Uncategorized

എ. പി. രാധാകൃഷ്ണന്‍

വിപുലായ പരിപാടികളോടെ ക്രോയ്‌ഡോന്‍ ഹിന്ദു സമാജവും എസ്.എന്‍.ഡി.പി യു.കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കെ.സി ഡബ്ല്യൂ ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് മുഖ്യഅതിഥി ആയിരുന്നു.

ഓണ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി യു.കെയിലെ പ്രശസ്ത ഗായകന്‍ ശ്രീ സുധീഷ് സദാനന്ദന്‍ നേതൃത്വം നല്‍കിയ ഗാന അഞ്ജലി ആയിരുന്നു പരിപാടികളില്‍ പ്രധാനം. ഗണേശ സ്തുതിയോടെ തുടങ്ങിയ ഗാനാര്‍ച്ചനയില്‍ സുധീഷ് സദാനന്ദന്‍ കൂടാതെ, ശ്രീകുമാര്‍, സുരേന്ദ്രന്‍, ജയലക്ഷ്മി തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഗാന അഞ്ജലിക്ക് ശേഷം അതിഭീതിത്മായ വിധം കേരളത്തില്‍ നടന്ന മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഉള്‍പടെ ഉളളവര്‍ ഭദ്രദീപം തെളിയിച്ചു. ആശംസ നേര്‍ന്നു സംസാരിച്ച ശ്രീമതി മഞ്ജു നമ്മള്‍ എത്രത്തോളം സേവന തല്‍പരര്‍ ആകണം എന്നതിന്റെ പ്രാധാന്യവും പ്രളയം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ കെടുത്തികളുടെ ആഘാതവും വിവരിച്ചു. ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന വളരെ ലളിതമായ ഓണ സദ്യയും ചടങ്ങിന്റെ ഭാഗമായി നടത്തി. എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിച്ചത് ശ്രീ കേ നാരായണന്‍ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ചടങ്ങിന് സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍, ട്രഷറര്‍ അജിസെന്‍ എന്നിവര്‍ ചേര്‍ന്ന് നന്ദി രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്

ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ – റോൺ, ഫെബ, നിക്ക്.
ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.

സഭയിലെ പ്രതിഷേധ സ്വരങ്ങളെ അടിച്ചൊതുക്കാൻ അടിയന്തിര നടപടി തുടങ്ങി. ആത്മീയതയിലും അച്ചടക്കത്തിലും കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയാൽ സഭയുടെ നേതൃത്വം മുട്ടുമടക്കേണ്ടി വരുമെന്ന യഥാർത്ഥ്യം മനസിലാക്കിയാണ് കർശന നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. പീഡനക്കേസിൽ ഉൾപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മിഷനറിസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ ഐതിഹാസിക സമരത്തിന് പിന്തുണ നല്കിയ സത്യസ്തർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. എറണാകുളത്ത് നടന്ന നീതി നിഷേധത്തിനെതിരായ സമരം വൻജനപിന്തുണ ആർജിച്ചതും സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾ വിരൽ ചൂണ്ടുകയും ചെയ്യുന്ന സ്ഥിതി ഭാവിയിലെങ്കിലും ഒഴിവാക്കാനുള്ള അടിയന്തിര നടപടികളാണ് സഭാ നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശപ്രകാരം നടപ്പാക്കുന്നത്. സഭാ നേതൃത്വത്തിന്റെ നടപടികൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമായ സിസ്റ്റർ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്ന് ഇടവക വിലക്കി. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാൻ മൂവാറ്റുപുഴ പിറമാടം ദയറയിലെ യുഹാനോനെതിരെയും നടപടിയുണ്ടായി. സിസ്റ്റർ ലൂസിക്കെതിരെ ഇടവക വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തിയെന്നും അതിനാലാണ് നടപടിയെന്നും ഇടവക വിശദീകരിച്ചു.

വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നും മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്റ്റീഫന്‍ കോട്ടയ്ക്കല്‍ രംഗത്ത് വന്നു. സിസ്റ്റര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും സഭാപരമായ വിലക്കുകള്‍ സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വികാരി പറഞ്ഞു. ഇടവക അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ സുപ്പീരിയറെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും സമരപരിപാടികളില്‍ പങ്കെടുക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നല്‍കി.

അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാൻ പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതല്‍ക്കേ യുഹാനോന്‍ റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വളരെ ലളിതമായി നടന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഒരു കുടുംബ സംഗമമായി നടത്താന്‍ സ്വാന്‍സിയിലെ മലയാളി സമൂഹം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷന്റെ വിഹിതം അയക്കുകയും ചെയ്തിരുന്നു.

കുടുംബ സംഗമത്തിന് ശേഷം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ചേരുകയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അസോസിയേഷന്റെ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുയോഗം വനിതകളുടെ ഒരു ഭരണ സമിതിയെ തെരഞ്ഞെടുക്കുവാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. പുതിയ പ്രസിഡന്റായി ബേബി മോള്‍ സിറിയക്കും ജനറല്‍ സെക്രട്ടറിയായി സ്‌റ്റെല്ലാ ഫെലിക്‌സിനെയും തെരഞ്ഞെടുത്തു. സിനി സജി ട്രഷററായും കുഞ്ഞമോള്‍ സ്റ്റീഫന്‍ വെസ് പ്രസിഡന്റായും ഷീനാ ജിജി ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ലിസി ജോണിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ആര്‍ട്‌സ് സെക്രട്ടറിമാരായി ജാന്റി ടെന്‍ഡന്‍, പൂജാ വില്യംസ്, മേഴ്‌സി ജോണ്‍സി, ജിസി പോളി, ബിന്ദു ജയന്‍, എന്നിവരെയും സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായി ടെസി ഡസ്റ്റിന്‍, റ്റീന ജിബിന്‍, ഷിബി ജോര്‍ജ് എന്നിവരെയും കമ്മറ്റിയംഗങ്ങളായി മഞ്ജു പയസ്, ഷോമാ സിജു, അഞ്ജു ഫിലിപ്പ്, ജൂലി മുകേഷ്, ബിനി ജിനു, ബ്ലസ്സി എബ്രഹാം, ജയ്‌വി ആന്റണി എന്നിവരെയും പൊതുയോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക്

ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.’ മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

സണ്ണിമോന്‍ മത്തായി

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ പ്രവര്‍ത്തന മികവു കൊണ്ട് പ്രഥമ സ്ഥാനം അലങ്കരിക്കുന്ന കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പും ഇന്ന് (22/09/2018, ശനിയാഴ്ച) ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ഇന്ന് വൈകുന്നേരം 06.30 മുതല്‍ 08.30 വരെയാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ അധിഷ്ഠിതമായി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെസിഎഫിന്‍റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ സാരഥ്യം വഹിക്കാനും സഹകരിക്കാനും താത്പര്യമുള്ള എല്ലാവരും ഇന്ന് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

“കൂടുതല്‍ അദ്ധ്വാനം, കുറച്ച് ശബ്ദം, കൂടുതല്‍ പേര്‍ക്ക് നന്മ” എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

സണ്ണി മത്തായി – 07727993229

ടോമി ജോസഫ് – 07912219504

സിബി തോമസ്‌ – 07886749305

 

സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ബഹു. ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും കൂടാതെ രൂപതയിലെ മറ്റു വൈദികരും സഹകാര്‍മ്മികരാകും.

തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും. സെപ്റ്റംബര്‍ പതിമൂന്നിന് ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച ഒന്‍പത് ദിവസം നീണ്ടുനിന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കി. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലാവരെയും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തിലും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

Address

ST.JOSEPHS CHURCH,
SUNDERLAND. SR4 6HP

രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

അടച്ച വാതിലുകളുടെ ഉള്ളില്‍ ചുറ്റുമതിലുകള്‍ക്ക് അകത്ത് ദൈവത്തിനും മനുഷ്യനും ഇടയില്‍ വികാരവിചാരങ്ങളെ ആത്മസമര്‍പ്പണമാക്കിയ ഒരു കൂട്ടം നിസഹായരായ മനുഷ്യര്‍, ജീവിതം ത്യാഗമാണെന്ന് മനസിലാക്കിയ സമര്‍പ്പിതര്‍, വിശ്വവിഹായസില്‍ പാറിപ്പാറി നടക്കേണ്ടവര്‍, തന്നെത്തന്നെ ശൂന്യമാക്കി ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അലിഞ്ഞ് ഇല്ലാതാകാന്‍ സ്വയം തിരഞ്ഞെടുക്കപ്പെട്ടവര്‍, അവരാണ് സന്യാസി. സമൂഹം അവര്‍ക്ക് ഒരു വസ്ത്രം നല്‍കി, സഹനത്തിനായി കുരിശ് നല്‍കി, നാലു ചുവരുകളിലെ ആത്മത്യാഗം യഥാര്‍ത്ഥ സമര്‍പ്പണം.

തന്നെത്തന്നെ ശൂന്യാമാക്കി ദാസന്റെ രൂപം സ്വീകരിച്ച് അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടി പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍ നിന്ന് ജാതനായി ജീവിച്ച് മനുഷ്യരോടൊപ്പം സഹയാത്രികനായി, സഹിച്ച് മരിച്ച ഉദ്ധിതനായവനാല്‍ സ്ഥാപിതമായ സഭയുടെ നേതൃത്വം സന്യാസിയില്‍ നിന്ന് ഏറെ അകലെയാണ്. കൂടെ ചേര്‍ത്തു നില്‍ക്കേണ്ടവര്‍ അകറ്റി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ക്രിസ്തുവിനെ വീണ്ടും ഇന്നും ക്രൂശിക്കുന്നു. അവിടുത്തെ തിരുവിലാവ് കുത്തിക്കീറുന്നു. ജലവും ചോരയും വറ്റിയിരിക്കുന്നു.

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട സന്യാസി സഭയുടെ മേല്‍ ചൂണ്ടുന്ന ഉപമയാണ് വിശുദ്ധ ഗ്രന്ഥത്തിലെ നീതിരഹിതനായ ന്യായാധിപന്റെ കഥ. മാസങ്ങളോളം വ്യവസ്ഥാപിതമായ പല ഘടകങ്ങളുടെയും മുന്‍പില്‍ ധനവാന്റെ വീട്ടുപടിക്കലുള്ളവനെപ്പോലെ നീതിക്കായി കേണ സന്യാസിയെ നീതി നല്‍കാതെ കല്ലെറിയുന്നു. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ

ജീവിതം കാറ്റിലും കോളിലും പെട്ടവര്‍ക്ക്, തിരസ്‌കരിക്കപ്പെട്ടവര്‍ക്ക്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമാകേണ്ടവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രം വല്ലാതെ ഭാരപ്പെടുത്തുന്നു. തോണിയിലെ അമരത്തിരിക്കുന്നവരുടെ നിശബ്ദത കയത്തിലേക്കാണ് വഴികാട്ടുന്നത്. കൊട്ടിയടക്കപ്പെട്ടവളായി, നിരാലംബരായി, ഭയത്തോടെ ജീവിക്കേണ്ടവളല്ല സന്യാസി. സത്യം സ്വതന്ത്രമാക്കപ്പെടണം. ആരു തെറ്റു ചെയ്തു എന്നുള്ളതല്ല, തെറ്റാണെന്ന്, മൂല്യച്യുതി സംഭവിച്ചു എന്ന് അറിഞ്ഞിട്ടും മനസിലാക്കിയിട്ടും അവയോട് പുലര്‍ത്തുന്ന മൗനം നിസംഗതയാണ് നരകം. മനുഷ്യ മനഃസാക്ഷിയുടെ മേല്‍ വന്നുപതിച്ച അന്ധകാരം, ശൂന്യത,വല്ലാതെ ഹിമവത്കരിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ നിര്‍ഭയനായി ജീവിച്ച മനുഷ്യരുടെ സഹയാത്രികനായി മാറിയ ആ പരമ ചൈതന്യത്തിലേക്ക് നമുക്ക് മടങ്ങാം. സുവിശേഷകന്‍ പറയുന്നതുപോലെ വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല. തിരികെ വരാനാകാത്ത വിധം ഒന്നും അകന്നുപോയിട്ടില്ല. വ്യക്തികള്‍ക്ക്, സഭയ്ക്ക്, സമുദായങ്ങള്‍ക്ക്, സംവിധാനങ്ങള്‍ക്ക് എവിടെയാണോ നഷ്ടപ്പെട്ടത്, മൂല്യച്യുതി സംഭവിച്ചത് അവിടെനിന്ന് തുടങ്ങാം. ശ്ലീഹാ പറയുന്നതുപോലെ നമുക്ക് നമ്മുടെ ആദ്യസ്‌നേഹത്തിലേക്ക് മടങ്ങാം. പരസ്പരം പാദങ്ങള്‍ കഴുകി സ്‌നേഹത്തിന്റെ, കരുതലിന്റെ നവ സഭയായി, വ്യക്തിയായി മാറാം, പുനര്‍നിര്‍മിക്കാം.

സഭയിലും സമൂഹത്തിലും വിശ്വാസത്തിലും നമുക്ക് തുല്യമായി ദിനാറ നല്‍കാം. ഒന്നാം മണിക്കൂറില്‍ വന്നവനും ഒമ്പതാം മണിക്കൂറില്‍ വന്നവനും ഒരുപോലെ കരുതാം, സ്‌നേഹിക്കാം, കൂടെച്ചേര്‍ക്കാം. വിളക്ക് പ്രകാശം പരത്താന്‍ നമുക്ക് പീഠത്തില്‍ സ്ഥാപിക്കാം. നീ പീഡിപ്പിക്കുന്ന ദൈവമാണ് ഞാന്‍ എന്ന് സാവൂളിനോട് പറഞ്ഞ വാക്കുകള്‍ നമ്മുടെ കാതുകളില്‍ എന്നും മുഴങ്ങട്ടെ. അവിടുത്തെ ചങ്കില്‍ നിന്ന് ചോരയും നീരും അനര്‍ഗളമായി ഒഴുകട്ടെ.

മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്.

ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.

മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.

ബിനില്‍ പോള്‍

യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യുണൈറ്റഡ് കിങ്ഡം (URUK) സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് ക്രോയിഡോണില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ നൂറുക്കണക്കിന് വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ഡോ. സി. വിശ്വനാഥന്‍ ആണ് മലയാളികളോട് സംവദിക്കാന്‍ യുകെയില്‍ എത്തിയിരിക്കുന്നത്. ബോധവും പരിണാമവും എന്ന വിഷയമാണ് അദ്ദേഹം സംസാരിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പരിപാടിയിലേക്ക് എല്ലാവരെയും URUK സ്വാഗതം ചെയ്യുന്നു.

മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടം കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകള്‍ ആണ്. ആധുനിക ശാസ്ത്രത്തില്‍ ഊന്നിയുള്ള വൈജ്ഞാനിക വിപ്ലവം മനുഷ്യകുലത്തിന്റെ ജീവിത നിലവാരം മാറ്റി മറിക്കുക മാത്രമല്ല ചെയ്തത്, സഹസ്രാബ്ദങ്ങള്‍ ആയി മനുഷ്യകുലം വിശ്വസിച്ച് വന്നിരുന്ന പല വിഷയങ്ങളും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിപ്പോള്‍, ഒരു പുതിയ ചിന്താധാര തന്നെ ഉടലെടുത്തു. കാലാകാലങ്ങളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ പരീക്ഷണങ്ങളിലൂടെയും, തെളിവുകളുടെ സഹായത്തോടെയും ചവറ്റുകുട്ടയില്‍ തള്ളിയപ്പോള്‍ ഒരു പുതിയ നാഗരികതയാണ് പിറന്നത്. എന്നിരുന്നാലും, ഇന്നത്തെ പല ചിന്തകളിലും കാലഹരണപ്പെട്ട പല സങ്കല്‍പങ്ങളും കടന്നു കൂടാറുണ്ട്; അതിന് ഒരു ഉദാഹരണം ആണ് ബോധം.

