അമിതമായി മദ്യപിച്ച് പൈലറ്റെത്തിയതോടെ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം വൈകിയത് 12 മണിക്കൂര്‍. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്ക് എത്തേണ്ട എഫ് ഇസഡ് 8018 വിമാനമാണ് കുടിച്ചു ലക്കുകെട്ട പൈലറ്റ് മൂലം വൈകിയത്. കൂടെ ജോലിചെയ്യുന്നയാളാണ് പൈലറ്റ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പരിശോധിച്ചപ്പോൾ അനുവദിച്ചതിലും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ഫ്ലൈദുബായ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു.
‘ഞങ്ങൾ ജീവനക്കാര്‍ക്ക് നിരന്തരം വൈദ്യ പരിശോധന നടത്തുന്നതാണെന്നും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തരുതെന്ന് കർശനമായ നിർദേശമുള്ളതാണെന്നുമാണ്’ അധികൃതർ പറയുന്നത്. ഇത്തരം തെറ്റുകൾ ഒരിക്കലും കമ്പനി അനുവദിക്കില്ലെന്നും യാത്രക്കാരാണ് തങ്ങൾക്ക് പ്രധാനമെന്നും അവർ പറയുന്നു.
അതേസമയം വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം യാത്ര തുടരാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് 5 മണിക്കൂറാണ് യാത്രാസമയം.
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്തമായ ഭൂചലനം നടന്നു. ലോബോംക്ക് പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വൻ ഭൂചലനം ഉണ്ടായിരുന്നു. ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.0 ആണ് തീവ്ര രേഖപ്പെടുത്തിയിരുന്നത്.
ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിന്റെ ഉറവിടം ഭൗമോപരിതലത്തിൽ നിന്ന് 4.3 മീറ്റർ മാത്രം താഴെ നിന്നാണെന്നാണ് വിവരം. ഇതാണ് ചലനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് കരുതുന്നു. ഈ അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം.
എന്നാൽ രണ്ടാമതുണ്ടായ ഭൂമികുലുക്കത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് കൂടുതൽ നാശം വിതച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. അതേസമയം ശക്തമായ ഭൂചലനങ്ങൾ നടന്നെങ്കിലും സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ബാലലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയഡോര്‍ ഇ മകാറിക്ക് ഉന്നത കര്‍ദിനാള്‍ സമിതിയില്‍ നിന്ന് രാജിവച്ചു. രാജി സ്വീകരിച്ച മാര്‍പാപ്പ തിയോഡറിനിനെസഭയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്നും വിലക്കി.
ലൈംഗികരോപണങ്ങളെ തുര്‍ന്ന് ചുവന്ന തൊപ്പിയഴിച്ച് ആഗോള കത്തോലിക്കാ സഭയുടെ ഉന്നത കര്‍ദിനാള്‍ സമിതിയായ ‘College of Cardinal ല്‍ നിന്ന് പടിയിറങ്ങേണ്ടിവന്ന ചരിത്രത്തിലെ ആദ്യ കര്‍ദിനാളാണ് തിയോഡര്‍ ഇ മകാറിക്ക്. 88 കാരാനായ കര്‍ദിനാളിനെതിരെ അഞ്ച് പതിറ്റാണ്ടുമുന്‍പാണ് ലൈഗികപീഡനാരോപണം ഉയര്‍ന്നത്. പതിനാറുകാരനായ അള്‍ത്താര ബാലനെയും സെമിനാരി വിദ്യാര്‍ഥികളെയും പലതവണ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നായിരുന്നു പരാതി. ആരോപണങ്ങൾ തെളിഞ്ഞതിനെ തുടര്‍ന്ന് മകാരിക്കിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് നീക്കി. ഒടുവിലാണ് ഫ്രാന്‍സിസ്‍ മാര്‍പാപ്പയ്ക്ക് മകാറിക് രാജി സമര്‍പിച്ചത്.
