മുന്‍പൊരിക്കലും കാണാത്ത പ്രളയദുരിതം കേരളത്തെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. തകര്‍ച്ചയുടെ പടവുകളില്‍ നിന്നും കേരളത്തിന് തിരിച്ചുവരാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും. ഈ ഘട്ടത്തില്‍ ബ്രിസ്റ്റോള്‍ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് വ്യത്യസ്തമായ ധനശേഖരണം സംഘടിപ്പിക്കുകയാണ്. ഫ്ളഡ്ലൈറ്റ്സ് എന്ന പേരില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടാണ് കേരളത്തിന്റെ തിരിച്ചുവരവിനൊപ്പം അവര്‍ ചേരുന്നത്.
സെപ്റ്റംബര്‍ 9, ഞായറാഴ്ച സ്പോര്‍ട്സ് ആക്ടിവിറ്റി ദിനമായി മാറ്റിക്കൊണ്ടാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. ഫിഷ്പോണ്ട്സിലെ സെന്റ് ജോസഫ് ഗ്രൗണ്ടാണ് ഫ്ളഡ്ലൈറ്റ്സിന് വേദിയൊരുക്കുന്നത്. പരിശുദ്ധ കുര്‍ബാന, വേദപഠന ക്ലാസ് എന്നിവയും കായിക മത്സരങ്ങള്‍ക്കൊപ്പം നടത്തും.
ഉച്ചയ്ക്ക് 12 മണിക്കാണ് പരിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 1 മണി മുതല്‍ രണ്ട് മണി വരെയാണ് വേദപഠന ക്ലാസ്. 2 മണിക്ക് കായിക മത്സരങ്ങള്‍ക്ക് തുടക്കമാകും. വേദനപഠന ക്ലാസുകള്‍ നടക്കുന്ന സമയമാണ് മുതിര്‍ന്നവരുടെ കായിക മത്സരങ്ങളായി തീരുമാനിച്ചിരിക്കുന്നത്.
2 പൗണ്ടാണ് മത്സരങ്ങളില്‍ പങ്കെടുക്കാനായി ഫീസ് ഈടാക്കുന്നത്. ഇതില്‍ കൂടുതലായി സംഭാവന നല്‍കാന്‍ കഴിയുന്നവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഫ്ളഡ്ലൈറ്റ്സ് വേദി:
സെന്റ് ജോസഫ് ഗ്രൗണ്ട്,
129 ഫോറസ്റ്റ് റോഡിന് സമീപം
ഫിഷ്പോണ്ട്സ്, ബിഎസ് 16 3എസ്ടി
തീയതി: സെപ്റ്റംബര്‍ 9, ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ
അദ്ധ്യായം – 32
ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്
മുമ്പ് നാട്ടില്‍ പോയി മടങ്ങി വന്നതിനേക്കാള്‍ ബന്ധുക്കള്‍ക്ക് ഞങ്ങളോട് സ്‌നേഹം കൂടി. പണം മാലോകര്‍ക്ക് മാത്രമല്ല ബന്ധുമിത്രാദികള്‍ക്കും ദൈവമാണ്. നാട്ടില്‍ വച്ച് അമ്മ എന്നോടു പറഞ്ഞു, നീയിങ്ങനെ പണം വാരിക്കോരി കൊടുക്കരുത്. അതിന്റെ കാരണം പള്ളീലച്ചന്‍ വീട്ടില്‍ വന്ന് പള്ളിക്കായി നല്ലൊരു തുക വാങ്ങിയതിലുള്ള അമര്‍ഷമായിരിന്നു. ഞാന്‍ അമ്മയോടു പറഞ്ഞു. പള്ളിക്കാര്‍ക്കും പണമുണ്ടെങ്കിലേ മതിപ്പുള്ളൂ. പണമുണ്ടെന്നറിഞ്ഞാല്‍ അവര്‍ പാഞ്ഞെത്തും. ഇന്ന് ആത്മാവിനേക്കാള്‍ പണത്തിനാണ് നിലയും വിലയുമുള്ളത്. ഇവര്‍ ആത്മാവിനെ വിതച്ച് വിളവുണ്ടാക്കുമ്പോള്‍ നമ്മള്‍ അദ്ധ്വനിച്ച് പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കുന്നു. അവര്‍ സമൂഹത്തിനു നല്‍കുന്നത് നന്മയല്ലേ അമ്മേ. അമ്മ എന്റെ മുന്നില്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പോയി. തല്ലു കൊള്ളിയും ബുദ്ധിശൂന്യനുമായ ഈ മകന്‍ പണ്ടും ഇങ്ങനെയായിരുന്നുവല്ലോ എന്നായിരിക്കും അമ്മ ചിന്തിച്ചത്.
പള്ളീലച്ചന്‍ എന്തോ ആവശ്യത്തിന് വാങ്ങി പോയതാണ് അമ്മ നേരിട്ട് കണ്ടത്. അമ്മ കാണാത്ത, അറിയാത്ത എത്രയോ പേരേ എത്രയോ കാലങ്ങളായിട്ട് ഞാന്‍ സഹായിക്കുന്നുണ്ട്. അതൊക്കെ കാണാനുളള മഹാഭാഗ്യം അമ്മയ്ക്കുണ്ടാകാതിരിക്കട്ടേ. മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അമ്മക്കറിയില്ല ഇന്ത്യയില്‍ ജീവിക്കുന്ന പാവങ്ങളുടെ ദുരിതം. ഈ നാട്ടില്‍ ദരിദ്രനാരായണന്മാരെ എത്രയോ കണ്ടിരിക്കുന്നു. അന്യന്റെ പറമ്പില്‍ പുല്ലു വളര്‍ത്തുന്നതു കണ്ട് പശുവിനെ വളര്‍ത്തുന്ന രാജ്യത്ത് ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പാവങ്ങളെ സഹായിക്കാനായി ഗുരുദാസ്പുരിലേതു പോലുളള അച്ചന്മാരും കന്യാസ്ത്രീകളുമുണ്ടായാല്‍ കുറെപ്പേര്‍ രക്ഷപ്പെടും. ജോളിയുടെ വീട്ടില്‍ ചെന്ന് പെങ്ങളോട് അവളുടെ കാര്യം സംസാരിച്ചു. അവളെ ഡല്‍ഹിക്കു വിടാന്‍ താല്പര്യമില്ല. വിവാഹമെന്ന മഹാ കര്‍മ്മത്തിലാണ് താല്‍പര്യം. ജോളിയെപ്പോലെ തൊഴില്‍ രഹിതരുടെ എണ്ണം കൂടിക്കൂടി വന്നു. ചിലര്‍ കടംവാങ്ങി ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് ജോലി തേടുന്നു. ഇതെല്ലാം കണ്ടു മടുത്തവര്‍ വിശപ്പടക്കാന്‍ ജന്മനാട്ടില്‍ നിന്നു ഗള്‍ഫിലേക്കും മറ്റും പോയി. പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ഞങ്ങള്‍ നാട്ടില്‍ നിന്ന് ഡല്‍ഹിക്കു യാത്രതിരിച്ചു. അവധിക്ക് വന്നു പോകുമ്പോള്‍ അമ്മമാര്‍ ട്രെയിനില്‍ കഴിക്കാന്‍ നല്ല സ്വാദുള്ള ചോറും കറിയും വാഴയിലയില്‍ പൊതിഞ്ഞ് തന്നു വിടും. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ആ പൊതി കിട്ടി. അതിനാല്‍ ട്രെയിനില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ ചോറു വാങ്ങാറില്ല. അത് അമ്മമാരുടെ തലോടല്‍ പോലുളള ഒരു കരുതലാണ്. മക്കള്‍ ഭക്ഷണം ട്രെയിനില്‍ നിന്നും പുറത്തു നിന്നും വാങ്ങി കഴിക്കരുത്. ഞങ്ങള്‍ പൊതി തുറന്ന് കഴിക്കുന്ന നേരം അമ്മമാരുടെ സന്മനസ്സിനെപ്പറ്റി പറഞ്ഞു. സ്‌നേഹത്തിന്റെ ആ മുഖം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു ട്രെയിന്‍ ഓടികൊണ്ടിരിക്കുമ്പോഴും പെറ്റമ്മയുടെ അടുത്തേക്ക് മനസ്സ് ഓടിക്കൊണ്ടിരുന്നു.
മുടങ്ങിക്കിടന്ന മലയാളം മാസിക മൂന്നു മാസത്തിലൊരിക്കല്‍ ഇറക്കാന്‍ ഞാനും ബേബിച്ചായനുമായി കേരളത്തില്‍ വെച്ച് തീരുമാനമായി. വീടിന്റെ പണിയാണ് അതു മുടങ്ങാന്‍ കാരണം. ഇപ്പോള്‍ പുതിയൊരു നോവല്‍ എഴുതിക്കൊണ്ടിരുന്നു. കാനോട്ടുപ്ലയിസില്‍ ഹോട്ടല്‍ മെറിഡിയന്റെ പണി നടക്കുന്നു. സമയമുള്ളപ്പോള്‍ ചെല്ലണമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഷാ പറഞ്ഞിരിക്കുകയാണ്. ന്യൂഡല്‍ഹി ഹൗസിലെ ഗോവന്‍ കമ്പനിയായ സാല്‍ഗോക്കറിലും പോകാറുണ്ട്. ഈ കിട്ടുന്ന കാശെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് അമ്മ ചോദിച്ചാല്‍ ഞാനാകെ കുഴങ്ങും. ചെറുപ്പം മുതലേ കഠിനാധ്വാനത്തിലാണ് വളര്‍ന്നത്. വെറുതേ ഇരിക്കുന്നത് ഇഷ്ടമില്ല. വിവാഹത്തിനു ശേഷമാണ് അതിനല്പം മാറ്റമുണ്ടായത്. ഓമന ഒന്നര മാസം കഴിഞ്ഞ് മടങ്ങി. ഈ പ്രവശ്യം പറഞ്ഞിട്ടാണ് പോയത്, ഡല്‍ഹിയില്‍ നിന്നും ധാരാളം പേരേ കയറ്റി വിടുന്നുണ്ടല്ലോ. സൗദി-ദമാമിലേക്ക് വരാന്‍ ശ്രമിക്കണം.
ഇവിടെ നിന്ന് ചിലരെ ഡല്‍ഹിയിലെ ഏജന്‍സിവഴി ഗള്‍ഫിലേക്ക് അയക്കുന്ന കാര്യം അവള്‍ക്കറിയാമായിരുന്നു. അപ്പോഴാണ് ഓമനക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയത്തുകാരി വല്‍സയുടെ സഹോദരന്‍ ആന്റണിയില്‍ നിന്ന് മലയാളിയായ ഒരു ജോസും സംഘവും ദുബായിലേക്ക് വീസ ശരിയാക്കാമെന്ന് പറഞ്ഞ് ഏഴായിരം രൂപ വാങ്ങിയത്. പത്തു മാസമായി അവര്‍ അവനെ കബളിപ്പിച്ചു കൊണ്ടിരിക്കയാണ്. കസ്തൂര്‍ബാ ഗാന്ധി നഗറിലുണ്ടായിരുന്ന ഡോ. വാസുദേവന്‍ മാന്‍പവര്‍ വഴിയാണ് ജോസ് ആളുകളെ അയയ്ക്കുന്നത്. ആയിരക്കണക്കിന് രൂപ ഇവന്‍ മലയാളികളില്‍ നിന്ന് വാങ്ങി പലിശയ്ക്കു കൊടുക്കുന്നതായിട്ടാണ് അറിഞ്ഞത്.
വല്‍സയും ആന്റണിയും കൂടി ഒരു ഞായറാഴ്ച്ച എന്റെ അടുക്കല്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫിസ്സില്‍ പോകുന്നതിനായി ജോസ്സിനെ കാത്ത് ഞങ്ങള്‍ വാസുദേവ് കമ്പനിയുടെ മുന്നില്‍ നിന്നു. ഇവന്‍ അവരുടെ പ്രധാന ഏജന്റാണ്. കുറച്ചു കഴിഞ്ഞ് ജോസ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് സുമുഖനായി അവിടെ വന്നിറങ്ങി. മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി ആന്റണിയെ നോക്കുന്നതിനിടില്‍ വാഹനത്തിന്റെ താക്കോല്‍ കൈ തട്ടിമാറ്റി ഞാനെടുത്തു. അവനും അറിയാവുന്ന കാര്യമാണ്, ഡോ.വാസുദേവിനെ എനിക്കറിയാമെന്ന്. എന്റെ ഒരാള്‍ ഇയാള്‍ വഴി പോയിട്ടുണ്ട്. ഞാന്‍ സ്‌നേഹത്തോടെ പറഞ്ഞു, ജോസേ നിന്റെ കളി എന്റെ പിള്ളേരോടു വേണ്ട. എത്രയും വേഗം അവന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ ഏഴായിരമങ്ങ് കൊടുക്ക്. അല്ലെങ്കില്‍ ഈ മോട്ടോര്‍ സൈക്കിള്‍ വിറ്റ് ഞാന്‍ കാശു കൊടുക്കും. ജോസ് പരിഭ്രാന്തിയോടെ എന്നെ നോക്കി. അവനെക്കാള്‍ ഡല്‍ഹിയില്‍ എനിക്കുള്ള ബന്ധങ്ങള്‍ അവനറിയാം. എന്നോടെന്തോ വിശദികരണം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈയ്യുയര്‍ത്തി പറഞ്ഞു, ഒന്നും കേള്‍ക്കേണ്ട ഇയാള് വാങ്ങിയ കാശ് കൊടുക്ക്. എന്നിട്ട് വണ്ടി കൊണ്ടുപൊയ്‌ക്കോ. ആന്റണി നീ കേറ്. അവനേയും വാഹനത്തില്‍ കയറ്റി ഞാന്‍ വീട്ടില്‍ വന്നിട്ട് ചാവി അവന്റെ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. കാശു തരാതെ വണ്ടി കൊടുക്കരുത് അവന്റെ ഗുണ്ടകളെ കണ്ട് പേടിക്കരുത്. എന്തു വന്നാലും ഞാന്‍ നോക്കിക്കൊള്ളാം.
വൈകിട്ട് ഓഫിസ്സില്‍ നിന്നു വീട്ടില്‍ വന്നപ്പോള്‍ അച്ചന്‍കുഞ്ഞ് പറഞ്ഞു ബേബി ജോലിക്കു പോയിരിക്കുന്നു. ഒരു പോലീസുകാരന്‍ പട്യാല പോലീസ് സ്‌റ്റേഷനില്‍ നിന്ന് വന്നിട്ട് അവിടെ വരെ ചെല്ലാന്‍ പറഞ്ഞിട്ടുപോയി. പെട്ടെന്ന് മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. വാഹനമെടുത്തത് അവരുടെ സ്ഥലപരിമിതിക്കുള്ളില്‍ ആയതിനാലാണ് ജോസ് പരാതി അവിടെ കൊടുത്തത്. പോലീസ് സ്‌റ്റേഷന്‍ എസ്.ഐ എനിക്കെതിരെയുള്ള പരാതി വിശദീകരിച്ചു. എല്ലാം ഓഫിസര്‍ ശുക്ലയില്‍ നിന്ന് കേട്ടതിനു ശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു. താങ്കളെ ആ ചീറ്റിംഗ് സംഘം തെറ്റി ധരിപ്പിച്ചിരിക്കുന്നു. ധാരാളം പേരില്‍ നിന്ന് ഇവര്‍ പണം വാങ്ങി മുങ്ങി നടക്കുകയാണ്. ഇവിടുത്തെ തട്ടിപ്പു സംഘമാണ്. ഇനിയും ഞങ്ങള്‍ അവന്റെ പേരില്‍ ചീറ്റിംഗിന് കേസ്സു കൊടുക്കും. മോട്ടോര്‍ സൈക്കിള്‍ തട്ടിയെടുത്തതല്ല, അവന്റെ കയ്യില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. പാവപ്പെട്ടവന്റെ കാശ് കൊടുക്കാന്‍ സാറു പറയുക. ഇല്ലെങ്കില്‍ ഈ വിഷയം ഇവിടുത്തെ പത്രങ്ങള്‍ വഴി ഞാന്‍ പരസ്യപ്പെടുത്തും.
ഈ സ്റ്റേഷന്റെ പരിധിയില്‍ നടക്കുന്നതാണ് ഇത്. പോലീസ് കമ്മീഷ്ണര്‍ ശ്രീവാസ്തവ സാബിനെ അറിയിക്കണോ. എല്ലാം അക്ഷമനായി കേട്ടതിനു ശേഷം പറഞ്ഞു, അവന്‍ കള്ളകേസാണ് തന്നതെന്നു മനസ്സിലായി. ഞങ്ങളവനെ പൊക്കിക്കൊള്ളാം. സാറു പൊയ്‌ക്കോ. ഞാന്‍ മാളവിക നഗറിലേക്കു പോകാതെ സല്‍ഗോക്കര്‍ ഓഫിസിലേക്കാണ് പോയത്. ഒരാളുടെ പേരില്‍ കള്ളകേസ്സു കൊടുത്താലും അതിലൊരു വിശ്വസനീയത വേണ്ടേ?. മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്നവരോട് പുച്ഛമാണ് തോന്നിയത്. എല്ലാ യൗവ്വനക്കാരും നല്ലൊരു ഭാവിക്കായി പ്രതീക്ഷകളോടെയാണ് ഒരു വീസ കാത്തിരിക്കുന്നത്. അവരോട് വിശ്വാസ വഞ്ചനകാട്ടുക ആരും സഹിക്കില്ല. എത്രയോ പേരാണ് കിടപ്പാടങ്ങള്‍ വിറ്റു വന്നിട്ടുള്ളത്.
സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്നവരുടെ അസാമാന്യ ധീരത രാഷ്ട്രീയക്കാരിലും വിദ്യാഭ്യാസ രംഗത്തുമാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. ഈ ഏജന്റുമാരും അവരുടെ പിന്‍തുടര്‍ച്ചക്കാരായി കടന്നു വരുന്നു. നന്മയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ ഈ രംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ അനുജന്‍ കുഞ്ഞുമോന്‍ ആരേയോ ഇവന്‍ വഴി വിട്ടതായി പിന്നീടു ഞാനറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ആന്റണി രാത്രയില്‍ വീട്ടില്‍ വന്നു. ജോസ് പണം തന്നു ഞാന്‍ മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ വന്നതാണ്. അവന്റെ പേരില്‍ പരാതി കൊടുത്ത് ഉപദ്രവിക്കരുതെന്നും ആ ശുക്ലക്ക് നല്ലൊരു തുക കൈക്കൂലി കൊടുത്തെന്നും പറഞ്ഞു. ഇനിയെങ്കിലും സൂക്ഷിക്കുക. ചെക്കായിട്ടേ കൊടുക്കാവു, അതിനു സാക്ഷികളും വേണം. ഇനിയും നിനക്കായി ഞാനും ശ്രമിക്കാം. അവന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയിട്ട് വാഹനവുമായി പോയി.
മനുഷ്യന്റെ പൊതുവിലുള്ള ഒരു സ്വഭാവമാണ് ആരേയും കണ്ണടച്ചു വിശ്വസിക്കുക എന്നത്. ഇതെ ഓഫീസില്‍ നല്ല തണുപ്പുള്ള ഒരു ദിവസം ആന്റണിയുടെ വീസ കാര്യം ഡോ.വാസുദേവുമായി സംസാരിക്കാന്‍ ഞാനവിടെ പോയപ്പോള്‍ ചുനക്കരയുള്ള തങ്കമ്മ പിള്ള സാറിന്റെ ഭര്‍ത്താവും മകനും അവിടെ നില്‍ക്കുന്നതു കണ്ടു. ഞാന്‍ സൂക്ഷിച്ചു നോക്കി. തങ്കമ്മ സാറ് ഏഴാം ക്ലാസ്സില്‍ എന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചാരുമൂട്ടില്‍ കണ്ടിട്ടുള്ള പരിചയമേ എനിക്കുള്ളൂ. കുറുപ്പു സാറെന്നറിയാം. മുഖത്തു നോക്കി ആ സംശയം ഞാന്‍ പരിഹരിച്ചു. അദ്ദേഹവും അദ്ധ്യാപകനെന്നാണ് ഓര്‍മ്മ. മകനെ ഗള്‍ഫിലേക്കു വിടാന്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. കൊടും തണുപ്പില്‍ ഒരു സ്വെറ്ററുമിടാതെ ഒരു ഉടുപ്പു മാത്രം ധരിച്ച് നില്‍ക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിഷമം തോന്നി. നാട്ടില്‍ നിന്ന് വരുമ്പോള്‍ തണുപ്പറിഞ്ഞു കാണില്ല. മകന്‍ സ്വെറ്റര്‍ ഇട്ടിട്ടുണ്ട്. മകന്റെ വീസയ്ക്കായി ഏതാനം ദിവസം താമസ്സിക്കുന്നതിന് എന്തിനാണ് വെറുതേ ഒരു കമ്പിളിയുടുപ്പു വാങ്ങി കാശു കളയുന്നത്. ഇതൊക്കെ അദ്ദേഹത്തിന്റെ ന്യായങ്ങളാണെങ്കിലും എന്റെ മുന്നില്‍ തണുപ്പിനോട് മല്ലടിക്കുന്ന ഒരാളെയാണ് ഞാന്‍ കണ്ടത്. വീസ കിട്ടാന്‍ ഇനിയും എത്ര ദിവസം ഇവിടെ നില്‍ക്കണമെന്നറയില്ല. ഞാന്‍ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി. വീട്ടില്‍ കൊണ്ടുവന്ന് ഒരു സ്വെറ്റര്‍ ഇടാന്‍ കൊടുത്തിട്ട് മകന്റെ അടുക്കല്‍ എത്തിച്ചു. അദ്ദേഹം നന്ദി പറഞ്ഞു. പിരിയുന്ന സമയം ഞാനെന്റെ നമ്പര്‍ എഴുതി കൊടുത്തിട്ട് പറഞ്ഞു, ഇവിടെ എന്താവശ്യം വന്നാലും എന്നെ വിളിക്കണം, ഇവിടുത്തെ വിസക്കാര്യവും അതില്‍ വരും കേട്ടോ. ആ മുഖത്ത് കണ്ടത് സ്‌നേഹവാത്സല്യം മാത്രമായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
ഏതാനം നാള്‍ ഇവിടെ പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ എന്റെ അയല്‍വാസി പട്ടാളത്തിലുള്ള ജോര്‍ജ്ജിന്റെ അളിയനെ ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്ന് പോലീസ് എന്തോ ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. അതിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ഓഫീസില്‍ നിന്ന് എന്നെയാണ് നിയോഗിച്ചത്. സാക്യത്തുള്ള വീട് തപ്പിപിടിച്ചു ചെന്ന് പുറത്തെ ബല്ലില്‍ വിരലമര്‍ത്തി. കതക് തുറന്ന് വരുന്നത് ജോര്‍ജ്ജച്ചായന്‍. അദ്ദേഹത്തിന്റെ കണ്ണുകളില്‍ വല്ലാത്തൊരു ഭാവമാറ്റം. ഇതു സോമനല്ലേ എന്ന ചോദ്യം. സന്തോഷത്തോടെ അകത്തിരുന്ന് സംസാരിക്കുമ്പോഴാണ് അളിയനെ പോലീസ് കൊണ്ടുപോയ കാര്യം അവരും അറിയുന്നത്. ജോര്‍ജ്ജിന്റെ അനുജന്‍ ബേബി തരകനെയും ആഗ്രയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. അദ്ദേഹമന്ന് ഡബിള്‍ സെവന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നെ അവരുടെ പ്ലാന്റും കാണിച്ചു തന്നു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ നിന്നും വെള്ളം ശുദ്ധീകരിച്ചാണ് പല നിറത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. അതു കണ്ടതിനു ശേഷം ഞാനിതുവരേയും ഒരു കോളയും കുടിച്ചിട്ടില്ല. ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുള്ളപ്പോഴാണ് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നത്. അതില്‍ പതിനേഴു സംസ്ഥനങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി ആദ്യമായി ഇന്ത്യയിലെ പത്ത് പ്രമുഖ ഭാഷകളില്‍ നിന്ന് കഥ-കവിത-ലേഖനങ്ങള്‍ ഭാഷാവാര മത്സരത്തിലേക്ക് ക്ഷണിച്ചു. കഥ രണ്ടു പേജ്, കവിത ഇരുപതു വരികള്‍, ലേഖനം മൂന്നു പേജ് കവിയാന്‍ പാടില്ല. മലയാളം ആ പത്തുഭഷകളിലുണ്ടായിരുന്നു. എനിക്കും ലേഖനത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. ”എന്റെ കേരളം” ആയിരിന്നു വിഷയം. അക്കാദമിയുടെ ആസ്ഥാനമായ മണ്ടിഹൗസില്‍ നടന്ന ചടങ്ങില്‍ ആ എന്‌ഡോവ്‌മെന്റ് പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങി. അന്ന് കേരളത്തില്‍ നിന്നുള്ള ഡോ.കെ.എം.ജോര്‍ജ് അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. എനിക്കു ലഭിച്ച ആദ്യത്തെ പുരസ്‌കാരമായിരുന്നു അത്. ഓരോ വിഷയത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരായിരുന്നു. കേരളത്തില്‍ നിന്ന് കെ.പി.കേശവമേനോന്‍ ഉണ്ടായിരുന്നതായിട്ടാണ് കേട്ടത്. ഡല്‍ഹിയില്‍ എന്റെ രണ്ടാമത്തെ നോവല്‍ ‘കദന മഴ നനഞ്ഞപ്പോള്‍’ ഒരു സുഹൃത്തു വഴി സാഹിത്യ സഹകരണ സംഘത്തില്‍ എത്തിച്ചു. മാളവീയ നഗറിനടുത്തുള്ള ഹൗസ് റാണിയില്‍ ചെറിയൊരു വീടും കമെഹറോളിയില്‍ വസ്തുവും വാങ്ങിയിട്ടു. ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിനു ശേഷം ഡല്‍ഹി പോലീസ് വിജിലന്‍സില്‍ ജോലി കിട്ടി. അദ്ദേഹത്തിന് ഹൗസ്‌റാണിയിലെ വീട് താമസത്തിന് ചോദിച്ചപ്പോള്‍ ഞാനത് എഴുതിക്കൊടുത്തു. അതിനു പകരം നാട്ടിലെ കുടുംബ ഓഹരിയും കുറെ പണവും തന്നു.
ഒരു ഉച്ചയ്ക്ക് വീടിനു മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിറുത്തി അകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടു പേര്‍ എന്റെയടുക്കല്‍ വന്നു. അതില്‍ ഒന്ന് വീടിനടുത്തുള്ള ചെല്ലമ്മയുടെ മരുമകനായിരുന്നു. എന്നോടു ചോദിച്ചു, ”ഈ നില്‍ക്കുന്ന ആളിനെ അറിയുമോ,” എനിക്കറിയില്ലെന്ന് ഉത്തരം കൊടുത്തു. പെട്ടെന്നറിയിച്ചു. ഇത് കുളത്തിന്റെ തെക്കേതിലെ ജോര്‍ജിന്റെ മകന്‍ രാജുവാണ്. എന്റെ അമ്മാവിയുടെ മകന്റെ മകന്‍. ഞാന്‍ നാടുവിടുമ്പോള്‍ ഇവന്‍ ചെറിയ കുട്ടി. ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അതാണ് മനസ്സിലാകാഞ്ഞത്. ഭിത്തിയില്‍ വിരലമര്‍ത്തി, ബല്ലടി ശബ്ദം കേട്ടു, ജോലിക്കാരി ലക്ഷ്മിയമ്മ കതക് തുറന്നു. ഞാനവരെ അകത്തേക്ക് വിളിച്ചിരുത്തി. നാട്ടില്‍ നിന്ന് ജോലിക്ക് ദരിതാബാദിലുള്ള ബന്ധുവിന്റെ അടുക്കല്‍ വന്നതാണ്. കയ്യിലുള്ള കാശു തീര്‍ന്നു. അല്പം കാശു തന്നു സഹായിക്കണം. അവന്‍ ആവശ്യപ്പെട്ട പണം കൊടുത്തു. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും കഴിക്കാതെ സന്തോഷമായി അവര്‍ മടങ്ങി.
ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം എനിക്ക് ദുഖമില്ല ദുരിതമില്ല എങ്കില്‍ എന്റെ അയല്‍ക്കാരന് എന്തുകൊണ്ടുണ്ടായി, ദൈവം എന്നെ അതുപോലെയാക്കിയില്ല എന്ന വെറുമൊരു തോന്നല്‍ നല്ലതാണ്. മനുഷ്യര്‍ കാണാത്ത ദൈവങ്ങള്‍ക്ക് ധാരാളം വാരിക്കോരി കൊടുക്കും. എന്നാല്‍ മുന്നില്‍ കാണുന്ന പാവങ്ങള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ ദൈവത്തിന് വാരിക്കോരി കൊടുത്തിട്ട് ഒരു ഫലവുമില്ല. ആ പ്രവൃത്തി ഒരു ദൈവവും അംഗീകരിക്കില്ല. ആ പാപഭാരം ഒരമ്പലനടയില്‍ കുളിച്ചു തൊഴുതാലും മാറില്ല. മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റി എഴുതേണ്ടത് ഇങ്ങനെയള്ള കാര്യങ്ങളിലാണ്. അര്‍ത്ഥ ശൂന്യമായ ഭക്തിയും വഴിപാടുകളും ദൈവത്തെ തൃപ്തിപ്പെടുത്താമെന്നാണ് മതങ്ങളും പഠിപ്പിക്കുന്നത്. ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ മനുഷ്യര്‍ നന്മപ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ അഴിമതിയും കൈക്കൂലി വാങ്ങി സമ്പന്നരാകാനുമല്ല ശ്രമിക്കേണ്ടത്. മനുഷ്യര്‍ക്ക് പള്ളികളും ക്ഷേത്രങ്ങളും ധാരാളമുണ്ട്. അവര്‍ മത സേവനങ്ങള്‍ നടത്താതെ സാമൂഹിക- ജീവ കാരുണ്യ സേവനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടത്. ആ സേവന വ്യഗ്രത എത്ര മതസ്ഥാപനങ്ങള്‍ക്കുണ്ട്. അങ്ങെയെങ്കില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു പോലെ കേരളത്തെ പട്ടിണി- ദാരിദ്ര മുക്തമാക്കാന്‍ മതങ്ങള്‍ക്കും സാധിക്കും. അതിനാവശ്യം മതമൈത്രിയാണ്. ഓരോ മതസ്ഥാപനങ്ങളും പരസ്പരം സഹകരിച്ചാല്‍ ഇതിനു പരിഹാരമാകും. മാത്രവുമല്ല ദുഖത്തില്‍, രോഗത്തില്‍ കഴിയുന്നവരുടെ ബന്ധുക്കളാകാനും സാധിക്കും.
ഞാനൊരു മതവിശ്വവാസിയല്ല. ദൈവത്തിലും മനുഷ്യരിലുമാണ് എന്റെ വിശ്വാസം. അതാണ് ഗുരുദേവന്‍ പറഞ്ഞത് ”മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി” സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മനുഷ്യന് ഗുണം ചെയ്യുന്നതെങ്കില്‍ അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സമൂഹത്തില്‍ സമ്പത്തിനായി മാത്രം എന്തും കാട്ടി ജീവിക്കുന്ന മനുഷ്യരുടെ മനോഭാവമാണ് മാറേണ്ടത്. ആ കൂട്ടരെ സഹായിക്കുന്ന അധികാരികള്‍ക്കും അതിന്റെ പങ്ക് കിട്ടിന്നതുകൊണ്ട് അവരും സമൂഹവ്യവസ്ഥിതിക്ക് ഒരു ശാപമായി മാറുന്നു. അതു കൊണ്ട് ശുദ്ധ തെങ്ങില്‍ നിന്നും മുന്തിരിച്ചാറില്‍ നിന്നുമുള്ള പാനീയങ്ങളെ മദ്യമായി ഞാന്‍ കാണുന്നില്ല. അതില്‍ മാലിന്യം ചേരുമ്പോഴാണ് അത് മദ്യമാകുന്നത്. എന്റെ വാദ മുഖങ്ങള്‍ എത്ര പേര്‍ വിശാല വീക്ഷണതയോടെ കാണുമെന്ന് എനിക്കറിയില്ല. അശരണരും നിരാലംബരുമായ മനുഷ്യര്‍ക്ക് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്താല്‍ അതൊരു പുണ്യം തന്നെയാണ്. അതിന് നിശ്ചയദാര്‍ഡ്യമുള്ള മതങ്ങളും മനുഷ്യരും ശക്തിയായി ഉണര്‍ന്നു വരണം. അല്ലാതെ വോട്ടു ബാങ്ക് രാഷ്ട്രീയവും മത വര്‍ഗ്ഗീയതയുമല്ല ശക്തിയായി വളരേണ്ടത്. അതിന് വിദ്യഭ്യാസവും അറിവ് പകരുന്ന പുസ്തകങ്ങളും വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്.
മാസങ്ങള്‍ കടന്നു പോയി. എന്റെ പെങ്ങളുടെ മകന്‍ സണ്ണിയും ഡല്‍ഹിയില്‍ എന്റെയടുക്കലെത്തി. എനിക്കും ദമാമിലേക്കുള്ള വീസ ശരിയായി വന്നു. സണ്ണിയെ വീട്ടു കാര്യങ്ങളേല്‍പിച്ചിട്ട് ഞാന്‍ ദമാമിലേക്ക് പറന്നു. ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു. രാജീവ് ഖന്നയുടെ പേരായ രാജീവ് എന്നാണ് പേരിട്ടത്.
ന്യൂസ് ഡെസ്ക്
മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.
എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും ഓണാഘോഷവും നടത്തുന്നു. ഈ വരുന്ന 22 വിസ്‌ടോന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. ബുധനാഴ്ച കൂടിയ ലിമയുടെ കമ്മറ്റിയാണ് ഓണം നടത്താന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തത്തെ നേരിടേണ്ടത് ദേശീയ ഉത്സവം മാറ്റിവച്ചുകൊണ്ടല്ല എന്ന പൊതു അഭിപ്രായമാണ് കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്.
രാവിലെ ഒന്‍പതു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാന്യം നല്‍കുക. അതോടൊപ്പം എ. ലെവല്‍ പരീക്ഷയിലും GCSE പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ മേഴ്‌സിസൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും. പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ 07463441725, 07886247099 ടിക്കറ്റ് വില്‍പ്പന വരുന്ന ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കുമെന്ന് അറിയിക്കുന്നു.
ഹാളിന്റെ അഡ്രസ്സ്
WHISTON TOWN HALL,
OLD COLLIERY ROAD,
L353QX
അദ്ധ്യായം- 31
പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല
വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്‌ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി എന്റെ ബന്ധുവാണ്, അവരെ ഇന്റര്‍വ്യൂവിന് അകത്തേക്ക് കയറ്റണം. ഈ വലിയ ക്യൂവിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അയാളുടെ മുഖത്തെ അങ്കലാപ്പ് അകന്ന് വിളറിയ മുഖം തെളിഞ്ഞു. എന്നോട് ആദരവു പ്രകടിപ്പിച്ചിട്ട് പറഞ്ഞു, ഒന്നു വെയ്റ്റ് ചെയ്യൂ, വേണ്ടത് ചെയ്യാം. ധൃതഗതിയില്‍ അകത്തേക്കു പോയി വിവിധ നിറത്തിലുള്ള കുറെ പേപ്പറുമായി പെട്ടെന്നു വന്നു. ഓമനയെ ഞാന്‍ അടുത്തേക്കു വിളിച്ചു. രാജു വിവിധനിറത്തിലുളള പേപ്പര്‍ കാണിച്ചിട്ട് ഇതൊന്നു പൂരിപ്പിച്ചു തരണം. ഓമനയത് പൂരിപ്പിച്ചു കൊടുത്തു. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഓമനയെ വിളിച്ചുകൊണ്ടയാള്‍ മറുവശത്തേക്കു നടന്നു.
ഞങ്ങള്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. നീണ്ട ദിവസങ്ങളായി ഇവിടെ താമസിച്ച് അവരുടെ വ്യവസ്ഥിതികള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് എല്ലാവരും നേരം പുലര്‍ന്നയുടന്‍ ഇവിടെയെത്തി ക്യൂവില്‍ നില്‍ക്കുന്നത്. ആരും തൊഴില്‍ രഹിതരല്ലെങ്കിലും ഇന്നുള്ളതിനേക്കാള്‍ മെച്ചമായ ശമ്പളം കിട്ടാനാണവര്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഏജന്‍സിയുടെ ഉറപ്പില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കല്പം മാനസിക വൈഷമ്യം ഉണ്ടാക്കുന്ന വിധത്തിലാണ് ഓമനയെ രാജു അകത്തേക്ക് കയറ്റി വിട്ടത്. വാതില്‍ക്കല്‍ നിന്നവര്‍ കരുതിയത് ഈ സ്ഥാപനത്തിന്റെ അടുത്ത ആരെങ്കിലുമായിരിക്കുമെന്നാണ്. അയാളോട് നിങ്ങള്‍ എന്താണ് കാട്ടുന്നതെന്ന് ചോദിക്കാനുള്ള ധൈര്യവുമില്ല. ഇന്റര്‍വ്യൂവില്‍ പാസ്സായാലും ഇവര്‍ ശ്രമിച്ചാലെ അക്കരക്ക് പോകാന്‍ കഴിയൂ.
രാജുവാകട്ടെ താണു നിന്നാല്‍ വാണു നില്‍ക്കാം എന്ന ഭാവത്തില്‍ എന്റെയടുക്കല്‍ വന്നിട്ട് ചോദിച്ചു. ഇനിയും എന്താണ് സാറിന് ചെയ്യേണ്ടത്. ഞങ്ങള്‍ മറുഭാഗത്തേക്കു നടന്നു. ഞാന്‍ രാജുവിനെ ധൈര്യപ്പെടുത്തി പറഞ്ഞു. അദ്ദേഹത്തോടു പറയുക സുഹൃത്ത് പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന്. പിന്നേ അദ്ദേഹത്തിന് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ഇഷ്ടമുള്ളത് കൊടുക്കുക. ഇനിയും നമ്മള്‍ തമ്മില്‍ കാണേണ്ടി വരും. ഈ വിഷയം ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കിയതിലുള്ള നന്ദി പറഞ്ഞിട്ട് രാജു അകത്തേക്ക് പോയി. അയാളുടെ പേടിച്ചരണ്ട കണ്ണുകളില്‍ ഇപ്പോഴുള്ളത് സന്തോഷമാണ്. എന്തെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയന്നിരുന്നു. അഗര്‍വാള്‍ പ്രസന്ന മുഖത്തോടെ പുറത്തേക്കു വന്നു. ആ ജീപ്പ് കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കനിന്നു. നിലമറിഞ്ഞ് വിത്തു വിതയ്ക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു. വെയില്‍ കനത്തു കൊണ്ടിരുന്നു.
ഞാനും ആകാംക്ഷയോടെ ഓമനയെ കാത്ത് ഒരു ഭാഗത്തേക്ക് മാറി നിന്നു. ഞാനും ഇപ്പോള്‍ ചെയ്തത് ഒരു ഏജന്റു പണിയായി തോന്നി. പല ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് വന്നു പോകുന്നത് അറിഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മനസ്സില്ലായിരുന്നു. ഓമനക്കൊപ്പം ഞാന്‍ പോയില്ല. അവളുടെ ആഗ്രഹത്തെ ഞാനായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓമന മടങ്ങി വന്നു. സൂര്യനെപ്പോലെ അവളുടെ മുഖവും തിളങ്ങിയതു കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, സെലക്ഷന്‍ കിട്ടി. ഞാന്‍ അഭിനന്ദിച്ചു കൊണ്ട് ചോദിച്ചു, അതിനുള്ളിലെ വിചാരണ എങ്ങനെയുണ്ടായിരുന്നു. ഞാന്‍ കൊടുത്ത മൊഴികളൊക്കെ സത്യമായതു കൊണ്ട് എനിക്കനുകൂലമായി വിധി പറഞ്ഞു. അവളും അതെ നാണയത്തില്‍ എനിക്ക് മറുപടി തന്നു. പിന്നീടുള്ള ദിനങ്ങള്‍ സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു. ആശുപത്രിയില്‍ നിന്ന് വാര്‍ഷിക അവധിയെടുത്തു. രാജുവിന്റെ ഏജന്‍സി ഇരുപതു മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നോടു പറഞ്ഞത് സാറു പതിനായിരം തന്നാല്‍ മതിയെന്നാണ്. ഞങ്ങള്‍ മാളവിക നഗറില്‍ വസ്തു വാങ്ങാന്‍ വച്ചിരുന്ന തുകയില്‍ നിന്നാണ് ഈ തുക കൊടുത്തത്. ടിക്കറ്റ് അവരാണ് തന്നത്. വീസ പാസ്‌പോര്‍ട്ടില്‍ അടിച്ചു കിട്ടിയ ആഴ്ചയില്‍ തന്നെ ഓമന സൗദി അറേബ്യയിലെക്ക് വിമാനം കയറി.
അനുകൂലമായ ഒരു വിധി അവള്‍ക്കുണ്ടായപ്പോള്‍ എന്നെ ഒരു തടവുകാരനാക്കിയിട്ടാണ് പോയത്. ദാമ്പത്യ ജീവിതമെന്ന് പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുന്നതു കൂടിയാണെന്ന അവളുടെ ഫോണിലൂടെയുള്ള മറുപടിയില്‍ ഞാന്‍ നിശബ്ദനായി. പരസ്പര സ്‌നേഹമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ എത്ര ദൂരത്തയാലും വിജയകരമായ ജീവിതം നയിക്കുന്നവരെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി അവള്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുതാന്‍ കുറച്ചു കൂടി സമയം ലഭിച്ചില്ലേ. ആ വാക്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങാനും പുതിയൊരു തീരുമാനമെടുക്കാനും എന്നെ പ്രേരിപ്പിച്ചു.
ഒരു മലയാളം മാസിക തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ആ കാര്യം ജി.എസ്.പെരുന്ന, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കി. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ചു കൊണ്ട് മാസികയ്ക്ക് ആരംഭം കുറിച്ചു. ഉപദേശക സമിതിയിലുള്ളത് പണ്ഡിത കവി കെ.കെ.പണിക്കര്‍ക്കൊപ്പം ഇവര്‍ രണ്ടു പേരാണ്. മാസികയുടെ പേര് മലയാളം. എഡിറ്റര്‍ ഞാനും. ഈ മാസിക അച്ചടിച്ച് തരാമെന്ന് നൂറനാട് ശങ്കരത്തില്‍ പ്രസ്സുടമ റിട്ട. മിലിട്ടറി ഓഫിസര്‍ തോമസ് എന്നു വിളിക്കുന്ന ബോബിച്ചായന്‍ എനിക്കുറപ്പു തന്നു. ഞാന്‍ നൂറനാട് പോകുമ്പോഴൊക്കെ ബോബിച്ചായനെയും നൂറനാട് ജനത തിയേറ്റര്‍ ഉടമകളുടെ സഹോദരന്‍ പോളിനേയും കാണുമായിരുന്നു.
കൊല്ലത്തു ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം ബുക്‌സ്ന്റ് ഉദ്ഘടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും കാക്കനാടനും ഒന്നിച്ചാണ് പോയത്. കാക്കനാടന്‍ ചെന്നയുടനെ സദസ്സിലിരുന്ന സക്കറിയ, പെരുമ്പടം ശ്രീധരന്‍, റോസ് മേരി മറ്റൊരു സിനിമ സംവിധയകന്‍ മറ്റു പല പ്രമുഖരും എഴുന്നേറ്റു നിന്ന് കാക്കനാടനെ സ്വീകരിച്ചു. മുതിര്‍ന്ന ഒരേഴുത്തുകാരനോടുള്ള ആദരവ് അന്നാണ് ഞാന്‍ നേരില്‍ കണ്ടത്. അന്ന് മുത്തങ്ങ സംഭവം കത്തി നിന്ന സമയം. മത രാഷ്ട്രീയത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കാക്കനാടന്റെ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്. മുത്തങ്ങയിലെ മലയാളി മുത്തുകളെ വെടിവെച്ചുകൊന്നവരെ കഴുമരത്തിലേറ്റണം എന്ന് തുടങ്ങിയ വെടിയൊച്ചകള്‍ സദസ്സിനെ ഇളക്കി മറിച്ചിരിന്നു.
ഈഴവ സമുദായത്തില്‍ നിന്ന് മാറി ക്രിസ്ത്യാനിയായ പോള്‍ ദൈവരാജ്യത്തേപ്പറ്റി ധാരാളമായി എഴുതിയിട്ടുണ്ട്. മാസിക അച്ചടിച്ചത് അഞ്ഞൂറു കോപ്പികളാണ്. ആദ്യ ലക്കത്തില്‍ എഴുതിയത് പണ്ഡിത കവി തിരുനെല്ലൂര്‍ കരുണാകരന്‍, നൂറനാട് ഹനീഫ മുതലവരാണ്. അതിന്റെ കവര്‍ കേരളത്തിന്റെ വള്ളം കളി വരച്ചത് ജി.എസ്.ആയിരുന്നു. ആദ്യ ലക്കം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കിയത്.
1986 ല്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത് കോണ്‍ഗ്രസ്സിലെ ജി.കാര്‍ത്തികേയനെയാണ്. ഞാനും മാവേലിക്കര രാമചന്ദ്രനും മിക്ക ദിവസവും കേരള ഹൗസില്‍ പോയിരുന്നു. അവിടെ വച്ചാണ് കാര്‍ത്തികേയനെ രാമചന്ദ്രന്‍ എനിക്ക് പരിചയപ്പെടുത്തിയത്. യുവ നിരയിലുളള കാര്‍ത്തികേയന്‍ എന്തോ മീറ്റിംഗിന് വന്നിരിക്കുകയാണ്. ഞാന്‍ സംശയത്തോടെ നോക്കി. പക്ഷേ ഏതു രംഗത്തുള്ളവരായാലും വ്യക്തിപ്രഭാവമുള്ളവരെ ബഹുമാനിക്കുക തന്നെ വേണം.
ഓമനയുള്ളപ്പോള്‍ തന്നെ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് ഇളയ അനുജന്‍ ബാബു ഡല്‍ഹിക്കു വരികയും അവന് ദുബായിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതിനു മുമ്പു തന്നെ എന്റെ താഴെയുള്ള അനുജന്‍ കുഞ്ഞുമോന്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ മാളവിക നഗറില്‍ മുമ്പ് പറഞ്ഞുവെച്ചിരുന്ന വസ്തു വാങ്ങി വീടു പണി തുടങ്ങി. ഓമന ആദ്യത്തെ അവധിക്കു വരുന്നതിനു മുന്നേ അതിന്റെ പണി പൂര്‍ത്തീകരിച്ചു. ആദ്യത്തെ അവധിക്ക് ഞങ്ങള്‍ ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ കാണാന്‍ പോയി. വീടു പണി കാരണം രണ്ടു മാസം മാസിക പുറത്തിറങ്ങിയില്ല. നാട്ടില്‍ നിന്ന് ചിറ്റാറിലുള്ള ജോസിന്റെ ജേഷ്ടന്‍ അച്ചന്‍കുഞ്ഞ് ജോലിക്കു വേണ്ടി എത്തിയിരുന്നു. അവനും ജോലി വാങ്ങി കൊടുത്തിട്ടാണ് ഞങ്ങള്‍ കേരളത്തിലേക്ക് പോയത്. കേരളത്തിലെത്തി പഴയതു പോലെ എല്ലാവരേയും കണ്ടു. മാസികയുടെ പഴയ കോപ്പി കൊടുത്തു. തകഴിച്ചേട്ടനെ നോവല്‍ കാണിച്ചു. അദ്ദേഹം ഏതാനും അദ്ധ്യായം വായിച്ചിട്ട് ആദ്യ നോവലായ കണ്ണീര്‍ പൂക്കള്‍ക്ക് അവതാരിക എഴുതി തന്നിട്ട് പറഞ്ഞു, കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ കൊടുക്കാന്‍. ആ നോവല്‍ 1990 ല്‍ പുറത്തുവന്നു. അതവിടെ കൊടുത്തിട്ട് വിദ്യര്‍ത്ഥി മിത്രത്തില്‍ പോയി കടല്‍ക്കര എന്ന നാടകം വാങ്ങി. പത്തു കോപ്പികള്‍ അവര്‍ തന്നപ്പോഴണ് മനസ്സിലായത് എഴുതിയ ആളിന് അത്രയും കിട്ടുമെന്ന്. നാടകത്തിന്റെ കരാര്‍ മുമ്പു തന്നെ ഒപ്പിട്ട് അയച്ചിരുന്നു. നാടകത്തിന് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണവര്‍ തന്നത്.
കോട്ടയത്ത വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയപ്പോഴാണ് അവിടുത്തെ പബ്ലിക്കേഷന്‍ മാനേജര്‍ സനില്‍ പി.തോമസിനെ പരിചയപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. മനോരാജ്യത്തിലെ കൈനകരി ഷാജിയെ എനിക്ക് പരിചയപ്പെടുത്തിയത് സനില്‍ പി. തോമസാണ്. അതിനു മുന്‍പ്തന്നെ മനോരാജ്യത്തിലും കുങ്കുമത്തിലും എന്റെ ലേഖനവും കഥയും വന്നിരുന്നു. 1985 ലാണ് ആദ്യ സംഗീത നാടകം കടല്‍ക്കര വിദ്യാര്‍ത്ഥിമിത്രം പുറത്തിറക്കുന്നത്.
മറ്റൊരു ദിവസം കോട്ടയത്ത് മനോരമയുടെ നേതൃത്വത്തില്‍ നടന്ന ഒരു സാഹിത്യ ശില്പശാലയില്‍ വച്ചാണ് പ്രൊഫ.എം.അച്യുതന്‍. സി.എന്‍. ജോസ്, ചെമ്മനം ചാക്കോ തുടങ്ങിയവരെ പരിചയപ്പെട്ടത്. എല്ലാവരേയും ആദരവോടെയാണ് കണ്ടത്. അവരില്‍ നിന്ന് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും മലയാള ഭാഷയ്ക്ക് വിലപ്പെട്ടതാണ്. ഏതൊരു സൃഷ്ടിയുടേയും മഹിമയും, മഹത്വവും ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നല്ല കൃതികളിലെന്നും ജീവിതത്തിന്റെ അനുഭൂതി മാധുര്യം തുടിച്ചു നില്‍ക്കും ഏതെങ്കിലും മാസികയില്‍ കഥ വന്നത് കണ്ട് പൊങ്ങച്ചം നടിച്ച് നടക്കാതെ തുടരെ എഴുതണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വലിച്ചു കീറി കളയണം. എഴുത്തു കാരന്റെ നിശബ്ദമായ മനസ്സിലൂടെയാണ് സര്‍ഗ്ഗ ചൈതന്യമുണ്ടാകുന്നത്. ഈ മണ്ണില്‍ മറ്റുളളവര്‍ കാണാത്തത് അവര്‍ കാണുന്നു. അതില്‍ വിരിയുന്ന സൗന്ദര്യ പൊലിമകള്‍ക്ക് ദിവ്യത്വമെന്നോ, ബുദ്ധിയെന്നോ പേരു കൊടുക്കാം. അതില്‍ ഒരു ചോദ്യമുയരുന്നത് സമൂഹത്തിന് എത്രമാത്രം നന്മകള്‍ പകരാന്‍ കഴിയുന്നുവെന്നാണ്.
ധാരാളം കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹിത്യകാരന്മാരും കവികളും ഈ സമൂഹത്തിന് വേണ്ടി വ്യവഹാരം നടത്തിയത്. അല്ലാതെ സമ്പത്തിനോ അവാര്‍ഡിനോ വേണ്ടിയായിരുന്നില്ല. കോട്ടയത്ത് നിന്ന് അടൂരേക്ക് വന്ന ബസ്സിലിരുന്ന് ചിന്തിച്ചത് മാമ്മന്‍ മാപ്പിള ഹാളില്‍ ഉയര്‍ന്ന വാക്കുകളായിരുന്നു. അടൂരില്‍ നിന്ന് പത്തനാപുരത്തിറങ്ങി വീണ്ടും പടിഞ്ഞാറോട്ടു നടന്നു. അതിനു തെക്കു ഭാഗത്തുള്ള ഷാപ്പില്‍ കയറി തെങ്ങിന്‍ കള്ളും കപ്പയും മീനും വാങ്ങി കഴിച്ചു. നാട്ടില്‍ വരുമ്പേഴൊക്കെ തെങ്ങിന്‍ കള്ള് ഒറ്റയ്‌ക്കോ കൂട്ടുകാരുമൊത്തോ കുടിക്കാറുണ്ട്. ചാരായമോ മറ്റു മദ്യങ്ങളോ എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ നൂറനാടുള്ള ഒരു കള്ളു ഷാപ്പില്‍ എന്റെ ഒരു സുഹൃത്തുമായി കയറി. കള്ളു ഷാപ്പില്‍ കയറുമ്പോഴൊക്കെ മറ്റാരും കാണാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് കള്ള് മോന്തുന്നത്. അവിടേക്ക് എന്റെ രണ്ടു ബന്ധുക്കള്‍ കയറി വരുന്നതു കണ്ട് ഞാനൊന്നമ്പരന്നു. അവരില്‍ ഒരാള്‍ ശങ്കരത്തില്‍ ബേബിച്ചായന്റെ അനുജനായിരുന്നു. മറ്റാരും കാണാതെ ഞങ്ങള്‍ മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങി.
മറ്റൊരിക്കല്‍ എന്റെ വല്ല്യച്ചന്‍ കരിമുളക്കലുള്ള കാരൂര്‍ മത്തായിയുടെ കൊച്ചു മകന്‍ തമ്പാന്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു.എന്നോടു ചോദിച്ചു എന്തു വേണം കുടിക്കാന്‍ ഒരാള്‍ വീട്ടില്‍ ചെന്നാല്‍ എന്തു വേണമെന്ന് ചോദിക്കാറുണ്ട്. ഞാന്‍ പെട്ടെന്നു പറഞ്ഞു തെങ്ങിന്‍ കള്ള് കിട്ടിയാല്‍ നല്ലത്. അവന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, എന്നാല്‍ ഇറങ്ങ് അതുതന്നെ കുടിച്ചിട്ട് കാര്യം. കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി. തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അവനത്ര ഗൗരവമായി എടുക്കുമെന്ന് കരുതിയില്ല. നാട്ടുകാരുടെ ഇടയില്‍ പേരെടുത്ത ചട്ടമ്പി കാരൂര്‍ മത്തായിയുടെ കൊച്ചു മോനല്ലേ ആ വീര്യം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നെനിക്കു തോന്നി. അവനൊപ്പം പോയി കറ്റാനത്തിനടുത്തുള്ള ഒരു ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ഇതിനകത്ത് എന്തുമാത്രം മാലിന്യം ചേര്‍ന്നിട്ടുള്ളതെന്ന് ദൈവത്തിനേ അറിയൂ. മുമ്പൊക്കെ ശുദ്ധമായ കള്ള് കിട്ടുമായിരുന്നു. എല്ലാം മാലിന്യവും അശുദ്ധിയും മാലിന്യമുക്തമാക്കാനല്ലേ നമുക്കൊരു ഭരണമുള്ളത്. എന്തായാലും ഈ മായവും മാലിന്യവും നമ്മെ കുടിപ്പിച്ച് മദ്യ മുതലാളിമാരും രാഷ്ട്രീയ മുതലാളിമാരും കോടികള്‍ സമ്പാദിക്കുന്നതായി ഞാന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഷാപ്പില്‍ നിന്നു കള്ളു കുടിച്ചിട്ട് കടയില്‍ നിന്ന് മധുരമുള്ള മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ടാണ് ഓമനയുടെ വീട്ടിലേക്ക് പോയത്.
പണ്ടേ ഗുണ്ടയെന്ന് ദുഷ്‌പേരുള്ളതാണ്. കള്ളു കുടിയന്‍ എന്ന പേരുണ്ടാകാന്‍ പാടില്ല. മാത്രവുമല്ല അവര്‍ പ്രാര്‍ത്ഥനയും പാട്ടുമൊക്കെയുള്ള ദൈവത്തിന്റെ കുഞ്ഞാടുകളാണ്. ഭാഗ്യത്തിന് എന്റെ ഭാര്യക്കുപോലും മനസ്സിലായില്ല ഞാന്‍ കള്ളു കുടിച്ചിട്ടുണ്ടെന്ന്. എത്രയോ ഭാര്യമാരെ എന്നേപോലുള്ളവര്‍ ഒളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ ഭാര്യയെ സ്വന്തം വീട്ടില്‍ ഒരാഴ്ച്ച വിടുന്നതിന്റെ പ്രധാന കാരണം എന്റെ യാത്രകളും സുഹൃത്തുക്കളെയും, ഗുരൂതുല്യരായ എഴുത്തുകാരെ കാണുന്നതിനാണ്. എന്റെ ഗുരുക്കന്മാരൊക്കെ എനിക്കെന്നും ഒരു പ്രചോദനമാണ്. പഠിക്കുന്ന കിട്ടികളായാലും പാഠപുസ്തകങ്ങളേക്കാള്‍ നിശ്ചയമായും ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിച്ചാല്‍ അവര്‍ വ്യക്തി പ്രഭാവമുള്ളവരായി മാറുക തന്നെ ചെയ്യും. ഞാനും ഓമനയും പുന്നല- ചാച്ചിപുന്നയിലുള്ള ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ചാരുംമൂട്ടിലേക്ക് വന്നു.
അന്ന് വീട്ടില്‍ ഇടയ്‌ക്കൊക്കെ ജോലിക്കു വരുന്ന എലിസബത്ത് മരത്തിന്റെ ചുവട്ടില്‍ കരിയില തൂത്തു കൊണ്ടിരിക്കെ എന്റെയടുക്കലേക്ക് വേഗത്തില്‍ വന്ന് വേദനയോടെ പറഞ്ഞു. അവരുടെ വീടിനടുത്ത് താമസിക്കുന്ന ഒരു കുബേരന്‍ കാറു പോകാന്‍ വഴി കൊടുക്കാത്തതിന്റെ പേരില്‍ വഴിയരികിലുള്ള മരച്ചീനികളെല്ലാം അത് കിളുത്തു വരുമ്പോള്‍ തന്നെ പറിച്ചെറിയും. കുറെ വര്‍ഷങ്ങളായി ഞങ്ങളിതു സഹിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടു. അവരെല്ലാം ഇവരില്‍ നിന്ന് കാശു വാങ്ങിയിട്ട് തിരിഞ്ഞു നോക്കാറില്ല. ഞാന്‍ പറഞ്ഞു. അവരൊന്നും സഹായിക്കില്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോടു പറഞ്ഞു കൂടെ.അതിനു ലഭിച്ച ഉത്തരം പഞ്ചായത്തു പ്രസിഡന്റ് ഇവരുടെ ബന്ധുവാ കുഞ്ഞേ. ഒന്നു വന്നു നോക്ക് വേരു പിടിച്ച മരച്ചീനിയാണു പറച്ചെറിഞ്ഞത്. ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ ആരിമില്ല. ഭര്‍ത്താവ് യേശുദാസും പിള്ളേരും പോലും പേടിച്ചാ നടക്കുന്നേ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാനാശ്വസിപ്പിച്ചു. കരഞ്ഞിട്ടു കാര്യമില്ല. മലയെ നോക്കി നായ് കുരച്ചാല്‍ ഫലമുണ്ടാകില്ല. ഇന്ത്യയിലെല്ലാം ഇതുപോലുള്ള പാറക്കല്ലുകളും മലകളുമുണ്ട്. കോലെടുത്തവരൊക്കെ മാരാന്മാരാകുന്നതു പോലെ അധികാരമുള്ളവരൊക്കെ ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ എന്ന വിധത്തിലാണ്. ഞാന്‍ വീണ്ടും ചോദിച്ചു, പോലീസില്‍ എത്ര പ്രാവിശ്യം പരാതി കൊടുത്തു. മറുപടി കിട്ടിയത് രണ്ടു പ്രാവിശ്യം. ആരും തിരിഞ്ഞു നോക്കിയില്ല. ചാരുംമൂട്ടിലെ കത്തോലിക്ക പള്ളിയച്ചനോടു പറഞ്ഞോ. നിങ്ങള്‍ അവിടുത്തെ അംഗമല്ലേ. അവരൊന്നും തിരിഞ്ഞു നോക്കത്തില്ലെന്നുളള നിരാശ നിറഞ്ഞ മറുപടി കേട്ടപ്പോള്‍ തോന്നിയത്, ഇവരൊക്കെ മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നാണ്. ഇവര്‍ക്ക് ദാനമായി നല്‍കാന്‍ അന്ധവിശ്വസങ്ങളും ആത്മാവും മാത്രമേ ഉള്ളോ.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് പോലീസ്സില്‍ പോകാമെന്ന് ഞാന്‍ വാക്കുകൊടുത്തിട്ട് വീട്ടിലേക്കു കയറി. ഓമനയോട് ഈ വിഷയം പറഞ്ഞിട്ട് നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് അവരുമായി പോയി. എന്നെ പരിചയപ്പെടുത്തിയിട്ട് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിവരിച്ചു. ആ കൂട്ടത്തില്‍ ഞാനൊന്നു കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെ പരാതി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ഉടനടി അയാള്‍ ഒരു പോലീസുകാരനെ വിളിച്ചിട്ട് ഇവരുടെ പരാതി എഴുതി വാങ്ങിച്ചിട്ട് ഇന്നു തന്നെ അന്വേഷിക്കണം എന്നു പറഞ്ഞു. ഉടനടി പോലീസുകാരന്‍ പറഞ്ഞു, സാറെ ജീപ്പെല്ലാം സമരസ്ഥലത്തു പോയിരിക്കുകയാണ്. ഞാനുടനെ പറഞ്ഞു ഞാന്‍ കാറു വിളിച്ചു തരാം. അങ്ങനെ ഒരു പോലീസുകാരനെ ഞങ്ങള്‍ക്കൊപ്പമയച്ചു. പോലീസുകാര്‍ എല്ലാം സമരസ്ഥലത്തു പോയിരിന്നു. ചാരുംമൂടിനു തെക്കുള്ള പുരുഷോത്തമന്‍ മദ്യവ്യാപാരിയുടെ വീടിനു വടക്ക്. ഞാനിറങ്ങുന്നതിനു മുമ്പ് എലിസബത്തിനോടു പറഞ്ഞു, ഇനിയും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ എന്നോടു പറയണം. ഞാന്‍ കാറില്‍ നിന്നിറങ്ങി പടിഞ്ഞാറോട്ടു നടന്ന് വീട്ടിലെത്തി. ഏതാനം ദിവസം കഴിഞ്ഞതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് എലിസബത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാർ രംഗത്തെത്തി. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. “ഇന്ത്യക്കാർ സഹായം ആഗ്രഹിക്കുന്നില്ല, അതുകൂടാതെ ആവശ്യവുമില്ല”. മുൻ ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിഡ് ഡേവിസ് പറഞ്ഞു. ആവശ്യമില്ലാത്ത സഹായം നല്കി ബ്രിട്ടൺ ഇന്ത്യയുടെ മൂൺ ലോഞ്ച് സ്പോൺസർ ചെയ്യുകയാണ് എന്നാണ് ടോറി എം.പിയുടെ വിമർശനം.
ബ്രിട്ടന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യയ്ക്ക് നല്കുന്നുണ്ട്. 254 മില്യൺ പൗണ്ട് ഫോറിൻ എയിഡായി സ്വീകരിച്ച ഇന്ത്യ സഹായമായി മറ്റു രാജ്യങ്ങൾക്ക് നല്കിയത് 912 മില്യൺ പൗണ്ടാണ് എന്ന് കണക്കുകൾ കാണിക്കുന്നു. “സ്വന്തമായി സ്പേസ് പ്രോഗ്രാം ഡെവലപ് ചെയ്ത രാജ്യമാണ് ഇന്ത്യ. അതേ പോലെ ഓവർസീസ് എയ്ഡ് പ്രോഗ്രാം ഇന്ത്യയ്ക്കുണ്ട്. ബ്രിട്ടണിലെ ജനങ്ങൾ ടാക്സായി നല്കുന്ന പൊതു ഖജനാവിൽ നിന്ന് പണം ചിലവഴിക്കുന്നത് അനുയോജ്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തണം”. വെസ്റ്റ് യോർക്ക് ഷയറിലെ എം.പിയായ ഫിലിപ്പ് ഡേവിസ് പറഞ്ഞു. നികുതിദായകരുടെ പണം ഇങ്ങനെ ചെലവഴിക്കുന്നതിനെ ജനങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ സാധിക്കില്ല എന്നാണ് നോർത്ത് വെസ്റ്റ് ലെസ്റ്ററിലെ എം.പിയായ ആൻഡ്രു ബ്രിഡ്ജൻ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്
റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.
1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
നമ്മുടെ മാതൃ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ള പൊക്കവും അതുമായി ബന്ധപെട്ട കെടുതികളും ഞങ്ങള്‍ വിവരിക്കേണ്ട ആവശ്യം ഇല്ലല്ലൊ. നിങ്ങള്‍ എല്ലാവരും നേരിട്ടും അല്ലാതെയും അറിഞ്ഞു കാണുമെന്നു കരുതുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്‍ഷമായി നമ്മുടെ നാട്ടിലെ ഓരോ സാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 10,000 രൂപയുടെ സഹായം നല്‍കാന്‍ പദ്ധതിയിട്ട് ആരംഭിച്ച വോക്കിങ് കാരുണ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ വരെ ചില മാസങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകള്‍ ആണ് അതിനു പിന്നില്‍.
വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസ് മാറില്‍ ഒരാളായ ശ്രീ ജോയ് പൗലോസ് ഈ പ്രളയ കാലത്തു നാട്ടില്‍ അവധിയില്‍ ആയിരുന്നു. അപ്പോള്‍ നേരിട്ട് കണ്ടു മനസിലാക്കിയ മൂന്ന് കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപെടുത്തുകയാണ്. ഈമാസത്തെ സംഭാവന ഈ മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ കണ്ണീര്‍ കടലില്‍ ഒരുതുള്ളി ആശ്വാസമായി എങ്കിലും മാറാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വയനാട്ടില്‍, മാനന്തവാടിയിലെ കൊയിലേരിയില്‍, പുഴയുടെ തീരത്തു വര്‍ഷങ്ങള്‍ ആയി താമസിച്ചു വരുന്ന മൂന്ന് കുടുംബങ്ങള്‍ ആണിത്. ഈ മൂന്നു കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ പിരിവെടുത്തു നല്‍കിയാണ് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വെച്ച് നല്‍കിയത്.
ജോണി (75), ഭാര്യ ഗ്രേസി. ആസ്ത്മ രോഗിയായ ജോണിയും അംഗവൈകല്യം ഉള്ള ഗ്രേസിയും. അവര്‍ക്കു മക്കള്‍ ഇല്ല. അവരുടെ വീട് ഇരുന്ന സ്ഥലത്തു ഇപ്പോള്‍ അവശേഷിക്കുന്നത് പൊട്ടി പൊളിഞ്ഞ തറ മാത്രം. എല്ലാം വെള്ളംകൊണ്ടുപോയി. അവര്‍ നാട്ടു വളര്‍ത്തിയ ഒരു തെങ്ങു എല്ലാത്തിനും മൂക സാക്ഷിയായ നിലയില്‍ ആ തറയോട് ചേര്‍ന്ന് ഇപ്പോഴുമുണ്ട്. ദുരിതാശ്വാസ കാമ്പില്‍ ഇപ്പോഴും കഴിയുന്ന അവരുടെ ഫോട്ടോ അവിടെ പോയി എടുത്തില്ല.
കുര്യാക്കോസ് (80) ഭാര്യ മേരി. രണ്ടു പെണ്മക്കള്‍ ഉണ്ട്. അവരെ കല്യാണം കഴിച്ചു അയച്ചു. വളരെ സാധുക്കളാണ് എല്ലാവരും. ഈ എണ്‍പതാം വയസിലും മാനന്തവാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൊയിലേരി ശാഖയുടെ സെക്യൂരിറ്റി ആയി ജോലി ചെയ്താണ് കുടുംബം പൊറ്റുന്നത്. വീടിനുള്ളില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി എല്ലാം നശിച്ചു.
കരുണന്‍ (75) ഭാര്യ തങ്കമണി. ഒരു മകള്‍ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. ആസ്തമ രോഗിയായ കരുണന് കൂലി പണി എടുക്കാന്‍ ഉള്ള ആരോഗ്യം ഇല്ല. ഭാര്യ തങ്കമണി മറ്റു വീടുകളിലെ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. വെള്ളംകയറി എല്ലാം നശിച്ചു. രണ്ടു ആടും മൂന്നു കോഴികളും ആയിരുന്നു ആ കുടുംബത്തിന്റെ ആകെ സ്വത്തു. രണ്ടു പിടകോഴികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി ചത്തു. ആടിനെ വേറൊരു വീട്ടിലേക്കു മാറ്റി. പൂവന്‍ കോഴി ഇപ്പോഴും വീടിന്റെ കാവല്‍ക്കാരന്‍ പോലെ അവിടെ ഉണ്ട്.
സര്‍വതും നഷ്ടപ്പെട്ട ഈ മൂന്ന് കുടുംബങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന ഒരു ചെറിയ സഹായമെങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ പുണ്യ പ്രവര്‍ത്തിയായിരിക്കും. ഈ ഉദ്യമത്തില്‍ ഒരു പൗണ്ട് എങ്കിലും നല്‍കി നിങ്ങളും കൈകൊര്‍ക്കില്ലേ നിങ്ങളുടെ വിലപ്പെട്ട സഹായം സെപ്റ്റംബര്‍ മുപ്പതിന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ലണ്ടന്‍ : കുട്ടനാടും കേരളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം പേറുമ്പോള്‍, പ്രകൃതിയുടെ മാരകപ്രഹരമേറ്റ് പുളയുന്ന കുട്ടനാടിന് ഒരു കൈ സഹായവുമായാണ് കുട്ടനാട് സംഗമം കടന്നുവന്നത്. ജൂലൈ മാസത്തില്‍ ഉണ്ടായ ആദ്യ വെള്ളപ്പൊക്കം മുതല്‍ കുട്ടനാട് സംഗമം അതിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പത്തു വര്‍ഷക്കാലമായി യുകെയിലെ കുട്ടനാട്ടുകാരുടെ സംഘ ചേതനയും ആത്മബോധവുമായ കുട്ടനാട് സംഗമം ” Kuttanad Flood Mission 2018 ” ലുടെ കുട്ടനാട് സംഗമ പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിക്കുന്ന സഹായ നിധിയാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.
ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയില്‍ നിന്ന് കുട്ടനാട്ടില്‍ അവധിക്കെത്തിയ കുട്ടനാട് സംഗമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുകയായിരുന്നു. കാവാലം , രാമങ്കരി , മുട്ടാര്‍ എടത്വ , തലവടി , ചമ്പക്കുളം മേഖലകളിലാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ കൈനകരി , വെളിയനാട് , തലവടി , പുളിങ്കുന്ന് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലും വരുന്ന ആഴ്ച്ച തുടക്കം കുറിക്കും.
പുനഃരധിവാസ കിറ്റുകളും മെഡിക്കല്‍ കിറ്റുകളും വിദ്യാഭ്യാസ സഹായ ധനവുമാണ് രണ്ടാം ഘട്ടത്തില്‍ ആരംഭം കുറിക്കുന്നത്. കുട്ടനാടിനെ അടുത്തറിയാവുന്ന കുട്ടനാട്ടുകാരുടെ കൂട്ടായ്മ എന്ന നിലയില്‍ ഉചിതകരങ്ങളില്‍ സഹായമെത്തിക്കാന്‍ കുട്ടനാട് സംഗമത്തിന് ആകുമെന്ന് ” Kuttanad Flood Mission” ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
യുകെയിലെ മലയാളി അസോസിയേഷനുകളില്‍ കുട്ടനാടിന്റെ വേദനയും ദുഖവും അറിയിക്കുകയും, അതിജീവനത്തിന് ആവശ്യകമായ സഹായം കുട്ടനാട്ടില്‍ എത്തിക്കുന്നതിന് സംഗമ പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും , കുട്ടനാട്ടുകാരുടെ നിര്‍ലോഭ സഹകരണത്തിലൂടെ കുട്ടനാടിനും കേരളത്തിനും ഒരുസ്വാന്തന സ്പര്‍ശം നല്കാന്‍ കുട്ടനാട്ടുകാര്‍ ഒരുമിക്കണമെന്നും ” Kuttanade Flood Mission 2018 ” ഭാരവാഹികളായ ജോണ്‍സണ്‍ കളപ്പുരക്കല്‍ , സിന്നി കാനച്ചേരി , മോനിച്ചന്‍ കിഴക്കേച്ചിറ , ജോബി വെമ്പാടംതറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.