മോഷണ ശ്രമം തടയകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പൊലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറ് കിലോമീറ്റര്‍ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തു കയറിയത്.
ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും മുന്‍വശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടന്‍ മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.
സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
അബുദാബി: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യാറ്. അത്തരമൊരു യാത്രക്കിടെ ബ്രേക്ക് നഷ്ടമായ വാഹനത്തിലെ ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അബുദാബി ട്രാഫിക്ക് പോലീസ്.
അബുദാബി അല്‍ ഐന്‍ റോഡിലൂടെ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുന്നത്. ഗിയര്‍ കണ്‍ട്രോളിംഗ് സംവിധാനമില്ലാത്തതിനാല്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും കേടായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.
ഏതാണ്ട് പതിനഞ്ചോളം വാഹനങ്ങളാണ് ബ്രേക്കില്ലാതെ ഓടുന്ന കാറിന് അകമ്പടിയായി പാഞ്ഞെത്തിയത്. വഴിയിലുള്ള എല്ലാ വാഹനങ്ങളും മാറ്റിയ ശേഷം പോലീസ് വാന്‍ കാറിന് മുന്നിലേക്ക് എത്തിച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു.
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നതായി ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചു. പോലീസ് വാഹനങ്ങള്‍ സര്‍വ്വ സന്നാഹത്തോടെ എത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്കില്ലാത്ത കാര്‍ എവിടെയെങ്കിലും ഇടിച്ചിരുന്നെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഒരോന്നായി കൂട്ടിയിടിച്ച് വലിയ അപകടമായി മാറിയേനെ. സാഹസികമായ രക്ഷാപ്രവർത്തനം വിജയിച്ചതോടെ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്.
ജെബി കൊടുങ്കാറ്റ്. 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റില്‍ ഇതുവരെ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മണിക്കൂര്‍ പരമാവധി 216 കിലോ മീറ്ററാണ് കാറ്റിന്റെ വേഗം.
ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റ് വീശുന്നത്. ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്.
ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും, കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊടുങ്കാറ്റില്‍ വാഹനങ്ങള്‍ റോഡില്‍ നിലതെറ്റി മറഞ്ഞു വീഴുന്നതും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നതായും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.
Japan’s deadly typhoon is the worst in 25 years https://t.co/45z6Ivveea @ReutersTV pic.twitter.com/Yge7cgCjGQ
— Reuters Top News (@Reuters) September 4, 2018
OSAKA NOW 🙁
Japan hit by strongest storm for 25 years, Stay Strong #Japan 🇯🇵.#Typhoon #台風21号 #TyphoonJebi pic.twitter.com/0923hUVxgB— Obeid Rahemi Mashwani (@engr_raheemi) September 4, 2018
Dozens of cars catch fire during Typhoon Jebi in Japan pic.twitter.com/Cs1y5lBajb
— The Independent (@Independent) September 4, 2018
കെന്റക്കി: വിഷപ്പാമ്പിനെ കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തി വചന പ്രഘോഷണം നടത്തുന്നതിനിടയിലാണ് കോഡി കൂട്ട്‌സ് എന്ന പാസ്റ്റര്‍ക്ക് കടിയേറ്റത്. ഇദ്ദേഹത്തിന്റെ പിതാവ് സമാനരീതിയിലാണ് മരണം സംഭവിച്ചത്. അതീവ വിഷമുള്ള റാറ്റില്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് പാസ്റ്ററെ കടിച്ചത്. കഴുത്തില്‍ ചുറ്റിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലായാണ് പാമ്പ് കടിച്ചത്.
കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തില്‍ പാമ്പിനെ കൈയ്യിലെടുത്ത പ്രഭാഷണം നടത്തുന്ന രീതി വളരെക്കാലം മുന്‍പ് തന്നെ നിലനില്‍ക്കുന്നുണ്ട്. പാമ്പിനെ ചുംബിക്കുകയും തലോടുകയും കഴുത്തില്‍ ചുറ്റുകയുമൊക്കെ ചെയ്യുന്നത് ഇവിടുത്ത രീതികളിലൊന്നാണ്. തീ കയ്യിലെടുത്തും, വിഷം കുടിച്ചുമുള്ള ആരാധനയും ഈ ദേവാലയത്തില്‍ സാധാരണമാണ്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡിയുടെ കഴുത്തില്‍ നിന്ന് രക്തമൊഴുകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രസംഗം നിര്‍ത്തിവെക്കുകയായിരുന്നു.
ക്ഷീണിതനായി കോഡിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതാണ് ജീവന്‍ രക്ഷിക്കാനായത്. രണ്ട് ദിവസത്തോളം ബോധമില്ലാതിരുന്ന പാസ്റ്റര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വീഡിയോ കാണാം.
അഭയാര്‍ത്ഥി പാലായനങ്ങളുടെയും കുടിയേറ്റത്തിന്റെയും പ്രതീകമാണ് അയിലാന്‍ കുര്‍ദ്ദി എന്ന സിറിയന്‍ ബാലന്‍. ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവവും ചിത്രവും പുറത്തുവന്നത്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അയിലാന്‍ കുര്‍ദ്ദി.
സിറിയന്‍ ആഭ്യന്തര കലാപത്തില്‍നിന്ന് പ്രാണരക്ഷാര്‍ദ്ദം ഓടി മറുകര പിടിക്കാന്‍ നോക്കിയ കുടുംബത്തിലെ അംഗമായിരുന്നു കുര്‍ദ്ദിയും. സിറിയയിലെ കൊബാനി എന്ന സ്ഥലമായിരുന്നു അയിലാന്റെ സ്വഭവനം. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സഞ്ചരിച്ചിരുന്ന നൗക മുങ്ങി അയ്‌ലാന്‍ മരിച്ചതും മൃതദേഹം കരയ്ക്ക് അടുത്തതും. അയ്‌ലാന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരനും മാതാവും അയിലാനൊപ്പം മരിച്ചു. ഇന്നും മറക്കാതെ ഓര്‍മ്മകളില്‍ നില്‍ക്കുന്നത് അയിലാനാണ്. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.
ഗ്രീക്ക് ദ്വീപായ കോസില്‍ എത്തി മനുഷ്യക്കടത്ത് ഏജന്റുകള്‍ക്ക് പണം നല്‍കി ജര്‍മ്മനിയില്‍ എത്തുക എന്നതായിരുന്നു അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദ്ദിയുടെ ലക്ഷ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ ബോട്ട് തകര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകിടന്ന് അബ്ദുള്ള രക്ഷപ്പെട്ടെങ്കിലും തന്റെ ഭാര്യയും മക്കളും മരണത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി നില്‍ക്കാനെ ഇയാള്‍ക്കായുള്ളു.
മെച്ചപ്പെട്ട ജീവിതം തേടി മറുകരയ്ക്ക് പോകുന്ന അനേകായിരം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ് അയിലാന്‍. സിറിയയില്‍ കലാപം അടങ്ങിയാലും യൂറോപ്യന്‍ രാജ്യങ്ങളുടെ പടിവാതിലുകള്‍ എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടാലും ഈ തലമുറയുടെ മനസ്സിലും ഓര്‍മ്മയിലും ഈ പേര് എന്നുമുണ്ടാകും.
മ്യാൻമാർ തീരക്കടലിനു സമീപം നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമൻ കപ്പൽ കണ്ടെത്തി. സാം രത്ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നൽകിയത്. 2001ൽ നിർമിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റർ നീളമുണ്ട്. ഇന്തോനേഷ്യൻ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മ്യാൻമർ നാവികസേനയും അന്വേഷണം ആരംഭിച്ചു
ബെയ്‌റൂട്ട്: ഒരിടവേളയ്ക്ക് ശേഷം ഭീഷണി സന്ദേശവുമായി ഐഎസ്‌ഐഎസ് രംഗത്ത്. ജിഹാദിന് ഒരുങ്ങാന്‍ നിര്‍ദ്ദേശിച്ചുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാഗിയുടെ ശബ്ദസന്ദേശമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ശക്തി കേന്ദ്രമായിരുന്ന ഇറാഖിലും സിറിയയിലുമുള്ള ഐഎസിന്റെ സ്വാധീനം കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായി ബാഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുള്ളത്.
സമൂഹമാധ്യമമായ ടെലിഗ്രാമിലൂടെയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ശബ്ദസന്ദേശമാണിത്. എന്നാല്‍, ഇത് ബാഗ്ദാദിയുടെ ശബ്ദം തന്നെയാണെന്ന് സാങ്കേതികമായി തെളിയിച്ചിട്ടില്ല. എന്നാണ് ഈ ശബ്ദം റെക്കോഡ് ചെയ്തതെന്നും വ്യക്തമല്ല.
സിറിയക്ക് ധനസഹായം നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനത്തെയും ഐഎസ് തലവന്‍ വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയ്ക്കും റഷ്യയ്ക്കും ജിഹാദികള്‍ ശക്തമായ തിരിച്ചടി കരുതി വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.
തങ്ങളുടെ മതവും ശത്രുക്കള്‍ക്കെതിരെ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവര്‍ പരാജിതരും അപമാനിതരുമാണ്. എന്നാല്‍, ഇവ നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകുമെന്നും ശബ്ദ സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നുണ്ട്. എവിടെയാണ് ഇയാളുടെ താവളമെന്ന് വ്യക്തമല്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നഷ്ടം കോടികളുടേത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്. വിമാനത്താവളത്തിന് മുഴുവൻ കറന്റ് നൽകുന്ന കോടികൾ വിലയുള്ള സോളാർ പാനലുകൾ പകുതിയോളം നശിച്ചു. പാനലുകളുടെ പുനർനിർമ്മാണത്തിനു തന്നെ 20 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പവർ സംഭരണ സംവിധാനത്തെയും പ്രളയം ബാധിച്ചു. എട്ടു പവർ സ്റ്റോറേജ് സംവിധാനങ്ങളിൽ നാല് എണ്ണം മാത്രമാണ് വർക്ക് ചെയുന്നത്. 800 റൺവേ ലൈറ്റുകൾ പൂർണ്ണമായും തകർന്നു. സർവീസ് പുനഃസ്ഥാപിക്കാനായി 300 ഓളം തൊഴിലാളികളാണ് ഇപ്പോൾ നിരന്തരം ജോലിചെയ്യുന്നത്. പുനർ നിർമ്മാണത്തിനുള്ള തുക പൂർണ്ണമായും ഇൻഷുറൻസ് കമ്പിനിയിൽ നിന്നും ലഭിക്കും. കനത്ത മഴമൂലം ഈ മാസം 15ന് അടച്ച വിമാനത്താവളം ആഗസ്റ്റ് 26 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് നൽകുന്നതെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്‍റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റിയിലൂടെ അടിയന്തരസഹായമായി നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു. രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും 40 ലക്ഷം റിയാലിന്‍റെ (7.6 കോടി രൂപ) ധനസഹായം ഖത്തര്‍ ചാരിറ്റി വഴി സമാഹരിച്ച് കേരളത്തിന് കൈമാറുന്നതിനുള്ള നടപടികളും ഖത്തര്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.