രാജി സ്വീകരിച്ച മാര്‍പാപ്പ കുര്‍ബാനയടക്കമുള്ള പ്രാര്‍ഥനാ ശ്രൂഷകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മകാറിക്കിനോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ ഉപദേശക സംഘത്തിലും മകാറിക്കിന് ഇനി സ്ഥാനമില്ല. വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാത്തതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ തീരുമാനം.
ന്യൂഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിൽ 60,000 ഇന്ത്യൻ യുവാക്കൾ ഡീറ്റെൻഷൻ സെന്ററുകളിൽ കഴിയുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി. അടുത്തിടെ നടത്തിയ യുഎസ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തിവാരിയുടെ വെളിപ്പെടുത്തൽ. ഇവരിൽ ഭൂരിപക്ഷവും പഞ്ചാബിൽനിന്നുള്ളവരാണെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.
മെക്സിക്കോയിൽനിന്നു യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് ഡീറ്റെൻഷൻ സെന്ററുകളിൽ കഴിയുന്നത്. യുഎസ് കുടിയേറ്റ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ എന്നും ഈ വിവരം താൻ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും തിവാരി മാധ്യമങ്ങളോടു പറഞ്ഞു. യുവാക്കൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പഞ്ചാബ് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തി ഇന്ത്യ. പാക്കിസ്ഥാനില്‍ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യൻ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയൽരാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്– വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
65 വയസുകാരനായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 116 സീറ്റുകളുമായി ഇമ്രാന്റെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആശങ്കകൾ ബാക്കിനിൽക്കുകയാണ്. അതേ സമയം ഇമ്രാന്റെ ജയത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ– എൻ ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയാണ് ഇമ്രാന്‍ ഖാൻ ഭൂരിപക്ഷം നേടിയതെന്നാണ് ഇവരുടെ ആരോപണം.
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാൽ, ഞങ്ങൾ രണ്ടു ചുവടു വയ്ക്കാൻ തയാറാണ്. എന്നാൽ ഇതിന് ഒരു തുടക്കവും ആവശ്യമാണ്– തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന പൊതുയോഗത്തിൽ ഇമ്രാൻ ഖാന്‍ പ്രതികരിച്ചു.
അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി ഉലഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഇന്ത്യൻ സൈനിക ക്യാംപുകൾ അക്രമിക്കുന്നതും സ്ഥിരമായതോടെ ഇത് കൂടുതൽ വഷളായി. ചർച്ചകൾ നടത്തണമെങ്കിൽ പാക്ക് മണ്ണിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ നേരത്തേ പ്രതികരിച്ചിരുന്നു. ഇമ്രാൻ ഖാന്റെ സൗഹൃദത്തിനുള്ള ആഹ്വാനം സ്വീകരിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മാഡ്രിഡ്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയുടെ ഭാവി അനിശ്ചിതത്വത്തിൽ. ആറു വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുന്ന അസാൻജെയെ ഇക്വഡോർ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരുമായി താൻ സംസാരിച്ചെന്നും അന്തിമമായി അസാൻജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറീനോ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയിൽ ജനിച്ച അസാൻജെ 2012ലാണ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. ലൈംഗികപീഡനക്കേസിൽ വിചാരണ നേരിടാനായി അസാൻജെയെ സ്വീഡനു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു.
സ്വീഡനിലെ കേസ് റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയതിന് അസാൻജെയ്ക്ക് എതിരേ ബ്രിട്ടൻ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറാനാണു ബ്രിട്ടന്റെ പദ്ധതിയെന്ന് അസാൻജെ ആരോപിക്കുന്നു. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ രേഖകളും നയതന്ത്ര കേബിളുകളും 2010ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞവർഷം അസാൻജെയ്ക്ക് ഇക്വഡോർ പൗരത്വം അനുവദിച്ചിരുന്നു.
ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,
ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.
പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രൈവർമാർ സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇക്കാര്യം ശരിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടന്നത്.
അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാന്‍ താല്‍പര്യമില്ലെന്നും പുടിന്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം റഷ്യന്‍ ബന്ധത്തെ ബാധിച്ചിരുന്നതായി ട്രംപ് വിശദീകരിച്ചു. റഷ്യയുമായുള്ള ബന്ധം ഇതുവരെ ഇത്തരത്തില്‍ ഉലയാന്‍ ഇടയായിട്ടില്ലെന്നു സൂചിപ്പിച്ച ട്രംപ് വാര്‍ത്താസമ്മേളനത്തിന് നാലു മണിക്കൂര്‍ മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ മാത്രമാണ് ഇതിനു മാറ്റമുണ്ടായതെന്നും പറഞ്ഞു. തുറന്ന ചര്‍ച്ചയാണ് ഉണ്ടായതെന്നും ചര്‍ച്ച വിജയകരമായെന്ന് നമുക്ക് പറയാനാകുമെന്നും പുടിന്‍ പറഞ്ഞു.
റഷ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്ന് പുടിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’ ഡൊണാള്‍ഡ് ട്രംപും തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ശീതയുദ്ധമൊക്കെ കഴിഞ്ഞ കഥ മാത്രമാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് പറയപ്പെടുന്ന റഷ്യക്കാരെ നേരില്‍ കണ്ട് ചോദ്യം ചെയ്യാന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കാമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ ഇതിന് അനുവദിക്കുമ്പോള്‍ റഷ്യന്‍ മണ്ണില്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയെന്നു സംശയിക്കുന്ന റഷ്യ സംശയിക്കുന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കരാറുകള്‍ക്ക് അനുസൃതമായി കോടതിയിലൂടെ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ തീര്‍പ്പാകുമെന്നും പുടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
റഷ്യയും ട്രംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന മുന്‍ എഫ്ബിഐ ഡയറക്ടറും അറ്റോണിയുമായ റോബര്‍ട് സ്വാന്‍ മ്യുല്ലെര്‍ ആവശ്യപ്പെട്ടാല്‍ റഷ്യ അതിനു മറുപടി നല്‍കുമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ തിരിച്ചും ഇത്തരം അന്വേഷണങ്ങളില്‍ സഹകരണമുണ്ടാകണമെന്നും പുടിന്‍ ഓര്‍മിപ്പിച്ചു. ഇതിനു മറുപടി പറയുമ്പോഴാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മ്യുല്ലെര്‍ നടത്തുന്ന അന്വേഷണം യുഎസിന് തന്നെ ദുരന്തമായി മാറിയെന്ന് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതില്‍ ഇരുപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. നമ്മള്‍ ഇരുവരും തെറ്റു ചെയ്‌തെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
അതിനിടെ സംയുക്ത വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് ഒരു ലേഖകനെ പുറത്താക്കി. ‘ദ് നേഷന്‍’ എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ‘ആണവായുദ്ധ നിരോധന ഉടമ്പടി'(Nuclear Weapon Ban Tretay) എന്നെഴുതിയ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്.
ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനു പുടിനെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ട്രംപ് അനുമോദിക്കുകയും ചെയ്തു.
യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനായി 12 റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.
റഷ്യന്‍ ബന്ധത്തില്‍ വിള്ളലുണ്ടെന്ന കാര്യം കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പേ ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. ‘വഞ്ചകി’യായ ഹിലറി ക്ലിന്റന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നായിരുന്നു ഒബാമ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ റഷ്യന്‍ ഹാക്കിങ് സംബന്ധിച്ച് എഫ്ബിഐ മുന്നറിയിപ്പു നല്‍കിയിട്ടും അതിനെ ഒബാമ തള്ളിക്കളഞ്ഞു. റഷ്യന്‍ ഇടപെടലൊന്നും ഒരിക്കലും നടക്കില്ലെന്നും പറഞ്ഞ് യാതൊന്നും ചെയ്യാതെ വിട്ടുകളയുകയും ചെയ്തു. പക്ഷേ ഞാന്‍ ജയിച്ചപ്പോള്‍ അതു വലിയ സംഭവമായി…’ ഇങ്ങനെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.