ശാസ്ത്രത്തിന്റെ മേഖലയില്‍ വരുന്ന ഒരു കാര്യമല്ല, മറിച്ച് ആത്മീയതയുടെ ഒരു ഭാഗമായാണ് ബോധത്തെ പലരും കാണുന്നതും പ്രചരിപ്പിക്കുന്നതും. എന്നാല്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച ന്യൂറോസയന്‍സിന്റെ സഹായത്തോടെ, ബോധം എന്നത് ജീവശാസ്ത്രപരമായ ഒന്നായി കണ്ടെത്തിക്കഴിഞ്ഞു. ഈ മേഖലയില്‍ നടന്നിരുന്ന പുതിയ കണ്ടെത്തെലുകളെ കുറിച്ചുള്ള അറിവുകള്‍ പങ്ക് വയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രഭാഷണം കൊണ്ട് ഡോ. വിശ്വനാഥന്‍ ലക്ഷ്യമിടുന്നത്.

ബോധം എന്ന വാക്ക് നമ്മുക്ക് സുപരിചിതം ആണെങ്കിലും, അത് എന്ത് എന്ന് ചിന്തിച്ചിട്ടുള്ളവര്‍ ചുരുക്കം ആയിരിക്കും. പലവിധ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികളുടെ മസ്തിഷ്‌കത്തില്‍ ബോധം എങ്ങനെ രൂപം കൊള്ളുന്നു? അതിന്റെ ശാസ്ത്രീയമായ വിശദീകരണം എന്താണ്? ശാസ്ത്രജ്ഞര്‍ എന്തുകൊണ്ട് ഇതിനെ ജീവശാസ്ത്രപരമായ ഒന്നാണ് എന്ന് ഉറപ്പിച്ചു പറയുന്നു? മറ്റു ജീവജാലങ്ങള്‍ക്കും ബോധം ഉണ്ടോ? ബോധത്തിന്റെ പരിണാമം സംഭവിച്ചത് എപ്രകാരമാണ്? ബോധത്തെ പറ്റിയുള്ള പഠനം കൊണ്ട് എന്താണ് ആത്യന്തകമായി ലക്ഷ്യമിടുന്നത്? അതില്‍ നിന്നുള്ള നേട്ടം എന്ത്? അങ്ങനെ നിരവധി ആയ സംശയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ഒരു അവസരം ആണ് യുകെ മലയാളികള്‍ക്ക് കൈ വന്നിരിക്കുന്നത്.

വിദ്യാഭ്യാസപരമായി വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു സമൂഹമാണ് മാലയാളികളുടേതെങ്കിലും, കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങളില്‍ നേടിയ ശാസ്ത്ര മുന്നേറ്റത്തെ അപകടത്തിലാക്കുന്ന വിധത്തിലുള്ള യുക്തിരഹിതമായ പ്രചരണം ഇപ്പോഴും നമ്മുടെ ഇടയില്‍ നടക്കുന്നുണ്ട്. തന്റെ പ്രഭാഷണങ്ങളിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം ചോദ്യം ചെയ്യുന്ന ഒരു വ്യക്തി ആണ് ഡോ. വിശ്വനാഥന്‍. യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യുണൈറ്റഡ് കിങ്ഡത്തിന്റെ ക്ഷണം സ്വീകരിച്ച് യുകെയില്‍ എത്തുന്ന അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.

Copyright © . All rights reserved