Uncategorized

ജിസ്‌മോന്‍ പോള്‍
മലയാളി കമ്മ്യീണിറ്റി ഓഫ് ഹോര്‍ഷം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോങ്ങള്‍ ശനിയാഴ്ച്ച നിറഞ്ഞ സദസ്സില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടി.

കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അസ്സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍ നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ ആഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി എത്തിചേര്‍ന്ന യുക്മാ പ്രസിഡന്റ അഡ്വ. ഫ്രാന്‍സിസ് മാത്യു (അസ്സി ചേട്ടന്‍)നെ സ്വാഗതം ചെയ്യുകയും, എംസിച്ച് പ്രസിഡന്റ ശ്രീ ബിജു യാക്കോബ് അസ്സിചേട്ടന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിനെ മുന്‍നിര്‍ത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും. എംസിച്ച് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഷാജി ജോസഫ് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അസ്സിചേട്ടന്‍ ഒരു വ്യക്തിയുടെജീവിതം എന്നാല്‍ പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ കൊടുക്കല്‍ എന്നാണെന്നും അതിന്റെയും അവയവദാനത്തിന്റെയും മാഹാത്മത്യത്തെക്കുറിച്ചും നടത്തിയ സമഗ്രമായ പ്രഭാക്ഷണം, എംസിഎച്ച് ന്റെ മനുഷ്യപരമായ ക്‌ഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ സാധിച്ചു.

അതോടൊപ്പം യുകമയിലേക്ക് മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ് അസ്സി ചേട്ടന്‍ പ്രഭാക്ഷണം അവസാനിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.

കലാപരിപാടികളോടനുബന്ധിച്ച് നടന്ന വനിതകളുടെ ഒപ്പന, കുട്ടികളുടെ സ്‌കിറ്റുകള്‍, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയെല്ലാം സദസ്സ് സഹര്‍ഷം ഏറ്റുവാങ്ങി.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വാദിച്ചുകൊണ്ട് പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

MCH-5

MCH-4

MCH-3

MCH-2 MCH-1

 

ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി അധികാരം അനുവദിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. . വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നത്തില്‍ എന്തെങ്കിലും നീക്ക് പോക്കുണ്ടാക്കാതെ യൂണിയനുമായി ഒരു ധാരണയിലും ഒപ്പിടില്ലെന്ന കാര്യം ഇന്ന് രാത്രി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കും. കുടിയേറ്റം നിയന്ത്രിക്കാനായി കഴിഞ്ഞാഴ്ച ബ്രസല്‍സ് മുന്നോട്ട് വച്ച എമര്‍ജന്‍സി ബ്രേക്ക് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന കാര്യവും കാമറൂണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പ്രശ്‌നത്തിന് തികച്ചും വ്യത്യസ്തമായ സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കും.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വി്ട്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമര്‍ജന്‍സി ബ്രേക്ക് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് നിയമമാകണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ അംഗത്വം വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിതപരിശോധന അടുത്ത വര്‍ഷമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. അതേസമയം യൂണിയന്‍ തുടരാവുന്നിടത്തോളം തുടരാനാണ് കാമറൂണിന്റെ താത്പര്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ കാമറൂണിന്റെ ഈ നിലപാട് സംശയാസ്പദമാണൈന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സ്‌കോട്ടിഷ് ഹിതപരിശോധന പോലെ യൂണിയന്‍ ഹിതപരിശോധനയും ഒരു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രെക്‌സിറ്റ് എന്നാല്‍ പിരിയല്‍ തന്നെയാണ്. യൂറോപ്പിന് മാത്രമല്ല ബ്രിട്ടനും. വിട്ടുപോകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്റില്‍ സംഭവിച്ചത് പോലെ യൂണിനിലേക്ക് തിരികെ പ്രവേശിക്കാന്‍ വീണ്ടും ഒരു സ്വതന്ത്ര ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നു.

