുമാസം മുന്‍പ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടര്‍ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകള്‍ക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂര്‍ണ വിജയം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ രക്തത്തില്‍ ചില വേരിയേഷനുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ വിദഗ്ധര്‍ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവില്‍ അതിവേഗം വ്യാപിച്ച ഇന്‍ഫെക്ഷന്‍ മരുന്നുകള്‍ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.

കുട്ടിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് കുടുംബം ശ്രമിക്കുന്നത്. ഇടുക്കി തട്ടാരത്തട്ട സ്വദേശികളാണ് ജിബുവും കുടുംബവും. യുകെയില്‍ എത്തിയിട്ട് ഏറെക്കാലം ആയിട്ടില്ലെങ്കിലും ലണ്ടന്‍ഡെറി മലയാളി സമൂഹം ഒരേ മനസോടെയാണ് ജിബുവിനെയും പത്‌നി ബിനിയെയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഏറെ വേദനകളിലൂടെ കടന്നു പോയ ഒട്ടേറെ വിഷമകരമായ ദിനങ്ങള്‍ക്ക് ശേഷം മകള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന സന്തോഷം ഏതാനും മാസം മാത്രമാണ് ജിബുവിനും ഭാര്യയ്ക്കും ലഭിച്ചത്. ആ വിഷമം ഇന്നലെ ആശ്വസിപ്പിക്കാന്‍ എത്തിയ ഓരോരുത്തരിലും മനസിലേല്‍പിച്ച മുറിവും ഏറെ ആഴത്തില്‍ ഉള്ളതാണ്.

ഡോണ ജിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ വർണ്ണവിവേചനം നേരിട്ട ജീവനക്കാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ജീവനക്കാരുടെ വിവരണങ്ങളും മറ്റും അടങ്ങുന്ന സ്പ്രെഡ്ഷീറ്റിൽ മോശമായ പേരിൽ അഭിസംബോധന ചെയ്യപ്പെട്ടതിന് പിന്നാലെ ഏകദേശം 60,000 പൗണ്ടാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞയ്ക്ക് നഷ്ടപരിഹാരം ലഭിച്ചത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞരിൽ ഒരാൾ തനിക്ക് നേരെ ടെസ്റ്റ് ട്യൂബ് എറിഞ്ഞതിനെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഉബാഹ് ജമയ്ക്ക് ജോലി സ്ഥലത്ത് വിവേചനങ്ങൾ നേരിടേണ്ടി വന്നു.

രണ്ട് ആശുപത്രികളിലുള്ള സഹപ്രവർത്തകർക്ക് കാണാൻ കഴിയുന്ന രീതിയിൽ ഒരു പങ്കിട്ട മൈക്രോസോഫ്റ്റ് എക്സൽ ഡോക്യുമെന്റിൽ ഇവരുടെ പേരിന് പകരം വളരെ മോശമായ പദമാണ് ഉപയോഗിച്ചത്. ഉബാഹ് ജമ ഇതിനെപ്പറ്റി തൻെറ മേധാവിയോട് പരാതിപ്പെട്ടെങ്കിലും യാതൊരു വിധ നടപടിയും എടുത്തിട്ടുണ്ടായിരുന്നില്ല എന്ന് ട്രൈബ്യുണൽ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗ് ഹാവറിംഗ് & റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് വർഷത്തിനിടെ നിരവധി വംശീയ വിവേചനങ്ങൾക്ക് താൻ ഇരയായെന്ന് സോമാലിയൻ വംശജയായ ഉബാഹ് ജമ പറഞ്ഞു.

ഉബാഹ് ജമ വർണവിവേചനം നേരിട്ടതായി ട്രൈബ്യുണൽ കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരമായി 58,632 പൗണ്ട് ലഭിച്ചു. 2019 ഫെബ്രുവരി മുതൽ ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിലെ നാല് മുതിർന്ന ബയോകെമിസ്റ്റുകളിൽ ഒരാളാണ് ജാമ. കഴിഞ്ഞ ഫെബ്രുവരിയിൽ സഹപ്രവർത്തകയായ ടാറ്റിയാന സഡോറോസ്‌നി താനും കറുത്തവർഗക്കാരായ രണ്ട് സഹപ്രവർത്തകരും ഇരിക്കുന്ന ബെഞ്ചിലേക്ക് ദ്രാവക സാമ്പിൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ട്യൂബ് എറിഞ്ഞതും അവർ ട്രൈബുണലിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു.

ജോജി തോമസ്

സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.

ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.

ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .

ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

മലയാളം യുകെ അവാർഡ് നൈറ്റ് 2023: മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം 500 പൗണ്ട് വീതം. കൂടുതൽ വിവരങ്ങൾ അറിയാം

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved