ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത നേടിയവരാണെങ്കിലും കറുത്തവര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വെളുത്ത വര്‍ഗക്കാരുമായി വലിയ അന്തരമുള്ളതായി റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷങ്ങള്‍ തൊഴില്‍രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ബിരുദധാരികളായ കറുത്തവര്‍ഗക്കാര്‍ക്ക് അവരുടെ വെളുത്ത വര്‍ഗക്കാരായ സമാന തസ്തികയിലുളളവരെക്കാള്‍ 23 ശതമാനം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഈ സര്‍വേ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഠിനാദ്ധ്വാനവും ഉയര്‍ന്ന യോഗ്യതയും കൈമുതലായുളളവര്‍ക്ക് അവരുടെ നിറമോ വംശമോ നോക്കാതെ തൊഴിലില്‍ ഉയര്‍ന്ന വിജയം നേടാന്‍ രാജ്യത്ത് അവസരമുണ്ടെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന വംശീയ വേര്‍തിരിവുകളെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലും വ്യവസായ രംഗത്തും സൈനിക രംഗത്തും കറുത്ത വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യമില്ലാത്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. സൈന്യത്തില്‍ കറുത്തവര്‍ഗക്കാരായ ജനറല്‍മാരില്ല. രാജ്യത്തെ എഫ്ടിഎസ്ഇകളില്‍ വെറും നാല് ശതമാനം മാത്രം എക്‌സിക്യൂട്ടീവുകളാണ് കറുത്ത വര്‍ഗത്തില്‍ നിന്നുളളവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് വംശീയ വിദ്വേഷം കൊണ്ടാണോ അവസരസമത്വമില്ലാത്തത് കൊണ്ടാണോ അതിനേക്കാള്‍ മോശം കാരണങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു.

കറുത്തവര്‍ക്ക് മണിക്കൂറിന് ലഭിക്കുന്ന വേതനത്തില്‍ വെളളക്കാരുമായി 4.30 പൗണ്ടിന്റെ വ്യത്യാസമുണ്ട്. എ ലെവല്‍ യോഗ്യതയുള്ളവര്‍ ചെയ്യുന്ന ജോലികളില്‍ വേതന വ്യത്യാസം 14.3 ശതമാനമാണ്. അഥവാ മണിക്കൂറിന് 1.65 പൗണ്ടിന്റെ വ്യത്യാസം. ജിസിഎസ്ഇ യോഗ്യതയുളളവരുടെ വേതനത്തില്‍ 11.4 ശതമാനം വ്യത്യാസമുണ്ട്. അതായത് മണിക്കൂറിന് 1.18 പൗണ്ടിന്റെ വ്യത്യാസം. അതേസമയം യോഗ്യതകളില്ലാത്തവര്‍ക്കുളള തൊഴിലില്‍ ഇരുകൂട്ടര്‍ക്കും തുല്യവേതനം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസതലം മുതല്‍ തന്നെ ഇത് കാണാനാകുമെന്ന് നാഷണല്‍ സ്്റ്റുഡന്റ്‌സ് യൂണിയന്റെ ബ്ലാക് സ്റ്റുഡന്റ്‌സ് ഓഫീസര്‍ മാലിയ ബാവൂട്ടിയ പറയുന്നു.

അധ്യാപകരുടെ കാര്യത്തിലും ഇത് കാണാവുന്നതാണ്. നമുക്ക് നിഷേധിക്കപ്പെട്ടിട്ടുളള ഒരു സ്ഥലത്തേക്ക് കടന്നുകയറിയുകയും പിന്നീട് തൊഴിലിടത്തില്‍ എത്തിപ്പെടുകയും ചെയ്താല്‍ ഉയര്‍ന്ന പദവിയിലേക്ക് കടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിലെ വംശീയ വേര്‍തിരിവിനെതിരെ ഈ മാസം പത്ത് മുതല്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് മാലിയ. വെളുത്തവര്‍ഗത്തില്‍ പെട്ടവരാണെങ്കില്‍ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ കറുത്തവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ധാരാളം തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും വേതന കാര്യത്തില്‍ വലിയ വത്യാസമുണ്ട്. ബിരുദതലത്തില്‍ പെട്ടവര്‍ക്ക് ഇത് 10.3 ശതമാനവും എ ലെവലിലേക്കെത്തുന്നപോള്‍ ഇത് പതിനേഴ് ശതമാനം വരെയും വര്‍ദ്ധിക്കുന്നു. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഗ്രീന്‍ പാര്‍ക്ക് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. വംശീയ സമത്വത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു രാഷ്ട്രീയതന്ത്രത്തിന് തന്നെ രൂപം നല്‍കണമെന്നാണ് ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ദുഃഖകരമായ കണ്ടെത്തലുകളാണിതെന്നും ടിയുസി പറയുന്നു. കറുത്തവരും ഏഷ്യാക്കാരും വലിയ വേതന വ്യത്യാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. യോഗ്യത മാത്രമല്ല ഇതിന് കാരണം. വംശീയ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുളള വിവേചനമാണിതെന്നും ടിയുസി ചൂണ്ടിക്കാട്ടുന്നു.