സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി, പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത് റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്. സിംഗിൾ ഡാൻസ്, സോളോ സോംഗ്, ഉപകരണസംഗീതം എന്നിവയിൽ റോസ്മിൻ ജയ്സൺ ഒന്നാം സ്ഥാനം നേടി.
പാലാ പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ. ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ. പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന, ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി റോസ്മിൻ ജെയ്സനെ യുസ്മ അഭിനന്ദിച്ചു. യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും ഭാരവാഹികൾ അനുമോദിച്ചു.
മോഹന്‍ദാസ് കുന്നന്‍ചേരി
ഓക്‌സ്‌ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.
ബിട്ടനിലെ തൃശ്ശൂര്‍ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാകുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍മാസം 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760
07727253424
ഹാളിന്റെ വിലാസം
Northway Evangelical Church
Sutton Road
Oxford
OX3 9RB
കാസര്‍ഗോഡ്: കോടംവേളൂര്‍ പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട് വര്‍ഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വര്‍ഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാല്‍വുകളും തകരാറിലായിട്ടു. ഇതിനോടകം പലരുടെയും സഹായത്താല്‍ ദേവസ്യയുടെ ഹൃദയ സര്‍ജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നല്‍കിയ സ്ഥലത്തു വീടുവച്ചാണ് താമസിക്കുന്നത്.
കൂലിപ്പണിയെടുത്തായിരുന്നു ദേവസ്യ കുടുംബം പോറ്റിയിരുന്നത്, മക്കളുടെ പഠന ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മറ്റു പലരുടെയും സഹായം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്. വിധിയുടെ ക്രൂരതയെന്നോണം ദേവസദ്യയുടെ ഭാര്യ ആലീസ് പ്രസവശേഷം തളര്‍ന്നു കിടപ്പിലായി. ദീര്‍ഘ നാളത്തെ പല ചികിത്സകള്‍ക്ക് ശേഷമാണ് ആലീസ് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയത്. രണ്ടുപേരുടെയും അനാരോഗ്യവും ചികിത്സകളും ഈ കുടുംബത്തെ താങ്ങാനാവാത്ത വലിയൊരു കടക്കെണിയിലാണ് എത്തിച്ചത്. ഓരോ മാസവും രണ്ടുപേരുടെയും മരുന്നുകള്‍ക്കും ചികിത്സക്കും തന്നെ നല്ലൊരു തുക ചെലവ് വരുന്നുണ്ട്.
തുടര്‍ച്ചയായി പണിക്കുപോലും പോകാന്‍ കഴിയാതെ ദേവസ്യ എങ്ങനെ ജീവിതം മുന്‌പോട്ടുതള്ളിനീക്കും എന്നറിയാതെ വലയുകയാണ്. പ്രിയമുള്ളവരേ ഈ കൊച്ചു കുടുംബത്തെയും കുട്ടികളെയും നമ്മളില്‍ ഒരാളായി കരുതി നിങ്ങളും സഹായിക്കില്ലേ?. ഈ കുടുംബത്തെ സഹായിക്കുവാന്‍ കഴിയുന്നവര്‍ മാര്‍ച്ച് ഇരുപത്തിയെട്ടിന് മുമ്പായി നിങ്ങളാല്‍ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
നോ ഡീല്‍ ബ്രെക്‌സിറ്റ് സാധ്യത മുന്നോട്ടു വെച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റിന് ചെറിയ ഡിലേ നല്‍കണമെങ്കില്‍ അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മേയുടെ ഡീലിന് എംപിമാര്‍ അംഗീകാരം നല്‍കണമെന്ന് ടസ്‌ക് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരേസ മേയ് അയച്ച കത്ത് ലഭിച്ചതിനു ശേഷം നടത്തിയ പ്രതികരണത്തിലാണ് ടസ്‌ക് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ടസ്‌ക് തെരേസ മേയുമായി ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു. മേയ് നല്‍കിയ കത്ത് പ്രശ്‌നങ്ങളൊന്നും പരിഹരിക്കുന്നില്ലെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസ് പറഞ്ഞത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ തീരുമാനിക്കണമെങ്കില്‍ അതുകൊണ്ട് ബ്രിട്ടന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകണമെന്നും മാസ് വ്യക്തമാക്കി.