ബഹ്‌റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും.
കൗണ്‍സിലിന്റെ ധനകാര്യസാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്‌വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്‌ളെന്ന് അവര്‍ പറയുന്നു.

മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്‌റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു.

വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
ഏറോപ്ലെയിനിലെ സര്‍ക്കുലര്‍ ജനാലകള്‍ക്ക് പിന്നിലെ രഹസ്യമെന്തന്ന് കൗതുകത്തോടെ പലരും ആലോചിച്ചിട്ടുണ്ടാവാം. പറക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന രൂപത്തില്‍ മാറ്റമില്ലാത്തത് അതൊന്ന് മാത്രമാണ്. ഏറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിന് പുരോഗതി ഉണ്ടായിട്ടും മാറ്റമില്ലാത്ത ജനാലകള്‍ക്ക് പിന്നിലെ ആ രഹസ്യം ഇതാണ്.

1950ല്‍ ജെറ്റ്‌ലൈനേഴ്‌സ് മുഖ്യാധാരയിലേക്ക് എത്തുന്ന കാലത്ത് ഡി ഹാവിലാന്‍ഡ് കോമെറ്റ് നിര്‍മ്മിച്ച വിമാനങ്ങള്‍ക്ക് പ്രഷറൈസ്ഡ് കാബിന്‍ നിര്‍മ്മിച്ചിരുന്നു. അതിന് മറ്റ് എയര്‍ക്രാഫ്റ്റുകളേക്കാള്‍ ഉയരത്തില്‍ പറക്കാനും വേഗത്തില്‍ പറക്കാനുമ സാധിക്കുമായിരുന്നു. വിമാനത്തിന് ചതുരാകൃതിയിലുള്ള ജനലുകളും നിര്‍മ്മിച്ചിരുന്നു. സാങ്കേതിക തികവ് നിറഞ്ഞ കമ്പനി വിമാനം 1953ല്‍ ആകാശത്ത് നിന്നും കൂപ്പുകുത്തി. 56 യാത്രക്കാരാണ് മരിച്ചത്.

വിമാനാപകടത്തിന്റെ കാരണം ഏവരേയും ഞെട്ടിച്ചു. ജനാലകളായിരുന്നു അത്. ചതുരാകൃതിയിലുള്ള ജനാലകള്‍. കാര്യം സിമ്പിള്‍ കണക്കും ശാസ്ത്രവും. എവിടെയെല്ലാം അരികുകളും മൂലകളുമുണ്ടോ ആ വസ്തുവിനും പ്രതലത്തിനും ഒരു ദുര്‍ബല സ്ഥാനം ഉണ്ടാകും. സ്‌ക്വയര്‍ അഥവാ ചതുരത്തിന് നാല് കോര്‍ണറുകളാണ് ഉള്ളത്. നാല് പ്രബലമായ ദുര്‍ബല സ്ഥാനങ്ങള്‍. മര്‍ദ്ദം കൂടുമ്പോള്‍ ഈ ദുര്‍ബല കേന്ദ്രങ്ങള്‍ പൊട്ടിതുടങ്ങും. ഉയരത്തില്‍ വായുമര്‍ദ്ദം വര്‍ധിച്ചാല്‍ പിന്നെ ജനലുകള്‍ പൊട്ടാന്‍ അധിക സമയം വേണ്ട. ഇതായിരുന്നു 56 പേരുടെ മരണത്തിനിടയാക്കിയ കാരണം.

വൃത്താകൃതിയിലുള്ള ജനാലകള്‍ക്ക് ദുര്‍ബല കേന്ദ്രങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഉണ്ടാവുന്ന മര്‍ദ്ദം മുഴുവന്‍ എല്ലാ പ്രദേശങ്ങളിലേക്കും കൃത്യമായി വിന്യസിക്കപ്പെടും. അങ്ങനെ തകരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതാണ് സര്‍ക്കുലര്‍ വിന്‍ഡോകള്‍ മാറ്റമില്ലാതെ തുടരുന്നതിനുള്ള കാരണം.

മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ കത്തിലോക്കാ സംഘടനയായ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് നവനേതൃത്വമായി. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയര്‍പേഴ്‌സണ്‍ ആയി ടോമി തൊനയന്‍പ്രസിഡന്റ് ജെയിസണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ്, ട്രഷറര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ട്വിങ്കിള്‍ ഈപ്പന്‍, റിന്‍സിസജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി തോമസ് ജോസഫ്, ജോഷ്മ ജെനീഷ് എന്നിവരെയും ജോയിന്റ് ട്രഷറര്‍ ആയി ജോയി പോളും എത്തിയപ്പോള്‍ ഈവന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയി മിന്റോ ആന്റണി, അസീസാ ടോമി എന്നിവരും കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് മാത്യു, പ്രീതാ മിന്റോ എന്നിവരും വുമന്‍സ് കോര്‍ഡിനേറ്റേഴ്‌സ് ആയി ബിന്‍സി ജോജി, റീനാ സിബി, പ്രീതി ബൈജു എന്നിവരും ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ജോസ് ജോര്‍ജും സ്പിരിച്ചല്‍ കോര്‍ഡിനേറ്റേഴ്‌സായി ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, ജെയ്‌സണ്‍ റപ്പായി എന്നിവരെയും പബ്ലിക്കേഷന്‍ ആന്‍ഡ് പിആര്‍ഓ ആയി ബിജു ആന്റണി, മാത്യു ജോര്‍ജ് എന്നിവരെയും ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് അനിമേറ്റേഴ്‌സ് ആയി ജോബി വര്‍ഗീസ്, ഗ്രെയ്‌സി വര്‍ഗീസ് എന്നിവരെയും ഔട്ട്‌ഡോര്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് ആയി ബിബിന്‍ മാത്യു, സജിത്ത് തോമസ്, മനോജ് സെബാസ്റ്റിയന്‍ എന്നിവരും ടൂര്‍കോര്‍ഡിനേറ്റേഴ്‌സ് ആയി സജി ആന്റണി, ബിനോയ് തോമസ് എന്നിവരും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ആയി മോനച്ചന്‍ ആന്റണി, സാബു ജേക്കബ്, എന്നിവരും സാറ്റര്‍ഡേ ക്ലബ്ബ് കോര്‍ഡിനേറ്റേഴ്‌സ് ആയി സുനില്‍ കോലേരി, ബൈജു മാത്യു, ബോബി അഗസ്റ്റിന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആയിരുന്നു ജനറല്‍ബോഡിക്ക് തുടക്കമായത്. വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ച് മാഞ്ചസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി അസോസിയേഷന്‍ നിലകൊളളുമെന്ന് പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം.എസ്.ബാബുരാജ്, എം.കെ.അര്‍ജുനന്‍, തുടങ്ങിയ സംഗീത പ്രതിഭകളുടെ മാന്ത്രിക സ്പര്‍ശം നിത്യഹരിതമാക്കി മാറ്റിയ ഗാനോപഹാരങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കുന്നതിനായി കലാ ഹാംപ്‌ഷെയര്‍ വിഷുക്കൈനീട്ടമായി ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത വിരുന്നുമായി എത്തുന്നു. ഏകദേശം അഞ്ച് മണിക്കൂറിലേറെ ദൈര്‍്ഘ്യമുളള പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പ്രമുഖ ഗാനമേള ട്രൂപ്പുകളിലെ ഗായകരുംവിവിധ വേദികളില്‍ പ്രാഗത്ഭ്യംനേടിയ നര്‍ത്തകരും മിമിക്രി താരങ്ങളും ചേര്‍ന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തിളക്കമേകും.
അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമവേദിയില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമ നാടകഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. നവഗായകര്‍ക്കും നര്‍ത്തകിമാര്‍ക്കും ഓള്‍സ് ഈസ് ഗോള്‍ഡില്‍ അവസരം ഒരുക്കുന്നുണ്ട്. സിബി മേപ്രത്ത്, ജെയ്‌സണ്‍ മാത്യു, റജി കോശി, ജിഷ്ണു ജ്യോതി, മനുജനാര്‍ദ്ദനന്‍, ആനന്ദവിലാസ് ജോര്‍ജ് എടത്വാ, രാകേഷ് തായിരി, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് കലയുടെ മുഖ്യ സംഘാടകര്‍. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്റ്റാളുകളില്‍ ലഭ്യമാകുന്നതാണ്.

