അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ഡോണള്‍ഡ് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കോവിഡ് മൂലം കൂടുതല്‍ ആളുകള്‍ മരിച്ചുവീഴുമെന്ന് ജോ ബൈഡന്റെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാന്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പ്രസിഡന്റ് തിരിഞ്ഞെടുപ്പില്‍ വിജയിയായ ജോ ബൈഡന്‍ ഡെലാവറില്‍ പറഞ്ഞു.
ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ഇതു മനസിലാകുന്നുണ്ടോ. ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണു വേണ്ടത്. ഏകോപനമില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ മരിക്കും. വാക്‌സീന്‍ വിതരണം വൈകാന്‍ ഇടയാകുമെന്നും ബൈഡന്‍ പറഞ്ഞു.
ഇതൊരു കളിയല്ല എന്നാണ് മിഷേല്‍ ഒബാമ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 306 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ഭൂരിപക്ഷത്തിന് 270 വോട്ടുകളാണു വേണ്ടത്. എന്നിട്ടും താനാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് തിങ്കളാഴ്ചയും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് നിയമയുദ്ധവും ആരംഭിച്ചിട്ടുണ്ട്.
പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഡന്‍ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. നിയുക്ത പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സാധാരണ ഭരണകാര്യങ്ങള്‍ വിശദീകരിക്കാറുണ്ട്. എന്നാല്‍ ബൈഡന്റെയും കമലയുടെയും കാര്യത്തില്‍ ഇതുവരെ അതു നടപ്പാക്കിയിട്ടില്ല. വാക്‌സിനേഷന്‍ പരിപാടിയില്‍നിന്ന് ബൈഡനെയും സംഘത്തെയും ഒഴിവാക്കാനുള്ള നീക്കമാണിതെന്നും ഡെമോക്രാറ്റ് അനുകൂലികള്‍ ആരോപിക്കുന്നു.
അതേസമയം ബൈഡന്‍ വിജയിച്ച മിഷിഗന്‍, ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച് ഹര്‍ജികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓരോ വോട്ടും വീണ്ടും എണ്ണണമെങ്കില്‍ എട്ട് ഡോളര്‍ നല്‍കണമെന്ന് വിന്‍കോന്‍സിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്രംപ് ടീമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോര്‍ജിയയില്‍ 2,600 ബാലറ്റുകള്‍ എണ്ണാതിരുന്നത് ശ്രദ്ധയില്‍പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 800 വോട്ടുകള്‍ ട്രംപിന് അനുകൂലമാണെങ്കിലും ബൈഡന് 14,000 വോട്ടിന്റെ ലീഡാണുള്ളത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
തൻറെ പ്രിയപ്പെട്ട മകൾക്കുവേണ്ടി ഒരുപക്ഷേ ലോകത്തെ ആരും ഇതുവരെ ചെയ്യാത്ത പുണ്യ പ്രവർത്തിയാണ് ഈ അമ്മ ചെയ്തിരിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിൽ അവർ തൻെറ മകളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ചു.
ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് സംഭവം. 29 കാരിയായ ബ്രിയാന ലോക്ക് വുഡും 28കാരനായ ഭർത്താവ് ആരോണും സുന്ദര സ്വപ്നങ്ങളുമായാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കുട്ടികളെ കുറിച്ചും കുടുംബത്തെക്കുറിച്ചും രണ്ടുപേരും പങ്കിട്ട സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നത് അവൾ അറിഞ്ഞു. രണ്ടു പ്രാവശ്യവും ഗർഭധാരണം നടന്നിട്ടും പരാജയമായിരുന്നു ഫലം.
അങ്ങനെയിരിക്കെയാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വാടക ഗർഭപാത്രത്തെ കുറിച്ച് അവളും ഭർത്താവും ചിന്തിക്കാൻ തുടങ്ങിയത്. തൻറെ മകൾക്കും മരുമകനും വേണ്ടി വാടകഗർഭപാത്രം ആകാനുള്ള മഹത്തായ ദൗത്യം ബ്രിയാനയുടെ അമ്മ ജൂലി ഏറ്റെടുത്തു. 19 മാരത്തോണുകളിലും ധാരാളം ട്രയാത്ത്‌ലോണുകളിലും പങ്കെടുത്തിട്ടുള്ള ജൂലിക്ക് തൻെറ ആരോഗ്യത്തെക്കുറിച്ച് തികച്ചും ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിലുപരി തൻറെ മകൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിക്കണമെന്നും തനിക്ക് ഒരു മുത്തശ്ശി ആകണമെന്നും അവർ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി ഏത് ത്യാഗവും സഹിക്കാൻ അവർ തയ്യാറായിരുന്നു.