ഡീല്‍ ഇല്ലാതെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമവും നടത്തുമെന്ന് ടസ്‌ക് പറഞ്ഞു. അതിനായുള്ള ക്ഷമ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 23 വരെയോ ജൂണ്‍ 30 വരെയോ ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിക്കാന്‍ ഇയു 27 നേതാക്കളുടെ ഉച്ചകോടി ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മൂന്നാം തവണയും തന്റെ ഡീലുമായി കോമണ്‍സിനെ സമീപിക്കുന്ന തെരേസ മേയ് അത് നേടിയാല്‍ വീണ്ടും യോഗം ചേരേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും യൂറോ്യപ്യന്‍ നേതാക്കള്‍ തീരുമാനമെടുത്തേക്കും.
മെയ് 23നാണ് യൂറോപ്യന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു ശേഷം ബ്രെക്‌സിറ്റ് നീട്ടണമെങ്കില്‍ ബ്രിട്ടീഷ് പ്രതിനിധികളും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍ ജൂലൈ ഒന്നിനു മുമ്പായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്നതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്. പുതുതായി തെരഞ്ഞൈടുക്കപ്പെടുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ജൂലൈ 1നാണ് യോഗം ചേരുന്നത്.
ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ
ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു.
വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു.
ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു.
വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള, ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി.
ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി.
ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്.
സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല. മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.
അന്നദാനം മഹാദാനമെന്നാണ്. തൃപ്തിയെന്നുള്ളത് മനുഷ്യന് അന്നത്തില്‍ നിന്ന് മാത്രം കിട്ടുന്നുവെന്നതാണ് സത്യം. അങ്ങനെ തൃപ്തിപ്പെടുത്തി ഒരു മഹാദാനത്തിന്റെ ഭാഗമാകുകയാണ് സേവനം യു.കെ. പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് ആതുരാലയങ്ങള്‍ നടത്തിവരുന്ന അന്നദാനത്തില്‍ സേവന യു.കെയും കൈകോര്‍ക്കുന്നു. ഓരോ ദിവസവും 150 പേര്‍ക്കുവീതം ആതുരാലയങ്ങളില്‍ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കുകയാണ് സേവന യുകെ.
പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രം ഉത്സവ ഭാരവാഹികളും എല്ലാ വര്‍ഷവും നടത്തിവരുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഏപ്രില്‍ 19 മുതല്‍ കൊടിയേറുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഓരോ ദിവസവും 150 സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കി ഏതാണ്ട് 1500 സഹോദരങ്ങള്‍ക്ക് അന്നം കൊടുക്കുന്ന മഹാ കര്‍മ്മത്തിന് സേവനം യു.കെ ഭാഗമാകുകയാണ്.
യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യു.കെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോക മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണെന്ന് സേവനം പത്രക്കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി വിവിധ സേവനങ്ങളില്‍ പങ്കാളിയാകുന്ന സേവനം യു.കെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ബിജു പെരിങ്ങല്‍ തറ അറിയിച്ചു.
ന്യുയോര്‍ക്ക്: ഏതാനും വര്‍ഷത്തെ ഭിന്നതകള്‍ അവസാനിപ്പിച്ച് അമേരിക്കയില്‍ കോണ്‍ഗ്രസ് വീണ്ടും ഒറ്റക്കെട്ടായി. ഒരു വര്‍ഷം മുന്‍പ് സാം പിത്രോദ ചെയര്‍മാനും ജോര്‍ജ് ഏബ്രഹാം വൈസ് ചെയറുമായി രൂപം കൊണ്ട ഇന്ത്യന്‍ ഓവസീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ സ്ഥാനമേറ്റു. ലോംഗ് ഐലന്‍ഡിലെ ജെറിക്കോ പാലസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഞ്ചു വര്‍ഷമായി പ്രസിഡന്റ് പദം വഹിക്കുന്ന ശുദ്ധ് പര്‍കാശ് സിംഗ് പുതിയ പ്രസിഡന്റ് ഗില്‍സിയനു സ്ഥാനം കൈമാറി.
ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സംഘടനയുടെ ആദ്യ പ്രസിഡന്റ് ഡോ. സുരിന്ദര്‍ മല്‍ ഹോത്രയടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് ശുഭോദര്‍ക്കമായി. ഇന്ത്യ സുപ്രധാനമായ ഇലക്ഷനെ നേരിടുമ്പോള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി വന്നത് അണികളിലും ആവേശമായി. പുതിയ പ്രസിഡന്റിനു പിന്തൂണ പ്രഖ്യാപിച്ച ശുദ്ധ് പര്‍കാശ് സിംഗ്, സ്ഥാന ലബ്ദിയില്‍ ഗില്‍സിയനെ അഭിനന്ദിക്കുകയും ചെയ്തു.
ഗില്‍സിയന്റെ നിയമനത്തെ സ്വാഗതം ചെയ്ത ഡോ. മല്‍ ഹോത്ര ഇലക്ഷനില്‍ ബി.ജെ.പിയെ തോല്പിക്കുകയാണു അടിയന്തര ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടി. അതു പോലെ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്താനും സംഘടന മുന്നിട്ടിറങ്ങണം. ഉറച്ച കോണ്‍ഗ്രസുകാരനായ ഗില്‍സിയന്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഈ സ്ഥാനത്തിനു തികച്ചും അര്‍ഹനാണെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഇത്രയും ആത്മാര്‍ഥതയുള്ള വ്യക്തികള്‍ കുറവാണ്. തന്റെ പൂര്‍ണ പിന്തുണ ഗില്‍സിയനു ഉണ്ടായിരിക്കുമെന്ന് അദ്ധേഹം ഉറപ്പു നല്കി.
ഗില്‍സിയനെ പ്രസിഡന്റായി നിയമിച്ച സാം പിത്രോഡയുടെ തീരുമാനത്തെ സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് സ്വാഗതം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്താന്‍ അദ്ധേഹത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ഡോ. ദയന്‍ നായിക്ക്, ഷെര്‍ മദ്ര, ലീല മാരേട്ട്, ഫുമാന്‍ സിംഗ്, ചരണ്‍ സിംഗ്, രജിന്ദ്രര്‍ ഡിചപ്പള്ളി, കുല്ബിര്‍ സിംഗ്, കളത്തില്‍ വര്‍ഗീസ്, രവി ചോപ്ര, ഷാലു ചോപ്ര, മാലിനി ഷാ, രാജേശ്വര റെഡ്ഡി, ജോണ്‍ ജോസഫ്, കോശി ഉമ്മന്‍, സതീഷ് ശര്‍മ്മ എന്നിവരടക്കം ഒട്ടേറെ പേര്‍ പുതിയ പ്രസിഡന്റിനു ആശംസകളറിയിച്ചു.
മറുപടി പ്രസംഗത്തില്‍ പ്രസിഡന്റ് സ്ഥാനം തന്നെ ഏല്പ്പിച്ചത് ബഹുമതിയായി കരുതുന്നുവെന്നു ഗില്‍സിയന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍ സാം പിതോദ,സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവര്‍ തന്റെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചതിനു നന്ദി. 26 വര്‍ഷം മുന്‍പാണു താന്‍ അമേരിക്കയിലെത്തിയത്. 18 വര്‍ഷം മുന്‍പ് ഡോ. മല്‍ ഹോത്രയുടെ നേത്രുത്വത്തില്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാപിതമായി. അദ്ദേഹം 11 വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന് ജോര്‍ജ് ഏബ്രഹാം രണ്ടു വര്‍ഷത്തോളം പ്രസിഡന്റായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശുദ്ധ് പര്‍കാശ് സിംഗ് പ്രസിഡന്റും ചെയര്‍മാനുമായി സേവനമനുഷ്ടിക്കുന്നു. എല്ലാവരും വലിയ സേവനമാണു ചെയ്തത്.