ലണ്ടന്‍: യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഇത് രണ്ടാമത്തെ വീട് എന്ന ആശയം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഒരു മുതല്‍ മുടക്കായും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉദ്ദേശിച്ചും ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ആദ്യം വാങ്ങിയ വീടില്‍ സംതൃപ്തര്‍ അല്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വീടിനായി ശ്രമിക്കുന്നത്. കാരണം ഏതായാലും ശ്രദ്ധാപൂര്‍വ്വം ചെയ്‌താല്‍ രണ്ടാമത്തെ വീട് വാങ്ങല്‍ പല തരത്തിലും ഗുണകരമാക്കാം. വാടകയ്ക്ക് നല്‍കാന്‍ വീട് വാങ്ങുന്നവര്‍ ഇത് ശ്രദ്ധിച്ച് വേണം ചെയ്യാന്‍. ഇപ്പോള്‍  സാമ്പത്തിക മേഖലയില്‍ നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ വാടക മേഖലയെയും സാരമായി ബാധിക്കുകയാണ്. എന്നാല്‍ വാടകയ്ക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും. വാടക വീടുകളുടെ നികുതി നിരക്കില്‍ ഇത്തവണ ചാന്‍സലര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാടകക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി ഏര്‍പ്പെടുത്തി. പുതിയ വാടകക്കാരെ കുറിച്ച് പരിശോധിക്കണമെന്ന നിര്‍ദേശവും വീടുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മോശം വാര്‍ത്തകള്‍ തന്നെയാണ്. എന്നാല്‍ രാജ്യമെമ്പാടും വാടകയില്‍ വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു എന്നതാണ് വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്കുളള നല്ലവാര്‍ത്ത. പ്രതിമാസം 743 പൗണ്ടാണ് ഏറ്റവും കുറഞ്ഞ വാടക നിരക്ക്.
ഗ്രേറ്റര്‍ ലണ്ടനിലാണ് വാടകനിരക്ക് ഏറ്റവും കൂടുതല്‍. 1544 പൗണ്ടാണ് ഇവിടുത്തെ ഏറ്റവും കുറഞ്ഞ വാടക. വീട് ആവശ്യമുളളവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ബ്രിട്ടീഷ് ജനതയുടെ ആയുര്‍ദൈര്‍ഘ്യമുയര്‍ന്നതും കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഏറ്റവും വേഗതയുള്ള രാജ്യവും ബ്രിട്ടനാണ്. ആവശ്യമുളളതിലും പത്ത് ലക്ഷം വീടുകള്‍ കുറവാണെന്നതാണ് രാജ്യത്തെ വാടകനിരക്ക് കൂട്ടുന്ന പ്രധാന ഘടകം. ഇത് വീടുടമകള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആദ്യമായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവിടെ നിന്ന് ലാഭം നേടാന്‍ നിങ്ങള്‍ക്ക് കഴിയൂ.