അങ്ങനെ നവംബർ ഇരുപത്തിയൊന്നാം തീയതി ബ്രിയാനയുടെ അമ്മ ജൂലി ഒരു പെൺകുട്ടിയ്ക്ക് – ബ്രിയാർ ജൂലിയറ്റ് ലോക്ക് വുഡിന് – തൻറെ സ്വന്തം പേരകുട്ടിക്ക് ജന്മം നൽകി. ഇന്ന് അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു . “സ്വർഗത്തിലെ സന്തോഷം ഭൂമിയിൽ കൊണ്ടുവരാനായി എൻറെ അമ്മ ഒത്തിരി ത്യാഗം ചെയ്തു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു” . ഇൻസ്റ്റഗ്രാമിലൂടെ ബ്രിയാന ലോകത്തോട് പറഞ്ഞു.
2021 ഏപ്രിലിൽ കോവിഡ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി യുഎസ് കമ്പനി ഫൈസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നു. ഈ വാക്‌സിൻ യുഎസിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ നീക്കുമെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെടുന്നത്.
യുഎസിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിലും രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. “തങ്ങളുടെ സർക്കാർ ഒരു സമ്പൂർണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും, മറ്റൊരു സർക്കാർ അധികാരമേറ്റാലും അവരും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ട്രംപ് പറഞ്ഞു.
ആദ്യമായാണ് ട്രംപ് നേരിട്ടല്ലെങ്കിലും തന്റെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നത്. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിൽ മറ്റൊരു സർക്കാർ അധികാരമേൽക്കുന്നതിനെ കുറിച്ച് ട്രംപ് സൂചിപ്പിച്ചത്.
അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് യുഎസ് കമ്പനിയായ ഫെെസർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി കഴിഞ്ഞയാഴ്‌ച അറിയിച്ചു.
അംഗീകാരം ലഭിക്കുകയാണെങ്കിൽ, തുടക്കത്തിൽ വാക്‌സിൻ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തും. വാക്സിൻ എത്രത്തോളം സംരക്ഷണം നൽകും എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എന്നിരുന്നാലും കൊറോണ വൈറസിനെതിരെ മറ്റ് വാക്‌സിനുകളും ഫലപ്രദമായിരിക്കുമെന്ന് വാർത്തകളുണ്ട്.
“ഇന്ന് ശാസ്ത്രത്തിനും മാനവികതയ്ക്കും ഏറെ നല്ലൊരു ദിവസമാണ്,” ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗള പ്രസ്‌താവനയിൽ പറഞ്ഞു. “കോവിഡ് നിരക്ക് ദിനംപ്രതി കുതിച്ചുയരുന്നു, ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു, സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു.., ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഞങ്ങളുടെ വാക്‌സിൻ വികസന പരിപാടി നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്,”ആൽബർട്ട് ബൗള പറഞ്ഞു.
16 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ പ്രയോഗിക്കാനായി യുഎസിന്റെ അടിയന്തര അംഗീകാരം തേടണമെന്ന് ഫൈസർ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്, നിലവിലെ പഠനത്തിന്റെ പകുതിയോളം വരുന്ന ഏകദേശം 44,000 ആളുകളിൽ നിന്ന് രണ്ട് മാസത്തെ സുരക്ഷാ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്, നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ അറിയിക്കുന്നു. “ഞാൻ ആവേശഭരിതനാണ്,” ഫൈസറിന്റെ വാക്‌സിൻ ശാസ്ത്രജ്ഞരിൽ ഒരാളായ ബിൽ ഗ്രുബർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
സഹോദരീപുത്രി,, അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി വിജയമുറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കമല ഹാരിസ് ബാലു അങ്കിള്‍ എന്ന് വിളിക്കുന്ന അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമേരിക്കയുടെ ഭാവി, ജോ ബൈഡന്‍റെയും കമലയുടെയും സുരക്ഷിതകരങ്ങളിലാണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞ കാണാന്‍ കമലയുടെ അമ്മാവനും മറ്റ് കുടുംബാംഗങ്ങളും അടുത്തമാസം യു.എസിലേക്ക് തിരിക്കും.
കമല ഹാരിസ് അമ്മ ശ്യാമളയെപ്പോലെ കരുത്തുറ്റ വനിതയാണെന്ന് അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമ്മയെപ്പോലെ കമലയുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഇടംനേടുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ് കമല. ജോ ബൈഡനും കമലയും ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടുദിവസം മുന്‍പ് കമലയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.
ട്രംപിന്‍റെ ഭരണം ദുരന്തമായിരുന്നു. അമേരിക്ക ഇപ്പോള്‍ സുരക്ഷിതകരങ്ങളിലാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2017ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കമലയെ ഒടുവില്‍ കണ്ടത്. വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ താനും സഹോദരിയും കുടുംബാംഗങ്ങളുെമല്ലാം അടുത്തമാസം യു.എസിലേക്ക് പോകും. 2021 ജനുവരി 20ന് ആണ് സത്യപ്രതിജ്ഞ. ബാലചന്ദ്രന്‍റെ മകള്‍ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്.
വിഖ്യാതമായ തെരഞ്ഞെടുപ്പിനൊടുവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനോട് വൻ പരാജയമാണ് ട്രംപ് ഏറ്റുവാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയേക്കാൾ കനത്ത നഷ്ടമാണ് ട്രംപിന്‍റെ ജീവിതത്തിലുണ്ടാകാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുമ്പോൾ ട്രംപിന്‍റെ കൈപിടിക്കാൻ ഭാര്യ മെലാനിയ ഉണ്ടാകുമോയെന്നാണ് ഇപ്പോഴത്തെ സംസാരവിഷയം.
ട്രംപ് വൈറ്റ് ഹൌസ് വിടുന്നതിന് മുമ്പ് തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപുമായുള്ള 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയിൽ പറയുന്നു.
ട്രംപിന്റെ മുൻ സഹായി ഒമറോസ മണിഗോൾട്ട് ന്യൂമാൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്, “ട്രംപ് ഓഫീസിൽ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാൽ അവർക്ക് വിവാഹമോചനം നേടാം”- ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ “ഇടപാട് വിവാഹം” എന്ന് വിളിക്കുന്ന റിപ്പോർട്ടിൽ ഇരുവർക്കുമിടയിൽ ഇപ്പോൾ ഒന്നും ശരിയല്ലെന്ന് പറയുന്നു.
ട്രംപിൽനിന്ന് വിവാഹമോചനം നേടാൻ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹം അധികാരത്തിൽ ഇരിക്കുമ്പോൾ അങ്ങനെ ചെയ്താൽ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്.
ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്‍റ് ബന്ധമാണെന്ന് മുൻ ട്രംപ് സഹായി സ്റ്റെഫാനി വോൾക്കോഫ് വെളിപ്പെടുത്തുന്നു. “വിവാഹാനന്തര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു” എന്നും ട്രംപിന്റെ മകൻ ബാരണിന് തുല്യവും ആനുപാതികവുമായ പങ്ക് ലഭിക്കണമെന്നാണ് വിവാഹനന്തര കരാറിൽ പറഞ്ഞിരുന്നത്. ബാരണിന്‍റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായശേഷമാണ് മെലാനിയ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്കു വന്നത്.
2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചത്. 2006 ൽ ബാരൺ ജനിച്ചു. 2001 മാർച്ച് മുതൽ മെലാനിയ അമേരിക്കൻ പൗരനാണ്. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോർട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.
ഹണിമൂൺ ആഘോഷത്തിനെത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ.നൂർ ഷാ (26) എന്നിവരാണ് മരിച്ചത്. കരീബീയന്‍ ദ്വീപിലെ ഹണിമൂൺ ആഘോഷത്തിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. . മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ന്യൂയോർക്ക് ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിഡന്‍റായ നൂർ ഷായുമായുള്ള ഇദ്ദേഹത്തിന്‍റെ വിവാഹം. പാക് വംശജരാണ് ഇരുവരും.
വിവാഹശേഷം ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടാണ് ഇവർ ഹണിമൂണിനായി തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടെക്കെത്തുകയും ചെയ്തു. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28നായിരുന്നു അപകടത്തിന്‍റെ രൂപത്തിൽ മരണം ഇരുവരെയും കവർന്നെടുത്തത്. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെ വേലിയേറ്റത്തിൽ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമരണമായിരുന്നുവെങ്കിലും റിസോർട്ട് അധികൃതർക്കെതിരെ മാലിക്കിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകൾ നൽകാത്തതിനെ ചൊല്ലിയായിരുന്നു വിമർശനം. സംഭവത്തിൽ റിസോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടുപേരും മരണപ്പെട്ട വിവരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റും സ്ഥിരീകരിച്ചിട്ടുണ്ട്. ‘മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി വരുന്നുണ്ടെന്നും അവരുടെ സ്വകാര്യത മാനിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .
മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങി പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി ആരംഭിക്കണം ഇതായിരുന്നു നിതയുടെ വലിയ ആഗ്രഹം.രണ്ട് വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം.-ഡോ. നിതയുടെ സ്വപ്‌നം ഇതായിരുന്നു.സുഹൃത്തുക്കളോടും പിതാവ് എസി തോമസിനോടും പല പ്രാവശ്യം നിത ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഇതിനിടെയാണ് അകാലത്തില്‍ മരണം നിതയെ തട്ടിയെടുത്തത്.ഷിക്കാഗോയില്‍ ആയിരുന്നു ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ നിത കുന്നുംപുറത്ത്(30) താമസിച്ചിരുന്നത്.അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറ്)അപകടമുണ്ടായത്.
ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് കാര്‍ മറിഞ്ഞാണ് നിത മരിക്കുന്നത്.തൊട്ട് പിന്നാലെ കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതിനെ തുടര്‍ന്ന് കരയിലേക്ക് തിരികെ കയറുകയായിരുന്നു.ഇവര്‍ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുന്ന് നേപ്പിള്‍സിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്.നിത ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീഴുകയായിരുന്നു.
തൊട്ടുപിന്നാലെ എത്തിയ കാറില്‍ അമേരിക്കന്‍ ദമ്പതികള്‍ ആയിരുന്നു.ഇവരില്‍ ഭര്‍ത്താവ് കനാലിലേക്ക് ചാടി കാറില്‍ നിന്നും നിതയെ പുറത്ത് എടുത്തു.ഈ സമയം നിതയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് നിതയെ കരക്ക് എത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി.ഇത് കണ്ട് കരയില്‍ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ച് കരക്ക് കയറുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിതയെ കരക്ക് എത്തിക്കുകയും ചെയ്തു.എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരുന്നു.
പത്താംക്ലാസ് പഠനത്തിന് ശേഷമാണ് നിത കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.നിതയുടെ മൂത്ത സഹോദരന്‍ നിതിന്‍ ഫാര്‍മസിയിലും സഹോദരി നിമിഷി ഫിസിയോതെറാപ്പിയിലും ബിരുദം നേടി.നിത മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടാനായി മയാമിയില്‍ ആശുപത്രിയില്‍ ചേര്‍ന്നു.ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്ക് താമസം മാറ്റി.
നിതയുടെ മരണം അമേരിക്കന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.കാറിന് അരികിലേക്ക് ചീങ്കണ്ണികള്‍ നീന്തി വരുന്നതിന്റെ വീഡിയോയും ചില മാധ്യങ്ങള്‍ പുറത്ത് വിട്ടു.കാറിന് ചുറ്റും ചീങ്കണ്ണികള്‍ കൂടി നിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.കനാലിലേക്ക് ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നു.ഒന്നു രണ്ട് ചീങ്കണ്ണികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു.
യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമവും. കമലാഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമായ തിരുവാരൂരുകാര്‍ വീടുകളില്‍ കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ പതിപ്പിച്ചുമാണ് വിജയം ആഘോഷിച്ചത്.
Congratulations Kamala Haris, Vanakkam America, Pride of our Village എന്നിങ്ങനെ എഴുതിയ കോലങ്ങളാണ് നിരവധി വീടുകളുടെ മുറ്റത്ത് പതിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരുവാരൂരിലും തുളസേന്ദ്രപുരത്തും കമലയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ജമൈക്കയില്‍ നിന്നുള്ള ഡോണാള്‍ഡ് ഹാരിസിനെയാണ് അവര്‍ വിവാഹം ചെയ്തത്. 1964ലാണ് ഇവര്‍ക്ക് കമല ജനിച്ചത്. പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശ്യാമള ഗോപാലന്‍ ഒറ്റയ്ക്കാണ് കമലയെ വളര്‍ത്തിയതും പരിപാലിച്ചതും. 2009ല്‍ ഇവര്‍ മരണപ്പെടുകയും ചെയ്തു.