ഇപ്പോള്‍ ഉത്തരവാദിത്തം തന്റെ ചുമലിലേക്കു വന്നിരിക്കുന്നു. നാം എല്ലാവരും ഒറ്റ ടീമായി പ്രവര്‍ത്തിക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്.എല്ലാവരെയും ഒന്നിച്ച് അണി നിരത്തി സംഘടനയെ ശക്തിപ്പ്ടെത്തുക. പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും ശ്രവിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും. അംഗങ്ങളുടെ അഭിപ്രായം വിലമതിക്കും. പുതിയ അംഗങ്ങളെ ചേര്‍ക്കും. അര്‍ഹരാവവരെ നേതൃത്വത്തിക്കുയര്‍ത്തും.
കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാ നവ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തും. ഇലക്ഷന്‍ പ്രചാരണത്തിനു ടീമിനെ അയക്കും. വോളന്റിയറായി പോകാന്‍ താല്‍പര്യമുള്ളവര്‍ പേരു നല്#കണം. പ്രസിഡന്റ് കെന്നഡി പറഞ്ഞതു പോലെ ഇന്ത്യയിലെ ജനാധിപത്യത്തെ രക്ഷിക്കന്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്കു നമുക്കെന്തു ചെയ്യാന്‍ കഴുമെന്നാണു നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്
മോദി ഭരണകൂടം ഭരണഘടനയേയോ സ്ഥാപനങ്ങളെയൊ വിലമതിക്കുന്നില്ല. സുപ്രീം കോടതിയും സി.ബി.ഐ.യും ഒക്കെ ഉദാഹരണങ്ങള്‍. വിദേശ നിക്ഷേപം കൂടുതല്‍ വരുന്ന 10 രാജ്യങ്ങളില്‍ ഒന്നല്ല ഇന്ത്യ ഇപ്പോള്‍. തൊഴിലില്ലായ്മ കൂടി. നമ്മുടെ രാജ്യം വിഷമ സ്ഥിതിയിലൂടെയാണു പോകുന്നത്. ഇപ്പോള്‍ നാം ഒന്നിച്ച് ഈ പ്രതിസന്ധിയെ നേരിടണം ഇന്നിപ്പോള്‍ രാജ്യം അക്രമവും വിഭാഗീയതയും നേരിടുന്നു. കോണ്‍ഗ്രസ് എന്നും എല്ലാ വിഭാഗത്തിനും വേണ്ടിയാണു പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതു വരെ നാം സജീവമായി പ്രവര്‍ത്തിക്കണം-അദ്ദേഹം പറഞ്ഞു.
സ്‌കോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട്, സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സ്‌കോട്‌ലാന്‍ഡിലെ മലയാളികളുടെ കലാഭിരുചി വളര്‍ത്താനും, പ്രോത്സാഹിപ്പിക്കാനും, അര്‍ഹമായ അഗീകാരങ്ങള്‍ നല്‍കി ആദരിക്കാനുമായി നടത്തപ്പെടുന്ന സംരഭത്തിന് അത്യപൂര്‍വ്വമായ ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. USMAയുടെ ആദ്യ കലാമേളയില്‍ 58 കലാകാരാണ് സ്‌കോട്‌ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളായി കടന്നു വന്നിരിക്കുന്നത്.
മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക. കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ നാലാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ എതിരാളികളെ കൂച്ചുവിലങ്ങിട്ട് കോട്ടയം അഞ്ഞൂറാന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. കളിച്ച നാലുമത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് 8 പോയിന്റുകളുമായി ശ്രീ സജിമോന്‍ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാന്‍സ് TCL ലീഗില്‍ ഒന്നാം സ്ഥാനത്തു എത്തിയത്. നാലാം റൌണ്ട് മത്സരങ്ങളില്‍ പല അട്ടിമറി വിജയങ്ങള്‍ക്കും TCL സാക്ഷ്യം വഹിച്ചു. നാലില്‍ മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു വെല്‍സ് ഗുലാന്‍സും സ്റ്റാര്‍ ചലഞ്ചേഴ്‌സും രണ്ടും മൂന്നും സ്ഥാനത്തു നിലയുറപ്പിച്ചു. അഞ്ചില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച ടെര്മിനേറ്റര്‍സ് നാലാം സ്ഥാനത്തും നാലില്‍ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചു സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, എവര്‍ഗ്രീന്‍ തൊടുപുഴ, തുറുപ്പുഗുലാല്‍ എന്നീ ടീമുകള്‍ അഞ്ചു ആറു ഏഴു സ്ഥാനങ്ങള്‍ കയ്യാളിയത് പോയിന്റ് ഡിഫറെന്‍സില്‍ ആണ്. മത്സരം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ റെലിഗെഷന്‍ സോണില്‍ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് തരികിടതോം തിരുവല്ല, പുണ്ണ്യാളന്‍സ് റോയല്‍സ് കോട്ടയം എന്നീ ടീമുകള്‍.
TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ – ടെര്മിനേറ്റര്‍സ് കുതിക്കുന്നു.
നാലാം റൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ശ്രീ. ബിജു ചെറിയാന്‍ ക്യാപ്റ്റനും ശ്രീ ജോജോ വര്‍ഗീസ് കൂട്ടാളിയുമായ ടെര്മിനേറ്റര്‍സ് നാലിനെതിരെ പതിനാറു പോയിന്റുകള്‍ക്കാണ് ശ്രീ സാജു മാത്യു ക്യാപ്റ്റനും ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം കൂട്ടാളിയുമായ കണ്ണൂര്‍ ടൈഗേര്‍സിനെ തറപറ്റിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ടെര്മിനേറ്റര്‍സ് കണ്ണൂര്‍ ടൈഗേഴ്സിന് തിരിച്ചു വരവിനുള്ള അവസരം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ആദ്യ അഞ്ചു ലേലത്തോടെ 2 – 7 എന്ന നിലയില്‍ മുന്നിലായിരുന്ന ടെര്മിനേറ്റര്‍സിന് 12 -2 എന്ന നിലയില്‍ എത്താന്‍ അധികം നേരം വേണ്ടിവന്നില്ല. കണ്ണൂര്‍ ടൈഗേഴ്സ് രണ്ടു പോയിന്റുള്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോളെക്കും 16 – 4 എന്ന നിലയില്‍ ടെര്‍മിനറ്റ്‌സ് വിജയം ഉറപ്പിച്ചിരുന്നു.. ഈ ജയത്തോടെ ടെര്മിനേറ്റര്‍സ് TCL ടേബ്ലിയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിരിക്കുന്നു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ബിജു ചെറിയാനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
നാലാം റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ചക്രവ്യൂഹം ഭേദിക്കാനാവാതെ കണ്ണൂര്‍ ടൈഗേഴ്സ് കീഴടങ്ങുന്ന കാഴ്ച്ചക്കാണ് TCL സാക്ഷ്യം വഹിച്ചത്.