വിദ്യാര്‍ത്ഥികളെയാണോ, കുട്ടികളുളള കുടുംബത്തെയാണോ പ്രൊഫഷണലുകളെയാണോ വാടകക്കാരായി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വീട്ടുടമകളാണ്. ഇതിലൂടെ എവിടെ വീട് വാങ്ങണമെന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഏത് തരം വീട് വാങ്ങണമെന്നതും വാടകക്കാരെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ഏജന്റുമാരുടെ ഉപദേശം തേടാവുന്നതാണ്. വെബ്‌സൈറ്റുകളിലൂടെയും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം. മിക്ക വാടകക്കാര്‍ക്കും ഒന്നോ രണ്ടോ കിടപ്പുമുറികളുളള വീടാണ് ആവശ്യം. വലിയ കെട്ടിടങ്ങള്‍ വാങ്ങി കിടപ്പുമുറികളാക്കി നല്‍കാനാകും. എന്നാല്‍ ഇത് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു. സുരക്ഷിതത്വത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റും പ്രശ്‌നങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വരുമാനം കുറയ്ക്കുന്നതോടൊപ്പം ഇത് മാനേജ് ചെയ്യാന്‍ മുഴുവന്‍ സമയം നീക്കി വയ്‌ക്കേണ്ടിയും വന്നേക്കാം.

തൊഴില്‍ ശാലകളോടടുത്ത് വീടുകള്‍ വാങ്ങുന്നത് ഏറെ സഹായകമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാരണം വാടകയ്ക്ക് വീട് തേടുന്നവര്‍ തങ്ങളുടെ ജോലി സ്ഥലത്തിനടുത്ത് തന്നെ അത് വേണമെന്ന് ആഗ്രഹിക്കുന്നവരാകും. ആശുപത്രികള്‍, സര്‍വകലാശാലകള്‍, വലിയ സ്വകാര്യ കമ്പനികള്‍, തുടങ്ങിയവയ്ക്ക് സമീപമോ, പൊതുഗതാഗത സൗകര്യമുളളതിനടുത്തോ വീടുകള്‍ വാങ്ങുന്നത് നന്നായിരിക്കും. ഇതിന് പുറമെ അടുത്ത് കടകള്‍ ഉളളതും പ്രയോജനകരമാകും. അതേസമയം നിശാക്ലബ്ബുകള്‍ക്കടുത്ത് വീടുകള്‍ വാങ്ങാനേ പാടില്ലെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ കയ്യിലുളള പണത്തിന് താങ്ങാന്‍ കഴിയുന്ന വീടുകള്‍ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശവും ഉണ്ട്.

ഏപ്രില്‍ ഒന്നിന് ശേഷം മാത്രമേ പുതിയ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഏപ്രില്‍ മുതല്‍ മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ ഇപ്പോള്‍ വീട് വാങ്ങാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇത് വീടുകളുടെ വില കൃത്രിമായി കുതിച്ച് കയറാന്‍ ഇടയാക്കും. അതൊഴിവാക്കാനാണ് ഈ നിര്‍ദേശം. ഏപ്രില്‍ മുതല്‍ സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ അപ്പോള്‍ ആവശ്യക്കാരുടെ ഒഴുക്ക് കുറയാനും വിലയിടിയാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വീടുകള്‍ തയാറാക്കുന്നതെങ്കില്‍ അവിടെ വേണ്ട ഫര്‍ണിച്ചറുകളും ഒരുക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുളളവര്‍ ഫര്‍ണിഷ്ഡ് വീടുകള്‍ തെരയുന്നവരാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് അതാവശ്യമില്ല. അവര്‍ സ്വന്തം ഫര്‍ണിച്ചറുകള്‍ കൊണ്ട് വന്ന് ഉപയോഗിച്ച് കൊളളും.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന ജനറല്‍ ബോഡി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജാനേഷ് നായരെയും വൈസ് പ്രസിഡന്റായി ശ്രീ കെ.ഡി.ഷാജിമോനെയും സെക്രട്ടറി ആയി അനീഷ് കുര്യനെയും ജോയിന്റ് സെക്രട്ടറി ആയി ജിക്‌സി സന്‍ജീവിനെയും ട്രഷറര്‍ ആയി ഹരീഷ് നായര്‍ സ്‌റ്റോക്ക് പോര്‍ട്ടിനെയും തെരഞ്ഞെടുത്തു.
മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി പോള്‍സണ്‍ തോട്ടപ്പളളി, സാജു കാവുങ്ങ, ഹാന്‍സ് ജോസഫ്, ബിന്ദു കുര്യന്‍, റീന വില്‍സണ്‍, ജിന്റോ ജോസഫ്, ഷാജു ആന്റണി, ജോര്‍ജ് മാത്യു (മനോജ്) എന്നിവരെയും തെരഞ്ഞെടുത്തു. യുക്മ പ്രതിനിധികളായി നിലവിലെ അംഗങ്ങളായ പോള്‍സണ്‍ തോട്ടപ്പളളിയും മാത്യു ഏലൂരും തുടരും.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ എംഎംഎയെ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകുന്നതിനും പഴയ കമ്മിറ്റിക്ക് കൃതജ്ഞത അറിയിച്ച് കൊണ്ടും പുതിയ നേതൃത്വം നിലവില്‍ വന്നു.
എംഎംഎയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഡാന്‍സ് സ്‌കൂളും നാടന്‍ തട്ടുകടകളും പൂര്‍വാധികം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം മറ്റ് കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനും അതിന് വേണ്ടി എല്ലാ ആളുകളുമായും സഹകരണം പുതുനേതൃത്വം ആവശ്യപ്പെട്ടു.

അല്‍ജോ മാത്തുക്കുട്ടി
ഡെര്‍ബി: ഡെര്‍ബി ആന്‍ഡ് ബാള്‍ട്ടണ്‍ ഓണ്‍ ട്രെന്റ് ക്‌നാനായ അസോസിയേഷന്റെ 2016-18 കാലയളവിലേക്കുളള ഭരണസമിതിയെ ഡിസംബര്‍ 31ന് ഡെര്‍ബിയില്‍ വച്ച് നടന്ന ക്‌നാനായ കൂട്ടായ്മയില്‍ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റായി ജെയിംസ് അബ്രഹാം അകംബാലായില്‍ ( നീഴൂര്‍ ഇടവക) സെക്രട്ടറി ആയി അല്‍ജോ മാത്തുക്കുട്ടി മാപ്പിളശേരിയില്‍ (കണ്ണാങ്കര ഇടവക) ട്രഷറര്‍ ആയി ബിനോയ് ആറ്റുമേല്‍ കോര (കണ്ണങ്കര ഇടവക) വൈസ് പ്രസിഡന്റായി ബിഞ്ചു ജോണ്‍ മുരിങ്ങോത്ത് (സംക്രാന്തി ഇടവക) ജോയിന്റ് സെക്രട്ടറി ആയി ബെറ്റി അനിയന്‍ കിഴക്കേല്‍ ( പിറവം ഇടവക) ജോയിന്റ് ട്രഷറര്‍ ആയി മേരി തോമസ് വെങ്ങാലില്‍ (കടുത്തുരുത്തി ഇടവക) ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ആയി ലീലു എബ്രഹാം മഠത്തിലും ( വളളംകുളം ഇടവക) തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മുന്‍ഭരണസമിതിയുടെ സ്ത്യുര്‍ഹസേവനത്തിന് കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് സെക്രട്ടറി 201617 കാലയളവിലെ കാര്യപരിപാടികളുടെ വിശദമായ രൂപരേഖ അവതരിപ്പിച്ചു. 2015 യുകെകെസിഎ കലാമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിനായി ഒരുക്കിയ രക്ഷിതാക്കളെയും കുട്ടികളെയ പരിശീലിപ്പിച്ച ബിഞ്ചു ജോണിനെയും കൂട്ടായ്മയില്‍ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

മലയാളം യുകെ ന്യൂസ് ടീം
ലണ്ടന്‍: യുകെ റോഡുകളില്‍ അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന അപകടങ്ങളിലൂടെ വര്‍ഷം തോറും 340 മില്യന്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തട്ടിയെടുക്കുന്നതായി ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയാണ് വെളിപ്പെടുത്തിയത്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം അപകടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. കുറ്റകത്യങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്. അനധികൃതമായി ആയുധങ്ങള്‍ വാങ്ങുന്നതിനും മയക്കുമരുന്ന് ഇടപാടുകള്‍ക്കും ഈ പണം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്യമായി ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നവരുടെ പണമാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതായി വരുന്നത്.

അപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ ഇരകളെ വളരെ ബോധപൂര്‍വ്വമാണ് തെരഞ്ഞെടുക്കുന്നത്. പൂര്‍ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുളളവരും എന്നാല്‍ അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നവരുമായ ഡ്രൈവര്‍മാരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. നമ്മള്‍ ശ്രദ്ധിച്ചാലും നമ്മളെ അപകടത്തില്‍ പെടുത്തി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യല്‍ ആണ് ഇവരുടെ രീതി. കുട്ടികളുമായി പോകുന്ന അമ്മമാരും പ്രായമുളളവരുമാണ് ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകള്‍. ഇവരെ തിരിച്ചറിയാനുള്ള സൂചനകളും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോ പുറത്തു വിട്ടു.

accident1

അപകടമുണ്ടാക്കുന്ന രീതികള്‍ 

കൃത്യമായ കാരണമില്ലാതെ തന്നെ മുന്നില്‍ പോകുന്ന വാഹനം പെട്ടെന്ന്‍ ബ്രേക്ക് ചെയ്യുകയും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സമയം ലഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ വാഹനം മുന്നിലെ വാഹനത്തില്‍ ഇടിക്കുകയും ചെയ്താല്‍ ഇത് തട്ടിപ്പ് സംഘമാണെന്ന് കരുതാം. ഇത് ഇവരുടെ ഒരു സ്ഥിരം രീതിയാണ്.

ഇടുങ്ങിയ സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് കടന്ന് പോകാനായി ഒരു ഡ്രൈവര്‍ അനുമതി നല്‍കുകയും നിങ്ങള്‍ അതിന് ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കാര്‍ ഇടിച്ച് കയറ്റുകയും ചെയ്താല്‍ ഇതും തട്ടിപ്പാണെന്ന് മനസിലാക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍ നിങ്ങള്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ അപകടം കരുതിക്കൂട്ടിയുളളത് തന്നെയാണെന്ന നിഗമനത്തിലെത്താം. അപകടത്തില്‍പ്പെട്ടയാള്‍ പെട്ടെന്ന് തന്നെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ കൈമാറിയാലും ഇത് മനപൂര്‍വ്വം സൃഷ്ടിക്കുന്ന അപകടം തന്നെയാകാം.

അപകടം നടന്ന് ആഴ്ചകള്‍ക്കുളളില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പെരുപ്പിച്ച് കാട്ടിയ ഒരു ക്ലെയിം തുകയേക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങളെ തേടിയെത്തിയാല്‍ ആ അപകടം തട്ടിപ്പുകാരുടെ തിരക്കഥയാണെന്ന് ഉറപ്പിക്കാം. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കുകയാണ് പ്രാഥമികമായി വേണ്ടത്.

driving-car-accident

അപകടങ്ങളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

എല്ലായ്പ്പോഴും വളരെ ശ്രദ്ധിച്ച് മാത്രം വാഹനം ഓടിക്കുക. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് വരുന്ന ഡ്രൈവര്‍മാര്‍ റോഡില്‍ ഉണ്ടാകാം എന്ന്‍ എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കുക.

നിങ്ങളുടെ മുന്നിലുളള വാഹനവുമായി കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. മുന്നിലെ വാഹനത്തില്‍ നിന്ന് നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.

എതിര്‍വാഹനത്തിന്റെ ഡ്രൈവര്‍ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്താലും ശ്രദ്ധയോടെ മാത്രം മുന്നേറുക. മതിയായ സ്ഥലം ഉണ്ടെന്ന്‍ ഉറപ്പ് വരുത്തി മാത്രം വാഹനം മുന്‍പോട്ട് എടുക്കുക.

മറ്റ് ഡ്രൈവര്‍മാരുടെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. മുന്നിലുള്ള കാര്‍ നിങ്ങളുടെ നേര്‍ക്ക് തിരിയുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാഹനം കൊണ്ട് പോകാന്‍ ശ്രമിക്കുക.

തട്ടിപ്പുകാര്‍ പലപ്പോഴും തങ്ങളുടെ ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ ആക്കിയിട്ടുണ്ടാകും. അക്കാര്യത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്കനുസരിച്ച് അപകടങ്ങള്‍ സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പു നടത്തുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് പ്രതിവര്‍ഷം 50 പൗണ്ട് അധിക പോളിസി നല്‍കേണ്ടി വരുന്നുണ്ട്.

Car-Accident-Blog

നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ഒരു തരത്തിലുമുള്ള നഷ്ടപരിഹാരം അപകട സ്ഥലത്ത് വച്ച് അംഗീകരിക്കരുത്

അനാവശ്യമായി മറ്റേ ഡ്രൈവറെകുറ്റപ്പെടുത്തി സംസാരിക്കാനോ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനോ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തിയില്‍ സംശയം ഉണ്ടായാലും അവിടെ വച്ച് സൂചിപ്പിക്കതിരിക്കുക.

അപകടമുണ്ടായ സ്ഥലം, സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ ഒരു കടലാസ്സില്‍ എഴുതി സൂക്ഷിക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍, യാത്രികര്‍ എന്നിവരെ കുറിച്ചും അവര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും കൂടി ഈ നോട്ടില്‍ എഴുതാന്‍ ശ്രദ്ധിക്കണം.

സാധിക്കുമെങ്കില്‍ അപകടത്തിന്റെയും, വാഹനത്തില്‍ ഉണ്ടായ കേടുപാടുകളുടെയും ഫോട്ടോ മൊബൈലില്‍ എടുത്ത് സൂക്ഷിക്കുക. പ്രകോപനം ഉണ്ടാകാതെ വേണം ഇങ്ങനെ ചെയ്യാന്‍.

പോലീസിനെ വിവരം അറിയിക്കുക. മറ്റേ വാഹനത്തില്‍ തട്ടിപ്പ് സംഘം ആണെങ്കില്‍ അവര്‍ പെട്ടെന്ന് സ്ഥലം വിടാന്‍ ശ്രമിക്കും.

നിഷ്പക്ഷരായ സാക്ഷികള്‍ ഉണ്ടോ എന്ന്‍ നോക്കുക. ഇത് വളരെ ശ്രദ്ധിച്ച് വേണം. കാരണം തട്ടിപ്പ് സംഘമാണെങ്കില്‍ അവര്‍ സാക്ഷികളെയും തയ്യാറാക്കി നിര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും പെട്ടെന്ന്‍ വിവരം അറിയിക്കണം. മനപൂര്‍വ്വം ഉണ്ടാക്കിയ അപകടം ആണെന്ന്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അക്കാര്യവും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

അപകടത്തെ കുറിച്ചും നിങ്ങളുടെ സംശയങ്ങളെ കുറിച്ചും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയെ 0800 422 0421 നമ്പറില്‍ വിളിച്ച് അറിയിക്കുക. ഇവരുടെ വെബ്സൈറ്റ് വഴിയും അതിനുള്ള സൗകര്യം ലഭ്യമാണ്.

ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയേറെ ഉപകരിക്കുന്നതാണ്.

ഈ വാര്‍ത്ത ഉപകാരപ്രദം ആണെങ്കില്‍ ദയവായി മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുക 

 

Copyright © . All rights reserved