ശ്രീ അനീഷ് കുരിയന്‍ ക്യാപ്റ്റനും ശ്രീമതി സിനിയാ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ ശക്തരായ കണ്ണൂര്‍ ടൈഗേര്‍സിനെ കീഴ്‌പെടുത്തിയത് പത്തിനെതിരെ പതിനാറു പോയിന്റുകള്‍ക്. കളിയുടെ തുടക്കം മുതല്‍ തന്നെ 3-9 എന്ന നിലയില്‍ മുന്നിലായിരുന്ന എവര്‍ഗ്രീന്‍ തൊടുപുഴയെ 10 -12 എന്ന നിലയില്‍ സമ്മര്‍ദ്ദത്തില്‍ താഴ്ത്താന്‍ കണ്ണൂര്‍ ടൈഗേഴ്സിന് സാധിച്ചു. പിന്നീട് തുടര്‍ച്ചയായ 3 ലേലങ്ങള്‍ വിജയിച്ചു എവര്‍ഗ്രീന്‍ തൊടുപുഴ വിജയം കരസ്ഥമാക്കി. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച ശ്രീ അനീഷ് കുരിയനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ മാസ്മരിക പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞത് തരികിടതോം തിരുവല്ലയുടെ വിജയപ്രതീക്ഷ.
ഇന്ന് നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീമതി സുജ ജോഷി ക്യാപ്റ്റനും ശ്രീ ദീപു പണിക്കര്‍ കൂട്ടാളിയുമായ സ്റ്റാര്‍ ചലഞ്ചേഴ്സ് ഒന്‍പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് ശ്രീമതി ട്രീസ എമി ക്യാപ്റ്റനും ശ്രീ ജുബിന്‍ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ലയെ മുട്ടുകുത്തിച്ചത്. കളിയുടെ തുടക്കത്തില്‍ 4 – 4 എന്ന ഒപ്പത്തിനൊപ്പ പോരാട്ടത്തില്‍ നിന്നും തുടര്‍ച്ചയായ ആറു ലേലങ്ങള്‍ വിജയിച്ചു 11 – 4 എന്ന ഉറച്ച സ്‌കോറില്‍ എത്തിക്കാന്‍ സ്റ്റാര്‍ ചലഞ്ചേഴ്‌സിന് സാധിച്ചു. പിന്നീട് തരികിട തോം ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചങ്കിലും സ്റ്റാര്‍ ചലഞ്ചേഴ്‌സിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തറപറ്റുകയായിരുന്നു. ടീം തരികിട തോം ക്യാപ്റ്റന്‍ ശ്രീമതി ട്രീസ എമിയുടെ ഒരു കോര്‍ട്ട് വിജയമടക്കം 5 പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്തപ്പോളെക്കും സ്റ്റാര്‍ ചലഞ്ചേഴ്സ് 14 – 9 എന്ന സുദൃഢമായ നിലയില്‍ എത്തിയിരുന്നു. ശ്രീമതി സുജാ ജോഷിയുടെ അവസാന ലേലം വിജയിച്ചു സ്റ്റാര്‍ ചലഞ്ചേഴ്സ് 15 – 9 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച ശ്രീ ദീപു പണിക്കരെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – പുണ്യാളന്‍സിനൊരു പൊന്‍തൂവല്‍
പോയ ഞായറാഴ്ച്ച നടന്ന മറ്റൊരു വാശിയേറിയ മത്സരത്തില്‍ ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനും ശ്രീ ആല്‍ബര്‍ട്ട് കൂട്ടാളിയുമായ പുണ്യാളന്‍സ് പ്രബലരായ ഹണിബീസ് യുകെയെ തകര്‍ത്തത് പതിനൊന്നിനെത്തിരെ പതിനഞ്ചു പോയിന്റുകള്‍ക്ക്. മത്സരത്തിന്റെ തുടക്കത്തില്‍ 5 – 0 എന്ന നിലയില്‍ മുന്നിലായിരുന്ന ശ്രീ സുജിത് മുരളി ക്യാപ്റ്റനും ശ്രീ ബിബിന്‍ എബ്രഹാം കൂട്ടാളിയുമായ ഹണിബീസ് യുകെ യുടെ മുന്നേറ്റത്തെ തടഞ്ഞത് പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസ് വിജയിച്ച ഒരു സീനിയര്‍ അടക്കം തുടര്‍ച്ചയായ മൂന്ന് ലേലങ്ങളാണ്. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ 9 -7 എന്ന ലീഡില്‍ പുണ്യാളന്‍സ് എത്തി. പിന്നീട് ശ്രീ ആല്‍ബര്‍ട്ട് ജോര്‍ജിന്റെ ഒരു ഹോണേഴ്സ് തോല്‍പ്പിച്ച് ഹണിബീസ് യുകെ 10 – 13 എന്ന ഭേദപ്പെട്ട നിലയില്‍ എത്തിയെങ്കിലും, മറ്റൊരു പോയിന്റ് കൂട്ടിച്ചേര്‍ത്തപ്പോളെക്കും 11 – 15 എന്ന നിലയില്‍ പുണ്യാളന്‍സ് വിജയം ഉറപ്പിച്ചു. ഒരു ഹോണേഴ്‌സും ഒരു സീനിയറും അടക്കം വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച പുണ്യാളന്‍സ് ക്യാപ്റ്റന്‍ ശ്രീ ബിജോയ് തോമസിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
TCL – അഞ്ഞൂറാനു സമം അഞ്ഞൂറാന്‍സ് മാത്രം
അട്ടിമറിയുടെ അരങ്ങുവാഴുന്ന TCL -ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷനിലെ നാലാം റൌണ്ട് മത്സരത്തില്‍ ആതിഥേയരായ ടെര്മിനേറ്റര്‍സിനെ എട്ടിന് എതിരെ പതിനഞ്ചു പോയിന്റുകള്‍ക്കു പരാജയപ്പെടുത്തി കോട്ടയം അഞ്ഞൂറാന്‍സ് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു. ഇഞ്ചോടിച്ചു പോരാടിയ മത്സരത്തില്‍ 5 – 4 എന്ന നിലയില്‍ മുന്നിലായിരുന്ന അഞ്ഞൂറാന്‍സിനെ 5 – 6 എന്ന നിലയില്‍ ഒരു നിമിഷം പുറകിലാക്കിയത് ശ്രീ ജോജോ വര്‍ഗ്ഗീസിന്റെ ഒരു സീനിയര്‍ ലേലമാണ് . പിന്നീട് തുടര്‍ച്ചയായി നാലു ലേലങ്ങള്‍ വിജയിച്ചു കോട്ടയം അഞ്ഞൂറാന്‍സ് 12 – 6 എന്ന സുസ്ഥിരമായ നിലയില്‍ എത്തി. ഒരു തിരിച്ചുവരവിനുള്ള ശ്രമം ടെര്മിനേറ്റര്‍സ് നടത്തിയെങ്കിലും അതിവേഗം 15 – 8 എന്ന നിലയില്‍ അഞ്ഞൂറാന്‍സ് വിജയക്കൊടി പാറിച്ചു. വിളിച്ച എല്ലാ ലേലങ്ങളൂം വിജയിച്ച കോട്ടയം അഞ്ഞൂറാന്‍സിന്റെ ശ്രീ ജോമി ജോസഫിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
വെല്‍സ് ഗുലന്‍സിന്റെ പടയോട്ടത്തിനു എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍!
TCL – ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്ന വെല്‍സ് ഗുലന്‍സിന് അപ്രതീക്ഷിതമായാണ് എവര്‍ഗ്രീന്‍ തൊടുപുഴയുടെ കടിഞ്ഞാണ്‍ വീണത്. കളിയുടെ തുടക്കം മുതല്‍ എവര്‍ഗ്രീന്‍ തൊടുപുഴയുടെ ആക്രമണത്തില്‍ പകച്ചുപോയ വെല്‍സ് ഗുലാണ് അല്പം സമയം വേണ്ടിവന്നു കളിയിലേക്ക് തിരിച്ചു വരാന്‍. 8 – 1 എന്ന നിലിയയില്‍ മുന്നിലായിരുന്ന ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനും ശ്രീമതി സിനിയ ജേക്കബ് കൂട്ടാളിയുമായ എവര്‍ഗ്രീന്‍ തൊടുപുഴ വീണ്ടും മുന്നേറ്റം തുടര്‍ന്ന് 12 – 3 എന്ന നിലയില്‍ എത്തിയപ്പോഴേക്കും ശ്രീ മനോഷ് ചക്കാല ക്യാപ്റ്റനും ശ്രീ തോമസ് വറീത് കൂട്ടാളിയുമായ വെല്‍സ് ഗുലാന്‌സ് മനോധൈര്യം വീണ്ടെടുത്തിരുന്നു. വെറും രണ്ടു പോയിന്റുകള്‍ മാത്രം കൂട്ടിച്ചേര്‍ക്കാന്‍ എവര്‍ഗ്രീന്‍ തൊടുപുഴയെ അനുവദിച്ചു വെല്‍സ് ഗുലന്‍സ് 14 -13 എന്ന തകര്‍പ്പന്‍ നിലയിലെത്തി എവര്‍ഗ്രീന്‍ തൊടുപുഴയെ സമ്മര്‍ദ്ദത്തിലാക്കി. സമ്മര്‍ദ്ദത്തില്‍ വഴങ്ങാതെ വെല്‍സ് ഗുലാന്‌സ് ക്യാപ്റ്റന്‍ ശ്രീ മനോഷിന്റെ അവസാന ലേലം പിടിച്ചടക്കി എവര്‍ഗ്രീന്‍ തൊടുപുഴ 16 -13 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച 8 ലേലങ്ങളില്‍ 6 ലേലങ്ങള്‍ വിജയിച്ചു 75% സ്‌ട്രൈക്ക് റേറ്റോടു കൂടി എവര്‍ഗ്രീന്‍ തൊടുപുഴയുടെ ശ്രിമതി സിനിയാ ജേക്കബ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി.
2019 ജനുവരി 26 തിയതി കെന്റിലെ ടോണ്‍ബ്രിഡ്ജ് ഫിഷര്‍ ഹാളില്‍ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് മുന്‍ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത TCL ( ടണ്‍ ബ്രിഡ്ജ് വെല്‍സ് കാര്‍ഡ് ലീഗ്)- പ്രീമിയര്‍ ഡിവിഷന്‍ കാര്‍ഡ് മത്സരത്തില്‍ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ലീഗ് മത്സരത്തില്‍ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗില്‍ ഏറ്റവും കൂടുത്തല്‍ പോയിന്റ് എടുക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കും.
2019 ലെ പ്രീമിയര്‍ ഡിവിഷനില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയല്‍സ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂര്‍ ടൈഗേഴ്സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെല്‍സ് ഗുലാന്‍സ്, ശ്രീ സജിമോന്‍ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാന്‍സ്, ശ്രീ ട്രീസ ജുബിന്‍ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാന്‍ ക്യാപറ്റനായ ടെര്‍മിനേറ്റ്‌സ്, ശ്രീ ടോമി വര്‍ക്കി ക്യാപ്റ്റനായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ്, ശ്രീ അനീഷ് കുര്യന്‍ ക്യാപ്റ്റനായ എവര്‍ഗ്രീന്‍ തൊടുപുഴ, ശ്രീ സുരേഷ് ജോണ്‍ ക്യാപ്റ്റന്‍ ആയ തുറുപ്പുഗുലാന്‍, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളന്‍സ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാര്‍ ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും എവര്‍ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകള്‍ അടുത്തവര്‍ഷത്തെ പ്രീമിയര്‍ ഡിവിഷനില്‍ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി TCL കോര്‍ഡിനേറ്റര്‍ ശ്രീ സെബാസ്റ്റ്യന്‍ എബ്രഹാം അറിയിച്ചു.
ന്യൂസ് ഡെസ്ക്
കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.